Thursday, July 11, 2024

സമീറയുടെ ഭർത്താവ് ..

 സമീറയുടെ ഭർത്താവ് ..


നേരം വളരെ വൈകി ഒരു ഹൗസ്‌ പാർട്ടിയിൽ നിന്നും മടങ്ങി വരുമ്പോഴാണ് അയാൾ ആദ്യം സമീറയുടെ ഭർത്താവിനെക്കുറിച്ചു കേൾക്കുന്നത് . പാർട്ടിയിൽ ഒരിക്കലും ഒഴിയാത്ത വാക്കുകളുടെ പെരുമഴ പെയ്യിച്ചുകൊണ്ടിരുന്ന അയാളെ വളരെ പണിപ്പെട്ടാണ്  ഭാര്യ  വീട്ടിൽ പോവാൻ എഴുന്നേൽപ്പിച്ചത് . അതിന് അവൾ കണ്ണുകൊണ്ടു കെഞ്ചുകയും ആംഗ്യഭാഷയിൽ താണുവീണ് അപേക്ഷിക്കുകയും ചെയ്യേണ്ടി വന്നു . ഇത് പതിവുള്ളതിനാൽ അയാൾ അവയൊന്നും തീരെ ഗൗനിച്ചില്ല .  ഒടുവിൽ അറ്റകൈയ്യെന്നോണം മക്കളെക്കൊണ്ട്‌ വിളിപ്പിച്ചപ്പോൾ ആണ് അയാൾ ഒന്നനങ്ങിയത് . എന്നിട്ടും പുറത്തേക്കിറങ്ങാനുള്ള വാതിലിനരികെ നിന്ന് പത്തു മിനിട്ടു കൂടി സംസാരിച്ചിട്ടേ അയാൾ ഷൂസ് കാലിലേക്കിട്ടുള്ളു .


തിരിച്ചുള്ള യാത്രയിൽ പതിവുള്ള പരാതി അയാളിൽ നിന്നും ഉയർന്നുവന്നു , "ഒരിടത്തും അൽപനേരം സ്വസ്ഥമായി ഇരിക്കാൻ സമ്മതിക്കില്ല, ഒന്ന് സംസാരിച്ചു തുടങ്ങിയതേ ഉള്ളു , അപ്പോഴേക്ക്.. ".  മറുപടിയൊന്നും വരാഞ്ഞപ്പോൾ അയാൾ അടുത്ത സീറ്റിലേക്കൊന്നു പാളി നോക്കി . അവൾ പുറത്തെ ഇരുട്ടിലേക്ക് നോക്കി മൗനമായിരിക്കുകയാണ് .  "നീയെന്താ ആലോചിക്കുന്നത് ? അതോ ഇന്നും മുഖം വീർപ്പിച്ചിരിക്കുകയാണോ ?".

ചോദ്യം കേട്ട് അവൾ അയാളുടെ നേരെ നോക്കി , " ഞാൻ ആ സമീറയുടെ ഭർത്താവിനെക്കുറിച്ചു ചിന്തിക്കുകയായിയുന്നു . എവിടെപ്പോയാലും അയാൾക്ക് എന്ത് തിടുക്കമാണ് വീട്ടിലേക്കെത്താൻ . വീടൊരു സ്വർഗ്ഗമാണെന്നാണ് അയാൾ പറയാറ് . മോഹൻ , നിങ്ങൾക്കെന്താണ് സ്വന്തം വീട്ടിലേക്കു വരാൻ ഇത്ര മടി ? "


അന്നാണ് മോഹൻ  ആദ്യമായി സമീറയുടെ ഭർത്താവിനെക്കുറിച്ചു കേൾക്കുന്നത് .  "ഇതിപ്പോ ആരാണോ പുതിയ അവതാരം , ഇതേവരെ കേട്ടിട്ടില്ലല്ലോ " .


"ഞാൻ പറഞ്ഞിട്ടില്ലേ എന്റെ ഫ്രണ്ട് സമീറ . അവൾക്ക് നൂറു നാവാണ് ഭർത്താവിനെക്കുറിച്ചു പറയുമ്പോൾ . എത്ര കേറിങ് ആണെന്നോ ." അതുപറഞ്ഞു അവൾ വീണ്ടും പുറത്തെ ഇരുട്ടിലേക്ക് മുഖം തിരിച്ചു .


