Friday, March 16, 2018

കൈയ്യിലിരുന്ന പാസ്സ്പോർട്ടും ടിക്കറ്റും അയാൾ വീണ്ടും വീണ്ടും നോക്കി ഉറപ്പുവരുത്തി .  നാളെ ഈ സമയത്തു ഫ്ലൈറ്റിൽ ആയിരിക്കും . എത്ര നാളായി ആഗ്രഹിക്കുന്നതാണ് ഈ യാത്ര . സുമിത്രയ്ക്കും സന്തോഷമാവും  . ഇന്നലെ മകൻ ഫോണിൽ സംസാരിക്കുമ്പോൾ, അങ്ങേത്തലയ്ക്കലെ  ദുർബലസ്വരത്തിലെ നിറവ് അയാൾക്കും അനുഭവപ്പെട്ടു  .

"അച്ഛാ, കിടന്നോളു , രാവിലെ പുറപ്പെടാനുള്ളതാണ് " മകൻ മുറിയിലേക്ക് കടന്നു വന്നു . ടിക്കറ്റ് വാങ്ങി . ലൈറ്റ് അണച്ച് അവൻ മടങ്ങി . രാത്രി പത്തുമണി ആയെങ്കിലും പുറത്തു നല്ല വെളിച്ചമുണ്ട് , നാട്ടിലെ നിലാവെളിച്ചം പോലെ .  അയാൾ കർട്ടൻ മാറ്റി പുറത്തേയ്ക്കു നോക്കി .  പ്രകൃതി തണുത്തു വിറങ്ങലിച്ചു നിൽക്കുന്നു . എങ്ങും മഞ്ഞുനിറച്ച വെളുപ്പുമാത്രം . അവിടവിടെ ചില മരച്ചില്ലകൾ മാത്രം ശോഷിച്ചു തലയുയർത്തി നിൽക്കുന്നു . എങ്ങനെയെങ്കിലും ഈ കാലം തരണം ചെയ്യുക എന്നതു മാത്രമാവാം അവയുടെ ലക്ഷ്യം.

നാട്ടിൽ ഇപ്പോൾ സുമിത്ര തിരക്കിട്ട് ഓടിനടക്കുകയാവും . കാൽമുട്ടിന്റെ വേദനയൊന്നും വകവയ്ക്കുന്നുണ്ടാവില്ല . അയാൾ  ഉണ്ടായിരുന്നെങ്കിൽ ഇടക്കെങ്കിലും പരിഭവം പറഞ്ഞേനെ , "രവിയേട്ടന് ഇതു വല്ലതും അറിയണോ , പറയുമ്പോൾ വെറുതെ ചിരിച്ചാൽ മതി ", അവളുടെ പരിഭവത്തിനും എന്തു ഭംഗിയാണ്!

മൂന്നു കുട്ടികളായിരുന്നു , ഒരു പെണ്ണും രണ്ടു ആണും . എല്ലാവരെയും നന്നായി പഠിപ്പിച്ചു . പുറംനാടുകളിലേക്ക്‌ ഓരോരുത്തരായി ചേക്കേറിയപ്പോൾ അഭിമാനമായിരുന്നു മനസ്സിൽ . സുമിത്ര മാത്രം രാത്രിയുടെ അവസാനയാമങ്ങളിലും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് അയാളെ  വിളിച്ചെഴുന്നേൽപ്പിച്ചു . "രവിയേട്ടാ ,  ഗോപു കൂടി പോയാല് നമുക്ക് ആരാ ഉണ്ടാവുക?".  "എവിടെപ്പോയാലും നമ്മുടെ മക്കളല്ലേ സുമി, അവര് ഓടിയെത്തില്ലേ ഏതാവശ്യത്തിനും ." ആ വിശ്വാസം അവർ ഒരിയ്ക്കലും തെറ്റിച്ചില്ല . ഒരിക്കൽ സുമിത്ര കാൽ വഴുതി വീണ് പൊട്ടൽ ഉണ്ടായി ആശുപത്രിയിൽ ആക്കിയ വിവരം അറിഞ്ഞ ഉടനെ ഓരോരുത്തരായി എത്തി , അമ്മയെ ശുശ്രൂഷിച്ചു. അമ്മ എഴുന്നേറ്റു നടക്കാൻ തുടങ്ങിയശേഷമാണ് മടങ്ങിയത് .

