Friday, August 31, 2018

അങ്ങനെ വീണ്ടും വെള്ളിയാഴ്ച്ചയായി .  ചില കാട്ടിക്കൂട്ടലുകൾ കാണുമ്പോൾ വെള്ളിയാഴ്ചകൾക്കു വേണ്ടി മാത്രമാണ് ഞാൻ കാത്തിരിക്കുന്നത് എന്ന് എനിക്ക് തന്നെ തോന്നാറുണ്ട് . അത്, വീടിനും ഓഫീസ്സിനും ഇടയിൽ തിങ്കൾ മുതൽ വെള്ളിവരെ ഓടിത്തീർക്കുന്ന ഒരു വീട്ടമ്മയുടെ അവിവേകമായിക്കരുതി വായനക്കാർ ക്ഷമിക്കുക . വെള്ളിയാഴ്ച്ച വൈകുന്നേരങ്ങൾ അങ്ങനെ അലസമായിരിക്കാനുള്ള അവസരമാണ് . അടുത്ത രണ്ടുദിവസം അവധി, അടുക്കളയ്ക്ക് അവധി കൊടുത്തു വെറുതേ ഇരുന്ന് ഭർത്താവിനോടു എന്തെങ്കിലും കൊച്ചുവാർത്തമാനമൊക്കെ പറഞ്ഞു മക്കളോട് തല്ലുപിടിച്ചു അങ്ങനെ നേരം കൊല്ലുക . കേൾക്കുമ്പോൾ അത്ര വല്യ കാര്യമൊന്നുമല്ലെങ്കിലും അടുത്ത ഒരാഴ്ചയിലേക്കുള്ള ഊർജ്ജം തരുന്നത് ഈ വൈകുന്നേരങ്ങളാണ് .

വെള്ളിയാഴ്ച്ച ഉച്ചകഴിയുമ്പോൾ മുതൽ ഓഫീസിൽ ജോലി ചെയ്യാൻ വല്യ മടിയാണ്, സമയം അങ്ങ് നീങ്ങാത്തതുപോലെ . മനസ്സിൽ വരുന്ന ആശയങ്ങളൊക്കെ ഒരു സ്റ്റിക്കിനോട്ടിൽ എഴുതി ഒട്ടിച്ചുകൊണ്ടിരുന്നു, മൂന്നു ദിവസം അവധിയുണ്ട്. എവിടെയെങ്കിലും യാത്ര പോകാം . ഇഷ്ടമുള്ളത് എന്തെങ്കിലുമൊക്കെ ചെയ്യാം. ഇന്നലെ രാത്രി മടിപിടിച്ചു കലക്കി വച്ച ഹെന്ന ഇടണം, തലയ്ക്കൊരു തണുപ്പുകിട്ടട്ടെ. വെള്ളിയാഴ്ച്ചയായതുകൊണ്ടു ഭർത്താവിനു സമയമുണ്ടല്ലോ , സഹായിക്കാമോയെന്നു ചോദിക്കാം , ചെയ്യുമായിരിക്കും , കാരണമുണ്ട് .

രണ്ടുദിവസം മുൻപ് പതിവുപോലെ വൈകിട്ട് കാപ്പികുടിച്ചിരിക്കുമ്പോൾ ഭർത്താവ് പറഞ്ഞു, "നിനക്കീയിടെയായി ഒരു മാറ്റമുണ്ട് ,  സ്ട്രെസ് ഒക്കെ ഒന്ന് കുറഞ്ഞത് പോലെ , സദാ സമയവും ആവലാതിപ്പെട്ടിരുന്ന നീ അത് നിർത്തിയിരിക്കുന്നു . വായന കൂടിയതിന്റെ ആവും". അതെനിക്കും തോന്നാതിരുന്നില്ല, ഒരു കനമില്ലാതായതുപോലെ . മാധവിക്കുട്ടിയുടെ ബുക്കുകളാണ് രണ്ടാഴ്ച്ചയായി ട്രെയിൻ യാത്രയിലെ കൂട്ട്. വായിച്ചു പുസ്തകമടച്ചുവയ്ക്കുമ്പോൾ ചുറ്റും കാണുന്ന എല്ലാത്തിനും ഒരു സൗന്ദര്യം തോന്നും. സ്നേഹം തോന്നും. വെറുതെ ചിരിക്കാൻ തോന്നും . കാടുകയറിയ  ചിന്തകളെ മുറിച്ചു ഭർത്താവ് തുടർന്നു , "നിന്റെ പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കണമെന്ന് നീ പഠിച്ചു. ഇനി എന്നെങ്കിലും ഇത് ഫലപ്രദമല്ലെന്നു തോന്നിയാൽ ചെയ്യാൻ ഞാൻ ശാസ്ത്രീയമായ  ഒരു വഴി പറഞ്ഞു തരാം "

