Saturday, November 30, 2019


ഇരകളല്ല...അഗ്നിയാവുക നാം...


ദൈവത്തിന്റെ സ്വന്തം നാട് സാത്താന്മാർക്കു വഴിമാറിക്കൊടുക്കുന്ന കാഴ്ച്ചകളാണ് ഈയിടെയായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പക്ഷം ചേരലുകളിൽ മരണത്തെപ്പോലും വർഗീയവത്കരിക്കുന്ന അപമാനകരമായ കാഴ്ച്ചകൾ . അതിഥി ദേവോ ഭവ: എന്ന ആപ്തവാക്യം മറന്ന് അതിഥിയും ആതിഥേയയും ഒന്നുപോലെ "ഇര"കളാകുന്ന കാഴ്ച്ചകൾ .. ലജ്ജിക്കുക മമ നാടേ .

ആഴ്ചകൾക്കു മുൻപാണ് ആ എട്ടുവയസ്സുകാരി നമ്മുടെ മുന്നിൽ പിഞ്ഞിപ്പറിഞ്ഞ ഒരു വയലറ്റ് ഉടുപ്പിനുള്ളിൽ മറ്റൊരു ഇരയായി ചോരയണിഞ്ഞുകിടന്നത് . മനുഷ്യത്വത്തിന്റെ ഒരു ചെറുകണികയെങ്കിലും മനസ്സിൽ അവശേഷിച്ചവർക്കു ഉറക്കമില്ലാത്ത രാത്രികളാണ്  ആ കാഴ്ച്ച സമ്മാനിച്ചത് . 2012 ലെ ഒരു തണുത്ത വെളുപ്പാൻ കാലത്തു ഡൽഹിയുടെ തിരക്കേറിയ വഴിയോരത്തു ജീവച്ഛവമായിക്കിടന്ന നിർഭയയുടെ വാർത്ത സമ്മാനിച്ച നടുക്കം ഇനിയും മാറാത്ത അനേകം അമ്മ മനസ്സുകൾ വീണ്ടും കണ്ണീരണിഞ്ഞു  . ജനിച്ചുവീണ കുഞ്ഞിനെമുതൽ മരണമെത്താറായ അമ്മയെവരെ എങ്ങനെ കാത്തുസൂക്ഷിക്കുമെന്ന ഭയം പലരുടെയും നെഞ്ചിലെ തീയായി .

അവളുടെ മരണം മറ്റൊരു തിരിച്ചറിവും നമുക്കു സമ്മാനിച്ചു . ജാതിനോക്കി, മതം നോക്കി, കൊടിയുടെ നിറം നോക്കി പ്രതികരിക്കുക എന്ന പുതിയ അറിവ് . സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിന്ന പ്രതികരണങ്ങളേക്കാൾ  പലരുടെയും മൗനമാണ് നമ്മളെ ഭയപ്പെടുത്തിയത് .  എന്നാണ് നാം ഇത്ര അധഃപതിച്ചത് ? ലജ്ജിക്കുക മമ നാടേ .

ആ ചോരയുടെ ചൂടാറുംമുമ്പേ മറ്റൊരു "ഇര"കൂടി വാർത്തകളിൽ ഇടം പിടിച്ചു . താളം നഷ്ടപ്പെട്ട മനസ്സുമായി , അത് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയുമായി "ദൈവത്തിന്റെ സ്വന്തം നാട്ടിൽ" ചികിത്സക്കെത്തിയ ലാത്‌വിയക്കാരിയായ ലിഗ സ്ക്രോമേന. കാണാതായ അവൾക്കായി  ഭർത്താവും സഹോദരിയും അലഞ്ഞപ്പോൾ ഓരോ പ്രവാസിമലയാളിയും നെഞ്ചുരുകി പ്രാത്ഥിച്ചിരിക്കും , മറ്റൊരു "ഇര"യായി അവൾ ഒരിടത്തും കാണപ്പെടല്ലേ എന്ന് . പക്ഷേ, ശിരസ്സു വേർപെട്ട അഴുകിയ ഒരുടലായി അവളും.. ലജ്ജിക്കുക മമ നാടേ..

ആ പട്ടികയിൽ തീർച്ചയായും അവസാനത്തെ ആളല്ല ലിഗ.  ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒട്ടനേകം മാതൃഹൃദയങ്ങളുടെ  നൊമ്പരമാണ് അവൾ. നമ്മുടെ നാട്ടിലെത്തുന്നവർക്ക് സുരക്ഷിതത്വം നൽകുക എന്നത് ഓരോ പൗരന്റെയും കടമയാണ്, ഉത്തരവാദിത്തമാണ് . ആ ഉത്തരവാദിത്തം ചെയ്യാൻ തയ്യാറായി മുന്നോട്ടു വരുന്നവരെ കള്ളക്കേസുകളിൽ കുടുക്കി നാണം കെടുത്തി  നാം പിന്നെയും നീചന്മാരായിരിക്കുന്നു. ലോകത്തിനുമുന്നിൽ തലയുയർത്തിനിൽക്കാൻ നമ്മുടെ നാടിന് കഴിയാതെ വന്നിരിക്കുന്നു. ലജ്ജിക്കുക, മമ നാടേ .

എന്താണ്  നമ്മുടെ നാടിന് സംഭവിച്ചുകൊണ്ടിരിക്കുന്നത് .ഓരോ സംഭവത്തിലും ഭരണസംവിധാനങ്ങളുടെയും നിയമവാഴ്ചയുടെയും പാളിച്ചകൾ നമുക്കുമുന്നിൽ നമ്മെ പരിഹസിച്ചു നിൽക്കുന്നു. നിവർന്നു നിൽക്കാനാവാത്തവിധം നട്ടെല്ലൊടിഞ്ഞ ഒരു ജനതയായി നാം മാറിക്കഴിഞ്ഞിരിക്കുന്നു. ഒന്നിനുമേലെ മറ്റൊന്നായി താങ്ങാനാവാത്ത അപമാനഭാരം മുതുകിലേറ്റാൻ വാർത്തകൾ വരിവരിയായി  നിൽക്കുന്നു .   രാഷ്ട്രീയപ്പാർട്ടികൾക്കും മതഭ്രാന്തന്മാർക്കും പണയം വെച്ച ആത്മാഭിമാനം വീണ്ടെടുത്ത് ഒരു  ഫീനിക്സ് പക്ഷിയെപ്പോലെ ഉണർത്തെണീക്കാൻ നമുക്ക് കഴിയുമോ എന്ന ചോദ്യം സ്വന്തം മനസ്സാക്ഷിയോട് ചോദിക്കുന്നിടത്തു നിന്ന് തുടങ്ങാം നമ്മുടെ നാടിനെക്കുറിച്ചുള്ള സ്വപ്നം.

എപ്പോഴാണ് ഒരു രാജ്യം മാതൃകാരാജ്യമാവുന്നതു? അത് ലോകത്തെ വൻശക്തിയാവുമ്പോൾ അല്ല. കുഞ്ഞുങ്ങളെയും പാവങ്ങളെയും കൊന്നൊടുക്കി യുദ്ധത്തിൽ വിജയം അവകാശപ്പെടുമ്പോൾ അല്ല , ജനങ്ങൾക്കു സമാധാനം ലഭിക്കുമ്പോൾ ആണ്  . നമ്മുടെ ഭരണാധികാരികൾ അവർക്കു വേണ്ടി മാത്രമല്ലാതെ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടിക്കൂടി ഭരിക്കുമ്പോൾ ആണ്. നമ്മുടെ കുഞ്ഞുങ്ങളുടെ ചിരികൾക്കു മങ്ങലേൽക്കാതിരിക്കുമ്പോൾ ആണ് . ജാതിക്കും മതത്തിനും നിറത്തിനും അപ്പുറം നീതിക്കുവേണ്ടി ജനങ്ങൾ  ഒന്നിക്കുമ്പോൾ ആണ്  . നിയമപാലകർ ജനങ്ങളുടെ കാവൽക്കാർ ആകുമ്പോൾ ആണ്  . സർവോപരി പ്രതികരിക്കാൻ  തോക്കുകൾക്കും ബോംബുകൾക്കും വാട്സ്ആപ് ഹർത്താലുകൾക്കും പകരം തൂലിക പടവാളാകുമ്പോൾ ആണ്.

നമ്മുടെ പെണ്മക്കളെ നമുക്ക് സംരക്ഷിക്കാം , ശരീരത്തിലേൽക്കുന്ന മുറിപ്പാടുകളിൽ സ്വന്തം പേര് നഷ്ടപ്പെട്ട് "ഇരകൾ" ആവാതിരിക്കാൻ നമുക്കവരെ പ്രാപ്തരാക്കാം . ഇനിയും ഉണരാത്ത ഒരു ജനതക്കുവേണ്ടി നമുക്കൊരുമിക്കാം .  അനീതികൾക്കെതിരെ "ഞരമ്പുകളിൽ ചോര തിളയ്ക്കുന്ന " ഒരു സമൂഹത്തെ സൃഷ്ടിക്കാം . അത് സ്വന്തം വീടുകളിൽനിന്നും തുടങ്ങാം.  ഒരു തിരി കൊളുത്താം, അതൊരു വൻ അഗ്നിയായി ആളിക്കത്തട്ടെ, എല്ലാ ദുഷ്ടശക്തികളും ആ അഗ്നിക്കുമുന്നിൽ ഈയാംപാറ്റകളാവട്ടേ .
അന്യനാട്ടിൽ  കുനിഞ്ഞ ശിരസ്സുമായി  ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രതിനിധിയായി നിൽക്കേണ്ടിവരുന്ന ഓരോ പ്രവാസിയുടെയും ഉത്തരവാദിത്തമാണത്..