Friday, December 8, 2017

"ഇപ്പോൾ എങ്ങനെയുണ്ട്?" ആസ്പത്രിക്കിടക്കയിൽ ക്ഷീണിച്ചു തളർന്നുകിടന്നിരുന്ന അവൾ ചോദ്യം കേട്ട് പതിയെ തലതിരിച്ചു എന്നെ നോക്കി. വിളറിയ ഒരു പുഞ്ചിരി വളരെ പണിപ്പെട്ട് ആ മുഖത്ത് പ്രത്യക്ഷമായി.  "ആശ്വാസം തോന്നുന്നുണ്ട് " , നേർത്ത സ്വരം മറുപടി തന്നു . "എന്നാൽ ഞാൻ ഇറങ്ങട്ടെ". മടിയിൽ വച്ചിരുന്ന ബാഗ് എടുത്തു തോളത്തിട്ട് ഞാൻ എഴുന്നേറ്റു . ചെയ്തു തീർക്കാനുള്ള ജോലികളെക്കുറിച്ചോർക്കുമ്പോൾ എനിക്ക് തിടുക്കമേറി . പെട്ടെന്ന് അവൾ കൈകാട്ടി എന്നെ വിളിച്ചു . എന്നോടെന്തോ പറയാനുണ്ടെന്ന് മനസ്സിലായി  അവളുടെ കിടക്കയുടെ അരികിൽ ഇരുന്നു. മേശപ്പുറത്തിരുന്ന ഒരു കേട്ട് റോസാപ്പൂക്കൾ ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു , "ലവ്  യുവേഴ്‌സെൽഫ് , നമ്മൾ നമ്മെത്തന്നെ സ്നേഹിക്കാൻ പഠിക്കണം  . അല്ലെങ്കിൽ ഒടുവിൽ ഒരു റോസാപ്പൂവിന്റെ വിലയേ കമ്പനിക്ക് നഷ്ടം വരൂ ."

വീട്ടിലേക്കുള്ള യാത്രയിൽ ഓടിമറഞ്ഞ കാഴ്ച്ചകളൊന്നും ഞാൻ കണ്ടില്ല . ഓഫീസിനു തൊട്ടു ചേർന്നുള്ള കഫ്ത്തീരിയയിലാണ് അവൾ ജോലി ചെയ്യുന്നത്. മൂന്നുമണി വരെ അവിടെ , അതിനു ശേഷം വേറൊരു കമ്പനിയിൽ . ഒരു കോഫി വാങ്ങുന്നതിൽ തുടങ്ങിയ സൗഹൃദമാണ്, ഇടയ്ക്കു തിരക്കൊഴിഞ്ഞ വേളയിൽ കാണുമ്പോൾ ധാരാളം സംസാരിക്കും . രാവിലെ ആറു  മണിക്ക് വീട്ടിൽനിന്നിറങ്ങിയാൽ തിരികെയെത്തുന്നത് രാത്രി പത്തു മണിയ്ക്കാണ്. "കുട്ടികൾ ഉറങ്ങിയിട്ടുണ്ടാവും" ഇടറിയ സ്വരത്തിൽ ഒരിക്കൽ അവൾ പറഞ്ഞു . "എന്നാലും അവർ ചോദിക്കുന്നതെന്തും വാങ്ങിക്കൊടുക്കാൻ എനിക്ക് പറ്റുന്നുണ്ട് . അതുകൊണ്ടു അവർ ഹാപ്പി ആണ്". മെലിഞ്ഞുണങ്ങിയ അവളുടെ നേരെ നോക്കി "നീ എപ്പോഴാണ് വിശ്രമിക്കുക " എന്ന ചോദ്യത്തിന് ആ  പതിവു നിറകൺചിരി വിരാമമിട്ടു.

