Friday, May 26, 2017

ഊണുമേശകളാണ് സാധാരണയായി മിക്ക ചർച്ചകൾക്കും സാക്ഷിയാവാറ് , അത് വീട്ടിലായാലും ഓഫീസിലായാലും . ഉച്ചയൂണിൻറെ ഇടവേളകളിൽ സ്റ്റാഫ് റൂം മിക്കപ്പോഴും ആശയ വൈരുദ്ധ്യങ്ങൾ കൊണ്ടും ആശയ സംഘട്ടനങ്ങൾ കൊണ്ടും ശബ്ദമുഖരിതമാവുക പതിവാണ് .  പലപല ദേശങ്ങളിൽ നിന്നുള്ളവർ ജോലി ചെയ്യുന്നതിനാൽ ഇത്തരം വിചിത്ര സംഭാഷണങ്ങൾ കേട്ടിരിക്കാൻ എനിക്കു ഇഷ്ടവുമാണ് .

എന്നാൽ ഇതിൽ നിന്നെല്ലാം അകന്നു മൂകമായി വളരെ സാവധാനത്തിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നിലോഫറിനോട് ഞാൻ പതുക്കെ ചോദിച്ചു, "എന്താ ആലോചിച്ചുകൊണ്ടിരിക്കുന്നത്?"  മുഖമുയർത്തി അവർ എന്നെ ഒരു നിമിഷം നോക്കി, "എൻറെ അമ്മായിഅമ്മ ഇന്നലെ മരിച്ചുപോയി, നാട്ടിലാണ് " ഒരു മരണവാർത്ത കേട്ടതിലുള്ള സങ്കടത്തോടെ ഞാൻ ചോദിച്ചു , "നീ എത്ര നാളായി അവരെ കണ്ടിട്ട്?" മറുപടി എന്നെ ശരിക്കും അമ്പരപ്പിച്ചു , "ഞാൻ കണ്ടിട്ടേയില്ല, ഞാൻ എന്റെ ഭർത്താവിന് കണ്ടുമുട്ടിയത് വേറൊരു നഗരത്തിൽ വച്ചായിരുന്നു, ഞങ്ങൾ വിവാഹിതരായത് മറ്റൊരു നഗരത്തിലും. അതിനു ശേഷം ഞങ്ങൾ കാനഡയിലേക്ക് വന്നു. " ഒരു ശരാശരി മലയാളിയുടെ നന്മകൾ പാടെ കൈമോശം വന്നിട്ടില്ലാത്തതിനാൽ ഞാൻ വീണ്ടും സഹതാപത്തോടെ ചോദിച്ചു, "മോൾക്കിപ്പോൾപതിനെട്ടു വയസ്സായില്ലേ, എന്തേ ഇതിനിടെ ഒരിക്കൽ പോലും? ". അവരുടെ കണ്ണുകൾ നനഞ്ഞു തുടങ്ങിയിരുന്നു , "ആദ്യം  ജീവിതമൊന്നു പച്ചപിടിക്കട്ടെ എന്ന് വച്ചു . പിന്നീട്  വീട് വാങ്ങി, അതിന്ടെ ലോൺ തീരട്ടെ എന്നോർത്തു . പിന്നെ മോളുടെ പഠനമായി. അങ്ങനെ അതങ്ങനെ നീണ്ടുപോയി. ഈ ജൂലൈയിൽ പോകാൻ ഇരിക്കുക ആയിരുന്നു. അമ്മ നല്ല ആരോഗ്യവതിയായിരുന്നു.  മിനിയാന്ന് രാത്രി ഉറങ്ങാൻ കിടന്നതാണ്, പിന്നെ ഉണർന്നില്ല . ഇത്ര പെട്ടെന്ന് ..." അവർ മുഴുമിപ്പിച്ചില്ല.

