Monday, April 15, 2019


ഈ വാരാന്ത്യത്തിൽ മൂന്നാലു  വിരുന്നുകാർ ഉണ്ടായിരുന്നു, സാധാരണപോലെത്തന്നെ അതിന്റെ അടുക്കിപ്പെറുക്കലുകൾ തലേദിവസം തുടങ്ങി . ഡ്രെസ്സുകൾ കുത്തിനിറച്ച അലമാര അടുക്കലാണ് ഏറ്റവും ഭാരപ്പെട്ട പണി . എല്ലാ ആഴ്ച്ചയും ഞാൻ അടുക്കിവെക്കുകയും പിന്നീട് വരുന്നവർ അവർക്കുവേണ്ടത് യാതൊരു ദാക്ഷിണ്യവുമില്ലാതെ വലിച്ചെടുക്കുകയും ചെയ്യുന്നതുകൊണ്ടു ഭൂചലനം ബാധിച്ച കെട്ടിടങ്ങൾ പോലെ എന്റെ വസ്ത്രക്കൂമ്പാരം അടിക്കല്ലിളകി നിന്ന് ആടിക്കൊണ്ടിരിക്കും .  തന്നെത്താനെ പിറുപിറുത്തു "ഇതിനി എപ്പോൾ തീരും " എന്ന പരിദേവനത്തിന്റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോഴാണ് "കല്യാൺ സിൽക്‌സ് "എന്നെഴുതിയ ആ കവർ ശ്രദ്ധയിൽപ്പെട്ടത് .

അതെടുത്തു കിടക്കയിൽ വന്നിരുന്നു തുറന്നുനോക്കി, തേച്ചുമടക്കിവെച്ച  കസവു സെറ്റ് . ഒമ്പതു വര്ഷങ്ങള്ക്കുമുമ്പ് ക്യാനഡയ്ക്ക് പെട്ടികെട്ടുമ്പോൾ എടുത്തുവെച്ചതാണ്. ഈ മഞ്ഞുപെയ്യുന്ന രാജ്യത്ത് ഇതെന്തു ചെയ്യാനാണ് എന്ന ഭാവത്തിൽ അന്ന് ഭർത്താവ് എന്റെ നേരെ നോക്കി . എന്റെ നെഞ്ചോടു ചേർത്തുവച്ചിരിക്കുന്ന മൂന്നു പുസ്തകങ്ങൾ കൂടി കണ്ടപ്പോൾ ഒന്നും മിണ്ടാതെ എന്റെ നേരെ കൈനീട്ടി. അങ്ങനെ  "ഗൗരിയും , മഞ്ഞും , ഹരിദ്വാറിൽ മണികൾ മുഴങ്ങുമ്പോഴും " എന്റെ കസവു സെറ്റിനു  കൂട്ടായി ഈ മഞ്ഞുപെയ്യും നാട്ടിലേക്ക്.

ആ കസവു സെറ്റെടുത്തു ഞാൻ നിവർത്തിനോക്കി , പതുക്കെ അതിന്റെ സ്വർണ്ണനൂലിഴകളിലൂടെ വിരലുകളോടിച്ചു. കണ്ണിനുമുന്നിൽ ഓർമ്മകൾ തിക്കിത്തിരക്കി നിന്നു .

ചെറുപ്പത്തിൽ ഓണവും വിഷുവുമൊക്കെ  സദ്യയുണ്ണാനും പായസം കുടിക്കാനുമുള്ള ആഘോഷങ്ങളായിരുന്നു . വീടിനുചുറ്റും നാനാമതസ്ഥർ ജീവിച്ചിരുന്നതിനാൽ ആഘോഷങ്ങളെല്ലാം എല്ലാവരുടേതുമായിരുന്നു .  എന്തോരു സന്തോഷമായിരുന്നു എല്ലാ മുഖങ്ങളിലും . നേരം വെളുക്കുന്നതിനുമുമ്പേ അയൽ വക്കത്തേയ്ക്കോടും കൈനീട്ടം വാങ്ങാൻ . കുഞ്ഞുമോളുടെ അമ്മ വെച്ച പായസമായിരുന്നു അന്ന് ലോകത്തിലെ ഏറ്റവും സ്വാദുള്ള വിഭവം. കൈനീട്ടവും  പെരുന്നാൾപ്പൊടിയുമൊക്കെ ഒരേ ആവേശത്തിൽ കുടുക്കയിൽ നിക്ഷേപിക്കും .

