Tuesday, December 25, 2018

അങ്ങനെ ഒരു ക്രിസ്മസ് കൂടി വിട പറയുന്നു . നിറഞ്ഞ ദീപാലങ്കാരങ്ങളും സമ്മാനപ്പൊതികളും വൈകിയാണെങ്കിലും വിരുന്നെത്തിയ മഞ്ഞും സ്നേഹവിരുന്നുകളും ഇന്നലെകളിലേയ്ക്ക് .

ഡിസംബർ എനിക്ക് പ്രിയപ്പെട്ട മാസങ്ങളിലൊന്നാണ്, പണ്ടുമുതൽക്കെ. നനുത്ത കുളിരുള്ള പ്രഭാതങ്ങൾക്ക് വല്ലാത്തൊരു വശ്യതയാണ് . ക്രിസ്തുമസ്സിനും പുതുവർഷത്തിനുമിടയിലുള്ള അഞ്ചാറു ദിവസങ്ങൾ വല്ലാത്ത തിരക്കിലാവും പണ്ടൊക്കെ. മറ്റൊന്നുമല്ല, പുതിയതായി ജീവിതത്തിൽ വരുത്തേണ്ടുന്ന മാറ്റങ്ങളും പുതിയ തീരുമാനങ്ങളുമൊക്കെയായി പുതിയ ഡയറി തയ്യാറാക്കുന്ന തിരക്ക് . പിന്നീടെപ്പോഴോ മനസ്സാക്ഷി സൂക്ഷിപ്പുകാരനാവേണ്ടുന്ന  ഡയറി ഒരു  തുറന്ന പുസ്തകമായി മാറിയത് കണ്ടപ്പോൾ  ഡയറിയെഴുത്തു നിർത്തി, അതോടൊപ്പം തന്നെ പുതിയ തീരുമാനങ്ങളെടുക്കാൻ പുതുവർഷം തിരഞ്ഞെടുക്കുന്ന പതിവും . പിന്നീടിങ്ങുവരെ അങ്ങനെത്തന്നെ .

പക്ഷേ , ഇത്തവണ എന്താണാവോ മനസ്സിലൊരു തോന്നൽ, "ബക്കറ്റ് ലിസ്റ്റ്" പോലെ ഒരു ലിസ്റ്റ് എനിക്കും തയ്യാറാക്കണമെന്ന് . കൊച്ചുകൊച്ചു മോഹങ്ങളുടെ ഒരു ലിസ്റ്റ്. പലതും വളരെ എളുപ്പത്തിൽ സാധിച്ചെടുക്കാവുന്നവ, പക്ഷേ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി പിന്നത്തേക്കു മാറ്റിവെച്ചവ , മറ്റുള്ളവർ എന്ത് വിചാരിക്കുമെന്നു കരുതി ചെയ്യാതെ പോയവ, കുട്ടികൾ വലുതാവട്ടെ എന്ന് കരുതി അർദ്ധവിരാമമിട്ടു നിർത്തിയവ, ജോലി കിട്ടട്ടേ , അവധി കിട്ടട്ടേ , തിരക്കൊഴിയട്ടേ അങ്ങനെ നൂറുനൂറു കാരണങ്ങൾ....

