ഇതിപ്പോൾ ഓർമ്മകളുടെ വസന്തകാലമാണ് . നിർബന്ധിതമായി വീട്ടിലിരിക്കേണ്ടി വരുമ്പോൾ ഇടയ്ക്കു ചില നിമിഷങ്ങളിലെങ്കിലും വാട്സാപ്പും ചാനലുകളും മടുക്കുമ്പോൾ പിന്നെയുള്ളൊരു രക്ഷപ്പെടലാണ് ഓർമ്മകളിലൂടെയുള്ള ഈ തിരിഞ്ഞു നടത്തം. മറന്നതും ചിതലരിച്ച് തുടങ്ങിയതുമായ പലതും ആ മൺപാതകൾക്കു ഇരുപുറവും നിന്ന് നമ്മെയിങ്ങനെ മാടിവിളിച്ചു കൊണ്ടിരിക്കും.
രാവിലെ ഒരു ബ്രൂ കോഫി ഇങ്ങനെ ഊതിയൂതി കുടിച്ചു തുടങ്ങുമ്പോൾ ആണ് ഷാജിക്കായുടെ ആ ഫോട്ടോ കണ്ടത്, പോലീസ് യൂണിഫോമിൽ ഒരു ബാനർ കയ്യിൽ പിടിച്ചിട്ടുണ്ട് , "നിങ്ങൾ പോലീസിനെ പറ്റിച്ചുവെന്നു കരുതുന്നുണ്ടെങ്കിൽ നിങ്ങള്ക്ക് തെറ്റി, നിങ്ങൾ പറ്റിച്ചത് നിങ്ങളെയും രാജ്യത്തെയുമാണ് "
ഷാജിക്ക, അമ്മാവന്റെ മോനാണ്. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ അസിസ്റ്റന്റ് സബ്-ഇൻസ്‌പെക്ടർ . അമ്മാവന്റെ എന്ന് പറയുമ്പോൾ, ഡ്യൂട്ടിയിലിരിക്കെ ഒരു പ്രതി അപ്രതീക്ഷിതമായി കുത്തിയിറക്കിയ ഒരു കത്തിമുനയിൽ ചുവപ്പണിഞ്ഞ ഒരു പോലീസ് യൂണിഫോമിൽ ജീവിതത്തിന്റെ പാതിവഴിയിൽ മറ്റൊരു ലോകത്തേയ്ക്ക് നടന്നുപോയ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ എന്ന് കൂടിച്ചേർത്താലേ ആ ആമുഖം പൂർണ്ണമാകൂ.
എന്റെ ജീവിതത്തിലെ പോലീസ് കഥകൾ തുടങ്ങുന്നത് ഈ അമ്മാവനിൽ നിന്നാണ് . എൻറെ അമ്മയുടെ മൂന്നു സഹോദരന്മാരിൽ ഒരാൾ. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തു അവധിക്കാലത്തെ പ്രധാന ആഗ്രഹമാണ് എറണാകുളത്തു അമ്മാവന്റെ വീട്ടിൽ പോവുക എന്നത് . പോലീസ് ക്വാർട്ടേഴ്സിലാണ് അന്ന് അമ്മാവനും കുടുംബവും താമസിക്കുന്നത് . പെൺകുട്ടികളില്ലാത്തതിനാൽ എന്നോടും ചേച്ചിയോടും വല്യകാര്യമാണ്.
ക്വാർട്ടേഴ്സിനടുത്തു തന്നെയാണ് സ്റ്റേഷൻ. അറസ്റ്റു ചെയ്യുന്ന കുറ്റവാളികളെ അമ്മാവൻ ചോദ്യം ചെയ്യുന്ന കാര്യം പറഞ്ഞു അന്നൊക്കെ ആന്റി കളിയാക്കാറുണ്ടായിരുന്നു . വളരെ സഹാനുഭൂതിയുള്ള ഒരു മനസ്സിന്റെ ഉടമയായിരുന്നതിനാൽ സാധാരണ പോലീസ് മുറകളൊന്നും അമ്മാവന് വശമില്ലായിരുന്നു. ഒരുപാട് പ്രതികളുടെ ദുരവസ്ഥകണ്ട് ചോദ്യം ചെയ്യലിന് ശേഷം പഴ്സിൽ നിന്നും കാശെടുത്തു അവർക്കു കൊടുത്തിട്ടു "ഭക്ഷണം വാങ്ങിക്കഴിച്ചോ " എന്ന് പറഞ്ഞു ഇറങ്ങിവരുന്ന അമ്മാവനെയാണ് സഹപ്രവർത്തകർ കണ്ടിരുന്നത് .
