Saturday, November 9, 2019

ഇന്ന് അവളുടെ അവസാനത്തെ ദിവസ്സമായിരുന്നു ഈ ഓഫീസിൽ .  തിരക്കിനിടയിൽ ഇന്നലെ അവളെ ഒന്നു ചെന്ന് കാണാനോ എന്തെങ്കിലും പറയാനോ കഴിഞ്ഞിരുന്നില്ല . ഇന്ന് രാവിലെ കലണ്ടർ പോപ്പപ് ചെയ്തപ്പോൾ ആണ് കുറ്റബോധത്തോടെ അതോർത്തത്‌ .

രണ്ടര വർഷമേ ആയുള്ളൂ അവൾ ഈ ഓഫീസിലെത്തിയിട്ട് , പുതുതായി തുടങ്ങിയ ഒരു പ്രോഗ്രാമിന്റെ കോർഡിനേറ്റർ ആയിട്ട് . തലമുടിയൊക്കെ ആൺകുട്ടികളുടെ സ്റ്റൈലിൽ മുറിച്ചിട്ട്  അലസമായ വേഷവിധാനങ്ങളോടെ ഒരു ബാക്ക്പാക്കും തൂക്കി  അവൾ ലിഫ്റ്റിലേക്ക് ഓടിക്കയറി  ചുറ്റും നിന്ന എല്ലാ അപരിചിത മുഖങ്ങളുടെയും നേരെ നോക്കി "ഹലോ " പറഞ്ഞു . എന്റെ ഫ്ലോർ എത്തിയപ്പോൾ അവൾക്കൊരു ചിരി സമ്മാനിച്ചു ഞാൻ ഇറങ്ങി .

ഇരുന്നൂറിൽപ്പരം ആളുകൾ ജോലി ചെയ്യുന്ന സ്ഥലമായതിനാലും അവൾ വേറെ ഫ്ലോറിലായതിനാലും ഞങ്ങളുടെ കണ്ടുമുട്ടലുകളും ഹലോ പറച്ചിലുകളും സ്റ്റാഫ് മീറ്റിംഗുകളിലും ലിഫ്റ്റിലും ആയി ഒതുങ്ങി . എങ്കിലും അവളെക്കാണുമ്പോൾ ഒരു സൗഹൃദം എനിക്ക് തോന്നിത്തുടങ്ങിയിരുന്നു .

ഒരു ദിവസ്സം സ്റ്റാഫ് മീറ്റിംഗിന് അടുത്തടുത്ത കസേരകളിലാണ് ഞങ്ങൾ ഇരുന്നിരുന്നത് . പതിവു ബോറൻ പ്രസംഗങ്ങൾ സമ്മാനിക്കുന്ന ഉറക്കം തൂങ്ങലിൽ നിന്നും രക്ഷ നേടാൻ ഞാൻ അവളെ നോക്കി. കയ്യിലിരുന്ന ഡയറിയിൽ അവൾ എഴുതിക്കാണിച്ചു "ഇവാന , ഫ്രം ക്രോയേഷ്യ ". അതിനു താഴെ ഞാൻ പേരെഴുതി , ഇന്ത്യ എന്നു ചേർത്തു . ഇന്ത്യയുടെ നേരെ ഒരു വര വരച്ചു അതിനുനേരെ അവൾ ഒരു വലിയ ഹൃദയത്തിന്റെ ചിഹ്നം വരച്ചു പുഞ്ചിരിച്ചു .

അടുത്ത തവണ കണ്ടത് ഒരു കോൺഫറൻസിനാണ്, ഞങ്ങളുടെ സ്ഥാപനത്തെ പ്രതിനിധീകരിച്ചു ഞാനും അവളും ഉൾപ്പെടെ നാലുപേർ, തമ്മിൽ അത്രയ്ക്കൊന്നും അടുത്തറിയാത്തവർ . അങ്ങനെയുള്ള സമയങ്ങളിൽ എന്റെ രക്ഷക്കെത്തുന്നത് ബാഗിൽ മിക്കപ്പോഴും സൂക്ഷിക്കുന്ന ഏതെങ്കിലും പുസ്തകങ്ങളാണ് . ഉച്ചയ്ക്കത്തെ ഒരു മണിക്കൂർ ഇടവേളയിൽ ഞാൻ മാധവിക്കുട്ടിയുടെ ഒരു പുസ്തകമെടുത്തു നിവർത്തി . പെട്ടെന്ന് ആരോ അത് തട്ടിയെടുത്തു "കമലാദാസ് " എന്ന് ആശ്ചര്യപൂർവ്വം പറഞ്ഞു . തിരിഞ്ഞു നോക്കിയപ്പോൾ ഇവാനയാണ് .