വർഷാന്ത്യത്തിലെ അവധി തുടങ്ങിയപ്പോൾ ആദ്യം ചെയ്തത് ഉറക്കം തീരുംവരെ കിടന്നുറങ്ങുകയായിരുന്നു. വൈകിയെണീറ്റ് അടുക്കളയിലെത്തുമ്പോൾ ആദ്യം ഓർത്തത് എല്ലാവരും എണീക്കുമ്പോഴേക്കും ഭക്ഷണം റെഡിയാക്കാം എന്നായിരുന്നു. ഒരു കാപ്പി കുടിച്ചു ചെന്ന് നോക്കുമ്പോൾ എല്ലാരും നല്ല ഉറക്കത്തിലാണ് ."വൈ ഷുഡ് ഐ ?" എന്ന ചോദ്യം എന്റെ തലയിൽ മിന്നിയപ്പോൾ തന്നെ മോന്റെ പുതപ്പുവലിച്ചു അതിനടിയിലേക്കു ചുരുണ്ടുകൂടി. പിന്നേയും മണിക്കൂറുകൾ കഴിഞ്ഞു എല്ലാവരും എണീറ്റപ്പോൾ കൂടെയെണീറ്റു, മോൻ അത്ഭുതപ്പെട്ടു പറഞ്ഞു, "ഓ, അമ്മ ഇന്ന് നന്നായുറങ്ങിയല്ലോ , ഗുഡ്". എന്താ ഭക്ഷണം ഉണ്ടാക്കുക എന്ന വേവലാതിയിൽ വന്നപ്പോൾ മോൾ പറഞ്ഞു, "നമുക്ക് ഓംലറ്റ് മതി അമ്മാ ". ഭർത്താവ് ഓംലറ്റ് സ്പെഷ്യലിസ്ററ് ആണെന്ന് സ്വയം പറഞ്ഞു അടുക്കളയിൽ കയറി. അഞ്ചു മിനിറ്റ് , എല്ലാര്ക്കും ഭക്ഷണം റെഡി. അത് കഴിക്കുമ്പോൾ ഞാനോർത്തത്, ഒരു മണിക്കൂറെടുത്തു രാവിലത്തെ ദോശയ്ക്ക് രണ്ടുതരം ചട്ണി ഉണ്ടാക്കി വെച്ച് കഴിക്കാൻ വിളിക്കുമ്പോൾ "ഇതാണോ"എന്ന ചോദ്യവും എനിക്കുണ്ടാകുന്ന നിരാശയും വിഷമവുമാണ്. അപ്പോഴാണ് മേൽപ്പറഞ്ഞ ലിസ്റ്റിന്റെ ചിന്ത എന്റെ തലയിൽ പൊട്ടിമുളച്ചത് .

പിടിപ്പതു ജോലിത്തിരക്കും അതിന്റെ മാനസ്സിക സമ്മർദ്ദവും ഇത്തവണ നന്നായി പിടികൂടിയതിനാൽ ലിസ്റ്റിലെ ആദ്യത്തെ കാര്യം  നടപ്പിലാക്കാൻ തീരുമാനിച്ചു. പരിപൂർണ്ണ വിശ്രമം . രണ്ടു ദിവസത്തേക്ക് ആരെയും വിളിച്ചില്ല, കാര്യമായി അടുക്കളയിൽ തലകുത്തി മറിഞ്ഞില്ല , ആവശ്യത്തിന് മാത്രം.  സിനിമകൾ കണ്ടു, പാട്ടു കേട്ടു , പുസ്തകം വായിച്ചു , പുറത്തേക്കു ഇറങ്ങിയില്ല..

പക്ഷേ, അത് കൊണ്ട് ലോകം കീഴ്മേൽ മറിഞ്ഞൊന്നുമില്ല , സൂര്യൻ പടിഞ്ഞാറുനിന്നും ഉദിച്ചുമില്ല. ഭർത്താവും കുട്ടികളും വളരെ സന്തോഷവാന്മാർ ആയിരുന്നു. "കുറച്ചുനേരമെങ്കിലും നീ ഇരിക്കുന്നത് കണ്ടല്ലോ, സന്തോഷം " എന്ന് ഭർത്താവ് പറഞ്ഞപ്പോൾ "അമ്മയ്ക്ക് സിനിമ കാണാനൊക്കെ ശരിക്കും ഇഷ്ടമാണോ ?" എന്ന അത്ഭുതമായിരുന്നു മോന്. പഴയ പാട്ടുകൾക്കൊപ്പം ചുണ്ടനക്കുന്നതു കണ്ട് "വല്ലപ്പോഴെങ്കിലും ഇഷ്ടമുള്ളത് ചെയ്യൂ " എന്ന് മകൾ.

ദിവസങ്ങൾ കഴിയുംതോറും ഒരു കാര്യം മനസ്സിലായി ,ഇവിടെ  നമ്മളെ, അതായത് സ്ത്രീകളെ, ആരും തടവറയിലിട്ടിട്ടൊന്നുമില്ല. സ്വയം സൃഷ്‌ടിച്ച ഒരു തടവറയിൽ നമ്മളെയിട്ടു പൂട്ടി അതിന്റെ താക്കോൽ സ്വന്തം തലയിണക്കീഴെ വച്ച് ഉറങ്ങുന്നത് നമ്മൾ തന്നെയാണ് . പലപ്പോഴും അത് നമ്മൾ മനസ്സിലാക്കുന്നില്ല എന്ന് മാത്രം. ആരെയൊക്കെയോ പേടിച്ചു നമ്മുടെ ഇഷ്ടങ്ങൾ അപ്പാടെ മാറ്റി വയ്ക്കുമ്പോൾ അതൊരു ത്യാഗമാണെന്നു സ്വയം തോന്നാം , അത് മറ്റുള്ളവർ അംഗീകരിക്കാതെ വരുമ്പോൾ ഉണ്ടാവുന്ന നിരാശയിൽ, "വേണ്ടിയിരുന്നില്ല" എന്ന ചിന്തയിൽ എത്രയോ പേർ , അല്ലേ .

