Saturday, November 30, 2019

പ്രിയങ്ക റെഡ്‌ഡി സുന്ദരിയായ ഒരു പെൺകുട്ടിയായിരുന്നു. അവളുടെ കണ്ണുകളിൽ നിറയെ സ്വപ്നങ്ങളുണ്ടായിരുന്നു , ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളുണ്ടായിരുന്നു , സ്നേഹത്തിന്റെ നെഞ്ചിടിപ്പുമായി ഒരു കുടുംബമുണ്ടായിരുന്നു .

ജ്യോതിയും അങ്ങനെത്തന്നെ . ഇഷ്ടമുള്ള വിഷയം പഠിച്ചു ജോലിചെയ്ത് സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് പറന്നിറങ്ങാൻ അവൾ കിനാവു കണ്ടിരുന്നു .

നമ്മുടെ അയൽവക്കത്തെ കുട്ടിയായിരുന്നു  ജിഷ . നിയമം പഠിച്ചു നീതിപുലരുന്ന ഒരു നാളെയെ സ്വപ്നം കണ്ടു ജീവിതത്തിന്റെ എത്രയോ പ്ലാനിങ്ങുകൾ അവൾ നടത്തിയിരുന്നിരിക്കും.

ഒരു യാത്രയുടെ നടുവിലാണ് സൗമ്യയുടെ സ്വപ്‌നങ്ങൾ ചതഞ്ഞമർന്നത് .

വാളയാറിലെ കുരുന്നുകൾക്കും സ്വപ്നങ്ങളുണ്ടായിരുന്നു . നിറപ്പകിട്ടാർന്ന വസ്ത്രങ്ങളിൽ ഓടിനടക്കാൻ , വയർ നിറച്ചും ഓണമുണ്ണാൻ അവരും മോഹിച്ചിരുന്നു .

തീർന്നില്ല , ആസിഫയും പിന്നെ പേരറിയാത്ത ഒട്ടനവധി പെൺമക്കളും ഇതൊക്കെത്തന്നെയാവും സ്വപ്നം കണ്ടിരുന്നത് .  അവർക്കു ഒരു പാട് മോഹങ്ങളുണ്ടായിരുന്നിരിക്കും , സ്ഥലഭേദങ്ങളനുസരിച്ചു അവയുടെ നിറത്തിനും മണത്തിനും മാത്രമേ വ്യത്യാസമുണ്ടായിരുന്നിരിക്കൂ .

പക്ഷേ , നാടു മാറിയത് ഇവരാരും അറിഞ്ഞിരിക്കില്ല , പെണ്ണ് ഉടൽ മാത്രമാണെന്നും അത് പൊതുസ്വത്താണെന്നും ഏതു പട്ടിക്കും കടിച്ചുകീറാൻ വിധിക്കപ്പെട്ടതാണെന്നുമുള്ള അലിഖിത നിയമങ്ങൾ ഇവരാരും കണ്ടതില്ല .

പ്രതികരിക്കാൻ ഒരു  ഭരണകൂടവും രാഷ്ട്രീയപ്പാർട്ടിയും തയ്യാറാവില്ല .  പെണ്മക്കളുള്ള അച്ഛനമ്മമാർ  പോലും പിച്ചിച്ചീന്തപ്പെട്ടവരുടെ മതം നോക്കി മാത്രം പ്രതികരിക്കുമ്പോൾ   നാണം കെടുന്നത് ശരിക്കും ആരാണ് ?.

ഒരേയൊരു നിയമം മതി, ഇതില്ലാതാക്കാൻ. കുറ്റവാളികൾക്ക് വധശിക്ഷ നടപ്പാക്കണം . ഇഞ്ചിഞ്ചായി കൊല്ലണം . ഇനിയൊരു പെൺകുട്ടിയുടെയും നേരെ കാമാസക്തിയോടെ ചീറിയടുക്കാൻ ഒരുത്തനും  ധൈര്യപ്പെടരുത് . പേപ്പട്ടികളെ കൊല്ലുന്നതുപോലെ കൊന്നുകളഞ്ഞേക്കണം ഈവിഷജന്തുക്കളെ .


ഓരോ വാർത്ത കേൾക്കുമ്പോഴും പണ്ടെല്ലാം മനസ്സിൽ സമാധാനിക്കുമായിരുന്നു, 'ഇത് നമ്മുടെ ഇന്ത്യയാണ് , ഇനി ഇങ്ങനെയുണ്ടാവില്ല. നീതി പുലരും "എന്ന് .  ഇപ്പോൾ അങ്ങനെയല്ല മനസ്സിൽ തെളിയുന്നത് , "ഇതായിരുന്നില്ല   നമ്മുടെ ഇന്ത്യ".

ഒരു ഹാഷ്ടാഗിട്ടു "ജസ്റ്റിസ് ഫോർ" എന്നെഴുതിയതുകൊണ്ടു മാത്രം നമ്മുടെ കടമ തീരുന്നില്ല.  ഹാഷ്ടാഗിട്ടു റെഡിയാക്കി വച്ചിരിക്കുന്ന പ്രഹസനങ്ങളിൽ പൂരിപ്പിക്കപ്പെടേണ്ട പേരുകൾ വീട്ടിൽ ഓടിനടക്കുന്ന സ്വന്തം ജീവനുകളുടേതാകുന്നതുവരെ ഒരു  ഭരണകൂടവും നിയമവും നീതിയും നമ്മുടെ നാട്ടിൽ നടപ്പാക്കില്ല .

നമ്മുടെ പെൺകുട്ടികളെ നമുക്ക് നൃത്തവും   സംഗീതവും പഠിപ്പിക്കുന്നത് അവസാനിപ്പിക്കാം  . പകരം കരാട്ടെയും കളരിയും പഠിപ്പിക്കാം , തോക്കുപയോഗിക്കാൻ പരിശീലിപ്പിക്കാം. പെണ്ണുടൽ കാണുമ്പോൾ
വല്ലാതെ ഇളകുന്നവനെ ഒറ്റ ബുള്ളറ്റിൽ തീർക്കാൻ അവരെ ശക്തരാക്കാം . പേ പിടിച്ചാൽ ആ പട്ടികളെ  വെടിവെച്ചു കൊല്ലുക  തന്നെ വേണം

എന്റെ പെൺമക്കളെ , നിങ്ങൾക്ക് നിങ്ങൾ മാത്രമേ ഉള്ളൂ .  പുറത്തേക്കിറങ്ങുമ്പോൾ ബാഗിൽ ഒരു കത്തിയോ തോക്കോ കരുതുക. നിനക്കു നീ തുണയാവുക .


ഇതു പെരുമഴക്കാലം...
നീയത് നനയാതെ, വിറയാതെ
വരൂ സഖീ ഈ കുടക്കീഴിൽ
നമുക്കൊരുമിച്ചീ  മഴ കണ്ടുനിൽക്കാം

മഴ, തിരകളിൽ പെയ്യുന്നതും, മെല്ലെ
തീരത്തുപെയ്യുന്നതും , പിന്നെ
മണൽ നനയുന്നതും തിരയൊഴിയുന്നതും
തീരം വിജനമാകുന്നതും നോക്കി
മനം ഇടറുന്നതോർക്കാതെ, വരൂ സഖീ
നമുക്കൊരുമിച്ചീ മഴ കണ്ടു നിൽക്കാം .

മഴ , കാടുകളിൽ അലറുന്നതും
കാറ്റ് ചൂളം വിളിക്കുന്നതും
മരങ്ങൾ ആടിയുലയുന്നതും ഉണ്ണീശോപ്പൂ പൊഴിയുന്നതും
മരപ്പൊത്തിലെ കിളിക്കുഞ്ഞുങ്ങൾ
ഭയചകിതരാകുന്നതും കണ്ട്
മിഴിനീരണിയാതെ വരൂ സഖീ
നമുക്കൊരുമിച്ചു  മഴ കണ്ടുനിൽക്കാം

മഴ പെയ്തു തോരുമ്പോൾ , രാവിൻറെ
മടിയിൽ പകലുറങ്ങാൻ കിടക്കുമ്പോൾ
മരം പെയ്തിറങ്ങുന്നൂ ,  വരൂ സഖീ
വിരഹത്തിൻ കുട പിന്നിലെറിഞ്ഞു നമുക്കീ
പ്രണയത്തിൻ മഴ നനഞ്ഞുതീർക്കാം .







കുറച്ചു ദിവസങ്ങളായി അയാൾ ഒരേ കിടപ്പാണ്, ശരീരമാസകലം വേദനയുള്ളതുപോലെ ഇടയ്ക്കിടെ മൂളുകയും ഞരങ്ങുകയും ചെയ്യുന്നുണ്ട് . ആരെയോ തിരയുന്നതുപോലെ അയാളുടെ പാതിയടഞ്ഞ കണ്ണുകളിലെ കൃഷ്ണമണികൾ അങ്ങോട്ടുമിങ്ങോട്ടും വല്ലപ്പോഴും ചലിക്കുന്നുണ്ട്. വളരെ നേരത്തെ ശ്രമത്തിനു ശേഷം ഏറെ കഷ്ടപ്പെട്ട് അയാൾ കണ്ണുകൾ മെല്ലെ തുറക്കുകയും കൈകൾ അനക്കാൻ ശ്രമിക്കുകയും ചെയ്തു .