ഊണ് കഴിച്ചു തീർക്കുമ്പോഴും വീട്ടിലേക്കു മടങ്ങി വരുമ്പോഴും ഞാൻ അത് തന്നെയാണ് ചിന്തിച്ചുകൊണ്ടിരുന്നത്. എനിക്കെന്തുകൊണ്ടോ അവരെ ന്യായീകരിക്കാൻ ആയില്ല . ജീവിതം ഇത്ര ക്ഷണികവും അനിശ്ചിതവും ആണെന്ന അറിവുണ്ടായിരിക്കേ പിന്നത്തേക്കു മാറ്റിവെയ്ക്കപ്പെടാൻ മാത്രം അത്ര അപ്രധാനമായിരുന്നോ ആ ബന്ധം എന്നു വീണ്ടും വീണ്ടും ആലോചിച്ചു. ചിന്തകൾ അവരെ വിട്ട് ഒരു ടൊർണാഡോ പോലെ എന്നിലേക്കു തന്നെ മടങ്ങിവന്നു .

പിന്നീടു ചെയ്യാമെന്ന് കരുതി മാറ്റിവെക്കപ്പെട്ട നല്ല കാര്യങ്ങൾ ഓർത്തെടുത്തു. വൈകിട്ട് തന്നെ ശീതളിന്റെ മാജിയെക്കാണാൻ പോയി. എന്നെക്കണ്ടപ്പോൾ സന്ദോഷം കൊണ്ട് കെട്ടിപ്പിടിച്ചു, കണ്ണ് നിറഞ്ഞു, "ബേട്ടി" എന്ന് പിറുപിറുത്തു . എന്നെ തിരിച്ചറിഞ്ഞതു തന്നെ എന്റെ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു . അപ്പോൾ മനസ്സിലുറപ്പിച്ചു , മാറ്റിവയ്ക്കപ്പെട്ടവ ചെയ്തുതീർക്കണം .

ജീവിതം വളരെ നൈമിഷികമാണ് . കണ്ണു ചിമ്മുംമുമ്പേ മാറിമറിയപ്പെടും . പരിഭവിച്ചും കലഹിച്ചും തീർന്നുപോയ സമയത്തെക്കുറിച്ചോർത്തു പിന്നീട് സങ്കടപ്പെടേണ്ടിവരും. സ്നേഹിക്കണം പരസ്പരം. ചിരിക്കാതെ കടന്നുപോയ സുഹൃത്തിനോട് പരിഭവം വേണ്ട, ഈശ്വരനും അയാൾക്കും മാത്രമേ അറിയൂ എന്തിലൂടെയാണ് അയാൾ സഞ്ചരിക്കുന്നതെന്ന്.  നമ്മുടെ ഒരു കാരുണ്യപൂർവ്വമായ നോട്ടം അവർക്കു നൽകുന്നത് വലിയ ആശ്വാസമായിരിക്കും. നല്ലതെന്നു ബോധ്യമുള്ള ഒന്നും പിന്നത്തേക്കു മാറ്റിവക്കേണ്ട, കഴിയാതെ പോയ ഒന്നിനെക്കുറിച്ചോർത്തു സങ്കടപ്പെടേണ്ടല്ലോ .

വളരെ ആവേശപൂർവമാണ് റമദാൻ വ്രതാരംഭത്തെ ഞാൻ കാത്തിരിക്കുന്നത് . സാധാരണയായി മുപ്പതു നോമ്പു തീർന്ന് പെരുന്നാളിന്റെ ആഹ്ലാദത്തിമിർപ്പിൽ മിക്കവരും മുഴുകുമ്പോൾ അവസാന നോമ്പിന്റെ വൈകുന്നേരം പള്ളികളിൽ സങ്കടത്തോടെ കാണുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്, വളരെ പ്രായം ചെന്നവർ . അവർ പറയുന്ന, നമ്മുടെ നെഞ്ചിൽ തറയ്ക്കുന്ന ഒരു വാചകമാണ്, "അടുത്ത റമദാന് ഞങ്ങൾ ഉണ്ടാവുമോ" . ജീവിതത്തിൻറെ യാഥാർഥ്യങ്ങൾ അവരെ ഓർമപ്പെടുത്തുന്ന ഒന്നാണത് . നമ്മളും അങ്ങനെ തന്നെ, അടുത്ത നിമിഷത്തിൽ ആരാണുണ്ടാവുക? സ്നേഹവും മനുഷ്യത്വവും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സമയം ഒട്ടും വൈകിയിട്ടില്ല.  നമ്മുടെ ഊണുമേശകൾ സ്നേഹം വിളമ്പട്ടെ, നമ്മുടെ കുഞ്ഞുങ്ങൾ അത് നുണഞ്ഞിറക്കട്ടെ .


