Thursday, March 28, 2019

കുറേ ദിവസ്സങ്ങളായി മനസ്സ് സമരത്തിലാണ്, മുഖം ചിരിച്ചാലും മനസ്സു ചിരിക്കില്ലെന്നൊരു വാശിപോലെ . പ്രത്യേകിച്ചൊരു വികാരവുമില്ലാതെ, വേനൽ മഴ കാത്തുകിടക്കുന്ന നെൽപ്പാടം പോലെ അതങ്ങനെ  വരണ്ടുണങ്ങിക്കിടക്കുകയാണ് .

രണ്ടുദിവസ്സം മുൻപ് അസാധാരണമായ ഒരു സ്വപ്നം കണ്ടാണ് ഞെട്ടിയെണീറ്റത്‌ .  അനന്തവിശാലമായി പരന്നുകിടക്കുന്ന ആകാശം കൊതി തീരാതെ കണ്ടുനിൽക്കുകയാണ് ഞാൻ. പെട്ടെന്ന് ആകാശം പിളർന്ന് ഒരു പെരുമ്പാമ്പിന്റെ തല പുറത്തേയ്ക്കു വന്നു. അതിന്റെ കണ്ണുകൾ അസാധാരണമാം വിധം സൗമ്യവും ശാന്തവുമായിരുന്നു . സാധാരണയായി ഒരു പാമ്പിന്റെ ചിത്രം പോലും കാണാൻ ഭയപ്പെടുന്ന ഞാൻ അതിന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി നിന്നു .കാണെക്കാണെ അതിന്റെ ഉടൽ മുഴുവൻ പുറത്തെത്തി അത്  സാവധാനം നിലംപതിച്ചു .  ഒരു ഞെട്ടലോടെ ഞാൻ ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റു .

ഭാഗ്യം, തൊട്ടടുത്തു കിടക്കുന്നത് പാമ്പല്ല , സ്വപ്നം കാണാൻപോലും സമയം മെനക്കെടുത്താത്ത ഒരു പാവം കൂർക്കം വലിച്ചുറങ്ങുകയാണ് . പതിയെ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. പോകുന്നവഴിയ്ക്കൊക്കെ ഒരു കരുതലായി ലൈറ്റുകൾ തെളിയിച്ചു .  മനസ്സ് അസ്വസ്ഥമായിരിക്കുന്നു . എന്താവും ഈ സ്വപ്നത്തിന്റെ വ്യാഖ്യാനം ? ഉടനടി സാധ്യമായ എല്ലാ രീതിയിലും അന്വേഷണം തുടങ്ങി .

"പാമ്പിനെ സ്വപ്നം കണ്ടാൽ ശത്രുക്കൾ ഉണ്ടെന്നാണർത്ഥം", കൂട്ടുകാരി  അവളുടെ അറിവിന്റെ ഭാണ്ഡക്കെട്ടഴിച്ചു . "നീ ആരെയെങ്കിലും ദ്രോഹിച്ചിട്ടുണ്ടോ? വേദനിപ്പിച്ചിട്ടുണ്ടോ?" അവൾ വിടുന്ന മട്ടില്ല . "ഹേയ് , അങ്ങനൊന്നുമില്ല. സ്നേഹിച്ചു ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിലേ ഉള്ളൂ" ഞാൻ പറഞ്ഞു . "മാത്രവുമല്ല,  ഉറക്കത്തിൽ നമ്മുടെ തലച്ചോർ നമ്മളോടു പറയുന്ന കഥകളാണ് സ്വപ്‌നങ്ങൾ " ഗൂഗിൾ പറഞ്ഞുതന്ന ശാസ്ത്രമാണെങ്കിലും "എന്റേത്" എന്ന മട്ടിൽ ഞാൻ തട്ടിവിട്ടു .

പക്ഷേ, പിന്നീടുള്ള കുറച്ചുദിവസ്സങ്ങളിൽ അത് തന്നെയായിരുന്നു മനസ്സിൽ . 

അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ല , മനസ്സിനോട് പറഞ്ഞുകൊണ്ടേയിരുന്നു . ഓരോ തവണ പറയുമ്പോഴും "ഇല്ലേ ?" എന്ന മറുചോദ്യവുമായി മനസ്സ് എന്നെ നേരിട്ടു . ഓർമ്മകളുടെ പഴയ പുസ്തകത്താളുകളെല്ലാം അരിച്ചുപെറുക്കി . ചിലതെല്ലാം മാഞ്ഞുപോയിരിക്കുന്നു , അവ്യക്തമായിരിക്കുന്നു , ചിലതിലെല്ലാം പഴയ പൊട്ടിച്ചിരികൾ ഉയർന്നുകേൾക്കുന്നുണ്ട് , കൊച്ചുകൊച്ചു പിണക്കങ്ങളും   ഇണക്കങ്ങളും ഇഴപിരിഞ്ഞുകിടക്കുന്നു , മറ്റു ചിലപ്പോൾ നിറഞ്ഞുതൂവിയ കണ്ണുകൾ കാഴ്ച്ചയെ മായ്ച്ചുകളഞ്ഞിരിക്കുന്നു . ചിലയിടങ്ങളിൽ മൗനം കനത്തുകിടക്കുന്നു, വായിച്ചു തീർക്കാത്ത പുസ്തകങ്ങൾ എന്നെ കാത്തിരിക്കുന്നു, പ്രണയം മഴയൊഴുകും വഴിയേ യാത്ര പോകുന്നു...ഇതിനിടയിൽ എവിടെയാണ് ആരെയാണ് ഞാൻ മുറിപ്പെടുത്തിയത്?  വീണ്ടും മനസ്സ് ഒരു ചോദ്യച്ചിഹ്നവുമായി എന്നെ നേരിട്ടു .

പതിവുപോലെ ട്രെയിനിൽ ഇരിക്കുമ്പോൾ ഞാൻ പുസ്തകം വായിച്ചില്ല , കുറച്ചുനാളായി അതു നിർത്തിയിട്ട്. വെറുതെ പുറത്തേക്ക് നോക്കിയിരുന്നു , ആകാശത്തേക്ക് നോക്കാൻ എന്തുകൊണ്ടോ ഭയപ്പെട്ടു . ഒന്നും ചെയ്യാൻ ഉത്സാഹം തോന്നിയില്ല.

ഏറ്റെടുത്ത പല ജോലികളും മുടങ്ങിക്കിടക്കുന്നു . വിളിക്കാമെന്ന് പറഞ്ഞു പാതി വഴിക്കു വെച്ച പല വിളികളും മറന്നിരിക്കുന്നു . എന്തോ ഒരു  മിസ്സിംഗ്..

സ്വപ്‌നങ്ങൾ വീണ്ടും എന്നെ വിളിച്ചുണർത്തിക്കൊണ്ടേയിരുന്നു. ഇന്നലെ രാത്രി മോൻ സ്വപ്നം കണ്ട് എഴുന്നേറ്റ് "പേടിയാവുന്നു " എന്നു സങ്കടപ്പെട്ടു  . "എന്താ മോൻ കണ്ടത്?" എന്ന ചോദ്യത്തിന്  " ഹു കെയേഴ്‌സ് , അമ്മീ" എന്നു പറഞ്ഞു എന്നെ വളരെ നിസ്സാരയാക്കി തിരിഞ്ഞുകിടന്നുറങ്ങി .

സ്വപ്‌നങ്ങൾക്ക്  എന്നോട് എന്താണ് പറയാനുള്ളത് എന്നോർത്ത്  വീണ്ടും ഞാൻ ആകുലപ്പെട്ടു . ഉറക്കം വരാതെ കിടന്നപ്പോൾ പലതും ഓർത്തു , മനസ്സ്പലവഴിയേ സഞ്ചരിച്ചു. എപ്പോഴോ ഒന്ന് മയങ്ങിയപ്പോൾ , വളരെ പരിചയമുള്ള ഒരു സ്വരം സ്നേഹപൂർവ്വം എന്നോട് പറഞ്ഞു , "നീ ഇതുവരെ കണ്ടെത്തിയില്ല  അല്ലേ . എഴുന്നേറ്റ് ചെന്ന് ആ കണ്ണാടിയിൽ നോക്കൂ , നിനക്കുത്തരം കിട്ടും".