അനക്കം കേട്ടാവണം മുറിയിൽ ചാർട്ടിൽ എന്തോ കുത്തിക്കുറിച്ചു കൊണ്ടിരുന്ന വെള്ളക്കാരി നേഴ്സ് തിരിഞ്ഞുനോക്കി . "ഓഹ് , അബ്ദുള്ള  കണ്ണു തുറന്നു. " പ്രകടമായ സന്തോഷത്തിൽ അവർ വേഗം ബെഡിനരികിലേക്കു വന്നു . കൈ പിടിച്ചു പൾസ്‌ നോക്കുന്നതിനിടയിൽ മറു കൈകൊണ്ടു അയാളുടെ നെറ്റിയിൽ പതിയെ തലോടി. "വേദനകൾ കുറവുണ്ടോ"  സൗമ്യമായി ചോദിച്ചു .
അയാൾ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല .  ക്ഷീണിതമായ കണ്ണുകൾ വീണ്ടും വീണ്ടും വലിച്ചു തുറക്കാൻ അയാൾ ശ്രമിക്കുകയും ഇടയ്ക്കിടെ അതിൽ വിജയിക്കുകയും ചെയ്തുകൊണ്ടിരുന്നു .

പൾസ്‌ നോക്കിയ ശേഷം നേഴ്സ് തിടുക്കത്തിൽ ഇന്റർകോമിലൂടെ ആരോടോ സംസാരിച്ചു വെച്ചു. നിമിഷങ്ങൾക്കകം മറ്റു രണ്ടു നേഴ്സുമാർ റൂമിലെത്തുകയും അവർ മൂവരും കൂടി അയാളെ മരുന്നു കഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു . അയാൾ നിഷേധാർത്ഥത്തിൽ തല ചെരിച്ചുകൊണ്ടിരുന്നു .

പെട്ടെന്ന് സ്നേഹപൂർണ്ണമായ ആ സ്വരം കേട്ടു , "ബാപ്പാ , അൽപ്പം വെള്ളം തരട്ടേ ?" പാതിയടഞ്ഞ കണ്ണുകൾക്ക് മുന്നിൽ അവ്യക്തമായി അയാൾ ആ രൂപം കണ്ടു. "ബാപ്പ " എന്ന വിളി അയാളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ തട്ടി  വീണ്ടും വീണ്ടും മുഴങ്ങിക്കേട്ടു .

"ഡോക്ടർ അലി , ഇതിപ്പോൾ ദിവസങ്ങളായി  അബ്ദുള്ള മരുന്ന് റിജെക്ട് ചെയ്യുന്നു , ആഹാരവും നിർത്തി".  നേഴ്‌സുമാരുടെ ആകുലതകളോട് , "ഞാൻ ശ്രമിക്കട്ടേ , മരുന്ന് അവിടെ വെച്ചോളൂ" എന്ന് അലി മറുപടി പറഞ്ഞു . അവരുടെ ഷൂസുകളുടെ ശബ്ദം അകന്നകന്നു പോകുന്നത് കേട്ടപ്പോൾ  ഡോക്ടർ അലി അടുത്തുകിടന്ന കസേര നീക്കി ബെഡിനരികിലേക്കിട്ട് അതിൽ ഇരുപ്പുറപ്പിച്ചു . പാതിമയക്കത്തിലായ അബ്ദുള്ളയുടെ കൈകളിൽ മെല്ലെ തലോടി.

പിന്നെ എഴുന്നേറ്റു ചെന്ന്  മുറിയിലെ ജനാലയിലൂടെ പുറത്തേക്കു നോക്കി . മരങ്ങളിലെ ഇലകളൊക്കെ കൊഴിഞ്ഞിരിക്കുന്നു , വസന്തം വിടവാങ്ങുകയാണ്.  ജനാല അൽപ്പം തുറന്നപ്പോൾ തണുത്ത ഇളംകാറ്റ് മുറിയിലേക്ക് കയറി . വീണ്ടും ജനാലയടച്ചു അലി തിരികെ വന്ന്  ഭിത്തിയിലെ ഫോട്ടോകളിലേക്കു കണ്ണുനട്ടു, ഓരോന്നായി  വീണ്ടും കാണാൻ തുടങ്ങി .

ആദ്യത്തേത് ഒരു പഴയ കുടുംബചിത്രമാണ്. അബ്ദുള്ളയും ഭാര്യയും ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും. എന്തൊരു അഭിമാനമാണ് ഒരു കുടുംബത്തെ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുന്ന അബ്ദുള്ളയുടെ മുഖത്ത്!!.  അടുത്തത് കനേഡിയൻ പൗരത്വം സ്വീകരിക്കുന്ന ചടങ്ങിന്റെ  ഫോട്ടോ ആണ് . ആ ഫോട്ടോയിൽ  സാറാന്റിയുടെ മുഖത്തുമാത്രം ഒരു സങ്കടമുണ്ട് . അടുത്തടുത്ത ചിത്രങ്ങളിൽ അബ്ദുല്ലയുടെ കുട്ടികളുടെ വളർച്ചയുടെ പടവുകൾ അലി കണ്ടു.  മോളുടെ ഗ്രാഡുവേഷൻ ചിത്രം , അവളോടൊപ്പം അഭിമാനപൂർവ്വം നിൽക്കുന്ന മാതാപിതാക്കൾ. അതിനു താഴെ "പ്രൗഡ് ഓഫ് യൂ , Dr ഫാത്തിമ " എന്ന കുറിപ്പ്. പിന്നെയും കുറേ ചിത്രങ്ങൾ. ഫാത്തിമയുടെ വിവാഹം , ഫഹദിന്റെ ഗ്രാഡുവേഷൻ , വിവാഹം , അതിനുതാഴെ ഒരു പുസ്തകത്തിന്റെ ചിത്രം - കനവുകളുടെ ഒറ്റത്തുരുത്ത് , സാറാ അബ്ദുല്ല .  അബ്ദുല്ലയുടെ റിട്ടയർമെൻറ് പാർട്ടി , അബ്ദുള്ളയും സാറയും മാത്രമായൊരു ചിത്രം .

ഇനിയൊന്നും കാണാൻ കെൽപില്ലാത്തവിധം അലി തിരികെവന്ന് കസേരയിൽ ഇരുന്നു . അബ്ദുല്ല ഉറങ്ങുകയാണ്. നോക്കിയിരിക്കെ അലിയുടെ മുന്നിൽ കുറേ ഓർമ്മചിത്രങ്ങൾ തെളിഞ്ഞുവന്നു .

നാട്ടിൽ നിന്നും മെഡിസിൻ കഴിഞ്ഞു ഉപരിപഠനത്തിനുള്ള ആലോചനകൾ തുടങ്ങിയപ്പോൾ മുന്നിൽ നിന്നത് ക്യാനഡയുടെ പേരായിരുന്നു. മുൻപേ അങ്ങോട്ടു പറന്ന സുഹൃത്തുക്കളുടെ മാർഗ്ഗനിർദ്ദേശങ്ങൾ കൂടിയായപ്പോൾ അതുതന്നെ അടുത്തത് എന്ന് തീരുമാനിച്ചു. ഒറ്റ മകനായതുകൊണ്ടു അവന്റെ ഒരിഷ്ടങ്ങൾക്കും എതിരു നിൽക്കാത്ത ബാപ്പ സമ്മതിക്കുകയും ചെയ്തു . എങ്കിലും പുറപ്പെടുന്നതിന്റെ തലേ ദിവസ്സം ബാപ്പ അവനോട് കുറേ സംസാരിച്ചു , "മോനേ , പാശ്ചാത്യ രാജ്യമാണ് , എവിടെപ്പോയാലും പടച്ചവനെ മറക്കാതിരിക്കുക, പ്രാർത്ഥിക്കുക , നല്ല മനുഷ്യനായി ജീവിക്കുക , തീരുമാനങ്ങൾ പടച്ചവന്റെയാണെന്നും നമ്മൾ അതനുസരിക്കാൻ ബാധ്യസ്ഥരാണെന്നും മനസ്സിലുറപ്പിക്കുക ".

സ്റ്റുഡൻറ് വിസയിൽ വരുന്നവരുടെ കഷ്ടപ്പാടുകൾ ഓരോന്നായി വരുമ്പോഴും ബാപ്പയുടെ ആ വാക്കുകൾ മനസ്സിൽ മുഴങ്ങിക്കേൾക്കുകയും അത് അലിയ്ക്കു ആത്മവിശ്വാസം പകർന്നു   കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു.

പഠിത്തത്തിനിടയിലെ പാർട്ട്-ടൈം ജോലിയാണ് മിക്ക വിദേശ വിദ്യാർത്ഥികളുടെയും വരുമാനമാർഗ്ഗം . അതിൽ അവർ അഭിമാനിക്കുകയും ചെയ്യുന്നു . അങ്ങനെ വാൾ-മാർട്ടിൽ കാഷ്യർ ആയി നിൽക്കുമ്പോഴാണ് മുന്നിൽ നിൽക്കുന്ന പ്രായം ചെന്ന ദമ്പതികൾ മലയാളം പറയുന്നത് കേൾക്കുന്നത്. തലയുയർത്തി അവരെ നോക്കി പുഞ്ചിരിച്ചു , "അലി ഹുസൈൻ  " നെയിംബോർഡിലെ പേരു വായിച്ചു അവർ ചോദിച്ചു , "സൗത്ത് ഇന്ത്യൻ ? ". ചിരിച്ചുകൊണ്ട് അലി മറുപടി പറഞ്ഞു, "അതേ ,മലയാളിയാണ്" . സലാം പറഞ്ഞു ഒന്നു രണ്ടു കുശലാന്വേഷണങ്ങൾ നടത്തി അവർ പോയി.