ഈയിടെയായി കഫ്റ്റീരിയയിൽ പോക്ക് കുറച്ചു . ജോലിത്തിരക്ക് കൂടിയതു തന്നെ കാരണം . മൂന്നാഴ്ച്ച മുൻപ് ഒരു ഉച്ചനേരത്തു E M S (അടിയന്തിര മെഡിക്കൽ സേവനം ) വന്നതിന്റെ ബഹളം കേട്ട് വിവരം തിരക്കിയപ്പോൾ സഹപ്രവർത്തക  പറഞ്ഞു  " കഫ്റ്റീരിയയിൽ ആരോ ബോധം മറഞ്ഞു വീണതാണ് ". ആരാണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും തിരക്ക് അതിന് അനുവദിച്ചില്ല .

വർഷാവസാനത്തെ ജോലികളും മറ്റ് അനുബന്ധ പ്രശ്നങ്ങളും ഓരോ ദിവസ്സവും കൂടിക്കൂടി വന്നു . കുളിമുറിയിൽ കൊഴിഞ്ഞുവീഴുന്ന അസംഖ്യം മുടിയിഴകളോ കണ്ണിനടിയിലെ കരുവാളിപ്പോ ഒന്നും ശ്രദ്ധിക്കാൻ സമയം കിട്ടാറില്ല . ഡിസംബറിലെ തണുപ്പുള്ള വൈകുന്നേരങ്ങളോ കാലം  തെറ്റി വന്ന വെയിലോ ഒന്നും എന്നെ ബാധിച്ചില്ല. വാരാന്ത്യങ്ങളിലെ പതിവുള്ള യാത്രകൾക്കും താത്പര്യമില്ലാതായപ്പോൾ ഭർത്താവ് ഓർമിപ്പിച്ചു , "ജോലിയിലെ നേട്ടങ്ങളൊന്നും സഹായിക്കാത്ത, ശരീരം പണിമുടക്കുന്ന, ഒരു കാലം വരും. അന്ന് സ്വപ്നങ്ങളേക്കാളേറെ ഓർമ്മകൾക്കായിരിക്കും പ്രാധാന്യം."

വീട്ടിലെത്തി, ബാഗൊക്കെ എവിടെയോ ഇട്ടു.  ഒരു ആസ്പത്രിക്കിടക്കയും പ്രതീക്ഷയറ്റ രണ്ടുകണ്ണുകളും എന്നെ പേടിപ്പെടുത്തുന്നുണ്ടായിരുന്നു.  കസേരയിൽ ചാരിക്കിടന്നു മയങ്ങിപ്പോയി . പെട്ടെന്ന് ആരോ രണ്ടു റോസാപ്പൂക്കൾ എൻറെ ദേഹത്തുവച്ചതുപോലെ  . ഞാൻ മയക്കത്തിൽ നിന്നും ഞെട്ടിയെണീറ്റു , ഭർത്താവാണ് ,  പുതപ്പ് എന്റെ ദേഹത്തേക്ക് വലിച്ചിടുകയാണ്. "നിനക്ക് നല്ല ക്ഷീണമുണ്ട് , കിടന്നോളൂ". പെട്ടെന്ന് ആ കയ്യിൽ പിടിച്ചു ഞാൻ ചോദിച്ചു , "നമുക്കൊരു ഡ്രൈവിനു പോയാലോ? "

   


Friday, December 1, 2017

ചിലർ അങ്ങനെയാണ്, നമ്മുടെ ഈ ഭ്രാന്തൻ യാത്രയിൽ ഇടയ്ക്ക് ഏതോ സ്റ്റോപ്പിൽ നിന്നും കയറി കുറേ നേരം നമ്മെ ചിരിച്ചും ചിന്തിപ്പിച്ചും ചിലപ്പോൾ കരയിച്ചും പൊടുന്നനേ എവിടെയോ മറയുന്നു. പേരിടാൻ അറിയാത്ത ഏതോ ബന്ധങ്ങൾ അവർ വരച്ചുവെക്കുന്നു, പിന്നീട് കണ്ടു മുട്ടുമെന്ന പ്രതീക്ഷയ്ക്കുപോലും വകയില്ലാതെ.