സോഫയിൽ ചമ്രം പടിഞ്ഞിരുന്ന ഞാൻ "ശാസ്ത്രീയമായ" ആ വഴി കേൾക്കാൻ ഒന്നിളകി നേരേയിരുന്നു, "ഏതൊരു പ്രശ്നത്തെയും നേരിടാൻ ആദ്യം അതിനെ ഓരോരോ  ഭാഗങ്ങളാക്കി ബ്രേക്ക് ചെയ്യുക, എന്നിട്ട് വിശകലനം ചെയ്യുക, വളരെ പെട്ടെന്ന് തന്നെ ഒരു പരിഹാരത്തിലെത്താൻ നമുക്ക് കഴിയും . ഉദാഹരണത്തിന്, അടുത്ത ആഴ്ച്ച കുട്ടികളുടെ സ്കൂൾ തുറക്കുകയാണ്, അതിനു നീ ഇന്നേ സ്ട്രെസ്സ്ഡ് ആണെന്നെനിക്കറിയാം. ബ്രേക്ക് ചെയ്യൂ , സ്കൂളിലേക്ക് എന്തൊക്കെ വേണം, അത് തയ്യാറാക്കാൻ എത്ര നേരം വേണം, ചിന്തിക്കൂ ". ഞാൻ ചിന്തിച്ചു  നോക്കി, ശരിയാണ്,ഭർത്താവാണെങ്കിലും പറഞ്ഞത് നന്നെങ്കിൽ അംഗീകരിക്കണമല്ലോ എന്നെന്റെ പെൺബുദ്ധി ആത്മഗതം ചെയ്തു.

അങ്ങനെ പ്രശ്നങ്ങളൊന്നുമില്ലാത്ത സമാധാനപരമായ  ആഴ്ച്ചകളിലൊന്നാണ് കടന്നുപോയത് . എന്റെ പുസ്തകങ്ങളിൽ ഞാനും വാട്സ്ആപ്പിലും ഫോട്ടോഗ്രഫിയിലും ഭർത്താവും വളരെ രമ്യതയോടെ പരസ്പരബഹുമാനത്തോടെ വിരാജിച്ചു . ഒരാൾ മറ്റേയാൾക്കു ഒരിയ്ക്കലും തടസ്സം നിന്നില്ല .

വെള്ളിയാഴ്ചയിലേക്കു തിരിച്ചു വരാം, സമയം 4 : 30 മുട്ടിയപ്പോൾ ബാഗെടുത്തു ട്രെയിൻ സ്റ്റേഷനിലേക്ക് പാഞ്ഞു . "പക്ഷിയുടെ മണം" വായിച്ചു കഴിഞ്ഞതിനാൽ മീരയുടെ  "ഭഗവാന്റെ മരണം " ആയിരുന്നു കൂട്ട് . ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ പതിവുപോലെ കാത്തുനിൽപ്പുണ്ട് .  കാറിൽ കയറിയിരുന്ന് വീടെത്താറായപ്പോൾ , "ഇന്നൊരു ഫോട്ടോഷൂട്ടിന് ക്ഷണമുണ്ട് , നിജു ഒരു മോഡൽ ഫോട്ടോഷൂട്ട് ചെയ്യുന്നുണ്ട് വൈകിട്ട്. നീ ഇറങ്ങിക്കോ, ഞാൻ പോയിട്ടുവരാം " .

