Friday, April 20, 2018


"പ്ലീസ് , നീ എന്റെ കൂടെ വരൂ , ഒരു അര മണിക്കൂർ, ആ പുതിയ കടയിലൊന്നു കയറാം", ആൻ നിന്ന് കെഞ്ചുകയാണ് .  "ഇല്ല ആൻ , മക്കൾ തനിച്ചാണ് വീട്ടിൽ . നോക്കിയിരിക്കുകയാവും ". നാലര ക്ലോക്കിൽ മുട്ടിയപ്പോൾ ഞാൻ വേഗം ഇറങ്ങി ട്രെയിൻ സ്റ്റേഷനിലേക്ക് നടന്നു. പിറുപിറുത്തുകൊണ്ട് ആൻ പിറകെയും . "ഒരിടത്തേക്കും വരില്ല, ഏതു നേരവും കുടുംബം, കുട്ടികൾ, വീട് ", അവൾക്കു ദേഷ്യം അടങ്ങുന്നില്ല .

ട്രെയിനിൽ ഇരിക്കുമ്പോൾ ഓർത്തു, കുട്ടികൾ മുഷിഞ്ഞിരിക്കുകയാവും , വൈകിട്ട് ചെന്നാൽ അവരെക്കൂട്ടി ഒന്ന് നടക്കാൻ ഇറങ്ങണം. രണ്ടുമൂന്നു ദിവസമായി വല്ലാത്ത തലവേദനയുണ്ട് . സാരമില്ല, ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് . എല്ലാം കൂടി തിരക്കാണ് വാരാന്ത്യങ്ങളിൽ .

വീട്ടിലെത്തുമ്പോൾ കണ്ണു തുറക്കാൻ വയ്യാത്തത്ര തലവേദന. ചൂടുദിവസമായതുകൊണ്ടു മോൻ സൈക്കിൾ എടുത്തു പാർക്കിൽ കറങ്ങുന്നുണ്ട് . "എവിടേക്കെങ്കിലും പോകാം അമ്മ " എന്ന് ചിണുങ്ങിക്കൊണ്ട് മകൾ .

എനിക്കൊന്നു കടയിൽ പോകണമായിരുന്നു, പിന്നെ ടാക്സ് ചെയ്യണം...ഓരോന്നായി കെട്ടഴിച്ചപ്പോഴേ ഭർത്താവ് പറഞ്ഞു, "എനിക്കൊരു വർക് ഷോപ്പുണ്ട് , ഫോട്ടോഗ്രഫിയുടെ , ഞാൻ അതിന് പോകുകയാണ് ".  പരാതിപറച്ചിലിനിടയിൽ ഒരു പത്തുമിനിറ്റ് ഉപദേശം കൂടി , "നിന്റെ ആവലാതികളെല്ലാം അടിസ്ഥാനരഹിതമാണ്".

കൈയ്യിലൊരു ബാഗുമെടുത്തു ആൾ ഇറങ്ങി . പിറകെ, പിറുപിറുത്തുകൊണ്ട് മോൾ നടക്കാനിറങ്ങി. മോൻ തിരിച്ചുവന്നു ടിവിയുടെ റിമോട്ടിൽ കൂടുകൂട്ടി .

എന്റെ ചുറ്റുമുള്ള ആ ചില്ലുകൂടാരം താഴെവീണുടഞ്ഞു, അതിലോരോന്നിലുമിരുന്നു ആൻ എന്നെ നോക്കി പൊട്ടിച്ചിരിച്ചു . വേഗത്തിലോടുന്ന വണ്ടിയുടെ പാസഞ്ചർ സീറ്റിൽ ഗതി നിയന്ത്രിക്കാനാവാതെ ഞാൻ അള്ളിപ്പിടിച്ചിരുന്നു . എനിക്ക് വല്ലാതെ കരച്ചിൽ വന്നു .

