Thursday, July 11, 2024

സമീറയുടെ ഭർത്താവ് ..

 സമീറയുടെ ഭർത്താവ് ..


നേരം വളരെ വൈകി ഒരു ഹൗസ്‌ പാർട്ടിയിൽ നിന്നും മടങ്ങി വരുമ്പോഴാണ് അയാൾ ആദ്യം സമീറയുടെ ഭർത്താവിനെക്കുറിച്ചു കേൾക്കുന്നത് . പാർട്ടിയിൽ ഒരിക്കലും ഒഴിയാത്ത വാക്കുകളുടെ പെരുമഴ പെയ്യിച്ചുകൊണ്ടിരുന്ന അയാളെ വളരെ പണിപ്പെട്ടാണ്  ഭാര്യ  വീട്ടിൽ പോവാൻ എഴുന്നേൽപ്പിച്ചത് . അതിന് അവൾ കണ്ണുകൊണ്ടു കെഞ്ചുകയും ആംഗ്യഭാഷയിൽ താണുവീണ് അപേക്ഷിക്കുകയും ചെയ്യേണ്ടി വന്നു . ഇത് പതിവുള്ളതിനാൽ അയാൾ അവയൊന്നും തീരെ ഗൗനിച്ചില്ല .  ഒടുവിൽ അറ്റകൈയ്യെന്നോണം മക്കളെക്കൊണ്ട്‌ വിളിപ്പിച്ചപ്പോൾ ആണ് അയാൾ ഒന്നനങ്ങിയത് . എന്നിട്ടും പുറത്തേക്കിറങ്ങാനുള്ള വാതിലിനരികെ നിന്ന് പത്തു മിനിട്ടു കൂടി സംസാരിച്ചിട്ടേ അയാൾ ഷൂസ് കാലിലേക്കിട്ടുള്ളു .


തിരിച്ചുള്ള യാത്രയിൽ പതിവുള്ള പരാതി അയാളിൽ നിന്നും ഉയർന്നുവന്നു , "ഒരിടത്തും അൽപനേരം സ്വസ്ഥമായി ഇരിക്കാൻ സമ്മതിക്കില്ല, ഒന്ന് സംസാരിച്ചു തുടങ്ങിയതേ ഉള്ളു , അപ്പോഴേക്ക്.. ".  മറുപടിയൊന്നും വരാഞ്ഞപ്പോൾ അയാൾ അടുത്ത സീറ്റിലേക്കൊന്നു പാളി നോക്കി . അവൾ പുറത്തെ ഇരുട്ടിലേക്ക് നോക്കി മൗനമായിരിക്കുകയാണ് .  "നീയെന്താ ആലോചിക്കുന്നത് ? അതോ ഇന്നും മുഖം വീർപ്പിച്ചിരിക്കുകയാണോ ?".

ചോദ്യം കേട്ട് അവൾ അയാളുടെ നേരെ നോക്കി , " ഞാൻ ആ സമീറയുടെ ഭർത്താവിനെക്കുറിച്ചു ചിന്തിക്കുകയായിയുന്നു . എവിടെപ്പോയാലും അയാൾക്ക് എന്ത് തിടുക്കമാണ് വീട്ടിലേക്കെത്താൻ . വീടൊരു സ്വർഗ്ഗമാണെന്നാണ് അയാൾ പറയാറ് . മോഹൻ , നിങ്ങൾക്കെന്താണ് സ്വന്തം വീട്ടിലേക്കു വരാൻ ഇത്ര മടി ? "


അന്നാണ് മോഹൻ  ആദ്യമായി സമീറയുടെ ഭർത്താവിനെക്കുറിച്ചു കേൾക്കുന്നത് .  "ഇതിപ്പോ ആരാണോ പുതിയ അവതാരം , ഇതേവരെ കേട്ടിട്ടില്ലല്ലോ " .


"ഞാൻ പറഞ്ഞിട്ടില്ലേ എന്റെ ഫ്രണ്ട് സമീറ . അവൾക്ക് നൂറു നാവാണ് ഭർത്താവിനെക്കുറിച്ചു പറയുമ്പോൾ . എത്ര കേറിങ് ആണെന്നോ ." അതുപറഞ്ഞു അവൾ വീണ്ടും പുറത്തെ ഇരുട്ടിലേക്ക് മുഖം തിരിച്ചു .


"ഇനിയിപ്പോ ഇതുമതി , തട്ടിച്ചുനോക്കാൻ പുതിയൊരു  ആളായല്ലോ . എനിക്കിത്രയൊക്കെയേ പറ്റൂ . " ശബ്ദം വല്ലാതെ ഉയർത്തി മോഹൻ  അത് പറഞ്ഞത് മനപ്പൂർവ്വമായിയുന്നു . 


ഉച്ചത്തിൽ ശബ്ദമുയർത്തി സംസാരിക്കുന്നത് അവൾക്ക് അസഹനീയമാണെന്ന് മോഹന് അറിയാമായിയുന്നു . അത്തരം സന്ദർഭങ്ങളിലെല്ലാം അവൾ അസ്വസ്ഥയാകുമെന്നും പിന്നെ കുറെ നേരത്തേയ്ക്ക്  മൗനത്തിന്റെ കൂട്ടിലേക്ക് അവൾ ഓടിയൊളിക്കുമെന്നും അറിയാമായിരുന്നു . എന്നിട്ടും ഈയിടെയായി അവളെ പ്രകോപിപ്പിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും മോഹൻ വിട്ടുകളയാറുമില്ലായിരുന്നു .


