Monday, September 16, 2019

  

ഞാൻ  പ്രണയത്തിലാണ്, എന്റെ ഓരോ ശ്വാസത്തിലും അതിങ്ങനെ നിറഞ്ഞു 
നിൽക്കുകയാണ് .

പ്രണയം, അതിന്റെ അർത്ഥം ഓരോ പ്രായത്തിലും വ്യത്യസ്തമാണ് . കുറച്ചു  വർഷങ്ങൾക്കുമുമ്പ് , ഇനിയും കൃത്യമായിപ്പറഞ്ഞാൽ സ്വപ്നങ്ങളൊക്കെ കണ്ടു നമ്മളിങ്ങനെ പറന്നു നടക്കുന്ന പ്രായത്തിൽ  എന്റെ പ്രണയത്തിന് കടും ചുവപ്പുനിറമായിരുന്നു , ചുവന്ന റോസപ്പൂക്കളുടെ നിറം .  ലോകത്തിന്റെ നിറങ്ങളത്രയും സന്നിവേശിപ്പിച്ച പ്രായത്തിൽ ആ റോസാപ്പൂക്കളാണ് എന്റെ സ്വപ്നങ്ങളിലത്രയും നിറഞ്ഞു നിന്നിരുന്നത് .

കണ്ടില്ലെങ്കിൽ കണ്ണീരണിഞ്ഞും പരിഭവം പറഞ്ഞും ഞാൻ എന്റെ സന്ധ്യകളെ കൂടുതൽ ചുവപ്പിച്ചു .  അപ്പോഴെല്ലാം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ "ചൂടാതെപോയി നീ നിനക്കായി ഞാൻ ചോര ചാരിച്ചുവപ്പിച്ചൊരെൻ പനീർപ്പൂവുകൾ " എന്ന  വരികൾ ഒരു മന്ത്രം പോലെ ഉരുവിട്ടുകൊണ്ടിരുന്നു .

കുറച്ചുകൂടി കഴിഞ്ഞപ്പോൾ എന്റെ പ്രണയം ചുവന്ന റോസാപ്പൂക്കളെ കൈവിട്ടു , കുറച്ചുകൂടി പക്വതയാർന്ന് പിങ്ക് റോസാപ്പൂക്കളിലേക്ക് ചേക്കേറി. എന്നുമെന്നും കാണുന്നതിലും ഒരുമിച്ചു നടക്കുന്നതിലും നല്ലത് വല്ലപ്പോഴുമുള്ള കണ്ടുമുട്ടലുകളാണെന്ന് മനസ്സിലായിത്തുടങ്ങി . കാണാതിരിക്കുമ്പോളാണ് കൂടുതൽ ചിന്തിക്കുന്നതെന്നും മനസ്സിലാക്കാൻ ശ്രമിക്കുന്നതെന്നും അറിഞ്ഞുതുടങ്ങി .

മാധവിക്കുട്ടിയുടെ നീർമാതളം പൂത്ത കാലത്തിലൂടെ ഞാൻ പലതവണ യാത്ര നടത്തി . പ്രണയം കൊണ്ടെഴുതിയ ജീവിതങ്ങൾ എന്നെ  വിസ്മയിപ്പിച്ചു.

അതും കഴിഞ്ഞു, കാലം പിന്നെയും മുന്നോട്ടു തിരിയുമ്പോൾ , പ്രണയം ഒരു താലിച്ചരടിൽ കഴുത്തിലേറ, അതുവരെ കണ്ടിരുന്ന നിറങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി  മറ്റെന്തോ നിറം അതെടുത്തണിഞ്ഞു . ഇടയ്ക്കിടെ നിറം മാറി  ചുവപ്പും പിങ്കും പിന്നെ അപൂർവ്വം  സമയങ്ങളിൽ വെളുപ്പും കറുപ്പുമായി അതെന്നെ ചിന്താക്കുഴപ്പത്തിലാക്കി . കണ്ടിരുന്നതെല്ലാം പ്രണയമായിരുന്നുവോ  എന്നും ഇനിയും ഇതിന്റെ എന്തെല്ലാം വർണ്ണവൈവിധ്യങ്ങൾ കാണേണ്ടിവരുമെന്നും ഞാൻ  ആശങ്കപ്പെട്ടു.