"ശരിയ്ക്കും അമ്മയ്ക്ക്  എന്നോട് ദേഷ്യമില്ലേ ?"  ഇരുകണ്ണുകളിൽ നിന്നും ധാരധാരയായി ഒഴുകിക്കൊണ്ടിരുന്ന കണ്ണുനീർ അമർത്തിത്തുടച്ചു വളരെ നിഷ്ക്കളങ്കമായി അവനെന്നോട് പലതവണ ചോദിച്ചു . "ഇല്ല മോനേ , അമ്മ വെറുതെ കാണിച്ചതല്ലേ, ഒരു തമാശയ്ക്ക് ". കള്ളമാണ് പറയുന്നതെങ്കിലും അത് സത്യത്തോളം കൃത്യമായിരിക്കാൻ  ഞാൻ വളരെ ശ്രദ്ധിച്ചു . "മോൻ എന്തിനാ ഒറ്റയ്ക്ക് ഇവിടെ വന്നിരുന്നു കരയുന്നത്? സങ്കടം വന്നാൽ അമ്മയോട് പറയുകയല്ലേ വേണ്ടത്?". കുഞ്ഞു കണ്ണിൽ വീണ്ടും ഒരു കടൽ ഇരമ്പിവന്നു, "'അമ്മ എന്നോട് ഒത്തിരി ഒച്ച വെച്ചു ". കുറ്റബോധത്തിന്റെ കുത്തൊഴുക്കിൽ  വീണുപോയ എന്നെ ഒരു ചുഴി വലിച്ചെടുക്കുന്നതുപോലെ തോന്നി .

പതിവില്ലാത്തവണ്ണം ക്ഷീണിച്ചാണ്‌ ഇന്ന് വൈകിട്ട് വന്നു കയറിയത്. ഒരു ചായ ആരെങ്കിലും ഇട്ടു തന്നിരുന്നെങ്കിൽ എന്ന വ്യർത്ഥമോഹത്തെ കടിച്ചിറക്കി ചായപ്പാത്രം എടുക്കുമ്പോളാണ് മോന്റെ വരവ് . "അമ്മ , നോക്കൂ , എനിക്ക് കണക്കിന് 19/ 24  കിട്ടി . ടീച്ചർ പറഞ്ഞു "ഗുഡ് ജോബ് " ആണെന്ന് . "

അവൻ 19 എന്ന് പറഞ്ഞത് ഞാൻ കേട്ടില്ല, എന്റെ മനസ്സിൽ 5 മാർക്ക് എവിടെപ്പോയി എന്ന സ്വതഃസിദ്ധമായ ചിന്തയാണ് ഉയർന്നത്  . കയ്യിലിരുന്ന ചായപ്പാത്രം വലിയൊരു ശബ്ദത്തിൽ നിലത്തിരുന്നു.  ഹോം വർക്ക് ചെയ്തുകൊണ്ടിരുന്ന മകൾ രംഗം പന്തിയല്ലെന്ന് കണ്ട് കമ്പ്യൂട്ടറിലേക്ക് തലതാഴ്ത്തി . അടുത്തേക്ക് വരുന്ന എന്റെ മുഖഭാവം കണ്ട് മോൻ വല്ലായ്മയോടെ പറഞ്ഞൊപ്പിച്ചു, "എന്റെ ഫ്രണ്ടിനും 19  ആണ് . ടീച്ചർ..പറഞ്ഞത്..ഗുഡ് ജോബ് ആണെന്നാണ്". പേപ്പർ വാങ്ങി ഒരു മയവും ഇല്ലാതെ ഞാൻ അവനോടു ചോദിച്ചു, "5  മാർക്ക് എവിടെപ്പോയി? അശ്രദ്ധയാണ്, അതെങ്ങനാ പഠിക്കണമെന്ന വിചാരം വേണ്ടേ".  എന്തോ പറയാൻ വന്ന അവൻ എന്റെ ശബ്ദത്തിന്റെ മൂർച്ച കണ്ട് നിശബ്ദനായി . "ഇതല്ല ഗുഡ് ജോബ്". അവൻ എന്റെ നേരെ നോക്കി തല കുനിച്ചു ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറിപ്പോയി.