ഞെട്ടിയെഴുന്നേറ്റു , ആരായിരുന്നു അത് , ഓർമ്മയുടെ മാഞ്ഞുപോയ ഏതോ ഒരു ഏടിൽനിന്നും ആരോ എന്നെ വിളിച്ചുണർത്തിയിരിക്കുന്നു .. വേഗം എഴുന്നേറ്റ് കണ്ണാടിയിൽ പോയി നോക്കി . മുഖം വല്ലാതിരിക്കുന്നു . മനസ്സ് എന്നോട് സംസാരിച്ചു തുടങ്ങി, "നീ കുറേനാളായി നിന്നെ മറന്നുകിടക്കുകയായിരുന്നു , നിന്നിലേക്ക്‌ തിരിഞ്ഞു നോക്കൂ, പഴയ ആ നിഷ്കളങ്കയായ നീയെവിടെ? നിന്റെ ഇഷ്ടങ്ങളെവിടെ? നാട്യങ്ങൾ  മതിയാക്കി സ്വയമറിഞ്ഞു നടക്കാൻ ശീലിക്കൂ . സ്നേഹിക്കാൻ ശ്രമിക്കൂ , മനസ്സ് തനിയെ ശാന്തമാവും.".

എന്തൊരു ആശ്വാസം , മുഖം നിറയെ തണുത്ത വെള്ളം കോരിയൊഴിച്ചു . തിരികെ വന്നപ്പോൾ ഭർത്താവ് ശാന്തമായിക്കിടന്നുറങ്ങുന്നു. തണുത്ത കൈ തൊട്ടു വിളിച്ചു , "ഇന്ന് പാമ്പ് എവിടുന്നാ വന്നത് ?" ഉറക്കച്ചടവിൽ എണീക്കാൻ തുടങ്ങിയ ആളെ തടഞ്ഞു , "വേണ്ട , കിടന്നോളൂ . ഞാൻ സ്വപ്നമൊന്നും കണ്ടില്ല . പക്ഷേ, ഇന്നു ഞാൻ എന്നെ കണ്ടു, ഒരുപാടു കാലമായി കാണാതിരുന്ന എന്നെ ".


