 ഒട്ടനവധി വർഷങ്ങൾക്കു ശേഷം സൂസന്റെ അപ്പച്ചന്റെ ചിരിക്കുന്ന മുഖം കണ്ടത് ഇന്നാണ് . അനിയൻ അയച്ചു തന്ന വാട്സാപ്പ് സന്ദേശത്തിൽ  "ആദരാഞ്ജലികൾ" എന്ന തലക്കെട്ടോടെ .

എന്റെ ബാല്യകാല ഓർമ്മകളിൽ ഇപ്പോഴും ആ മുഖം തെളിഞ്ഞുകിടപ്പുണ്ട്. നേഴ്സറി മുതൽ ഉള്ള കൂട്ടാണ് സൂസനുമായുള്ളത് . സ്കൂൾ വിട്ട് വരുമ്പോൾ ഇടയ്ക്കൊക്കെ പോകാൻ അനുവാദമുണ്ടായിരുന്ന ഒരു വീടായിരുന്നു അത് . കുളവും മീനുകളും പക്ഷി മൃഗാദികളും വായിൽ വെള്ളമിറ്റിക്കുന്ന ഇരുമ്പൻപുളിയും , നിറയെ വർത്തമാനം പറയുന്ന ഒരു അപ്പച്ചനും. കാലം മിന്നിമറയുകയും ഞാനും സൂസനും ലോകത്തിന്റെ രണ്ടു കോണുകളിൽ ആവുകയും ചെയ്തു. ഇക്കാലമത്രയും നാട്ടിൽ പോയിട്ടും ഒരിക്കൽ പോലും അവിടംവരെ ഒന്നു പോകാത്തതിലുള്ള ഒരു കുറ്റബോധം ഇന്നെനിക്കു തോന്നുന്നുണ്ട് .

ഭൂമിയുടെ ഇങ്ങേയറ്റത്തിരിക്കുമ്പോൾ പല മരണ വാർത്തകളും സൃഷ്ടിക്കുന്ന വികാരം ഇതു തന്നെ. ചെറിയ തെറ്റിദ്ധാരണകളിലെ  പിണക്കത്തിൽ മറന്നവർ, സമയം മാറ്റിവെക്കാൻ കാണിച്ച മടിമൂലം വർഷങ്ങളായി കാണാത്തവർ , മുൻഗണനാലിസ്റ്റിൽ പേരു വരാത്തതുകൊണ്ടു ഒഴിവാക്കപ്പെട്ടവർ അങ്ങനെ ഒട്ടനവധി കാരണങ്ങൾ . പക്ഷേ തിരുത്താനുള്ള സമയം പോലും തരാതെ  ഒരു ചരമക്കോളത്തിൽ നിറഞ്ഞു നിന്ന് അവർ നമ്മളെ നോക്കി ചിരിക്കുമ്പോൾ തോന്നുന്ന ആ നിസ്സഹായാവസ്ഥ വല്ലാത്തതാണ് . അത് നമ്മളോട് പറയാൻ ശ്രമിക്കുന്ന പാഠങ്ങൾ വളരെ വലുതാണ് .


മരണം ഒരു ഓർമപ്പെടുത്തലാണ് എന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്. അക്ഷരംപ്രതി ശരിയാണത്. ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ . ജനനത്തിനും മരണത്തിനും ഇടയിലുള്ള വളരെക്കുറച്ചു മാത്രം നിമിഷങ്ങളുടെ അസ്ഥിരതയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ. കണക്കുകൂട്ടലുകളുടെയും വിലയിരുത്തലുകളുടെയും വിഡ്ഢിത്തത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ. എല്ലാറ്റിലുമുപരി,  മിർച്ചി ആർ ജെ ജോസഫ് പറഞ്ഞതുപോലെ, കുറച്ചുകൂടി സ്നേഹിക്കാമായിരുന്നു എന്ന ഓർമ്മപ്പെടുത്തൽ.