"ഇനിയിപ്പോ ഇതുമതി , തട്ടിച്ചുനോക്കാൻ പുതിയൊരു  ആളായല്ലോ . എനിക്കിത്രയൊക്കെയേ പറ്റൂ . " ശബ്ദം വല്ലാതെ ഉയർത്തി മോഹൻ  അത് പറഞ്ഞത് മനപ്പൂർവ്വമായിയുന്നു . 


ഉച്ചത്തിൽ ശബ്ദമുയർത്തി സംസാരിക്കുന്നത് അവൾക്ക് അസഹനീയമാണെന്ന് മോഹന് അറിയാമായിയുന്നു . അത്തരം സന്ദർഭങ്ങളിലെല്ലാം അവൾ അസ്വസ്ഥയാകുമെന്നും പിന്നെ കുറെ നേരത്തേയ്ക്ക്  മൗനത്തിന്റെ കൂട്ടിലേക്ക് അവൾ ഓടിയൊളിക്കുമെന്നും അറിയാമായിരുന്നു . എന്നിട്ടും ഈയിടെയായി അവളെ പ്രകോപിപ്പിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും മോഹൻ വിട്ടുകളയാറുമില്ലായിരുന്നു .


പിന്നെ വീടെത്തുന്നതുവരെ അവളൊന്നും സംസാരിച്ചില്ല . വാതിൽ തുറന്നതേ ഉടുത്തിരുന്ന സാരി മാറ്റാൻ പോലും നിൽക്കാതെ അവൾ സോഫയിലേക്ക് ചാഞ്ഞു . അവളെ തീരെ അവഗണിച്ചു അയാൾ കിടപ്പുമുറിയിലേക്ക് നടന്നു .


പിന്നീടങ്ങോട്ടുള്ള ദിവസ്സങ്ങളിൽ , ഇടയ്ക്കിടെ "സമീറയുടെ ഭർത്താവ് " അവരുടെ ജീവിതത്തിലേയ്ക്ക് കടന്നുവരാൻ തുടങ്ങി . അവഗണിക്കപ്പെടുന്നുവെന്ന് അവൾക്ക് തോന്നുന്ന അവസരങ്ങളിലെല്ലാം സർവ്വഗുണ സമ്പന്നനായ " സമീറയുടെ ഭർത്താവ് " അവളുടെ വാക്കുകളിൽ പ്രത്യക്ഷപ്പെട്ടു .  അടുക്കളയിൽ പച്ചക്കറികൾ അരിയുന്ന , പാത്രങ്ങൾ കഴുകിവെയ്ക്കുന്ന , ഉണങ്ങിയ തുണികൾ മടക്കി അലമാരിയിൽ വെയ്ക്കുന്ന സമീറയുടെ ഭർത്താവ് . വാരാന്ത്യങ്ങളിൽ തലയിൽ എണ്ണ തേച്ചു മസ്സാജ് ചെയ്തുകൊടുക്കുന്ന, വൈകുന്നേരങ്ങളിൽ വേദനയുള്ള കാൽപ്പാദങ്ങൾ തടവിക്കൊടുക്കുന്ന സമീറയുടെ ഭർത്താവ് ...


കേൾക്കുന്തോറും മോഹന് അരിശം കൂടിക്കൂടി വരികയാണുണ്ടായത് .  പതിവുപോലെ അയാൾ കൂട്ടുകാർക്കൊപ്പം വൈകി സൊറപറഞ്ഞിരുന്നു. രാത്രി വൈകിയെത്തുമ്പോൾ മേശമേൽ വിളമ്പിവെച്ച ആഹാരം " ഞാൻ കഴിച്ചു " എന്ന് പറഞ്ഞു ഒന്ന് നോക്കുക പോലും  ചെയ്യാതെ മറികടന്നുപോയി . പ്രഭാതങ്ങളിൽ പായ്ക്ക് ചെയ്തു വച്ചിരിക്കുന്ന ലഞ്ച് ബാഗ് മനപ്പൂർവ്വം മറന്ന് ഓഫീസിലേക്ക് ധൃതിയിൽ വണ്ടിയോടിച്ചുപോയി, സന്ധ്യാസമയങ്ങളിൽ മൊബൈൽ ഫോണിൽ വാട്സ്ആപ് ഗ്രൂപ്പുകളിൽ സജീവമായും അല്ലാത്തപ്പോൾ റീൽസ് കണ്ടിരുന്നും സമയം പോക്കി .


