Saturday, June 24, 2017

അങ്ങനെ ഒരു നോമ്പുകാലവും കൂടി വിടവാങ്ങുകയായി. ഇനി പെരുന്നാളാഘോഷങ്ങൾ.. ഓരോ പെരുന്നാളും മനസ്സിൽ നിറക്കുന്നത് ഒട്ടനവധി ഓർമകളാണ്, ഗൃഹാതുരത്വത്തിന്റെ നനവുള്ള ഓർമ്മകൾ.

മനസ്സിലെ ഏറ്റവും പകിട്ടാർന്ന പെരുന്നാളുകൾ തീർച്ചയായും കുട്ടിക്കാലത്തേതു തന്നെ. പെരുന്നാൾ പണം എന്നി നോക്കി കൂടുതൽ കിട്ടിയ ആളോടുള്ള അസൂയയിൽ ഉറക്കമൊഴിച്ച രാത്രികളും അവക്ക് സ്വന്തം. അന്നത്തെ പെരുന്നാൾ അതിഥികൾ അമ്മാവനും കുടുംബവുമായിരുന്നു. നഗരത്തിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹവും കുടുംബവും നാട്ടിൽ എത്തുമ്പോളാണ് ഞങ്ങളുടെ പെരുന്നാളുകൾ തുടങ്ങുക. രാവിലെ പെരുന്നാൾ നമസ്കാരം കഴിഞ്ഞു അവർ ഉച്ചയൂണിനെത്തുന്നത് ഞങ്ങളുടെ വീട്ടിലായിരുന്നു. അതിനു ശേഷം വൈകുന്നേരത്തെ ഒത്തുകൂടൽ തറവാട്ടിൽ. ഏകദേശം 2 കിലോമീറ്റർ ദൂരം നടന്നാണ് പോകുന്നത് . അതൊരു  മനസ്സ് നിറയ്ക്കുന്ന യാത്രയായിരുന്നു. എല്ലാവരോടും വിനയപൂർവം പ്രസന്നനായി സംസാരിച്ചു അമ്മാവനും ഞങ്ങൾ എല്ലാവരും അങ്ങനെ നടക്കും. തറവാട്ടിലെ പത്തിരിക്കും കറിക്കും എങ്ങനെയാണാവോ അത്രമാത്രം സ്വാദു ഉണ്ടായതെന്ന് ഇന്നും ഞാൻ ആലോചിക്കാറുണ്ട്. ഒരു നോമ്പ് കാലത്ത് , ഒരു കുറ്റവാളിയുടെ കത്തിമുനയിൽ അമ്മാവൻ ഇല്ലാതാകുന്നതുവരെ  ആ സന്തോഷങ്ങൾ അങ്ങനെ നിറഞ്ഞു നിന്നു . അമ്മാവൻ അവശേഷിപ്പിച്ചു കടന്നു പോയ ആ ശൂന്യത ഒരു വെല്ലുവിളിയായിരുന്നു ഏറെക്കാലം. കാലം, അതിനു മായ്ക്കാൻ കഴിയാത്ത അപൂർവം ചില മുറിവുകൾ അങ്ങനെയും..

പെരുന്നാളുകൾ പിന്നെയും വന്നു. പുതിയ മുഖങ്ങൾ കടന്നു വരികയും പഴയ പല മുഖങ്ങളും അപ്രത്യക്ഷമാവുകയും ചെയ്തുകൊണ്ടിരുന്നു . വിവാഹ ശേഷം, അനുവാദം ചോദിക്കാതെ സ്വന്തം വീട്ടിലേക്കു പോകാവുന്ന ഒരു ദിവസമായി പെരുന്നാളുകൾ മാറി .