അടുത്ത കസേര വലിച്ചിട്ട് അവൾ ഇരുന്നു . "ഐ ലവ് ദിസ് ലേഡി ,  അമേസിങ് വുമൺ ". മാധവിക്കുട്ടിയുടെ പുസ്തകങ്ങളെക്കുറിച്ചു അവൾ ഏറെ ഇഷ്ടത്തോടെ സംസാരിച്ചു , വളരെപ്പെട്ടെന്നാണ് ഞങ്ങൾക്കിടയിലെ ഔപചാരികതകൾ ഇല്ലാതായത് . ആ സംസാരം ഞങ്ങളുടെ ഇഷ്ടങ്ങളിലേക്ക് കടന്നുവന്നു . എന്നെ "കമലാ " എന്ന് ഇടയ്ക്കിടെ കളിയാക്കി വിളിക്കാൻ അവൾ തുടങ്ങിയത് അന്നാണ് .

ഇവാന ഒരു ജേർണലിസ്റ്റും ബ്ലോഗ്ഗറും ആണെന്ന സത്യം ഞാൻ മനസ്സിലാക്കിയതും അന്നാണ് . അങ്ങനെയാണ് ഞാൻ എന്റെ ബ്ലോഗിന്റെ ലിങ്ക് അവൾക്ക് അയച്ചുകൊടുത്തത് . ഇടയ്ക്കിടെ അതിലെ ഏതെങ്കിലും ആർട്ടിക്കിൾ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ചു വായിച്ചു അവൾ പിന്നീട് കാണുമ്പോൾ സംസാരിക്കും , ചിലപ്പോൾ വിമർശിക്കും .

ഒരേ സ്ഥാപനത്തിലായിട്ടും വ്യത്യസ്ത നിലകളിലായതിനാൽ ഞങ്ങളുടെ കൂടിക്കാഴ്ചകൾ കുറവായിരുന്നെങ്കിലും കണ്ടുമുട്ടുമ്പോൾ വളരെയധികം ഊർജ്ജത്തോടെ അവൾ സംസാരിച്ചു .

അടുത്തമാസത്തെ ഇന്റേണൽ മാഗസിനിൽ സ്റ്റാഫ് പരിചയപ്പെടുത്തൽ കോളത്തിൽ ഇവാനയായിരുന്നു . ഒരു സ്റ്റാഫിനെയും  അവരുടെ ഇഷ്ടങ്ങളെയും  കുടുംബത്തെയും പരിചയപ്പെടുത്തുന്ന ചെറിയൊരു കോളം ആണത് . അതിലെ അവസാനവരി "അവളും ഭാര്യയും (she and her wife) സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് " എന്നതാണ് . ഇത്രയും വലിയ ഒരു അച്ചടിപ്പിശക് എങ്ങനെ വന്നു എന്നു വിചാരിച്ചു ഞാൻ അവളുടെ നമ്പർ ഡയൽ ചെയ്തു .

പതിവുപോലെ ഫോണെടുത്തു , "വാട്സ് അപ്പ്  കമലാ". ഞാൻ കണ്ടുപിടിച്ച ആ വല്യ "അക്ഷരത്തെറ്റി"നെക്കുറിച്ചു ഞാൻ അവളോട് പറഞ്ഞു . പൊട്ടിച്ചിരിച്ചതിനു ശേഷം അവൾ പറഞ്ഞു , "ഞാൻ നല്ല തിരക്കിലാണ് , ഉച്ചയ്ക്ക് കാണാം ".

ഉച്ചയ്ക്ക് കഫ്റ്റീരിയയിൽ കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ എന്നോട് പറഞ്ഞു , "അതൊരു അക്ഷരതെറ്റല്ല , അതാണ് ശരി ".  ഒരു ശരാശരി മലയാളിക്ക് ഉണ്ടാവുന്ന ഞെട്ടൽ എനിക്കും ഉണ്ടായി . കഴിച്ചുകൊണ്ടിരുന്ന സൂപ്പ് അകത്തേക്കാണോ പുറത്തേക്കാണോ പോകേണ്ടത് എന്ന് സംശയിച്ചു തൊണ്ടയിൽ കുരുങ്ങി . എനിക്ക് നേരെ ഒരു കുപ്പി വെള്ളം നീട്ടി അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു , "കൾച്ചറൽ ഷോക്ക് ആണ് ". അന്നാണ് അവൾ ആ കഥ പറഞ്ഞത് .