കാർ വഴി തിരിഞ്ഞു അകന്നു മറഞ്ഞു .  കലക്കിവെച്ച ഹെന്ന ആരോ തട്ടിമറിച്ചപോലെ .  വല്ലാത്ത നിരാശ തോന്നി . ഹൃദയത്തിന്റെ ഇടിപ്പിന് വേഗം കൂടി .  പെട്ടെന്നാണോർത്തത്, പ്രശ്നത്തെ ബ്രേക്ക് ചെയ്യണം , കഷണങ്ങളാക്കി നോക്കി, ആദ്യത്തെ കഷണം നിജുവാണ് , "ചേച്ചീ " എന്നുള്ള സ്നേഹം നിറഞ്ഞ വിളി ഓർത്തപ്പോൾ തോന്നി ബ്രേക്ക് ചെയ്യണ്ട, പാവം. ഭഗവാന്റെ മരണം വിട്ട് ഞാൻ നീർമാതളം കയ്യിലെടുത്തു .


Thursday, August 23, 2018

സമർപ്പണം : ജലം കൊണ്ടു മുറിവേറ്റവർക്ക്

"നമ്മൾ അതിജീവിയ്ക്കും " - ഒരേയൊരു മുദ്രാവാക്യം മാത്രമേ ഇപ്പോൾ ഉയർന്നുകേൾക്കുന്നുള്ളൂ , മഹാപ്രളയം മായ്ച്ചെഴുതിയ ഒരേയൊരു മുദ്രാവാക്യം . അതിനു കൊടികളുടെ അകമ്പടിയില്ല, രാഷ്ട്രീയത്തിന്റെ  വൃത്തികെട്ട സൂത്രവാക്യങ്ങളില്ല,

ഒരൊറ്റ ജാതി, ഒരൊറ്റ മതം, ഒരൊറ്റ മനസ്സ് - മനുഷ്യൻ -എത്ര മനോഹരമായ സൃഷ്ടി !!!

എത്ര ഭയാനകമായ കാഴ്ച്ചകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് ആ ദിവസങ്ങൾ കടന്നുപോയത് .  വാർത്തകൾക്കായി ടീവിയുടെ മുന്നിൽ ഇരുന്ന നീണ്ട മണിക്കൂറുകൾ. മാതാപിതാക്കളും കൂടെപ്പിറപ്പുകളും സുരക്ഷിതരാണെന്ന വിവരത്തിന് ഉള്ളിലെ തീയണയ്ക്കാൻ ആയില്ല.  മഹാപ്രളയത്തിൽ മുങ്ങിയമരുന്നത് എന്റെ നാടാണ്, ഭക്ഷണമില്ലാതെ, വെള്ളമില്ലാതെ ഒറ്റപ്പെട്ട് ജീവനുവേണ്ടി കേഴുന്നത് എന്റെ ആളുകളാണ് . സഹായത്തിനായുള്ള ഓരോ നിലവിളികൾക്കുമൊപ്പം ഞാനും വിതുമ്പി.  ജീവനെത്തേടിയുള്ള ഓരോ തിരച്ചിലിലും അവരോടൊപ്പം പ്രാർത്ഥിച്ചു.  ദൈവദൂതൻമാരെപ്പോലെ കടലമ്മയുടെ സ്വന്തം മക്കൾ ജീവൻ പണയപ്പെടുത്തി രക്ഷകരായപ്പോൾ മനസ്സുകൊണ്ട് ആ കാൽക്കൽ വീണു . എന്തിനും തയ്യാറായ പട്ടാളത്തിനും പോലീസിനും സ്നേഹം കൊണ്ട് നന്ദിപറഞ്ഞു.

ഒരിക്കൽപ്പോലും , ആരും പരസ്പരം ചോദിച്ചില്ല - നിന്റെ മതമേതാണെന്ന് .

ഒരു മഹാ പ്രളയം വേണ്ടിവന്നു മനുഷ്യൻ മനുഷ്യനാവാൻ.  സഹോദരങ്ങളുടെ കണ്ണീരൊപ്പാൻ, ജീവന്റെ തുടിപ്പുകൾ തിരിച്ചറിയാൻ.