ഒന്നിരുന്ന് ആലോചിച്ചു നോക്കൂ , മാറ്റി വെച്ചവ, ഉള്ളിലെ നൊമ്പരമായവ, പറയാതെ പോയവ  ഒന്നെഴുതി നോക്കൂ . ഓരോന്നായി ചെയ്യണമെന്ന് തീരുമാനിക്കൂ ,  നാളെ  മുതൽ അടുക്കള പൂട്ടി കുടുംബത്തെ പട്ടിണിക്കിടാനോ കുടുംബത്തിലെ മുതിർന്നവരെ അനുസരിക്കാതിരിക്കാനോ ഇഷ്ടമുള്ളപ്പോൾ ഇറങ്ങിപ്പോവാനോ ഉള്ള മോഹങ്ങളുടെ ഒരു ലിസ്റ്റിനെക്കുറിച്ചല്ല ഞാൻ പറഞ്ഞുവന്നത് .  ആ സ്നേഹത്തണലിൽ നിന്ന് കൊണ്ട് തന്നെ, ഇഷ്ടമുള്ള കുറേ കാര്യങ്ങൾ ചെയ്യുക. മറ്റുള്ളവരുടെ വിചാരങ്ങളിൽ രൂപം കൊള്ളുന്ന ഒരു പുകയാവാതെ  സ്വന്തം രൂപം സ്വയം സൃഷ്ടിക്കുക. ഗാന്ധിജി പറഞ്ഞത് പോലെ , വൃത്തികെട്ട പാദങ്ങൾ കൊണ്ട് നമ്മുടെ മനസ്സിലൂടെ നടക്കാൻ നാം ആരെയും അനുവദിക്കില്ലെന്നു  തീരുമാനിക്കുക. പുതുവർഷത്തിൽ ജീവിതം സുന്ദരമാകട്ടെ , ഓരോ നിമിഷവും ജീവിച്ചുതീർക്കട്ടെ ...

Saturday, December 22, 2018

ഡിസംബർ....
നിനക്ക് പ്രണയത്തിന്റെ ഗന്ധമാണ് ,
മഞ്ഞുമൂടിയ വഴിയോരങ്ങളിൽ
ഇലപൊഴിഞ്ഞ മരങ്ങൾക്കു കീഴെ
ഏതോ ദേശാടനക്കിളി പൊഴിച്ചിട്ട
തൂവലിനും അതേ ഗന്ധമാണ് .

ഡിസംബർ......
നിന്റെ പുലരികൾക്കു
എന്തു ഭംഗിയാണ്
പുൽത്തുമ്പുകളിൽ അടരാൻ വെമ്പിനിൽക്കുന്ന
ഹിമകണങ്ങളുടെ കുളിരിനും
ഗൃഹാതുരത്വത്തിന്റെ  നോവുണർത്തുന്ന
സന്ധ്യയ്ക്കും അതേ ഭംഗിയാണ്.


ഡിസംബർ....
നീയെനിക്കു സമ്മാനിക്കുന്നത്
ഓർമ്മകളുടെ പൂക്കൂടകളാണ്
അറിഞ്ഞിട്ടും അറിയാതെപോയ
കൊതിച്ചിട്ടും പറയാതെ പലവുരു മാറ്റിവെച്ച
വാക്കുകളുടെ , എരിയുന്ന കനലുകളുടെ
അതേ പൂക്കൂടകൾ ..

ഡിസംബർ ...
കൊഴിഞ്ഞടങ്ങിയ  സ്വപ്നങ്ങളുടെ
ശവകുടീരങ്ങളിൽ നിന്നും
പുതിയവയുടെ പണിപ്പുരകളിലേക്കു
നമുക്കൊരു യാത്രപോകാം
മൗനം കനക്കുംമുമ്പേ,
പ്രണയം നെഞ്ചിലൊളിപ്പിച്ചു
പുതിയ പുലരികളിലേക്കു
നമുക്ക് മാത്രമായ് ഒരു യാത്ര .