Saturday, March 2, 2019

ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഇടവേളയിൽ നാട്ടിലെ പത്രങ്ങൾ ഓൺലൈനിൽ വായിക്കുന്ന ഒരു പതിവുണ്ട് . ആകാംക്ഷാപൂർവ്വം ഇന്നലെ നൊക്കിക്കൊണ്ടിരിക്കവേ, മണിക്കൂറുകൾ കൊണ്ട് ഭാരതത്തിന്റെ നെഞ്ചിടിപ്പായി മാറിയ ശ്രീ അഭിനന്ദന്റെ മുഖം തെളിഞ്ഞപ്പോൾ ആണ് പുറകിൽ നിന്നൊരു ചോദ്യം "ഇന്ത്യയിൽ യുദ്ധം നടക്കുകയാണല്ലേ , പാക്കിസ്താനുമായി? വിമാനങ്ങളൊക്കെ ക്യാൻസൽ ചെയ്തുവെന്ന് വാർത്ത കണ്ടു ". തിരിഞ്ഞുനോക്കിയപ്പോൾ സഹപ്രവർത്തക. " നിങ്ങളുടെ കുടുംബം സുരക്ഷിതരാണോ ?" അവൾ വീണ്ടും .
കസേര തിരിച്ചു അവൾക്ക് അഭിമുഖമായിരുന്നു. എന്നിട്ട് പറഞ്ഞു , " ഇല്ലാ , യുദ്ധമൊന്നുമില്ല , ഞങ്ങൾ സമാധാനപ്രിയരായ ജനതയാണ് . കാര്യങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുകയാണ് ". മുഖത്തു തെളിഞ്ഞ സന്തോഷത്തോടെ അവൾ പറഞ്ഞു , "ദൈവം നിങ്ങളുടെ നാടിനെ അനുഗ്രഹിക്കട്ടെ . യുദ്ധം ഒന്നും ബാക്കിവയ്ക്കാത്ത ഒരു നാട്ടിൽനിന്നും ഓടിപ്പോന്നവരാണ് ഞങ്ങൾ . എന്നെ കൈപിടിച്ചു നടത്തിയ അച്ഛനെയും മാറോടു ചേർത്തുറക്കിയ അമ്മയേയും എല്ലാം യുദ്ധം കൊണ്ടുപോയി . ഏട്ടനെ സൈന്യത്തിലേക്കു വിളിച്ചപ്പോൾ മുലപ്പാൽ മണം മാറാത്ത പിഞ്ചു കുഞ്ഞായ അനിയത്തിയുമായി ഓടിയതാണ് . ദുരിതാശ്വാസ ക്യാമ്പുകൾ , പട്ടിണി, പീഡനങ്ങൾ .. അങ്ങനെയങ്ങനെ.. ആർക്കും വരുത്താതിരിക്കട്ടെ ". അവൾ കുനിഞ്ഞിരുന്ന് ഷൂ ഊരി പാദം കാണിച്ചുതന്നു . വിരലുകളുടെ സ്ഥാനത്തു അല്പം മാംസക്കഷണങ്ങൾ മാത്രം. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു .
അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും സഹായവും മാർഗ്ഗനിർദ്ദേശങ്ങളും കൊടുക്കുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതുകൊണ്ടു തന്നെ, ഓരോ മാസവും പുതുതായി വന്നെത്തുന്ന അഭയാര്ഥികൾ ഓഫീസ് ഇടനാഴികളിലെ സ്‌ഥിരം കാഴ്ചയാണ് . മിറാൻഡ അവരുമായി വരുമ്പോൾ വല്ലപ്പൊഴും ഞാൻ ചോദിക്കാറുണ്ട് ഏതു നാട്ടുകാരാണെന്നു . "ഞങ്ങൾ (ആ ) രാജ്യത്തു നിന്നാണ് , യുദ്ധം സർവ്വതും നശിപ്പിച്ചപ്പോൾ കുഞ്ഞുങ്ങളെയും കയ്യിലെടുത്തു പാഞ്ഞതാണ് " ചിലപ്പോളൊക്കെ എന്നെ അമ്പരപ്പിച്ചുകൊണ്ട് , "ഞാൻ അവിടെ ഡോക്ടറായിരുന്നു , ഞാൻ ടീച്ചർ ആയിരുന്നു, പറഞ്ഞിട്ടെന്താ , എല്ലാം പോയില്ലേ " നിസ്സഹായതയോടെ അവർ ചിരിക്കും , ചിലർ കണ്ണുകൾ അമർത്തിത്തുടക്കും, വാക്കുകൾ പാതിവച്ചു മുറിയും . സ്നേഹത്തോടെ അവരെ ചേർത്തുനിർത്തി ആ നെഞ്ചുകളിലെ വിങ്ങൽ ഞാനും പങ്കിട്ടെടുക്കും. അപ്പോഴൊക്കെ യുദ്ധങ്ങൾക്ക് പ്രവേശനമില്ലാത്ത ഒരു രാജ്യത്തു ജനിച്ചുവളർന്നതിന് ഞാൻ മനസ്സാ നന്ദി പറയും.
