Thursday, August 23, 2018

സമർപ്പണം : ജലം കൊണ്ടു മുറിവേറ്റവർക്ക്

"നമ്മൾ അതിജീവിയ്ക്കും " - ഒരേയൊരു മുദ്രാവാക്യം മാത്രമേ ഇപ്പോൾ ഉയർന്നുകേൾക്കുന്നുള്ളൂ , മഹാപ്രളയം മായ്ച്ചെഴുതിയ ഒരേയൊരു മുദ്രാവാക്യം . അതിനു കൊടികളുടെ അകമ്പടിയില്ല, രാഷ്ട്രീയത്തിന്റെ  വൃത്തികെട്ട സൂത്രവാക്യങ്ങളില്ല,

ഒരൊറ്റ ജാതി, ഒരൊറ്റ മതം, ഒരൊറ്റ മനസ്സ് - മനുഷ്യൻ -എത്ര മനോഹരമായ സൃഷ്ടി !!!

എത്ര ഭയാനകമായ കാഴ്ച്ചകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് ആ ദിവസങ്ങൾ കടന്നുപോയത് .  വാർത്തകൾക്കായി ടീവിയുടെ മുന്നിൽ ഇരുന്ന നീണ്ട മണിക്കൂറുകൾ. മാതാപിതാക്കളും കൂടെപ്പിറപ്പുകളും സുരക്ഷിതരാണെന്ന വിവരത്തിന് ഉള്ളിലെ തീയണയ്ക്കാൻ ആയില്ല.  മഹാപ്രളയത്തിൽ മുങ്ങിയമരുന്നത് എന്റെ നാടാണ്, ഭക്ഷണമില്ലാതെ, വെള്ളമില്ലാതെ ഒറ്റപ്പെട്ട് ജീവനുവേണ്ടി കേഴുന്നത് എന്റെ ആളുകളാണ് . സഹായത്തിനായുള്ള ഓരോ നിലവിളികൾക്കുമൊപ്പം ഞാനും വിതുമ്പി.  ജീവനെത്തേടിയുള്ള ഓരോ തിരച്ചിലിലും അവരോടൊപ്പം പ്രാർത്ഥിച്ചു.  ദൈവദൂതൻമാരെപ്പോലെ കടലമ്മയുടെ സ്വന്തം മക്കൾ ജീവൻ പണയപ്പെടുത്തി രക്ഷകരായപ്പോൾ മനസ്സുകൊണ്ട് ആ കാൽക്കൽ വീണു . എന്തിനും തയ്യാറായ പട്ടാളത്തിനും പോലീസിനും സ്നേഹം കൊണ്ട് നന്ദിപറഞ്ഞു.

ഒരിക്കൽപ്പോലും , ആരും പരസ്പരം ചോദിച്ചില്ല - നിന്റെ മതമേതാണെന്ന് .

ഒരു മഹാ പ്രളയം വേണ്ടിവന്നു മനുഷ്യൻ മനുഷ്യനാവാൻ.  സഹോദരങ്ങളുടെ കണ്ണീരൊപ്പാൻ, ജീവന്റെ തുടിപ്പുകൾ തിരിച്ചറിയാൻ.

എന്റെ സ്കൂൾ കാലഘട്ടങ്ങളിൽ ഒരിക്കൽപോലും കേൾക്കാത്ത ഒരു ചോദ്യമായിരുന്നു അത് . മതമേതായാലും മനുഷ്യനായി വളരുക എന്നതാണ് ഞാൻ പഠിച്ചത് .  തൊട്ടടുത്ത വീട്ടിലെ അമ്മിണിച്ചേച്ചിയും ഇന്ദിരച്ചേച്ചിയുമൊക്കെ ഞങ്ങൾക്ക് അമ്മമാർ തന്നെയായിരുന്നു. പെരുന്നാളുകൾ ഞങ്ങൾ ഒരുമിച്ചാഘോഷിച്ചു. വിഷുവിനു കൈനീട്ടം വാങ്ങാൻ ചേച്ചിമാരുടെ പിന്നിൽ തിക്കിത്തിരക്കി. ഓണത്തിന് ഒരുമിച്ചു പൂക്കളമിട്ടു . ക്രിസ്തുമസ്സിനു നക്ഷത്രങ്ങൾ തൂക്കി . ആർക്കും ഒന്നും സംഭവിച്ചില്ല, ഞങ്ങൾ അല്ലാഹുവിനോടും അവർ ഭഗവാനോടും യേശുവിനോടും പ്രാർത്ഥിച്ചു, എല്ലാർക്കും നന്മ ഉണ്ടാവണേ എന്ന് . ആരും ആരുടേയും  വിശ്വാസങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും തടസ്സം നിന്നതുമില്ല.