പ്രണയത്തിന്റെ അവകാശം തേടി ജീവിതത്തിലേക്ക്  അതിഥികളെത്തിയപ്പോൾ പ്രണയം പകുത്തുനൽകൽ കൂടിയാണെന്ന് എനിക്ക് തിരിച്ചറിവുണ്ടായി . വാത്സല്യമായും വിരഹമായും നെഞ്ചിടിപ്പായും ശ്വാസമായും ഞാനതിനെ പകുത്തു നൽകി . കണ്മുന്നിൽ കാണുമ്പോഴും കാണാത്തപ്പോഴും അതെന്നെ തഴുകിക്കൊണ്ടിരുന്നു .

താരാട്ടുപാട്ടുകൾ എന്റെ പ്രണയകവിതകളെ മായ്ച്ചെഴുതി.

കാലം ചിന്തകളിലും അവലോകനങ്ങളിലും കാര്യമായ മാറ്റം വരുത്തിയപ്പോൾ  പ്രണയത്തിന് പരസ്പ്പര ബഹുമാനം എന്നൊരു മാനം കൂടിയുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു . നമ്മുടെ ലോകം പോലെ തന്നെയാണ് നിനക്കു നിന്റെയും എനിക്കെന്റെയും ഭ്രാന്തുകൾ എന്നെനിക്കു തിരിച്ചറിഞ്ഞു തുടങ്ങി . എങ്കിലും നിനക്കു ഞാനോ എനിക്ക് നീയോ അന്യരാവുന്നില്ലെന്ന് പ്രണയം എന്നെ പഠിപ്പിച്ചു .

താരാട്ടുപാട്ടുകൾ വീണ്ടും പ്രണയ കവിതകളിലേക്കു തിരികെയെത്തുകയും പൂർവ്വാധികം ഇഷ്ടത്തോടെ വീണ്ടും ഞാൻ മാധവിക്കുട്ടിയെ നെഞ്ചിലേറ്റുകയും ചെയ്തു . കടന്നുപോയ വഴികളിലൂടെ വീണ്ടും സഞ്ചരിച്ചുതുടങ്ങി . എന്റെ പ്രണയം ചുവപ്പും പിങ്കും വെളുപ്പും അണിഞ്ഞു എന്നെ പ്രലോഭിപ്പിച്ചു തുടങ്ങി .

അതേ , ഞാൻ പ്രണയത്തിലാണ്.  കടും ചുവപ്പിലും പിങ്കിലും പിന്നെ ഒട്ടനവധി   നിറങ്ങളിലും പ്രണയമായ് നീ വിസ്മയിപ്പിക്കുമ്പോൾ  ഞാനെങ്ങനെ പ്രണയിക്കാതിരിക്കും ?  ഉപാധികളില്ലാത്ത പത്തൊൻപതു വർഷങ്ങൾക്ക് , തൂമഞ്ഞുപോൽ നനുത്ത ഓർമ്മകൾക്കു , പകർന്നുതന്ന പുഞ്ചിരിയ്ക്ക് , തുടച്ചുമാറ്റിയ കണ്ണീരിന്  - നിന്റെ പ്രണയത്തിന് സമർപ്പണം.







Saturday, September 14, 2019

പൊന്നുവിന്റെ പതിനാറാം പിറന്നാൾ ആയിരുന്നു . എന്റെ ചെവിയിൽ പിടിച്ചുകിടന്നാല്‍ മാത്രം ഉറങ്ങിക്കൊണ്ടിരുന്ന എന്റെ കുഞ്ഞുവാവയ്ക്കു പതിനാറു വയസ്സ്  !!! എന്തു പെട്ടെന്നാണ് സമയം ഓടിമറയുന്നത്..

എനിക്കിപ്പോഴും ഇന്നലയെന്നവണ്ണം ഓർമ്മയുണ്ട്, ഒരു ശനിയാഴ്ച്ച രാവിലെ 8:35 നു നേരമെത്തുന്നതിനും മുൻപേ ഇറങ്ങിവന്ന, ഇത്തിരിയോളം പോന്ന ഒരു വാവയെ. വരേണ്ട തിയതിക്കും സമയത്തിനും ഒക്കെ വളരെ മുൻപേ ആയതിനാൽ ഓപ്പറേഷൻ തീയേറ്ററിലേക്കു കൊണ്ടുപോകുമ്പോൾ സാധാരണ കാണേണ്ടുന്ന  പരിവാരങ്ങളൊന്നും ഉണ്ടായിരുന്നില്ല . അങ്കലാപ്പിൽ നിൽക്കുന്ന അമ്മയെയും ഒപ്പിട്ടുകൊടുക്കുമ്പോൾ ആദ്യമായി കൈ വിറച്ച ഭർത്താവിനെയും സമാധാനിപ്പിച്ചു ഞാൻ പോകുമ്പോൾ തീയേറ്ററിന്റെ വാതിൽക്കൽ നിന്ന തിരുവസ്ത്രം ധരിച്ച സിസ്റ്റർ നെറ്റിയിൽ  തൊട്ട് "ദൈവം അനുഗ്രഹിക്കട്ടെ " എന്ന് പറഞ്ഞു കയ്യിൽ തലോടി .

