കണ്ണൊന്നു തുറന്നുപിടിച്ചു ചുറ്റും നോക്കിയാൽ എത്രയെത്ര പാഠങ്ങളാണ് നമുക്കായി ഈ ലോകം കരുതിവച്ചിരിക്കുന്നത്!! അതും പാഠപുസ്തകങ്ങളിൽ കാണാത്തവ, കണ്ടാലും നമുക്കെത്തുന്നതുവരെ മനസ്സിലാകാത്തവ , എത്ര തിരഞ്ഞാലും ജീവിതം നമുക്കായി ഒളിച്ചുവച്ചിരിക്കുന്നതിന്റെ പാതിപോലും കണ്ടെത്താനാവാതെയാവും പലപ്പോഴും നമ്മുടെ മടക്കം .
ട്രെയിൻ പുറപ്പെടാൻ കൃത്യം ഒരു മിനിട്ടു ബാക്കി നിൽക്കെയാവും ഭർത്താവ് എന്നെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുക . ഒട്ടു മിക്ക ദിവസങ്ങളിലും ഞാൻ ഓടിയാണ് ട്രെയിനിൽ കയറുക . സ്റ്റേഷനിൽ മെട്രോ ന്യൂസ്‌പേപ്പർ വിൽക്കുന്ന വെള്ളക്കാരി ആ ഓട്ടത്തിനിടയിലും നിറഞ്ഞ ചിരിയോടെ എന്നോടൊരു "ശുഭദിനം" ആശംസിക്കാറുണ്ട് . ഇങ്ങനെ ഓടിക്കയറുന്ന ദിവസങ്ങളിൽ ആദ്യം കാണുന്ന സീറ്റിലോട്ട് വീഴുകയാണ് പതിവ് . ബാഗും ജായ്ക്കേറ്റുമൊക്കെ ഒതുക്കി നേരെ നിവർന്നിരുന്നു കഴിയുമ്പോൾ ഒന്ന് ചുറ്റും നോക്കും. മിക്കപ്പോഴും ചില പരിചിതമുഖങ്ങൾ കണ്ടേക്കും . ഒന്ന് ചിരിച്ചു രണ്ടുവാക്കു കുശലാന്വേഷണം നടത്തി അവർ അവരിലേക്കും ഞാൻ എന്നിലേക്കും തിരിച്ചുവരും.
അങ്ങനെയുള്ള ദിവസങ്ങളിലൊന്നിലാണ് ഞാൻ ആ മനുഷ്യനെ ശ്രദ്ധിച്ചത്. തലയിൽ ഇളം മഞ്ഞ തലപ്പാവ് കെട്ടിയ പ്രായം ചെന്ന വളരെ സൗമ്യമായ മുഖത്തോടു കൂടിയ ഒരു സിഖുകാരൻ . എന്റെ സീറ്റിന്റെ എതിരെയിരുന്ന അയാൾ എന്റെ നേർക്കു ഒരു പുഞ്ചിരി സമ്മാനിച്ചു . ഞാനും ചിരിച്ചു, എന്നിട്ട് സെൽ ഫോണെടുത്തു കയ്യിൽ പിടിച്ചു അതിൽ ശ്രദ്ധിച്ചുകൊണ്ടിരുന്നു . ഞാൻ ഇറങ്ങേണ്ട സ്റ്റേഷൻ ആയപ്പോൾ അയാളെ കണ്ടില്ലെന്നു നടിച്ചു വേഗം വാതിൽക്കലേക്കു നീങ്ങി .
പിന്നീട് ഒട്ടനവധി ദിവസങ്ങളിൽ അയാളെ ഞാൻ ട്രെയിനിൽ കണ്ടു . കാണുമ്പോളെല്ലാം അയാൾ പുഞ്ചിരിയോടെ തല പതിയെ താഴ്ത്തി എന്നെ വിഷ് ചെയ്യുകയും ഞാൻ പതിവു ജാഡകൾ വിട്ട് ആത്മാർത്ഥമായ ഒരു പുഞ്ചിരി സമ്മാനിക്കുകയും ചെയ്തു.