Friday, May 19, 2017

"അധികനേരമായ് സന്ദർശകർക്കുള്ള മുറിയിൽ മൗനം കുടിച്ചിരിക്കുന്നു നാം.." അടുക്കളയിൽനിന്നും ചുള്ളിക്കാട് ഹൃദയം തകർന്നു പാടുന്നത് പതിവില്ലാത്തവണ്ണം ഉച്ചത്തിലായതിനാൽ ആവും സഹജീവികൾ ഓരോരുത്തരായി എത്തിനോക്കിക്കൊണ്ടിരുന്നത് . ചുള്ളിക്കാട് ഒരു കവിതയിൽ നിന്നും മറ്റൊന്നിലേക്കു മാറിമാറി തകർക്കുമ്പോൾ മക്കളും അവരുടെ അച്ഛനുമെല്ലാം ഒരു ജാഥ പോലെ വന്നു മുന്നിൽനിന്നു, കഴിയുന്നത്ര മാന്യമായിട്ടു ചോദിച്ചു, "നിനക്കു കവിത കേൾക്കണമെങ്കിൽ  കുറച്ചു പതിയെ ആയിക്കൂടെ? വേണുഗോപാൽ പാടിയ ആ സോഫ്റ്റ് വേർഷനെങ്കിലും". പരത്തിക്കൊണ്ടിരുന്ന ചപ്പാത്തി ഒന്നുകൂടെ ആഞ്ഞു പരത്തിയിട്ടു ആത്മഗതം പോലെ ഞാൻ പറഞ്ഞു "കവിയുടെ ആത്മവേദന മനസ്സിലാക്കണമെങ്കിൽ ഇങ്ങനെ കേൾക്കണം, അല്ലെങ്കിൽ തന്നെ ചെവി ഉണ്ടായതുകൊണ്ടു മാത്രം കാര്യമില്ലല്ലോ". മനസ്സിൽ തികട്ടി വന്നത് അറിയാതെ പറഞ്ഞുപോയതാണ് , വന്നപോലെ എല്ലാവരും പോയി.