എന്റെ സ്കൂൾ കാലഘട്ടങ്ങളിൽ ഒരിക്കൽപോലും കേൾക്കാത്ത ഒരു ചോദ്യമായിരുന്നു അത് . മതമേതായാലും മനുഷ്യനായി വളരുക എന്നതാണ് ഞാൻ പഠിച്ചത് .  തൊട്ടടുത്ത വീട്ടിലെ അമ്മിണിച്ചേച്ചിയും ഇന്ദിരച്ചേച്ചിയുമൊക്കെ ഞങ്ങൾക്ക് അമ്മമാർ തന്നെയായിരുന്നു. പെരുന്നാളുകൾ ഞങ്ങൾ ഒരുമിച്ചാഘോഷിച്ചു. വിഷുവിനു കൈനീട്ടം വാങ്ങാൻ ചേച്ചിമാരുടെ പിന്നിൽ തിക്കിത്തിരക്കി. ഓണത്തിന് ഒരുമിച്ചു പൂക്കളമിട്ടു . ക്രിസ്തുമസ്സിനു നക്ഷത്രങ്ങൾ തൂക്കി . ആർക്കും ഒന്നും സംഭവിച്ചില്ല, ഞങ്ങൾ അല്ലാഹുവിനോടും അവർ ഭഗവാനോടും യേശുവിനോടും പ്രാർത്ഥിച്ചു, എല്ലാർക്കും നന്മ ഉണ്ടാവണേ എന്ന് . ആരും ആരുടേയും  വിശ്വാസങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും തടസ്സം നിന്നതുമില്ല.

ആ കാലമൊക്കെ എവിടെയാണ് പോയ്മറഞ്ഞത് ? കാനഡയിലേക്ക് കുടിയേറിയതിനുശേഷം നാട്ടിലേക്കുള്ള ഓരോ സന്ദർശനവും തുറന്നുവച്ചത് അപരിചിതമായ അനുഭവങ്ങളായിരുന്നു.  ഒരേ പാത്രത്തിൽ ഉണ്ട് ഒരേ കപ്പിൽനിന്നും വെള്ളം കുടിച്ചു ഒരേ ക്‌ളാസിൽ പഠിച്ച സതീർഥ്യർ പോലും കാണുമ്പോൾ അപരിചിതമായ ഭാഷ സംസാരിച്ചു, ശീലങ്ങൾ കാണിച്ചു. ഓർമ്മകൾ പുനർജീവിപ്പിക്കാൻ തുടങ്ങിയ വാട്സാപ്പ് കൂട്ടായ്മകളിൽ വർഗ്ഗീയ വിഷം ശർദ്ദിച്ചിട്ടു . രാഷ്ട്രീയവും ജാതിയും വർഗ്ഗീയതയും എല്ലാം കാളകൂടവിഷം പോലെ പൊങ്ങിവന്നു, സൗഹൃദവും സ്നേഹവും മാത്രം പുനർജ്ജനിച്ചില്ല. മനുഷ്യൻ എന്ന പദം തന്നെ നിരർത്ഥകമായി തോന്നി.

എന്റെ തലമുറ എത്രമാത്രം  അധഃപതിച്ചെന്നു പലപ്പോഴും വേദനയോടെ ഓർത്തിട്ടുണ്ട് .

ഒടുവിൽ പ്രകൃതി തന്നെ മുന്നിട്ടിറങ്ങി, മുങ്ങിത്തോർന്നപ്പോൾ ബാക്കിയായത് ജീവിതത്തെക്കുറിച്ചുള്ള ആവലാതികൾ മാത്രം. രക്ഷപ്പെടുത്താൻ നീട്ടിയ കൈകളും ധൈര്യം പകരുന്ന കണ്ണുകളും മാത്രമേ കണ്ടുള്ളൂ , താടിയോ തൊപ്പിയോ കാഷായമോ കുരിശോ ഒന്നും കണ്ണിൽപ്പെട്ടില്ല . കണ്ടത് കുറേ മനുഷ്യരെയാണ്, മതിൽകെട്ടുകളില്ലാത്ത സാധാരണ മനുഷ്യർ.

ദുരിതാശ്വാസ ക്യാമ്പുകളിൽ ഒരുമിച്ചുണ്ടു, ഉറങ്ങി. എല്ലാവരും അവനവന്റെ പ്രാർത്ഥനകളിൽ നാടിനുവേണ്ടി കരഞ്ഞപേക്ഷിച്ചു. മഹാപ്രളയത്തിന്റെ  പോറലേൽക്കാത്തവർ ദുരിതക്കയത്തിലെ സഹോദരർക്കുവേണ്ടി ആഘോഷങ്ങൾ വേണ്ടെന്നു വച്ചു , ആരാധനാലയങ്ങൾ തുറന്നുകൊടുത്തു .  ലോകത്തിന്റെ വിവിധകോണുകളിൽ  പ്രവാസികൾ നാടിനുവേണ്ടി മുന്നിട്ടിറങ്ങി, ആവുന്നവിധം സഹായങ്ങളെത്തിച്ചു, ആർഭാടങ്ങൾ മാറ്റിവെച്ചു . ഒരൊറ്റ ചിന്തയേ ഉണ്ടായുള്ളൂ, "കരകയറ്റണം ".