പിന്നെ വീടെത്തുന്നതുവരെ അവളൊന്നും സംസാരിച്ചില്ല . വാതിൽ തുറന്നതേ ഉടുത്തിരുന്ന സാരി മാറ്റാൻ പോലും നിൽക്കാതെ അവൾ സോഫയിലേക്ക് ചാഞ്ഞു . അവളെ തീരെ അവഗണിച്ചു അയാൾ കിടപ്പുമുറിയിലേക്ക് നടന്നു .


പിന്നീടങ്ങോട്ടുള്ള ദിവസ്സങ്ങളിൽ , ഇടയ്ക്കിടെ "സമീറയുടെ ഭർത്താവ് " അവരുടെ ജീവിതത്തിലേയ്ക്ക് കടന്നുവരാൻ തുടങ്ങി . അവഗണിക്കപ്പെടുന്നുവെന്ന് അവൾക്ക് തോന്നുന്ന അവസരങ്ങളിലെല്ലാം സർവ്വഗുണ സമ്പന്നനായ " സമീറയുടെ ഭർത്താവ് " അവളുടെ വാക്കുകളിൽ പ്രത്യക്ഷപ്പെട്ടു .  അടുക്കളയിൽ പച്ചക്കറികൾ അരിയുന്ന , പാത്രങ്ങൾ കഴുകിവെയ്ക്കുന്ന , ഉണങ്ങിയ തുണികൾ മടക്കി അലമാരിയിൽ വെയ്ക്കുന്ന സമീറയുടെ ഭർത്താവ് . വാരാന്ത്യങ്ങളിൽ തലയിൽ എണ്ണ തേച്ചു മസ്സാജ് ചെയ്തുകൊടുക്കുന്ന, വൈകുന്നേരങ്ങളിൽ വേദനയുള്ള കാൽപ്പാദങ്ങൾ തടവിക്കൊടുക്കുന്ന സമീറയുടെ ഭർത്താവ് ...


കേൾക്കുന്തോറും മോഹന് അരിശം കൂടിക്കൂടി വരികയാണുണ്ടായത് .  പതിവുപോലെ അയാൾ കൂട്ടുകാർക്കൊപ്പം വൈകി സൊറപറഞ്ഞിരുന്നു. രാത്രി വൈകിയെത്തുമ്പോൾ മേശമേൽ വിളമ്പിവെച്ച ആഹാരം " ഞാൻ കഴിച്ചു " എന്ന് പറഞ്ഞു ഒന്ന് നോക്കുക പോലും  ചെയ്യാതെ മറികടന്നുപോയി . പ്രഭാതങ്ങളിൽ പായ്ക്ക് ചെയ്തു വച്ചിരിക്കുന്ന ലഞ്ച് ബാഗ് മനപ്പൂർവ്വം മറന്ന് ഓഫീസിലേക്ക് ധൃതിയിൽ വണ്ടിയോടിച്ചുപോയി, സന്ധ്യാസമയങ്ങളിൽ മൊബൈൽ ഫോണിൽ വാട്സ്ആപ് ഗ്രൂപ്പുകളിൽ സജീവമായും അല്ലാത്തപ്പോൾ റീൽസ് കണ്ടിരുന്നും സമയം പോക്കി .


അവളാവട്ടെ നടന്നതും നടക്കാനിരിക്കുന്നതുമായ സകലതിനെക്കുറിച്ചും ആധിപിടിച്ചു ഉറങ്ങാതെ രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നു .  അവളുടെ മുഖത്തു പ്രത്യക്ഷപ്പെടുന്ന ചുളിവുകളെക്കുറിച്ചും കണ്ണുകളുടെ കരിവാളിപ്പിനെക്കുറിച്ചുമൊക്കെയുള്ള മോഹന്റെ മുന വച്ച സംസാരം  കേട്ടില്ലെന്നു നടിച്ചു  .  എങ്കിലും വല്ലപ്പോഴും കണ്ണാടിയിൽ കാണുന്ന സ്വന്തം രൂപം നോക്കി നെടുവീർപ്പിട്ടു. വായിക്കാനെടുക്കുന്ന പുസ്തകങ്ങൾ പാതിവഴിയാക്കി മടക്കി വെച്ചു.  ഇസ്തിരിയിടാൻ നേരമില്ലാത്തതിനാൽ ചുളുങ്ങിയ വസ്ത്രങ്ങളിട്ടു ഓഫിസിലേക്കോടി .


അപ്പോഴെല്ലാം അവൾ " സമീറയുടെ ഭർത്താവിന്റെ " ഗുണഗണങ്ങളെക്കുറിച്ചു വർണ്ണിക്കുകയും ഏറി വരുന്ന ഏകാന്തതകളെക്കുറിച്ചോർത്ത് സങ്കടപ്പെടുകയും ചെയ്തു . 


 അങ്ങനെയുള്ളൊരു രാത്രിയിലാണ് മോഹൻ തിരക്കെല്ലാമൊഴിഞ്ഞു ശാന്തനാണെന്ന് ഉറപ്പു വരുത്തിയതിനുശേഷം അവൾ ചോദിച്ചത് , "എന്താണ് വീട്ടിലേക്ക് നേരത്തെ എത്തുന്നതിൽ നിന്നും എനിക്കായി അൽപ്പസമയം ചെലവഴിക്കുന്നതിൽ നിന്നും നിങ്ങളെ തടയുന്നത് ? എന്റെ പെരുമാറ്റമാണോ?" 

ഒന്ന് നിർത്തിയ ശേഷം അവൾ തുടർന്നു , " ഇപ്പോൾ എനിക്ക് വേണ്ടി അല്പസമയം കണ്ടെത്തിയില്ലെങ്കിൽ കുറേക്കഴിഞ്ഞു നിങ്ങളുടെ സമയം മുഴുവൻ എനിക്കായി മാറ്റിവെയ്ക്കേണ്ടുന്ന ഒരു സമയം വരും . അങ്ങനെ ഉണ്ടാവാതിരിക്കട്ടെ ".


ആ വാക്കുകൾക്കെന്തോ വല്ലാത്തൊരു നോവ് മോഹന് അനുഭവപ്പെട്ടു . ഏറെ മുറിവേറ്റൊരു മനസ്സിൽ നിന്നും പുറപ്പെടുന്നൊരു നോവ് .അയാൾക്കെന്തോ ഉറക്കം വന്നില്ല . കൈ നീട്ടി അവളെ തൊടാൻ ആഞ്ഞപ്പോൾ അവളുറങ്ങിയെന്നു മോഹന് മനസ്സിലായി . ജനാലയിലൂടെ അരിച്ചുകയറുന്ന വെളിച്ചത്തിൽ അയാൾ കുറേനേരം അവളെ നോക്കിയിരുന്നു .  പറയാൻ ബാക്കിവെച്ച എന്തെല്ലാമോ അവളുടെ അടഞ്ഞ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടെന്ന് മോഹന്  തോന്നി .


പിറ്റേന്ന് എഴുന്നേറ്റപ്പോൾ മോഹൻ ആദ്യം ചെയ്തത് അടുക്കളയിലോട്ട് പോവുകയാണ് . തിരക്കിട്ടു പണികളൊക്കെ തീർത്തു അവൾ റെഡിയാവാൻ പോവുന്നു . രാവിലെ അയാളെ അവിടെ  കണ്ട അത്ഭുതത്തിൽ അവളുടെ കണ്ണുകൾ വിടർന്നു , "എന്തേ ?". 


അരികിലേക്ക് വന്ന് അവൾ നീട്ടിയ ചായ വാങ്ങിക്കൊണ്ടു അയാൾ പറഞ്ഞു ,

" നീ ഇപ്പോഴും സുന്ദരിയാണ് കേട്ടോ ".


"അപ്പോൾ എന്റെ ചുളിവുകളും നരയും ?" കയ്യിലെ വെള്ളം ഏപ്രണിലേയ്ക്ക് തുടച്ചു അവൾ ചോദ്യഭാവത്തിൽ നോക്കി .


"ഒന്നുമില്ലെന്നേ , അതൊക്കെ ഓരോ ദേഷ്യത്തിൽ പറഞ്ഞതല്ലേ . വൈകിട്ട് നമുക്കൊരു ഡ്രൈവിന് പോയാലോ ? പോവുന്ന വഴിക്ക് നമുക്ക് ആ സമീറയുടെ വീട്ടിലും ഒന്ന് കയറാം . നിന്റെയാ റോൾ മോഡലിനെ എനിക്കു കൂടി ഒന്ന് കാണാമല്ലോ ".


" അതിനെന്താ, വൈകിട്ട് എന്നെ ഓഫീസിൽ നിന്നും പിക്ക് ചെയ്‌താൽ മതി ". അവൾ തിരക്കിട്ട്‌ അടുത്ത പണിയിലേക്ക് കടന്നു .


കമ്പ്യൂട്ടർ സ്ക്രീനിലെ ക്ലോക്ക്. 4പിഎം കാണിച്ചപ്പോഴേ മോഹൻ ജോലി നിർത്തി ലാപ്ടോപ്പ് അടച്ചു എഴുന്നേറ്റു.  കാറ് അവളുടെ ഓഫീസിലേക്ക് തിരിഞ്ഞപ്പോൾ തന്നെ കണ്ടു , ഓഫീസിനു മുന്നിലെ പൂത്തുനിന്ന ഹൈഡ്രാഞ്ചിയയുടെ മുന്നിൽ പൂക്കളെ തലോടി അവൾ നിൽക്കുന്നുണ്ടായിരുന്നു. കാറിൽ കയറുമ്പോൾ ഉറപ്പുവരുത്താനെന്നവണ്ണം മോഹൻ ചോദിച്ചു, " സമീറയോട് പറഞ്ഞല്ലോ അല്ലേ നമ്മൾ വരുമെന്ന് ", അവൾ, ചിരിച്ചു തലയാട്ടി . 


ഓഫീസും കടന്നു അല്പദൂരം കഴിഞ്ഞുള്ള പാർക്കിനരികെ എത്തിയപ്പോൾ അവൾ പറഞ്ഞു , "ഇവിടെയിറങ്ങാം , ഈ പാർക്കിലൂടെ നടന്നു ക്രോസ്സ് ചെയ്‌താൽ അവരുടെ വീടായി ".