ഈ ആഴ്ച ആകെ സംഭവബഹുലമായിരുന്നു. പതിവ് തിരക്കുകൾക്കും പാരവെപ്പുകൾക്കുമൊക്കെ അപ്പുറം പുതിയ ചർച്ചകളായിരുന്നു ഓഫീസിൽ .  കഴിഞ്ഞവർഷത്തെ ബിസിനസ് കണക്കുകളൊക്കെ അവതരിപ്പിച്ച സ്റ്റാഫ് മീറ്റിംഗിലെ അവസാനത്തെ അജൻഡ ആയിരുന്നു ഓഫീസ് ഡ്രസ്സ് കോഡിലെ ചില പരിഷ്ക്കാരങ്ങൾ . മുട്ടിനു വളരെ മുകളിൽ നിൽക്കുന്ന ഉടുപ്പുകൾ ഇനി പാടില്ല എന്നു പറഞ്ഞപ്പോൾ മൂന്നാം ലോക മഹായുദ്ധം തുടങ്ങാൻപോകുന്നു എന്നു കേൾക്കുമ്പോൾ ഉണ്ടാവുന്ന ഞെട്ടലിനേക്കാൾ പതിന്മടങ്ങു ഞെട്ടലാണ് പലരിലും കണ്ടത് . അത്ര നേരം അവതരിപ്പിച്ച കണക്കുകളൊക്കെ മറന്ന്, പുതിയ കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സേവിക്കുന്ന ഒരു സംഘടനയിലെ ജീവനക്കാർ രോഷം കൊണ്ടപ്പോൾ എനിക്കോർമ്മ വന്നത് രണ്ടു ദിവസം മുൻപ് സിറിയയിൽ നിന്നും വന്ന ഒരു കുടുംബത്തെയാണ്. "കാനഡ  നല്ല സുരക്ഷിത രാജ്യം തന്നെ, പക്ഷെ എനിക്കിവിടെ ഉറങ്ങാനാവുന്നില്ല ,എൻറെ മനസ്സ് മുഴുവനും സിറിയയിൽ ആണ്, എന്റെ അമ്മയും കൂടപ്പിറപ്പുകളും അവിടെയാണ്. ബോംബുകൾക്കും സ്ഫോടനകൾക്കും ഇടയിൽ, എൻറെ ജീവനേക്കാൾ വിലപ്പെട്ടതൊക്കെ അവിടെയാണ്,  ഇനിയും നിറമുള്ള സ്വപ്‌നങ്ങൾ കണ്ടുതുടങ്ങിയിട്ടില്ലാത്ത മക്കൾക്കു വേണ്ടിയാണ് ഞങ്ങൾ ഇങ്ങോട്ട്.." പറഞ്ഞു തീരും മുൻപേ പർദ്ദയുടെ കയ്യിൽ മുഖം ചേർത്ത് അവർ വിതുമ്പി തുടങ്ങിയിരുന്നു. ഓരോരുത്തരുടെയും മുൻഗണനകൾ എന്തു വ്യത്യസ്തമാണ് .

സാധാരണഗതിയിൽ ഇത്തരം എല്ലാ സംഭവങ്ങളും വൈകിട്ടു വീട്ടിലെത്തുമ്പോൾ കുടഞ്ഞിടുക എന്റെയൊരു ശീലമായിരുന്നു. ഇതു മാത്രമല്ല, രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ മുതൽ വൈകിട്ടു വന്നു കയറുന്നതുവരെയുള്ള  എല്ലാ കാര്യങ്ങളും. ഇതു സഹിച്ചുകേൾക്കുക എന്നത് ഭർത്താവിന്റെയും കുഞ്ഞുങ്ങളുടെയും കടമയാണ്, ഔദാര്യമല്ല എന്നൊരു ചിന്തയും എനിക്കുണ്ടായിരുന്നു, അവർ പ്രതികരിക്കുന്നത് വരെ . ഞാൻ വായ തുറക്കുമ്പോൾ, "കുറച്ചു കഴിഞ്ഞു പറഞ്ഞാലോ, ഈ ചായ തീർന്നിട്ടായാലോ" എന്നിങ്ങനെയുള്ള ചോദ്യങ്ങൾ പതിവാകാൻ തുടങ്ങിയപ്പോൾ ആണ് ആ സത്യം ഞാൻ തിരിച്ചറിഞ്ഞത് . രണ്ടു മൂന്നാഴ്ചകളായി ഞാൻ ആ സംസാരം നിർത്തി . പലപ്പോഴും വായിൽ വരുന്നത് വിഴുങ്ങി , പക്ഷെ പറയാത്ത വാക്കുകളെല്ലാം കൂടി എന്നെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു.

തിരക്കിട്ടു ആരോടെങ്കിലും ഫോണിൽ സംസാരിക്കുമ്പോൾ , പിന്നിൽ വന്നു നിൽക്കുന്ന കുഞ്ഞിൻറെ  "'അമ്മ, എന്നെയൊന്നു കേൾക്കൂ " എന്ന സങ്കടത്തിനു പിന്നിലെ ആഴവും കേൾക്കാൻ ഒരു ശ്രോതാവുണ്ടാകുക വലിയ കാര്യമാണെന്ന സത്യവും എനിക്കു മനസ്സിലായത്  അപ്പോൾ ആണ്.