പക്ഷേ, നിവർന്നുനിന്നു കഴിയുമ്പോൾ പഴയ പ്രേതങ്ങൾ വീണ്ടും വരും, കൊടിയായും വർഗ്ഗീയ വിഷമായും ചുറ്റുംനിന്ന് ആർത്തട്ടഹസിക്കും . പോകാൻ പറയണം, ആ പേക്കൂത്തുകൾക്കു നേരെ കാറിത്തുപ്പണം .

വെള്ളമിറങ്ങിയപ്പോൾ ബാക്കിയായ ചെളികൾ കഴുകിയിറക്കുമ്പോൾ മനസ്സുകൂടെ വെടിപ്പാക്കണം . പ്രളയം ബാക്കിവച്ചത് സ്നേഹത്തിന്റെ ശേഷിപ്പുകളാവണം , നാമൊന്ന് എന്ന്  അഭിമാനത്തോടെ വിളിച്ചുപറയണം , പ്രതീക്ഷയുടെ അവസാന കച്ചിത്തുരുമ്പാണിത് , അതെങ്കിലും ബാക്കി വെച്ചില്ലെങ്കിൽ നമ്മുടെ മക്കൾ മനുഷ്യരല്ലാതാവും, ആത്മാവില്ലാത്ത, ജീവിക്കുന്ന  വെറും ജഡങ്ങൾ മാത്രമാകും. അതിന് വിട്ടുകൊടുക്കരുത് നമ്മുടെ കുഞ്ഞുങ്ങളെ.

 "നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും."




Wednesday, August 15, 2018


ജീവനറ്റ ആ കുരുന്നിന്റെ ശരീരം ചേർത്തുപിടിച്ചു നിൽക്കുന്ന അഗ്നിശമനസേനാംഗത്തിന്റെ ചിത്രം ഉറക്കം കെടുത്തുകയാണ് . മഹാപ്രളയത്തിൽ മുങ്ങിയ പ്രിയ നാടിന്റെ വാർത്തകൾ കണ്ണുകളിൽ വീണ്ടും പേമാരി പെയ്യിക്കുകയാണ് .  രക്ഷപ്പെടാനാവാതെ കുടുങ്ങിപ്പോയവരും ക്യാമ്പുകളിൽ അഭയം തേടിയവരും  നാളെയെന്ത് എന്ന് ഒരുപോലെ ആശങ്കപ്പെടുന്നു . വാർത്തകൾ കണ്ടുമറക്കാതെ എന്തെങ്കിലും ചെയ്യാം നമുക്ക് , കൈകോർത്തിറങ്ങാം  നമ്മുടെ നാടിനു വേണ്ടി .

ആർത്തലച്ചെത്തുന്ന മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകുന്നത് വീടും വസ്തുക്കളും മാത്രമല്ലാ, ജീവിതങ്ങളാണ് . ചോര നീരാക്കി സ്വരുക്കൂട്ടിയ കിടപ്പാടങ്ങളും കരുതിവച്ച സ്വപ്നങ്ങളും കലിതുള്ളുന്ന കാലവര്ഷത്തിനു മുന്നിൽ തകർന്നടിയുന്നു . ഒരിക്കലും ഉണരാത്ത ഉറക്കം ഉറങ്ങിയവരും കാത്തിരിക്കാൻ തരിമ്പു പ്രതീക്ഷപോലും ബാക്കിവയ്ക്കാതെ കാണാമറയത്തു മറഞ്ഞവരും ബാക്കിയാക്കിയത് നിസ്സഹായാരായ ഒരു കൂട്ടം ആളുകളെയാണ് .  പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വന്ദ്യവയോധികർ വരെ ദുരിതപ്പേമാരിയിൽ മുങ്ങിത്താഴുന്നു . കൈകോർത്തിറങ്ങാം  നമ്മുടെ നാടിനു വേണ്ടി .