രണ്ടുമൂന്നു മാസങ്ങൾ കഴിഞ്ഞു , ക്യാനഡയിലെത്തിയ ശേഷമുള്ള ആദ്യ റമദാനിൽ ടൗണിലെ പള്ളിയിൽ വെച്ച് തറാവീഹു നമസ്ക്കാരം കഴിഞ്ഞു സലാം വീട്ടിയെഴുന്നേൽക്കുമ്പോഴാണ് പുറകിൽ നിന്നും ആരോ തോളിൽതട്ടിയത് . തിരിഞ്ഞുനോക്കുമ്പോൾ അബ്ദുള്ള അങ്കിളാണ്. സന്തോഷപൂർവ്വം കെട്ടിപ്പിടിച്ചു. ആൾത്തിരക്കിലൂടെ പുറത്തേക്കിറങ്ങി വിശാലമായ പള്ളിമുറ്റത്ത് കുറച്ചുനേരം നിന്നു. കറുത്തവനെന്നോ വെളുത്തവനെന്നോ വ്യത്യാസമില്ലാതെ വിശ്വാസികൾ തോളോട് തോൾ ചേർന്ന്  പ്രാർത്ഥന കഴിഞ്ഞു ഒരുമിച്ചിറങ്ങുന്ന കാഴ്ച്ച എന്തൊരു അനുഗ്രഹീതമാണ്. തീർത്തും അപരിചിതരായ പലരും വെള്ളക്കുപ്പികളും ഭക്ഷണപ്പൊതികളും കൊണ്ടുവന്ന് നിർബന്ധപൂർവ്വം ഏൽപ്പിക്കുന്നു .

പിന്നീട് പലതവണ റമദാനിൽ അങ്കിളിനെ പള്ളിയിൽ കണ്ടു , ഒരു പാടു സംസാരിച്ചു. വർഷങ്ങൾക്കു മുമ്പ് ക്യാനഡയിലേക്കു കുടിയേറിയ കഥ പറഞ്ഞു , അന്നത്തെ കഷ്ടപ്പാടുകൾ , ജോലികൾ അങ്ങനെ ഒരുപാട് കാര്യങ്ങൾ . ഒരു ദിവസ്സം നിർബന്ധപൂർവ്വം വീട്ടിലേക്ക് നോമ്പുതുറക്കാൻ ക്ഷണിച്ചു .

അങ്ങനെയാണ് സാറാന്റിയെ പരിചയപ്പെടുന്നത് . വളരെ സൗമ്യമായി ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഐശ്വര്യമാർന്ന ഒരു മുഖം. വെളുത്ത  സ്കാർഫും ശാന്തമായ നടപ്പും പലപ്പോഴും ഉമ്മയെ ഓർമ്മിപ്പിച്ചു.
മക്കളെക്കുറിച്ചു പറയുമ്പോൾ മാത്രം അവർ വാചാലയായി , ഒട്ടനവധി ആൽബങ്ങൾ എടുത്തുകൊണ്ടു വന്നു ഫാത്തിമയെയും ഫഹദിനെയും കുറിച്ച് സംസാരിച്ചു . ഫാത്തിമയിപ്പോൾ കുടുംബസമേതം ഇംഗ്ലണ്ടിലാണെന്നും ഫഹദ് ക്യാനഡയിൽത്തന്നെ മറ്റൊരു സിറ്റിയിലാണെന്നും മാത്രമല്ലാ അവരെക്കുറിച്ചുള്ള ഓരോ വിശേഷങ്ങളും പങ്കുവെച്ചു.

ഭക്ഷണം കഴിഞ്ഞു കൈകഴുകാൻ ചെന്നപ്പോൾ അരികിലെ അലമാരയിൽ നാലഞ്ചു ബുക്കുകൾ , കവിതാസമാഹാരങ്ങളാണ് . പേരു കണ്ടു സംശയപൂർവ്വം എടുത്തുനോക്കി, അതേ സാറാ അബ്ദുല്ല തന്നെ. "നന്നായി എഴുതുമായിരുന്നു പണ്ട്. നാടു വിട്ടുപോരാൻ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. എന്റെ നിർബന്ധമായിരുന്നു . ഇവിടെയെത്തിയപ്പോൾ ആ നഷ്ടബോധങ്ങളൊക്കെയും പേനയിലൂടെ കടലാസിലേക്ക് പകർത്തിക്കൊണ്ടിരുന്നു . പലരേയും അത് കരയിച്ചുകൊണ്ടിരുന്നു . സുഹൃത്തുക്കളുടെ  നിർബന്ധമായിരുന്നു ബുക്ക് ആക്കണമെന്നു  . കുട്ടികൾ അവരുടെ ലോകങ്ങളിലേക്കു വഴിപിരിഞ്ഞപ്പോൾ വീണ്ടും എഴുത്തിന്റെ തീവ്രത കൂടി അങ്ങനെ അഞ്ചു ബുക്കുകൾ.. ഇപ്പോൾ വല്ലപ്പോഴുമുള്ള രണ്ടുമൂന്നുവരി കുത്തിക്കുറിക്കലുകളേയുള്ളു ", അങ്കിൾ പറഞ്ഞുനിർത്തി സ്നേഹപൂർവ്വം ആന്റിയുടെ കൈകളിൽ തലോടി .

വർഷങ്ങൾ എത്രപെട്ടെന്നാണ് ഓടി മറയുന്നത് !! ആദ്യത്തെത്തവണ പരീക്ഷ പാസ്സാവാതെ വന്നപ്പോൾ അങ്കിളും ആന്റിയും ആശ്വസിപ്പിച്ചു , "പടച്ചവന്റെ തീരുമാനങ്ങളാണ് ശരി " എന്ന് വീണ്ടും ഓർമ്മിപ്പിക്കാൻ നിൽക്കാതെ ബാപ്പ അതിനിടയിൽ കടന്നുപോയിരുന്നു .  വിഷമിച്ചു നിരാശനായിരുന്ന ഓരോ ദിവസ്സവും സാറാന്റി വിളിച്ചു. അടുത്ത തവണ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ ഭക്ഷണം പാകം ചെയ്തു പാത്രങ്ങളിലാക്കി കൊടുത്തുവിട്ടു . "ബുദ്ധിമുട്ടാകില്ലേ " എന്ന ചോദ്യത്തിന് "റിട്ടയർ മെന്റും കഴിഞ്ഞു ഒറ്റയ്ക്കായ ഞങ്ങൾക്ക് എന്തെങ്കിലുമൊരു ജോലിയാവട്ടെ " എന്ന് ആന്റി തമാശ പറഞ്ഞു .

അത്തവണ പരീക്ഷ പാസ്സാവുകയും ഇന്റേണൽ ഷിപ് കഴിഞ്ഞു ജോലിക്കു കയറുകയും ചെയ്ത ശേഷം ആ വീട്ടിലേക്കുള്ള സന്ദർശനം കുറഞ്ഞു. അതിനിടയിലായിരുന്നു വിവാഹം, സെറീന കൂടി വന്നതോടെ ജീവിതത്തിലെ തിരക്കുകൾ കൂടി വന്നു . ഒറ്റക്കിരുന്നു ബോറടിക്കുമ്പോൾ അവൾ ആന്റിയെയും അങ്കിളിനെയും കാണാൻ പോയി . ഓരോ സന്ദർശനം കഴിഞ്ഞു മടങ്ങിയെത്തുമ്പോഴും അവൾ പറഞ്ഞുകൊണ്ടിരുന്നു , " സാറാന്റിക്കു  ഓർമ്മക്കുറവുണ്ടെന്നു തോന്നുന്നു , എന്നെ ഇടയ്ക്കിടെ "ഫാത്തിമ " എന്നാണ് വിളിക്കുക. അങ്കിളിനും നല്ല ക്ഷീണമുണ്ട് ".

കുറച്ചുദിവസ്സങ്ങൾ കഴിഞ്ഞു കാണാൻ ചെല്ലുമ്പോൾ അങ്കിൾ പറഞ്ഞു, "ഒറ്റയ്ക്ക് സാറയെയും കൊണ്ട് ഇവിടെ താമസിക്കാൻ വയ്യ മോനെ. ഇടയ്ക്കിടെ അവൾക്കു ഓർമ്മകൾ നഷ്ടമാവുന്നുണ്ട് , ഫാത്തിമയും പറയുന്നത് ലോങ്ങ് ടെം കെയറിലോട്ടു (വൃദ്ധസദനം)മാറാമെന്നാണ്. അവിടെയാവുമ്പോൾ സഹായത്തിന് ആളുകൾ ഉണ്ടാവുമല്ലോ ".

പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു. ആയിടെ പുതുതായി പണിപൂർത്തിയായ വൃദ്ധസദനത്തിലോട്ടു അവർ താമസ്സം മാറ്റി.  ഇവിടുത്തെ നാട്ടുനടപ്പനുസരിച്ചു  തങ്ങൾക്ക് വളരെ പ്രിയപ്പെട്ട വസ്തുക്കളും അവരോടൊപ്പം കൂടുമാറി. ഫഹദും ഫാത്തിമയും എത്തിയിരുന്നു . തങ്ങളുടെകൂടെ അവരെ കൊണ്ടുപോകാൻ രണ്ടുപേരും ഒരുക്കമായിരുന്നു . "ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഒരു ഭാരമാകാൻ ഞങ്ങൾക്ക് വയ്യ " എന്ന അങ്കിളിന്റെ ദൃഢനിശ്ചയത്തിനുമുന്നിൽ ആർക്കും ഒന്നും പറയാനില്ലായിരുന്നു.