കുറച്ചുകൂടി മുതിർന്നു കോളേജിലെത്തിയപ്പോൾ കേരളീയവേഷം ധരിക്കാനുള്ള ഒരവസരം കൂടിയായിട്ടായിരുന്നു ഈ ആഘോഷങ്ങൾ. സൗഹൃദങ്ങൾ ജീവിതത്തിന് പുതിയ വ്യാഖ്യാനങ്ങൾ തീർത്ത സമയം . ബസ്സിറങ്ങി അമ്പലത്തിനു സമീപമുള്ള വീട്ടിലേക്ക് എത്ര സ്വാതന്ത്ര്യത്തോടെയാണ് കയറിചെന്നിരുന്നത്!  മുറ്റത്തെ തുളസിയും മൈലാഞ്ചിച്ചെടിയുമൊക്കെ എത്ര സ്നേഹത്തോടെയാണ് എന്നെ കാത്തുനിന്നിരുന്നത്!!      തൂശനിലയിൽ സദ്യവട്ടങ്ങൾക്കൊപ്പം സ്നേഹവും വിളമ്പി ഒരമ്മ  കാത്തിരുന്നു  . "അമ്മേ " എന്ന് തന്നെയാണ് വിളിച്ചിരുന്നത്, അങ്ങനെതന്നെ ആയിരുന്നു താനും. ഇടയ്ക്ക് ഓടിച്ചെന്ന് ആ അമ്മയെ ഞെട്ടിക്കുമ്പോഴും ഒരു നനുത്ത പുഞ്ചിരിയിൽ പറയും "മോൾ ഊണ് കഴിഞ്ഞു പോയാൽ മതി ".

പഠനം കഴിഞ്ഞിറങ്ങിയപ്പോൾ ആ യാത്ര മുടങ്ങി. മാമ്പഴപ്പുളിശ്ശേരിയുടെ ഓർമ്മകളിൽ ആ വിരുന്നൊതുങ്ങി .

വിവാഹത്തിന് വസ്ത്രങ്ങൾ വാങ്ങാൻ പോയപ്പോൾ ആളോട് നേരത്തെ തിരക്കി , എന്താണ് വാങ്ങേണ്ടതെന്ന്. "എന്തായാലും ഒരു കസവുസാരി വാങ്ങാൻ മറക്കേണ്ട" എന്ന് പറഞ്ഞു എന്നെ നോക്കി പുഞ്ചിരിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയത് ഞാനാണ്. "നിനക്കിഷ്ടമായേക്കും " എന്ന് പറഞ്ഞു നീട്ടിയ പൊതിക്കുള്ളിൽ മാധവിക്കുട്ടിയുടെ "നീർമാതളം പൂത്തകാലം" കണ്ടപ്പോൾ മനസ്സു പറഞ്ഞു ""തെറ്റിയിട്ടില്ല ".

ജോലികിട്ടിയപ്പോൾ ആഘോഷങ്ങൾ അതിന്റെ ഭാഗമായി മാറി . "മലയാള മങ്ക "യാവാനുള്ള ഒരവസരവും നഷ്ടപ്പെടുത്തിയില്ല. എന്നേക്കാൾ ആവേശമായിരുന്നു  ചെന്നുകയറിയ വീട്ടിലെ അമ്മയ്ക്ക്. എന്നെ കണ്ണെഴുതിച്ചും മുല്ലപ്പൂ ചൂടിച്ചും ആഭരണങ്ങളണിയിച്ചും അമ്മ ഒരുക്കിവിട്ടു. സമ്മാനവുമായി വരുമ്പോൾ കൊച്ചുകുട്ടിയെപ്പോലെ സന്തോഷിച്ചു .