കാർ പാർക്ക് ചെയ്ത്‌ അവളുടെ കൂടെ പാർക്കിലേക്ക് നടക്കുമ്പോൾ അയാളോർത്തു , ഒരുപാട് നാളായി ഇങ്ങനെ അവളുടെ കൂടെ നടന്നിട്ട് . മനസ്സിലെവിടെയോ ഒരു കുറ്റബോധത്തിന്റെ നിഴലാട്ടം . അവൾ അതൊന്നും ശ്രദ്ധിക്കുന്നില്ല , നല്ല സന്തോഷത്തിലാണ് . ഇടയ്ക്കിടെ എന്തോ പാട്ട് മൂളുന്നുമുണ്ട് . ഒന്നുകൂടി ചെവിയോർത്തപ്പോൾ മനസ്സിലായി , അവൾക്കിഷ്ടമുള്ള ഗസലാണ്, പണ്ടൊക്കെ സൗഹൃദക്കൂട്ടായ്മകളിൽ പാടിയിരുന്ന ഒന്ന് . 


പാർക്കിന്റെ അങ്ങേ അറ്റത്തെത്തുമ്പോൾ കൂടി നിൽക്കുന്ന ആസ്പൻ മരങ്ങൾക്കു കീഴെ രണ്ടു ബെഞ്ചുകൾ ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു , "നമുക്ക് ഇവിടെ അൽപനേരം ഇരിക്കാം ". കയ്യിലിരുന്ന കുപ്പിയിലെ വെള്ളം ഒരുകവിൾ കുടിച്ചു അവൾ മോഹനു നേരെ നീട്ടി . " ഈ മരങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ , ചെറിയൊരു കാറ്റ് മതി അവയുടെ ഇലകൾ ഇളകിത്തുടങ്ങും , നമ്മുടെ, അല്ല , എന്റെ മനസ്സുപോലെ . അവയിങ്ങനെ കാറ്റിന്റെ താളത്തിൽ നൃത്തം ചവിട്ടുകയാണെന്നാണ് എനിക്ക് തോന്നാറ് ".  അയാൾ പുഞ്ചിരിച്ചു , ഒത്തിരി നാളായി ഇവളുടെ ഇത്തരം വർത്തമാനങ്ങൾ കേട്ടിരുന്നിട്ട് .


പാർക്കിൽ അവിടവിടെയായി ചിലരെല്ലാം നടക്കുന്നുണ്ട് , മറ്റു ചിലർ കൂട്ടമായി സംസാരിച്ചിരിക്കുന്നു . പൊതുവെ അല്പം തിരക്കൊഴിഞ്ഞൊരിടമാണ് ഇത് .  


" മറന്നു , നിങ്ങള്ക്ക് സമീറയുടെ ഭർത്താവിനെ കാണണ്ടേ ?". അവൾ ബാഗിന്റെ അകത്തെ അറയിൽ നിന്നും ഒരു ഫോട്ടോയെടുത്തു അയാൾക്ക്‌ നേരെ നീട്ടി . അത്യധികം ജിജ്ഞാസയോടെ മോഹൻ ആ ഫോട്ടോ വാങ്ങി അതിലേക്ക് ഉറ്റുനോക്കി .  ഏകദേശം പത്തു വര്ഷങ്ങള്ക്കു മുൻപുള്ള അയാളുടെ തന്നെ ഫോട്ടോ !  മോഹൻ അത്ഭുതത്തോടെ അവളെ നോക്കി .


ആസ്‌പൻ മരങ്ങളുടെ ചില്ലകളിലേക്ക് നോക്കിയിരുന്നു അവൾ പറഞ്ഞു " മോഹൻ, എനിക്ക് സമീറയെന്നൊരു സുഹൃത്തില്ല , ഒരിക്കൽപോലും നിങ്ങളത് ചോദിച്ചിട്ടില്ല . വർഷങ്ങൾക്കു മുൻപുള്ള നിങ്ങളായിരുന്നു എന്റെ മനസ്സിലെ  "സമീറയുടെ ഭർത്താവ്‌ ". ജീവിതം കൈവിട്ടു പോവുന്നുവെന്ന് തോന്നിയപ്പോൾ , എന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ തിരികെയെത്തണമെന്ന അടങ്ങാത്ത ആഗ്രഹത്തിന്റെ പുറത്തുള്ളൊരു വിഭ്രാന്തി . "


ഉള്ളിൽനിന്നുയർന്നൊരു തേങ്ങൽ പുറത്തേക്കുവരാതെ അയാൾ അവളെ ചേർത്തുപിടിച്ചു , വിളറിയൊരു ചിരിയോടെ ചോദിച്ചു , " ഈ ബന്ധങ്ങൾക്കും restart ഓപ്ഷൻ ഉണ്ടാവുമോ ". 

" ഐ ടി  expert അല്ലേ , എന്തെങ്കിലും വഴികാണും, ശ്രമിച്ചുനോക്കൂ . ശരിയാവേണ്ടതാണ് ", കാറ്റേറ്റ്  നൃത്തം വയ്ക്കുന്ന ആസ്പെൻ ഇലകൾക്കൊപ്പം അവളും കിലുങ്ങിചിരിച്ചു , ഒരു നിറ കൺ ചിരി .

