Thursday, December 31, 2020

ഇതെഴുതാനിരിക്കുമ്പോൾ ലോകത്തിന്റെ പലകോണുകളിൽ നിന്നും ഈ വർഷം  യാത്രപറഞ്ഞുപോയിക്കഴിഞ്ഞിട്ടുണ്ടാവും .  പോയവർഷത്തെ ഉറക്കം കെടുത്തിയ രാവുകളൊക്കെ മറന്ന് ഒരു കൂട്ടം മനുഷ്യർ പുതിയ വർഷത്തിലേക്ക് ഉറ്റുനോക്കി കിടന്നുറങ്ങിയിട്ടുണ്ടാവും , മറ്റു ചിലർ ഇനിയും വിരുന്നെത്താത്ത ഉറക്കത്തെ കാത്ത് , മടങ്ങിവരാത്തവരെ ഓർത്ത് നെഞ്ചിൽ നിറഞ്ഞ വിതുമ്പലുകളെ അമർത്തി ഉറക്കം നടിച്ചു കിടക്കുന്നുണ്ടാവും. ഇനിയും ചിലർ ബോധത്തിനും അബോധത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ ഈ വർഷത്തിൽ നിന്നും അടുത്ത വർഷത്തിലേക്ക് പുറപ്പെട്ട് പാതിവഴിയിൽ തളർന്നുവീണിട്ടുണ്ടാവും. ആ വീഴ്ചയിൽ നിന്നും എഴുന്നേറ്റ് മനസ്സിൽ ഊർജ്ജം നിറച്ചു ലക്ഷ്യസ്ഥാനത്തെത്തി പുഞ്ചിരിച്ചു നിൽക്കുന്നുണ്ടാവും വേറെ ചിലർ.

ഓരോ വർഷവും പടിയിറങ്ങുന്നത് ഒരുപാട് ഓർമ്മകൾ അവശേഷിപ്പിച്ചാണ് . ഓർക്കാൻ ഇഷ്ടമില്ലെങ്കിലും, അവ ചിലയാളുകളെപ്പോലെ അനുവാദത്തിനൊന്നും കാത്തുനിൽക്കാതെ നമ്മുടെ ഓർമ്മക്കൂട്ടിലേയ്‌ക്ക്‌ ഇടിച്ചുകയറിയിരിക്കും. മറക്കാൻ ശ്രമിക്കുന്തോറും കൂടുതൽ തെളിഞ്ഞുതെളിഞ്ഞു വരുന്ന മുഖങ്ങളായി അവ നമ്മെയിങ്ങനെ നോവിച്ചുകൊണ്ടിരിക്കും.

യാത്രകളില്ലാത്ത , കൂട്ടായ്മകളില്ലാത്ത  സർവോപരി പുഞ്ചിരിക്കുന്ന മുഖങ്ങളില്ലാത്ത ഒരു വർഷമാണ് കടന്നുപോയത്.  എല്ലാവരും അവനവന്റെ ചെറിയലോകത്തിൽ സംതൃപ്‌തരാവാൻ ശ്രമിച്ച ഒരു വർഷം . പ്രിയപ്പെട്ട പലരെയും നഷ്ടമായ വർഷം .... എന്നിട്ടും നമ്മൾ പ്രതീക്ഷകൾ കൊണ്ട് അതിനെ അതിജീവിച്ചു . അങ്ങ് ദൂരെ എവിടെയോ തെളിയുന്ന ഒരു തിരിനാളത്തിനായി കാത്തിരുന്നു. 

നഷ്ടങ്ങളുടെ ഒരു വർഷത്തിനെ നമുക്കു ശപിക്കാതിരിക്കാം. തന്റെ ഭാഗം ആടിത്തീർത്തു അത് അരങ്ങൊഴിയുകയാണ്. അതിനിടയിൽപ്പെട്ടു ചതഞ്ഞരഞ്ഞ സ്വപ്നങ്ങളും തകർന്നുവീണ കണക്കുകൂട്ടലുകളും നമുക്ക് ഇവിടെത്തന്നെ ഉപേക്ഷിക്കാം. അത് തന്ന പാഠങ്ങൾ ഒരിക്കലും മറക്കാതിരിക്കാം, ജീവിതമെന്നത് ഈ കഴിഞ്ഞുപോകുന്നതാണ് എന്ന ബോധ്യപ്പെടുത്തലിന് , ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന വലിയൊരു യാഥാർഥ്യത്തിന് , നമുക്ക് നന്ദിപറയാം.

പുതിയ വർഷം , പുതിയ പ്രതീക്ഷകൾ, പുതിയ പ്രാർത്ഥനകൾ.... എല്ലാവരും സന്തോഷമായിരിക്കട്ടേ , സുഖമായിരിക്കട്ടേ, സ്വപ്നങ്ങൾ  കാണാനും പ്രണയിക്കാനും  മുഖം മൂടികളില്ലാതെ വീണ്ടും പുഞ്ചിരിക്കാനും കെട്ടിപ്പിടിക്കാനും  നമുക്ക് കഴിയട്ടേ ....

Wednesday, October 28, 2020

പുറത്തു നേർത്ത മഞ്ഞു  പെയ്യുന്നുണ്ടായിരുന്നു.  ശരത്കാലത്തിന്റെ വരവറിയിച്ചു ഇപ്പോൾ നേരത്തെ സന്ധ്യയാകുന്നുമുണ്ട്. പാർക്കുചെയ്തിട്ടിരിക്കുന്ന വണ്ടിയിൽ ഭർത്താവിനെ കാത്തിരിക്കുമ്പോൾ ഞാൻ സാധാരണ ചെയ്യുന്നത് ചുറ്റിനും നടക്കുന്ന കാര്യങ്ങളെയും ആളുകളെയും സസൂക്ഷ്മം നിരീക്ഷിക്കുക എന്നതാണ്. തിരക്കിലോടുന്ന മനുഷ്യരും വാഹനങ്ങളും. എവിടെനിന്നെല്ലാം വന്നു ഈ പുതിയനാട്ടിൽ എന്തെല്ലാം ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയവർ, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നവർ..

ഇന്നിപ്പോൾ അതിലൊന്നും എന്റെ ശ്രദ്ധ പതിഞ്ഞില്ല. കാരണം വണ്ടി നിർത്തിയിട്ടിരിക്കുന്നത് ഇത്രയും നാൾ ഞാൻ ജീവിച്ചിരുന്ന വീടിന്റെ മുന്നിലാണ്. രണ്ടാഴ്ചയെ ആയുള്ളൂ ഇവിടെനിന്നും താമസം മാറ്റിയിട്ട് . വെറുതെ കാറിന്റെ ചില്ലുജാലകത്തിലൂടെ ഞാൻ എന്റെ വീടിനെത്തന്നെ നോക്കിയിരുന്നു.

സന്ധ്യയായിട്ടും അവിടെ  വിളക്കുകളൊന്നും തെളിഞ്ഞിട്ടില്ല. ജാലകങ്ങളൊന്നും തുറന്നിട്ടില്ല, കർട്ടനുകളൊക്കെ അടഞ്ഞുതന്നെ കിടക്കുന്നു. ഇന്നലെ പെയ്ത മഞ്ഞെല്ലാം ചവിട്ടുപടികളിൽ അങ്ങനെത്തന്നെ കിടക്കുന്നു. വീണ്ടും വീണ്ടും പെയ്തുകൊണ്ടിരിക്കുന്ന മഞ്ഞിൽ അവ ഉറഞ്ഞുകട്ടിയായിട്ടുണ്ടാവും.

ഈ വീട്ടിലേക്ക് താമസം മാറ്റുമ്പോൾ വല്യ ആഘോഷമായിരുന്നു, വീടൊരുക്കാനും വിരുന്നൊരുക്കാനും. വീട് വാങ്ങിയ രണ്ടാമത്തെ മാസമാണ് രാജ്യത്ത് ആഞ്ഞടിച്ച സാമ്പത്തിക തകർച്ചയിൽ എന്റെയും  ജോലി നഷ്ടപ്പെട്ടത് .  ടെൻഷൻ ആകുമ്പോൾ എന്റെ ഭർത്താവ് സ്ഥിരം പറയുന്ന ഒരു വാചകമുണ്ട് , " നമുക്ക് മാറ്റാൻ പറ്റാത്ത കാര്യങ്ങൾ വരുമ്പോൾ അതിനെ പടച്ചവന് വിട്ടുകൊടുക്കുക". പലപ്പോഴും ഞാൻ അത് മറക്കുമെങ്കിലും പടച്ചവൻ എന്നെയങ്ങനെ ഏറ്റെടുത്തുകൊണ്ടേയിരുന്നു. 

വീടിന്റെ ഓരോ മുക്കിലും മൂലയിലും എന്റെ കുഞ്ഞുകുഞ്ഞു സ്വപ്‌നങ്ങൾ മിഴിവാർന്നു ചിരിച്ചും ഇടയ്ക്കിടെ കരഞ്ഞും പതംപറഞ്ഞും കൊണ്ടേയിരുന്നു. വീടിനുള്ളിൽ മുല്ലയും കറ്റാർവാഴയും മണിപ്ലാന്റും മറ്റനേകം ചെടികളും കൂടുവെച്ചു. ദിവസ്സവും അവയോടു സംസാരിച്ചും തൊട്ടുതലോടിയും ഞാനവയെ സ്നേഹമറിയിച്ചു. ഇടയ്ക്കിടെ ശ്രുതിമധുരമാർന്ന മലയാളഗാനങ്ങളും പഴയ ഹിന്ദി സിനിമാഗാനങ്ങളും കൊണ്ട് ഞാൻ അവയ്ക്ക് വിരുന്നൊരുക്കി. മറ്റുചിലപ്പോൾ വേണുഗോപാലിന്റെ മനോഹരസ്വരത്തിൽ കവിതകൾ കേൾപ്പിച്ചു. 

എന്റെ മക്കൾ ചെറിയ വാക്കുകളിൽ നിന്നും  വലിയ വാചകങ്ങളിലേക്ക് പറിച്ചുനടപ്പെട്ടതും ഈ വീട്ടിൽ വെച്ചാണ് . മോൾ വളരെ ഗൗരവത്തോടെ ഭാവി പ്ലാൻ ചെയ്യുമ്പോൾ ഞാൻ അന്തം വിട്ടു നിന്നതും ഇവിടെയാണ്. മോൻ 4 വയസ്സുകാരനിൽ നിന്നും എന്നെക്കാൾ വലുതായി 10 വയസ്സിലേക്കെത്തിയതും ഇവിടെ വെച്ചാണ് . ഇഷ്ടപ്പെട്ട ജോലിയിലേക്കെത്തപ്പെട്ടതും മറ്റുള്ളവരുടെ ജീവിതങ്ങൾ  എന്റെ കഥകളായി തൂലികത്തുമ്പിലൂടെ ഒഴുകിപ്പടർന്നതും ഇവിടെനിന്നാണ് .

പടിയിറങ്ങിപ്പോരുന്ന ഓരോ വീടുകളും ജീവിതത്തിലെ ഓരോ ഏടുകളാണ്.  ഓടു മേഞ്ഞ, മുറ്റത്തു ഒട്ടനവധി നാട്ടു ചെടികൾ നിറഞ്ഞു നിന്ന, നെൽ പാടങ്ങളിലെ കാറ്റേറ്റ ഒരു വീട്ടിലായിരുന്നു ബാല്യത്തിന്റെ തിമിർപ്പ്.  കൗമാരത്തിന്റെ കൗതുകങ്ങളും ഉപരി പഠനത്തിന്റെ തിരക്കുകളും കഴിഞ്ഞു മറ്റൊരു ജീവിതത്തിലേക്ക് പറിച്ചു നടപ്പെടുന്നതുവരെ നെഞ്ചിലേറ്റിയത്  റബ്ബർ മരങ്ങൾക്ക് നാടുവിലുണ്ടായിരുന്ന മറ്റൊരു  വീടായിരുന്നു .

വധുവായി ചെന്ന് കയറിയ വീട്, പിന്നീട് ഞാനും  ഭർത്താവും മാത്രമായി ജീവിത്തിലെ ആദ്യനാളുകൾ ചെലവിട്ട  മണിപ്പാലിലെ കൊച്ചുവീട് , നാട്ടിലേക്ക് തിരികെയെത്തിയപ്പോൾ മോൾക്ക് ഒരു വയസ്സുള്ളപ്പോൾ അവൾ ആദ്യമായി പിച്ചവെച്ച , സ്വപ്‌നങ്ങൾ സ്വരുക്കൂട്ടിയ  എറണാകുളത്തെ ഫ്ലാറ്റ് , പിന്നീട് പുതിയൊരു രാജ്യത്ത് ജീവിതം വീണ്ടും ഒന്നിൽ നിന്നും തുടങ്ങിയ, കുഞ്ഞുജാലകങ്ങൾ മാത്രമുണ്ടായിരുന്ന  വീട്..അങ്ങനെ എത്രയെത്ര വീടുകൾ.

ഓരോ വീടുകൾക്കും ഓരോ കഥ പറയാനുണ്ടാവും, നമ്മുടെ സ്വപ്നങ്ങളുടെ, നിരാശയുടെ, പൊട്ടിച്ചിരികളുടെ , തേങ്ങലുകളുടെ... ഓരോ വീടും നമ്മെ നെഞ്ചോടു ചേർത്ത് പിടിച്ചിട്ടുണ്ടാവും, അമ്മയുടെ മടിത്തട്ടിലെന്നവണ്ണം ഒടുവിൽ സമാധാനത്തോടെ നമ്മൾ ഉറങ്ങിയിട്ടുണ്ടാവും.

പുതിയൊരിടത്തേയ്ക് താമസം മാറ്റുമ്പോൾ ആ  വീട് കുറെ നാളത്തേയ്ക്ക് നമുക്ക് അന്യമായിരിക്കും . ഒട്ടു സംശയത്തോടെ  അത് നമ്മളെ ഇങ്ങനെ നിരീക്ഷിച്ചുകൊണ്ടിരിക്കും, നമ്മൾ അതിനെയും . മെല്ലെമെല്ലെ അത് നമ്മളോട് ഇഷ്ടം കൂടും , നമ്മൾ അതിലേയ്ക്ക് ചേർന്ന് നിൽക്കും , വീട്ടിലെത്താൻ വൈകുമ്പോൾ മനസ്സിൽ ഒരു ആധി രൂപം കൊള്ളും , അങ്ങനെ നമ്മൾ പഴയ ഓർമ്മകളിൽ നിന്നും പിടിവിടുകയും പുതിയതിനെ വാരിപ്പുണരുകയും ചെയ്യും.

എങ്കിലും പടിയിറങ്ങിപ്പോന്ന വീടുകൾ നമ്മുടെ ഓർമ്മകളിൽ ഇടയ്ക്കിടെ മിന്നലാട്ടം നടത്തും. എന്തേ വന്നില്ലാ എന്ന് പരിഭവിക്കും. സുഖമാണോ എന്ന് ഇടയ്ക്കിടെ നമ്മളോട് ചോദിക്കും. 

ഭർത്താവു  ചുമലിൽ  തട്ടി വിളിക്കുമ്പോൾ നേരം നന്നേ ഇരുണ്ടിരിക്കുന്നു. തെരുവുവിളക്കുകൾ തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും ഈ വീട്ടിലെ ജാലകങ്ങൾ അടഞ്ഞും വിളക്കുകൾ അണഞ്ഞും കിടക്കുന്നു.  വണ്ടി മെല്ലെ നീങ്ങിത്തുടങ്ങുമ്പോൾ  ആരോ കാളിങ് ബെൽ അമർത്തുന്നതും വീടിന്റെ വാതിൽ തിരക്കിട്ടു തുറന്നു ഞാൻ  എത്തിനോക്കുന്നതും ഉള്ളിൽ എന്റെ മക്കൾ ഓടിക്കളിക്കുന്നതും ഒരു നിമിഷാർദ്ധത്തിൽ ഞാൻ കണ്ടു. കണ്ണു തിരുമ്മി ഒന്നൂടെ തിരിഞ്ഞുനോക്കുമ്പോൾ എന്റെ വീടിനെപ്പൊതിഞ്ഞു ഒരു വലിയ മൗനം പരക്കുന്നത് ഞാൻ അറിഞ്ഞു .

വീടുകൾ നമ്മുടെ ജീവിതം പേറുന്നവയാണ് . നമ്മുടെ ഓരോ ശ്വാസത്തിന്റെയും ഗതിവിഗതികൾ അറിയുന്നവ. എവിടെപ്പോയാലും നമ്മെ തിരികെ വിളിച്ചു കൊണ്ടിരിക്കുന്നവ. ചുറ്റുപാടും ഇരുട്ട് പരക്കുമ്പോൾ നമുക്കായി സ്നേഹത്തിന്റെ ആർദ്രതയുടെ  തിരിതെളിയിക്കുന്നവ.. ജീവിതത്തിലെ കൊടുങ്കാറ്റുകളിൽ നമ്മെ താങ്ങിനിർത്തുന്നവ.. പ്രണയവും പ്രതീക്ഷകളും വിളമ്പി നമ്മെ ഊട്ടിയുറക്കുന്നവ....

യാത്ര പറഞ്ഞു പിരിഞ്ഞുപോന്ന  എല്ലാ വീടുകളുടെയും വാതിലുകൾ   ഞാൻ ഓർമ്മകളിലേയ്ക്ക് മെല്ലെ തുറന്നുവെച്ചു . ബാല്യവും കൗമാരവും യൗവ്വനവും ആ  ഇടനാഴികളിൽ തിരക്കുകൂട്ടി. ഭൂഗോളത്തിന്റെ അങ്ങേത്തലയ്ക്കൽ എനിക്കായി തുറന്നിട്ടിരിക്കുന്ന രണ്ടുവാതിലുകൾ എന്നെയിങ്ങനെ മാടിവിളിച്ചുകൊണ്ടേയിരുന്നു..