വളരെ സാധാരണക്കാരിയായി  വളർന്ന ഒരു പെൺകുട്ടി മെല്ലെമെല്ലെ അസാധാരണക്കാരിയായതും ഉള്ളിൽ അതൊരു ശ്വാസം മുട്ടലായി വളർന്നപ്പോൾ അമ്മയോടും അച്ഛനോടും തുറന്നു പറഞ്ഞതും . വളരുന്തോറും ആൺകുട്ടികളുടെ രീതികളിലേക്ക് മാറിയതും സ്വന്തം വീട്ടിൽപ്പോലും അന്യയായി മാറിയതും . ഉറങ്ങാതിരുന്ന രാത്രികളെക്കുറിച്ചും കരഞ്ഞുതീർത്ത കണ്ണീരിനെക്കുറിച്ചും മുറിവേൽപ്പിച്ച വാക്കുകളെക്കുറിച്ചും നിസ്സംഗതയോടെ വിവരിച്ചു . തോറ്റുകൊടുക്കാൻ മനസ്സില്ലെന്ന് തീരുമാനിച്ചുറപ്പിച്ച നിമിഷങ്ങളെക്കുറിച്ചു പറഞ്ഞു . ഒറ്റയ്ക്കായപ്പോൾ കൂട്ടിനെത്തിയ പുസ്തകങ്ങളെക്കുറിച്ചു, കമലാ ദാസിനെക്കുറിച്ചു പറഞ്ഞു .

വാശിയോടെ പഠിച്ചു ഒടുവിൽ സ്വപ്നം കണ്ടതുപോലെ തന്നെ ഒരു ജേര്ണലിസ്റ്റായി .  സമൂഹത്തിലെ ഒറ്റപ്പെടലുകൾ കടലാസ്സുകളിലേക്ക് മൂർച്ചയേറിയ വാക്കുകളായി പിറന്നുവീണു . ആ വാക്കുകളിലൂടെ ഒരു സമാനഹൃദയ തേടി വന്നപ്പോളാണ് വീട്ടിൽനിന്നും ജോലിസ്ഥലത്തുനിന്നും പുറത്തായത് .  അങ്ങനെയാണ് ക്യാനഡയിലേക്കു കുടിയേറുന്നത് .

"ഇവിടെ ആളുകൾ ബോധവാന്മാരാണ് . ഇത് ഓരോരുത്തരുടെയും സ്വകാര്യതയാണ് , ആളുകൾ അതിനെ മാനിക്കുന്നു . ഞാൻ ഒരു കുറ്റവാളിയല്ലെന്നും മറ്റാരെയും പോലെ എന്നെപ്പോലുള്ളവർക്കും സമൂഹത്തിൽ ഒരു സ്ഥാനമുണ്ടെന്ന് എനിക്ക് ബോധ്യം തന്നത് ഈ രാജ്യമാണ് . എന്നെക്കുറിച്ചു പറയാൻ എനിക്ക് യാതൊരു മടിയുമില്ല ". കേട്ടറിവുകൾ മാത്രമുള്ള ഒരു വിഷയത്തെക്കുറിച്ചു ഒരാൾ അനുഭവമായി പറയുന്നത് ഞാൻ തലകുലുക്കി കേട്ടു .

ഭക്ഷണം കഴിച്ചു എഴുന്നേൽക്കുമ്പോൾ അവൾ പറഞ്ഞു ,"നിങ്ങളുടെ യുദ്ധങ്ങൾ നിങ്ങൾ തെരെഞ്ഞെടുക്കുക, ബുദ്ധിപൂർവ്വം  ".  എന്റെ നോട്ടം കണ്ടാവണം അവൾ പറഞ്ഞു , "ഈ ലോകത്തിലെ എല്ലാത്തിനോടും പടവെട്ടി എല്ലാം നന്നാക്കാമെന്ന വ്യാമോഹമൊന്നും എനിക്കില്ല, അതിനുള്ള സമയവുമില്ല. അതല്ലാ ജീവിതവും .ചില സ്ഥലങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നതാണ് അവയ്ക്കുവേണ്ടി സമയം ചെലവാക്കുന്നതിലും നല്ലത്".

കണ്ടും കേട്ടും ശീലിച്ച ചിന്തകൾ സൃഷ്ടിച്ച ഒരു വലിയ നീർക്കുമിളയിലാണ് അവൾ കുത്തിയത് .  വീണ്ടും കാണുമ്പോൾ അവൾ പഴയതുപോലെ "കമലാ ' എന്നു വിളിച്ചു , വല്യതിരക്കുകളിൽ കുറെ ദിവസ്സം കാണാതിരുന്നിട്ട് , പെട്ടെന്ന് ഒരു തലമാത്രം നീട്ടി കൈകൊണ്ടൊരു ആംഗ്യം കാണിച്ചു അവളുടേത്‌ മാത്രമായ ഒരു ഹലോ സൃഷ്ടിച്ചു .

ഒരാഴ്ചമുൻപാണ് അവൾ രാജിവെയ്ക്കുന്നുവെന്നു പറഞ്ഞത് . ഞങ്ങളുടെതുപോലുള്ള നോൺ-പ്രോഫിറ്റ് സ്ഥാപനങ്ങളുടെയെല്ലാം അമരക്കാരായ സ്ഥാപനത്തിലേക്ക് ഒരു വലിയ പദവിയിലേക്ക് പോവുകയാണ് . കേട്ടപ്പോൾ സന്തോഷവും സങ്കടവും ഒരുമിച്ചു തോന്നി . അവൾ തെരെഞ്ഞെടുത്ത അവളുടെ യുദ്ധം ജയിച്ചുപോവുകയാണ് . പക്ഷേ "കമലാ " എന്ന ആ വിളി എനിക്ക് മിസ്സ് ചെയ്യും .

രാവിലെ അവൾക്കു ഒരു ഇ-മെയിൽ അയച്ചു, അവസാനദിവസത്തെ തിരക്ക് അറിയാവുന്നതുകൊണ്ട് ഞാൻ നിന്നെ കാണാൻ വരുന്നില്ലെന്ന് പറഞ്ഞു .  ഒരു മണിക്കൂർ കഴിഞ്ഞു ആരോ പിറകിൽ വന്നു ചുമലിൽ തട്ടി , നോക്കുമ്പോൾ അവളാണ് . പതിവുപോലെ ആ ചിരി വിടർന്ന മുഖം. എനിക്ക് ചിരിവന്നില്ല പകരം എന്റെ കണ്ണുകൾ നിറഞ്ഞു . പെട്ടെന്ന് ഇരുകൈകളും നീട്ടി അവൾ സ്നേഹംനിറച്ചു എന്നെ ചേർത്ത് പിടിച്ചു . "കമലാ , നിന്റെ ബുക്ക് ഇറങ്ങുമ്പോൾ എന്നെ വിളിക്കണം .

യാത്രപറഞ്ഞു പിരിയുമ്പോൾ അവൾ പറഞ്ഞു , "നിന്റെ കൾച്ചറൽ ഷോക്ക് മാറിയെങ്കിൽ ഒരു ദിവസ്സം എന്റെ ഭാര്യയെ പരിചയപ്പെടാം". ഞാൻ തലയാട്ടി . പതിവുപോലെ തല ഒരു വശത്തേക്ക് ചെരിച്ചു ഒരു കണ്ണടച്ച് ചിരിച്ചുകൊണ്ട് അവൾ നടന്നു നീങ്ങി . വാതിലിൽ എത്തിയപ്പോൾ തിരിഞ്ഞുനിന്ന് വിളിച്ചു പറഞ്ഞു , "പിന്നെ, ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം കണ്ടുപിടിക്കാൻ നിൽക്കരുത് . നിന്റെ ഇഷ്ടങ്ങളിൽ ജീവിക്കുക, ഗുഡ്ബൈ ".

ചില മനുഷ്യർ എത്ര വലിയ പാഠങ്ങളാണ് നമ്മളെ പഠിപ്പിക്കുന്നത് , അതും ഒന്നു മിന്നി മറയുന്ന നേരം കൊണ്ട് . ഒരു കറുത്ത പേനയെടുത്തു അതിൽ ഞാനെഴുതി , "choose your battle (wisely)", എന്നിട്ട് അത് എപ്പോഴും കണ്ണെത്തുന്ന ഭിത്തിയിൽ ഒട്ടിച്ചു .