അതു വരെ നിശ്ശബ്ദനായിരുന്ന ഭർത്താവ് അടുത്ത് വന്ന് ശാന്തമായി പറഞ്ഞു, "കുഞ്ഞുങ്ങളുടെ മനഃശാസ്ത്രം പഠിച്ചാൽ മാത്രം പോരാ , മനസ്സിലാക്കണം അവരെ . വളരെ സന്തോഷിച്ചാണ് അവൻ പേപ്പറുമായി വന്നത്, ഒരു നിമിഷത്തിൽ തകർന്നുവീണത് അവന്റെ ആത്മവിശ്വാസമാണ് , പ്രതീക്ഷയാണ്.  കടലാസ്സിൽ വീഴുന്ന മാർക്കുകൾ എത്രനാൾ നമ്മൾ ഓർത്തിരിക്കും? "

പറഞ്ഞുതീരുന്നതിനുമുമ്പേ ഞാൻ എഴുന്നേറ്റു , അവന്റെ  നിറഞ്ഞ കണ്ണുകൾ എന്റെ മനസ്സിൽ തീർത്ത മുറിപ്പാട് നോവിച്ചുകൊണ്ടേയിരുന്നു . ശബ്ദമുണ്ടാക്കാതെ പടികൾ കയറി ഞാൻ മുറിയിൽ എത്തി നോക്കി, കിടക്കയിലിരുന്ന് ടിഷ്യു പേപ്പർ കൊണ്ട് കണ്ണുകൾ അമർത്തിത്തുടക്കുന്നുണ്ട് . എന്നെ കണ്ടതും ചിരിക്കാൻ ഒരു വൃഥാശ്രമം നടത്തി അവൻ . അപ്പോൾ ആണ് ഞാൻ ആ കള്ളം പറഞ്ഞത്, "അമ്മ വെറുതെ കാണിച്ചതാണ്".

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കിക്കിടന്നു , ആ നെറ്റിയിൽ ഒന്നുകൂടി ഉമ്മവച്ചു , പെട്ടെന്ന് ആ കുഞ്ഞിക്കണ്ണുകൾ തുറന്ന് അവൻ പറഞ്ഞു, " അമ്മയ്ക്ക് സങ്കടമായി എന്ന് തോന്നീട്ടാ ഞാൻ കരഞ്ഞത് , അമ്മ സങ്കടപ്പെടണ്ടാട്ടോ, അടുത്ത ടെസ്റ്റിന് ഞാൻ മുഴുവൻ മാർക്കും വാങ്ങിയ്ക്കാം , അമ്മ സങ്കടപ്പെടണത് എനിക്കിഷ്ടമല്ലാ . ഉറങ്ങിക്കോ, അമ്മക്ക് നാളെ ജോലിക്ക് പോകണ്ടേ".

ചേർന്നുകിടന്ന് ഉറങ്ങുന്ന അവനെ നോക്കികിടക്കുമ്പോൾ ഞാൻ വല്ലാതെ ചെറുതായിപ്പോയതുപോലെ തോന്നി .  മാർക്കുകളെത്ര വാരിക്കൂട്ടിയാലും മനുഷ്യനായില്ലെങ്കിൽ എന്തു കാര്യം എന്ന് ആ കുഞ്ഞുമുഖത്തെ പാതിമാഞ്ഞ ചിരി എന്നോട് ചോദിച്ചുകൊണ്ടിരുന്നു .


Thursday, April 12, 2018

ആസിഫ...
നിർഭയ....
പട്ടിക നീണ്ടതാണ്..
പേരുകൾ പലതാണ്...
എങ്കിലും... കശക്കിയെറിയുമ്പോൾ, എല്ലാം
പെണ്ണുടലുകൾ മാത്രം..

കണ്ണുകളിലെ ബാല്യത്തിന്റെ നക്ഷത്രത്തിളക്കങ്ങളോ
കൗമാരത്തിന്റെ സ്വപ്നവൈവിധ്യങ്ങളോ
മാതൃത്വത്തിന്റെ ചുരത്തപ്പെട്ട മാറിടങ്ങളോ
വാർദ്ധക്യത്തിന്റെ ശോഷിപ്പോ
ഒന്നും ചെന്നായ്ക്കൾ  കാണില്ല  ..