അങ്ങനെയിരിക്കെയാണ് ഗോപൻ വിളിക്കുന്നത് , "അച്ഛാ, ഗീതയുടെ പ്രസവാവധി കഴിയാറായി. , അപ്പുവിന് ഒരു വയസ്സല്ലേയുള്ളു , എന്ത് ചെയ്യുമെന്ന് അറിയില്ല".  "നീ സമാധാനിയ്ക്കു മോനെ, എന്തെങ്കിലും പരിഹാരം ഉണ്ടാക്കാം " , അന്ന് മുഴുവൻ ആലോചിച്ചു , സുമിത്രയും ഞാനും കൂടി പോകാം, ഒരു ആറു മാസത്തേക്ക് . കൃഷിയും പശുവിനെയുമൊക്കെ അയൽവക്കത്തെ അലീക്കായെ ഏൽപ്പിക്കാം .  കാര്യം പറഞ്ഞപ്പോൾ അലീക്കയ്ക്കും സൈനബയ്ക്കും സന്തോഷമേയുള്ളൂ .  വൈകിട്ട് തന്നെ ഗോപനെ വിളിച്ചു , അവനും സന്തോഷമായി . പേപ്പറുകൾ ശരിയാക്കിയിട്ട് വിളിക്കാം എന്ന് പറഞ്ഞു വച്ചു .

മൂന്നു ദിവസ്സം കഴിഞ്ഞപ്പോൾ അവൻ വീണ്ടും വിളിച്ചു , " ഗീത പറയുന്നൂ , അമ്മ വന്നാൽ ശരിയാവില്ല, വേദനയുള്ള കാൽ കൂടുതൽ വഷളായാലോ, ആലോചിച്ചപ്പോൾ അത് ശരിയാണല്ലോ എന്നെനിക്കും തോന്നി , അതു കൊണ്ട് അച്ഛന് മാത്രമുള്ള ടിക്കറ്റ് ഈമെയിലിൽ അയച്ചിട്ടുണ്ട് ".  അതൊരു വല്ലാത്ത ഷോക്ക് ആയിരുന്നു അയാൾക്ക്. മുപ്പത്തഞ്ചു വർഷങ്ങളായി കൂടെയുള്ള ഒരാൾ , ആറു മാസമല്ല ആറു നിമിഷം അവളെ പിരിഞ്ഞു ജീവിക്കുന്നതെങ്ങനെ ?  നിറഞ്ഞ കണ്ണുകൾ ഒളിപ്പിച്ചുവയ്ക്കാൻ വൃഥാ ശ്രമം നടത്തി സുമിത്ര പറഞ്ഞു , "സാരമില്ല രവിയേട്ടാ, അവരു പറഞ്ഞത് ശരിയല്ലേ . എനിക്കിവിടെ ഇവരൊക്കെയുണ്ടല്ലോ , രവിയേട്ടൻ ക്യാനഡയൊക്കെ കണ്ടുവരൂ , അപ്പുവിനും അമ്മുവിനും  അമ്മൂമ്മയുടെ മുത്തം കൊടുക്കണം ".