Thursday, June 20, 2024


ഓഫീസ് ഡെസ്കിൽ അവശേഷിച്ചിരുന്ന രണ്ടു ചെടികൾ കൂടി എടുത്തു അലമാരിയിൽ സൂക്ഷിച്ചിരുന്ന ജാക്കറ്റും തോളിലിട്ട് താക്കോൽ മേശപ്പുറത്തുതന്നെ കാണാൻ പാകത്തിന് വെച്ചു ആൻ ഓഫീസിൽ നിന്നിറങ്ങുമ്പോൾ നേരം നന്നേ വൈകിയിരുന്നു. ഇറങ്ങുന്നതിനുമുമ്പ് അവൾ ഒന്നുകൂടി തിരിഞ്ഞുനോക്കി. പുതിയ ആൾക്കുവേണ്ടി തന്റെ സീറ്റ് റെഡി ആക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. ചുറ്റുമുള്ള സീറ്റുകളൊക്കെ കാലിയായിരുന്നു. വാരാന്ത്യമായതുകൊണ്ടു എല്ലാവരും  അല്പം നേരത്തെ ജോലിനിർത്തി ഇറങ്ങിയിട്ടുണ്ടായിരുന്നു.  അതിലൊരു സീറ്റിൽ ആനിന്റെ  കണ്ണുകൾ അല്പനേരം ഉടക്കിനിന്നു. എട്ടുവർഷങ്ങൾ എത്ര പെട്ടെന്നാണ് ഓടിപ്പോയത് !  

ഒരുപാടിഷ്ടമായിരുന്നു ഈ ഓഫീസ്, വിശാലമായ ജനാലകളുള്ള ഈ ഇരിപ്പിടം ,ജനാലകൾക്കരികിൽ  മത്സരിച്ചുവളർന്ന ചെടികൾ. ജോലിത്തിരക്കുകളിൽ നിന്നുമൊരു താത്ക്കാലിക മോചനത്തിന് എഴുന്നേറ്റുനിന്ന് പുറത്തേയ്ക്കു നോക്കിയാൽ കണ്ണെത്താദൂരത്തിൽ മഞ്ഞണിഞ്ഞു കിടക്കുന്ന മലനിരകളുടെ അവ്യക്തമെങ്കിലും സുന്ദരമായ കാഴ്ച. സൂര്യൻ കത്തിജ്വലിക്കുന്ന ദിവസങ്ങളിൽ ആ കാഴ്ച കുറേക്കൂടി തെളിഞ്ഞതാവും. റോഡിനപ്പുറത്തുള്ള ചർച്ചിൽ അധികമാരെയും കാണാറില്ല. ചിലപ്പോൾ ഞായറാഴ്ചകളിലാവും അവിടെ ആളുകൾ എത്തുന്നതെന്ന് ആൻ ഊഹിച്ചു . കുറച്ചുകൂടി അപ്പുറത്തേക്ക് കടന്നാൽ തിരക്കേറിയ പ്രധാന റോഡായി.   

ഓഫിസിനു പിറകിലൂടെയുള്ള വഴികൾ പൊതുവെ ശാന്തമാണ്. പാർക്കിങ് ലോട്ടിൽ സ്ഥലമില്ലാത്തപ്പോൾ ജോലിക്കാരിൽ പലരും തങ്ങളുടെ വണ്ടികൾ പാർക്ക് ചെയ്യുന്നത് അവിടെയാണ് . തണുപ്പില്ലാത്ത ദിവസ്സങ്ങളിൽ ആ വഴികളിലൂടെയാണ് ഉച്ചനടത്തത്തിനായി ആൻ പോവുന്നത്. വല്ലപ്പോഴും കടന്നുപോകുന്ന കാറുകളും ആ വഴിയുടെ തുടക്കത്തിലുള്ള വെയർഹോക്‌സിലേക്കു പോവുന്ന ചില ട്രക്കുകളും അല്ലാതെ ആ വഴികളിൽ വണ്ടികളിങ്ങനെ സിഗ്നൽ നോക്കി കെട്ടിക്കിടക്കാറില്ല.

വേഗത്തിൽ സാധനങ്ങളെടുത്തു പാർക്കിങ്‌ലോട്ടിലെത്തിയപ്പോൾ രാത്രി എട്ടര ആയെങ്കിലും പുറത്ത് നല്ല വെളിച്ചമുണ്ടായിരുന്നു. വേനൽക്കാലം തുടങ്ങിയതിനാൽ സൂര്യൻ അസ്തമിക്കുന്നതു വളരെ വൈകിയാണ്. കയ്യിലുള്ള വസ്തുക്കൾ  താഴെവെയ്ക്കാതെ ബുദ്ധിമുട്ടി ഡോർ തുറക്കാൻ  ശ്രമിക്കുമ്പോളാണ്  "സഹായിക്കണോ ?" എന്ന ചോദ്യം അൽപ്പം അകലെനിന്നും കേട്ടത് . ചോദ്യം കേട്ട ദിക്കിലേക്ക് നോക്കാതെ തന്നെ അതാരെന്ന് ആനിനു മനസ്സിലായിരുന്നു. എങ്കിലും അവൾ തലയുയർത്തി നോക്കി. നീല നിറമുള്ള കാറിൽചാരി റയാൻ നിൽക്കുന്നുണ്ടായിരുന്നു.

ഒന്ന് പുഞ്ചിരിച്ചു അവൾ ചോദിച്ചു, "ആഹാ, കുറച്ചു ദിവസമായി കണ്ടില്ലല്ലോ എന്ന് ഞാൻ ഓർത്തിരുന്നു. പുതിയ പ്രൊജക്റ്റ് ആയിരുന്നോ?" .അവളുടെ കയ്യിലിരുന്ന ചെടികൾ വാങ്ങി കാറിന്റെ ഡിക്കിയിലേക്കു വെയ്ക്കാൻ സഹായിച്ചുകൊണ്ടു  റയാൻ പറഞ്ഞു, "അതേ , ജീവിതത്തിലെ വലിയൊരു പ്രൊജക്റ്റ് മൂന്നാലുദിവസ്സം മുൻപ് കഴിഞ്ഞു. കുറച്ചുനാളുകളായി അതിന്റെ തയ്യാറെടുപ്പിൽ ആയിരുന്നെങ്കിലും അതിന്റെ സമാപനത്തിന്റെ ക്ഷീണം വലുതായിരുന്നു ". 

അവൾക്കൊന്നും മനസ്സിലായില്ല, "എന്താണ് റയാൻ? എന്തിനെക്കുറിച്ചാണ് നീ പറയുന്നത്?".  കാറിന്റെ ഡിക്കിയടച്ചു അയാൾ അവളുടെ നേരെ തിരിഞ്ഞു, "കരോലിൻ പോയി .."  

ഒരു നിമിഷത്തെ ഞെട്ടലിൽ ആൻ  അയാളുടെ കയ്യിൽ പിടിച്ചു , "സോറി റയാൻ, ഞാൻ അറിഞ്ഞില്ല". അവളുടെ കൈയ്യുടെ മേലെ അയാൾ തന്റെ മെല്ലിച്ച വിരലുകൾ കൊണ്ട് തടവികൊണ്ടു പറഞ്ഞു, "ഇറ്റ്സ് ഓക്കേ , നമ്മൾ പ്രതീക്ഷിച്ചിരുന്നതാണല്ലോ". "എങ്കിലും ഇത്ര പെട്ടെന്ന്.." ആൻ വാക്കുകൾ ഇടയ്ക്കു വെച്ച് മുറിച്ചു . 

"ജീവിതത്തിലെ സുന്ദരനിമിഷങ്ങളത്രയും പെട്ടെന്നാണ് മാഞ്ഞുപോവുന്നത് ആൻ " റയാൻ പുഞ്ചിരിക്കാനൊരു ശ്രമം നടത്തി. എന്നിട്ട് പാന്റിന്റെ പോക്കെറ്റിൽ  നിന്നും ഒരു ടിഷ്യു പേപ്പർ എടുത്ത്  തിരിഞ്ഞു നിന്ന് കണ്ണിലെ നനവൊപ്പിയെടുക്കാൻ ഒരു വിഫലശ്രമം നടത്തി. 

അവളുടെ പതർച്ച മനസ്സിലാക്കിട്ടെന്നപോൽ  റയാൻ ചോദിച്ചു, "ആൻ , നിനക്ക് വിരോധമില്ലെങ്കിൽ നമുക്കൊരു പത്തുമിനിറ്റ് ആ പള്ളിയുടെ ഉള്ളിലേക്ക് ഇരിക്കാം. ഇനിയെന്നാണ് നമ്മൾ കാണുക? "

അവൾ ബാക്കി സാധനങ്ങളും കൂടി വണ്ടിയിലേക്ക് വെച്ചു കാറുമായി പള്ളിമുറ്റത്തെത്തിയപ്പോൾ അയാൾ കാത്തുനിൽപ്പുണ്ടായിരുന്നു. വേനലാണെങ്കിലും പുറത്തുവീശുന്ന കാറ്റിനു തണുപ്പുണ്ടായിരുന്നു.

 വളരെ പഴയൊരു പള്ളിയായിരുന്നു അത്. എട്ടു വര്ഷം ഈ ഓഫീസിൽ ജോലി ചെയ്തിട്ടും ഒരിക്കൽ അല്ലാതെ ആൻ  ഈ പള്ളിയിൽ വന്നിട്ടില്ല.  ആദ്യമായി ഇവിടെ ജോയിൻ ചെയ്ത ദിവസമായിരുന്നു അത് . അപരിചിതത്വം നിറഞ്ഞൊരു അന്തരീക്ഷത്തിൽ നിന്ന് ഓടിയൊളിക്കാനാണ് അന്നിവിടെയെത്തിയത്. ഇവിടെ നിന്നിറങ്ങുമ്പോളാണ് ആദ്യമായി റയാനെ കാണുന്നതും. ഉച്ചനടത്തം കഴിഞ്ഞു ഓഫീസിലേക്കുള്ള റോഡിൽ കാൽനടക്കാർക്കുള്ള സിഗ്നലിനു കാത്തുനിൽക്കുകയായിരുന്നു അയാൾ. അന്ന് അയാൾ സമ്മാനിച്ച കരുണാർദ്രമായ നോട്ടവും സൗഹൃദത്തിന്റെ പുഞ്ചിരിയുമാണ് അവളെ ഇന്നുകാണുന്ന ആൻ ആക്കി മാറ്റിയത്. 