പിന്നീടെപ്പോഴോ അർദ്ധബോധാവസ്ഥയിൽ "പെൺകുഞ്ഞാണ്‌ കേട്ടോ " എന്ന് ഡോക്ടറാന്റി പറഞ്ഞത് ഞാൻ കേട്ടു. കുഞ്ഞിനെ കണ്ടുതീരുംമുമ്പേ അടുത്ത മയക്കത്തിലേക്ക് ഞാൻ വീണിരുന്നു . അഞ്ചാറു മണിക്കൂറുകൾക്കു ശേഷം എഴുന്നേൽക്കുമ്പോൾ  അടുത്ത് എല്ലാരുമുണ്ട് . പെൺകുട്ടികളില്ലാത്തതിൽ സങ്കടപ്പെട്ടിരുന്ന  ചേച്ചിയുടെ ചൂടുപറ്റി അവൾ കിടക്കുന്നുണ്ട് .

കളിചിരിയായി നടക്കുന്ന ഒരു പെൺകുട്ടി അമ്മയാകുമ്പോൾ എന്തു പെട്ടെന്നാണ് മാറുന്നത് . എന്റെയടുത്തു കിടക്കുന്ന കുഞ്ഞിനെ ഞാൻ അദ്‌ഭുതത്തോടെയും അൽപ്പം ഭയത്തോടെയും നോക്കിക്കൊണ്ടിരുന്നു . ആദ്യത്തെ മാസങ്ങളിൽ  അമ്മ ഉറങ്ങാതെ  എണീറ്റിരുന്നു കരയുന്ന കുഞ്ഞിനെ എടുത്തു നടന്നു , താരാട്ടു പാടി . തളർന്നുറങ്ങുന്ന എന്നെ എഴുന്നേൽപ്പിച്ചിരുത്തി കുഞ്ഞിനു പാലുകൊടുപ്പിച്ചു . കുഞ്ഞുറങ്ങുമ്പോൾ ഉറങ്ങാനും അവൾ ഉണരുമ്പോൾ ഉണരാനും ഞാൻ പഠിച്ചു.

കുഞ്ഞുണ്ടായി പതിനഞ്ചാമത്തെ ദിവസം  ഭർത്താവ് പുതിയ ജോലിക്കായി വിദേശത്തേക്കു പറന്നു . ഒറ്റദിവസം പോലും പിരിഞ്ഞുനിൽക്കാൻ കഴിയില്ലെന്ന് മനസ്സു പറയുമ്പോഴും അടുത്തുകിടന്നു കൈകാൽ ഇളക്കി മോണ കാണിച്ചു ചിരിച്ചു അവളെന്നെ  ജീവിതത്തിലേക്ക് തിരിച്ചുവിളിച്ചുകൊണ്ടിരുന്നു .

ഭർത്താവിന്റെ വീട്ടിലേക്കു തിരികെപ്പോകുന്നതിന്റെ തലേന്ന് ഞാൻ ഉറങ്ങിയിട്ടില്ല . കുഞ്ഞിനെ എങ്ങനെ തനിയെ കുളിപ്പിക്കും , ഉറക്കും എന്നൊക്കെയോർത്തു ഞാൻ ആകുലപ്പെട്ടു . അവിടെത്തിയ ദിവസം , ഒരു കയ്യിൽ കുഞ്ഞും മറുകയ്യിൽ ഒരു കപ്പു വെള്ളവുമായി നിന്ന എന്റെ നെഞ്ചിടിപ്പ് ഇന്നും എനിക്ക് കേൾക്കാം . സാവധാനം എല്ലാം ശരിയായി , എല്ലാവരും സഹായിച്ചു .