ഗോപന്റെ വീട് , മൂത്ത കുട്ടി മൂന്നാം ക്ലാസ്സിൽ .  അടുത്ത് വരാൻ തന്നെ രണ്ടുമൂന്നു ദിവസമെടുത്തു . മലയാളം പറയാൻ തന്നെ അറിയില്ല , അതുകൊണ്ടു തന്നെ ഒരു അകൽച്ച തോന്നിച്ചു , ഇടയ്ക്കിടെ എന്തെങ്കിലും ആവശ്യത്തിന് വന്നു ചൂണ്ടിക്കാണിക്കും, ബുദ്ധിമുട്ടിയാണെങ്കിലും "അപ്പൂപ്പാ" എന്ന് പറയും . ഗോപൻ രാവിലെ ജോലിക്കു പോയി ആറു മണിക്ക് വരും. ഗീത ഉച്ചയ്ക്ക് പോയി പാതിരാത്രിക്കെ വരൂ . എല്ലാവരും വളരെ സ്നേഹമായിത്തന്നെ പെരുമാറി .  വാരാന്ത്യങ്ങൾ ഏതെങ്കിലും വീട്ടിൽ സുഹൃത്തുക്കൾ ഒന്നിച്ചുകൂടുന്നു .

ആദ്യമൊക്കെ, അയാളും ആ ഒത്തുചേരലിൽ പങ്കെടുത്തു . പിന്നെപ്പിന്നെ , മുതിർന്ന ഒരാളുടെ സാന്നിദ്ധ്യം, അവർക്കൊരു സ്വാതന്ത്ര്യ കുറവാണെന്നു തോന്നിത്തുടങ്ങിയപ്പോൾ അയാൾ പറഞ്ഞുതുടങ്ങി, "നിങ്ങൾ പോയിട്ടുവരൂ , അച്ഛൻ ഇവിടിരുന്നോളാം ". മറുത്തൊന്നും പറയാതെ അവർ പുറപ്പെടുമ്പോൾ, അയാൾക്കൊരു ആശ്വാസമായിരുന്നു . പാർട്ടികൾ ഗോപന്റെ വീട്ടിലാകുന്ന ദിവസം സ്വീകരണമുറിയിലെ സോഫയിൽ ഒരു പ്രതിമപോലെ അയാൾ ഇരുന്നു . മൂന്നുനാലു മാസങ്ങൾ കൊണ്ട് താൻ പടുവൃദ്ധനായി എന്നയാൾക്കു തന്നെ തോന്നിത്തുടങ്ങി .

ഇടയ്ക്ക് വിളിക്കുമ്പോൾ സുമിത്ര ചോദിക്കും , "രവിയേട്ടന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ അവിടെ? ഭക്ഷണമൊക്കെ കഴിക്കുന്നില്ലേ ? " സങ്കടങ്ങളെ ഉള്ളിൽ ഒളിപ്പിച്ചു വച്ച് , "സുഖം തന്നെ സുമി , നിനക്കോ?" ഒരു മൂളലിൽ അവൾ നിർത്തും .

ആറുമാസം പൂർത്തിയാവുന്നതിന് ഒരാഴ്ച്ച മുൻപ് ഗോപൻ പറഞ്ഞു, "അച്ഛാ,
ഒരു വർഷത്തേക്കു കൂടി വിസ നീട്ടുകയാണ് , അച്ഛന് അവിടെച്ചെന്നിട്ട് തിരക്കൊന്നുമില്ലല്ലോ , ഇവിടെ ഡേ കെയറിനൊക്കെ വല്യ ചിലവാണ് . മാത്രമല്ല കുട്ടികളുടെ ആരോഗ്യവും മോശമാകും ". അഭിപ്രായമല്ല, പറഞ്ഞത് തീരുമാനമാണെന്ന് മനസ്സിലായപ്പോൾ ഒരു തരം നിർവികാരത തോന്നി. വിളിച്ചപ്പോൾ തന്നെ സുമിത്ര പറഞ്ഞു, "സാരമില്ല രവിയേട്ടാ , കുട്ടികൾക്ക് വേണ്ടിയല്ലേ നമ്മുടെ ജീവിതങ്ങൾ". അവളുടെ സ്വരത്തിലെ ഒറ്റപ്പെടലും സങ്കടവും അയാൾക്കു മാത്രമേ മനസ്സിലാവുമായിരുന്നുള്ളൂ .