# Pray for Kerala എന്ന ഹാഷ്ടാഗ് മാത്രം മതിയാകില്ലാ  കേരളത്തിന് . പ്രാർത്ഥനകൾ വേണം . പക്ഷെ ഇന്നത്തെ അവസ്ഥ നേരിടാൻ അത് മാത്രം പോരാ . ലോകത്തിന്റെ ഏതുകോണിൽ ജീവിച്ചാലും നാം പിറന്ന മണ്ണ് നമുക്ക് അമ്മയാണ് , നമ്മുടെ തറവാടാണ്, ഒരുമിച്ച് ഇറങ്ങണം .

പെരുന്നാളും ഓണവുമൊന്നും ആഘോഷിക്കാൻ കഴിയാത്ത, ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും സകലതും നഷ്ടപ്പെട്ട ഒട്ടനവധി കുഞ്ഞുങ്ങളുടെ മുഖങ്ങൾ ദൈന്യത നിറഞ്ഞ കണ്ണുകളുമായി നമ്മെ നോക്കുന്നുണ്ട് . ആഘോഷങ്ങൾ ഇത്തവണത്തേക്കു നമുക്ക് മാറ്റിവയ്ക്കാം. ആ പണം ദുരിതബാധിതരെ സഹായിക്കാൻ സ്വരൂപിക്കാം . ഓരോ രൂപയും വിലപിടിപ്പുള്ളതാണ് . ഒരു കുപ്പി ശുദ്ധ ജലം വാങ്ങാൻ, ഒരു പുതപ്പുവാങ്ങാൻ , മരുന്നുവാങ്ങാൻ..നമ്മുടെ ഒരു രൂപ സഹായകമായെങ്കിൽ അതിലും വലിയ എന്ത് സന്തോഷമാണ് ഏതൊരാഘോഷവും നമുക്ക് തരിക? കണക്കുകൾ പരസ്യപ്പെടുത്തേണ്ടതുമില്ല. അത് നമുക്കും പടച്ചതമ്പുരാനും  ഇടയിൽ മാത്രം ഒതുങ്ങട്ടേ .

ഒന്നോർമ്മിക്കുക , ദുരിതം നമ്മുടെ മുറ്റത്തെത്തുന്നതുവരെ, നമ്മുടെ പ്രിയപ്പെട്ടവരിലേക്കെത്തുന്നത് വരെ കാത്തിരിക്കേണ്ടതില്ല. ആഘോഷങ്ങൾ മാറ്റിവെക്കാൻ നമ്മുടെ വീട്ടിൽ ദുരന്തം സംഭവിക്കേണ്ടതില്ല. നമ്മുടെ നാട് കരയുമ്പോൾ നാം ചിരിക്കുന്നതെങ്ങനെ ?

ഓർമ്മയുണ്ടാവുക - ഏതൊരാളും അഭയാർത്ഥിയാവാൻ ഒരു നിമിഷം മതി .