മറക്കാനാവാത്ത മറ്റൊരു പെരുന്നാൾ ഏഴു വർഷം മുൻപ് കാനഡയിലെ ആദ്യത്തെ പെരുന്നാളായിരുന്നു. ആരവങ്ങളില്ലാതെ , ആൾക്കൂട്ടങ്ങളില്ലാത്ത ആദ്യത്തെ പെരുന്നാൾ. കൈക്കുഞ്ഞായ മോനെയും ആറുവയസ്സുകാരി. മോളെയും ചേർത്തു പിടിച്ചു അന്ന് ഞാൻ ഒത്തിരി കരഞ്ഞു . വീട്ടുടമസ്ഥനായ പാകിസ്ഥാനി ആസിഫ് , കുഞ്ഞുങ്ങൾക്കു ഉടുപ്പുകളും കേക്കും ആയി വന്നത് അപ്പോഴാണ് . ഭർത്താവിനെ ചേർത്തു നിർത്തി അയാൾ പറഞ്ഞു, "നിങ്ങൾ എന്റെ സഹോദരനാണ് , എന്റെ വീട്ടിലേക്കു വരൂ, നമുക്ക് ഒരുമിച്ചു പെരുന്നാൾ കൂടാം ."  സ്നേഹത്തിനു രാജ്യത്തിന്റെയോ ഭാഷയുടെയോ അതിർത്തികളില്ലെന്നു പറഞ്ഞു തന്ന ഒരാൾ .

ജീവിതം നമുക്ക് വേണ്ടി അത്ഭുതങ്ങളുടെ ഒരു കൂമ്പാരമാണ് കാത്തുവച്ചിരിക്കുന്നത് . ഓരോന്നും അതിന്റേതായ സമയത്തു കടന്നുവരും. അങ്ങനെയാണ് കാസർഗോഡുകാരൻ സിയാദ് ഞങ്ങളുടെ ജീവിതത്തിന്റെ ചെറിയലോകത്തേക്കു കടന്നു വന്നത് . ബന്ധങ്ങൾ സൃഷ്ടിക്കാനും അത് നിലനിർത്താനും ആത്മാർത്ഥയുള്ള ഒരു ചെറുപ്പക്കാരൻ. പണ്ടൊക്കെ കേരളത്തിന്റെ അങ്ങ് വടക്കുള്ളവരെ ഒരു അകലത്തിൽ നിന്നാണ് ഞാൻ വീക്ഷിച്ചിരുന്നത്. ഹൃദയത്തിന്റെ നന്മകൊണ്ട് അത്ഭുതപ്പെടുത്തിയ മറ്റൊരാൾ. ഒട്ടനവധി നൻമ നിറഞ്ഞ മുഖങ്ങളെ അവൻ ഞങ്ങൾക്കു പരിചയ പ്പെടുത്തി .

ഇപ്പോൾ ഒരു വലിയ കുടുംബമാണ് ഞങ്ങളിവിടെ. പല നാട്ടുകാർ, മതസ്ഥർ .. എന്റെ പെരുന്നാളുകളുടെ വർണ്ണങ്ങൾ തിരിച്ചു വന്നിരിക്കുന്നു . കുട്ടികൾ മയിലാഞ്ചി ഇടുന്നു, ബിരിയാണിക്കുള്ള വട്ടക്കൂട്ടങ്ങൾ ഒരിടത്ത് . സക്കാത്തിന്റെ പണം അർഹരിൽ എത്തിയെന്നു വീണ്ടും വീണ്ടും ഉറപ്പാക്കുന്നു. ആഘോഷങ്ങൾ അതിരുവിടാതെ ശ്രദ്ധിക്കുന്നു. വിശക്കുന്ന ഓരോ വയറും നിറയ്ക്കാതെ സ്വന്തം വയറു നിറക്കരുതെന്നു കുഞ്ഞുങ്ങളോട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു..

പെരുന്നാളുകൾ എന്നും നന്മയുടെ നിലാവെളിച്ചം വിതറട്ടെ . ലോകത്തെങ്ങും സമാധാനം നിറയട്ടെ . എല്ലാവർക്കും സ്നേഹത്തിന്റെ മൊഞ്ചുള്ള പെരുന്നാൾ ആശംസകൾ..