പിന്നെയും മാസങ്ങൾ ദശകങ്ങളെപ്പോലെ ദൈർഖ്യവും പേറി കടന്നുപോയി . മൂന്നാഴ്ച്ച മുൻപ്, ഇവിടെ നടത്തിയ പാർട്ടിയിലാണ് വര്ഗീസിനെ കണ്ടത് . തലവേദനയെന്നൊരു കള്ളവും പറഞ്ഞു മുറിയിൽ തന്നെ കൂടിയതാണ് .  വരുമ്പോൾ കൊണ്ടുവന്ന രണ്ടുമൂന്നു പുസ്തകങ്ങൾ വെറുതെ എടുത്തു മറിച്ചും തിരിച്ചും നോക്കിയിരുന്നു . അപ്പോൾ ആണ് വര്ഗീസ് കടന്നുവന്നത് .  ഗോപന്റെ സുഹൃത്തിന്റെ അച്ഛനാണ് , വന്നിട്ട് ഒരു മാസം ആയതേയുള്ളു . ഒരു സമപ്രായക്കാരനെ കണ്ടതിന്റെ ആശ്വാസത്തിൽ ആയിരുന്നു വര്ഗീസ് .

ഓരോരോ കഥകൾ പറഞ്ഞിരുന്നു , നാട്ടു വിശേഷങ്ങൾ പറഞ്ഞു . ഇടയ്ക്കു വര്ഗീസ് പറഞ്ഞു , "രവിസാറിന് വീടും വീട്ടുകാരിയെയും ഒക്കെ മിസ് ചെയ്യുന്നുണ്ടല്ലേ ". "മക്കൾക്ക് വേണ്ടിയല്ലേ വര്ഗീസേ , ജീവീതം ".  പിന്നെയും വളരെനേരം സംസാരിച്ചിരുന്നു . പോകാൻ സമയം ആയപ്പോൾ അയാൾ എഴുന്നേറ്റു , കൈകളിൽ പിടിച്ചു പറഞ്ഞു, "മാഷേ , ഞാൻ ഈ മാസാവസാനം തിരികെപ്പോകും , നമ്മുടെ ജീവിതം അങ്ങ് നാട്ടിലല്ലേ, ആ മണ്ണും മഴയും കാറ്റും ഒന്നിനും പകരമാവില്ല .  പിന്നെ, ജീവിതം മക്കൾക്കു വേണ്ടി മാത്രമല്ല മാഷേ, നമുക്കും കൂടിയാണ് . ഇത് ഇവർ തിരഞ്ഞെടുത്ത ജീവിതമാണ് , അതിനു വല്ലപ്പോഴും ഒരു കൈത്താങ്ങായാൽ മതി, അതല്ലാതെ, നമ്മുടെ ജീവിതം ഹോമിക്കേണ്ട കാര്യമില്ല. ചെയ്യേണ്ടതിൽ കൂടുതൽ ചെയ്താണ് നമ്മൾ മക്കളെ നോക്കിയത് . നമ്മുടെ ഒപ്പം നടന്നുതീർക്കാമെന്നു പറഞ്ഞു ഇറങ്ങിത്തിരിച്ച ഒരാളെ ഒറ്റയ്ക്കാക്കുന്നതിന്റെ കടം നമ്മൾ എവിടെ വീട്ടും ?"