ഇങ്ങനെയൊക്കെ ആയിരുന്നിട്ടും ഒരു മധ്യവേനലവധിക്കാലത്തു, കൃത്യമായിപ്പറഞ്ഞാൽ ഒരു പെസഹാ രാത്രിയിൽ സഹപ്രവർത്തകനായ ഇൻസ്‌പെക്ടർക്കു പകരം ജോലിക്കിറങ്ങിയ അമ്മാവൻ പിന്നീട് മടങ്ങിയെത്തിയതേയില്ല.
നിറഞ്ഞുനിന്നിരുന്ന വീട്ടിലെ ഒരു ചുമരിലേക്ക് ചിരിച്ചുനിൽക്കുന്ന ഒരു ചിത്രമായി പാതിവഴിയിൽ ആ ജീവിതം നിശ്ചലമായി.
കേരളസംസ്ഥാന ഹോക്കി ടീം അംഗമായിരുന്ന ഷാജിക്ക പൊലീസിലേക്ക് കടന്നുവന്നത് അമ്മാവന് പകരക്കാരനായിട്ടല്ല. സ്വന്തമായി തിരഞ്ഞെടുത്ത വഴിയായിരുന്നു അത് .
എന്റെ പ്രിയപ്പെട്ട സഹോദരന്മാരിൽ ഒരു സുഹൃത്തിനെപ്പോലെ അടുപ്പമുള്ളയാൾ. പഠനത്തിനിടെ മത്സരപ്പരീക്ഷകൾ എഴുതി നടക്കുമ്പോൾ എറണാകുളം സെന്റർ വയ്ക്കാനായിരുന്നു ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം. പരീക്ഷകൾക്ക് തലേന്ന് കലൂർ ബസ് ഇറങ്ങുമ്പോൾ ഷാജിക്ക കാത്തുനിൽക്കുന്നുണ്ടാവും. വീട്ടിലേക്കെത്തിയാൽ പിന്നെ ആന്റിയ്ക്കു വല്യ സന്തോഷമാണ്. പരീക്ഷ കഴിഞ്ഞാൽ കൂട്ടാൻ വരുന്ന ഇക്ക ആദ്യം ചോദിക്കുക "നിനക്ക് എന്തെങ്കിലും കഴിക്കേണ്ടേ ?" . എറണാകുളം ബ്രോഡ്‍വെയിലേക്കു കയറുന്ന ഭാഗത്തു വലതു വശത്തു ഒരു വലിയ മരത്തണലിൽ ബൈക്ക് വെച്ചിട്ടു അകത്തേയ്ക്കു കയറുമ്പോൾ പ്രൗഢിയാർന്ന കാരവൻ ഐസ്ക്രീം ഷോപ്പ്, എന്റെ ജീവിതത്തിലെ ഏറ്റവും രുചിയാർന്നതും വിലകൂടിയതുമായ ഐസ്ക്രീം കഴിച്ചിട്ടുള്ളത് അവിടെ നിന്നുമാണ് .
കുറച്ചുകൂടി മുതിർന്നപ്പോൾ മനസ്സിൽ കയറിക്കൂടിയ ആളെക്കുറിച്ചും ഞാൻ ആദ്യം പറഞ്ഞത് ഇക്കായോടാണ് .
ഇതിനിടയിൽ ഞാൻ വിവാഹിതയായി .ബാങ്ക് ജോലിക്കാരിയായി എറണാകുളത്തു താമസമാക്കിയപ്പോഴും ഇക്കായ്ക്കു ഞാൻ പഴയ അനിയത്തിക്കുട്ടി തന്നെയായിരുന്നു. എത്ര ബുദ്ധിമുട്ടിച്ചിരിക്കുന്നു ഞാൻ,ആർക്കുവേണ്ടി പറഞ്ഞാലും പറ്റില്ല എന്ന് പറയാതെ , സഹപ്രവർത്തകരുടെ പ്രശ്നങ്ങൾ, ആസ്പത്രിക്കാര്യങ്ങൾ , അങ്ങനെ അന്നു തൊട്ടു ഇന്ന് വരെ എത്രയെത്ര കാര്യങ്ങൾ.