കശക്കിയെറിയുമ്പോൾ, എല്ലാം
പെണ്ണുടലുകൾ മാത്രം ..

കണ്ണുകൾ മൂടിക്കെട്ടിയ നീതിദേവതയെന്തിന്?
കണ്ണുതുറന്ന് നാം നടപ്പാക്കുക ജനനീതി
ഇനിയൊരു പെണ്ണുടലും കടിച്ചുവലിക്കാതെ
കൊത്തിയരിയുക  പേപ്പട്ടികളെ ,,

അല്ലെങ്കിൽ, നരിക്കും ചെന്നായ്ക്കും കൊടുക്കാതെ
കൈ വിറക്കാതെ, സ്നേഹത്തിൽ വിഷം കൊടുത്തു
കൊന്നൊടുക്കുക നാം നമ്മുടെ  പെണ്മക്കളെ..


Saturday, April 7, 2018



നരച്ച മുടിയിഴകൾ എന്നോടു പറയുന്നത്.....

കണ്ണാടി നോക്കുമ്പോൾ തിരയുന്ന  വെള്ളിവരകൾ
ഇത്രനാളും പേടിസ്വപ്നമായിരുന്നു .
ഇപ്പോൾ, അതൊരു തിരിച്ചറിവാകുന്നു..

നരച്ച മുടിയിഴകൾ - അവയ്ക്കെന്തോ പറയുവാനുണ്ട് .

നടന്നുതീർത്ത വഴികൾ എത്ര മധുരമായിരുന്നെന്ന്,
ഇനി നടക്കാൻ അധികം ദൂരമില്ലെന്ന് ,
ഓടിയെത്തി ഒന്നാമനാവാനുള്ളതല്ല ഈ ദൈർഖ്യമെന്ന്,
പതിയെ നടന്ന്, പലരെ അറിഞ്ഞു പോകാമായിരുന്നെന്ന്,
മനസ്സ് നനയ്ക്കുന്ന ഓർമ്മ വിത്തുകൾ പാകാമായിരുന്നെന്ന് ,
മനസ്സ് ശൂന്യമാവുമ്പോഴും മൗനം വീർപ്പുമുട്ടിക്കുമ്പോഴും
ഓർമ്മകൾ ജീവിതത്തിന്റെ കച്ചിത്തുരുമ്പാവുമായിരുന്നുന്നെന്ന്,
ഇടയ്ക്കെങ്കിലും ആത്മാവിനെ കേൾക്കാമായിരുന്നെന്ന് .

നരച്ചമുടിയിഴകൾ - എന്നെ ഓര്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു

കൊഴിഞ്ഞപൂക്കളും നിമിഷങ്ങളും തിരികെയെത്തില്ലെന്ന്
കുറച്ചുകൂടി സ്നേഹിക്കാമായിരുന്നെന്ന്
കണ്ണു നനയുവോളം ഉറക്കെച്ചിരിക്കാമായിരുന്നെന്ന്, 
ക്ഷമ ഒരിയ്ക്കലും  തോൽവി ആയിരുന്നില്ലെന്ന് .

നരച്ച മുടിയിഴകൾ എന്നോടു പറയുന്നത് -

ഈ മദ്ധ്യാഹ്നത്തിലും അല്പസമയമുണ്ടെന്ന് ,
ഇരുളുംമുൻപേ, മനസ്സിന്റെ വഴിയേ നടക്കാമെന്ന്  ,
സ്വപ്നങ്ങളെ സ്നേഹം കൊണ്ടു കൈനടത്താമെന്ന്
വീതം വെയ്ക്കപ്പെട്ട ജീവിതത്തിൽ
ചെയ്തതിനും ചെയ്യാത്തതിനും ഉത്തരവാദി
ഈ ഞാൻ മാത്രമെന്ന്....