ഒന്നാം പിറന്നാളിന്റെ തലേന്നാണ് അവൾ പിച്ചവെച്ചു തുടങ്ങിയത് . ഒരു പിങ്ക് ഉടുപ്പുമിട്ട് പിടിച്ചുനിന്ന കസേരയിൽ നിന്നും മെല്ലെ കൈയ്യെടുത്തു അച്ഛന്റെയടുത്തേക്കു  അവൾ പിച്ചവെച്ചത്തി . അതിനടുത്തദിവസം ജോലിസ്ഥലത്തേക്ക് തിരിക്കാൻ ഒരുക്കങ്ങൾ നടത്തുകയായിരുന്ന ആൾ അവളെ വാരിയെടുത്തു .

ആദ്യമായി സ്കൂളിൽ കൊണ്ടാക്കിയത്.. കുഞ്ഞിനെ ക്‌ളാസ്സിൽ വിട്ടു മടങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു . അവൾക്കു വിശക്കുമോ , അമ്മയെക്കാണാതെ വിഷമിക്കുമോ എന്നെല്ലാം ആലോചിച്ചു എനിക്ക് ശ്വാസം മുട്ടി .  അതും കഴിഞ്ഞു , സ്കൂൾ വാൻ വരുമ്പോൾ "എനിക്ക് വയറ്റിൽ തലവേദനയെടുക്കുന്നു അമ്മേ " എന്നും പറഞ്ഞു അവൾ ചില ദിവസങ്ങളിൽ അലറിക്കരഞ്ഞു . ചിരിയടക്കി , വയറ്റിലെ തലവേദനയ്ക്ക് ഞാൻ മരുന്നുകൾ കൊടുത്തു സ്കൂളിൽ വിട്ടു .

അവൾ രണ്ടാം ക്ലാസ്സിലേക്ക് ജയിച്ചപ്പോൾ ആണ് പുതിയൊരാൾ കുടുംബത്തിലേക്ക് വിരുന്നെത്തുന്നത് . അതുവരെ തനിക്കു മാത്രം കിട്ടിയിരുന്ന പരിചരണവും സ്നേഹവും പങ്കുവെക്കപ്പെടുമ്പോൾ അതെങ്ങനെ അവളെ ബാധിക്കും എന്ന് ഞങ്ങൾക്ക് പേടിയായിരുന്നു . പക്ഷേ , വളരെപ്പെട്ടെന്ന് അവൾ കുഞ്ഞനിയന് ഉത്തരവാദിത്തമുള്ള ചേച്ചിയായി മാറി .  രണ്ടാളുടെയും നടുവിൽ കിടന്നുറങ്ങിയിരുന്ന അവൾ കുഞ്ഞനിയൻ വീട്ടിലെത്തിയപ്പോൾ കിടക്കയുടെ അരികിലേക്ക് കിടപ്പു മാറ്റി .കുഞ്ഞു കരയുമ്പോൾ ഉണർന്നിരുന്ന് എന്നെ വിളിച്ചു . അറിയാവുന്ന ലിപികളിൽ പാട്ടുമൂളി .

മോന് അഞ്ചുവയസ്സുള്ളപ്പോളാണ് നാടുവിട്ട് ക്യാനഡയിലേക്ക് ഞങ്ങൾ എത്തുന്നത് . പുതിയ ലോകവും ഒറ്റപ്പെടലുകളും തുടക്കത്തിന്റെ കഷ്ടപ്പെടലുകളും . അവളെ നന്നായി ബാധിച്ചിട്ടുണ്ടാവണം .

ഇഷ്ടമുള്ളതെന്തും വാങ്ങാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന അവൾക്കു കടകളിലേക്ക് ഇറങ്ങുംമുമ്പ് ഉപദേശങ്ങൾ കൊടുത്തു തുടങ്ങി , "പുതിയ നാടാണ് , നാട്ടിലേതുപോലെ  ചിലവഴിവേണ്ട ക്കാൻ അച്ഛന്റെയും അമ്മയുടെയും കയ്യിൽ കാശില്ല " അങ്ങനെ ഒട്ടനവധി . കണ്ണുമിഴിച്ചിരുന്ന ഒരു രണ്ടാം ക്‌ളാസ്സുകാരിയുടെ നിസ്സഹായതയെക്കുറിച്ചു മനപ്പൂർവ്വം ഞാൻ ചിന്തിക്കാതിരുന്നു . വാൾമാർട്ടിലെത്തുമ്പോൾ കൊതിയോടെ ആ കുഞ്ഞുകണ്ണുകൾ പരാതിനടക്കുന്നതും ഞാൻ കണ്ടില്ലെന്ന് നടിച്ചു . വല്ലപ്പോഴും അവൾക്കിഷ്ടമുള്ള സാധനങ്ങൾ വാങ്ങുമ്പോൾ അവൾ പറഞ്ഞു  , "അമ്മാ , ഇതിനു വല്യ വിലയാണെങ്കിൽ നുന്നുവിന് വേണ്ട ". അത് പലപ്പോഴും എന്റെ കണ്ണ് നനയിച്ചു .