വര്ഗീസ് പോയിക്കഴിഞ്ഞിട്ടും അയാളുടെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു . പിറ്റേന്നു ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ അയാൾ പറഞ്ഞു , " എനിക്ക് നാട്ടിൽ പോകണം , വര്ഗീസിന്റെ കൂടെ പോകാൻ സാധിച്ചാൽ നല്ലത് , ഒറ്റയ്ക്ക് ഇത്ര ദൂരം, വയ്യാണ്ടായിരിക്കുന്നു ."  ഗോപന്റെയും ഗീതയുടെയും ഞെട്ടൽ അയാൾ കണ്ടില്ലെന്ന് നടിച്ചു . "അത് അച്ഛാ, വിസയുടെ കാലാവധി ഇനിയുമുണ്ടല്ലോ" മകൻ പറഞ്ഞു . അയാൾ തല ഉയർത്തി അവന്റെ നേരെ നോക്കി, ഒന്ന് പുഞ്ചിരിച്ചു , "ഇതെന്റെ തീരുമാനമാണ് മോനെ".

ഇരുണ്ട മുഖത്തോടെയാണെങ്കിലും കാര്യങ്ങളെല്ലാം മകൻ നീക്കി . ഇടയ്ക്കു വിളിച്ചപ്പോൾ സുമിത്ര പറഞ്ഞു അവന്റെ പരിഭവത്തെപ്പറ്റി . വെറുതെ ചിരിച്ചതേ ഉള്ളൂ .

നേരം വല്ലാതെ വൈകിയിരിക്കുന്നു. രാവിലെ പുറപ്പെടണം , മഞ്ഞിന്റെ മരവിപ്പുകൾ കണ്ണുകളിൽ നിന്നും മായ്ച്ചു, അതിജീവനത്തിന്റെ ശോഷിച്ച മരച്ചില്ലകളിൽ  കുറേ കണിക്കൊന്നപൂവുകൾ സ്വപ്നം കണ്ട് അയാൾ കിടന്നു . ആകാശത്ത്  അവസാനത്തെ ദേശാടനക്കിളിയും പ്രതീക്ഷയുടെ ചിറകിലേറി ദൂരേക്ക് പറന്നു .

Friday, March 9, 2018

"ജീവിതത്തിൽ നിങ്ങൾക്കു പിണഞ്ഞ ഒരു അമളിയെക്കുറിച്ചു പറയൂ " ആവശ്യം മകളുടേതാണ്. "നിന്റെ അച്ഛനെ വിവാഹം ചെയ്തത് തന്നെ " എന്ന സ്ഥിരം കോമെഡി പറയാൻ തുടങ്ങുംമുമ്പേ അവൾ പറഞ്ഞു, "സ്ഥിരം നമ്പർ ഒന്നും പറയരുത്, പ്ലീസ് ".  മോളുടെ ക്ലാസ്സിലെ ഇന്നത്തെ ചർച്ചാവിഷയമാണ് .

ഭൂതകാലം അമളികളാൽ സമ്പന്നമാണെന്ന് പറയാതെ വയ്യാ.  അറിഞ്ഞും അറിയാതെയും ചെയ്തുകൂട്ടിയ മണ്ടത്തരങ്ങളെക്കുറിച്ചോർത്തു പിന്നീട് ഒത്തിരിച്ചിരിച്ചിട്ടുണ്ട് . പക്ഷേ, പലതും അങ്ങനെ വിളിച്ചുപറയാൻ മനസ്സിലെ ഈഗോ പലപ്പോഴും സമ്മതിക്കാറില്ല.

രണ്ടിലോ മൂന്നിലോ പഠിക്കുമ്പോഴാണ് , വീടിനടുത്തു തന്നെ ഒരു തോട് (ചെറിയ പുഴ) ഒഴുകുന്നുണ്ട് . അവിടെ കുളിക്കാൻ പോവുക എന്നത് വളരെ ദുർഘടമായ ഒരു സ്വപ്നമാണ് . അച്ഛൻ സമ്മതിക്കില്ല,  പശുവിനുള്ള പുല്ലു പറിക്കാം, മുറ്റമടിക്കാം, വീട് വൃത്തിയാക്കാം എന്നിങ്ങനെ പല പല വാഗ്ദാനങ്ങളും ചെയ്ത് ഞാനും ചേച്ചിയും കൂടി അച്ഛന്റെ പുറകെ നടക്കും. ഒടുവിൽ അപൂർവ്വമായി വല്ലപ്പോഴും  സമ്മതം കിട്ടും . പോകുന്നിടത്തെല്ലാം കമ്മലോ മാലയോ ഒക്കെ കളഞ്ഞു പാരമ്പര്യമുള്ളതിനാൽ "ഒന്നും കളഞ്ഞിട്ടു വന്നേക്കരുത് " എന്ന കർശന നിർദ്ദേശത്തിലാവും തോട്ടിലേക്ക് ഓടുക .