ഭർത്താവായി, അച്ഛനായി സ്വന്തം ജീവിതത്തിൽ തിരക്കേറിയപ്പോഴും, ആര് എന്താവശ്യത്തിനു വിളിച്ചാലും , "രണ്ടു മിനിറ്റ്" എന്ന് പറഞ്ഞു ഫോൺ വെച്ചിട്ട് കൃത്യം രണ്ടുമിനിറ്റിൽ ഒരു പ്രശ്നപരിഹാരവുമായി തിരിച്ചു വിളിക്കുന്ന നല്ലൊരു സുഹൃത്ത്. ഇന്ന് ഞാൻ ഭൂഗോളത്തിന്റെ ഇങ്ങേത്തലയ്ക്കൽ ഇരിക്കുമ്പോഴും ഒരു ഫോൺ കോളിനപ്പുറം , "എന്താടീ " എന്ന ആ കരുതൽ, അതൊരു ബലമാണ് .
ഇതെല്ലാം വീണ്ടും വീണ്ടും ഓർമ്മിക്കാനും എഴുതാനും കാര്യമുണ്ട് .
നമ്മുടെയെല്ലാം ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇപ്പോൾ മിക്കവാറും ഷാജിക്കയെ കാണുന്നത് ടി വി യിലാണ് . നമ്മുടെ പോലീസിന്റെ ആത്മാർഥമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏതെങ്കിലും വീഡിയോയിൽ , വഴിയോരത്തെ അശരണർക്കു ആശ്വാസമായി, ഭക്ഷണവുമായി, സ്വന്തം ജീവിതം മറന്ന് പൊരിവെയിലത്തുനിൽക്കുന്ന പോലീസുകാർക്കിടയിൽ . അവർ കൊള്ളുന്ന ഈ വെയിലിന്റെ തണലാണ്, രാവും പകലും മറന്നുള്ള ആ നിൽപ്പാണ് ഓരോ മലയാളിയുടെയും ജീവിതത്തിന്റെ കുളിർമയുടെ ഒരംശം.
യൂണിഫോമിട്ടു പുറത്തേക്കിറങ്ങുമ്പോൾ യന്ത്രങ്ങളായി മാറുന്ന വിദ്യയൊന്നും അവർക്കു വശമില്ല. "പപ്പാ , ഇന്ന് നേരത്തെ വരുവോ ?" എന്ന ചോദ്യത്തിന് തലയാട്ടുമ്പോഴും "വരാനാവില്ല " എന്ന സത്യം അവരെ നോവിക്കുന്നുമുണ്ടാവാം. എന്നാലും കർമ്മപഥത്തിലേക്കിറങ്ങുമ്പോൾ അവർ അത് മറന്നുപോകുന്നു .
പ്രളയത്തിലും മഹാമാരിയിലും ഈ പോലിസുകാർ സന്നദ്ധരായി ഇറങ്ങുമ്പോൾ നമുക്കെന്താണ് അവരെ അനുസരിക്കാൻ തോന്നാത്തത്? ആർക്കുവേണ്ടിയാണ് സഹികെടുമ്പോൾ അവർ ഈ അനുസരണയില്ലായ്മയ്ക്ക് ഏത്തമിടീക്കുന്നത് ? അതിനവരെ പ്രേരിപ്പിക്കുന്നത് തോളിൽ കൂട്ടിവെച്ച നക്ഷത്രങ്ങളുടെ എണ്ണമൊന്നുമല്ല , താൻ കണ്ണടച്ചാൽ പടർന്നുപോയേക്കാവുന്ന ഒരു വലിയ വിപത്തിനെക്കുറിച്ചുള്ള ബോധ്യമാണ് . സ്വന്തം കുടുംബത്തെപ്പോലെ കാത്തിരിക്കുന്ന വേറെയും കുടുംബങ്ങളും പുഞ്ചിരികളും ഉണ്ടെന്ന ചിന്തയാണ് .
അത് മനസ്സിലാക്കാതെ പോലീസുകാരോട് കയർക്കുമ്പോൾ അവരെ കളിയാക്കുമ്പോൾ നമ്മൾ അപമാനിക്കുന്നത് നമ്മുടെ നാടിനെത്തന്നെയാണ് .