ആ കാലമൊക്കെ എവിടെയാണ് പോയ്മറഞ്ഞത് ? കാനഡയിലേക്ക് കുടിയേറിയതിനുശേഷം നാട്ടിലേക്കുള്ള ഓരോ സന്ദർശനവും തുറന്നുവച്ചത് അപരിചിതമായ അനുഭവങ്ങളായിരുന്നു.  ഒരേ പാത്രത്തിൽ ഉണ്ട് ഒരേ കപ്പിൽനിന്നും വെള്ളം കുടിച്ചു ഒരേ ക്‌ളാസിൽ പഠിച്ച സതീർഥ്യർ പോലും കാണുമ്പോൾ അപരിചിതമായ ഭാഷ സംസാരിച്ചു, ശീലങ്ങൾ കാണിച്ചു. ഓർമ്മകൾ പുനർജീവിപ്പിക്കാൻ തുടങ്ങിയ വാട്സാപ്പ് കൂട്ടായ്മകളിൽ വർഗ്ഗീയ വിഷം ശർദ്ദിച്ചിട്ടു . രാഷ്ട്രീയവും ജാതിയും വർഗ്ഗീയതയും എല്ലാം കാളകൂടവിഷം പോലെ പൊങ്ങിവന്നു, സൗഹൃദവും സ്നേഹവും മാത്രം പുനർജ്ജനിച്ചില്ല. മനുഷ്യൻ എന്ന പദം തന്നെ നിരർത്ഥകമായി തോന്നി.

എന്റെ തലമുറ എത്രമാത്രം  അധഃപതിച്ചെന്നു പലപ്പോഴും വേദനയോടെ ഓർത്തിട്ടുണ്ട് .

ഒടുവിൽ പ്രകൃതി തന്നെ മുന്നിട്ടിറങ്ങി, മുങ്ങിത്തോർന്നപ്പോൾ ബാക്കിയായത് ജീവിതത്തെക്കുറിച്ചുള്ള ആവലാതികൾ മാത്രം. രക്ഷപ്പെടുത്താൻ നീട്ടിയ കൈകളും ധൈര്യം പകരുന്ന കണ്ണുകളും മാത്രമേ കണ്ടുള്ളൂ , താടിയോ തൊപ്പിയോ കാഷായമോ കുരിശോ ഒന്നും കണ്ണിൽപ്പെട്ടില്ല . കണ്ടത് കുറേ മനുഷ്യരെയാണ്, മതിൽകെട്ടുകളില്ലാത്ത സാധാരണ മനുഷ്യർ.

ദുരിതാശ്വാസ ക്യാമ്പുകളിൽ ഒരുമിച്ചുണ്ടു, ഉറങ്ങി. എല്ലാവരും അവനവന്റെ പ്രാർത്ഥനകളിൽ നാടിനുവേണ്ടി കരഞ്ഞപേക്ഷിച്ചു. മഹാപ്രളയത്തിന്റെ  പോറലേൽക്കാത്തവർ ദുരിതക്കയത്തിലെ സഹോദരർക്കുവേണ്ടി ആഘോഷങ്ങൾ വേണ്ടെന്നു വച്ചു , ആരാധനാലയങ്ങൾ തുറന്നുകൊടുത്തു .  ലോകത്തിന്റെ വിവിധകോണുകളിൽ  പ്രവാസികൾ നാടിനുവേണ്ടി മുന്നിട്ടിറങ്ങി, ആവുന്നവിധം സഹായങ്ങളെത്തിച്ചു, ആർഭാടങ്ങൾ മാറ്റിവെച്ചു . ഒരൊറ്റ ചിന്തയേ ഉണ്ടായുള്ളൂ, "കരകയറ്റണം ".

പക്ഷേ, നിവർന്നുനിന്നു കഴിയുമ്പോൾ പഴയ പ്രേതങ്ങൾ വീണ്ടും വരും, കൊടിയായും വർഗ്ഗീയ വിഷമായും ചുറ്റുംനിന്ന് ആർത്തട്ടഹസിക്കും . പോകാൻ പറയണം, ആ പേക്കൂത്തുകൾക്കു നേരെ കാറിത്തുപ്പണം .

വെള്ളമിറങ്ങിയപ്പോൾ ബാക്കിയായ ചെളികൾ കഴുകിയിറക്കുമ്പോൾ മനസ്സുകൂടെ വെടിപ്പാക്കണം . പ്രളയം ബാക്കിവച്ചത് സ്നേഹത്തിന്റെ ശേഷിപ്പുകളാവണം , നാമൊന്ന് എന്ന്  അഭിമാനത്തോടെ വിളിച്ചുപറയണം , പ്രതീക്ഷയുടെ അവസാന കച്ചിത്തുരുമ്പാണിത് , അതെങ്കിലും ബാക്കി വെച്ചില്ലെങ്കിൽ നമ്മുടെ മക്കൾ മനുഷ്യരല്ലാതാവും, ആത്മാവില്ലാത്ത, ജീവിക്കുന്ന  വെറും ജഡങ്ങൾ മാത്രമാകും. അതിന് വിട്ടുകൊടുക്കരുത് നമ്മുടെ കുഞ്ഞുങ്ങളെ.

 "നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും."