"ക്യോമ് കി തും ഹി ഹോ .. സിന്ദഗി അബ് തും ഹി ഹോ .."
വളരെ നേർത്ത സ്വരത്തിൽ വിഷാദമയമായി അർജിത് സിംഗ് പാടുകയാണ് . കാർ ഒരു മലയടിവാരത്തിലെ വളഞ്ഞു പുളഞ്ഞ വഴികളിലൂടെ മുന്നോട്ടു പാഞ്ഞുകൊണ്ടിരുന്നു . പിറകിൽ നിന്ന് അനക്കമൊന്നും കേൾക്കാത്തതുകൊണ്ടു ഞാൻ മെല്ലെ തിരിഞ്ഞു നോക്കി,
മക്കൾ രണ്ടാളും രണ്ടു വശത്തേക്ക് ചാഞ്ഞു ഉറങ്ങിത്തുടങ്ങിയിരിക്കുന്നു .
ഇത്രയും നേരം എന്തൊരു ബഹളമായിരുന്നു . അവരുടെ തട്ടുപൊളിപ്പൻ ഇംഗ്ലീഷ് ഗാനങ്ങൾ എനിക്ക് തലവേദനയുണ്ടാക്കുന്നു എന്ന് പരാതിപറഞ്ഞു "ഒരു ദലം മാത്രം .." പാടിച്ചു തുടങ്ങിയപ്പോൾ ആണ് അത് അങ്ങേയറ്റത്തെത്തിയത് . "അമ്മീ, പ്ലീസ് .." മോളാണ് . "അതേ , എനിക്കും നുന്നൂനും ഇതു വേണ്ട " അസന്ദിഗ്ധമായി മോന്റെ പ്രസ്താവന . ഞാൻ ഗ്ളാസ്സിലൂടെ അവനെ നോക്കി , അവനൊരു അമ്മക്കുട്ടിയാണ് , പക്ഷേ ഇക്കാര്യത്തിൽ അവന് യാതൊരു കുലുക്കവുമില്ല. ഒരു സപ്പോർട്ടിനായി ഇടതുവശത്തേക്ക് നോക്കി , കക്ഷി ഒരു സമാധാനപ്രിയനായതുകൊണ്ടു വളരെപ്പെട്ടെന്നു സമവായത്തിലെത്തി , "നമുക്ക് ഹിന്ദിയാവാം ". ആർക്കും വല്യ എതിർപ്പൊന്നുമില്ലാത്തതിനാൽ വളരെപ്പെട്ടെന്നുതന്നെ ആർജിത് സിംഗ് മൈക്ക് കയ്യിലെടുത്തു .
കുട്ടികളുറങ്ങുമ്പോൾ എത്ര പെട്ടെന്നാണ് ലോകം നിശ്ശബ്ദമാവുന്നത്. നേർത്ത പാട്ട് കൺപോളകളെ തഴുകിയുറക്കുന്നു . വളരെ പണിപ്പെട്ട് കണ്ണുകൾ തുറന്ന് പുറത്തേക്കു നോക്കി . മഞ്ഞണിഞ്ഞ മലകൾ അടുത്തും അകലെയും വന്നുപോവുന്നു . റോഡരുകിൽ അവിടവിടെയായി ചെറിയ പുള്ളിമാൻ കൂട്ടങ്ങൾ സ്വൈര്യമായി മേയുന്നു .വളഞ്ഞുപുളഞ്ഞ വഴികൾ മുന്നോട്ടു നീണ്ടുകിടക്കുന്നു . ഭീമാകാരമായ ഈ മലകളുടെ മുന്നിൽ എത്ര ചെറുതാണ് വഴികളിലെ വാഹനങ്ങൾ !! ഇത്ര വലിയ ഭൂമിയിൽ എത്ര നിസ്സാരരാണ് നമ്മൾ!!. തിരിച്ചറിവുണ്ടാവുന്നത് എന്നാണാവോ ?
ജോലിയും ജീവിതവും കെട്ടുപിണയുന്നു എന്നു തോന്നുന്ന സമയങ്ങളിൽ, കൂട്ടിയാലും കുറച്ചാലും ഗുണിച്ചാലും ഹരിച്ചാലുമൊന്നും ശരിയാകാത്ത പല പ്രശ്നങ്ങളിൽനിന്നും ഒരു രക്ഷപ്പെടലാണ് യാത്രകൾ . മറക്കേണ്ടുന്ന ഒത്തിരിക്കാര്യങ്ങൾ തലയിലേറ്റി നടക്കുന്നതിന്റെ മണ്ടത്തരങ്ങളിൽ നിന്നും ഒരു മോചനം.
ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോൾ മക്കളുടെ സംസാരം പരമാവധി കേൾക്കാൻ ശ്രമിക്കാറുണ്ടെങ്കിലും വീട്ടുജോലികളുടെ ഇടയിൽ പലതും പാതിചെവിയിലാണെത്തുന്നത്. മണിക്കൂറുകൾ ഒരുമിച്ചു കാറിലിരിക്കുമ്പോൾ, മക്കളുടെ കലപിലകൾ കേൾക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട് , അവർ വളരുകയാണ് , എന്റെ മടിത്തട്ടിൽനിന്നും സമൂഹത്തിന്റെ കളിത്തട്ടിലേക്ക്. "അമ്മീ , അതങ്ങനെയല്ല ഇങ്ങനെയാണ്" എന്ന് മോൻ തിരുത്തുമ്പോൾ ,ഇവൻ എപ്പോൾ ഇത്ര വലുതായി എന്നു ഞാൻ കണ്ണ് മിഴിക്കാറുണ്ട് . അവനെ വഴക്കു പറയുമ്പോൾ "അവൻ ചെറുതല്ലെ " എന്ന് പറഞ്ഞു മോൾ രക്ഷകയാവുന്നു. എന്റെ കുഞ്ഞുങ്ങൾ എന്റെ കൂടിന്റെ ചെറിയലോകത്തുനിന്നും വലിയ വിഹായസ്സുകളിലേക്കു പറക്കാനൊരുങ്ങുന്നു .
ഓരോ യാത്രയും സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവങ്ങളാണ്, ഓർമ്മത്താളുകളിൽ കോറിയിട്ടു പിന്നീട് മറിച്ചു നോക്കാൻ ചില സന്തോഷങ്ങൾ, ചില നൊമ്പരങ്ങൾ, ചില തിരിച്ചറിയലുകൾ.
കൺകോണിലൂടെ ഇടതുവശത്തേക്കു നോക്കി . ശാന്തമായി വളയം തിരിച്ചുകൊണ്ടിരിക്കുന്നു എന്റെ ആവലാതികളെല്ലാം ഞാൻ ഇറക്കി വെക്കുന്ന ആൾ . സംഘർഷങ്ങളൊഴിഞ്ഞ മനസ്സുമായി ഞാൻ ഉറങ്ങുമ്പോൾ ഒരിക്കൽപ്പോലും അതിനു ഭംഗം വരുത്താതെ , എത്ര ക്ഷീണിച്ചാലും പുതിയ കാഴ്ച്ചകളിലേക്കു സ്റ്റിയറിംഗ് തിരിക്കുവാൻ ഒരു മടിയും ഇല്ലാതെ ..
ഒരുമിച്ചു പായ്ക്ക് ചെയ്ത് തുടങ്ങിയതിനു ശേഷം യാത്രകൾ ഒരു ഹരമായിരുന്നു . ഒരു സുസുക്കിയിൽ ചെങ്കുത്തായ മലമുകളിലൂടെ കുടജാദ്രിയിലേക്കു തുടങ്ങി ഒട്ടനവധി ... എന്റെ ചെറിയകാഴ്ചകളിൽനിന്നും വലിയ കാഴ്ചകളുടെ അത്ഭുതങ്ങളിലേക്ക് എന്നെ കൈപിടിച്ചു കയറ്റുകയായിരുന്നു . യാത്രകളുടെ ക്ഷീണത്തിൽ എന്റെ സ്വരത്തിൽ കാർക്കശ്യം കലരുമ്പോൾ, "യാത്രകളിലാണ് ഇബ്‌ലീസ് വഴക്കുകൾ കൊണ്ട് മനുഷ്യരെ ഏറ്റവും കൂടുതൽ പരീക്ഷിക്കുന്നത് ", എന്ന് ഇടയ്ക്കിടെയുള്ള ഓർമ്മപ്പെടുത്തൽ , അസഹിഷ്ണുത പ്രകടിപ്പിക്കാതെ മൗനത്തിൽ ഒതുക്കാൻ എന്നെ പഠിപ്പിച്ചു . അങ്ങനെ മൗനം പലതിനുമുള്ള ഒരു വലിയ ഉത്തരമാണെന്നു ഞാൻ വിശ്വസിച്ചു .
കണ്ടുമുട്ടിയപ്പോൾ മുതലുള്ള കാക്കത്തൊള്ളായിരം ഓർമ്മകൾ ഓരോന്നായി ഓർത്തെടുക്കുന്നതും ഇത്തരം യാത്രകളിൽതന്നെ . "എത്ര മാറിയിരിക്കുന്നു നമ്മൾ !!" എന്ന് പരസ്പരം ആശ്ചര്യപ്പെട്ടു . കൊച്ചുകൊച്ചു വിഡ്ഢിത്തങ്ങളോർത്തു പൊട്ടിച്ചിരിച്ചു. വഴിയരികിലുള്ള ഓരോ സ്പീഡ് മാറ്റങ്ങളും ആവർത്തിച്ചു പറയുമ്പോൾ , "നീ എന്നും ഈ സീറ്റിലുണ്ടാവണം , എന്റെ കണ്ണുകളായിട്ട് " എന്നു പറഞ്ഞു എന്നെ പൂർവാധികം സ്നേഹിച്ചു . ചിലയവസരങ്ങളിൽ എന്നോടു തർക്കിച്ചു, ഉയരങ്ങൾ കണ്ടു ഞാൻ പകച്ചു നിൽക്കുമ്പോൾ, ചെറിയ വീഴ്ച്ചകളിൽ സങ്കടപ്പെടുമ്പോൾ "ജീവിതത്തിൽ ഇടയ്ക്കിടെ തോൽക്കാൻ പഠിക്കണം" എന്ന് തത്വം പറഞ്ഞു . കുട്ടികൾ പുതിയ ചില്ലകളിൽ ചേക്കേറുമ്പോൾ , ജോലി മതിയാകുമ്പോൾ ഒരു ഹാർലി-ഡേവിഡ്സണിൽ നമുക്ക് രണ്ടാൾക്കും മാത്രമായി യാത്രകൾ പോകണമെന്ന് സ്വപ്നം കണ്ടു .
വിരലുകളിൽ ഒരു തലോടൽ , ചിന്തകളുടെ ലോകത്തുനിന്നും എന്നെ തിരിച്ചു വിളിക്കലാണ് , " എന്താണ് ഇത്രമാത്രം ചിന്തിച്ചുകൂട്ടുന്നത് ?". വെറുതെ ആ വിരലുകളിൽ മുറുകെപ്പിടിച്ചു , മഴത്തുള്ളികൾ കാറിന്റെ ചില്ലുകളിൽ ചിത്രം വരച്ചു തുടങ്ങിയിരിക്കുന്നു . റോഡിൽ ബൈക്ക് യാത്രക്കാർ വേഗത കൂട്ടിപ്പറക്കുന്നു .
വീടെത്താറായിരിക്കുന്നു, വീണ്ടും പഴയ തിരക്കുകളിലേക്ക് .
ചില യാത്രകൾ ജീവിതത്തിലെ നനുത്ത ചാറ്റൽ മഴകളാണ്, ഒപ്പം നനയാൻ തയ്യാറായി ഇഷ്ടപ്പെടുന്നൊരാൾ കൂടെയുണ്ടെങ്കിൽ മഴവില്ലുവിരിയിക്കുന്ന, പ്രണയത്തിന്റെ അരിമുല്ലപ്പൂക്കൾ വിടർത്തുന്ന ചാറ്റൽ മഴകൾ..
വളരെ നേർത്ത സ്വരത്തിൽ വിഷാദമയമായി അർജിത് സിംഗ് പാടുകയാണ് . കാർ ഒരു മലയടിവാരത്തിലെ വളഞ്ഞു പുളഞ്ഞ വഴികളിലൂടെ മുന്നോട്ടു പാഞ്ഞുകൊണ്ടിരുന്നു . പിറകിൽ നിന്ന് അനക്കമൊന്നും കേൾക്കാത്തതുകൊണ്ടു ഞാൻ മെല്ലെ തിരിഞ്ഞു നോക്കി,
മക്കൾ രണ്ടാളും രണ്ടു വശത്തേക്ക് ചാഞ്ഞു ഉറങ്ങിത്തുടങ്ങിയിരിക്കുന്നു .
ഇത്രയും നേരം എന്തൊരു ബഹളമായിരുന്നു . അവരുടെ തട്ടുപൊളിപ്പൻ ഇംഗ്ലീഷ് ഗാനങ്ങൾ എനിക്ക് തലവേദനയുണ്ടാക്കുന്നു എന്ന് പരാതിപറഞ്ഞു "ഒരു ദലം മാത്രം .." പാടിച്ചു തുടങ്ങിയപ്പോൾ ആണ് അത് അങ്ങേയറ്റത്തെത്തിയത് . "അമ്മീ, പ്ലീസ് .." മോളാണ് . "അതേ , എനിക്കും നുന്നൂനും ഇതു വേണ്ട " അസന്ദിഗ്ധമായി മോന്റെ പ്രസ്താവന . ഞാൻ ഗ്ളാസ്സിലൂടെ അവനെ നോക്കി , അവനൊരു അമ്മക്കുട്ടിയാണ് , പക്ഷേ ഇക്കാര്യത്തിൽ അവന് യാതൊരു കുലുക്കവുമില്ല. ഒരു സപ്പോർട്ടിനായി ഇടതുവശത്തേക്ക് നോക്കി , കക്ഷി ഒരു സമാധാനപ്രിയനായതുകൊണ്ടു വളരെപ്പെട്ടെന്നു സമവായത്തിലെത്തി , "നമുക്ക് ഹിന്ദിയാവാം ". ആർക്കും വല്യ എതിർപ്പൊന്നുമില്ലാത്തതിനാൽ വളരെപ്പെട്ടെന്നുതന്നെ ആർജിത് സിംഗ് മൈക്ക് കയ്യിലെടുത്തു .
കുട്ടികളുറങ്ങുമ്പോൾ എത്ര പെട്ടെന്നാണ് ലോകം നിശ്ശബ്ദമാവുന്നത്. നേർത്ത പാട്ട് കൺപോളകളെ തഴുകിയുറക്കുന്നു . വളരെ പണിപ്പെട്ട് കണ്ണുകൾ തുറന്ന് പുറത്തേക്കു നോക്കി . മഞ്ഞണിഞ്ഞ മലകൾ അടുത്തും അകലെയും വന്നുപോവുന്നു . റോഡരുകിൽ അവിടവിടെയായി ചെറിയ പുള്ളിമാൻ കൂട്ടങ്ങൾ സ്വൈര്യമായി മേയുന്നു .വളഞ്ഞുപുളഞ്ഞ വഴികൾ മുന്നോട്ടു നീണ്ടുകിടക്കുന്നു . ഭീമാകാരമായ ഈ മലകളുടെ മുന്നിൽ എത്ര ചെറുതാണ് വഴികളിലെ വാഹനങ്ങൾ !! ഇത്ര വലിയ ഭൂമിയിൽ എത്ര നിസ്സാരരാണ് നമ്മൾ!!. തിരിച്ചറിവുണ്ടാവുന്നത് എന്നാണാവോ ?
ജോലിയും ജീവിതവും കെട്ടുപിണയുന്നു എന്നു തോന്നുന്ന സമയങ്ങളിൽ, കൂട്ടിയാലും കുറച്ചാലും ഗുണിച്ചാലും ഹരിച്ചാലുമൊന്നും ശരിയാകാത്ത പല പ്രശ്നങ്ങളിൽനിന്നും ഒരു രക്ഷപ്പെടലാണ് യാത്രകൾ . മറക്കേണ്ടുന്ന ഒത്തിരിക്കാര്യങ്ങൾ തലയിലേറ്റി നടക്കുന്നതിന്റെ മണ്ടത്തരങ്ങളിൽ നിന്നും ഒരു മോചനം.
ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോൾ മക്കളുടെ സംസാരം പരമാവധി കേൾക്കാൻ ശ്രമിക്കാറുണ്ടെങ്കിലും വീട്ടുജോലികളുടെ ഇടയിൽ പലതും പാതിചെവിയിലാണെത്തുന്നത്. മണിക്കൂറുകൾ ഒരുമിച്ചു കാറിലിരിക്കുമ്പോൾ, മക്കളുടെ കലപിലകൾ കേൾക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട് , അവർ വളരുകയാണ് , എന്റെ മടിത്തട്ടിൽനിന്നും സമൂഹത്തിന്റെ കളിത്തട്ടിലേക്ക്. "അമ്മീ , അതങ്ങനെയല്ല ഇങ്ങനെയാണ്" എന്ന് മോൻ തിരുത്തുമ്പോൾ ,ഇവൻ എപ്പോൾ ഇത്ര വലുതായി എന്നു ഞാൻ കണ്ണ് മിഴിക്കാറുണ്ട് . അവനെ വഴക്കു പറയുമ്പോൾ "അവൻ ചെറുതല്ലെ " എന്ന് പറഞ്ഞു മോൾ രക്ഷകയാവുന്നു. എന്റെ കുഞ്ഞുങ്ങൾ എന്റെ കൂടിന്റെ ചെറിയലോകത്തുനിന്നും വലിയ വിഹായസ്സുകളിലേക്കു പറക്കാനൊരുങ്ങുന്നു .
ഓരോ യാത്രയും സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവങ്ങളാണ്, ഓർമ്മത്താളുകളിൽ കോറിയിട്ടു പിന്നീട് മറിച്ചു നോക്കാൻ ചില സന്തോഷങ്ങൾ, ചില നൊമ്പരങ്ങൾ, ചില തിരിച്ചറിയലുകൾ.
കൺകോണിലൂടെ ഇടതുവശത്തേക്കു നോക്കി . ശാന്തമായി വളയം തിരിച്ചുകൊണ്ടിരിക്കുന്നു എന്റെ ആവലാതികളെല്ലാം ഞാൻ ഇറക്കി വെക്കുന്ന ആൾ . സംഘർഷങ്ങളൊഴിഞ്ഞ മനസ്സുമായി ഞാൻ ഉറങ്ങുമ്പോൾ ഒരിക്കൽപ്പോലും അതിനു ഭംഗം വരുത്താതെ , എത്ര ക്ഷീണിച്ചാലും പുതിയ കാഴ്ച്ചകളിലേക്കു സ്റ്റിയറിംഗ് തിരിക്കുവാൻ ഒരു മടിയും ഇല്ലാതെ ..
ഒരുമിച്ചു പായ്ക്ക് ചെയ്ത് തുടങ്ങിയതിനു ശേഷം യാത്രകൾ ഒരു ഹരമായിരുന്നു . ഒരു സുസുക്കിയിൽ ചെങ്കുത്തായ മലമുകളിലൂടെ കുടജാദ്രിയിലേക്കു തുടങ്ങി ഒട്ടനവധി ... എന്റെ ചെറിയകാഴ്ചകളിൽനിന്നും വലിയ കാഴ്ചകളുടെ അത്ഭുതങ്ങളിലേക്ക് എന്നെ കൈപിടിച്ചു കയറ്റുകയായിരുന്നു . യാത്രകളുടെ ക്ഷീണത്തിൽ എന്റെ സ്വരത്തിൽ കാർക്കശ്യം കലരുമ്പോൾ, "യാത്രകളിലാണ് ഇബ്‌ലീസ് വഴക്കുകൾ കൊണ്ട് മനുഷ്യരെ ഏറ്റവും കൂടുതൽ പരീക്ഷിക്കുന്നത് ", എന്ന് ഇടയ്ക്കിടെയുള്ള ഓർമ്മപ്പെടുത്തൽ , അസഹിഷ്ണുത പ്രകടിപ്പിക്കാതെ മൗനത്തിൽ ഒതുക്കാൻ എന്നെ പഠിപ്പിച്ചു . അങ്ങനെ മൗനം പലതിനുമുള്ള ഒരു വലിയ ഉത്തരമാണെന്നു ഞാൻ വിശ്വസിച്ചു .
കണ്ടുമുട്ടിയപ്പോൾ മുതലുള്ള കാക്കത്തൊള്ളായിരം ഓർമ്മകൾ ഓരോന്നായി ഓർത്തെടുക്കുന്നതും ഇത്തരം യാത്രകളിൽതന്നെ . "എത്ര മാറിയിരിക്കുന്നു നമ്മൾ !!" എന്ന് പരസ്പരം ആശ്ചര്യപ്പെട്ടു . കൊച്ചുകൊച്ചു വിഡ്ഢിത്തങ്ങളോർത്തു പൊട്ടിച്ചിരിച്ചു. വഴിയരികിലുള്ള ഓരോ സ്പീഡ് മാറ്റങ്ങളും ആവർത്തിച്ചു പറയുമ്പോൾ , "നീ എന്നും ഈ സീറ്റിലുണ്ടാവണം , എന്റെ കണ്ണുകളായിട്ട് " എന്നു പറഞ്ഞു എന്നെ പൂർവാധികം സ്നേഹിച്ചു . ചിലയവസരങ്ങളിൽ എന്നോടു തർക്കിച്ചു, ഉയരങ്ങൾ കണ്ടു ഞാൻ പകച്ചു നിൽക്കുമ്പോൾ, ചെറിയ വീഴ്ച്ചകളിൽ സങ്കടപ്പെടുമ്പോൾ "ജീവിതത്തിൽ ഇടയ്ക്കിടെ തോൽക്കാൻ പഠിക്കണം" എന്ന് തത്വം പറഞ്ഞു . കുട്ടികൾ പുതിയ ചില്ലകളിൽ ചേക്കേറുമ്പോൾ , ജോലി മതിയാകുമ്പോൾ ഒരു ഹാർലി-ഡേവിഡ്സണിൽ നമുക്ക് രണ്ടാൾക്കും മാത്രമായി യാത്രകൾ പോകണമെന്ന് സ്വപ്നം കണ്ടു .
വിരലുകളിൽ ഒരു തലോടൽ , ചിന്തകളുടെ ലോകത്തുനിന്നും എന്നെ തിരിച്ചു വിളിക്കലാണ് , " എന്താണ് ഇത്രമാത്രം ചിന്തിച്ചുകൂട്ടുന്നത് ?". വെറുതെ ആ വിരലുകളിൽ മുറുകെപ്പിടിച്ചു , മഴത്തുള്ളികൾ കാറിന്റെ ചില്ലുകളിൽ ചിത്രം വരച്ചു തുടങ്ങിയിരിക്കുന്നു . റോഡിൽ ബൈക്ക് യാത്രക്കാർ വേഗത കൂട്ടിപ്പറക്കുന്നു .
വീടെത്താറായിരിക്കുന്നു, വീണ്ടും പഴയ തിരക്കുകളിലേക്ക് .
ചില യാത്രകൾ ജീവിതത്തിലെ നനുത്ത ചാറ്റൽ മഴകളാണ്, ഒപ്പം നനയാൻ തയ്യാറായി ഇഷ്ടപ്പെടുന്നൊരാൾ കൂടെയുണ്ടെങ്കിൽ മഴവില്ലുവിരിയിക്കുന്ന, പ്രണയത്തിന്റെ അരിമുല്ലപ്പൂക്കൾ വിടർത്തുന്ന ചാറ്റൽ മഴകൾ..