 

Wednesday, September 16, 2020

വർഷങ്ങൾക്കു മുൻപാണ് , പ്രകൃതിയും മനുഷ്യരുമൊക്കെ കുറേക്കൂടി സുന്ദരവും സൗമ്യവുമായിരുന്ന ഒരു കാലത്ത്... വീടുകൾക്കുമുന്നിൽ കോൺക്രീറ്റ് സ്ലാബുകളല്ലാതെ വിശാലമായ മുറ്റവും അതിനു ചേർന്ന്  ചെമ്പരത്തിയും വാടാമല്ലിയും റോസയും മുല്ലയും പേരറിയാത്ത ഒട്ടനവധി ചെടികളും നിറഞ്ഞു നിന്നിരുന്ന ഒരു കാലത്ത് .. വഴിയിറമ്പുകളിൽ ബൊഗൈൻ വില്ലയുടെ കടലാസ്സുപൂക്കളും മഞ്ഞക്കോളാമ്പിപ്പൂക്കളും പരസ്പരം മത്സരിച്ചിരുന്ന കാലത്ത് ..

അങ്ങനെയുള്ളൊരു കാലത്താണ് ഈ കഥയിലെ രാജകുമാരനും രാജകുമാരിയും കണ്ടുമുട്ടുന്നത് .. 

ആ നിമിഷത്തിൽ  കാലം നിശ്ചലമായൊന്നുമില്ല. ചുറ്റുപാടുനിന്നും ബാൻഡ്‌മേളവുമായി സുന്ദരികളായ തോഴിമാർ ആടിപ്പാടിവരികയോ പ്രണയം പെയ്തിറങ്ങുകയോ ചെയ്തില്ല. ആകെയുണ്ടായത് കലാലയത്തിന്റെ പടികളിറങ്ങിവന്ന പെൺകുട്ടി  താഴെനിന്നും പടികൾ കയറിയെത്തിയ ആൺകുട്ടിയുടെ മുഖത്തേയ്ക്ക് അറിയാതൊന്നു നോക്കുകയും ആൾ ഒട്ടും ശാന്തമല്ലാത്ത ഒരു മുഖഭാവത്തോടെ മുന്നോട്ടുപോവുകയുമാണ് .

കാലം പിന്നെയും ഒരു ദയയുമില്ലാതെ അനസ്യൂതം ഒഴുകുകയും പുഴയിലെ മിനുസമാർന്ന വെള്ളാരങ്കല്ലുകൾ പോലെ ആ ഒഴുക്കിൽ അവർ ഇരുവരും പരുക്കൻ മുഖങ്ങളെല്ലാം മാറ്റി  സൗഹൃദത്തിലാവുകയും ചെയ്തു.  ഏതൊരുപുഴയും ഒഴുകി ഒടുവിൽ കടലിലേക്കാണെത്തുക , അത് പോലെ ആ  സൗഹൃദപ്പുഴയും   രൂപം മാറി ഒടുവിൽ പ്രണയക്കടലിലെത്തുകതന്നെ ചെയ്തു.

പ്രണയം, തോഴി, വില്ലൻ,  വിരഹം , പൊട്ടൽ, ചീറ്റൽ - ഒരു സിനിമയ്ക്കുവേണ്ട ഒട്ടു മിക്ക ചേരുവകളുണ്ടായിരുന്നിട്ടും അവസാനം അവാർഡുപടമാകാതെ ഒരു കുടുംബചിത്രമായി ആ  പ്രണയത്തിനു ശുഭപര്യവസാനവുമായി.

തിയേറ്ററിലായിരുന്നെങ്കിൽ ആ "ശുഭം" എഴുത്തോടെ കാണികൾ ആശ്വാസനിശ്വാസവുമായി എഴുന്നേൽക്കും . ഇനിയങ്ങോട്ട് നായകനും നായികയും പ്രണയിച്ചുജീവിച്ചു പണ്ടാരമടങ്ങട്ടെ എന്നങ്ങു തീരുമാനിക്കും. 

പക്ഷേ , ഇവിടെ കഥ യഥാർത്ഥത്തിൽ തുടങ്ങുന്നത് തന്നെ ആ എഴുത്തോടെയാണ്. 

ജനിച്ചുവളർന്ന മണ്ണിൽ നിന്നും പറിച്ചുനടുമ്പോൾ ഏതൊരു ചെടിയും കുറച്ചു ദിവസ്സത്തേയ്ക്കു വാടിനില്കും. ചെടി കൊണ്ടുപോയി നട്ടവർ കൃത്യമായി അതിനു വെള്ളവും വളവുമൊക്കെ കൊടുത്തു നന്നാക്കി എടുക്കണം. 
പിരിഞ്ഞുവന്ന വീടും കയറിയെത്തിയവീടും കുറെ നാൾ നമ്മുടെ മനസ്സിലിങ്ങനെ വിശകലനത്തിനും മാർക്കിടീലിനും വിധേയമായിക്കൊണ്ടിരിക്കും. ആരെന്തു പറഞ്ഞാലും "അതെന്നെയാണോ?" എന്ന സംശയം ഇങ്ങനെ ഉയർന്നുവന്നുകൊണ്ടേയിരിക്കും.

ഇതിനിടയിൽ രാജകുമാരൻ വെറും കുമാരൻ മാത്രമല്ലെന്നും മകനും സഹോദരനും സുഹൃത്തുമൊക്കെയായി അഞ്ചാറു റോളുകളിൽ തകർത്താടുന്ന ആളാണെന്നും മനസ്സിലാക്കാൻ വല്ലാതെ പാടുപെടും. ഇനി മനസ്സിലായാൽ തന്നെ ,"അതൊക്കെ പണ്ട്, ഇന്നിപ്പോൾ ഭർത്താവിന്റെ ഒരൊറ്റ റോൾ മതി " എന്ന് തീരുമാനിച്ചു തുടങ്ങുന്നിടത്തു ഡയറക്ടർ  "ശുഭം" ബോർഡിൻറെ തുടക്കത്തിൽ ഒരക്ഷരം എഴുതിച്ചേർക്കും  "അശുഭം".

എന്തായാലും ഇവിടെ അതുണ്ടായില്ല. മുഖം കറുപ്പിക്കലുകളും കണ്ണുനിറയ്ക്കലുകളുമൊക്കെ വന്നുംപോയുമിരുന്നെങ്കിലും രാജകുമാരൻ അതിസമര്ഥനായിരുന്നതുകൊണ്ടു ആ കൂട്ടിച്ചേർക്കലങ്ങു ഒഴിവായിക്കിട്ടി. പ്രണയലേഖനങ്ങളൊന്നും സൂക്ഷിച്ചുവെയ്ക്കാതിരുന്നതുകൊണ്ട് "മിഥുനം" സിനിമയിലെ ആ സീനും പുനരാവർത്തിക്കപ്പെട്ടില്ല.

പിന്നെയും കാലം അതിവേഗം ഉരുണ്ടുകൊണ്ടിരുന്നു. ജോലി,കുടുംബം, കുട്ടികൾ അങ്ങനെ അലിഖിതമായ ചേരുവകളൊക്കെ ജീവിതത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. തലയ്ക്കു മീതെ  പുതിയ പുതിയ പേരുകൾ  വന്നതോടെ തിരക്കുകൾ കൂടി, ഉത്തരവാദിത്തങ്ങൾ കൂടി. പ്രണയത്തിന്റെ നിർവ്വചനങ്ങൾ മാറി.

അങ്ങനൊരു ദിവസ്സം ,  രണ്ടു  കുരുന്നുകൈകൾ ചേർത്തുപിടിച്ചു സ്വപ്നങ്ങൾക്ക് പിന്നാലെ അവൾ രാജകുമാരനൊപ്പം പിറന്ന മണ്ണിൽ നിന്നും  പറന്നു. ഇടയ്ക്കു പിന്തിരിഞ്ഞു നോക്കിയെങ്കിലും മിഴിനീർമൂടിയ കണ്ണുകളിൽ തെളിഞ്ഞ ചിത്രങ്ങൾ അവ്യക്തമായിരുന്നു. ദൃഷ്ടികൾ  അകന്നാലും മനസ്സുകൾ അകലില്ല എന്ന്  അവൾ വെറുതെ ആശ്വസിച്ചു.

പുതിയ നാട്, പുതിയ പ്രകൃതി, ഗൃഹാതുരത്വം... പിന്നെയും വർഷങ്ങൾ കടന്നുപോയി. മെല്ലെമെല്ലെ പറിച്ചുനടപ്പെട്ട ചെടികൾ ജീവൻ വീണ്ടെടുക്കുന്നതുപോലെ അവളും ഇവിടെയൊരുവളായി.

ഇരുപതു വർഷങ്ങൾ...ആ ശുഭം ബോർഡ് കണ്ടതിനു ശേഷമുള്ള ഇരുപതു വർഷങ്ങൾ. മഴയായും മഞ്ഞായും വെയിലായും കടന്നുപോയ ഇരുപതു വർഷങ്ങൾ. വീണ്ടുമൊരു സെപ്റ്റംബർ 17 .

ഒരുമിച്ചു നടക്കുമ്പോളാണ് ജീവിതം കൂടുതൽ മനോഹരമാണെന്ന് മനസ്സിലാക്കിത്തന്നതിന്, കരുതലിന്റെ ചേർത്തുനിർത്തലുകൾക്ക് , എന്നെ ഞാനായിത്തന്നെ നിലനിർത്തുന്നതിന് എന്റെ സ്വന്തം രാജകുമാരന്  കടലോളം  സ്നേഹം..  

ചേർത്തുവെച്ച ദൈവത്തിനും, ജന്മം തന്നവർക്കും കൂടെപ്പിറന്നും പിറക്കാതെയും പ്രിയപ്പെട്ടവരായവർക്കും നിറഞ്ഞ നന്ദി.








Friday, August 7, 2020


ദുരന്തങ്ങൾ നമ്മുടെ പടികടന്നെത്തില്ലെന്നു വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു , പ്രത്യേകിച്ചും പ്രകൃതി ദുരന്തങ്ങൾ. വെള്ളപ്പൊക്കവും ചുഴലിക്കാറ്റും മണ്ണിടിച്ചിലുമൊക്കെ ദൂരെയേതോ നാട്ടിൽ നടക്കുന്ന കഥകളായിരുന്നു നമുക്ക്, രണ്ടു വര്ഷം മുൻപ് വരെ.

അവ  നമ്മുടെ പടികടന്നും എത്തിയിരിക്കുന്നു, രൂപങ്ങളിലും ഭാവങ്ങളിലും ഭയാനകത നിറച്ചു .

ഇന്നത്തെ പ്രഭാതം തന്നതത്രയും ദുരന്തവാർത്തകളായിരുന്നു. മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ ഒരു വാഹനത്തിൽ കുടുങ്ങിയ ജീവന്റെ പിടച്ചിലിന്റെ നോവ് നെഞ്ചിൽ നീറി നിൽക്കവേ അടുത്തത് എത്തി. ഉണർന്നെണീക്കാനാവാത്ത ഉറക്കങ്ങളിലേക്കുപോയ കുട്ടികളുൾപ്പെടുന്ന ഒരുപറ്റം സഹോദരങ്ങൾ - ആ വാർത്തയുടെ ഞെട്ടലിൽനിന്നും നാട് മുക്തമാവുന്നതിനും മുൻപേ വീണ്ടും  ദുരന്തം പറന്നിറങ്ങുന്നു . 

വിമാനം ലാൻഡ് ചെയ്യുമ്പോഴുള്ള നിമിഷങ്ങളിൽ നമ്മുടെ മനസ്സ് ഉറ്റവർക്കടുത്തെത്താനുള്ള തിടുക്കത്തിലാവും. വീട്ടിലേക്കുള്ള വഴി മാത്രമേ അന്നേരം നമ്മുടെ മനസ്സിലും ചിന്തയിലും ഉണ്ടാകൂ. ആ സ്വപ്നങ്ങളിൽ നിന്നുമാണ് ഞൊടിയിടകൊണ്ട് അവർ തെന്നിത്തെറിച്ചത്‌ .

വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരുപാടു പേരുടെ സന്തോഷങ്ങളാണ് നെടുവീർപ്പുകളായി പരിണമിച്ചത് . 

ഒരു വശത്തുകൂടി മഹാമാരി തേർവാഴ്ച തുടരുമ്പോൾ മറുവശത്തു അപ്രതീക്ഷിതപ്രഹരങ്ങൾ. മനുഷ്യർ എത്ര ദുര്ബലരാണെന്നു തിരിച്ചറിയുന്ന നിസ്സഹായനിമിഷങ്ങൾ.

പാതിവഴിയിൽ സ്വപ്‌നങ്ങൾ ബാക്കിവെച്ചു പിരിഞ്ഞുപോയവർക്ക് , പകച്ചുനിൽക്കുന്നവർക്ക്, പരിക്കേറ്റവർക്ക്.. എല്ലാവരെയും പ്രാർത്ഥനാപൂർവ്വം, സ്നേഹപൂർവ്വം, നെഞ്ചോടു ചേർക്കുന്നു . പടച്ചവൻ ശക്തി തരട്ടെ..

Vector Art - Kerala state map - mosaic of lovely hearts. EPS ...


Tuesday, July 7, 2020

പറയാൻ മറന്നൊരു വാക്കായിരുന്നു നീ
കാണാതെ പോയൊരു കനവായിരുന്നു നീ
പൂത്തുവിടർന്നിട്ടും പൂമണം പെയ്തിട്ടും
ചൂടാതെപോയൊരു പൂവായിരുന്നു നീ

ശ്രുതിയേറെ ചേർത്തിട്ടും പ്രണയം പൊഴിച്ചിട്ടും
മൂളാതെപോയൊരു ഗസലായിരുന്നു നീ
ലാസ്യലാവണ്യമാർന്നിട്ടും ഭാവം പകർന്നിട്ടും
ചുവടു മറന്നൊരു നൃത്തമായിരുന്നു നീ

മാനം കറുത്തിട്ടും മിന്നൽ പിറന്നിട്ടും
പെയ്യാതെ പോയൊരു മഴയായിരുന്നു നീ
ഒരു ചെറുകാറ്റിന്റെ മർമ്മരം കേൾക്കവേ
പതിയെയടർന്നൊരു ദലമായിരുന്നു നീ

രാവുതീർന്നീടവേ പുലരി ഉയർക്കവേ
രാത്തിങ്കൾ മാഞ്ഞുമറഞ്ഞുപോവേ
ഏകയായ് പാടിത്തളർന്നൊരു രാക്കുയിൽ
കേൾക്കാൻ കൊതിച്ചൊരു മറുപാട്ടായിരുന്നു നീ

ഒരു നിശ്വാസത്തിന്നിപ്പുറം നിന്നിട്ടും
തോളോടു തോൾ ചേർന്നേറെ ദൂരം നടന്നിട്ടും
എന്റെ മൗനത്തിൻ നിഴലിൽ മറഞ്ഞൊരു
എരിയുന്ന നോവിന്റെ കനലായിരുന്നു നീ

 പ്രാണന്റെ പാതിയടർന്നുവീഴുമ്പോഴും
നോവാത്ത നിറ കൺ ചിരിയായിരുന്നു  നീ.
കടലായിരമ്പിയ പ്രണയത്തിൻ തീരത്തും
മൂളാതെപോയൊരു ഗസലായിരുന്നു നീ.






Wednesday, June 17, 2020

വാക്ക്

അപരിചിതരായിരുന്ന നമുക്കിടയിൽ
ആദ്യം പിറന്നുവീണത് വാക്കുകളായിരുന്നു.
തേച്ചുമിനുക്കി സുന്ദരമാക്കിയ വാക്കുകൾ
ഈറൻ പ്രഭാതങ്ങളിലെ ഹിമബിന്ദുക്കൾ പോലെ
കുളിരൂറുന്ന നനുത്ത വാക്കുകൾ
തൂവൽപോലെ നേർത്ത സ്പര്ശമായ് .

പ്രണയത്തിന്റെ തേൻമധുരം നിറച്ചു
എത്ര പെട്ടെന്നാണ് അവ കൊതിയൂറും വാക്കുകളായത് !!
അക്ഷയപാത്രത്തിൽ നിന്നെന്നപോലെ
അനുസ്യൂതം നിർഗ്ഗളിച്ചത് !!
മനസ്സിൽ നിന്നും മനസ്സിലേക്ക്
നോട്ടങ്ങളിലൂടെ പിറന്നുവീണത് !!

അകലത്തിരുന്നവർ  അരികെയായപ്പോൾ
പോകെപ്പോകെ , വാക്കുകൾ  രൂപം മാറിത്തുടങ്ങി
പുറത്തേക്കെറിയും മുൻപ് അവ
രുചിച്ചുനോക്കാൻ നാം മറന്നു
അവയിൽ ആത്മാവ് നിറയ്ക്കാനും
പ്രണയം പൊതിയാനും മറന്നു
വാക്കുകൾ വെറും പതിരുകളായി

 വാക്കുകൾ വിരുന്നുകാരായി
അലക്കിത്തേച്ച ഉടയാടകളുമായി വിരുന്നെത്തുന്ന
കൃത്രിമത്വം തോന്നിക്കുന്ന വിരുന്നുകാർ
വിരുന്നിനെത്തുന്നവർ മടങ്ങുംപോലെ
ഒരിക്കൽ നമ്മിലെ വാക്കുകളും മടങ്ങിപ്പോയി
എന്നിട്ടും വർണ്ണഭാവങ്ങൾ നിറച്ചു നാം
നിഷ്‌ഫലമായ്  അവയെ പുനർജ്ജനിപ്പിച്ചു

ആവർത്തനവിരസമായ് വാക്കുകൾ
പ്രണയത്തിന്റെ നനുത്ത കുപ്പായമഴിച്ചുവെച്ചു
രൗദ്രവും ബീഭത്സവുമായി രൂപം മാറി
കൂർത്തചില്ലുകളായ് തുളച്ചുകയറി
പത്തുനിമിഷങ്ങൾ കൊണ്ട് മൊഴിഞ്ഞവ
പത്തുജന്മങ്ങളിലെ നീറ്റലായ്

ഒടുവിൽ തളർന്നവശരാകുമ്പോൾ
വാക്കുകൾ മറഞ്ഞില്ലാതെയായ് ..
മൗനത്തിലൂടെ തപ്പിത്തടഞ്ഞു നാം
തിരികെ യാത്രയായ്  അപരിചിതരെപ്പോലെ..