അങ്ങനെ, അന്നും സമ്മതം കിട്ടി. ചേച്ചിയും അനിയത്തിയും കൂടി തോട്ടിലേക്ക് യാത്രയായി. മുട്ടൊപ്പം വെള്ളം ഉണ്ട് , ഒരുവിധം നല്ല ഒഴുക്കുമുണ്ട് . തോട്ടിലേക്കിറങ്ങിയപ്പോൾ ആണ് എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത്, കാതിൽ കിടന്ന കമ്മൽ വീട്ടിൽ ഊരിവെക്കാൻ മറന്നു . അതെങ്ങാനും വെള്ളത്തിൽ വീണുപോയാലോ .  പേടികൂടിയപ്പോൾ കാര്യം ചേച്ചിയോട് പറഞ്ഞു .  "അതിനെന്താ, നീ അതങ്ങു ഊരിവച്ചോ ". തോടിനു നടുക്കു നിന്നുതന്നെ കമ്മൽ രണ്ടും ഊരി . വെക്കാൻ ഒരു സ്ഥലം തിരഞ്ഞു. അപ്പോളാണ് തോടിനരികിൽ നിന്നിരുന്ന ചേമ്പില കണ്ണിൽപ്പെട്ടത് . ചേച്ചി ചേമ്പില പറിച്ചെടുത്തു വിടർത്തിപ്പിടിച്ചു. വലിയ ആശ്വാസത്തിൽ ഞാൻ കയ്യിലെ കമ്മലുകൾ അതിലേക്ക് വെച്ചു . "ബ്ലും " ഒരൊച്ച കേട്ട് നോക്കുമ്പോൾ ചേമ്പിലയിലെ നടുവിലെ സുഷിരത്തിലൂടെ  കമ്മൽ താഴെ വെള്ളത്തിൽ.. നിമിഷാർദ്ധത്തിൽ ഒഴുക്കിൽ മണൽ വന്നു മൂടി. ശ്വാസം നിലച്ചപോലെ   തുറിച്ച നാലുകണ്ണുകൾ പരസ്പരം നോക്കി  അന്ധാളിച്ചുനിന്നു.

അന്ന് വീട്ടിൽ  തിരിച്ചെത്തിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ ഓർമ്മയിലില്ല , എന്തായാലും അതത്ര സുഖമുള്ള സ്വീകരണമായിരുന്നില്ല.

മകൾ തലകുത്തിമറിഞ്ഞു ചിരിക്കുകയാണ്,  "അമ്മാ,  എങ്ങനെ ഇത്ര പൊട്ടത്തരം ചെയ്തു, രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുറെയൊക്കെ ബോധം ഉണ്ടാവില്ലേ " . 

അമളിയെക്കുറിച്ചു ചോദിച്ചപ്പോൾ എന്തെങ്കിലും പറഞ്ഞു തടിതപ്പിയാൽ മതിയായിരുന്നെന്നു ഉള്ളിലിരുന്ന് ആ പഴയ രണ്ടാം ക്ലാസ്സുകാരി വിളിച്ചുപറഞ്ഞു . രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മോൻ എന്നെ വളരെ സഹതാപത്തിൽ ഒന്ന് നോക്കി . കുടുംബസമാധാനത്തെക്കുറിച്ചു നല്ല ബോധ്യമുള്ള ഭർത്താവ് "ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനാവില്ലല്ലോ " എന്ന ഭാവത്തിൽ ചിരിയടക്കിയിരിക്കുന്നു .  എങ്കിലും ഓർത്തോർത്തു ചിരിക്കാനും സങ്കടപ്പെടാനും ഒരു കുന്ന് ഓർമ്മകൾ കൂട്ടിനുണ്ടല്ലോ എന്നോർത്തപ്പോൾ എനിക്ക് അഭിമാനം തോന്നി .