ഈ തിങ്കളാഴ്ച്ച വൈകിട്ടു വന്നു കയറിയതേ ഭർത്താവിന്റെ പ്രഖ്യാപനം വന്നു , "നാളെ രാവിലെ 8 മണിക്ക് എനിക്ക് മീറ്റിങ്ങുണ്ട്, എല്ലാവരും നേരത്തെ എഴുന്നേറ്റ് റെഡിയാവണം, എനിക്കു ലേറ്റ് ആവാൻ പറ്റില്ല ". ഇത്തരം സന്ദർഭങ്ങളിൽ അനുഭവം കൊണ്ട് ഞാൻ മനസ്സിലാക്കിയ ഒരു സംഗതിയുണ്ട് , ഇതിനർത്ഥം ഞാൻ നേരത്തെ എഴുന്നേറ്റു എല്ലാവരെയും റെഡി ആക്കുക എന്നതാണെന്ന് .
എന്തായാലും പിറ്റേന്ന് വളരെ നേരത്തെ ഇറങ്ങിയതിനാൽ ഏറെ നാളുകൾക്കുശേഷം പ്ലാറ്റ്‌ഫോമിലേക്കു ഞാൻ സാവകാശത്തിൽ നടന്നു കയറി. ട്രെയിൻ എത്തുന്നതേയുള്ളൂ. മെട്രോ വിൽക്കുന്ന സ്ത്രീ എന്നെ നോക്കി "ഇന്നു നിങ്ങളുടെ ചിറകുകൾ എവിടെപ്പോയി ?" എന്ന് തമാശ പറഞ്ഞു . ട്രെയിൻ വന്നപ്പോൾ ഞാൻ അവരോടു യാത്രപറഞ്ഞു കയറി, ഒട്ടും തിരക്കില്ല. ആളൊഴിഞ്ഞ ഒരു സീറ്റിന്റെ ജനാലവശത്തു ഇരിപ്പുറപ്പിച്ചു .
അടുത്തൊരാൾ വന്നിരുന്നത് ഞാൻ അറിഞ്ഞില്ല , "സത്ശ്രീകാൽ ജീ " എന്നു കേട്ടാണ് നോക്കിയത്, നമ്മുടെ സ്ഥിരം സിങ് ജി . ഞാനും ചിരിച്ചു. എന്നിട്ട് പുറത്തേക്ക് നോക്കിയിരുന്നു. മഞ്ഞെല്ലാം ഉരുകി പതിയെ വസന്തകാലത്തിലേക്കു നടന്നു തുടങ്ങുന്നു പ്രകൃതി. മരങ്ങളിൽ തളിരിട്ടു തുടങ്ങാൻ ഇനി ദിവസങ്ങളേ വേണ്ടൂ.
"ബേട്ടി , പാകിസ്ഥാനിൽ നിന്നാണോ?" പെട്ടെന്ന് ആ ചോദ്യം എന്റെ കാഴ്ചകൾക്ക് അർദ്ധവിരാമമിട്ടു . ഞാൻ നേരെയിരുന്നു , "അല്ല , ഇന്ത്യയിൽ നിന്നാണ്, പ്രൗഡ് ഇന്ത്യൻ ". അടുത്ത ചോദ്യം പഞ്ചാബിയിലായിരുന്നു, ഒരു വിളറിയ ചിരിയോടെ പഞ്ചാബി എനിക്ക് വശമില്ലെന്ന് അറിയാവുന്ന ഹിന്ദിയിൽ ഞാൻ പറഞ്ഞൊപ്പിച്ചു. എന്റെ ഹിന്ദി കേട്ടാവണം , ഇന്ത്യയിൽ എവിടുന്നാണെന്ന ചോദ്യം ഉടനെത്തന്നെ ഉണ്ടായത്. "കേരളം" എന്ന് അഭിമാനത്തോടെ പറഞ്ഞ എന്നോട് വീണ്ടും അയാൾ എന്തൊക്കെയോ ചോദിച്ചു.
അഞ്ചുമിനിറ്റിനുള്ളിൽ ഭാഷയൊന്നും ആശയവിനിമയത്തിന് ഒരു പ്രശ്നവുമല്ലെന്ന് ഞങ്ങൾ രണ്ടുപേർക്കും മനസ്സിലായി . "എത്ര നാൾ കൂടുമ്പോൾ നാട്ടിൽ പോകും? ". "എല്ലാ വർഷവും" ഞാൻ പറഞ്ഞു . "നന്നായി , എനിക്ക് രണ്ടു മക്കളാണ് , ഒരു മകൻ ഇവിടെയും ഒരാൾ അമേരിക്കയിലും . മോൾക്ക് എത്ര കുട്ടികളാണ് ?" ഒന്ന് നിർത്തി അയാൾ ചോദിച്ചു , "രണ്ടുപേരാണ് , ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും." "മോനെത്ര വയസ്സുണ്ട്?" വളരെ കൗതുകത്തിലാണ് അയാൾ അത് ചോദിച്ചത് . "ഒന്പത് ".