അവളാവട്ടെ നടന്നതും നടക്കാനിരിക്കുന്നതുമായ സകലതിനെക്കുറിച്ചും ആധിപിടിച്ചു ഉറങ്ങാതെ രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നു .  അവളുടെ മുഖത്തു പ്രത്യക്ഷപ്പെടുന്ന ചുളിവുകളെക്കുറിച്ചും കണ്ണുകളുടെ കരിവാളിപ്പിനെക്കുറിച്ചുമൊക്കെയുള്ള മോഹന്റെ മുന വച്ച സംസാരം  കേട്ടില്ലെന്നു നടിച്ചു  .  എങ്കിലും വല്ലപ്പോഴും കണ്ണാടിയിൽ കാണുന്ന സ്വന്തം രൂപം നോക്കി നെടുവീർപ്പിട്ടു. വായിക്കാനെടുക്കുന്ന പുസ്തകങ്ങൾ പാതിവഴിയാക്കി മടക്കി വെച്ചു.  ഇസ്തിരിയിടാൻ നേരമില്ലാത്തതിനാൽ ചുളുങ്ങിയ വസ്ത്രങ്ങളിട്ടു ഓഫിസിലേക്കോടി .


അപ്പോഴെല്ലാം അവൾ " സമീറയുടെ ഭർത്താവിന്റെ " ഗുണഗണങ്ങളെക്കുറിച്ചു വർണ്ണിക്കുകയും ഏറി വരുന്ന ഏകാന്തതകളെക്കുറിച്ചോർത്ത് സങ്കടപ്പെടുകയും ചെയ്തു . 


 അങ്ങനെയുള്ളൊരു രാത്രിയിലാണ് മോഹൻ തിരക്കെല്ലാമൊഴിഞ്ഞു ശാന്തനാണെന്ന് ഉറപ്പു വരുത്തിയതിനുശേഷം അവൾ ചോദിച്ചത് , "എന്താണ് വീട്ടിലേക്ക് നേരത്തെ എത്തുന്നതിൽ നിന്നും എനിക്കായി അൽപ്പസമയം ചെലവഴിക്കുന്നതിൽ നിന്നും നിങ്ങളെ തടയുന്നത് ? എന്റെ പെരുമാറ്റമാണോ?" 

ഒന്ന് നിർത്തിയ ശേഷം അവൾ തുടർന്നു , " ഇപ്പോൾ എനിക്ക് വേണ്ടി അല്പസമയം കണ്ടെത്തിയില്ലെങ്കിൽ കുറേക്കഴിഞ്ഞു നിങ്ങളുടെ സമയം മുഴുവൻ എനിക്കായി മാറ്റിവെയ്ക്കേണ്ടുന്ന ഒരു സമയം വരും . അങ്ങനെ ഉണ്ടാവാതിരിക്കട്ടെ ".


ആ വാക്കുകൾക്കെന്തോ വല്ലാത്തൊരു നോവ് മോഹന് അനുഭവപ്പെട്ടു . ഏറെ മുറിവേറ്റൊരു മനസ്സിൽ നിന്നും പുറപ്പെടുന്നൊരു നോവ് .അയാൾക്കെന്തോ ഉറക്കം വന്നില്ല . കൈ നീട്ടി അവളെ തൊടാൻ ആഞ്ഞപ്പോൾ അവളുറങ്ങിയെന്നു മോഹന് മനസ്സിലായി . ജനാലയിലൂടെ അരിച്ചുകയറുന്ന വെളിച്ചത്തിൽ അയാൾ കുറേനേരം അവളെ നോക്കിയിരുന്നു .  പറയാൻ ബാക്കിവെച്ച എന്തെല്ലാമോ അവളുടെ അടഞ്ഞ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടെന്ന് മോഹന്  തോന്നി .