"ഇനിയെന്തെങ്കിലും ..?" അവൾ ഉത്സാഹക്കമ്മറ്റിയായി.  അമളികൾ ധാരാളമുണ്ടെങ്കിലും ,ചരിത്രമാഹാത്മ്യങ്ങളൊക്കെ വിളമ്പി വീണ്ടും ഒരു ചിരിക്ക് ഇരയാവാനുള്ള മനക്കട്ടിയില്ലാത്തതിനാൽ , "അതിനു ശേഷം ഞാൻ വളരെ ബുദ്ധിയുള്ള കുട്ടിയായിരുന്നു " എന്ന് പറഞ്ഞു  കഥ ശുഭപര്യവസായിയാക്കി . 

Friday, March 2, 2018

എന്നും ഉറങ്ങാൻ കിടക്കുമ്പോൾ മക്കൾക്കു ചൊല്ലിക്കൊടുക്കുന്ന ചില പ്രാർത്ഥനകളുണ്ട് , അതിനൊപ്പം തന്നെ ഇത്രകൂടി പറയാറുണ്ട് , " എല്ലാകുഞ്ഞുങ്ങളും  സുഖമായിരിക്കണേ, സന്തോഷമായിരിക്കണേ ". ഒരിക്കൽ മോൻ എന്നോട് ചോദിച്ചു, "എന്താ അമ്മാ, കുട്ടികൾ മാത്രം സുഖമായിരുന്നാൽ മതിയോ?" അന്ന് ഞാൻ അവനോടു പറഞ്ഞത് , "കുട്ടികൾ സുഖമാകണമെങ്കിൽ കുടുംബങ്ങൾ സന്തോഷത്തിലാവണം, സമൂഹം സമാധാനത്തിലാവണം, രാജ്യങ്ങൾ സുരക്ഷിതമാവണം " എന്നാണ് . ആ കുഞ്ഞുമനസ്സിന് അത്ര  മനസ്സിലായില്ലെങ്കിലും അവൻ തലയാട്ടി.

ഇന്നു  വൈകിട്ട് കഴിക്കാനിരിക്കുമ്പോൾ ഭർത്താവ് രോഷം കൊണ്ടു ,  "സിറിയയിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് കൊല്ലപ്പെടുന്നത്, നരകിക്കുന്നത് , ആർക്കുവേണ്ടിയാണ് ഈ കൊന്നൊടുക്കൽ? ആരാണ് വിജയിക്കുന്നത്? " . കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മകൾ പറഞ്ഞു , "എല്ലാവരും പരാജയപ്പെടുകയാണ്, അല്ലെ അമ്മാ? കൊന്നവരും കൊല്ലപ്പെട്ടവരും " . ഇവൾ എപ്പോഴാണ് ഇത്ര ആഴത്തിൽ ചിന്തിച്ചുതുടങ്ങിയത് എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു . പെട്ടെന്നാണ് മോൻ പറയുന്നത്. "എന്റെ ക്ലാസ്സിലെ അസ്‌വദ് സിറിയയിൽ നിന്നാണ്. ഭാഗ്യം,അവൻ ഇങ്ങോട്ടു വന്നതുകൊണ്ട് മരിച്ചില്ല". ഞാൻ അവന്റെ മുഖത്തേക്ക് നോക്കി . അവൻ തുടർന്നു , "യു നോ, സിറിയ വാസ് എ വെരി ബ്യൂട്ടിഫുൾ പ്ലെയിസ് ബിഫോർ വാർ ". ഭക്ഷണം നിർത്തി അവൻ ചോദിച്ചു, "അമ്മാ , അവിടെ പീസ് കൊണ്ടുവരാൻ ആർക്കും കഴിയില്ലേ?"