രണ്ടുപേരും വളരെ സന്തോഷത്തോടെയാണ് അവിടെ കാണപ്പെട്ടത് . സമപ്രായക്കാരുമായി സംസാരിക്കാനും സമയം ചിലവഴിക്കാനും തുടങ്ങിയതോടെ അവരുടെ ഒറ്റപ്പെടലിനു ഒരു വിരാമമായല്ലോ എന്ന് അലിയ്ക്കു തോന്നി . സുഖമില്ലാത്ത ഉമ്മയെ പരിചരിക്കാൻ സെറീന നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോൾ  സാറാന്റി അവളുടെ കൈകളിൽ പിടിച്ചു നിറകണ്ണുകളോടെ ചോദിച്ചു , "എന്നെക്കൂടി കൊണ്ടുപോകുമോ മോളേ , നാടുകാണാൻ  മഴ നനയാൻ കൊതിയാവുന്നു ". സെറീന അവരെ നെഞ്ചോടുചേർത്തു പിടിച്ചു വിതുമ്പി . നാട്ടിലെത്തിയിട്ടും ഓരോ തവണ വിളിക്കുമ്പോഴും  അവൾ സങ്കടപ്പെട്ടു .

കൺസൾട്ടന്ടായി അലി അങ്ങോട്ട് വന്നതോടെ അങ്കിളിനു കുറച്ചുകൂടി ആശ്വാസമായി. പക്ഷേ , ആന്റിയുടെ ലോകത്തുനിന്നും തിരിച്ചറിവുകളും ഓർമ്മകളും പതിയെപ്പതിയെ അടർന്നുപോയ്ക്കൊണ്ടിരുന്നു . പല  രാത്രികളിലും  മുറിയുടെ വാതിൽ തുറന്ന് ലക്ഷ്യമില്ലാതെ പൂന്തോട്ടത്തിലൂടെ നടന്ന ആന്റിയെ നേഴ്‌സുമാർ അനുനയിപ്പിച്ചു റൂമിൽ എത്തിച്ചപ്പോഴാണ് അങ്കിൾ\അറിയുന്നത് . മിക്ക ദിവസ്സങ്ങളിലും ഡോക്ടർ അലിയെ കാത്തിരുന്നത് ഇത്തരം സന്ദേഹങ്ങളായിരുന്നു.

അങ്ങനെയാണ് ആന്റിയെ കൂടുതൽ കരുതലുള്ള, ഏതു സമയത്തും സഹായിക്കാൻ ഡോക്ടർമാരും നേഴ്‌സുമാരും ഓടിയെത്തുന്ന മറ്റൊരു ഫെസിലിറ്റിയിലേക്കു മാറ്റാൻ തീരുമാനിച്ചത് . ആന്റിയുടെ കൈവിടാതെ വിതുമ്പിനിന്ന അങ്കിളിനെ വളരെ പണിപ്പെട്ടു പിടിച്ചു മാറ്റിയാണ് ആന്റിയെ അങ്ങോട്ടുള്ള വാഹനത്തിൽ കയറ്റിയത് .  കണ്ണുനീരണിഞ്ഞ മുഖവുമായി ജനാലക്കരുകിൽ വീൽചെയറിലിരുന്ന അങ്കിളിന്റെ രൂപം അലിയുടെ ഉറക്കം കെടുത്തി .

അതിലും സങ്കടകരമായ വാർത്തയായിരുന്നു  അടുത്ത ദിവസം അലിയെ കാത്തിരുന്നത് . ഉച്ചയോടെ സെൽ ഫോണിലെത്തിയ മെസ്സേജ് "സാറാ അബ്ദുല്ല  പാസ്സസ് എവേ ഡ്യൂ ടു കാർഡിയാക് അറസ്റ്റ് ". പണ്ട് സാറാന്റി പറഞ്ഞ വാക്കുകൾ ചെവിയിൽ മുഴങ്ങി , "അങ്കിളില്ലാതെ ഒരു നിമിഷം പറ്റില്ല മോനേ , എന്റെ അവസാന നിമിഷം വരെയും ".

അങ്കിളിനെ അറിയിക്കണമെന്നത് ഈ രാജ്യത്തിൻറെ നിയമങ്ങളിൽപ്പെട്ട ഒന്നായിരുന്നു . വിവരമറിഞ്ഞപ്പോൾ അങ്കിൾ പറഞ്ഞു , "എനിക്കറിയാമായിരുന്നു , അവൾക്കു ഞാനില്ലാതെ പറ്റില്ലെന്ന് ". മക്കളെത്തി, സാറാന്റിയുടെ മുഖം കണ്ടു മടങ്ങിയെത്തിയ അങ്കിൾ ആരോടും ഒന്നും സംസാരിച്ചില്ല , ദിവസ്സങ്ങൾ മാസങ്ങളായി, പുറത്തിറങ്ങാതായി , മരുന്നുകൾ കഴിക്കാൻ വിസമ്മതിച്ചു തുടങ്ങി . ഓരോ ദിവസ്സവും ഫാത്തിമയും ഫഹദും അലിയെ വിളിച്ചു വിവരങ്ങൾ തിരക്കി .

ഒടുവിൽ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ വരെ മടികാണിച്ചു തുടങ്ങി . എല്ലാ ദിവസ്സവും അലിയെത്തുമ്പോൾ കുറേ നേരം മുഖത്തു നോക്കിയിരിക്കും . മെല്ലെ കണ്ണുകൾ നിറഞ്ഞുവരും . സഹായിക്കാൻ വരുന്ന നേഴ്‌സിനെ തടഞ്ഞു അലി തന്നെ\മുഖം തുടച്ചുകൊടുക്കും .

രണ്ടാഴ്ചക്കു മുൻപ് അലി എത്തിയപ്പോൾ കൈകാണിച്ചു വിളിച്ചു , അലമാരയിലേക്ക് കൈ ചൂണ്ടി അവ്യക്തമായ ഭാഷയിൽ എന്തോ പറഞ്ഞു . വളരെ പണിപ്പെട്ടാണ് അത് സാറാന്റിയുടെ ബുക്കിനെക്കുറിച്ചാണെന്നു അലിയ്ക്കു മനസ്സിലായത് . അതെടുത്തുകൊണ്ടുവന്ന് മുഖത്തോടടുപ്പിച്ചപ്പോൾ കണ്ണടച്ച് അതിൽ ചുണ്ടമർത്തി .

അതിനുശേഷം മരുന്നുകൾ തീരെക്കഴിച്ചില്ല , ഭക്ഷണവും നിർത്തി . പതിയെപ്പതിയെ സ്ഥിതികൾ മോശമായി . ഒരു ചെറിയ റെക്കോർഡർ വാങ്ങി ഖുർആൻ കേൾപ്പിക്കൂ എന്ന് സെറീനയാണ് പറഞ്ഞത് . അത് കേട്ട് തുടങ്ങിയപ്പോൾ മെല്ലെ കണ്ണിമകൾ അനക്കിത്തുടങ്ങി , വീണ്ടും മയക്കത്തിലേക്കു വീണു .

മക്കൾ പല തവണ വന്നു മടങ്ങി , തിരക്കേറിയ ജീവിതങ്ങൾ അവരെ തിരികെ വിളിച്ചുകൊണ്ടിരുന്നു .

പാതിതുറന്ന കണ്ണുകളിലൂടെ അബ്ദുല്ല  പലപ്പോഴും ഡോക്ടർ അലിയെ "ഫഹദ് " എന്ന് അവ്യക്തമായി വിളിച്ചു, അടുത്തിരുന്ന് അലി "ബാപ്പാ" എന്ന് വിളിക്കുമ്പോഴെല്ലാം മുഖത്ത് ഒരു വിളർത്ത നേർത്ത പുഞ്ചിരി മിന്നിമറഞ്ഞു .

ഇന്റർകോം മണിയടിക്കുന്നത് കേട്ടാണ് ഡോക്ടർ അലി ഓർമ്മകളുടെ ലോകത്തു നിന്നും ഞെട്ടിയെണീറ്റത്‌, അങ്കിൾ പാതി കണ്ണു തുറന്നിട്ടുണ്ടല്ലോ, എഴുന്നേറ്റു ചെന്ന് കൈപിടിച്ചു , കസേരയിലേക്ക് നോക്കി അങ്കിൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് , "വെള്ളം തരട്ടെ ", വേറെന്തോ ആണ് ആ ചുണ്ടുകൾ പറയുന്നത്. ഒടുവിൽ അലി അത് വായിച്ചെടുത്തു , "സാറ". ശ്വാസോച്ഛാസം ദ്രുതഗതിയിലായി . അലിയ്ക്ക് തന്റെ ബാപ്പയെ ഓർമ്മവന്നു, ചുണ്ടുകൾ ചെവിയോടടുപ്പിച്ചു പ്രാർത്ഥനകൾ ഉരുവിട്ടുകൊടുത്തു , തന്റെ കയ്യിൽ നിന്നും അങ്കിളിന്റെ കൈ ഊർന്നുപോകുന്നത് അലി അറിഞ്ഞു , മുഖം ഒരു വശത്തേക്ക് ചെരിയുന്നതും ആ മുഖത്ത് ഒരു പ്രശാന്തത പരന്നതും അലി കണ്ടു .

"ഹി ഈസ് ഗോൺ , Dr അലി , ശാന്തമായ മരണം  ", അടുത്തുനിന്ന നേഴ്‌സ് അലിയുടെ തോളിൽകൈ വച്ചു.

പുറത്ത്, വിരുന്നിനെത്തുന്ന ശൈത്യകാലത്തിൽ നിന്നും രക്ഷപ്പെടാൻ  ദേശാടനക്കിളികൾ കനവുകളുടെ തുരുത്തു തേടി മറു ചക്രവാളത്തിലേക്ക് പറന്നു തുടങ്ങിയിരുന്നു. കൂട്ടത്തിൽ പിന്നിലായിപ്പോയ ഒരു പക്ഷിയെ ഒറ്റയ്ക്കാക്കാതെ മറ്റൊന്നു ചിറകുരുമ്മി പറക്കുന്നതും  Dr അലി കണ്ടു .


