എല്ലാ ദിവസ്സവും രാത്രി കിടക്കാൻ നേരം അവൾ ഉറക്കെ പ്രാർത്ഥിച്ചു , "അച്ഛനും അമ്മയ്ക്കും നല്ല ജോലി കിട്ടണേ " എന്ന് .

വർഷങ്ങൾ പറന്നാണ് പോയത് . സുഹൃത്തുക്കളും ജോലിയും സന്തോഷമായി ജീവിക്കാനുള്ള ദൈവാനുഗ്രഹവും പതിയെപ്പതിയെ ജീവിതത്തിലേക്കെത്തി .

അവളും സ്കൂളിൽ മിടുക്കിയായി വളർന്നു . അവാർഡ് വേളകളിൽ ഞങ്ങളെ അഭിമാനം കൊള്ളിച്ചു . കുഞ്ഞനിയന് കരുതലുള്ള ചേച്ചിയായി .

പതിനാറിലേക്ക് അവളെത്തുമ്പോൾ , മനസ്സ് നിറയെ നന്ദിയാണ് ,  സഹജീവികളോട് കരുണയുള്ള ഒരു കുഞ്ഞായതിനു  , മറ്റുള്ളവരുടെ സന്തോഷങ്ങളിൽ സന്തോഷിക്കാനും സങ്കടങ്ങളിൽ കരയാനും മനസ്സുള്ള ഒരു കുഞ്ഞായതിന്. എത്ര വഴക്കിട്ടാലും ഉറങ്ങുന്നതിനു മുൻപേ അത് പറഞ്ഞുതീർക്കാൻ ശീലിക്കുന്നതിന്.  പല പ്രതിസന്ധി ഘട്ടങ്ങളിലും ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കാത്തതിന് , എന്റെ തോളൊപ്പം പൊക്കമായപ്പോൾ തോളോടു ചേർന്നു നിന്ന് നല്ലൊരു സുഹൃത്തായതിന് , തെറ്റുകൾ മനസ്സിലാകുമ്പോൾ ക്ഷമ ചോദിക്കാൻ മടിയില്ലാത്തതിന് ,  ആരെങ്കിലും മനസ്സിനെ നൊമ്പരപ്പെടുത്തുമ്പോൾ  "ലീവ് ഇറ്റ് അമ്മ , അവർ അമ്മയെ അർഹിക്കുന്നില്ല " എന്ന് പറഞ്ഞു കൂടെ നിൽക്കുന്നതിന്, അച്ഛന്റെ മുന്നിൽ ഇന്നും ആ രണ്ടാംക്ലാസ്‌കാരിയായി കഥകൾ പറയുന്നതിന്..

"നുന്നുവിന് അമ്മ എന്താ ഗിഫ്ട് കൊടുക്കണേ ?" മോന്റെ ചോദ്യമാണ് , ഒരുറക്കം കഴിഞ്ഞു എഴുന്നേറ്റിരിക്കുകയാണ് അവൻ . അവനെ ചേർത്തുപിടിച്ചു നെറുകയിൽ തലോടി , "ആലോചിക്കട്ടേ ". കയ്യിൽ നിന്നും മാറി പുതപ്പു വലിച്ചു മേലേക്കിട്ടു അവൻ വിളിച്ചു പറഞ്ഞു , "അമ്മ , എനിക്കറിയാം , യൂ വിൽ ഗിവ് ഹേർ എ ഹഗ്ഗ് , ലവ് യൂ അമ്മ "

കുഞ്ഞുങ്ങൾ പലപ്പോഴും ഇരുളുനിറഞ്ഞ ജീവിതപാതകളിലെ പ്രതീക്ഷയുടെ തിരിനാളങ്ങളാണ് , നിറയെ സ്നേഹം ഉരുക്കിയൊഴിച്ചു അവയ്ക്കു ജീവനേകുക , അവസാന ശ്വാസം വരെയും അവരെ നെഞ്ചിൽ സൂക്ഷിക്കുക . അവ പ്രകാശം പരത്തിക്കൊണ്ടേയിരിക്കട്ടെ...