പിറ്റേന്ന് എഴുന്നേറ്റപ്പോൾ മോഹൻ ആദ്യം ചെയ്തത് അടുക്കളയിലോട്ട് പോവുകയാണ് . തിരക്കിട്ടു പണികളൊക്കെ തീർത്തു അവൾ റെഡിയാവാൻ പോവുന്നു . രാവിലെ അയാളെ അവിടെ  കണ്ട അത്ഭുതത്തിൽ അവളുടെ കണ്ണുകൾ വിടർന്നു , "എന്തേ ?". 


അരികിലേക്ക് വന്ന് അവൾ നീട്ടിയ ചായ വാങ്ങിക്കൊണ്ടു അയാൾ പറഞ്ഞു ,

" നീ ഇപ്പോഴും സുന്ദരിയാണ് കേട്ടോ ".


"അപ്പോൾ എന്റെ ചുളിവുകളും നരയും ?" കയ്യിലെ വെള്ളം ഏപ്രണിലേയ്ക്ക് തുടച്ചു അവൾ ചോദ്യഭാവത്തിൽ നോക്കി .


"ഒന്നുമില്ലെന്നേ , അതൊക്കെ ഓരോ ദേഷ്യത്തിൽ പറഞ്ഞതല്ലേ . വൈകിട്ട് നമുക്കൊരു ഡ്രൈവിന് പോയാലോ ? പോവുന്ന വഴിക്ക് നമുക്ക് ആ സമീറയുടെ വീട്ടിലും ഒന്ന് കയറാം . നിന്റെയാ റോൾ മോഡലിനെ എനിക്കു കൂടി ഒന്ന് കാണാമല്ലോ ".


" അതിനെന്താ, വൈകിട്ട് എന്നെ ഓഫീസിൽ നിന്നും പിക്ക് ചെയ്‌താൽ മതി ". അവൾ തിരക്കിട്ട്‌ അടുത്ത പണിയിലേക്ക് കടന്നു .


കമ്പ്യൂട്ടർ സ്ക്രീനിലെ ക്ലോക്ക്. 4പിഎം കാണിച്ചപ്പോഴേ മോഹൻ ജോലി നിർത്തി ലാപ്ടോപ്പ് അടച്ചു എഴുന്നേറ്റു.  കാറ് അവളുടെ ഓഫീസിലേക്ക് തിരിഞ്ഞപ്പോൾ തന്നെ കണ്ടു , ഓഫീസിനു മുന്നിലെ പൂത്തുനിന്ന ഹൈഡ്രാഞ്ചിയയുടെ മുന്നിൽ പൂക്കളെ തലോടി അവൾ നിൽക്കുന്നുണ്ടായിരുന്നു. കാറിൽ കയറുമ്പോൾ ഉറപ്പുവരുത്താനെന്നവണ്ണം മോഹൻ ചോദിച്ചു, " സമീറയോട് പറഞ്ഞല്ലോ അല്ലേ നമ്മൾ വരുമെന്ന് ", അവൾ, ചിരിച്ചു തലയാട്ടി . 


ഓഫീസും കടന്നു അല്പദൂരം കഴിഞ്ഞുള്ള പാർക്കിനരികെ എത്തിയപ്പോൾ അവൾ പറഞ്ഞു , "ഇവിടെയിറങ്ങാം , ഈ പാർക്കിലൂടെ നടന്നു ക്രോസ്സ് ചെയ്‌താൽ അവരുടെ വീടായി ".


കാർ പാർക്ക് ചെയ്ത്‌ അവളുടെ കൂടെ പാർക്കിലേക്ക് നടക്കുമ്പോൾ അയാളോർത്തു , ഒരുപാട് നാളായി ഇങ്ങനെ അവളുടെ കൂടെ നടന്നിട്ട് . മനസ്സിലെവിടെയോ ഒരു കുറ്റബോധത്തിന്റെ നിഴലാട്ടം . അവൾ അതൊന്നും ശ്രദ്ധിക്കുന്നില്ല , നല്ല സന്തോഷത്തിലാണ് . ഇടയ്ക്കിടെ എന്തോ പാട്ട് മൂളുന്നുമുണ്ട് . ഒന്നുകൂടി ചെവിയോർത്തപ്പോൾ മനസ്സിലായി , അവൾക്കിഷ്ടമുള്ള ഗസലാണ്, പണ്ടൊക്കെ സൗഹൃദക്കൂട്ടായ്മകളിൽ പാടിയിരുന്ന ഒന്ന് . 