ആ ചോദ്യത്തിന്റെ ഉത്തരം വളരെ സങ്കീര്ണമായതുകൊണ്ട് ഒന്നും മിണ്ടാതെ എഴുന്നേറ്റു . "ദൈവം രക്ഷിക്കട്ടെ"എന്നു പറഞ്ഞു ആ ഭാരം ഞാൻ ദൈവത്തെ ഏൽപ്പിച്ചു .

ഭക്ഷണം, വെള്ളം, ശുദ്ധമായ വായു എന്നിവയൊക്കെ ലോകത്തിലെ വളരെ ചെറിയ ഒരു വിഭാഗത്തിന്റെ മാത്രം ആഡംബരങ്ങളാണെന്നും ഇതൊന്നുമില്ലാത്ത അനേകായിരങ്ങൾ ഈ ഭൂമിയിൽ ബാക്കിയുണ്ടെന്നും മക്കൾക്ക് പറഞ്ഞുകൊടുക്കാൻ നിരവധിതവണ ശ്രമിച്ചിരുന്നെങ്കിലും "കുട്ടികളെ വിഷമിപ്പിക്കുന്നതെന്തിനാണ്" എന്ന മറുചോദ്യം എന്നെ തടഞ്ഞു .  പക്ഷേ ഇന്ന്, ടി.വി. ഓൺ ചെയ്ത് അവർക്കു കാർട്ടൂൺ ചാനൽ മാറ്റി ന്യൂസ് ചാനൽ വെച്ചുകൊടുത്തു . ലോകത്തിന്റെ വിവിധ മുഖങ്ങൾ തെളിഞ്ഞപ്പോൾ ,"എനിക്കു ഉറക്കം വരുന്നു" എന്നു പറഞ്ഞു മകൾ വേഗം പോയി. മോനും ടി വി ഓഫ് ചെയ്‌തു മൗനമായി മുറിയിലേക്ക് പോയി.

കിടക്കാൻ നേരം അവൻ പതിവ് പ്രാർത്ഥന ചൊല്ലിയില്ല . ഞാൻ ചൊല്ലുന്നത് കേട്ട് കിടന്നു , അവസാനം ഇങ്ങനെ കൂട്ടിച്ചേർത്തു, " സിറിയ വീണ്ടും ബ്യൂട്ടിഫുൾ ആവണേ , എല്ലാ കിഡ്‌സും ഹാപ്പി ആവണേ ".  ആ കുഞ്ഞുകണ്ണുകളിൽ നിറഞ്ഞ സങ്കടം ഉറക്കത്തിനു വഴിമാറിക്കൊടുത്തു .

അവന്റെ മുഖം നോക്കിക്കിടക്കവേ ഒട്ടനവധി കുരുന്നുകളുടെ കരയുന്ന മുഖങ്ങൾ എന്റെ മുന്നിൽ തെളിഞ്ഞു . അതിൽ കറുത്തവരും വെളുത്തവരും ഉണ്ടായിരുന്നു.  ഭാഷകൾ വ്യത്യസ്തമായിരുന്നെങ്കിലും എല്ലാവരുടെയും  കരച്ചിൽ ഒരേപോലെ ആയിരുന്നു . അവരുടെ ദൈന്യത നിറഞ്ഞ കണ്ണുകൾ എന്റെ കാഴ്ച കെടുത്തി . മോന്റെ  കയ്യിൽ മുറുകെപ്പിടിച്ചു ഞാൻ നെഞ്ചുരുകി  പ്രാർത്ഥിച്ചു, "എല്ലാ കുഞ്ഞുങ്ങളും സന്തോഷത്തോടെ ജീവിക്കണേ ".