നമ്മുടെ പോലിസുകാർ കാശിനുവേണ്ടി പണിയെടുക്കുന്ന കൂലിത്തല്ലുകാരല്ല , നാടിനുവേണ്ടി ജീവിതം മുഴുവനായി മാറ്റിവെച്ചവരാണ് , ക്ഷമയുടെ നെല്ലിപ്പലക കാണുമ്പോൾ അവർ അല്പം പരുഷമായി പെരുമാറിയെന്നും വരാം. വിമർശിക്കുന്നതിനു മുൻപ് , ചെളിവാരിയെറിയുന്നതിനുമുന്പ് ഒന്നുകൂടി കണ്ണു തുറന്നു നോക്കൂ, നമ്മൾ വാഴ്ത്തിപ്പാടുന്ന വെള്ളയുടുപ്പുകളിട്ട മാലാഖാമാർക്കൊപ്പം തന്നെ കാക്കിയിട്ട നമ്മുടെയീ കാവൽഭടന്മാരേയും കാണുന്നില്ലേ ?
ഞാൻ കാണുന്നുണ്ട്, കാരണം എനിക്ക് പോലീസുകാർ എന്നാൽ പാതിവഴിയിൽ തനിച്ചു നടന്നുപോയ എന്റെ അമ്മാവനാണ് , ഇക്കയെ കാണാൻ ചെല്ലുമ്പോൾ മൃദുവായി പുഞ്ചിരിച്ചു കൈ വീശുന്ന സെൻട്രൽ സി.ഐ വേണുസാറാണ് , നിറവയറുമായി കാറിലിരുന്ന് പൊട്ടിക്കരഞ്ഞപ്പോൾ മുൻപേ നടന്നു ആസ്പത്രിയിലെത്തിച്ച സിറ്റി പോലീസ് കമ്മീഷണർ മനോജ് അബ്രഹാം സാറാണ്.
ഇതിലെല്ലാം ഉപരി, ഓരോ പോലീസുകാരനും എനിയ്ക്ക് എന്റെ സ്നേഹസ്പര്ശമായ, കരുതലായ ഷാജിക്കയാണ് . അവരെ കാത്തിരിയ്ക്കുന്ന ഒരു കുടുംബത്തിന്റെ സ്നേഹക്കടങ്ങളാണ്.
അവരെ വന്ദിക്കണമെന്നൊന്നും ഞാൻ പറയുന്നില്ല, നിങ്ങൾക്കുവേണ്ടി അവർ തെരുവിൽ കരിഞ്ഞു നിൽക്കുമ്പോൾ വീടിനുള്ളിലെ കുളിർമ്മയിൽ നിങ്ങൾക്ക് സുഖമായി ഇരുന്നുകൂടെ എന്ന് മാത്രമാണ് എന്റെ ചോദ്യം .
#stayhome
രാവിലെ ഒരു ബ്രൂ കോഫി ഇങ്ങനെ ഊതിയൂതി കുടിച്ചു തുടങ്ങുമ്പോൾ ആണ് ഷാജിക്കായുടെ ആ ഫോട്ടോ കണ്ടത്, പോലീസ് യൂണിഫോമിൽ ഒരു ബാനർ കയ്യിൽ പിടിച്ചിട്ടുണ്ട് , "നിങ്ങൾ പോലീസിനെ പറ്റിച്ചുവെന്നു കരുതുന്നുണ്ടെങ്കിൽ നിങ്ങള്ക്ക് തെറ്റി, നിങ്ങൾ പറ്റിച്ചത് നിങ്ങളെയും രാജ്യത്തെയുമാണ് "
ഷാജിക്ക, അമ്മാവന്റെ മോനാണ്. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ അസിസ്റ്റന്റ് സബ്-ഇൻസ്‌പെക്ടർ . അമ്മാവന്റെ എന്ന് പറയുമ്പോൾ, ഡ്യൂട്ടിയിലിരിക്കെ ഒരു പ്രതി അപ്രതീക്ഷിതമായി കുത്തിയിറക്കിയ ഒരു കത്തിമുനയിൽ ചുവപ്പണിഞ്ഞ ഒരു പോലീസ് യൂണിഫോമിൽ ജീവിതത്തിന്റെ പാതിവഴിയിൽ മറ്റൊരു ലോകത്തേയ്ക്ക് നടന്നുപോയ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ എന്ന് കൂടിച്ചേർത്താലേ ആ ആമുഖം പൂർണ്ണമാകൂ.