അലിയിപ്പിച്ചതും അരിഞ്ഞു തള്ളിയതും വാക്കുകളായിരുന്നല്ലോ ..






Sunday, June 14, 2020

ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് നമ്മൾ പോലും അറിയാതെയാണ് . അവർ നമ്മിലുണ്ടായിരുന്നുവെന്ന് നമ്മൾ അറിയുന്നതും  അതുപോലെ തന്നെ മൗനമായി അവർ യാത്രയാവുമ്പോഴാണ് .

മുപ്പതിനാലാമത്തെ വയസ്സിൽ ജീവിതത്തോട് ഗുഡ്ബൈ പറഞ്ഞു സുശാന്ത് സിംഗ് രജ്‌പുത് എന്ന യുവനടൻ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന് കണ്ണിൽ കരുണ നിറച്ചു പുഞ്ചിരിക്കുമ്പോൾ മനസ്സിലൊരു സങ്കടം ബാക്കിയാവുന്നതും അങ്ങനെത്തന്നെയാണ് .

കഴിഞ്ഞതവണ നാട്ടിൽനിന്നും തിരിച്ചുവരുമ്പോൾ മസ്‌ക്കറ്റിൽ നിന്നും ലണ്ടനിലേക്കുള്ള നീണ്ട യാത്രയിൽ ഉറക്കം വരാതിരുന്നപ്പോൾ ആണ് സിനിമകളുടെ ലിസ്റ്റ് തിരഞ്ഞത് . മലയാളവും തമിഴും കടന്ന് ഹിന്ദിയിലെത്തിയപ്പോൾ പെട്ടെന്ന് കണ്ണുടക്കിയത് "എം എസ് ധോണി" യുടെ ജീവിതകഥയിലാണ് . ജീവിക്കുന്ന ഒരാളുടെ ജീവിതം സിനിമയാക്കുമ്പോൾ അതിൽ അഭിനയിക്കുക എന്നത് ഒരു വെല്ലുവിളിയാണ് .  ഒരു കവിത അതെഴുതിയ ആളുടെ മുന്നിൽ ചൊല്ലുന്നതുപോലെ പ്രയാസകരമാവും അത് എന്നാണ് എന്റെ ധാരണ. അതുകൊണ്ടുതന്നെ ആ സിനിമ കാണാം എന്ന് തീരുമാനിച്ചു.

സാധാരണയായി രണ്ടര മണിക്കൂർ സിനിമ ഒരു മണിക്കൂറിൽ തീർക്കുന്ന ആളാണ് ഞാൻ. കാണാൻ താല്പര്യമില്ലാത്ത സംഘട്ടന രംഗങ്ങളും വയലൻസും ഒക്കെ ഓടിച്ചുവിട്ടു വളരെ പെട്ടെന്ന് സിനിമ തീരും. കൂടെക്കരയുന്ന വളരെ ചപലമായ സ്വഭാവം ഉള്ളതുകൊണ്ട് അത്തരം രംഗങ്ങളിൽ കണ്ണടയ്ക്കുകയും ചെയ്യും.

ഇങ്ങനെയൊക്കെ ഉള്ള  ഞാൻ "ധോണി" മുഴുവൻ കണ്ടു. ഒരു രംഗം പോലും ഓടിച്ചു വിടാതെ.  കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് അതിൽ അഭിനയിച്ച നടൻ എത്രമാത്രം അതിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ടാവണം എന്നായിരുന്നു. ഒരിക്കൽപ്പോലും അയാൾ നമ്മളെ നിരാശപ്പെടുത്തിയില്ല. അങ്ങനെയാണ് സുശാന്ത് സിംഗ് രാജ്‌പുത് എന്ന നടനെ ഞാൻ ആദ്യമായി അറിയുന്നത് .

പിന്നീട് വിരലിലെണ്ണാവുന്ന കുറച്ചു സിനിമകൾ. ഒരിക്കൽപ്പോലും  അനാവശ്യ മാനറിസങ്ങൾ കൊണ്ട് പ്രേക്ഷകരെ ബോറടിപ്പിക്കുന്നതായി തോന്നിയിട്ടില്ല. കുറഞ്ഞസമയം കൊണ്ട് തന്റേതായ ഒരിടം കണ്ടെത്തി അയാൾ പ്രേക്ഷകമനസ്സുകളിൽ ഒരു കസേരവലിച്ചിട്ട് ഇരിപ്പുറപ്പിക്കുകയും ചെയ്‌തു.

ഒരു സിനിമാതാരം എന്നതിലുപരി കരുണയുള്ള ഒരു മനുഷ്യൻ കൂടിയായിരുന്നു സുശാന്ത് എന്ന് തെളിയിക്കുന്ന ഒട്ടനവധി സംഭവങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. തെക്കും വടക്കും ജീവിക്കുന്ന ജനങ്ങൾക്കിടയിൽ വളരെ പ്രത്യക്ഷമായിത്തന്നെ നിലനിൽക്കുന്ന ചേരിതിരിവുകൾക്കിടയിൽ പ്രളയത്തിൽ മുങ്ങിപ്പോയ കേരളത്തിനു തന്റേതായ രീതിയിൽ ഒരു കൈത്താങ്ങു കൊടുക്കുകവഴി നമ്മൾ മലയാളികളും അത് കണ്ടറിഞ്ഞു.

ഇത്രയെല്ലാം ആയിരുന്നിട്ടും എന്തിനാണ് ഒരു നിമിഷാർദ്ധത്തിൽ തൻ്റെ ജീവിതത്തിനു പൂർണ്ണവിരാമമിടാൻ ആ യുവാവ് തീരുമാനിച്ചിട്ടുണ്ടാവുക ? ജീവിതം മനോഹരമാണെന്നും ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും പലപ്രാവശ്യം തന്റെ പ്രേക്ഷകരോട് പറഞ്ഞ ഒരാൾ അതെ വഴിയിലൂടെ പോയ്മറഞ്ഞപ്പോൾ ആർക്കാണ് തെറ്റുപറ്റിയത് ?

ഓരോ മനുഷ്യനും ഒരു നിഗൂഢലോകമാണ് . പുറമേ ചിരിച്ചുനിൽക്കുമ്പോഴും ഉള്ളിൽ തിളച്ചുമറിയുന്ന ലാവ നിറഞ്ഞ അഗ്നിപർവ്വതങ്ങളാണ് ചിലർ. മറ്റുള്ളവരെ കൈപിടിച്ചുയർത്തുമ്പോഴും എഴുന്നേൽക്കാൻ കഴിയാത്ത പടുകുഴികളിൽ വീണുകിടക്കുന്നവരാണ്  വേറെ വേറെ ചിലർ. അതിൽ അപൂർവ്വം മനുഷ്യർ അവനവന്റെ പ്രശ്നങ്ങളും ആധികളും പങ്കുവെയ്ക്കും . മറ്റു ചിലർ സന്തോഷങ്ങൾ മാത്രം പങ്കുവെയ്ക്കും , ആധികൾ അവർക്കു മാത്രമായി സൂക്ഷിക്കും . പങ്കുവെയ്ക്കാൻ വിശ്വസ്‌തരായ ആരും വരാത്തതാവാം, അതുമല്ലെങ്കിൽ അതിൽ അവർ കുടുങ്ങിപ്പോകുന്നതാവാം.

സമൂഹത്തിന്റെ പരിഹാസങ്ങളിലും മുൻവിധികളിലും  പതറിപ്പോകുന്നവരുമുണ്ടാകാം .

സ്വയം ജീവിതം അവസാനിപ്പിക്കുന്നവർ കടന്നുപോകുന്ന വഴികൾ എങ്ങനെയാവുമെന്ന് ഒരുപാട് ചിന്തിച്ചിട്ടുണ്ട്. അതൊരിക്കലും പൂവിതറിയ പരവതാനികളുടേതാവില്ല . ഒരു ഒളിച്ചോട്ടമാണെന്ന് പറയാനുമാവില്ല. അവർ ഒരുപാട് ചിന്തിച്ചിട്ടുണ്ടാവണം, കണക്കുകൂട്ടലുകൾ നടത്തിയിട്ടുണ്ടാവണം . എത്ര കൂട്ടിയാലും ഗുണിച്ചാലും ഒടുവിൽ നെഗറ്റീവ് സംഖ്യകൾ മാത്രം അവശേഷിക്കുന്ന ഒരു  കടലാസ്സും കാൽകുലേറ്ററും മാത്രമാവും അവരുടെ കയ്യിൽ ഉണ്ടാവുക. കാരണം അവരുടെ ചിന്തകളിലെ ലോജിക് ഇപ്പോഴും ഒന്നുതന്നെയാണ് .

വേറിട്ടൊന്ന് ചിന്തിക്കാൻ മറ്റൊരാൾ ഉണ്ടായിരുന്നെങ്കിൽ ആ കടലാസ്സുകളിൽ ഒരു പക്ഷേ ഒരു പോസിറ്റീവ് അക്കം പിറന്നേനെ , അടഞ്ഞ വഴികളിൽ നിറഞ്ഞ കൂരിരുട്ടിൽ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു  വെട്ടമെങ്കിലും  തെളിഞ്ഞേനെ . മെല്ലെമെല്ലെ അവർ ആ പടുകുഴികളിൽനിന്നും മുട്ടുകുത്തി എഴുന്നേറ്റിരുന്നേനെ .

ജീവിതം ഇടയ്ക്കിടെ നമ്മെയിങ്ങനെ പിടിച്ചുകുലുക്കുമ്പോൾ വീഴാതെ നീളുന്ന ആ ഒരു കൈ ആവാം നമുക്ക് .നമ്മുടെ ഫോണിൽ ഒരു സന്ദേശം തെളിയുമ്പോൾ വന്നേക്കാവുന്ന നഷ്ടങ്ങളെ ഓർക്കാതെ, നഷ്ടമാവുന്ന ജീവിതങ്ങളെ ഓർത്തു "എല്ലാം ശരിയാവും " എന്നെങ്കിലും നമുക്ക് പറയാം.  ഒരു നല്ല കേൾവിക്കാരനാവുക അത്ര എളുപ്പമല്ല, എങ്കിലും നമുക്ക് ശ്രമിക്കാം.

ചോദ്യങ്ങൾ ഒരുപാട് ബാക്കിയാക്കി ഒരു പ്രതിഭ കൂടി യാത്രയാവുമ്പോൾ മനസ്സിൽ തെളിയുന്നത് വളരെ ചെറിയ ഭാഗത്തു മാത്രം സുശാന്ത് പ്രത്യക്ഷപ്പെട്ട  സിനിമയായ PK യിലെ ഗാനമാണ് ,
 "ബിൻ കുച്ച് കഹേ , ബിൻ കുച്ച് സുനേ .. ഹാതോം മേം ഹാഥ് ലിയേ .. ചാർ കദം  ബസ് ചാർ കദം, ചൽ ദോ ന സാഥ് മേരേ ' - "ഒന്നും പറയാതെ ഒന്നും കേൾക്കാതെ  കൈകൾ കോർത്ത്  നാലടികൾ, വെറും നാലടികൾ എന്റെയൊപ്പം നടക്കൂ '.

കൈകൾ കോർത്ത് നാലടികൾ കൂടെ നടന്നാൽ ഒരുപക്ഷേ ജീവിതം മുഴുവൻ ഓടാനുള്ള ആത്മവിശ്വാസവും ഊർജ്ജവും തിരികെക്കിട്ടുന്ന ഒരുപാടുപേർ നമ്മുടെ സുഹൃത്‌വലയങ്ങളിലും ഉണ്ടാവും , ചേർത്തുപിടിക്കാം നമുക്കവരെ. പെയ്തു തീരുംവരെ അവരെ താങ്ങിനിർത്താം . അതിന് സുശാന്ത്, താങ്കളൊരു നിമിത്തമാവട്ടേ , വിട..









Friday, June 5, 2020

ചില ഓർമ്മകൾ പനിച്ചൂടു പോലെയാണ്
ഉള്ളിൽ തണുത്തുറയുമ്പോഴും തീ ജ്വാലപോലെ 
പുറം ചുട്ടുപൊള്ളിക്കുന്ന പനിച്ചൂട് 

അരുതുകളുടെയും അരുതായ്മകളുടെയും
നേർത്തരേഖയിൽ നാം വിറങ്ങലിക്കുമ്പോഴും 
അവയിങ്ങനെ നമ്മെ ചൂഴ്ന്നു നിൽക്കും 
പൂത്ത രാത്രി മുല്ലയുടെ ഗന്ധം പോലെ 
വീണ്ടും വീണ്ടും നമ്മെ മാടിവിളിക്കും 

പനിക്കിടക്കയിലെ മായക്കാഴ്ചകൾ പോലെ 
ചില ഓർമ്മകൾ നമ്മെ കബളിപ്പിച്ചുകൊണ്ടേയിരിക്കും 
ഇന്നലെകളിൽ മാത്രം  ജീവിച്ചു ഇന്നിനെ മറന്ന് 
അത് നമുക്കായൊരു  ഭ്രാന്തൻലോകമൊരുക്കും 
കാലുകളിലൊരു ചങ്ങലക്കിലുക്കവും .

സ്വപ്നത്തിനും നേരിനുമിടയ്ക്കുള്ള ദൂരം 
ചുരുങ്ങി ശൂന്യമാവുമ്പോൾ, പനിയൊടുങ്ങി 
വിയർപ്പുമണികൾ തുള്ളിതുളുമ്പുമ്പോൾ 
പുതപ്പു മാറ്റി നാം ഉണർന്നെണീക്കുമ്പോൾ  
ലോകം  നമ്മെ നോക്കി നിഗൂഢമായി ചിരിക്കും.

അപ്പോൾ, നഷ്ടബോധത്തോടെ വീണ്ടും
ദേഹവും ദേഹിയും കാത്തിരിക്കും, 
ചുട്ടുപൊള്ളുന്ന മറ്റൊരു പനിക്കാലത്തിനായ്,
തെളിയാത്ത ജലരേഖകൾക്കായ് ,
പേരറിയാത്ത സൗരഭ്യങ്ങൾക്കായ്....

Friday, May 22, 2020

രണ്ടു ദിവസമായി നല്ല മഴയാണ്. മൗനമായി പെയ്തൊഴിയുന്ന ഇവിടുത്തെ മഴകൾ ശ്രദ്ധയിൽ പെടുന്നത് അപൂർവ്വമാണ് .

രണ്ടു മാസം മുൻപ്  "വർക്ക് ഫ്രം ഹോം " തുടങ്ങിയതിൽ പിന്നെ ദിവസത്തിന്റെ ഭൂരിഭാഗവും ഈ ജനാലയ്ക്കരികിൽ ഇരിക്കുന്നതുകൊണ്ട് വെയിൽ തെളിയുന്നതും മാനം കറുക്കുന്നതും മഴയായി പൊഴിയുന്നതും ഒക്കെ കൃത്യമായറിയുന്നുണ്ട്. ആകാശത്തിന് ഇത്ര മനോഹാരിതയുണ്ടെന്നും തെളിഞ്ഞ ആകാശവും ശാന്തമായ കടലും ഒരേ നിറവും സൗന്ദര്യവും പങ്കുവെയ്ക്കുന്നുവെന്നും ഒക്കെ മനസ്സിലാക്കിയതും ഈ വലിയ ചില്ലു ജാലകത്തിനിപ്പുറം ഇരുന്ന് പുറത്തേക്ക് നോക്കിത്തുടങ്ങിയപ്പോൾ ആണ് .

വെള്ളിയാഴ്ച്ചകളിലെ എഴുത്തിനും ട്രെയിൻ യാത്രയ്ക്കിടയിലെ വായനയ്ക്കും ഒക്കെ മാറ്റം വന്നിരിക്കുന്നു. കണ്ണടച്ചു തുറക്കുന്ന നേരത്തിൽ ലോകം മാറിയിരിക്കുന്നു . ഒരവധി കിട്ടിയാൽ പുറത്തേയ്ക്കു പായുന്ന നമുക്ക് ലോകം മുഴുവനും ചുരുങ്ങി വീടിന്റെ നാലുകോണുകളിലായിരിക്കുന്നു. ശരിക്കും വീടിനു ഇത്ര ജീവനും ജീവിതവും ഉണ്ടെന്നും മനസ്സിലായതും ഇപ്പോഴാണ്.

ജീവിതത്തിൽ പലതും തിരിച്ചറിഞ്ഞ സമയം കൂടിയായിരുന്നു ഇത് . അല്ലെങ്കിലും അനുഭവങ്ങളിൽനിന്നാണല്ലോ നമ്മൾ ഏറ്റവും നന്നായി പഠിക്കുന്നത് .

കൊറോണ വാർത്തകൾ കേട്ടു തുടങ്ങുമ്പോൾ തന്നെ ചെറിയൊരു ടെൻഷൻ മനസ്സിൽ ഉണ്ടായിരുന്നു. സ്കൂളുകൾ അടച്ചതിനാൽ കുട്ടികൾ ഒരു പരിധിവരെ സുരക്ഷിതരായിരിക്കും എന്നത് വലിയൊരു ആശ്വാസമായിരുന്നു. ജോലിയുടെ സ്വഭാവം വെച്ചു വീട്ടിലിരുന്നു ചെയ്യാനുള്ള സാദ്ധ്യത വളരെ കുറവായിരുന്നു. പക്ഷേ, സർക്കാർ വളരെ കണിശമായ നടപടികൾക്ക് ഒരുക്കം തുടങ്ങിയതോടെ മാർച്ച് പകുതിയായപ്പോഴേക്കും ജോലി വീട്ടിൽ നിന്നായി . ട്രെയിനിംഗ് പ്രോഗ്രാമുകൾ എല്ലാം "വെർച്യുൽ " ആക്കി. അങ്ങനെ ആധികൾക്കൊക്കെ ഒരു താൽക്കാലിക വിരാമമായി.