പെട്ടെന്ന് അയാളുടെ മുഖം ഒന്ന് മങ്ങിയതുപോലെ തോന്നി . "എന്റെ മക്കൾക്ക് ഏഴും ഒൻപതും വയസ്സുള്ളപ്പോഴാണ് ഞാൻ ഇവിടെയെത്തിയത് . നാട്ടിൽ അദ്ധ്യാപകനായിരുന്നു . കുട്ടികളുടെ ഭാവിയെക്കരുതിയാണ് ഇങ്ങോട്ടുവന്നത് . ഞാനും ഭാര്യയും ഒത്തിരി കഷ്ടപ്പെട്ടു. രണ്ടും മൂന്നും ജോലികൾ ചെയ്തു . ഇപ്പോൾ മോൾ ഓടുന്നതുപോലെ , അവളും ഒത്തിരി ഓടിയിട്ടുണ്ട് . 24 മണിക്കൂർ തികയാതെവരും ദിവസങ്ങൾക്ക് . എന്നിട്ടും ഞങ്ങൾ അവരെ സ്നേഹിച്ചു , ലാളിച്ചു , ആവും വിധം ആഗ്രഹങ്ങൾ സാധിച്ചുകൊടുത്തു. രണ്ടുപേരും നന്നായി പഠിച്ചു, ഉദ്യോഗസ്ഥരായി . മൂത്തയാൾ ഇവിടെനിന്നു തന്നെ വിവാഹം കഴിച്ചു . കുട്ടികളായി കുടുംബമായി കഴിയുന്നു. ഇളയയാൾ അമേരിക്കയിലേക്ക് പോയി . അവിടെനിന്നും വിവാഹം കഴിച്ചു , അവിടെ ജീവിക്കുന്നു. "
വെളുത്ത നീണ്ട താടിയുള്ള അയാളുടെ മുഖത്തേക്ക് നോക്കി ഞാൻ മടിച്ചു മടിച്ചു ചോദിച്ചു , "താങ്കൾ എങ്ങോട്ടാണ് എന്നും രാവിലെ ..??". വിഷാദം നിറഞ്ഞ ഒരു ചിരിയോടെ അയാൾ തുടർന്നു, "ജോലി ചെയ്യുന്നുണ്ട് , ഈ എഴുപത്തഞ്ചാം വയസ്സിലും. ഒരു മാളിൽ ക്ലീനിംഗ് ആണ്. നല്ല പ്രായത്തിൽ അവിടത്തെ ഒരു ഓഫീസിൽ ജോലി ചെയ്തിരുന്നതാണ്. അത് പറഞ്ഞിട്ട് കാര്യമില്ലല്ലോ. മകൻ വിവാഹം കഴിച്ചുവന്നപ്പോൾ ഞങ്ങളുടെ താമസം ബേസ്‌മെന്റിലേക്കാക്കി . മരുമകളാണ് പറഞ്ഞത് ഞങ്ങളുടെ പ്രാർത്ഥനകൾക്കും വായനയ്ക്കുമൊക്കെ ആരുടേയും ശല്യമില്ലാതെ അവിടെയാണ് നല്ലതെന്ന് . ഒന്നും തിരിച്ചുപറയാൻ ഭാര്യ സമ്മതിച്ചില്ല. ജീവിതത്തിൽ പലർക്കും ഇങ്ങനെ വഴി മാറിക്കൊടുക്കേണ്ടി വരും എന്നു പറഞ്ഞു അവൾ സമാധാനിപ്പിച്ചു . റിട്ടയർ ചെയ്ത് സ്വസ്ഥമായിരുന്നപ്പോൾ ആണ് ഒരു ദിവസം മരുമകൾ പറഞ്ഞത്, വെറുതെയിരുന്നാൽ ആരോഗ്യം നശിക്കുമെന്ന് . രാത്രി ക്ലീനിംഗ് ജോലിക്ക് പോകാൻ. രണ്ടാളും പോയിത്തുടങ്ങി,ഉറക്കമിളച്ചു ആരോഗ്യം മോശമായപ്പോൾ അത് നിർത്തി. പിന്നെ അത് പകലാക്കി . നടക്കാൻ പറ്റുന്നതുവരെ പോകണം. മകൻ പറയുമ്പോലെ ഒരിടത്തും "ഫ്രീ ലഞ്ച്" കിട്ടില്ലല്ലോ , സ്വന്തം വീടാണെങ്കിൽ പോലും. "