വളരെയേറെ ചർച്ചകൾക്കും സങ്കടപ്പെടലുകൾക്കും ശേഷം മനസ്സിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി ലോകത്തിന്റെ മറുപുറത്തേക്ക് തിരിക്കുമ്പോൾ ബാക്കിയാക്കി വന്നത് ഒരുപാട് ബന്ധങ്ങളും സാന്ത്വനങ്ങളുമാണ് . നെഞ്ചോടു ചേർത്ത് വച്ചത് ഓർമ്മകളുടെ ഒരു കടലും. എന്റെ പെട്ടിയിൽ പായ്ക്ക് ചെയ്തതു ചിലരുടെ ഭാഷയിൽ പറഞ്ഞാൽ "കാൽക്കാശിനു വകയില്ലാത്ത " കുറച്ചു സാധനങ്ങളും- കവിതകൾ കുത്തിക്കുറിച്ച ഒരു ബുക്ക്, പ്രിയപ്പെട്ട പുസ്തകങ്ങൾ , കുറച്ചു ഫോൺ നമ്പരുകൾ- വിട്ടുപോരാൻ വയ്യാത്ത  എന്റെ ജീവിതമായിരുന്നു അതിനുള്ളിൽ .

ഓരോ ആഘോഷങ്ങൾ വരുമ്പോഴും നാട് എന്നെ മാടിവിളിച്ചുകൊണ്ടേയിരുന്നു . വലിയൊരു ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോയ കുട്ടിയെപ്പോലെ അപരിചിതമായ ഒരു ലോകത്തു അതെന്നിൽ ഒരു ഉൾവിളിയായിക്കൊണ്ടിരുന്നു . എന്റെ മുല്ല പൂക്കുമ്പോളെല്ലാം ആ പൂക്കൾ പറിച്ചു തലയിണക്കുമുകളിൽ വച്ച് ഞാൻ അതിൽ മുഖംഅമർത്തിക്കിടന്നു നാടിനെ സ്വപ്നം കണ്ടു .തിരക്കുകളിൽ നിന്നും തിരക്കിലേക്ക് പോകുംതോറും ഓർമ്മകൾ പിന്നിലേക്ക് മാറി പതുങ്ങിനിന്നു . ഇടയ്ക്കു വല്ലപ്പോഴും മീരയുടെ ശബ്ദത്തിൽ അതെന്നെ വീണ്ടും പലതും ഓർമ്മിപ്പിച്ചു.

ഫോണിൽ മെസ്സേജ് വന്നുകൊണ്ടേയിരിക്കുന്നു , വിഷു ആശംസകളാണ് . നാട്ടിൽ വിഷുവാണ് . കൂട്ടുകാരൊക്കെ ആശംസിച്ചുകൊണ്ടേയിരിക്കുന്നു . "വിഷുവൊക്കെ നിനക്കോർമ്മയുണ്ടോ?" കൂട്ടത്തിൽപെടാത്ത ഒരു സന്ദേശം.  "അമ്മ വിളമ്പിത്തന്ന സദ്യയും പായസവുമൊക്കെ നീ മറന്നുവോ എന്ന് അമ്മ ചോദിക്കുന്നു".  "ഓർമ്മയുണ്ട്, കടം വെച്ച എന്റെ കൈനീട്ടങ്ങളൊക്കെ സൂക്ഷിച്ചു വച്ചേക്കൂ , എപ്പോഴെങ്കിലും ഇനിയും ഒരിലയ്ക്കു മുന്നിൽ കണ്ടുമുട്ടിയാൽ നിനക്കതു വീട്ടിത്തീർക്കാമല്ലോ ". 

 അങ്ങനെ കൊടുത്തും കൊടുക്കാതെയും ബാക്കിയായ എത്രയോ കൈനീട്ടങ്ങൾ , എത്രയോ സ്നേഹക്കടങ്ങൾ.. എന്തുകൊണ്ടോ പെട്ടെന്നെനിയ്ക്കു കണിക്കൊന്ന പൂത്തുനിൽക്കുന്നതുകാണാൻ അതിയായ മോഹം തോന്നി. ഞാൻ ജനാലവിരികൾ മാറ്റി പുറത്തേക്കുനോക്കി, ഇലകൾ പൊഴിഞ്ഞ മരങ്ങൾ നിസ്സഹായതയോടെ തലതാഴ്ത്തിനിൽക്കുന്നു  . ഓർമ്മകൾ എന്റെ കണ്ണുകളിൽ ഒരു നനവ് പടർത്തി, വിടർത്തിവച്ച കസവു മുണ്ട് ഞാൻ വീണ്ടും മടക്കി ഭദ്രമായി  വച്ചു . സ്നേഹത്തിന്റെ  നൂലിഴകൾ മുറുക്കി അതവിടെത്തന്നെ  ഇരിക്കട്ടേ.....