രോഗികളുടെ എണ്ണവും മരണവും ഒരേപോലെ കുതിച്ചുയരുകയും 24 മണിക്കൂറും ചാനലുകൾ അത് മാത്രം സംപ്രേക്ഷണം ചെയ്തു തുടങ്ങുകയും ചെയ്തപ്പോളും നമ്മുടെ കൊച്ചു കേരളത്തിലെ പ്ലാനിങ്ങും നടപടികളും തെല്ലൊന്നുമല്ല ആശ്വാസം തന്നത്. എല്ലാ ദിവസ്സവും വീട്ടിലേക്ക്  വിളിച്ചും വീഡിയോ ചാറ്റ് ചെയ്തും അവരൊക്കെ സുരക്ഷിതരാണെന്ന് ഉറപ്പാക്കിക്കൊണ്ടിരുന്നു.

ജീവിതം നിരപ്പായ റോഡിലൂടെ ഒരേ താളത്തിൽ കുറെയങ്ങു പോയ്ക്കഴിയുമ്പോൾ പടച്ചവൻ ഒരു ബ്രേക്ക് ചവിട്ടലുണ്ട് . സീറ്റ് ബെൽറ്റിട്ടിരുന്നാലും നമ്മൾ അപ്രതീക്ഷിതമായ ആ ബ്രേക്കിൽ മുന്നോട്ടൊന്ന് ആയും, അത്രയും നേരം അലസമായിരുന്നവർ ഒന്ന് കൂടി വഴിയിൽ ശ്രദ്ധിച്ചിരുന്നു തുടങ്ങും.

ജോലിസ്ഥലത്തും ഒന്ന് രണ്ടുപേർ കൊറോണ ബാധിതരായി എന്ന വാർത്തയുമായാണ് ഒരു വൈകുന്നേരം ഭർത്താവ് കയറിവന്നത്.  രോഗം ഈ വഴിക്കൊന്നും വരില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ആൾ വന്നയുടനെ കുളിച്ചു കഴിഞ്ഞാണ് ഞങ്ങളുടെ അടുത്തേയ്ക്കു വന്നത്. ആശങ്കയിലായിരുന്ന എന്നോട്  "പേടിക്കാനൊന്നുമില്ല , അവർ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരാണ് " എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ പേര് രോഗികൾ ആകാതിരുന്നതും മറ്റു സ്ഥലങ്ങളിലേക്കുള്ള ഷെഡ്യൂളുകൾ റദ്ദാക്കി ആൾ ഒരു സ്ഥലത്തു തന്നെ കൂടിയതുകൊണ്ടും ജീവിതം വലിയ ആശങ്കയില്ലാതെയും എന്നാൽ കരുതലോടെയും പിന്നെയും പോയി.

അപ്പോൾ ആണ് നിരപ്പായ വഴികൾ തീർന്നെന്ന പടച്ചവന്റെ സന്ദേശം ഭർത്താവിന്റെ മാനേജർ വഴി ഒരു വൈകുന്നേരം നമുക്ക് കിട്ടുന്നത്.

കൊറോണ ബാധിതരുള്ള ഒരു ഫെസിലിറ്റിയിലേക്കുള്ള "എമർജൻസി ടീമി"ൽ അടുത്ത ദിവസ്സം മുതൽ ജോലി . അതും സ്വന്തം ജോലിയല്ല , രോഗികളുടെ കൂടെ അവരുടെ രോഗാവസ്ഥയിലെ ഓരോ വ്യതിയാനങ്ങളും ശ്രദ്ധിച്ചു . വാർത്ത കിട്ടിയ അന്ന് ഉറക്കം വന്നിട്ടില്ല.  ജോലി കഴിഞ്ഞു വന്നാൽ ക്വാറന്റീൻ വേണ്ടിവരും. ആ രാത്രി തന്നെ വേറൊരു മുറി ആൾക്കായി ഒരുക്കി. അത്യാവശ്യം വേണ്ട സാധനങ്ങൾ അവിടെയാക്കി , വേറെ വാഷ്‌റൂമും . ജോലിക്കു പോകാൻ രണ്ടു ജോഡി ഡ്രസ്സ്, അധിക ജോഡി ഷൂ , അവിടെ നിന്നും കുളിച്ചിട്ടു വരാൻ വേണ്ട സാധനങ്ങൾ എല്ലാം എടുത്തു വെച്ചു .

ജോലി തുടങ്ങി  ആദ്യ ദിവസ്സം തന്നെ സംഗതിയുടെ ഗൗരവം മനസ്സിലായി. സുരക്ഷാ കവചങ്ങൾ ധരിച്ച ആ ഫോട്ടോ കണ്ടപ്പോൾ തന്നെ എന്റെ മനസ്സ് പതറി. വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ വീടെത്തും മുൻപേ വിളിക്കും. വാതിൽ തുറന്നിടണം, അണുനാശിനികൾ പുറത്തു വയ്ക്കണം , ഞാനും മക്കളും മാറി നിൽക്കണം. നേരെ വീണ്ടും വാഷ്‌റൂമിലേക്ക് . രണ്ടാമത്തെ കുളിയും കഴിഞ്ഞു എല്ലാ വസ്ത്രങ്ങളും കഴുകാനിടും. രോഗവാഹകനാകാമെന്ന് സാധ്യത ഉള്ളതുകൊണ്ട് മക്കളോട് അടുത്ത് വരേണ്ട എന്ന് വിലക്കി. അങ്ങനെ കുറച്ചു ദിവസ്സം.

അപ്പോഴേക്കും മുന്നിലെ ആ വലിയ കുഴികണ്ട്‌ പടച്ചവൻ ബ്രേക്ക് അങ്ങ് ചവിട്ടി. അതിന്റെ ആഘാതത്തിൽ ഞങ്ങൾ വളരെ ശക്തമായൊന്നു കുലുങ്ങി.

പതിവിലും നേരത്തെയാണ് അന്ന് ജോലികഴിഞ്ഞു വിളിച്ചത്. നേരത്തെ കഴിഞ്ഞിട്ടുണ്ടാവും എന്ന് കരുതി ഞാൻ വാതിൽ തുറന്നിട്ടു , ആളെ ദൂരെ നിന്ന് കണ്ടപ്പോഴേ എന്തോ പന്തി കേടു തോന്നി, മാസ്‌ക് വച്ചിട്ടുണ്ട് . കയറി വരുന്ന വഴി പറഞ്ഞു, "സുഖമില്ല, അതിശക്തമായ തലവേദന, ചുമയുണ്ട്, തൊണ്ട വല്ലാത്ത വേദന " പറയുന്നതിനിടയിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടു ഞാൻ തിരക്കി. "ശ്വാസം മുട്ടും ചെറുതായുണ്ട്, ലക്ഷണങ്ങൾ ഉള്ളതുകൊണ്ട് ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു നേരത്തെ വിട്ടതാണ് ".

നമ്മൾ മനുഷ്യർ വല്ലാത്ത ആത്മവിശ്വാസക്കാരാണ് . നൈമിഷികമായ ഈ ജീവിതത്തിൽ വല്ലാതങ്ങു പ്ലാൻ ചെയ്തുകളയും . നമുക്ക് ഒന്നും വരില്ലെന്ന് ഉറച്ചു വിശ്വസിക്കും , അദൃശ്യനായ ആരോ നമുക്ക് ചുറ്റും പതുങ്ങി നടപ്പുണ്ടെന്ന് അറിയാമെങ്കിലും കൂട്ടിമുട്ടുന്നതുവരെ അതെല്ലാം കെട്ടുകഥകളായി കയ്യൊഴിയും.

ഒരു നിമിഷം ഞാൻ മൊത്തം ശൂന്യമായിപ്പോയി , അടുത്ത് ചെല്ലണമെന്നും പനിയുണ്ടോ എന്ന് നോക്കണമെന്നും ഉണ്ട്. പുറം ഒന്ന് തടവി "ശരിയായിക്കോളും" എന്ന് പറയണമെന്നുണ്ട്. പക്ഷേ "രണ്ടു മീറ്റർ ദൂരം" രണ്ടായിരം കിലോമീറ്റർ പോലെ എനിക്ക് മുന്നിൽ നീണ്ടു കിടക്കുകയാണ്. കുഞ്ഞുങ്ങളെ നോക്കി, രണ്ടുപേരും ഷോക്കായി നിൽക്കുകയാണ്. ചെയ്യാനുള്ള വളരെ പരിമിതമായ കാര്യങ്ങൾ ചെയ്യുക, അത്രേയുള്ളു എന്ന് മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു .

അനിയൻ ഹോമിയോ ഡോക്ടറാണ് , സമയമൊന്നും നോക്കിയില്ല, അവനെ വിളിച്ചു കാര്യം പറഞ്ഞു, എല്ലാ വർഷവും നാട്ടിൽ പോകുമ്പോൾ കൊണ്ടുവരാറുള്ള ഹോമിയോ മരുന്നുകളുടെ ലിസ്റ്റ് അയക്കാൻ അവൻ പറഞ്ഞു. അതിൽ നിന്നും കൊടുക്കേണ്ട മരുന്നുകൾ അവൻ പറഞ്ഞു. റഫിയുടെ മുറിയുടെ പുറത്തു ചെറിയൊരു മേശ ഇട്ടു. മരുന്നുകൾ  അവിടെ വെച്ചു, ഭക്ഷണവും കുടിക്കാനുള്ള ഇഞ്ചി വെള്ളവും വെച്ചു . ഇതിനിടയിൽ ഹെൽത്ത് ലിങ്കിൽ വിളിച്ചു, ലക്ഷണം കേട്ടപ്പോൾ അവർ കണിശമായും ഐസൊലേഷൻ വേണമെന്ന് പറഞ്ഞു . ടെസ്റ്റിനു രണ്ടു ദിവസ്സം സമയം എടുക്കുമെന്ന് പറഞ്ഞു.

റമദാൻ വ്രതം തുടങ്ങിയ ദിവസമായിരുന്നു അത്. എനിക്കും മക്കൾക്കും നോമ്പാണ്, വൈകിട്ട് ഭക്ഷണം ഉണ്ടാക്കി, നോമ്പ് തുറന്നപ്പോൾ അത്രയും നേരം കരുതിവച്ചിരുന്ന ധൈര്യമൊക്കെ ചോർന്നുപോയതുപോലെ. കണ്ണുകൾ നനഞ്ഞു, മക്കൾ എന്നെ ചേർന്നുനിന്നു, "blessed റമദാൻ അല്ലേ , നമ്മൾ ജയിക്കും അമ്മീ " എന്ന് പറഞ്ഞു .

രാത്രി കിടന്നിട്ടുറക്കം വരുന്നില്ല, ചുമ കേൾക്കാം, എഴുന്നേറ്റു പോയി മുറിക്കു പുറത്തുനിന്ന് നോക്കി , ചെറിയ വെളിച്ചത്തിൽ ആളെക്കാണാം,  ആ മുറിയുടെ പുറത്തു നിലത്തു ഇരുന്നു കുറെ നേരം, ഒറ്റയ്ക്കിട്ടുപോകാൻ ഒരു പേടിപോലെ .  ടെസ്റ്റ് എടുക്കുന്ന ദിവസ്സം രാവിലെ വരെ രണ്ടു മണിക്കൂർ ഇടവിട്ടു ഹോമിയോ മരുന്നുകൾ കൊടുത്തു. തലയുടെ മരപ്പു കുറയുന്നുണ്ടെന്നു പറഞ്ഞു. ടെസ്റ്റ് കഴിഞ്ഞു റിസൾട്ട് വരാൻ വീണ്ടും രണ്ടു ദിവസ്സം.

ഒരു ദിവസ്സം നിസ്കരിച്ചിട്ടു എഴുന്നേൽക്കുമ്പോൾ മോൻ ചോദിച്ചു, "എന്നാണ്  നമ്മളെല്ലാവരും ഒന്നിച്ചു ഇരിക്കുക ?" അവന്റെ മുഖം വാടിയിരുന്നു, "മോന്  പേടിയുണ്ടോ?" എന്റെ ചോദ്യം കേട്ടതും അവൻ കരഞ്ഞു തുടങ്ങി, ആ കരച്ചിലിനിടയിലൂടെ അവന്റെ കുഞ്ഞു മനസ്സിലെ ആധി പുറത്തുവന്നു, "if its positive, will he be gone?". ഞാൻ അവനെ എന്റെയടുത്തു നിസ്കാരപ്പായയിൽ ഇരുത്തി, അങ്ങനെയുണ്ടാവില്ലെന്നും പോസിറ്റീവ് ആയാലും കുറച്ചുദിവസം കൊണ്ട് ഭേദമാകുമെന്നും ബോധ്യപ്പെടുത്തി.

എന്തായാലും വലിയൊരു മിറക്കിൾ പോലെ റിസൾട്ട് നെഗറ്റീവ് ആയി. ലക്ഷണങ്ങൾ മാറാത്തതിനാൽ അത് "false negative "ആകാമെന്നും ഐസൊലേഷൻ തുടരാനും ഹെൽത്ത് ലിങ്കുകാർ നിർദ്ദേശിച്ചു.

അങ്ങനെ 16 ദിവസങ്ങൾ. ലക്ഷണങ്ങൾ ഓരോന്നായി കുറഞ്ഞു പൂർണ്ണമായും മാറി . കഴിഞ്ഞ ആഴ്ചമുതൽ ആൾ വീണ്ടും പഴയ സ്ഥലത്തു ജോലിക്കുപോയിത്തുടങ്ങി. ഇതിനിടയിൽ ഫെസിലിറ്റിയിൽ രോഗികൾ വളരെയധികം കൂടുകയും മരണങ്ങൾ ഉണ്ടാവുകയും ചെയ്തതുകൊണ്ട് ആരോഗ്യവകുപ്പ് അത് വേറൊരു ഏജൻസിയെ ഏൽപ്പിച്ചു.

ഈ പതിനാറു ദിവസ്സങ്ങളിൽ ജീവിതം ഒരുപാട് മാറി, ഓരോ ദിവസ്സവും രാവിലെ ഉണരുമ്പോൾ നമ്മൾക്ക് ജീവനുണ്ടെന്നതും നമ്മൾ എഴുന്നേറ്റു നടക്കുന്നുണ്ടെന്നതും തന്നെയാണ് ഏറ്റവും വലിയ അനുഗ്രഹമെന്ന് മനസ്സിലായി. ഒരാൾക്കെങ്കിലും പ്രയോജനപ്പെട്ടില്ലെങ്കിൽ നാം നേടുന്നതെല്ലാം വ്യർഥമാണെന്ന് ഓരോ രാവും ഓർമ്മിപ്പിച്ചു . പരാതികളേ ഇല്ലാതായി. താങ്ങുണ്ടാവുമ്പോഴേ തളരൂ എന്ന് മനസ്സ് തിരിച്ചറിഞ്ഞു .

ഈ ദിവസ്സങ്ങൾ ഞാൻ ഒറ്റയ്ക്കായിരുന്നില്ല. പലപേരുകളും മറന്നിട്ടല്ല പറയാത്തത് , പറയാനുള്ള വാക്കുകൾ തികയാഞ്ഞിട്ടാണ്  - ലോകത്തിന്റെ അങ്ങേക്കൊണിലിരുന്നു രാവും പകലും ഒരുപോലെ നിർദ്ദേശങ്ങളും ആശ്വാസങ്ങളുമായി കൂടെ നിന്ന കൂടപ്പിറപ്പ് ,  വളരെപ്പെട്ടെന്ന് എന്നെക്കാൾ മുതിർന്നു എനിക്കുചുറ്റും തണൽവിരിച്ച മക്കൾ, കൃത്യമായി വിളിച്ചു ആവശ്യങ്ങൾ തിരക്കി  സാധനങ്ങൾ വാങ്ങി വരാന്തയിലെത്തിച്ച കൂടെപ്പിറക്കാതെപോയ എന്റെ സഹോദരങ്ങൾ, എല്ലാ ദിവസ്സവും ഫോണിൽ വിളികളായും സന്ദേശങ്ങളായും പറന്നിറങ്ങി എന്നെ ഒറ്റയ്ക്കാവാൻ സമ്മതിക്കാഞ്ഞ സുഹൃത്തുക്കൾ .......

പിന്നെ, ഇതൊന്നും മാതാപിതാക്കളെ അറിയിക്കാതെ, ഓരോ തവണ അവർ വിളിക്കുമ്പോഴും "റഫി തിരക്കിലാണ്, കുളിക്കുവാണ് , ഉറങ്ങുവാണ് " എന്നൊക്കെ എന്നെക്കൊണ്ട് പറയിച്ച, എന്റെ പതം പറച്ചിലുകൾക്കിടയിലും ശാഠ്യത്തിലും കരച്ചിലുകളിലും എന്റെ കൂടെ നടക്കാതെ എന്നെ എടുത്തു നടന്ന എന്റെ സ്വന്തം സൃഷ്ടാവ് ... നിര നീളമേറിയതാണ്.