ഉച്ചനടത്തങ്ങളിൽ റയാൻ ധാരാളം സംസാരിച്ചു, കരോലിനെക്കുറിച്, അവരുടെ പ്രണയത്തെക്കുറിച്ചു , അവരുടെ സ്വപ്നക്കൂടിനെക്കുറിച്ചു , ഒടുവിൽ വർഷങ്ങൾക്കിപ്പുറം കരോലിന്റെ അസുഖത്തെക്കുറിച്ചും.  താൻ വളർന്ന ഫോസ്റ്റർ ഹോമുകളെക്കുറിച്ചു ഒരിക്കലും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്തതിനാൽ ആൻ എന്നും ഒരു നല്ല കേൾവിക്കാരിയായിരുന്നു.

പള്ളിമേടയിലെ ഏറ്റവും അവസ്സാനത്തെ ബെഞ്ചുകളിലൊന്നിൽ ഇരിക്കുമ്പോൾ അവൾക്കെന്തോ കുറ്റബോധം തോന്നി. ഇത്രദിവസ്സം കാണാതിരുന്നിട്ടും റയാനെ  ഒന്ന് വിളിക്കാതിരുന്നതിൽ ആൻ സ്വയം ശകാരിച്ചു. മറന്നുപോയതല്ല,  പെട്ടെന്നുള്ള ഒരു യാത്ര പറച്ചിൽ അവനുണ്ടാക്കിയേക്കാവുന്ന  വിഷമം ഓർത്താണ്  . 

മൗനത്തിന്റെ സെക്കൻഡുകൾക്കുപോലും ചിലപ്പോൾ മണിക്കൂറുകളുടെ ദൈർഖ്യമാണ് , അത് പലപ്പോഴും അവൾക്ക് അസഹനീയവുമാണ്.  അൾത്താരയിലേയ്ക്ക് നോക്കിയിരിക്കുന്ന അയാളുടെ തോളിൽ മെല്ലെ തട്ടി ആൻ  ചോദിച്ചു, " എന്നായിരുന്നു? നീയെന്തേ എന്നെ അറിയിച്ചില്ല?"

ഓർമ്മിക്കാനിഷ്ടപ്പെടാത്ത എന്തോ ഒന്നിന്റെ ശ്വാസം മുട്ടൽ ആ മുഖത്ത് ആൻ  കണ്ടു. "രണ്ടാഴ്ചയായി, അവൾ മെയ്ഡ് (MAID -Medical Assistance In Dying ) ഓപ്റ്റ് ചെയ്തു". ആൻ ഒരു നിമിഷം സ്‌തംഭിച്ചിരുന്നു. "ഓ ദൈവമേ , മെയ്ഡ്? അവൾ എന്തിനാണ് അത് ചെയ്തത്?"

"കുറച്ചു മാസങ്ങളായി കരോലിൻ  അതികഠിനമായ വേദനയിലൂടെയാണ് പൊയ്ക്കൊണ്ടിരുന്നത് . നഴ്സിങ്‌ഹോമിൽ ഞാൻ കാണാൻ ചെല്ലുമ്പോളെല്ലാം വേദനയടക്കി പുഞ്ചിരിക്കാൻ ശ്രമിക്കും.  പക്ഷേ വേദന ഓരോ ദിവസ്സവും കൂടിക്കൂടി വന്നു. ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് മറ്റാരേക്കാളുമേറെ അവൾക്ക് അറിയാമായിരുന്നു.  അങ്ങനെയുള്ളൊരു സന്ദർശനത്തിലാണ് അവളുടെ ഡോക്ടർ എന്നോട് പറഞ്ഞത്, അവൾ മൈഡിന് അപേക്ഷിച്ചിട്ടുണ്ടെന്ന് ".

 കണ്ണീരിന്റെ  നനവ് പറ്റിയ  കണ്ണട കാഴ്ച്ച തടസ്സപ്പെടുത്തുന്നെന്ന് തോന്നിയപ്പോൾ  റയാൻ അത് ഊരി കയ്യിൽ പിടിച്ചു . ഒന്നും മിണ്ടാനാവാതെ തരിച്ചിരുന്ന ആനിനെ നോക്കി തുടർന്നു , "ഞാൻ തകർന്നുപോയ ദിനങ്ങളിൽ ഒന്നായിരുന്നു അത്. അവളുടെ രോഗത്തെക്കുറിച്ചു ആദ്യമായറിഞ്ഞപ്പോൾ പോലും ഞാനിത്ര വേദനിച്ചിട്ടില്ല. കളിയും ചിരിയുമായി ഞങ്ങളുടെ കൊച്ചു സ്വപ്നക്കൂട്ടിലേയ്ക്ക് അവൾ തിരികെയെത്തുമെന്ന എന്റെ പ്രതീക്ഷയ്ക്കാണ് , എന്റെ കാത്തിരിപ്പിനാണ് ഒരു ഞൊടിയിടയിൽ അർത്ഥമില്ലാതായിപ്പോയത് . അന്ന്  തളർന്നിരുന്ന എന്നെ മുറുകെപ്പിടിച്ചു അവൾ പറഞ്ഞു, "എനിക്കിനി വയ്യ റയാൻ, ഞാൻ രക്ഷപ്പെടട്ടേ ".