Wednesday, August 1, 2018

"ഹൃദയമുരുകി നീ കരയുകയില്ലെങ്കിൽ,
കദനം നിറയുമൊരു കഥപറയാം " എന്നു കരുണാർദ്രമായ സ്വരത്തിൽ പാടിപ്പാടി കണ്ണുനനയിച്ച പാട്ടുകാരൻ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി ...
എന്നു മുതലാണ് ഗസലുകളെ സ്നേഹിച്ചുതുടങ്ങിയതെന്ന് ഓർമ്മയില്ല , സൗഹൃദവും പ്രണയവും തമ്മിലുള്ള വളരെ നേർത്ത അതിർവരമ്പ് മനസ്സിലായിത്തുടങ്ങിയ അന്നു മുതലാവാം . പങ്കജ് ഉദാസ് പ്രണയം നിറച്ചു പാടിയ ഗസലുകളാണ് ഏറെക്കാലം മനസ്സിൽ ആവാഹിച്ചതും കേട്ടു നടന്നതും . പറയാനാഗ്രഹിച്ച പലതും അദ്ദേഹത്തിന്റെ സ്വരത്തിലൂടെ ഒഴുകിയെത്തിയപ്പോൾ ഗസലുകൾ പ്രിയ കൂട്ടുകാരായി. വിരഹം നിറഞ്ഞ ശബ്ദത്തിൽ "ചിട്ടി ആയി ഹേ , ആയി ഹേ ..." എന്ന് അദ്ദേഹം പാടിയപ്പോൾ കണ്ണീരൊഴുക്കി .
ലോർഡ് കൃഷ്ണ ബാങ്കു കുടുംബത്തിൽ എത്തപ്പെട്ടപ്പോൾ ആണ് പങ്കജ് ഉദാസിൽ നിന്നും ജഗ്ജിത് സിങ്ങിലേക്കു എത്തിനോക്കുന്നത് . പി ഭാസ്കരൻ മാഷിന്റെ അനന്തരവനായ ബിനോദ് സാറാണ് തന്റെ ഘനഗംഭീര സ്വരത്തിൽ ജഗ്ജിത് സിങ്ങിന്റെ ഗസലുകൾ മൂളിനടന്നിരുന്നത് . ചില ഉച്ചയൂണു വേളകളിൽ നിർബന്ധത്തിനു വഴങ്ങി അദ്ദേഹത്തിലൂടെ ജഗ്ജിത് സിംഗ് പാടി , "തും ഇത്നാ ജോ മുസ്‌കുരാ രഹെ ഹോ...". ഓണാഘോഷത്തിനു കീബോർഡിനൊപ്പം സ്വയം അലിഞ്ഞു കറയറ്റ ശബ്ദത്തിൽ പാടി അദ്ദേഹം ഗസലുകളിലേക്കു ഊളിയിട്ടു .
ബിനോദ് സർ തന്നെയാണ്, "കുട്ടീ , ഈ മലയാളം ഗസലുകൾ കേട്ടു നോക്കൂ ", എന്നു പറഞ്ഞു ഉമ്പായിയുടെ ഗസലുകളിലേക്ക് എന്നെ ക്ഷണിച്ചത് . കേൾക്കുംതോറും "കേൾക്കാൻ വൈകിയതെന്തേ " എന്ന് അവയെന്നോട് നനുത്ത ശബ്ദത്തിൽ ചോദിച്ചു കൊണ്ടിരുന്നു . "വീണ്ടും പാടാം സഖീ നിനക്കായ് ഒരു വിരഹഗാനം ഞാൻ " എന്ന് പറഞ്ഞു എന്റെ വിരഹകാലങ്ങളെ സംഗീതമയമാക്കി . വരണ്ട മനസ്സിൽ പ്രണയം ചാലിച്ച് കുളിർമഴ പെയ്യിച്ചു . ഗസലുകളും പുസ്തകങ്ങളും ജാടകളില്ലാത്ത കുറച്ചുകൂട്ടുകാരും സഹപ്രവർത്തകരും നിറഞ്ഞ ഒരു കാലം.. ഇരുട്ടി വെളുക്കുമ്പോൾ മാഞ്ഞുപോയ ഒരു സ്വപ്നം പോലെ .
ഇവിടെ , ഒറ്റപ്പെടലിന്റെ ചില നിമിഷങ്ങളിൽ പങ്കജ് ഉദാസിന്റെയും ജഗ്ജിത് സിംഗിന്റെയും കൂട്ടത്തിൽ ഉമ്പായിയും എന്റെ അടുക്കളയിൽ വിരുന്നിനെത്തി . അവർക്കൊപ്പം ചുള്ളിക്കാടും മധുസൂദനൻ നായരും വേണുഗോപാലിലൂടെ സുഗതകുമാരിയും എനിക്ക് വേണ്ടി പാടിക്കൊണ്ടിരുന്നു .
ഒടുവിൽ പാട്ടുനിർത്തി എന്റെ പ്രിയഗായകൻ യാത്രയാവുകയാണ്,
പ്രണയം നിറച്ച മരണമില്ലാത്ത വരികൾ ബാക്കിയാക്കി .
എൻറെ അടുക്കളയിൽ വിരഹം നിറച്ചു ഇനിയും അദ്ദേഹത്തിന്റെ ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കും,
"പിരിയുവാൻ നേരത്തു കാണുവാൻ ആശിച്ച ..
ഒരു മുഖം മാത്രം ഞാൻ കണ്ടതില്ല....'