വൈകിട്ട് വീട്ടിൽ മടങ്ങിയെത്തിയിട്ടും മനസ്സാകെ അസ്വസ്ഥമായിരുന്നു . ടി വി ഓണാക്കിയപ്പോൾ വീണ്ടും ചാനലുകൾ യുദ്ധപോർവിളികൾ നടത്തുന്നു . എന്നാണ് ഇവരൊക്കെ ഒന്ന് ഇരുന്നു ചിന്തിക്കുക ? ടി വി നിർത്തി സോഫയിലേക്ക് തലചായ്ച്ചു.
യുദ്ധം എന്താണ് നമുക്ക് നേടിത്തരുന്നത് , അനാഥരായ കുറേ കുടുംബങ്ങളെയും കുഞ്ഞുങ്ങളേയുമല്ലാതെ ? സർവതും നശിച്ചൊടുങ്ങിയ ഊഷരമായ ഭൂമിയും ദുരിതവുമല്ലാതെ? തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയും പട്ടിണിയുമല്ലാതെ ?രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്യുമ്പോൾ ബാക്കി വയ്ക്കപ്പെട്ട നെടുവീർപ്പുകളും കണ്ണീരും നിറഞ്ഞ ജീവിതങ്ങളെയുമല്ലാതെ? കൈക്കുഞ്ഞുങ്ങളുമായി പാലായനം ചെയ്ത ഏതെങ്കിലും ഒരു ജനതയോട് നിങ്ങൾ ചോദിച്ചു നോക്കൂ , അവർ പറഞ്ഞുതരും ഉത്തരം, അവർ കാണിച്ചു തരും തെളിവുകൾ.
എന്നിട്ടും ദന്തഗോപുരങ്ങളിലിരുന്ന് യുദ്ധത്തിനുവേണ്ടി ആർത്തുവിളിക്കുമ്പോൾ, സമൂഹമാധ്യമങ്ങളിൽ അതൊരു ഭ്രാന്തായി പടരുമ്പോൾ , എന്തേ ആരും ഓർമിക്കുന്നില്ല നമ്മുടെ ഉറക്കങ്ങൾക്കു ഭംഗം വരുത്താതിരിക്കാൻ അങ്ങ് അതിർത്തികളിൽ മഴയത്തും വെയിലത്തും കണ്ണടയ്ക്കാതെ കാവൽ നിൽക്കുന്ന ഓരോ പട്ടാളക്കാരനും നമ്മുടെ കൂടപ്പിറപ്പാണെന്ന് . നാളെകളെക്കുറിച്ചുള്ള സ്വപ്നങ്ങളും മോഹങ്ങളും അവരിലും എവിടെയോ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് . "തിരികെയെത്തും " എന്ന പ്രതീക്ഷയിൽ അവരെ കാത്തിരിക്കുന്ന സിന്ദൂരരേഖകളും കുപ്പിവളകളും ഉണ്ടെന്ന് .
"അമ്മീ , എഴുന്നേൽക്ക് " മോനാണ് . "ഇന്ന് ടീച്ചർ പറഞ്ഞു, വാർ സൂയിസൈഡ് ആണെന്ന് . ആരും രക്ഷപ്പെടില്ലാത്രേ . എല്ലാർക്കും സങ്കടങ്ങളേ ഉണ്ടാവൂ . എന്തിനാ ആളുകൾ യുദ്ധം ചെയ്യണേ?"
ഞെട്ടിയെണീറ്റു അവനെ ചേർത്തുപിടിച്ചു , "ശരിയാണ് മോനെ ,യുദ്ധം യാതൊന്നും നേടിത്തരുന്നില്ല നഷ്ടങ്ങളല്ലാതെ . രാഷ്ട്രത്തിനെയാണ് നാം സ്നേഹിക്കേണ്ടത് , രാഷ്ട്രീയത്തിനെയല്ല എന്ന് നിങ്ങൾ കുഞ്ഞുങ്ങളെങ്കിലും ചിന്തിക്കണം". പറഞ്ഞത് മനസ്സിലായില്ലെങ്കിലും അവൻ പുഞ്ചിരിച്ചു തലയാട്ടി . മനസ്സിൽ പ്രാർത്ഥിച്ചു , ഈ പുഞ്ചിരി എല്ലാ കുഞ്ഞുങ്ങളുടെയും മുഖത്തുണ്ടാവട്ടേ .
അതിന് , യുദ്ധം, ഈഡൻ ഗാർഡന്റെ ഗ്യാലറികളിൽ ഇരുന്ന് ആർത്തുവിളിക്കേണ്ടുന്ന ഒരു ഏകദിന ക്രിക്കറ്റ് മത്സരമല്ലെന്നും ബൗണ്ടറികൾക്കപ്പുറത്തേക്കും ഇപ്പുറത്തേക്കും പായുന്ന അണ്വായുധങ്ങൾ സിക്സറുകളല്ലെന്നും മനസ്സിലാക്കുന്ന ഒരു ജനത തിരിച്ചുവരേണ്ടിയിരിക്കുന്നു . കൈക്കുഞ്ഞുങ്ങളേയും വൃദ്ധരെയും ചേർത്തുപിടിച്ചു ഒരു കുപ്പി വെള്ളത്തിനായോ ഒരു പൊതി ഭക്ഷണത്തിനായോ തളർന്നവശരായി ക്യൂ നിൽക്കുന്നതുവരെ അതിനായി കാത്തിരിക്കേണ്ടതില്ല .