Saturday, July 20, 2019



ഒരു ഒഴിവുകാലത്തിന്റെ ആലസ്യത്തിൽ നിന്നും ശരീരവും മനസ്സും മെല്ലെ ഉണർന്നെണീക്കുന്നതേയുള്ളു . രണ്ടുമൂന്നു ദിവസങ്ങൾക്കു മുൻപ് തിരിച്ചെത്തിയെങ്കിലും ഒന്നും ഒരു അടുക്കുംചിട്ടയും ആയിട്ടില്ല . "ജെറ്റ് ലാഗ്" എന്ന ഓമനപ്പേരിട്ടു വിളിച്ചു വീട്ടിൽ കുത്തിയിരിക്കാൻ ജോലി അനുവദിക്കാത്തതുകാരണം പെട്ടെന്നുതന്നെ പതിവുചര്യകളിലേക്ക് ജീവിതം നിർബന്ധിതമായും മാറിയിരിക്കുന്നു  .

എങ്കിലും, മനസ്സ് എവിടെയോ ഉടക്കി നിൽക്കുകയാണ്, തിരിച്ചു വരാൻ മടിച്ചു..

വർഷംതോറുമുള്ള നാട്ടിലേക്കുള്ള യാത്രകൾ ഒരിയ്ക്കലും മടുപ്പിക്കുന്നില്ല . ഓരോ തവണയും തിരിച്ചെത്തുമ്പോൾ കൂടുതൽ കൂടുതൽ നഷ്ടബോധം അതെന്നിൽ നിറയ്ക്കുന്നു . കുറച്ചുദിവസങ്ങൾ വല്ലാത്തൊരു വിങ്ങലിലാണ് മനസ്സു സഞ്ചരിക്കുക . എന്നെങ്കിലും നാട്ടിലേക്ക് മടങ്ങിയെത്തണമെന്നും ആ മണ്ണിൽ ജീവിക്കണമെന്നും ഉള്ള ആഗ്രഹം കൂടുതൽ ശക്തമാവുന്നു.

 എന്നെങ്കിലും, ഓർമ്മകളുടെ പെരുമഴപ്പെയ്ത്തിൽ ആരോ നീട്ടിയ സ്നേഹത്തിന്റെ കുടപിടിച്ചു ഒറ്റയ്ക്കു നടന്നിട്ടുണ്ടോ?  . ആരുടെയോ പിൻവിളിക്കു കാതോർത്തു , ഇടയ്ക്കെപ്പോഴോ തിരിഞ്ഞുനിന്നു ഒറ്റയ്ക്കാണെന്നു ബോധ്യപ്പെടുത്തുമ്പോൾ... വല്ലാത്തൊരു ഒറ്റപ്പെടലാണത്. എത്രയോ കാതങ്ങൾക്കപ്പുറത്താണ് സ്നേഹത്തിന്റെ നനുത്ത പിൻവിളികൾ എന്ന യാഥാർഥ്യം കണ്ണുകൾ നിറയ്ക്കുമ്പോൾ , അവ അമർത്തിത്തുടച്ചു ഒരു പാഴ്ച്ചിരിയിൽ ഒതുക്കിക്കളയാൻ ഞാനും  പഠിച്ചിരിക്കുന്നു .

ഡൗൺടൗണിലെ  മരങ്ങൾക്കു കീഴിലൂടെ ഒറ്റയ്ക്ക് ഓഫീസിലേക്കു നടക്കുമ്പോൾ ചില്ലകളിലൊന്നിലെ ഒറ്റക്കിളിയുടെ കരച്ചിൽ മാത്രം എന്നെ പിടിച്ചുനിർത്തുന്നു . നിറഞ്ഞപച്ചിലകൾക്കിടയിലും വസന്തത്തിന്റെ പ്രതീക്ഷയിലും നേർത്ത മഴച്ചാർത്തിലും ഒറ്റയ്ക്കായിപ്പോവുന്നവർക്ക് ഒരേ ഹൃദയമിടിപ്പാണ് .