ഇരകളല്ല...അഗ്നിയാവുക നാം...


ദൈവത്തിന്റെ സ്വന്തം നാട് സാത്താന്മാർക്കു വഴിമാറിക്കൊടുക്കുന്ന കാഴ്ച്ചകളാണ് ഈയിടെയായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പക്ഷം ചേരലുകളിൽ മരണത്തെപ്പോലും വർഗീയവത്കരിക്കുന്ന അപമാനകരമായ കാഴ്ച്ചകൾ . അതിഥി ദേവോ ഭവ: എന്ന ആപ്തവാക്യം മറന്ന് അതിഥിയും ആതിഥേയയും ഒന്നുപോലെ "ഇര"കളാകുന്ന കാഴ്ച്ചകൾ .. ലജ്ജിക്കുക മമ നാടേ .

ആഴ്ചകൾക്കു മുൻപാണ് ആ എട്ടുവയസ്സുകാരി നമ്മുടെ മുന്നിൽ പിഞ്ഞിപ്പറിഞ്ഞ ഒരു വയലറ്റ് ഉടുപ്പിനുള്ളിൽ മറ്റൊരു ഇരയായി ചോരയണിഞ്ഞുകിടന്നത് . മനുഷ്യത്വത്തിന്റെ ഒരു ചെറുകണികയെങ്കിലും മനസ്സിൽ അവശേഷിച്ചവർക്കു ഉറക്കമില്ലാത്ത രാത്രികളാണ്  ആ കാഴ്ച്ച സമ്മാനിച്ചത് . 2012 ലെ ഒരു തണുത്ത വെളുപ്പാൻ കാലത്തു ഡൽഹിയുടെ തിരക്കേറിയ വഴിയോരത്തു ജീവച്ഛവമായിക്കിടന്ന നിർഭയയുടെ വാർത്ത സമ്മാനിച്ച നടുക്കം ഇനിയും മാറാത്ത അനേകം അമ്മ മനസ്സുകൾ വീണ്ടും കണ്ണീരണിഞ്ഞു  . ജനിച്ചുവീണ കുഞ്ഞിനെമുതൽ മരണമെത്താറായ അമ്മയെവരെ എങ്ങനെ കാത്തുസൂക്ഷിക്കുമെന്ന ഭയം പലരുടെയും നെഞ്ചിലെ തീയായി .

അവളുടെ മരണം മറ്റൊരു തിരിച്ചറിവും നമുക്കു സമ്മാനിച്ചു . ജാതിനോക്കി, മതം നോക്കി, കൊടിയുടെ നിറം നോക്കി പ്രതികരിക്കുക എന്ന പുതിയ അറിവ് . സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിന്ന പ്രതികരണങ്ങളേക്കാൾ  പലരുടെയും മൗനമാണ് നമ്മളെ ഭയപ്പെടുത്തിയത് .  എന്നാണ് നാം ഇത്ര അധഃപതിച്ചത് ? ലജ്ജിക്കുക മമ നാടേ .

ആ ചോരയുടെ ചൂടാറുംമുമ്പേ മറ്റൊരു "ഇര"കൂടി വാർത്തകളിൽ ഇടം പിടിച്ചു . താളം നഷ്ടപ്പെട്ട മനസ്സുമായി , അത് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയുമായി "ദൈവത്തിന്റെ സ്വന്തം നാട്ടിൽ" ചികിത്സക്കെത്തിയ ലാത്‌വിയക്കാരിയായ ലിഗ സ്ക്രോമേന. കാണാതായ അവൾക്കായി  ഭർത്താവും സഹോദരിയും അലഞ്ഞപ്പോൾ ഓരോ പ്രവാസിമലയാളിയും നെഞ്ചുരുകി പ്രാത്ഥിച്ചിരിക്കും , മറ്റൊരു "ഇര"യായി അവൾ ഒരിടത്തും കാണപ്പെടല്ലേ എന്ന് . പക്ഷേ, ശിരസ്സു വേർപെട്ട അഴുകിയ ഒരുടലായി അവളും.. ലജ്ജിക്കുക മമ നാടേ..

ആ പട്ടികയിൽ തീർച്ചയായും അവസാനത്തെ ആളല്ല ലിഗ.  ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒട്ടനേകം മാതൃഹൃദയങ്ങളുടെ  നൊമ്പരമാണ് അവൾ. നമ്മുടെ നാട്ടിലെത്തുന്നവർക്ക് സുരക്ഷിതത്വം നൽകുക എന്നത് ഓരോ പൗരന്റെയും കടമയാണ്, ഉത്തരവാദിത്തമാണ് . ആ ഉത്തരവാദിത്തം ചെയ്യാൻ തയ്യാറായി മുന്നോട്ടു വരുന്നവരെ കള്ളക്കേസുകളിൽ കുടുക്കി നാണം കെടുത്തി  നാം പിന്നെയും നീചന്മാരായിരിക്കുന്നു. ലോകത്തിനുമുന്നിൽ തലയുയർത്തിനിൽക്കാൻ നമ്മുടെ നാടിന് കഴിയാതെ വന്നിരിക്കുന്നു. ലജ്ജിക്കുക, മമ നാടേ .

എന്താണ്  നമ്മുടെ നാടിന് സംഭവിച്ചുകൊണ്ടിരിക്കുന്നത് .ഓരോ സംഭവത്തിലും ഭരണസംവിധാനങ്ങളുടെയും നിയമവാഴ്ചയുടെയും പാളിച്ചകൾ നമുക്കുമുന്നിൽ നമ്മെ പരിഹസിച്ചു നിൽക്കുന്നു. നിവർന്നു നിൽക്കാനാവാത്തവിധം നട്ടെല്ലൊടിഞ്ഞ ഒരു ജനതയായി നാം മാറിക്കഴിഞ്ഞിരിക്കുന്നു. ഒന്നിനുമേലെ മറ്റൊന്നായി താങ്ങാനാവാത്ത അപമാനഭാരം മുതുകിലേറ്റാൻ വാർത്തകൾ വരിവരിയായി  നിൽക്കുന്നു .   രാഷ്ട്രീയപ്പാർട്ടികൾക്കും മതഭ്രാന്തന്മാർക്കും പണയം വെച്ച ആത്മാഭിമാനം വീണ്ടെടുത്ത് ഒരു  ഫീനിക്സ് പക്ഷിയെപ്പോലെ ഉണർത്തെണീക്കാൻ നമുക്ക് കഴിയുമോ എന്ന ചോദ്യം സ്വന്തം മനസ്സാക്ഷിയോട് ചോദിക്കുന്നിടത്തു നിന്ന് തുടങ്ങാം നമ്മുടെ നാടിനെക്കുറിച്ചുള്ള സ്വപ്നം.

എപ്പോഴാണ് ഒരു രാജ്യം മാതൃകാരാജ്യമാവുന്നതു? അത് ലോകത്തെ വൻശക്തിയാവുമ്പോൾ അല്ല. കുഞ്ഞുങ്ങളെയും പാവങ്ങളെയും കൊന്നൊടുക്കി യുദ്ധത്തിൽ വിജയം അവകാശപ്പെടുമ്പോൾ അല്ല , ജനങ്ങൾക്കു സമാധാനം ലഭിക്കുമ്പോൾ ആണ്  . നമ്മുടെ ഭരണാധികാരികൾ അവർക്കു വേണ്ടി മാത്രമല്ലാതെ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടിക്കൂടി ഭരിക്കുമ്പോൾ ആണ്. നമ്മുടെ കുഞ്ഞുങ്ങളുടെ ചിരികൾക്കു മങ്ങലേൽക്കാതിരിക്കുമ്പോൾ ആണ് . ജാതിക്കും മതത്തിനും നിറത്തിനും അപ്പുറം നീതിക്കുവേണ്ടി ജനങ്ങൾ  ഒന്നിക്കുമ്പോൾ ആണ്  . നിയമപാലകർ ജനങ്ങളുടെ കാവൽക്കാർ ആകുമ്പോൾ ആണ്  . സർവോപരി പ്രതികരിക്കാൻ  തോക്കുകൾക്കും ബോംബുകൾക്കും വാട്സ്ആപ് ഹർത്താലുകൾക്കും പകരം തൂലിക പടവാളാകുമ്പോൾ ആണ്.

നമ്മുടെ പെണ്മക്കളെ നമുക്ക് സംരക്ഷിക്കാം , ശരീരത്തിലേൽക്കുന്ന മുറിപ്പാടുകളിൽ സ്വന്തം പേര് നഷ്ടപ്പെട്ട് "ഇരകൾ" ആവാതിരിക്കാൻ നമുക്കവരെ പ്രാപ്തരാക്കാം . ഇനിയും ഉണരാത്ത ഒരു ജനതക്കുവേണ്ടി നമുക്കൊരുമിക്കാം .  അനീതികൾക്കെതിരെ "ഞരമ്പുകളിൽ ചോര തിളയ്ക്കുന്ന " ഒരു സമൂഹത്തെ സൃഷ്ടിക്കാം . അത് സ്വന്തം വീടുകളിൽനിന്നും തുടങ്ങാം.  ഒരു തിരി കൊളുത്താം, അതൊരു വൻ അഗ്നിയായി ആളിക്കത്തട്ടെ, എല്ലാ ദുഷ്ടശക്തികളും ആ അഗ്നിക്കുമുന്നിൽ ഈയാംപാറ്റകളാവട്ടേ .
അന്യനാട്ടിൽ  കുനിഞ്ഞ ശിരസ്സുമായി  ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രതിനിധിയായി നിൽക്കേണ്ടിവരുന്ന ഓരോ പ്രവാസിയുടെയും ഉത്തരവാദിത്തമാണത്..