പുറത്തു കാറു മൂടിയ ആകാശം തെളിയുന്നുണ്ട്.  മഴ നേർത്തു വരുന്നു. നോമ്പ് തീരുകയാണ്, പക്ഷേ അനുഗ്രഹങ്ങൾ അവസാനിക്കുന്നതേയില്ല , സ്നേഹത്തണലുകളും. പെരുന്നാൾ പിറ തെളിഞ്ഞുയരുമ്പോൾ മനസ്സിലുറപ്പിക്കാം,  ഈ പെരുന്നാൾ കരുതലിന്റെതാവട്ടെ , ശരീരങ്ങൾ അകന്നിരിക്കുമ്പോഴും മനസ്സുകൾ കെട്ടിപ്പിടിയ്ക്കട്ടേ , മൈലാഞ്ചി മൊഞ്ചുകൾ കനിവുകൾ നിറയ്ക്കട്ടെ.










Saturday, April 11, 2020

മലയിറങ്ങി വരുന്ന കാറ്റ് മുഖത്ത് തട്ടുമ്പോൾ എന്തൊരു സുഖമാണ്. ബസ്സിന്റെ സൈഡ് സീറ്റിൽ  ആ കമ്പികളിലേക്കു ചാരി പുറത്തോട്ടു നോക്കിയിരുന്നു, കണ്ണുകൾ അടഞ്ഞുപോയതറിഞ്ഞില്ല. മൂന്നാലു ദിവസത്തെ ട്രൈനിങ്ങിന്റെ ക്ഷീണവും കൂടിയായപ്പോൾ മയക്കത്തിലേക്ക് വഴുതിവീണത് വളരെപ്പെട്ടെന്നാണ്.

"ആ ഷട്ടർ ഒന്നടയ്ക്കുവോ, മഴ ചാറിത്തുടങ്ങിയത് അറിയുന്നില്ലേ ?" ആരോ തോളിൽത്തട്ടിയപ്പോൾ തിരിഞ്ഞുനോക്കി . മഴത്തുള്ളികൾ മുഖത്തേക്ക് പാറിവീണതിന്റെ അസ്വസ്ഥതയിൽ കുറച്ചു പ്രായമുള്ള ഒരാൾ . ഉറക്കം മുറിഞ്ഞതിലുള്ള നിരാശയുണ്ടായെങ്കിലും ക്ഷമാപണം നടത്തി ഷട്ടർ താഴ്ത്തി. വാച്ചിൽ നോക്കി, ഇനിയും മൂന്നുമണിക്കൂർ ഉണ്ട് വീടെത്താൻ.

മുടി കോതിയൊതുക്കി പിന്നോട്ടിട്ടപ്പോൾ ആണ് ഒരു മിന്നൽ പോലെ ആ മുഖം കണ്ടത്. തോന്നിയതാവാം എന്ന് കരുതി. ചില നേരങ്ങളിൽ അറിഞ്ഞും അറിയാതെയും ഓർമ്മകളിൽ നിന്നും ആ മുഖം എത്തി നോക്കാറുണ്ട് . എങ്കിലും തിരിഞ്ഞു ഒന്ന് കൂടി നോക്കാൻ മനസ്സ് നിർബന്ധിക്കുന്നതുപോലെ . മെല്ലെ തിരിഞ്ഞു നോക്കി , തോന്നലല്ല , പുഞ്ചിരിക്കുന്ന ഒരു മുഖം, കണ്ണുകൾ വളരെപ്പെട്ടെന്നുതന്നെ കൂട്ടിമുട്ടി . നെഞ്ചിൽ എവിടെയോ ഒരു വിങ്ങൽ കനത്തു . മഴ ആർത്തലച്ചു പെയ്തു തുടങ്ങി .

അടുത്തിരുന്ന സ്ത്രീയും ഇറങ്ങിക്കഴിഞ്ഞു.  പിറകിലെ സീറ്റുകളിൽ ആളുകൾ ഉറക്കെ വർത്തമാനം പറയുന്നുണ്ട്. എതിർവശത്തെ സീറ്റിൽ  വിശന്നുകരയുന്ന കുഞ്ഞിനെ അമ്മ പാലൂട്ടുന്നു, അച്ഛൻ അടുത്തിരുന്നു ആ കുഞ്ഞിന്റെ കാലുകളിൽ മൃദുവായി തലോടുന്നു .

ഫോൺ എടുത്തു നോക്കി, മോളുടെ മെസ്സേജ് ഉണ്ട് , "അമ്മ വന്നിട്ടേ ഞങ്ങൾ ഉറങ്ങു ". അഞ്ചു ദിവസ്സം മാറിനിന്നതിലുള്ള സങ്കടം മുഴുവനും അതിലുണ്ട് .
ഫോൺ തിരികെ ബാഗിലേക്കെടുത്തു വെച്ചു, കണ്ണടച്ചിരുന്നു.

"ലേഖ  എവിടെപ്പോയതായിരുന്നു?" ആ മൃദുവായ ശബ്ദം തൊട്ടടുത്ത് നിന്നായിരുന്നു. ഞെട്ടി കണ്ണ് തുറന്നു , വിനയൻ തൊട്ടരികെ നിൽപ്പുണ്ട്, സീറ്റിന്റെ ഒഴിവായ ഭാഗം നോക്കി "ഞാൻ ഇവിടെ ഇരുന്നോട്ടെ " എന്ന ചോദ്യവും ഉടനെ വന്നു . സാരിയുടെ തുമ്പു മാറ്റി ഒതുങ്ങിയിരുന്നു. വിനയൻ അവിടിരുന്നു. വാക്കുകൾ എന്റെ തൊണ്ടയിൽ കുരുങ്ങി പുറത്തോട്ടു വരാനാവാതെ ശ്വാസം മുട്ടിനിന്നു .

"ലേഖയ്ക്കു ബുദ്ധിമുട്ടായെങ്കിൽ ഞാൻ പിന്നിൽ ഇരുന്നോളാം " ആൾ എഴുന്നേൽക്കാനാഞ്ഞു. "ഇല്ല, എനിക്കെന്തു ബുദ്ധിമുട്ട് , നിങ്ങളല്ലെങ്കിൽ മറ്റൊരാൾ അവിടിരിക്കും. ". വിനയന്റെ മുഖത്ത് ഒരു ആശ്വാസത്തിന്റെ ഭാവം പ്രകടമായി.

"ഞാൻ ജോലി സംബന്ധമായി ഒരിടം വരെ പോയതായിരുന്നു. ബസ്സിൽ ലേഖ കയറുന്നതും ഇവിടെ  ഇരിക്കുന്നതും  കണ്ടു. അപ്പോൾ മുതൽ ആഗ്രഹിക്കുന്നതാണ് ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന്. സ്വമേധയാ വന്നു മിണ്ടാൻ എന്തോ ഒന്ന് എന്നെ തടയുന്നതുപോലെ". ഞാൻ മുഖമുയർത്തി അയാളെ നോക്കി, പണ്ടത്തേതിലും അല്പം ക്ഷീണിച്ചിട്ടുണ്ട്, വെളുത്ത ഒന്ന് രണ്ടു മുടിയിഴകൾ എത്തിനോക്കുന്നുമുണ്ട് .

"ഇരുപത്തൊന്നു വർഷങ്ങൾക്കിപ്പുറവും എന്തിനാണ് വിനയാ എന്നെ പേടിക്കുന്നത്? ഒരിക്കലെങ്കിലും ഇതിനിടയിൽ ഞാൻ ഈ മുന്നിൽ വന്നിട്ടുണ്ടോ ? ഒരു വാക്കുപറയാതെ നിങ്ങൾ എന്തിനാണ് എന്നിൽ നിന്നും നടന്നു നീങ്ങിയതെന്ന് ചോദിച്ചിട്ടുണ്ടോ ? ഇനിയും അതുണ്ടാവില്ല, പേടിക്കേണ്ടാ ".  വാക്കുകൾ ഒരു മാത്രയിൽ പുറത്തേക്കു തെറിച്ചു വീഴുമ്പോൾ ഞാൻ ഷട്ടർ ഉയർത്തി പുറത്തേക്കു തിടുക്കത്തിൽ കണ്ണുകൾ തിരിച്ചു . മഴ തോർന്നു തുടങ്ങിയിരുന്നു.

"അർത്ഥമില്ലെന്നറിയാം , എന്നാലും മാപ്പ് , ഒരു പാട് നാളായി പറയാൻ കൊണ്ട് നടന്നിരുന്നതാണ്, നെഞ്ചിനുള്ളിൽ ശ്വാസം മുട്ടലായി കൊളുത്തിവലിച്ചതാണ്, എന്നിട്ടും പറയാൻ പറ്റിയില്ല", വിനയന്റെ സ്വരം പതറിയിരുന്നു.

ഞാൻ കണ്ണുകൾ അടച്ചിരുന്നു. എന്റെ മനസ്സിൽ ഇരുപത്തിയൊന്നു വർഷങ്ങൾക്കു മുൻപുള്ള ഒരു വിഷുക്കാലം തെളിഞ്ഞു വന്നു.

പ്രിൻസിപ്പാളിനോട്‌ കാലു പിടിച്ചിട്ടാണ് മൂന്നു ദിവസത്തേയ്ക്ക് അവധി തന്നത്.  ബി.എഡ് നു പഠിക്കാൻ എന്തിനാണ് നീയിത്ര ദൂരേയ്ക്ക് പോകുന്നതെന്ന് പലതവണ വിനയൻ ചോദിച്ചതാണ് . ചെറുപ്പം മുതലേ കയറിക്കൂടിയ ആഗ്രഹമായിരുന്നു അധ്യാപികയാവുക എന്നത്. അത് കൊണ്ടാണ് ഇത്ര ദൂരെയായിട്ടും അഡ്മിഷൻ കിട്ടിയപ്പോൾ അച്ഛനെപ്പറഞ്ഞു സമ്മതിപ്പിച്ചത് . വിനയന്റെ പിണക്കങ്ങൾക്കു സ്നേഹത്തിന്റെ നേർത്ത തലോടലാണെന്ന് അറിയാവുന്നതുകൊണ്ടു  തന്നെ പറഞ്ഞു മനസ്സിലാക്കാൻ പാടുപെടേണ്ടി വന്നില്ല.

ഹോസ്റ്റലിലേക്ക് വന്ന ആദ്യ എഴുത്തിലും ആ പരിഭവം തുടിച്ചുനിന്നിരുന്നു, എത്ര വർഷങ്ങളായുള്ള പരിചയമാണ്. സ്‌കൂൾ മുതൽ നിഴലുപോലെ , അച്ഛന്റെ സുഹൃത്തിന്റെ മകനാണ് . എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന പ്രകൃതം . അതുകൊണ്ടുതന്നെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയപ്പോഴും അങ്കലാപ്പൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല, എല്ലാർക്കും ഇഷ്ടമാവും, അങ്ങനെ തന്നെ കരുതി. ബി എഡ്‌  കഴിഞ്ഞിട്ടാവാം വീട്ടിൽ പറയുന്നതെന്ന് രണ്ടാളും തീരുമാനിച്ചു. വിനയന്റെ കസിന്സിനൊക്കെ അറിയാമായിരുന്നു ഈ ബന്ധം .

ഹോസ്റ്റലിൽ വന്നതിനുശേഷം രണ്ടുമാസം വരെ എഴുത്തുകൾ മുടങ്ങാതെ വരുമായിരുന്നു. ആഴ്ചയിലൊരിക്കൽ വിളിക്കും. ഒരു ദിവസം പെട്ടെന്ന് എഴുത്തുകൾ നിന്നു , വിളിയ്ക്കാതെയായി . ദിവസ്സങ്ങൾ ആഴ്ചകളും കടന്നു മാസങ്ങളിലേക്കു മാറി. ഇടയ്ക്കു വീണുകിട്ടിയൊരവധിയിൽ വീട്ടിലേക്ക് പോയി . വിനയനെ കാണാൻ പരമാവധി ശ്രമിച്ചു. വിനയന്റെ അമ്മാവന്റെ മോനാണ് പറഞ്ഞത് "അവിടെ വിവാഹാലോചനകൾ നടക്കുന്നുണ്ട് ലേഖേച്ചി ".

തലയ്ക്കാരോ കരിങ്കല്ലുകൊണ്ടു അടിച്ചതുപോലെയാണ് ആദ്യം തോന്നിയത് . പിറ്റേന്ന് ഹോസ്റ്റലിലേക്ക് മടങ്ങി. മൗനത്തിൽ മുങ്ങിത്താണ എന്നെ മീരച്ചേച്ചിയാണ് ധൈര്യം തന്ന് കൈപിടിച്ച് ഉയർത്തിയത് . "ആളുകൾ വെറുതെ പറയുന്നതാവും ലേഖ " എന്ന് പറഞ്ഞു ചേച്ചി ആശ്വസിപ്പിച്ചു . പിറ്റേന്ന് വിനയന്റെ ബാങ്കിലെ നമ്പർ എന്റെ കയ്യിൽ നിന്നും വാങ്ങി ചേച്ചി വിനയനെ വിളിച്ചു . ഫോൺ എടുത്തപ്പോൾ ചേച്ചി വിനയനോട് കേട്ട വാർത്തകൾ ശരിയാണോ എന്ന് ചോദിച്ചു . "അതേ , എന്റെ വിവാഹമാണ് " അമ്പരപ്പോടെയാണ് ചേച്ചി ഫോൺ വെച്ചത് . വൈകിട്ട് ടെറസ്സിൽ പറന്നകലുന്ന മേഘശകലങ്ങളെ നോക്കിയിരിക്കുമ്പോൾ ചേച്ചി ആരോടെന്നില്ലാതെ പറഞ്ഞു , "ആളുകളുടെ മനസ്സ് അങ്ങനെയാണ്, ചിലപ്പോൾ മേഘമാവും  മഴയാവും , ഒരു കാറ്റിൽ അകന്നു പോവും ".

വിനയന്റെ വിവാഹം കഴിഞ്ഞെന്ന് ആരോ പറഞ്ഞറിഞ്ഞു. ഹോസ്റ്റലിൽ നിന്നും വീട്ടിലേക്കെത്തിയാൽ അധികം പുറത്തേക്ക് ഇറങ്ങാറായി. അങ്ങനെ ഒരു ദിവസ്സം അച്ഛന് വയ്യാതായി, അസുഖം കൂടിക്കൂടി വന്നു. ക്ളാസ്സുകൾ  പൂർത്തിയാക്കാൻ നിൽക്കാതെ ഞാൻ വീട്ടിലേക്ക് തിരിച്ചു. അച്ഛനെ ശുശ്രുഷിച്ചു. തീരെ വയ്യാതായ ഒരു ദിവസ്സം അച്ഛനെക്കാണാൻ വിനയൻ വന്നു , ഭാര്യയോടൊപ്പം. കുറച്ചു നേരം അച്ഛനടുത്തിരുന്നു. അവർ ഇറങ്ങുന്നതുവരെ ഞാൻ മുറിയിൽ അടച്ചിരുന്നു . അന്ന് വൈകിട്ട് അച്ഛൻ എന്നെ അരികിൽ വിളിച്ചു , തളർന്ന ആ കൈകൾ എന്റെ കൈകളിൽ അമർത്തി , "അച്ഛൻ മോളോട് ഒരു തെറ്റ് ചെയ്തിട്ടുണ്ട് , ക്ഷമിക്കണം ". ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു . മരണമെത്തിയെന്ന തിരിച്ചറിവിന്റെ ഒരു ജല്പനമായേ ഞാൻ അതിനെ കണ്ടുള്ളു .

താമസിയാതെ അച്ഛൻ മരിച്ചു , തലേദിവസം അച്ഛൻ എന്റെ പേര് മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത് . ഒടുവിൽ അതും നിശ്ചലമായപ്പോൾ വീട്ടിൽ വല്ലാതെ ഒറ്റപ്പെട്ടതുപോലെയായിരുന്നു . അച്ഛൻ എന്റെ ആത്മബലമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് അപ്പോൾ ആണ്. ജീവിതം ഒരു ചോദ്യചിഹ്നം പോലെ മുന്നിൽ ഉയർന്നുനിന്നു.

ബന്ധുക്കൾ വിവാഹാലോചന തുടങ്ങിയപ്പോൾ ആണ് "ഒരു ജോലി കിട്ടാതെ വിവാഹം വേണ്ട" എന്ന് ഞാൻ അമ്മയോട് തീർത്തു പറഞ്ഞത്. പിന്നീട് അതിനുള്ള ശ്രമത്തിലായി. അങ്ങനെയാണ് പി എസ് സി വഴി ജോലി കിട്ടിയത് . അതും അരമണിക്കൂർ യാത്ര ദൂരത്തിൽ . ജീവിതത്തിലെ സങ്കടമഴനനഞ്ഞ അദ്ധ്യായം അന്ന് പാതിയിൽ ഞാൻ അടച്ചു . വർഷങ്ങൾ കടന്നുപോയി. എന്റെ വിവാഹവും കഴിഞ്ഞു. എന്റെ കുടുംബത്തെ സ്വന്തം കുടുംബമായിക്കാണുന്ന സ്നേഹസമ്പന്നനായ ഒരാൾ.  ഒരിക്കൽപ്പോലും ഒരു കുറവും വരുത്തിയില്ല. രണ്ടു കുഞ്ഞുങ്ങൾ . സ്നേഹത്തിലും സമാധാനത്തിലും കഴിയുമ്പോഴും ഇടയ്ക്കിടെ ആ ചോദ്യം എന്നെ വീർപ്പുമുട്ടിച്ചുകൊണ്ടേയിരുന്നു , "എന്തിനാണ് പാതിവഴിയിൽ എന്നെ തനിയേ നിർത്തി പിരിഞ്ഞുപോയത് ".

"ലേഖ , ഒന്നും പറയുന്നില്ലല്ലോ . " വിനയന്റെ സ്വരം നിശ്ശബ്ദതയിൽ നിന്നും ഉയർന്നു കേട്ടു , "ഞാൻ എന്തു പറയാൻ.." എന്റെ വാക്കുകൾ കരച്ചിലിന്റെ വക്കോളമെത്തുന്നത് ഞാൻ അറിഞ്ഞു , "ഒന്നു ചോദിച്ചോട്ടെ, എന്തിനാണ് എന്നെ...?"