നനഞ്ഞ കണ്ണുകൾ എന്നിൽ നിന്നും മറയ്ക്കാനെന്നവണ്ണം അയാൾ ദൂരേക്ക് നോക്കിയിരുന്നു. ഒന്നും പറയാതിരിക്കുന്നതാവും നല്ലതെന്ന് തോന്നി ഞാനും മൗനം പാലിച്ചു . ഇത്രയും പ്രായം ചെന്ന സ്വന്തം അച്ഛനെ എങ്ങനെയാവും ജോലിക്കയക്കാൻ ഒരു പുത്രനു തോന്നുക എന്നോർത്ത് ഞാൻ അമർഷംകൊണ്ടു.
"പക്ഷേ , നമ്മൾ സ്വന്തം കുഞ്ഞുങ്ങളെ സ്നേഹിക്കാതിരിക്കുമോ? പ്രാണൻകൊടുത്തും നമ്മൾ സ്നേഹിക്കും. മോൾ കുഞ്ഞുങ്ങളെ നന്നായി വളർത്തണം. നല്ല പോലെ പഠിപ്പിക്കണം, നാളെ നല്ല ഉയരങ്ങളിൽ എത്താൻ അവരെ പ്രാപ്തരാക്കണം. പക്ഷേ എപ്പോഴുമൊരു ചിന്ത വേണം. പാറക്കമുറ്റിയാൽ പുതിയ ചില്ലകൾ തേടിപ്പോകേണ്ട പറവകൾ ആണ് അവരെന്ന് . പഴംകഥകളിൽ അവർക്കു താൽപ്പര്യം ഇല്ലാതാവുന്ന ഒരു കാലം വരുമെന്ന്. കാലം നമുക്കായ് കാത്തുവെച്ചിരിക്കുന്ന ഓരോ മാത്രകളിലൂടെയും നമുക്ക് കടന്നുപോയേ മതിയാവൂ എന്ന് ". ഞാൻ മെല്ലെ തലയാട്ടി .
"ഇനി ഒരാഗ്രഹമേ ഉള്ളൂ, ഒന്ന് നാട്ടിലേക്ക് പോകണം, അവിടെ ബന്ധുക്കളാരുമില്ല . പക്ഷേ കുറേ പഴയ ചങ്ങാതിമാരുണ്ട്, ഒരു പഴയ വീടും . കുറച്ചു കൃഷിസ്ഥലങ്ങൾ പാട്ടത്തിനു കൊടുത്തിട്ടുണ്ട് . ഓരോ ദിവസവും കിടക്കുമ്പോൾ ആ ചോളം വിളഞ്ഞ പാടങ്ങളുടെ മണം എവിടെ നിന്നോ ഒഴുകിവരും. ഒരു ഭാംഗ്രയുടെ ഈണം എന്നെ മാടിവിളിക്കും. ഒടുക്കം എവിടെയായാലും ആറടി മണ്ണു മതിയല്ലോ , അവിടെയാവുമ്പോൾ അതിന്റെ ബില്ല് അടക്കേണ്ടിവരില്ലല്ലോ ", അയാൾ ചിരിച്ചു.
എനിക്കിറങ്ങാനുള്ള സ്റ്റേഷൻ ആയി. ഞാൻ എഴുന്നേറ്റു, "വീണ്ടും കാണാം " എന്ന് ഉള്ളിൽത്തട്ടി പറഞ്ഞുവെച്ചു . പുറത്തേക്കിറങ്ങി നടക്കുമ്പോൾ അകന്നുപോകുന്ന ട്രെയിനിലിരുന്നു അയാൾ എന്റെ നേരെ കൈ വീശുന്നുണ്ടായിരുന്നു .