Sunday, November 24, 2019

കണ്ണനെ ഞാൻ ആദ്യമായി കാണുന്നത് കാവ്യസന്ധ്യ പ്രളയദുരിതാശ്വാസനിധിയിലേക്ക് വേണ്ടി നടത്തിയ ധനസമാഹരണപരിപാടിയിലാണ് .  നാട് ഒരു വികാരമായി മനസ്സിൽ കൊണ്ട് നടക്കുന്ന കുറേ മലയാളികളടങ്ങിയ ഒരു സദസ്സായിരുന്നു അത് .

കുട്ടികളുടെയും മുതിർന്നവരുടെയും കവിതാലാപനം കൊണ്ടും ശ്രുതിമധുരമായ ചില സിനിമാഗാനങ്ങൾ കൊണ്ടും  സമ്പന്നമായിരുന്നു അവിടം. അതിനിടയിലാണ് അവതാരക "നമ്മുടെ സ്വന്തം" എന്നു പറഞ്ഞു കണ്ണനെ പാടുവാൻ ക്ഷണിക്കുന്നത് .

ഒറ്റനോട്ടത്തിൽ വലിയ പ്രത്യേകതകളൊന്നും പറയുവാൻ ഇല്ലാത്ത ഒരു സാധാരണ ചെറുപ്പക്കാരൻ. മൈക്ക് കൈയ്യിലെടുത്തു വളരെ നിഷ്കളങ്കമായ ഒരു പുഞ്ചിരിയോടെ സംസാരിച്ചു തുടങ്ങുകയാണ് കണ്ണൻ ആദ്യം ചെയ്തത് .

വളരെ ശുഷ്കിച്ച സദസ്സിനെനോക്കി, കൂട്ടായ്മകളുടെ ആവശ്യകതയെക്കുറിച്ചാണ്  കണ്ണൻ പറഞ്ഞു തുടങ്ങിയത് .  ചെറുപ്പത്തിൽ അച്ഛന്റെ കൈപിടിച്ച് എല്ലാ കൂട്ടങ്ങളിലും പോയിരുന്ന ഓർമ്മ പങ്കുവെച്ചു , "അച്ഛനാണ് എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചത് " എന്ന് അഭിമാനപൂർവ്വം അവൻ പറഞ്ഞു .

പിറന്നുവീണ നാട് ദുരിതത്തിലേക്ക് മുങ്ങിത്താഴുമ്പോൾ ഒരു കച്ചിത്തുരുമ്പെങ്കിലും നീട്ടി സഹായിക്കേണ്ടതിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചു പറയുമ്പോൾ എണ്ണം കുറഞ്ഞ സദസ്സിനെ നോക്കി അവൻ പരിഭവിച്ചു . നമ്മൾ നമ്മുടെ കുഞ്ഞുങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ചില്ലെങ്കിൽ അവരെല്ലാവരും ഒറ്റപ്പെട്ട ഓരോ തുരുത്തുകളാകുമെന്ന് അവൻ ആശങ്കപ്പെട്ടു.



അതിനുശേഷം റാസാബീഗത്തിന്റെ മനോഹരമായ ഒരു ഗസലിലൂടെ കണ്ണൻ സദസ്സിനെ ഒരു പ്രണയഭാവത്തിലേക്ക് നയിച്ചു . കണ്ണന്റെ മനോഹരമായ ആ ആലാപനം കണ്ണടച്ചിരുന്നാണ് ഞാൻ കേട്ടത് . അത് തീരുന്നതുവരെ ഞാൻ മറ്റെവിടെയോ ആയിരുന്നു . ഇളം പച്ചപ്പുല്ലു നിറഞ്ഞ പാടവരമ്പിലൂടെ ഞാനിങ്ങനെ ഒറ്റയ്ക്ക് നടക്കുകയായിരുന്നു .

മനോഹരമായി പെയ്തുകൊണ്ടിരുന്ന ഒരു മഴ നേർത്തുവന്നു  നിലച്ചതുപോലെ കണ്ണൻ പാടിത്തീർത്തു . അതിനു ശേഷം ഒരു നാടൻ പാട്ടുകൂടി പാടി സദസ്സിനെ ഇളക്കിമറിച്ചു എല്ലാവരോടും സ്നേഹം പറഞ്ഞു അവൻ വേദിവിട്ടിറങ്ങി .

കണ്ണനെ ഒന്ന് പരിചയപ്പെടണമെന്നും അഭിനന്ദിക്കണമെന്നും ആയിരം വട്ടം കരുതിയെങ്കിലും പരിപാടി തീരുംമുൻപേ മറ്റെന്തോ അത്യാവശ്യത്തിൽ ആൾ സ്ഥലം വിട്ടു എന്നു സന്ദീപാണ് പറഞ്ഞത് . ഫോക്‌ലോർ അക്കാദമി ചെയര്മാന് കുട്ടപ്പൻ സാറിന്റെ മകനാണ് കണ്ണനെന്നും നാടൻപാട്ടുകളുടെ ഒരു അത്ഭുതമാണ് ആളെന്നും അങ്ങനെയാണ് ഞാൻ അറിഞ്ഞത് .

അതിനുശേഷം കണ്ണനെ കാണുന്നത്  ഓണാഘോഷപരിപാടിയിലാണ് . വളരെ നാളുകൾക്കു ശേഷമാണ് ഇപ്രാവശ്യം ഓണാഘോഷപരിപാടിയിലേക്ക് ഞങ്ങൾ എത്തിയത് .

കണ്ണന്റെ നാടൻ പാട്ട് അനൗൺസ് ചെയ്തപ്പോൾ തന്നെ ആളുകൾ ആവേശത്തിലായി . കണ്ണനും ജോബിയും കൂടി ഗംഭീരപ്രകടനമാണ് കാഴ്ചവെച്ചത് . നാടൻ പാട്ടുകൾ ഒന്നും മനസ്സിലാകാത്ത എന്റെ മോൻ പോലും ആ ചടുലതാളത്തിനൊത്തു ചാടിത്തിമിർത്തു .

ഇപ്രാവശ്യം ആളെ കയ്യോടെ പിടികൂടി ഞാൻ . അടുത്തുചെന്ന് ചിരിച്ചപ്പോൾ തന്നെ വളരെ സൗമ്യനായി , 'ഷാഹിതച്ചേച്ചി അല്ലേ , എനിക്കറിയാം " എന്നു പറഞ്ഞു കണ്ണൻ എന്നെ ഞെട്ടിച്ചു .

അതേ ഞെട്ടൽ വീണ്ടും എനിക്കുണ്ടായത് ഒരു ഞായറാഴ്ച്ച രാവിലെ രണ്ടാമത്തെ ഇന്നിംഗ്സ് ഉറക്കത്തിന് പുതപ്പിനടിയിലേക്ക് ചുരുണ്ട എന്നെ ഒരു അപരിചിത നമ്പറിൽ നിന്നുള്ള കാൾ വിളിച്ചുണർത്തിയപ്പോഴാണ് . ഫോൺ എടുത്തപ്പോഴേ , "ചേച്ചീ , ഇത് കണ്ണനാണ് " എന്ന നിറഞ്ഞ ശബ്ദം . എന്താണാവോ കാര്യം എന്ന് വിചാരിച്ചു ഞാൻ കാടുകയറുന്നതിനു മുൻപ് കണ്ണൻ പറഞ്ഞു തുടങ്ങി .

"കുറേ വർഷങ്ങളായുള്ള ഒരു സ്വപ്നമാണ് ചേച്ചീ ഒരു മ്യൂസിക് ബാൻഡ് . ആ സ്വപ്നത്തിലേക്കുള്ള യാത്രയായിരുന്നു ഇത്രനാളും . അതിലേക്കു എത്തിപ്പെടാനായിരുന്നു ഓരോ ചുവടും, വളരെ ദുരിതം നിറഞ്ഞ യാത്രയായിരുന്നു അത് . അതിന്റെ ഏതാണ്ട് അടുത്താണ് ഞാനിപ്പോൾ . ഒരു ബാൻഡ് ആയിവരുന്നു. "കൈതോല " എന്നാണ് പേര് ."

വളരെ സന്തോഷം കണ്ണാ , എന്നാണു ഞാൻ ആദ്യം പറഞ്ഞത് . കണ്ണന്റെ ഓരോ വാക്കുകളിലും അവന്റെ ആ ആത്മാർഥത നിറഞ്ഞു നിന്നിരുന്നു .

"ചേച്ചി എനിക്കൊരു സഹായം ചെയ്യണം , ബാൻഡിന്റെ ബ്രോഷറിലേക്ക് ഒരു ആമുഖം ചേച്ചി എഴുതിത്തരണം "

ഞാൻ ആകെ ധർമ്മസങ്കടത്തിലായി , ഒരാളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ ഭാഗമാകാൻ കഴിയുന്നത് വലിയോരു കാര്യമാണ്, പക്ഷേ  അതിനോട് എത്രമാത്രം നീതിപുലർത്താൻ എന്റെ വാക്കുകൾക്ക് ആവും എന്ന ആശങ്കയാണ് എന്നെ അലട്ടിയത് .

"ചേച്ചി ശ്രമിക്കൂ , നമുക്ക് നോക്കാം" എന്നാണ് കണ്ണൻ പറഞ്ഞത്. എഴുതിയും തിരുത്തിയും വീണ്ടും എഴുതിയും കണ്ണന്റെ വിചാരങ്ങളെ എന്നാലാവും വിധം ഞാൻ വാക്കുകളിലാക്കി .