പാർക്കിന്റെ അങ്ങേ അറ്റത്തെത്തുമ്പോൾ കൂടി നിൽക്കുന്ന ആസ്പൻ മരങ്ങൾക്കു കീഴെ രണ്ടു ബെഞ്ചുകൾ ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു , "നമുക്ക് ഇവിടെ അൽപനേരം ഇരിക്കാം ". കയ്യിലിരുന്ന കുപ്പിയിലെ വെള്ളം ഒരുകവിൾ കുടിച്ചു അവൾ മോഹനു നേരെ നീട്ടി . " ഈ മരങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ , ചെറിയൊരു കാറ്റ് മതി അവയുടെ ഇലകൾ ഇളകിത്തുടങ്ങും , നമ്മുടെ, അല്ല , എന്റെ മനസ്സുപോലെ . അവയിങ്ങനെ കാറ്റിന്റെ താളത്തിൽ നൃത്തം ചവിട്ടുകയാണെന്നാണ് എനിക്ക് തോന്നാറ് ".  അയാൾ പുഞ്ചിരിച്ചു , ഒത്തിരി നാളായി ഇവളുടെ ഇത്തരം വർത്തമാനങ്ങൾ കേട്ടിരുന്നിട്ട് .


പാർക്കിൽ അവിടവിടെയായി ചിലരെല്ലാം നടക്കുന്നുണ്ട് , മറ്റു ചിലർ കൂട്ടമായി സംസാരിച്ചിരിക്കുന്നു . പൊതുവെ അല്പം തിരക്കൊഴിഞ്ഞൊരിടമാണ് ഇത് .  


" മറന്നു , നിങ്ങള്ക്ക് സമീറയുടെ ഭർത്താവിനെ കാണണ്ടേ ?". അവൾ ബാഗിന്റെ അകത്തെ അറയിൽ നിന്നും ഒരു ഫോട്ടോയെടുത്തു അയാൾക്ക്‌ നേരെ നീട്ടി . അത്യധികം ജിജ്ഞാസയോടെ മോഹൻ ആ ഫോട്ടോ വാങ്ങി അതിലേക്ക് ഉറ്റുനോക്കി .  ഏകദേശം പത്തു വര്ഷങ്ങള്ക്കു മുൻപുള്ള അയാളുടെ തന്നെ ഫോട്ടോ !  മോഹൻ അത്ഭുതത്തോടെ അവളെ നോക്കി .


ആസ്‌പൻ മരങ്ങളുടെ ചില്ലകളിലേക്ക് നോക്കിയിരുന്നു അവൾ പറഞ്ഞു " മോഹൻ, എനിക്ക് സമീറയെന്നൊരു സുഹൃത്തില്ല , ഒരിക്കൽപോലും നിങ്ങളത് ചോദിച്ചിട്ടില്ല . വർഷങ്ങൾക്കു മുൻപുള്ള നിങ്ങളായിരുന്നു എന്റെ മനസ്സിലെ  "സമീറയുടെ ഭർത്താവ്‌ ". ജീവിതം കൈവിട്ടു പോവുന്നുവെന്ന് തോന്നിയപ്പോൾ , എന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ തിരികെയെത്തണമെന്ന അടങ്ങാത്ത ആഗ്രഹത്തിന്റെ പുറത്തുള്ളൊരു വിഭ്രാന്തി . "


ഉള്ളിൽനിന്നുയർന്നൊരു തേങ്ങൽ പുറത്തേക്കുവരാതെ അയാൾ അവളെ ചേർത്തുപിടിച്ചു , വിളറിയൊരു ചിരിയോടെ ചോദിച്ചു , " ഈ ബന്ധങ്ങൾക്കും restart ഓപ്ഷൻ ഉണ്ടാവുമോ ". 

" ഐ ടി  expert അല്ലേ , എന്തെങ്കിലും വഴികാണും, ശ്രമിച്ചുനോക്കൂ . ശരിയാവേണ്ടതാണ് ", കാറ്റേറ്റ്  നൃത്തം വയ്ക്കുന്ന ആസ്പെൻ ഇലകൾക്കൊപ്പം അവളും കിലുങ്ങിചിരിച്ചു , ഒരു നിറ കൺ ചിരി .