ഇതെഴുതാനിരിക്കുമ്പോൾ പുറത്തു മഴ പെയ്യുന്നുണ്ട് . എന്റെ ചില്ലു ജാലകത്തിൽ വന്നടിക്കുന്ന മഴത്തുള്ളികൾക്ക് കപടമായ ഒരു ശാന്തതയാണ് . ഇതെവിടെ, നാട്ടിലെ അകവും പുറവും തണുപ്പിക്കുന്ന എന്റെ രാത്രിമഴകളെവിടെ ? രാത്രിമഴയുടെ ആരവം കേട്ട് ജനലഴികളിൽ പിടിച്ചു ആ മഴ കണ്ടു നിന്നിട്ടുണ്ടോ? എന്തൊരു ഭംഗിയാണതിന് !! ഇടയ്ക്കിടെ വീശിയടിക്കുന്ന കാറ്റിൽ മുഖത്തേൽക്കുന്ന മഴച്ചാറ്റലുകൾക്കു എന്തൊരു സ്നേഹവായ്പാണ് !! ഭൂമിയിൽ എവിടെയാണ് ഇതിനു പകരം വയ്ക്കാവുന്ന സ്നേഹസ്പർശനങ്ങളുള്ളത് ? "മഴ കൊള്ളേണ്ട , പനി പിടിച്ചാലോ " എന്ന് ആശങ്കപ്പെട്ട് തിടുക്കത്തിൽ വന്ന് ജനാലവാതിലുകൾ അടയ്ക്കാൻ ലോകത്തിന്റെ ഇങ്ങേയറ്റത്തു എനിക്ക് ആരാണുള്ളത് ?  പരിഭവം പറഞ്ഞാലും കലഹിച്ചാലും എന്റെ കണ്ണൊന്നു നിറയുമ്പോൾ ഉള്ളു  പിടയുന്ന ബന്ധങ്ങൾ എത്രയകലെയാണ് .

എങ്കിലും നെഞ്ചോടു ചേർത്തുവച്ചിട്ടുണ്ട് കുറേ ഓർമ്മകൾ.. എത്ര അകലെയായിരുന്നാലും എന്റെ മനസ്സിന്റെ പടവുകൾ കയറിവന്ന് എന്നെ ചേർത്തു പിടിക്കുന്ന കുറേ നേരോർമ്മകൾ . വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുമ്പോഴും പരിഭവത്തിന്റെ ഒരു നോട്ടംപോലും തരാതെ കൂടുതൽ സ്നേഹത്തോടെ എന്നിലേക്ക്‌ തിരികെയെത്തിയ സുഹൃത്ത് , ഒന്നു കാണാനും സംസാരിക്കാനും വേണ്ടി വളരെ ദൂരെ നിന്നും എത്തി , അപ്രതീക്ഷിത സാഹചര്യത്തിൽ ഒരു അഞ്ചുമിനിറ്റിൽ കൂടിക്കാഴ്ചയൊതുക്കി നിറഞ്ഞപുഞ്ചിരിയിൽ യാത്ര പറഞ്ഞൊരാൾ , കുടുംബസമേതമെത്തി പഴയൊരു വാഗ്ദാനം പൂർത്തീകരിച്ചു മടങ്ങിയ മറ്റൊരാൾ , ചുട്ടുപൊള്ളുന്ന  പനിച്ചൂടിൽ കിടക്കുമ്പോൾ വാങ്ങാൻ പറ്റാതെപോയ "സൂസന്നയുടെ ഗ്രന്ഥപ്പുര " പോസ്റ്റിലെത്തിച്ചു ഞെട്ടിച്ച കാണാമറയത്തെ സുഹൃത്ത്. കാണണമെന്ന് ആഗ്രഹിച്ചിട്ടും സാധിക്കാതെപോയ ചില മുഖങ്ങൾ ... സ്നേഹക്കടങ്ങളുടെ ലിസ്റ്റ് നീളുകയാണ് .

ചില കടങ്ങൾ ഞാൻ വീട്ടുന്നില്ല , ഓർമ്മക്കായ് അവ അങ്ങനെ കിടക്കട്ടേ ... വീഴുമെന്നു തോന്നുമ്പോൾ പ്രതീക്ഷകൾ കരുപ്പിടിപ്പിക്കാൻ  ജീവിതം വഴിയോരങ്ങളിൽ വിളമ്പുന്ന ചില നുറുങ്ങുവിദ്യകൾ ...