എന്റെ ജീവിതത്തിലെ പോലീസ് കഥകൾ തുടങ്ങുന്നത് ഈ അമ്മാവനിൽ നിന്നാണ് . എൻറെ അമ്മയുടെ മൂന്നു സഹോദരന്മാരിൽ ഒരാൾ. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തു അവധിക്കാലത്തെ പ്രധാന ആഗ്രഹമാണ് എറണാകുളത്തു അമ്മാവന്റെ വീട്ടിൽ പോവുക എന്നത് . പോലീസ് ക്വാർട്ടേഴ്സിലാണ് അന്ന് അമ്മാവനും കുടുംബവും താമസിക്കുന്നത് . പെൺകുട്ടികളില്ലാത്തതിനാൽ എന്നോടും ചേച്ചിയോടും വല്യകാര്യമാണ്.
ക്വാർട്ടേഴ്സിനടുത്തു തന്നെയാണ് സ്റ്റേഷൻ. അറസ്റ്റു ചെയ്യുന്ന കുറ്റവാളികളെ അമ്മാവൻ ചോദ്യം ചെയ്യുന്ന കാര്യം പറഞ്ഞു അന്നൊക്കെ ആന്റി കളിയാക്കാറുണ്ടായിരുന്നു . വളരെ സഹാനുഭൂതിയുള്ള ഒരു മനസ്സിന്റെ ഉടമയായിരുന്നതിനാൽ സാധാരണ പോലീസ് മുറകളൊന്നും അമ്മാവന് വശമില്ലായിരുന്നു. ഒരുപാട് പ്രതികളുടെ ദുരവസ്ഥകണ്ട് ചോദ്യം ചെയ്യലിന് ശേഷം പഴ്സിൽ നിന്നും കാശെടുത്തു അവർക്കു കൊടുത്തിട്ടു "ഭക്ഷണം വാങ്ങിക്കഴിച്ചോ " എന്ന് പറഞ്ഞു ഇറങ്ങിവരുന്ന അമ്മാവനെയാണ് സഹപ്രവർത്തകർ കണ്ടിരുന്നത് .
ഇങ്ങനെയൊക്കെ ആയിരുന്നിട്ടും ഒരു മധ്യവേനലവധിക്കാലത്തു, കൃത്യമായിപ്പറഞ്ഞാൽ ഒരു പെസഹാ രാത്രിയിൽ സഹപ്രവർത്തകനായ ഇൻസ്‌പെക്ടർക്കു പകരം ജോലിക്കിറങ്ങിയ അമ്മാവൻ പിന്നീട് മടങ്ങിയെത്തിയതേയില്ല.
നിറഞ്ഞുനിന്നിരുന്ന വീട്ടിലെ ഒരു ചുമരിലേക്ക് ചിരിച്ചുനിൽക്കുന്ന ഒരു ചിത്രമായി പാതിവഴിയിൽ ആ ജീവിതം നിശ്ചലമായി.
കേരളസംസ്ഥാന ഹോക്കി ടീം അംഗമായിരുന്ന ഷാജിക്ക പൊലീസിലേക്ക് കടന്നുവന്നത് അമ്മാവന് പകരക്കാരനായിട്ടല്ല. സ്വന്തമായി തിരഞ്ഞെടുത്ത വഴിയായിരുന്നു അത് .
എന്റെ പ്രിയപ്പെട്ട സഹോദരന്മാരിൽ ഒരു സുഹൃത്തിനെപ്പോലെ അടുപ്പമുള്ളയാൾ. പഠനത്തിനിടെ മത്സരപ്പരീക്ഷകൾ എഴുതി നടക്കുമ്പോൾ എറണാകുളം സെന്റർ വയ്ക്കാനായിരുന്നു ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം. പരീക്ഷകൾക്ക് തലേന്ന് കലൂർ ബസ് ഇറങ്ങുമ്പോൾ ഷാജിക്ക കാത്തുനിൽക്കുന്നുണ്ടാവും. വീട്ടിലേക്കെത്തിയാൽ പിന്നെ ആന്റിയ്ക്കു വല്യ സന്തോഷമാണ്. പരീക്ഷ കഴിഞ്ഞാൽ കൂട്ടാൻ വരുന്ന ഇക്ക ആദ്യം ചോദിക്കുക "നിനക്ക് എന്തെങ്കിലും കഴിക്കേണ്ടേ ?" . എറണാകുളം ബ്രോഡ്‍വെയിലേക്കു കയറുന്ന ഭാഗത്തു വലതു വശത്തു ഒരു വലിയ മരത്തണലിൽ ബൈക്ക് വെച്ചിട്ടു അകത്തേയ്ക്കു കയറുമ്പോൾ പ്രൗഢിയാർന്ന കാരവൻ ഐസ്ക്രീം ഷോപ്പ്, എന്റെ ജീവിതത്തിലെ ഏറ്റവും രുചിയാർന്നതും വിലകൂടിയതുമായ ഐസ്ക്രീം കഴിച്ചിട്ടുള്ളത് അവിടെ നിന്നുമാണ് .