വിനയൻ പറഞ്ഞു തുടങ്ങി, "എനിക്കറിയാം ഞാൻ ഒരിക്കലും ചെയ്യരുതാത്തതാണ് ചെയ്തതെന്ന് . നീ ഹോസ്റ്റലിലേക്ക് പോയി രണ്ടു മാസം കഴിഞ്ഞപ്പോൾ നമ്മുടെ അച്ഛന്മാർ  തമ്മിൽ ഒരു വാക്കു തർക്കമുണ്ടായി, അവർ മിണ്ടാതായി. അതിനിടയിലാണ് നമ്മളുടെ ബന്ധത്തെപ്പറ്റി എന്റെ അച്ഛൻ  അറിയുന്നത് . അച്ഛൻ അതിനെ എതിർത്തു , നീയില്ലാതെ ജീവിക്കാൻ ആവില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ഒടുവിൽ സമ്മതിച്ചു. അങ്ങനെ പിണക്കം രമ്യതയിലാക്കാൻ നിന്റെ വീട്ടിലെത്തിയ അച്ഛനെ അപമാനിച്ചയച്ചു . നിന്നോട് സംസാരിച്ചെന്നും നിനക്ക് ഈ ബന്ധത്തിൽ താത്പര്യമില്ലെന്നും തീർത്തു പറഞ്ഞു . എനിയ്ക്കും വാശിയായി, അച്ഛന്റെ അഭിമാനം ഞാൻ അടിയറവു പറയില്ലെന്ന് ഉറപ്പിച്ചു . അങ്ങനെയാണ് ഞാൻ എന്റെ അമ്മാവന്റെ മോളെ വിവാഹം കഴിച്ചത് . അവൾക്കു എല്ലാ കഥകളും അറിയാം ".

തീപ്പൊള്ളൽ ഏറ്റതുപോലെ ഞാൻ തിരിഞ്ഞു നോക്കി . "നിന്റെ അച്ഛന് തീരെ സുഖമില്ലതായ അന്ന് ഞാൻ കാണാൻ വന്നപ്പോൾ എന്റെ കയ്യിൽ മുറുകെപ്പിടിച്ചു അദ്ദേഹം കരഞ്ഞു , ആ ഒരൊറ്റ നിമിഷത്തിൽ ഞാൻ എല്ലാം മനസ്സിലാക്കി. അപ്പോഴേക്കും നമ്മൾ രണ്ടാളും രണ്ടു വഴിയേ നടന്നു തുടങ്ങിയിരുന്നു.  എന്നെങ്കിലും അവസരം കിട്ടുമ്പോൾ നിന്നോട് പറയണമെന്ന് അന്നേ മനസ്സിൽ ഉറപ്പിച്ചതാണ് ". വിനയൻ പറഞ്ഞു നിർത്തി . ആ കൺപീലികളിൽ നനവ് പടർന്നിരിക്കുന്നത് ഞാൻ കണ്ടു. അച്ഛന്റെ ദുർബ്ബലമായ വിരലുകൾ എന്റെ കൈകളിൽ അമർന്നതുപോലെ തോന്നി.

കണ്ണുകൾ അമർത്തിതുടച്ചു , ദീർഘമായി ശ്വസിച്ചു , നെഞ്ചിനുള്ളിലെ ആ തീ അണഞ്ഞതുപോലെ . പുറത്തെ മഴ പാടേ തോർന്നിരുന്നു . അരമണിക്കൂർ കൂടിക്കഴിഞ്ഞാൽ വീടെത്തും.

 "ലേഖയ്ക്ക് ഒന്നും പറയാനില്ലേ?" വിനയന് വീണ്ടും ചോദിച്ചു . "ഒന്നുമില്ല വിനയാ , ആരോ മീട്ടുന്ന വീണയ്‌ക്കൊപ്പം നമ്മൾ ഇങ്ങനെ ആടുകയല്ലേ, എപ്പോൾ ആണ് രാഗം മാറുന്നതെന്ന് നമുക്കറിയില്ലല്ലോ ".

"ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങും. ഭർത്താവും കുട്ടികളും കാത്തിരിക്കുന്നുണ്ടാവും . സുഖമായിരിക്കൂ , സന്തോഷമായിരിക്കൂ " .

ബസ്സ് നിർത്തും മുൻപേ കണ്ടു മക്കളുടെ കൈപിടിച്ച് അദ്ദേഹം നിൽക്കുന്നുണ്ട് . ബാഗ് വാങ്ങി കയ്യിൽ പിടിക്കുമ്പോൾ സ്വരം താഴ്ത്തിപ്പറഞ്ഞു , "നീയില്ലാതെ വയ്യാട്ടോ ". കുഞ്ഞുങ്ങളുടെ കൈ പിടിച്ചു  നടക്കുമ്പോൾ വഴിയോരത്തു കണിക്കൊന്നകൾ നിറയെ പൂത്തുനിൽക്കുന്നുണ്ടായിരുന്നു . ഈസ്റ്റര് ലില്ലികൾ മുന്പെങ്ങുമില്ലാത്ത ഭംഗിയോടെ എന്നെ നോക്കി തലയാട്ടുന്നുണ്ടായിരുന്നു.  മനസ്സ് വല്ലാതെ ശാന്തമായിരുന്നു, ഇനിയൊരിക്കലും അതിൽ ഓളങ്ങളുണ്ടാവില്ലെന്ന്  ലേഖ ഉറപ്പിച്ചിരുന്നു . 

Saturday, March 28, 2020

ഇതിപ്പോൾ ഓർമ്മകളുടെ വസന്തകാലമാണ് . നിർബന്ധിതമായി വീട്ടിലിരിക്കേണ്ടി വരുമ്പോൾ ഇടയ്ക്കു ചില നിമിഷങ്ങളിലെങ്കിലും വാട്സാപ്പും ചാനലുകളും മടുക്കുമ്പോൾ പിന്നെയുള്ളൊരു രക്ഷപ്പെടലാണ് ഓർമ്മകളിലൂടെയുള്ള ഈ തിരിഞ്ഞു നടത്തം. മറന്നതും ചിതലരിച്ച് തുടങ്ങിയതുമായ പലതും ആ മൺപാതകൾക്കു ഇരുപുറവും നിന്ന് നമ്മെയിങ്ങനെ മാടിവിളിച്ചു കൊണ്ടിരിക്കും.

രാവിലെ ഒരു ബ്രൂ കോഫി ഇങ്ങനെ ഊതിയൂതി കുടിച്ചു തുടങ്ങുമ്പോൾ ആണ് ഷാജിക്കായുടെ ആ ഫോട്ടോ കണ്ടത്, പോലീസ് യൂണിഫോമിൽ ഒരു ബാനർ കയ്യിൽ പിടിച്ചിട്ടുണ്ട് , "നിങ്ങൾ പോലീസിനെ പറ്റിച്ചുവെന്നു കരുതുന്നുണ്ടെങ്കിൽ നിങ്ങള്ക്ക് തെറ്റി, നിങ്ങൾ പറ്റിച്ചത് നിങ്ങളെയും രാജ്യത്തെയുമാണ്  "

ഷാജിക്ക, അമ്മാവന്റെ മോനാണ്. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ അസിസ്റ്റന്റ് സബ്-ഇൻസ്‌പെക്ടർ . അമ്മാവന്റെ എന്ന് പറയുമ്പോൾ, ഡ്യൂട്ടിയിലിരിക്കെ ഒരു പ്രതി അപ്രതീക്ഷിതമായി കുത്തിയിറക്കിയ ഒരു കത്തിമുനയിൽ ചുവപ്പണിഞ്ഞ ഒരു പോലീസ് യൂണിഫോമിൽ  ജീവിതത്തിന്റെ പാതിവഴിയിൽ മറ്റൊരു ലോകത്തേയ്ക്ക് നടന്നുപോയ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ എന്ന് കൂടിച്ചേർത്താലേ ആ ആമുഖം പൂർണ്ണമാകൂ.

എന്റെ ജീവിതത്തിലെ പോലീസ് കഥകൾ തുടങ്ങുന്നത്  ഈ അമ്മാവനിൽ നിന്നാണ് . എൻറെ അമ്മയുടെ മൂന്നു സഹോദരന്മാരിൽ ഒരാൾ. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തു അവധിക്കാലത്തെ പ്രധാന ആഗ്രഹമാണ് എറണാകുളത്തു അമ്മാവന്റെ വീട്ടിൽ പോവുക എന്നത് . പോലീസ് ക്വാർട്ടേഴ്സിലാണ് അന്ന് അമ്മാവനും കുടുംബവും താമസിക്കുന്നത് . പെൺകുട്ടികളില്ലാത്തതിനാൽ എന്നോടും ചേച്ചിയോടും വല്യകാര്യമാണ്.

ക്വാർട്ടേഴ്സിനടുത്തു തന്നെയാണ് സ്റ്റേഷൻ. അറസ്റ്റു ചെയ്യുന്ന കുറ്റവാളികളെ അമ്മാവൻ ചോദ്യം ചെയ്യുന്ന കാര്യം പറഞ്ഞു അന്നൊക്കെ ആന്റി കളിയാക്കാറുണ്ടായിരുന്നു . വളരെ സഹാനുഭൂതിയുള്ള ഒരു മനസ്സിന്റെ ഉടമയായിരുന്നതിനാൽ സാധാരണ പോലീസ് മുറകളൊന്നും അമ്മാവന് വശമില്ലായിരുന്നു. ഒരുപാട്  പ്രതികളുടെ ദുരവസ്ഥകണ്ട്‌ ചോദ്യം ചെയ്യലിന് ശേഷം പഴ്സിൽ നിന്നും കാശെടുത്തു അവർക്കു കൊടുത്തിട്ടു "ഭക്ഷണം വാങ്ങിക്കഴിച്ചോ " എന്ന് പറഞ്ഞു ഇറങ്ങിവരുന്ന അമ്മാവനെയാണ് സഹപ്രവർത്തകർ കണ്ടിരുന്നത് .

ഇങ്ങനെയൊക്കെ ആയിരുന്നിട്ടും ഒരു മധ്യവേനലവധിക്കാലത്തു, കൃത്യമായിപ്പറഞ്ഞാൽ ഒരു പെസഹാ രാത്രിയിൽ  സഹപ്രവർത്തകനായ ഇൻസ്‌പെക്ടർക്കു പകരം  ജോലിക്കിറങ്ങിയ അമ്മാവൻ പിന്നീട് മടങ്ങിയെത്തിയതേയില്ല.

നിറഞ്ഞുനിന്നിരുന്ന വീട്ടിലെ ഒരു ചുമരിലേക്ക് ചിരിച്ചുനിൽക്കുന്ന ഒരു ചിത്രമായി പാതിവഴിയിൽ ആ ജീവിതം നിശ്ചലമായി.

കേരളസംസ്ഥാന ഹോക്കി ടീം അംഗമായിരുന്ന ഷാജിക്ക പൊലീസിലേക്ക് കടന്നുവന്നത് അമ്മാവന് പകരക്കാരനായിട്ടല്ല. സ്വന്തമായി തിരഞ്ഞെടുത്ത വഴിയായിരുന്നു അത് .

എന്റെ പ്രിയപ്പെട്ട സഹോദരന്മാരിൽ ഒരു സുഹൃത്തിനെപ്പോലെ അടുപ്പമുള്ളയാൾ. പഠനത്തിനിടെ മത്സരപ്പരീക്ഷകൾ എഴുതി നടക്കുമ്പോൾ എറണാകുളം സെന്റർ വയ്ക്കാനായിരുന്നു ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം. പരീക്ഷകൾക്ക് തലേന്ന് കലൂർ ബസ് ഇറങ്ങുമ്പോൾ ഷാജിക്ക കാത്തുനിൽക്കുന്നുണ്ടാവും. വീട്ടിലേക്കെത്തിയാൽ പിന്നെ ആന്റിയ്ക്കു വല്യ സന്തോഷമാണ്.  പരീക്ഷ കഴിഞ്ഞാൽ കൂട്ടാൻ വരുന്ന ഇക്ക ആദ്യം ചോദിക്കുക "നിനക്ക് എന്തെങ്കിലും കഴിക്കേണ്ടേ ?" . എറണാകുളം ബ്രോഡ്‍വെയിലേക്കു കയറുന്ന ഭാഗത്തു വലതു വശത്തു ഒരു വലിയ മരത്തണലിൽ ബൈക്ക് വെച്ചിട്ടു അകത്തേയ്ക്കു കയറുമ്പോൾ പ്രൗഢിയാർന്ന കാരവൻ ഐസ്ക്രീം ഷോപ്പ്, എന്റെ ജീവിതത്തിലെ ഏറ്റവും രുചിയാർന്നതും വിലകൂടിയതുമായ ഐസ്ക്രീം കഴിച്ചിട്ടുള്ളത് അവിടെ നിന്നുമാണ് .

കുറച്ചുകൂടി മുതിർന്നപ്പോൾ മനസ്സിൽ കയറിക്കൂടിയ ആളെക്കുറിച്ചും ഞാൻ ആദ്യം പറഞ്ഞത് ഇക്കായോടാണ് .

ഇതിനിടയിൽ ഞാൻ വിവാഹിതയായി .ബാങ്ക് ജോലിക്കാരിയായി എറണാകുളത്തു താമസമാക്കിയപ്പോഴും ഇക്കായ്ക്കു ഞാൻ പഴയ അനിയത്തിക്കുട്ടി തന്നെയായിരുന്നു. എത്ര ബുദ്ധിമുട്ടിച്ചിരിക്കുന്നു ഞാൻ,ആർക്കുവേണ്ടി പറഞ്ഞാലും പറ്റില്ല എന്ന് പറയാതെ , സഹപ്രവർത്തകരുടെ പ്രശ്നങ്ങൾ, ആസ്പത്രിക്കാര്യങ്ങൾ , അങ്ങനെ അന്നു തൊട്ടു ഇന്ന് വരെ എത്രയെത്ര കാര്യങ്ങൾ.

ഭർത്താവായി, അച്ഛനായി സ്വന്തം ജീവിതത്തിൽ തിരക്കേറിയപ്പോഴും,  ആര് എന്താവശ്യത്തിനു വിളിച്ചാലും , "രണ്ടു മിനിറ്റ്" എന്ന് പറഞ്ഞു ഫോൺ വെച്ചിട്ട് കൃത്യം രണ്ടുമിനിറ്റിൽ ഒരു പ്രശ്നപരിഹാരവുമായി തിരിച്ചു വിളിക്കുന്ന നല്ലൊരു സുഹൃത്ത്. ഇന്ന് ഞാൻ ഭൂഗോളത്തിന്റെ ഇങ്ങേത്തലയ്ക്കൽ   ഇരിക്കുമ്പോഴും ഒരു ഫോൺ കോളിനപ്പുറം , "എന്താടീ " എന്ന ആ കരുതൽ, അതൊരു ബലമാണ് .

ഇതെല്ലാം വീണ്ടും വീണ്ടും ഓർമ്മിക്കാനും എഴുതാനും കാര്യമുണ്ട് .

നമ്മുടെയെല്ലാം ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇപ്പോൾ മിക്കവാറും ഷാജിക്കയെ കാണുന്നത്  ടി വി യിലാണ് . നമ്മുടെ പോലീസിന്റെ ആത്മാർഥമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏതെങ്കിലും വീഡിയോയിൽ , വഴിയോരത്തെ അശരണർക്കു ആശ്വാസമായി, ഭക്ഷണവുമായി, സ്വന്തം ജീവിതം മറന്ന് പൊരിവെയിലത്തുനിൽക്കുന്ന പോലീസുകാർക്കിടയിൽ  . അവർ കൊള്ളുന്ന ഈ വെയിലിന്റെ തണലാണ്, രാവും പകലും മറന്നുള്ള ആ നിൽപ്പാണ്  ഓരോ മലയാളിയുടെയും ജീവിതത്തിന്റെ കുളിർമയുടെ ഒരംശം.

 യൂണിഫോമിട്ടു പുറത്തേക്കിറങ്ങുമ്പോൾ യന്ത്രങ്ങളായി മാറുന്ന വിദ്യയൊന്നും അവർക്കു വശമില്ല. "പപ്പാ , ഇന്ന് നേരത്തെ വരുവോ ?" എന്ന ചോദ്യത്തിന് തലയാട്ടുമ്പോഴും  "വരാനാവില്ല " എന്ന സത്യം അവരെ നോവിക്കുന്നുമുണ്ടാവാം. എന്നാലും കർമ്മപഥത്തിലേക്കിറങ്ങുമ്പോൾ അവർ അത് മറന്നുപോകുന്നു .

പ്രളയത്തിലും മഹാമാരിയിലും ഈ പോലിസുകാർ  സന്നദ്ധരായി ഇറങ്ങുമ്പോൾ നമുക്കെന്താണ് അവരെ  അനുസരിക്കാൻ തോന്നാത്തത്? ആർക്കുവേണ്ടിയാണ് സഹികെടുമ്പോൾ അവർ ഈ അനുസരണയില്ലായ്മയ്ക്ക് ഏത്തമിടീക്കുന്നത് ?  അതിനവരെ പ്രേരിപ്പിക്കുന്നത് തോളിൽ കൂട്ടിവെച്ച നക്ഷത്രങ്ങളുടെ എണ്ണമൊന്നുമല്ല , താൻ കണ്ണടച്ചാൽ പടർന്നുപോയേക്കാവുന്ന ഒരു വലിയ വിപത്തിനെക്കുറിച്ചുള്ള ബോധ്യമാണ് .  സ്വന്തം കുടുംബത്തെപ്പോലെ കാത്തിരിക്കുന്ന വേറെയും കുടുംബങ്ങളും പുഞ്ചിരികളും ഉണ്ടെന്ന ചിന്തയാണ് .