"പിന്നീട് കൗൺസിലിങ്ങിന്റെയും പ്രാർത്ഥനകളുടെയും ദിവസ്സങ്ങൾ. ബോധത്തിന്റെയും അബോധത്തിന്റെയും ഇടവേളകളിലെപ്പോഴോ ആണ് അവൾ പിറുപിറുത്തത്. നീയും രക്ഷപ്പെടണം റയാൻ. എല്ലാം മറന്ന് പുതിയൊരു ജീവിതത്തിലേയ്ക്ക്. ആ ദിവസ്സം അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് അവൾ പറഞ്ഞത് ഇതാണ് "വി  വെയർ ദി ബെസ്ററ്, റയാൻ . റെമെമ്പർ മി ആൻഡ് സ്‌മൈൽ , പ്ലീസ് ".

മുന്നിലെ ഡെസ്കിൽ മുഖമമർത്തി റയാൻ തേങ്ങിക്കരഞ്ഞുകൊണ്ട് പിറുപിറുത്തു , വി വെയർ ദി ബെസ്ററ് ..

അയാളിലെ പെരുമഴ പെയ്തുതീർന്നെന്നു തോന്നിയപ്പോൾ ആൻ ആ തോളിൽ മുറുകെപ്പിടിച്ചു. "റയാൻ , അവൾ പറഞ്ഞതുപോലെ അവൾ രക്ഷപ്പെട്ടില്ലേ , വേദനയുടെ ലോകത്തു നിന്നും. റെമെമ്പർ ഹേർ ആൻഡ് സ്‌മൈൽ , പ്ലീസ് ".

റയാൻ എഴുന്നേറ്റ് കൈകൾ മേശമേൽ ഊന്നി അവളോട് ചോദിച്ചു, "ആൻ , നീയും യാത്ര പറഞ്ഞിറങ്ങുകയാണല്ലേ . എന്റെ സങ്കടങ്ങളിൽ സന്തോഷങ്ങളിൽ ഒരേപോലെ കൂടെ നിന്ന നീയും..  "

ആനും എഴുന്നേറ്റുനിന്നു, " റയാൻ, ഓർമ്മകൾ തിക്കിത്തിരക്കുമ്പോൾ അവയെ തടുക്കരുത് , അവയിൽ നിറഞ്ഞു ജീവിക്കുക. അവയിലൂടെ ഇനിയും സ്നേഹിക്കുക ." 

ആൻ കൈകൾ വിടർത്തി , "വൺ ലാസ്റ്റ് ഹഗ് റയാൻ  , റ്റിൽ വി മീറ്റ് എഗൈൻ ".  

ഇരുണ്ടു തുടങ്ങിയ നിരത്തിൽ വാഹനങ്ങൾ നന്നേ കുറവായിരുന്നു. ട്രാഫിക് സിഗ്നലിൽ പച്ച ലൈറ്റ് കാത്തു കിടക്കുമ്പോൾ അവൾ ഫോണെടുത്തു റയാനുള്ള മെസ്സേജ് ടൈപ്പ് ചെയ്തു , "ഈ ലോകത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ഒരു സൗഹൃദത്തെ വിശദീകരിക്കാനാണ് . അങ്ങനെ വിശദീകരണങ്ങളൊന്നും വേണ്ടാത്തൊരു സൗഹൃദമായി ഞാനുണ്ടാവും , ഒറ്റപ്പെട്ടെന്നു തോന്നുമ്പോഴെല്ലാം നിനക്ക് ഈ തണൽ തേടിവരാം. എനിക്കതൊരു ബുദ്ധിമുട്ടേയല്ല . കാരണം തണൽ വിരിക്കുന്ന മരങ്ങൾക്കറിയാം ഒറ്റപ്പെടലിന്റെ വേദന. "


Saturday, February 17, 2024

 


മരിച്ചുപോയ മനുഷ്യരുടെ സ്വപ്നങ്ങളാണത്രേ 

തൂമഞ്ഞായ് പൊഴിയുന്നത്!

മഞ്ഞുപെയ്യുന്ന രാവുകളിൽ 

ഒരു പുകമറ പോലെ തെളിയുന്ന നേർത്തവെളിച്ചം 
ആ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന 
ആത്മാക്കളുടേതാണത്രേ !
ഒരു നിമിഷാര്ധത്തില് ജീവനൊടുങ്ങുമ്പോൾ 
പ്രിയസ്വപ്നങ്ങൾ ഞെരിഞ്ഞമരുമ്പോൾ 
വറ്റിപ്പോയ കണ്ണീരാണത്രേ 
മഞ്ഞുരുകുമ്പോൾ ജലകണികകളാവുന്നത് !
സ്വപ്നമാവാനോ  സത്യമാവാനോ ഭാഗ്യമില്ലാത്ത 
ആത്മാക്കളുടെ കണ്ണുനീർ !
മഞ്ഞായ്‌പൊഴിഞ്ഞു പ്രിയരിലെത്തുന്ന സ്വപ്‌നങ്ങൾ..
നെഞ്ചുലയ്ക്കുന്ന കണ്ണുനീർ...

ഇനി മഞ്ഞുപെയ്യുമ്പോൾ കണ്ണുകൾ മലക്കെത്തുറന്ന്
ആകാശത്തിലേയ്ക്ക് നോക്കണം 
അവയെ ആവാഹിച്ചെടുക്കണം..
ആ നനുത്ത സ്വപ്നങ്ങളുടെ കൂടെ 
പ്രണയം നിറച്ചൊരു ആത്മാവിനെയെങ്ങാനും കിട്ടിയാലോ..