കുറച്ചുകൂടി മുതിർന്നപ്പോൾ മനസ്സിൽ കയറിക്കൂടിയ ആളെക്കുറിച്ചും ഞാൻ ആദ്യം പറഞ്ഞത് ഇക്കായോടാണ് .
ഇതിനിടയിൽ ഞാൻ വിവാഹിതയായി .ബാങ്ക് ജോലിക്കാരിയായി എറണാകുളത്തു താമസമാക്കിയപ്പോഴും ഇക്കായ്ക്കു ഞാൻ പഴയ അനിയത്തിക്കുട്ടി തന്നെയായിരുന്നു. എത്ര ബുദ്ധിമുട്ടിച്ചിരിക്കുന്നു ഞാൻ,ആർക്കുവേണ്ടി പറഞ്ഞാലും പറ്റില്ല എന്ന് പറയാതെ , സഹപ്രവർത്തകരുടെ പ്രശ്നങ്ങൾ, ആസ്പത്രിക്കാര്യങ്ങൾ , അങ്ങനെ അന്നു തൊട്ടു ഇന്ന് വരെ എത്രയെത്ര കാര്യങ്ങൾ.
ഭർത്താവായി, അച്ഛനായി സ്വന്തം ജീവിതത്തിൽ തിരക്കേറിയപ്പോഴും, ആര് എന്താവശ്യത്തിനു വിളിച്ചാലും , "രണ്ടു മിനിറ്റ്" എന്ന് പറഞ്ഞു ഫോൺ വെച്ചിട്ട് കൃത്യം രണ്ടുമിനിറ്റിൽ ഒരു പ്രശ്നപരിഹാരവുമായി തിരിച്ചു വിളിക്കുന്ന നല്ലൊരു സുഹൃത്ത്. ഇന്ന് ഞാൻ ഭൂഗോളത്തിന്റെ ഇങ്ങേത്തലയ്ക്കൽ ഇരിക്കുമ്പോഴും ഒരു ഫോൺ കോളിനപ്പുറം , "എന്താടീ " എന്ന ആ കരുതൽ, അതൊരു ബലമാണ് .
ഇതെല്ലാം വീണ്ടും വീണ്ടും ഓർമ്മിക്കാനും എഴുതാനും കാര്യമുണ്ട് .
നമ്മുടെയെല്ലാം ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇപ്പോൾ മിക്കവാറും ഷാജിക്കയെ കാണുന്നത് ടി വി യിലാണ് . നമ്മുടെ പോലീസിന്റെ ആത്മാർഥമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏതെങ്കിലും വീഡിയോയിൽ , വഴിയോരത്തെ അശരണർക്കു ആശ്വാസമായി, ഭക്ഷണവുമായി, സ്വന്തം ജീവിതം മറന്ന് പൊരിവെയിലത്തുനിൽക്കുന്ന പോലീസുകാർക്കിടയിൽ . അവർ കൊള്ളുന്ന ഈ വെയിലിന്റെ തണലാണ്, രാവും പകലും മറന്നുള്ള ആ നിൽപ്പാണ് ഓരോ മലയാളിയുടെയും ജീവിതത്തിന്റെ കുളിർമയുടെ ഒരംശം.
യൂണിഫോമിട്ടു പുറത്തേക്കിറങ്ങുമ്പോൾ യന്ത്രങ്ങളായി മാറുന്ന വിദ്യയൊന്നും അവർക്കു വശമില്ല. "പപ്പാ , ഇന്ന് നേരത്തെ വരുവോ ?" എന്ന ചോദ്യത്തിന് തലയാട്ടുമ്പോഴും "വരാനാവില്ല " എന്ന സത്യം അവരെ നോവിക്കുന്നുമുണ്ടാവാം. എന്നാലും കർമ്മപഥത്തിലേക്കിറങ്ങുമ്പോൾ അവർ അത് മറന്നുപോകുന്നു .