ഇന്ന് , വൈകുന്നേരം  3 :3 0ന് കൈതോലയുടെ ആദ്യ ആൽബം "ഇളകി " റിലീസ് ചെയ്യുമ്പോൾ  വേദിയിൽ സംസാരിക്കാൻ നിന്ന കണ്ണന്റെ വാക്കുകൾ സന്തോഷക്കണ്ണീർ കൊണ്ട് ഇടറിവീണു . പറയുന്നത് മുഴുമിപ്പിക്കാനാവാതെ അവൻ കണ്ണു തുടച്ചു .എട്ടു വർഷത്തെ ദുരിതക്കയം താണ്ടി ആ വേദിയിൽ നിൽക്കുമ്പോൾ കണ്ണൻ തന്റെ സുഹൃത്തക്കളെ നെഞ്ചോടു ചേർത്തു പിടിച്ചു . കൂടെ നിന്ന ഓരോ സഹജീവിയോടും നന്ദി പറഞ്ഞു .

"ഇളകി " കണ്ടെഴുന്നേൽക്കുമ്പോൾ നെഞ്ചിലൊരു വിങ്ങലായിരുന്നു . അത്ര ശക്തമായ ആശയാവതരണം . സമൂഹത്തിന്റെ ജീർണ്ണതകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ .

തന്റെ സ്വപ്നങ്ങളിലേക്ക് ശുഭാപ്തി വിശ്വാസത്തോടെ നടന്നുകയറിയ ഒരു ചെറുപ്പക്കാരന്റെ അഭിമാനപൂർണ്ണമായ നിമിഷം.

അതേ, കരുതലായ് , സ്നേഹമായ്, പ്രണയമായ് കൈതോല വരികയാണ് . അനീതികളോടുള്ള പ്രതിഷേധത്തിന്റെ മുള്ളുകളുമേന്തി ..നമുക്ക് അവരെ ചേർത്തുപിടിക്കാം .








Saturday, November 9, 2019

ഇന്ന് അവളുടെ അവസാനത്തെ ദിവസ്സമായിരുന്നു ഈ ഓഫീസിൽ .  തിരക്കിനിടയിൽ ഇന്നലെ അവളെ ഒന്നു ചെന്ന് കാണാനോ എന്തെങ്കിലും പറയാനോ കഴിഞ്ഞിരുന്നില്ല . ഇന്ന് രാവിലെ കലണ്ടർ പോപ്പപ് ചെയ്തപ്പോൾ ആണ് കുറ്റബോധത്തോടെ അതോർത്തത്‌ .

രണ്ടര വർഷമേ ആയുള്ളൂ അവൾ ഈ ഓഫീസിലെത്തിയിട്ട് , പുതുതായി തുടങ്ങിയ ഒരു പ്രോഗ്രാമിന്റെ കോർഡിനേറ്റർ ആയിട്ട് . തലമുടിയൊക്കെ ആൺകുട്ടികളുടെ സ്റ്റൈലിൽ മുറിച്ചിട്ട്  അലസമായ വേഷവിധാനങ്ങളോടെ ഒരു ബാക്ക്പാക്കും തൂക്കി  അവൾ ലിഫ്റ്റിലേക്ക് ഓടിക്കയറി  ചുറ്റും നിന്ന എല്ലാ അപരിചിത മുഖങ്ങളുടെയും നേരെ നോക്കി "ഹലോ " പറഞ്ഞു . എന്റെ ഫ്ലോർ എത്തിയപ്പോൾ അവൾക്കൊരു ചിരി സമ്മാനിച്ചു ഞാൻ ഇറങ്ങി .

ഇരുന്നൂറിൽപ്പരം ആളുകൾ ജോലി ചെയ്യുന്ന സ്ഥലമായതിനാലും അവൾ വേറെ ഫ്ലോറിലായതിനാലും ഞങ്ങളുടെ കണ്ടുമുട്ടലുകളും ഹലോ പറച്ചിലുകളും സ്റ്റാഫ് മീറ്റിംഗുകളിലും ലിഫ്റ്റിലും ആയി ഒതുങ്ങി . എങ്കിലും അവളെക്കാണുമ്പോൾ ഒരു സൗഹൃദം എനിക്ക് തോന്നിത്തുടങ്ങിയിരുന്നു .

ഒരു ദിവസ്സം സ്റ്റാഫ് മീറ്റിംഗിന് അടുത്തടുത്ത കസേരകളിലാണ് ഞങ്ങൾ ഇരുന്നിരുന്നത് . പതിവു ബോറൻ പ്രസംഗങ്ങൾ സമ്മാനിക്കുന്ന ഉറക്കം തൂങ്ങലിൽ നിന്നും രക്ഷ നേടാൻ ഞാൻ അവളെ നോക്കി. കയ്യിലിരുന്ന ഡയറിയിൽ അവൾ എഴുതിക്കാണിച്ചു "ഇവാന , ഫ്രം ക്രോയേഷ്യ ". അതിനു താഴെ ഞാൻ പേരെഴുതി , ഇന്ത്യ എന്നു ചേർത്തു . ഇന്ത്യയുടെ നേരെ ഒരു വര വരച്ചു അതിനുനേരെ അവൾ ഒരു വലിയ ഹൃദയത്തിന്റെ ചിഹ്നം വരച്ചു പുഞ്ചിരിച്ചു .

അടുത്ത തവണ കണ്ടത് ഒരു കോൺഫറൻസിനാണ്, ഞങ്ങളുടെ സ്ഥാപനത്തെ പ്രതിനിധീകരിച്ചു ഞാനും അവളും ഉൾപ്പെടെ നാലുപേർ, തമ്മിൽ അത്രയ്ക്കൊന്നും അടുത്തറിയാത്തവർ . അങ്ങനെയുള്ള സമയങ്ങളിൽ എന്റെ രക്ഷക്കെത്തുന്നത് ബാഗിൽ മിക്കപ്പോഴും സൂക്ഷിക്കുന്ന ഏതെങ്കിലും പുസ്തകങ്ങളാണ് . ഉച്ചയ്ക്കത്തെ ഒരു മണിക്കൂർ ഇടവേളയിൽ ഞാൻ മാധവിക്കുട്ടിയുടെ ഒരു പുസ്തകമെടുത്തു നിവർത്തി . പെട്ടെന്ന് ആരോ അത് തട്ടിയെടുത്തു "കമലാദാസ് " എന്ന് ആശ്ചര്യപൂർവ്വം പറഞ്ഞു . തിരിഞ്ഞു നോക്കിയപ്പോൾ ഇവാനയാണ് .

അടുത്ത കസേര വലിച്ചിട്ട് അവൾ ഇരുന്നു . "ഐ ലവ് ദിസ് ലേഡി ,  അമേസിങ് വുമൺ ". മാധവിക്കുട്ടിയുടെ പുസ്തകങ്ങളെക്കുറിച്ചു അവൾ ഏറെ ഇഷ്ടത്തോടെ സംസാരിച്ചു , വളരെപ്പെട്ടെന്നാണ് ഞങ്ങൾക്കിടയിലെ ഔപചാരികതകൾ ഇല്ലാതായത് . ആ സംസാരം ഞങ്ങളുടെ ഇഷ്ടങ്ങളിലേക്ക് കടന്നുവന്നു . എന്നെ "കമലാ " എന്ന് ഇടയ്ക്കിടെ കളിയാക്കി വിളിക്കാൻ അവൾ തുടങ്ങിയത് അന്നാണ് .

ഇവാന ഒരു ജേർണലിസ്റ്റും ബ്ലോഗ്ഗറും ആണെന്ന സത്യം ഞാൻ മനസ്സിലാക്കിയതും അന്നാണ് . അങ്ങനെയാണ് ഞാൻ എന്റെ ബ്ലോഗിന്റെ ലിങ്ക് അവൾക്ക് അയച്ചുകൊടുത്തത് . ഇടയ്ക്കിടെ അതിലെ ഏതെങ്കിലും ആർട്ടിക്കിൾ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ചു വായിച്ചു അവൾ പിന്നീട് കാണുമ്പോൾ സംസാരിക്കും , ചിലപ്പോൾ വിമർശിക്കും .

ഒരേ സ്ഥാപനത്തിലായിട്ടും വ്യത്യസ്ത നിലകളിലായതിനാൽ ഞങ്ങളുടെ കൂടിക്കാഴ്ചകൾ കുറവായിരുന്നെങ്കിലും കണ്ടുമുട്ടുമ്പോൾ വളരെയധികം ഊർജ്ജത്തോടെ അവൾ സംസാരിച്ചു .

അടുത്തമാസത്തെ ഇന്റേണൽ മാഗസിനിൽ സ്റ്റാഫ് പരിചയപ്പെടുത്തൽ കോളത്തിൽ ഇവാനയായിരുന്നു . ഒരു സ്റ്റാഫിനെയും  അവരുടെ ഇഷ്ടങ്ങളെയും  കുടുംബത്തെയും പരിചയപ്പെടുത്തുന്ന ചെറിയൊരു കോളം ആണത് . അതിലെ അവസാനവരി "അവളും ഭാര്യയും (she and her wife) സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് " എന്നതാണ് . ഇത്രയും വലിയ ഒരു അച്ചടിപ്പിശക് എങ്ങനെ വന്നു എന്നു വിചാരിച്ചു ഞാൻ അവളുടെ നമ്പർ ഡയൽ ചെയ്തു .