അത് മനസ്സിലാക്കാതെ പോലീസുകാരോട് കയർക്കുമ്പോൾ അവരെ കളിയാക്കുമ്പോൾ  നമ്മൾ അപമാനിക്കുന്നത് നമ്മുടെ നാടിനെത്തന്നെയാണ് .

നമ്മുടെ പോലിസുകാർ കാശിനുവേണ്ടി പണിയെടുക്കുന്ന കൂലിത്തല്ലുകാരല്ല , നാടിനുവേണ്ടി ജീവിതം മുഴുവനായി മാറ്റിവെച്ചവരാണ് , ക്ഷമയുടെ നെല്ലിപ്പലക കാണുമ്പോൾ അവർ അല്പം പരുഷമായി പെരുമാറിയെന്നും വരാം.  വിമർശിക്കുന്നതിനു മുൻപ് , ചെളിവാരിയെറിയുന്നതിനുമുന്പ് ഒന്നുകൂടി കണ്ണു തുറന്നു നോക്കൂ,  നമ്മൾ വാഴ്ത്തിപ്പാടുന്ന വെള്ളയുടുപ്പുകളിട്ട മാലാഖാമാർക്കൊപ്പം തന്നെ കാക്കിയിട്ട നമ്മുടെയീ കാവൽഭടന്മാരേയും കാണുന്നില്ലേ ?

ഞാൻ കാണുന്നുണ്ട്, കാരണം എനിക്ക് പോലീസുകാർ എന്നാൽ പാതിവഴിയിൽ തനിച്ചു നടന്നുപോയ എന്റെ അമ്മാവനാണ് , ഇക്കയെ കാണാൻ ചെല്ലുമ്പോൾ  മൃദുവായി പുഞ്ചിരിച്ചു കൈ വീശുന്ന  സെൻട്രൽ സി.ഐ വേണുസാറാണ് , നിറവയറുമായി കാറിലിരുന്ന് പൊട്ടിക്കരഞ്ഞപ്പോൾ മുൻപേ നടന്നു ആസ്പത്രിയിലെത്തിച്ച സിറ്റി പോലീസ് കമ്മീഷണർ  മനോജ് അബ്രഹാം സാറാണ്. 

ഇതിലെല്ലാം ഉപരി, ഓരോ പോലീസുകാരനും എനിയ്ക്ക്  എന്റെ സ്നേഹസ്പര്ശമായ, കരുതലായ ഷാജിക്കയാണ് . അവരെ കാത്തിരിയ്ക്കുന്ന  ഒരു കുടുംബത്തിന്റെ സ്നേഹക്കടങ്ങളാണ്.

അവരെ വന്ദിക്കണമെന്നൊന്നും  ഞാൻ പറയുന്നില്ല, നിങ്ങൾക്കുവേണ്ടി  അവർ തെരുവിൽ കരിഞ്ഞു നിൽക്കുമ്പോൾ വീടിനുള്ളിലെ കുളിർമ്മയിൽ  നിങ്ങൾക്ക് സുഖമായി ഇരുന്നുകൂടെ  എന്ന് മാത്രമാണ് എന്റെ ചോദ്യം .

#stayhome


Friday, March 13, 2020

ഉറങ്ങാൻ കിടക്കുമ്പോൾ
തെരുവുകൾ വിജനമായിരുന്നു..
ഇന്നലെവരെ സജീവമായിരുന്ന നിരത്തുകൾ
ശവപ്പറമ്പുകൾ പോലെ മൗനം ശ്വസിച്ചു..
തലേന്ന് അന്നം വിളമ്പിയ മുത്തശ്ശിയുടെ
മാംസം വെന്തുരുകിയ മണം ,
എവിടെയും നിറഞ്ഞുനിന്നു .
ഏതുനേരവും തകർന്നു വീണേക്കാവുന്ന
വാതിലിനിപ്പുറം ഉറങ്ങാൻ കിടക്കുമ്പോഴും
കണ്ണുകൾ ഞാൻ തുറന്നുവെച്ചു .
ഉണർന്നെണീക്കുമ്പോൾ എന്റെ എഴുത്തുമേശ
ആരോ തകർത്തിട്ടിരുന്നു ...
കടലാസ്സുകൾ കശക്കിയെറിഞ്ഞിരുന്നു...
തൂലികകൾ വെന്തു വെണ്ണീറായിരുന്നു ...
കുഞ്ഞുങ്ങൾ അപരിചിത ശബ്ദത്തിൽ കരഞ്ഞുകൊണ്ടേയിരുന്നു ..
നാവുകളില്ലാത്ത വായ്കൾ ചൂണ്ടി
അവരെന്നെ അള്ളിപ്പിടിച്ചു .
ഉള്ളിലെ ആന്തൽ പുറത്തേയ്ക്കാവാഹിക്കുമ്പോളാണ് ഞാനറിഞ്ഞത് ,
വാക്കുകൾ വികൃത ശബ്ദങ്ങളായി പരിണമിച്ചെന്ന് ,
എന്റെ നാവും ആരോ പിഴുതെടുത്തെന്ന് ..
അടച്ചിരുന്ന ജനാലകൾ വലിച്ചു തുറന്ന്
തെരുവിലേക്കെത്തിനോക്കുമ്പോൾ ,
നാവുകൾ നഷ്ടപ്പെട്ട ഒരു ജനത
എങ്ങോട്ടെന്നില്ലാതെ അലയുന്നുണ്ടായിരുന്നു.
ജനിച്ചുവീണ മണ്ണിൽ നിന്നും അടർത്തിമാറ്റപ്പെട്ടപ്പോഴുള്ള രക്തം
അവരുടെ പൊക്കിൾക്കൊടികളിൽ നിന്നും അപ്പോഴും കിനിയുന്നുണ്ടായിരുന്നു ...
എഴുത്താണികൾ കത്തിയമർന്ന പുകയിൽ ,
അഭിനവദൈവത്തിനു വേണ്ട വാക്കുകൾ മാത്രം മുഴങ്ങിക്കേൾക്കുന്നുണ്ടായിരുന്നു ..
ആസനത്തിൽ മുളച്ച ആൽമരങ്ങളുടെ
തണലുള്ളവർ മാത്രം
ആർത്തട്ടഹസിച്ചു കൊണ്ടേയിരുന്നു ....
കുട്ടുവിനു ഇന്ന് പത്തു  വയസ്സായി. കാലം അതിവേഗം ഉരുളുകയും ഇടയ്ക്കിടെ ഓരോരോ പിറന്നാളുകളുമായി നമ്മെ പലതും ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. മക്കളുടെ പിറന്നാളുകളിലാണ് പലപ്പോഴും ആ കറക്കത്തിന്റെ വേഗം നമ്മൾ മനസ്സിലാക്കുന്നത് .

സംഭവബഹുലമായ ഒമ്പതുമാസങ്ങൾക്കൊടുവിലാണ്  ഒരു മാർച്ചു പതിമൂന്നിന് രാവിലെ ഓപ്പറേഷൻ തീയേറ്ററിലെ ടേബിളിൽ കുഞ്ഞിനെയെടുത്തു എന്റെ നെഞ്ചിൽ രണ്ടു സെക്കൻഡ്  വച്ചിട്ട് " കുഴപ്പമൊന്നുമില്ല , മോനാണ് ട്ടോ " എന്ന് ഡോക്ടർ വിജയലക്ഷ്മി പറയുന്നത്.  അനസ്തേഷ്യയോടുള്ള ഭയം മൂലം അനസ്തറ്റിസ്റ്റിന്റെ കയ്യിൽ മുറുകെപിടിച്ചിരുന്ന ഞാൻ ആ വാചകത്തിന്റെ ആദ്യഭാഗമേ കേട്ടുള്ളൂ . അവനെ ഒന്ന് തൊട്ടു, "ദൈവത്തിനു സ്തുതി" എന്ന് പറഞ്ഞു.

അതിനു കാരണമുണ്ട് . അവനെ ഗർഭിണിയായിരിക്കുമ്പോൾ ആണ് ഏഴാമത്തെ മാസം ഞാൻ ഒന്ന് വീണു . രാത്രിയിൽ ബെഡിൽ നിന്നും എഴുന്നേറ്റ് വാഷ്‌റൂമിലേക്കു പോകാൻ തിരിഞ്ഞപ്പോൾ കാലിടറി കട്ടിലിന്റെ പിടിയിൽ വയർ ഇടിച്ചു വീണു. ശബ്ദം കേട്ട് എല്ലാരും ഓടിവന്നപ്പോൾ എനിക്ക് പേടിയൊന്നും തോന്നിയില്ല, ചെറിയൊരു വേദന മാത്രം. അപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോകാമെന്ന് ഭർത്താവ് പറഞ്ഞെങ്കിലും "പ്രശ്നമൊന്നുമില്ല " എന്നും പറഞ്ഞു ഞാൻ പോയില്ല. എങ്കിലും നിർബന്ധത്തിനു വഴങ്ങി രണ്ടാമത്തെ ദിവസ്സം ഡോക്ടറെ കാണുമ്പോൾ സ്കാനിംഗ് നടത്തി. സ്ക്രീനിലേക്ക് നോക്കുന്ന ഡോക്ടറുടെ മുഖത്തെ പ്രകാശം മങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു. ഭർത്താവിനെ വിളിച്ചു ഡോക്ടർ സ്ക്രീൻ കാണിച്ചു കൊടുത്തു. കുഞ്ഞിന്റെ തലയോട് ചേർന്ന് അല്പം മുകളിലായി   വീഴ്ചയുടെ ഭാഗമായി  ബ്ലീഡിങ് ഉണ്ടായി കുറച്ചധികം രക്തം കട്ടപിടിച്ചു കിടക്കുന്നു. അത് ഇൻഫെക്ടഡ് ആയാൽ കുട്ടിക്ക് പ്രശ്നമാണ് . ഒന്നും ചെയ്യാനില്ല.പരമാവധി സൂക്ഷിക്കുക, പ്രാർത്ഥിക്കുക.

ജീവിതം അങ്ങനെയാണ് . എല്ലാം ശുഭമായിപ്പോകുമെന്നു  നമ്മൾ അങ്ങനെ മൂഢമായി വിശ്വസിക്കും .വളരെ സമാധാനത്തിൽ പോയിരുന്ന അവസ്ഥയ്ക്ക് എത്ര പെട്ടെന്നാണ് മാറ്റമുണ്ടായത്  .  വേദനകൾ പതിവായി. ജോലിക്കു പോകാൻ ബുദ്ധിമുട്ടായിത്തുടങ്ങി . രാവും പകലുമെന്നില്ലാതെ ഇടയ്ക്കിടെ ഓരോരോ വേദനകൾ വരുമ്പോഴെല്ലാം ഡോ:വിജയലക്ഷ്മിയുടെ അടുത്തേയ്ക്കു ഞങ്ങൾ ഓടിക്കൊണ്ടിരുന്നു.

സ്വന്തം കൂടപ്പിറപ്പിനെപ്പോലെ നോക്കുന്ന ഒരു കൂട്ടം സഹപ്രവർത്തകർ ഉണ്ടാവുകയെന്നത് ഒരു വലിയ ഭാഗ്യമാണ് . എന്തുവേണമെങ്കിലും നിമിഷങ്ങൾക്കുള്ളിൽ മുന്നിൽ എത്തുമായിരുന്നു . ഉച്ചയ്ക്ക് എന്നും ഒരു ഇളനീരുമായി രവി സർ വന്നിരിക്കും. ഭൂമിയിൽ നിന്നും സർ മാഞ്ഞുപോയിട്ടും എന്റെ ഓർമ്മകളിൽ ആ വരവും സൗമ്യമായ വാക്കുകളും നിറഞ്ഞു നിൽക്കുന്നു.

പെട്ടെന്നൊരു ദിവസ്സം ഓഫീസിൽ വെച്ചു തീരെ വയ്യാതായി - അന്നായിരുന്നു ഒരു പ്രമുഖ രാഷ്ട്രീയപ്പാർട്ടിയുടെ വമ്പിച്ച റാലി എറണാകുളം ടൗൺ മുഴുവൻ നിശ്ചലമാക്കിയത്  . എന്തു ചെയ്യണമെന്നറിയാതെ സഹപ്രവർത്തകരും ഭർത്താവും വിഷമിച്ച സമയം.  സമ്മേളനത്തിന് സ്റ്റേഡിയത്തിലേക്ക് ജനങ്ങൾ ഒഴുകുകയാണ്. രണ്ടും കൽപ്പിച്ചു ഒരു കാറിൽ ഞങ്ങൾ ആസ്പത്രിയിലേക്ക് തിരിച്ചു.  നിറവയറുമായിരുന്നു കരയുന്ന എന്നെക്കണ്ടിട്ടും കാർ തടഞ്ഞ മഞ്ഞക്കൊടി പിടിച്ച രാഷ്ട്രീയക്കാരോട് എന്റെ ഭർത്താവ് കെഞ്ചിക്കരഞ്ഞിട്ടും അലിഞ്ഞില്ല. അപ്പോൾ ദൈവദൂതനെപ്പോലെയെത്തിയ  ശ്രീ മനോജ് അബ്രഹാം I P S നെക്കുറിച്ചു മുൻപൊരിക്കൽ ഞാൻ എഴുതിയിട്ടുണ്ട് . കാറിനു മുൻപിൽ നടന്നു വഴിതെളിച്ച അദ്ദേഹത്തെ ഈ ജീവിതത്തിൽ എപ്പോഴെങ്കിലും ഒന്ന് കണ്ടുമുട്ടിയാൽ പറയാനായി ഒരമ്മയുടെ ജീവന്റെ വിലയുള്ള നന്ദിവാക്ക് ഞാൻ കരുതിവെച്ചിട്ടുണ്ട് .

അങ്ങനെ എത്രയെത്ര  ആളുകൾ, ആസ്പത്രിയിലെത്തിച്ചിട്ടു ഭർത്താവ് എത്തുന്നതുവരെ കാത്തിരുന്ന എത്ര സഹപ്രവർത്തകർ - ഈ ജീവിതത്തിൽ കടപ്പാടുകൾ ഏറെയാണ്,നന്ദി പറയേണ്ടവരുടെ നിര നീളുകയാണ് .

വീഴ്ച സമ്മാനിച്ച ആധികളും വ്യാധികളുമായി രണ്ടുമാസം. ഒരു ദിവസ്സം പരിശോധന  കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു "ഇനി താമസിക്കണ്ട, ഒരു ഇൻഫെക്ഷൻറെ തുടക്കം  കാണുന്നുണ്ട് . മറ്റെന്നാൾ കുട്ടിയെ പുറത്തു എടുക്കാം, കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന്  വിശ്വസിക്കാം .  അന്ന് പതിമൂന്നാം തിയ്യതിയാണ്, ബുദ്ധിമുട്ടുണ്ടെങ്കിൽ  മാറ്റാം"  . മാറ്റേണ്ട എന്നുതന്നെ പറഞ്ഞു , കാരണം അത്തരം വിശ്വാസങ്ങളൊന്നും നമുക്കില്ല. മാത്രമല്ല , ഞാനും ഭർത്താവും മോളും എല്ലാം പതിമൂന്നാം തിയ്യതിക്കാരാണ് .

2010 മാർച്ച് പതിമൂന്നിന് ഇത്തിരിപ്പോന്ന  കുഞ്ഞിനെ നെഞ്ചോടുചേർക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു , ഒരു പാട് മുഖങ്ങൾ ഒരു നിമിഷം ഓടിയെത്തി , മനസ്സിൽ ഒരു പാട് നന്ദി പറഞ്ഞു. പൊന്നു വളരെപ്പെട്ടെന്ന് "ചേച്ചി " റോൾ ഏറ്റെടുത്തു, അവളാണ് "ഫർഹാൻ "എന്ന പേരുമിട്ടത് .

കുട്ടുവിന്റെ പത്താം പിറന്നാൾ എന്നു പറയുമ്പോൾ മനസ്സിലെത്തുന്ന മറ്റൊരു കാര്യം നാട് വിട്ടിട്ടു പത്തു വർഷത്തോളമാകുന്നു എന്നതാണ് . അഞ്ചുമാസം പ്രായമുള്ള ഒരു കൈക്കുഞ്ഞിനെയുമായി യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്തൊക്കെ ആധികളായിരുന്നു മനസ്സിൽ.

കുട്ടുവിന്  നാട് ഒരു "വെക്കേഷൻ ഡെസ്റ്റിനേഷൻ" മാത്രമായിരുന്നു ആദ്യം. മെല്ലെമെല്ലെ കഥകളിലൂടെയും സിനിമകളിലൂടെയും ഒക്കെ അവൻ നാടിനെ അറിഞ്ഞു , ഇഷ്ടപ്പെട്ടു. ആളുകളെ അറിഞ്ഞു.മലയാളം സംസാരിക്കാൻ പഠിച്ചു , വളരെ അഭിമാനത്തോടെ 'ഞാൻ മലയാളിയാണ് "എന്ന് പറഞ്ഞു . നാട്ടിലേക്കുള്ള ഓരോ യാത്രയും ആഘോഷമാക്കി.

കുഞ്ഞുങ്ങൾക്ക് പിറന്നാൾ ഒരു ഉത്സവമാണ് . "സർപ്രൈസ് " അവരങ്ങു പ്രതീക്ഷിച്ചുകളയും .പിറന്നാൾ ആഘോഷങ്ങൾ ഗംഭീരമാക്കൽ പതിവില്ല. വളരെ അടുത്ത സുഹൃത്തുക്കളുമായി ആഴ്ച്ചാവസാനം ഒരു ബിരിയാണി , അതാണ് പതിവ് . ഇത്തവണ അതും വേണ്ടെന്നു വെച്ചു . ലോകം മുഴുവൻ ഒരു മഹാവ്യാധിയിൽ പകച്ചു നിൽക്കുമ്പോൾ ആഘോഷിക്കുന്നത് ശരിയല്ലെന്ന് അവനെ പറഞ്ഞു മനസ്സിലാക്കി. എങ്കിലേ സഹജീവിസ്നേഹം എന്തെന്ന് ബോധ്യമാവൂ.