പ്രളയത്തിലും മഹാമാരിയിലും ഈ പോലിസുകാർ സന്നദ്ധരായി ഇറങ്ങുമ്പോൾ നമുക്കെന്താണ് അവരെ അനുസരിക്കാൻ തോന്നാത്തത്? ആർക്കുവേണ്ടിയാണ് സഹികെടുമ്പോൾ അവർ ഈ അനുസരണയില്ലായ്മയ്ക്ക് ഏത്തമിടീക്കുന്നത് ? അതിനവരെ പ്രേരിപ്പിക്കുന്നത് തോളിൽ കൂട്ടിവെച്ച നക്ഷത്രങ്ങളുടെ എണ്ണമൊന്നുമല്ല , താൻ കണ്ണടച്ചാൽ പടർന്നുപോയേക്കാവുന്ന ഒരു വലിയ വിപത്തിനെക്കുറിച്ചുള്ള ബോധ്യമാണ് . സ്വന്തം കുടുംബത്തെപ്പോലെ കാത്തിരിക്കുന്ന വേറെയും കുടുംബങ്ങളും പുഞ്ചിരികളും ഉണ്ടെന്ന ചിന്തയാണ് .
അത് മനസ്സിലാക്കാതെ പോലീസുകാരോട് കയർക്കുമ്പോൾ അവരെ കളിയാക്കുമ്പോൾ നമ്മൾ അപമാനിക്കുന്നത് നമ്മുടെ നാടിനെത്തന്നെയാണ് .
നമ്മുടെ പോലിസുകാർ കാശിനുവേണ്ടി പണിയെടുക്കുന്ന കൂലിത്തല്ലുകാരല്ല , നാടിനുവേണ്ടി ജീവിതം മുഴുവനായി മാറ്റിവെച്ചവരാണ് , ക്ഷമയുടെ നെല്ലിപ്പലക കാണുമ്പോൾ അവർ അല്പം പരുഷമായി പെരുമാറിയെന്നും വരാം. വിമർശിക്കുന്നതിനു മുൻപ് , ചെളിവാരിയെറിയുന്നതിനുമുന്പ് ഒന്നുകൂടി കണ്ണു തുറന്നു നോക്കൂ, നമ്മൾ വാഴ്ത്തിപ്പാടുന്ന വെള്ളയുടുപ്പുകളിട്ട മാലാഖാമാർക്കൊപ്പം തന്നെ കാക്കിയിട്ട നമ്മുടെയീ കാവൽഭടന്മാരേയും കാണുന്നില്ലേ ?
ഞാൻ കാണുന്നുണ്ട്, കാരണം എനിക്ക് പോലീസുകാർ എന്നാൽ പാതിവഴിയിൽ തനിച്ചു നടന്നുപോയ എന്റെ അമ്മാവനാണ് , ഇക്കയെ കാണാൻ ചെല്ലുമ്പോൾ മൃദുവായി പുഞ്ചിരിച്ചു കൈ വീശുന്ന സെൻട്രൽ സി.ഐ വേണുസാറാണ് , നിറവയറുമായി കാറിലിരുന്ന് പൊട്ടിക്കരഞ്ഞപ്പോൾ മുൻപേ നടന്നു ആസ്പത്രിയിലെത്തിച്ച സിറ്റി പോലീസ് കമ്മീഷണർ മനോജ് അബ്രഹാം സാറാണ്.
ഇതിലെല്ലാം ഉപരി, ഓരോ പോലീസുകാരനും എനിയ്ക്ക് എന്റെ സ്നേഹസ്പര്ശമായ, കരുതലായ ഷാജിക്കയാണ് . അവരെ കാത്തിരിയ്ക്കുന്ന ഒരു കുടുംബത്തിന്റെ സ്നേഹക്കടങ്ങളാണ്.
അവരെ വന്ദിക്കണമെന്നൊന്നും ഞാൻ പറയുന്നില്ല, നിങ്ങൾക്കുവേണ്ടി അവർ തെരുവിൽ കരിഞ്ഞു നിൽക്കുമ്പോൾ വീടിനുള്ളിലെ കുളിർമ്മയിൽ നിങ്ങൾക്ക് സുഖമായി ഇരുന്നുകൂടെ എന്ന് മാത്രമാണ് എന്റെ ചോദ്യം .
#stayhome