പതിവുപോലെ ഫോണെടുത്തു , "വാട്സ് അപ്പ്  കമലാ". ഞാൻ കണ്ടുപിടിച്ച ആ വല്യ "അക്ഷരത്തെറ്റി"നെക്കുറിച്ചു ഞാൻ അവളോട് പറഞ്ഞു . പൊട്ടിച്ചിരിച്ചതിനു ശേഷം അവൾ പറഞ്ഞു , "ഞാൻ നല്ല തിരക്കിലാണ് , ഉച്ചയ്ക്ക് കാണാം ".

ഉച്ചയ്ക്ക് കഫ്റ്റീരിയയിൽ കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ എന്നോട് പറഞ്ഞു , "അതൊരു അക്ഷരതെറ്റല്ല , അതാണ് ശരി ".  ഒരു ശരാശരി മലയാളിക്ക് ഉണ്ടാവുന്ന ഞെട്ടൽ എനിക്കും ഉണ്ടായി . കഴിച്ചുകൊണ്ടിരുന്ന സൂപ്പ് അകത്തേക്കാണോ പുറത്തേക്കാണോ പോകേണ്ടത് എന്ന് സംശയിച്ചു തൊണ്ടയിൽ കുരുങ്ങി . എനിക്ക് നേരെ ഒരു കുപ്പി വെള്ളം നീട്ടി അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു , "കൾച്ചറൽ ഷോക്ക് ആണ് ". അന്നാണ് അവൾ ആ കഥ പറഞ്ഞത് .

വളരെ സാധാരണക്കാരിയായി  വളർന്ന ഒരു പെൺകുട്ടി മെല്ലെമെല്ലെ അസാധാരണക്കാരിയായതും ഉള്ളിൽ അതൊരു ശ്വാസം മുട്ടലായി വളർന്നപ്പോൾ അമ്മയോടും അച്ഛനോടും തുറന്നു പറഞ്ഞതും . വളരുന്തോറും ആൺകുട്ടികളുടെ രീതികളിലേക്ക് മാറിയതും സ്വന്തം വീട്ടിൽപ്പോലും അന്യയായി മാറിയതും . ഉറങ്ങാതിരുന്ന രാത്രികളെക്കുറിച്ചും കരഞ്ഞുതീർത്ത കണ്ണീരിനെക്കുറിച്ചും മുറിവേൽപ്പിച്ച വാക്കുകളെക്കുറിച്ചും നിസ്സംഗതയോടെ വിവരിച്ചു . തോറ്റുകൊടുക്കാൻ മനസ്സില്ലെന്ന് തീരുമാനിച്ചുറപ്പിച്ച നിമിഷങ്ങളെക്കുറിച്ചു പറഞ്ഞു . ഒറ്റയ്ക്കായപ്പോൾ കൂട്ടിനെത്തിയ പുസ്തകങ്ങളെക്കുറിച്ചു, കമലാ ദാസിനെക്കുറിച്ചു പറഞ്ഞു .

വാശിയോടെ പഠിച്ചു ഒടുവിൽ സ്വപ്നം കണ്ടതുപോലെ തന്നെ ഒരു ജേര്ണലിസ്റ്റായി .  സമൂഹത്തിലെ ഒറ്റപ്പെടലുകൾ കടലാസ്സുകളിലേക്ക് മൂർച്ചയേറിയ വാക്കുകളായി പിറന്നുവീണു . ആ വാക്കുകളിലൂടെ ഒരു സമാനഹൃദയ തേടി വന്നപ്പോളാണ് വീട്ടിൽനിന്നും ജോലിസ്ഥലത്തുനിന്നും പുറത്തായത് .  അങ്ങനെയാണ് ക്യാനഡയിലേക്കു കുടിയേറുന്നത് .

"ഇവിടെ ആളുകൾ ബോധവാന്മാരാണ് . ഇത് ഓരോരുത്തരുടെയും സ്വകാര്യതയാണ് , ആളുകൾ അതിനെ മാനിക്കുന്നു . ഞാൻ ഒരു കുറ്റവാളിയല്ലെന്നും മറ്റാരെയും പോലെ എന്നെപ്പോലുള്ളവർക്കും സമൂഹത്തിൽ ഒരു സ്ഥാനമുണ്ടെന്ന് എനിക്ക് ബോധ്യം തന്നത് ഈ രാജ്യമാണ് . എന്നെക്കുറിച്ചു പറയാൻ എനിക്ക് യാതൊരു മടിയുമില്ല ". കേട്ടറിവുകൾ മാത്രമുള്ള ഒരു വിഷയത്തെക്കുറിച്ചു ഒരാൾ അനുഭവമായി പറയുന്നത് ഞാൻ തലകുലുക്കി കേട്ടു .

ഭക്ഷണം കഴിച്ചു എഴുന്നേൽക്കുമ്പോൾ അവൾ പറഞ്ഞു ,"നിങ്ങളുടെ യുദ്ധങ്ങൾ നിങ്ങൾ തെരെഞ്ഞെടുക്കുക, ബുദ്ധിപൂർവ്വം  ".  എന്റെ നോട്ടം കണ്ടാവണം അവൾ പറഞ്ഞു , "ഈ ലോകത്തിലെ എല്ലാത്തിനോടും പടവെട്ടി എല്ലാം നന്നാക്കാമെന്ന വ്യാമോഹമൊന്നും എനിക്കില്ല, അതിനുള്ള സമയവുമില്ല. അതല്ലാ ജീവിതവും .ചില സ്ഥലങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നതാണ് അവയ്ക്കുവേണ്ടി സമയം ചെലവാക്കുന്നതിലും നല്ലത്".

കണ്ടും കേട്ടും ശീലിച്ച ചിന്തകൾ സൃഷ്ടിച്ച ഒരു വലിയ നീർക്കുമിളയിലാണ് അവൾ കുത്തിയത് .  വീണ്ടും കാണുമ്പോൾ അവൾ പഴയതുപോലെ "കമലാ ' എന്നു വിളിച്ചു , വല്യതിരക്കുകളിൽ കുറെ ദിവസ്സം കാണാതിരുന്നിട്ട് , പെട്ടെന്ന് ഒരു തലമാത്രം നീട്ടി കൈകൊണ്ടൊരു ആംഗ്യം കാണിച്ചു അവളുടേത്‌ മാത്രമായ ഒരു ഹലോ സൃഷ്ടിച്ചു .

ഒരാഴ്ചമുൻപാണ് അവൾ രാജിവെയ്ക്കുന്നുവെന്നു പറഞ്ഞത് . ഞങ്ങളുടെതുപോലുള്ള നോൺ-പ്രോഫിറ്റ് സ്ഥാപനങ്ങളുടെയെല്ലാം അമരക്കാരായ സ്ഥാപനത്തിലേക്ക് ഒരു വലിയ പദവിയിലേക്ക് പോവുകയാണ് . കേട്ടപ്പോൾ സന്തോഷവും സങ്കടവും ഒരുമിച്ചു തോന്നി . അവൾ തെരെഞ്ഞെടുത്ത അവളുടെ യുദ്ധം ജയിച്ചുപോവുകയാണ് . പക്ഷേ "കമലാ " എന്ന ആ വിളി എനിക്ക് മിസ്സ് ചെയ്യും .

രാവിലെ അവൾക്കു ഒരു ഇ-മെയിൽ അയച്ചു, അവസാനദിവസത്തെ തിരക്ക് അറിയാവുന്നതുകൊണ്ട് ഞാൻ നിന്നെ കാണാൻ വരുന്നില്ലെന്ന് പറഞ്ഞു .  ഒരു മണിക്കൂർ കഴിഞ്ഞു ആരോ പിറകിൽ വന്നു ചുമലിൽ തട്ടി , നോക്കുമ്പോൾ അവളാണ് . പതിവുപോലെ ആ ചിരി വിടർന്ന മുഖം. എനിക്ക് ചിരിവന്നില്ല പകരം എന്റെ കണ്ണുകൾ നിറഞ്ഞു . പെട്ടെന്ന് ഇരുകൈകളും നീട്ടി അവൾ സ്നേഹംനിറച്ചു എന്നെ ചേർത്ത് പിടിച്ചു . "കമലാ , നിന്റെ ബുക്ക് ഇറങ്ങുമ്പോൾ എന്നെ വിളിക്കണം .

യാത്രപറഞ്ഞു പിരിയുമ്പോൾ അവൾ പറഞ്ഞു , "നിന്റെ കൾച്ചറൽ ഷോക്ക് മാറിയെങ്കിൽ ഒരു ദിവസ്സം എന്റെ ഭാര്യയെ പരിചയപ്പെടാം". ഞാൻ തലയാട്ടി . പതിവുപോലെ തല ഒരു വശത്തേക്ക് ചെരിച്ചു ഒരു കണ്ണടച്ച് ചിരിച്ചുകൊണ്ട് അവൾ നടന്നു നീങ്ങി . വാതിലിൽ എത്തിയപ്പോൾ തിരിഞ്ഞുനിന്ന് വിളിച്ചു പറഞ്ഞു , "പിന്നെ, ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം കണ്ടുപിടിക്കാൻ നിൽക്കരുത് . നിന്റെ ഇഷ്ടങ്ങളിൽ ജീവിക്കുക, ഗുഡ്ബൈ ".

ചില മനുഷ്യർ എത്ര വലിയ പാഠങ്ങളാണ് നമ്മളെ പഠിപ്പിക്കുന്നത് , അതും ഒന്നു മിന്നി മറയുന്ന നേരം കൊണ്ട് . ഒരു കറുത്ത പേനയെടുത്തു അതിൽ ഞാനെഴുതി , "choose your battle (wisely)", എന്നിട്ട് അത് എപ്പോഴും കണ്ണെത്തുന്ന ഭിത്തിയിൽ ഒട്ടിച്ചു .