കരുണയുള്ളവനായി അവൻ വളരട്ടെ. മനുഷ്യനെ മനുഷ്യനായിക്കണ്ട് നാലുമതിക്കെട്ടുകൾക്കപ്പുറവും ലോകമുണ്ടെന്ന് കണ്ടു അവൻ വളരട്ടെ. എന്നും കിടക്കുമ്പോൾ ഉരുവിടുന്ന "എല്ലാരും സുഖമായിരിക്കണേ " എന്ന വാക്യം മറക്കാതിരിക്കട്ടെ.  എരിയുന്ന മനസ്സുകൾക്ക് തണലാകട്ടെ. അത് മാത്രമാണ് പ്രാർത്ഥന .




Thursday, February 13, 2020


കുറച്ചു ദിവസ്സമായി ഓഫീസിൽ പഴയ ആരവവും പൊട്ടിച്ചിരികളുമൊന്നും മുഴങ്ങിക്കേൾക്കാറില്ല. വളരെ കൃത്യമായി പറഞ്ഞാൽ സാമ്പത്തിക മാന്ദ്യം പ്രമാണിച്ചു ഫെഡറൽ ഗവൺമെൻറ് പല പദ്ധതികളുടെയും ഫണ്ട് നിർത്തലാക്കാൻ പോകുന്നു എന്ന വാർത്ത വന്ന അന്നുമുതൽ. ചില ഇ- മെയിലുകൾ ആ അന്തരീക്ഷത്തിന് കൂടുതൽ കടുപ്പം പകർന്നു.  നിശ്ശബ്ദത വല്ലാതെ ശ്വാസം മുട്ടിക്കുമ്പോൾ എഴുന്നേറ്റ് അടുത്തിരിക്കുന്ന ആളുകളോട് എന്തെങ്കിലുമൊക്കെ പറഞ്ഞു ഒന്ന് ആശ്വസിക്കാമെന്ന് കരുതിയാലും ഒടുവിൽ അതവസാനിക്കുന്നത് "എത്ര ലേ ഓഫ് പ്രതീക്ഷിക്കാം " എന്ന കണക്കുകൂട്ടലുകളിലായിരിക്കും.

അത്തരമൊരു മരവിച്ച അന്തരീക്ഷത്തിലാണ് ഉച്ചയ്ക്ക് റിസെപ്ഷനിസ്റ് വിളിക്കുന്നത് , "നിങ്ങളുടെ ക്ലയന്റ് ഹാന കാണണമെന്ന് പറയുന്നു ". അല്പനേരത്തേക്കെങ്കിലും രക്ഷപ്പെടാനുള്ള ഒരവസരമെന്ന് കരുതി വേഗം ഡയറി എടുത്തു അങ്ങോട്ട് ചെന്നു . ഹാന എന്നെ കണ്ട് വളരെ മനോഹരമായി പുഞ്ചിരിച്ചു . അവളുടെ സ്പ്രിങ്ങുപോലെ ചുരുണ്ട മുടിയിഴകൾ പലതായി പിന്നിയിട്ടിരിക്കുന്നു . തലയിൽ ഒരു തൊപ്പിയും വച്ചിട്ടുണ്ട് .

പുതിയതായി തുടങ്ങിയ എംപ്ലോയ്‌മെന്റ് ട്രെയിനിങ് പ്രോഗ്രാമിലെ ക്ലയന്റ് ആണ് . ക്ലാസ്സിൽ വല്ലാതെ സ്ട്രെസ്സ്ഡ് ആണെന്നും നിസ്സാരകാര്യങ്ങൾക്കുപോലും കണ്ണ് നിറയുന്നുവെന്നും ഇമോഷണൽ ആകുന്നുവെന്നും ക്ലാസ്സെടുക്കുന്ന പരിശീലക വന്നു പറഞ്ഞപ്പോഴേ ഹാനയെ ഒന്ന് കാണണമെന്നും സംസാരിക്കണമെന്നും വിചാരിച്ചിരുന്നതാണ് . അപ്രതീക്ഷിതമായുണ്ടായ മറ്റു പല കാര്യങ്ങളിലും പെട്ട് അത് നടന്നില്ല.

 എങ്കിലും  അവളുടെ പുഞ്ചിരിക്കുന്ന മുഖവും വലിയ കണ്ണുകളും കാണുമ്പോഴെല്ലാം ഇവളുടെയുള്ളിൽ എനിക്കായി ഒരു കഥ ഒളിഞ്ഞിരിപ്പുണ്ടെന്നു എനിക്ക് തോന്നാറുണ്ടായിരുന്നു .

റൂമിലേക്കിരുന്ന ഉടനെ ഞാൻ ഹാനയോടു പറഞ്ഞു , "നീ വളരെ സുന്ദരിയായിരിക്കുന്നൂ കേട്ടോ ". അവൾ വളരെ സന്തോഷത്തോടെ ചിരിച്ചു തലയാട്ടി . എന്നിട്ട് മടിച്ചു മടിച്ചു പറഞ്ഞു , "എനിക്ക് ഒരു സഹായം ചെയ്യുമോ ? " അവൾ ബാഗിൽ നിന്ന് ഒരു  ചുവന്ന ഹൃദയത്തിന്റെ രൂപം പുറത്തെടുത്തു , "ഇത് നിങ്ങൾക്കാണ് . നാളെ സ്നേഹത്തിന്റെ ദിവസമാണെന്നാണ് അയാൾ എന്നോട് പറഞ്ഞത് ".

ഫെബ്രുവരി 14, വാലെന്റൈൻസ് ഡേ . ഞാൻ ചിരിച്ചുകൊണ്ട് ആ ഹൃദയം വാങ്ങി . എന്നിട്ട് ചോദിച്ചു , "ആരാണ് നിന്നോടിത് പറഞ്ഞത് ? എന്തുപകാരത്തിനുള്ള കൈക്കൂലി ആണിത് ?"

പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു . പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു .  "അതൊരു കഥയാണ്" .

ഞാൻ കാത്തിരുന്ന കഥ ഒരു പ്രണയത്തിന്റെ കഥയാണെന്ന് ആ ഹൃദയം എനിക്കൊരു സൂചന തന്നു .

 "ഞാൻ ക്യാനഡയിൽ വന്നിട്ട് 14 വർഷമായി . ഇരുപതു വയസ്സുള്ളപ്പോൾ അഭയാർത്ഥിയായിട്ടാണ് ഇവിടെ എത്തിയത് .  അതിനും രണ്ടു വര്ഷം മുൻപാണ് മറ്റൊരു പ്രദേശത്തുനിന്നും അയാളുടെ കുടുംബം ഞങ്ങളുടെ അടുത്തേക്ക് താമസിക്കാനെത്തുന്നത് . സൗമ്യമായ സംസാരവും സ്നേഹവും കൊണ്ട് ഞങ്ങൾക്കെല്ലാവർക്കും അയാൾ പ്രിയപ്പെട്ടവനാകുന്നത് . ഒടുവിൽ അത് ഞങ്ങൾ രണ്ടുപേർ മാത്രം അറിയാവുന്ന പ്രണയമാകുന്നത് .

ആഭ്യന്തര യുദ്ധത്തെ തുടർന്ന്  ജീവിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോളാണ് ഒരു സന്നദ്ധ സംഘടന വലിയൊരുകൂട്ടം ആളുകളെ ഇങ്ങോട്ട് സ്പോൺസർ ചെയ്തത് . ഒരാളെങ്കിലും രക്ഷപ്പെടട്ടേ എന്ന് കരുതി അച്ഛനും അമ്മയും അയാളും നിർബന്ധിച്ചതുകൊണ്ടാണ് ഞാൻ ഹൃദയം തകരുന്ന വേദനയിലും അയാളോട് യാത്രപറഞ്ഞു ഇങ്ങോട്ടു തിരിച്ചത് .

ഉറ്റവരും ഉടയവരുമില്ലാതെ പുതിയൊരു നാട്ടിലേക്കെത്തുക , ഒരു പക്ഷേ അത് അനുഭവിച്ചവർക്കു മാത്രമറിയാവുന്ന ഒരു ഞെട്ടലാണ് . കണ്ണടച്ചാൽ തെളിയുന്ന ദയനീയ മുഖങ്ങൾ. ഉറക്കമില്ലാത്ത രാത്രികൾ. ഇവിടെ വന്നപ്പോൾ ആ സംഘടനയിലെ ആളുകൾ ഒരുപാട് സഹായം ചെയ്തു. ഞങ്ങളെ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചു , ചെറുതെങ്കിലും ഓരോ ജോലി തരപ്പെടുത്തിത്തന്നു . അക്കൂടെ ഞാൻ ഇംഗ്ലീഷ് ക്ലാസ്സിനും പൊയ്ക്കൊണ്ടിരുന്നു . അപ്പോഴേക്കും നാലുവർഷങ്ങൾ കടന്നുപോയിരുന്നു .  ഇതിനിടെ യുദ്ധത്തിൽ കുടുംബത്തിൽ ഒരാളുപോലും അവശേഷിക്കാതെ കടന്നുപോയത് ഞാൻ അറിഞ്ഞില്ല. "

അഞ്ചു വര്ഷങ്ങള്ക്കു ശേഷം ഞാൻ എത്യോപ്യയിലേക്കു തിരികെച്ചെല്ലുമ്പോൾ അയാളും കുടുംബവും മാത്രമാണ് എനിക്ക് വേണ്ടപ്പെട്ടവരായി അവശേഷിച്ചിരുന്നത് . എല്ലാവരും എന്നോട് വല്യ സ്നേഹവും അനുകമ്പയും കാണിച്ചു . അവധികഴിഞ്ഞു കാനഡയിലേക്ക്   മടങ്ങുമ്പോൾ എനിക്ക് ഒരേ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ . എങ്ങനെയും അവരെ ഇങ്ങോട്ട് എത്തിക്കുക .

ഞാൻ പഠനം നിർത്തി ,പകൽ മുഴുവൻ  കടകളിൽ ജോലി ചെയ്തു. രാത്രി ക്ലീനിങ് ജോലിക്കു പോയി . ഒരു നേരം മാത്രം വയറു നിറച്ചു ഭക്ഷണം കഴിച്ചു. അങ്ങനെ രണ്ടുവർഷത്തിനുള്ളിൽ ഞാൻ അയാളെയും സഹോദരിയെയും മാതാപിതാക്കളെയും സ്പോൺസർ ചെയ്തു ക്യാനഡയിൽ കൊണ്ടുവന്നു .

പിന്നീട് കുറച്ചു നാളത്തേക്ക് വളരെ  സന്തോഷകരമായിരുന്നു ജീവിതം. ഞങ്ങൾ വിവാഹം കഴിച്ചു , ഞാൻ ജോലിക്കുപോയി അയാളെ പഠിപ്പിച്ചു , അയാൾക്ക് നല്ല ജോലി കിട്ടി ,  ഞങ്ങൾക്ക് രണ്ടു കുട്ടികളുണ്ടായി .

വരുമാനം ആയിത്തുടങ്ങിയതോടെ ആളുടെ സ്വഭാവത്തിൽ ചില്ലറ മാറ്റങ്ങൾ വന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു . സഹോദരിയെ വിവാഹം കഴിച്ചയച്ചു .  അച്ഛനും അമ്മയും മറ്റൊരു  വീട്ടിലേക്ക്  താമസം മാറ്റി . എന്റെ ജോലിയെ പുച്ഛമായി തുടങ്ങി , ഭാഷയെ പരിഹസിച്ചു തുടങ്ങി . എന്നിട്ടും ഞാൻ ഒന്നും പറഞ്ഞില്ല. എനിക്ക് അയാളെ അത്ര ഇഷ്ടമായിരുന്നു . അയാളില്ലാതെ ഒരു ജീവിതം എനിക്ക് ചിന്തിക്കാനേ ആവുമായിരുന്നില്ല.

രണ്ടു  വർഷം മുൻപ്  അയാൾ വേറെ വീട്ടിലേക്ക് താമസം മാറി , അയാളുടെ
ഓഫീസിൽ ജോലി ചെയ്യുന്ന  ഒരു പെൺകുട്ടിയുടെ കൂടെ . അയാളുടെ അന്തസ്സിനും പദവിക്കും ഞാൻ ഒട്ടും അനുയോജ്യയല്ലെന്ന് പറഞ്ഞു . ഞാൻ കരഞ്ഞുപറഞ്ഞു , എന്നെ വിട്ടു പോകരുതെന്ന് . ആ പെൺകുട്ടിയെയും കൊണ്ട് ഇവിടെത്തന്നെ താമസിക്കാൻ അപേക്ഷിച്ചു. എനിക്ക് ഭ്രാന്താണെന്ന് അയാൾ പറഞ്ഞു . ക്യാനഡയിലെത്താൻ വേണ്ടി മാത്രമാണ് എന്നോട് സ്നേഹം കാണിച്ചതെന്ന് വിളിച്ചു പറഞ്ഞു  '

ഒന്നു നിർത്തി ഒന്നും മിണ്ടാതിരിക്കുന്ന എന്റെ നേരെ അവൾ നോക്കി.  അപ്പോഴാണ് ഞാൻ ഇമവെട്ടാതെ അവളെത്തന്നെ നോക്കിയിരിക്കുകയാണെന്നു ഞാൻ ഓർത്തത് . ശരിക്കും പറഞ്ഞാൽ  ഒരു ചിത്രത്തിലെന്നപോലെ ഓരോന്നും എന്റെ മുന്നിൽ തെളിയുകയായിരുന്നു.

കണ്ണീർ തുടയ്ക്കാൻ മറന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ തുടർന്നു , 'എന്തിനും ഞാൻ തയ്യാറായിരുന്നു, പക്ഷെ അയാൾ പോയി , എന്നെ പരിഹസിച്ചുകൊണ്ട് തിരിഞ്ഞുനോക്കാതെ, കുട്ടികളെപ്പോലും മറന്ന്. "

കുറെ ദിവസങ്ങൾ ഞാൻ  ഒരിടത്തേക്കും പോയില്ല. പള്ളിയിൽ മാത്രം പോയി.  കഥകൾ എല്ലാം കേട്ട പാസ്റ്റർ ആണ് പറഞ്ഞത് , ജീവിതത്തിൽ തോൽക്കാൻ എളുപ്പമാണ്, തോൽപിക്കപ്പെടാതിരിക്കാനാണ് നമ്മൾ നോക്കേണ്ടതെന്ന് .  അദ്ദേഹം ഒരു കൗൺസിലറെ  പരിചയപ്പെടുത്തിത്തന്നു . കുട്ടികൾക്ക് സഹായമെത്തിച്ചു . മെല്ലെ മെല്ലെ ഞാൻ ജീവിതത്തിലേക്ക് തിരികെയെത്തി.     അങ്ങനെയാണ് ഞാൻ പഠിക്കാൻ തീരുമാനിക്കുന്നതും ഇവിടെയെത്തുന്നതും ".

അവൾ ബാഗിൽ നിന്ന് റോസാപ്പൂക്കൾ നിറഞ്ഞ ഒരു കാർഡ് എടുത്തു , "ഇതിൽ എനിക്ക് നല്ല ഇംഗ്ലീഷിൽ രണ്ടുവരി  പ്രണയ കവിത എഴുതിത്തരുമോ ? അയാൾക്ക് കൊടുക്കാനാണ് , ഒരു പക്ഷേ എവിടെയെങ്കിലും വച്ചു കണ്ടുമുട്ടിയാലോ ".

ഞാൻ ആ കാർഡ് വാങ്ങി, അവളുടെ നേരെ നോക്കി . ആ കണ്ണുകൾക്ക് എന്തൊരു തിളക്കമാണ്. പ്രണയത്തിന്റെ എത്ര വര്ണങ്ങളാണ്  നിറഞ്ഞു നിൽക്കുന്നത് . ഒന്നും എഴുതാതെ കാർഡ് അവളുടെ കയ്യിൽ തന്നെ തിരികെ കൊടുത്തു . " നീ വളരെ സുന്ദരിയാണ് ഹാന, സ്നേഹം നിറഞ്ഞവളും . നീ പഠിക്കൂ , നല്ല നിലയിലെത്തൂ . സ്നേഹത്തിനു ഭാഷയില്ല , അതറിയുന്നൊരാൾ  നിനക്കായി വരും , അത് പക്ഷേ ഇയാളല്ല . ഇയാൾ നിന്നെ അർഹിക്കുന്നില്ല ".

 അവൾ എഴുന്നേറ്റു . "നിങ്ങൾ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ? ഹൃദയം നുറുങ്ങുന്ന വേദനയിൽ ആ സ്നേഹത്തിനു വേണ്ടി യാചിച്ചിട്ടുണ്ടോ ?  ഉണ്ടായിരിക്കും . അല്ലെങ്കിൽ നിങ്ങൾക്ക് എന്നെ ഒരിക്കലും മനസ്സിലാക്കാനാവില്ല ". 

എന്റെ കഥകളുടെ ഭാണ്ഡക്കെട്ടിലേക്ക് അവളുടെ ചുവന്ന ഹൃദയം ചേർത്തുവെച്ചു കണ്ണീർ നനവൊപ്പി അവൾ നടന്നു നീങ്ങുന്നത് അവ്യക്തമായി ഞാൻ കണ്ടു നിന്നു  . തിരികെ സീറ്റിലെത്തിയപ്പോൾ ലേ  ഓഫിനെക്കുറിച്ചു ഘോരഘോരം സംസാരിച്ചുകൊണ്ടിരുന്ന മരിയയോട് " ഒരിക്കലെങ്കിലും പ്രണയത്തിൽ നിന്നും നിനക്ക് ലെ ഓഫ് കിട്ടിയിട്ടുണ്ടോ " എന്ന് മൗനമായി ചോദിച്ചു .