Friday, November 5, 2021

"നമ്മുടെ പിറന്നാളല്ലേ, ഇനിയും നീയൊന്നും എഴുതുന്നില്ലേ?" ചോദ്യം കേട്ട്  തിരിഞ്ഞു നോക്കി. ക്രച്ചസിൽ ഊന്നി ആൾ തൊട്ടുപിറകിൽ തന്നെ നിൽക്കുന്നുണ്ട്. 

നോട്ടം ആ ക്രച്ചസിൽ തട്ടി നിൽക്കുമ്പോൾ മനസ്സ് ഒന്ന് പിടച്ചു.

എഴുതാനിരുന്നിട്ടു ഒരുപാട് നാളായി. ആദ്യമൊക്കെ മടിയായിരുന്നു, പിന്നീടതിന് "റൈറ്റേഴ്‌സ് ബ്ലോക്ക് " എന്ന ഓമനപ്പേരിട്ടു വിളിച്ചു . പിന്നീടെപ്പോഴോ എഴുതണമെന്നോർത്തു ലാപ്‌ടോപ്പിനു മുന്നിലിരുന്ന വൈകുന്നേരമാണ് ആ വിളിയെത്തിയത്.

നമ്മുടെയൊക്കെ ജീവിതം എത്ര പെട്ടെന്നാണ് മാറിപ്പോവുന്നത് ! ചിരിച്ചും ബഹളം വെച്ചും നടക്കുന്ന നമ്മളൊക്കെ എത്ര പെട്ടെന്നാണ് ഒരു ആസ്പത്രി മുറിക്കു മുന്നിൽ വിചാരങ്ങളും വികാരങ്ങളും അടക്കി വെച്ച് മൗനത്തിലേക്കു ആണ്ടുപോവുന്നത് ! കവിളുകളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർച്ചാലുകളെ മറന്ന് നെഞ്ചിനുള്ളിലെ നൊമ്പരങ്ങളിൽ തരിച്ചു നിൽക്കുന്നത് ! ഒരു ഭിത്തിയ്ക്കപ്പുറം ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ പറക്കാനാവാതെ കേഴുന്നത് !

നാം നൊമ്പരപ്പെടുന്നത് എപ്പോഴാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അത് നമുക്ക് മുറിവേൽക്കുമ്പോഴല്ലാ, നമ്മുടെ ജീവന്റെ നാഡിമിടിപ്പായ മറുപകുതിയ്ക്ക് മുറിവേൽക്കുമ്പോഴാണ്. അയാൾ അനുഭവിക്കുന്ന വേദനകൾ നമ്മിലേയ്ക്ക് പറിച്ചെടുക്കാൻ കഴിവില്ലാതെ നിസ്സഹായയായി നോക്കി നിൽക്കുമ്പോഴാണ്. ഇന്നലെവരെ പരിഭവിച്ച നാവ് മൗനം ഭുജിക്കുമ്പോഴാണ് .താങ്ങായി നിന്ന കൈകൾ പെട്ടെന്ന് തളർന്നുവീഴുമ്പോഴാണ്. 

അപ്പോഴാണ് പടച്ചവന്റെ സ്നേഹവും അതിന്റെ ആഴവും നാം മനസ്സിലാക്കുന്നതും.  ഈ നിമിഷവും കടന്നു പോകുമെന്ന് നമ്മോടു പറയാതെ പറയുന്നതും മറ്റാരുമല്ല. ചേർത്ത് നിർത്തിയ പലരിലും കാണാനായതും ആ ചൈതന്യം തന്നെ.

അതെ, ഈ പിറന്നാൾ വിശേഷപ്പെട്ടതു തന്നെയാണ്. അറിഞ്ഞനാൾ മുതലിങ്ങോട്ട് ഇത്രയധികം സമയം ഒരുമിച്ചു ചെലവഴിച്ചിട്ടില്ല. കൈപിടിച്ച് നടത്തി ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഇത്ര നിഷ്കളങ്കമായി സ്നേഹിച്ചിട്ടില്ല. വേദനകൾ പൊള്ളിക്കുമ്പോഴും തത്വശാസ്ത്രങ്ങൾ പറഞ്ഞു ചിരിച്ചിട്ടില്ല. തിരക്കുകളിൽ നഷ്ടമായതൊക്കെ ഞങ്ങൾ തിരിച്ചുപിടിക്കുകയാണ്. 

അപ്പോൾ പിന്നെ നാല് വരിയെങ്കിലും കുറിയ്ക്കാതെ വയ്യ. ജീവിതത്തിലെ നിസ്സഹായാവസ്ഥകളിൽ താങ്ങായി ചുറ്റും നിന്നവർക്ക്, ഇരുവശവും നിന്ന് അമ്മയ്ക്ക് താങ്ങായ കുഞ്ഞുമക്കൾക്ക് , എല്ലാത്തിനുമുപരി ഇനിയും ഒരുപാട് പിറന്നാളുകൾ ഒരുമിച്ചു കാണാൻ , എന്റെ പ്രാണനെ ഉള്ളം കൈയ്യിൽ കോരിയെടുത്തു എനിയ്ക്കു  നീട്ടിത്തന്ന പടച്ചവന് നന്ദി .

ഇന്ന്  പിറന്നാളാണ്,  എനിയ്ക്കും എന്റെ പ്രിയനും..