Saturday, June 10, 2017

വൈകുന്നേരങ്ങൾ ഇപ്പോൾ വളരെ തിരക്കേറിയതാണ്. പതിനെട്ടു മണിക്കൂറോളം നീളുന്ന നോമ്പിന്റെ ക്ഷീണം വൈകിട്ടാണ് ബാധിച്ചു തുടങ്ങുക. ആ ക്ഷീണത്തിൽ നിൽക്കുമ്പോളാണ് അന്നത്തെ വിശേഷങ്ങളുമായി മകളുടെ രംഗപ്രവേശം ."അമ്മാ, ഇന്ന് സ്കൂളിൽ "ലോക്ക്ഡൗൺ ഡ്രിൽ " ഉണ്ടായിരുന്നു. ഞങ്ങൾ വിചാരിച്ചത് ശരിക്കും ആരോ സ്കൂളിൽ കടന്നു എന്നാണ്. ഞാൻ വല്ലാതെ പേടിച്ചുപോയി."  (സംഭവിച്ചേക്കാവുന്ന അത്യാഹിതങ്ങളിൽ നിന്നും , അതായത്, ആയുധധാരികളായ അക്രമികളോ മറ്റോ അകത്തുകടന്നാൽ രക്ഷപ്പെടാനോ ഒളിച്ചിരിക്കാനോ കുട്ടികളെ സജ്ജരാക്കാൻ നൽകുന്ന പരിശീലനമാണ് ലോക്ക് ഡൗൺ ഡ്രിൽ കൊണ്ട് ഉദ്ദേശിക്കുന്നത്.) എന്റെ ക്ഷീണമൊന്നും വകവയ്ക്കാതെ അവൾ തുടർന്നു, "അമ്മയ്ക്കറിയുവോ ഞാൻ എന്താ ആ ഒന്നര മണിക്കൂറിൽ ചെയ്തതെന്ന്? ". ഞാൻ തലയുയർത്തി നോക്കി,  "ഞാൻ ദൈവത്തോട് സംസാരിക്കുകയായിരുന്നു. എന്നെ ഇന്ന് മരിപ്പിക്കല്ലേ എന്നു ഞാൻ യാചിച്ചു . എനിക്കിനിയും കുറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നു ഞാൻ പറഞ്ഞു."    പിന്നീട് അവൾ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല, എന്റെ കണ്മുന്നിൽ പേടിച്ചരണ്ട് ഡെസ്കിനടിയിൽ പതുങ്ങിയിരിക്കുന്ന എന്റെ കുഞ്ഞിന്റെ മുഖം തെളിഞ്ഞു വന്നു.

ഓരോ ദിവസവും പത്രവാർത്തകളിൽ എത്രയോ പേടിച്ചരണ്ട മുഖങ്ങളാണ് നമുക്കു മുന്നിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത് . ഗർജിക്കുന്ന തോക്കുകൾക്കു മുന്നിൽ നിന്നും രക്ഷപ്പെടാൻ നിസ്സഹായരായ എത്രയോ കുഞ്ഞുങ്ങളാണ് ശ്വാസമടക്കിപ്പിടിച്ചു പതുങ്ങിയിരിക്കുന്നത് . അടുത്തടുത്തുവരുന്ന കാലടികൾ എത്രയോ പേരുടെ ഹൃദയമിടിപ്പുകളെയാണ് നിശ്ശബ്ദമാക്കുന്നത് . ചീഞ്ഞുനാറുന്ന രാഷ്ട്രീയ പിശാചുക്കളിൽ നിന്നും തമ്മിലടിപ്പിക്കുന്ന ചെന്നായ്ക്കളിൽ നിന്നും രക്ഷപ്പെടാൻ പ്രാർത്ഥിക്കാനേ നമുക്കാവൂ .