തിരക്കുകളുടെ ആധിക്യത്തിൽ സിംഗ്ജിയുടെ കഥ ഞാൻ പെട്ടെന്നു മറന്നു . മാത്രമല്ലാ നല്ല സുഖമില്ലാത്തതിനാൽ രണ്ടു ദിവസമായി ജോലിക്കു പോയിട്ടും . പുതിയ ജോലിയിലേക്ക് മാറുന്ന തിരക്കുണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടർ നിർബന്ധമായും ലീവെടുക്കാൻ പറഞ്ഞു. ശബ്ദത്തിലെ വ്യതിയാനം മനസ്സിലാക്കി പരിശോധിച്ചശേഷം "വോയ്‌സ് റെസ്ററ്" എടുക്കണമെന്ന് ഉപദേശിച്ചു . അങ്ങനെ പല വൈകാരിക സന്ദർഭങ്ങളിലും ഒച്ചവെക്കാനും പൊട്ടിത്തെറിക്കാനുമുള്ള അവസരം തൽക്കാലത്തേക്കെങ്കിലും എനിക്ക് നഷ്ടമായി . എന്റെ സുഹൃത്തു പറഞ്ഞപോലെ ഒരു വലിയ മഴ പെയ്തു തോർന്ന ശാന്തത .. പതിവുപോലെ അച്ഛനും മക്കളും സർവ്വസന്നദ്ധരായി രംഗത്തിറങ്ങി . വല്ലപ്പോഴും മാത്രം സംഭവിക്കുന്ന അപൂർവ്വ പ്രതിഭാസമായതിനാൽ ഞാൻ അതങ്ങു ആസ്വദിക്കാനും തീരുമാനിച്ചു . ഓരോ ചെറിയ കാര്യത്തിനും ആംഗ്യം കാണിച്ചു ഞാൻ മക്കളെ വിളിച്ചു, അവർ വളരെ സ്നേഹപൂർവ്വം ഓടിവന്നു കാര്യങ്ങൾ തിരക്കി .
ഒരുവിധം ആശ്വാസമായപ്പോൾ ഇന്ന് എഴുന്നേറ്റിരുന്നു. അടുത്തുവന്നിരുന്ന മോനോട് അവന്റെ മുഖം തലോടി പതിയെ പറഞ്ഞു , "വളരെ നന്ദി മോനെ . അമ്മയ്ക്ക് സുഖമില്ലാതിരുന്നപ്പോൾ മോൻ എത്ര നന്നായി കെയർ ചെയ്തു . ജോലിക്കൊന്നും പോവാൻ വയ്യാതെ അമ്മ വയസ്സാവുമ്പോഴും മോൻ ഇങ്ങനെത്തന്നെ നോക്കില്ലേ ? " . അവൻ ഒരു നിമിഷം എന്നെ നോക്കി , "ജോലിക്ക് പോവാൻ വയ്യാതാവുമ്പോൾ........... എന്റെ ടീച്ചർ പറയാറുണ്ട് , ദെയ്ർ ഈസ് നോ ഫ്രീ ലഞ്ച് ഇൻ ക്യാനഡ എന്ന്. എന്നാലും ദാറ്റ് സ് ഓക്കേ അമ്മാ, ഞാൻ നോക്കാം"
മഞ്ഞത്തലപ്പാവു കെട്ടിയ സിംഗ് ജി യുടെ മുഖം പെട്ടെന്ന് എന്റെ മുന്നിൽ തെളിഞ്ഞു . വർഷാവർഷം നാട്ടിലെത്തുമ്പോൾ പതിനൊന്നുമാസത്തെ കാത്തിരിപ്പിന്റെ ക്ഷീണവുമായി നിൽക്കുന്ന അച്ഛനമ്മമാരുടെ മുഖവും മിന്നിമറഞ്ഞു. കാലം കാത്തുവെച്ചിരിക്കുന്ന ഓരോ മാത്രയിലൂടെയും കടന്നുപോയേ മതിയാവൂ എന്നെനിക്ക് ബോധ്യമായി . "വോയ്‌സ് റെസ്റ്റി"നു പകരം "ഫീലിംഗ്സ് റസ്റ്റ്" നിർദ്ദേശിക്കുന്ന കാലവും അതിനുള്ള മരുന്നും പെട്ടെന്ന് വന്നെങ്കിലെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു .
.