നമുക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് ഓർമ്മിക്കുവാൻ ദിവസത്തിന്റെ അൽപ നിമിഷങ്ങളെങ്കിലും മാറ്റിവെക്കണം . നമ്മൾ ശ്വസിക്കുന്ന സ്വാതന്ത്ര്യം, കഴിക്കുന്ന ഭക്ഷണം, വസ്ത്രങ്ങൾ, തല ചായ്ക്കാൻ ഒരിടം ഇതൊക്കെ വലിയ അനുഗ്രഹങ്ങളാണ് .    ഇഷ്ടപ്പെടാത്ത ഭക്ഷണം തള്ളിമാറ്റി വച്ച്   മുഖം കറുപ്പിക്കുന്നതിനു മുൻപ്  ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ദിവസങ്ങൾ കാത്തിരിക്കുന്ന മനുഷ്യക്കോലങ്ങൾ നമുക്കു മുന്നിൽ തെളിയണം . സോമാലിയയിൽ ഭക്ഷണവും വെള്ളവും കിട്ടാതെ മരണമടഞ്ഞ നൂറുകണക്കിനു കുട്ടികളെക്കുറിച്ചുള്ള വാർത്ത ഞാൻ എന്റെ കുഞ്ഞുങ്ങളെ വായിച്ചുകേൾപ്പിച്ചു . തങ്ങൾ എത്രമാത്രം ഭാഗ്യം ചെയ്തവരാണെന്നു  അവർക്കു ബോധ്യപ്പെടണമെങ്കിൽ  അതൊക്കെ കേൾക്കണം. ഏറ്റവും പുതിയ മോഡൽ ഫോണോ കളികളോ അല്ല ജീവിതത്തിന്റെ നേട്ടങ്ങളെന്ന് നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കണം. അവർ നന്ദിയുള്ളവരാകട്ടേ .

ജീവിതത്തിലെ കൊച്ചു കൊച്ചു പരാജയങ്ങൾക്ക് നിരാശപ്പെടുന്ന ഒരു പതിവ് എനിക്കുണ്ടായിരുന്നു. എന്തു കൊണ്ട് ഞാൻ മാത്രം ... എന്ന ചോദ്യം പലപ്പോഴും എന്നെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. ഒട്ടനവധി ദുരിതങ്ങളിൽ നിന്നും രക്ഷപ്പെട്ടോടി, സ്വപ്നങ്ങൾ കാണാൻ പോലും മറന്നു പോയ ഒരു കൂട്ടം ആളുകളെ നിത്യവും കാണാൻ തുടങ്ങിയതോടെ പരാജയങ്ങളെ ഞാൻ മറന്നു തുടങ്ങി.
സമാധാനത്തിലേക്ക് ഉണർന്നെണീക്കുന്ന പ്രഭാതങ്ങളെക്കാളും വലിയ നേട്ടങ്ങളൊന്നുമില്ലെന്ന് മനസ്സിലാക്കിത്തുടങ്ങി. സ്വാതന്ത്ര്യത്തിന്റെ ഓരോ നിമിഷവും അനുഗൃഹീതം തന്നെ.

"അമ്മാ, ഞാൻ പറയുന്നതു കേൾക്കുന്നുണ്ടോ?" മോൾ അക്ഷമയാവുന്നതു കണ്ടു ഞാൻ മടങ്ങിവന്നു . "അവസാനം ഞാൻ ദൈവത്തോട് പറഞ്ഞു , എനിക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി . അപ്പോൾ ഒരു ചെറിയ കാറ്റുപോലെ അമ്മയുടെ സ്നേഹം എന്നെ കെട്ടിപ്പിടിച്ചു . എനിക്കു ഒട്ടും പേടി തോന്നിയില്ല".   ഞാൻ അവളെ നോക്കി, എന്റെ കുഞ്ഞ് എന്നെക്കാളും  ആകാശം മുട്ടെ വളർന്നു എന്നെ ചിറകിനടിയിൽ ചേർത്തു പിടിച്ചിരിക്കുന്നു .  പേരറിയാത്ത ഒട്ടനേകം നാടുകളിലിരുന്നു ആയിരക്കണക്കിനു കുഞ്ഞുങ്ങൾ എന്നെ നോക്കി പുഞ്ചിരിച്ചു . നമ്മുടെ കുഞ്ഞുങ്ങളെ , ദൈവം സംരക്ഷിക്കട്ടേ , ലോകത്തെവിടെയായാലും .