അങ്ങനെയാണ് ഞാൻ ചുള്ളിക്കാടിനെയും സുഗതകുമാരിയെയുമൊക്കെ എൻറെ അടുക്കളയിലേക്കു ക്ഷണിച്ചത് . കറിക്കരിയുമ്പോൾ, പാത്രം കഴുകുമ്പോൾ, പാചകം ചെയ്യുമ്പോൾ ഒക്കെ അവർ എനിക്കുവേണ്ടി പാടിക്കൊണ്ടിരിക്കുന്നു.  എനിക്കു പറയാനുള്ളതെല്ലാം ഞാനും മൗനമായ് പറയുന്നു . എല്ലാ ദിവസവും എന്തെങ്കിലും ഉടക്കുമായി വരുന്ന കൊളംബിയക്കാരിയോടു പറഞ്ഞു ജയിക്കാനുള്ള തന്ത്രങ്ങൾ ഇപ്പോൾ സ്വയം മെനഞ്ഞെടുക്കാൻ ഞാൻ പഠിച്ചിരിക്കുന്നു .എങ്കിലും മനസ്സിലെ കുഞ്ഞുകുഞ്ഞു സംഘർഷങ്ങൾ ഏറ്റു  വാങ്ങാൻ തയ്യാറാവാത്ത കാതുകളിലേക്കു, ഇടയ്ക്കിടെ അലറി വിളിക്കുന്ന ശബ്ദത്തിൽ "അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും" എന്നു മധുസൂദനൻ നായരെക്കൊണ്ടു പാടിച്ചു ഞാൻ വീണ്ടും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.



Friday, May 5, 2017

ജീവിതത്തിലെ യാത്രകളിൽ നല്ല പങ്കും ട്രെയിൻ അപഹരിക്കുന്നതുകൊണ്ടാവാം എൻറെ എഴുത്തുകളിൽ മിക്കയിടത്തും അത് കടന്നുവരുന്നത് . രാവിലെയുള്ള മാരത്തോൺ ഓട്ടം അവസാനിക്കുന്നതു ട്രെയിനിലാണ് . എവിടെയെങ്കിലും ഒരു സീറ്റ് തരപ്പെടുത്തി ഇരുന്നുകഴിഞ്ഞാൽ പിന്നെ ഒരാശ്വാസമാണ് . പിന്നീടുള്ള അരമണിക്കൂർ എൻറെ സ്വന്തം സമയമാണ് . വായനയും കാഴ്ചകാണലും ചിന്തകളും ഒക്കെയായി അതു നിമിഷനേരം കൊണ്ട് കഴിഞ്ഞുപോകും . എന്നിരുന്നാലും ഒരു ദിവസത്തേക്കുള്ള ഊർജം അതെനിക്ക് തരുന്നുണ്ട് .

ഡൗൺടൗണിലേക്കുള്ള യാത്രയിൽ മാൽബൊറോ സ്റ്റേഷനും ഫ്രാങ്ക്‌ളിൻ സ്റ്റേഷനും ഇടയിൽ ഏതാണ്ട് ഒരുമിനിറ്റു ദൈർഖ്യം വരുന്ന ഒരു തുരങ്കമുണ്ട്. ആദ്യമൊക്കെ ട്രെയിൻ അവിടേക്കു കയറുമ്പോൾ തന്നെ ഞാൻ കണ്ണടയ്ക്കുമായിരുന്നു . ഒരു മിനിറ്റിനു മണിക്കൂറുകളുടെ നീളമുണ്ടെന്നു എനിക്കു തോന്നിയത് അവിടെ വച്ചാണ്. അവിടെ സെൽഫോണുകൾക്കു സിഗ്നലുമില്ല . ആ ഒരു മിനിറ്റിൽ, സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യങ്ങളാവും മനസ്സിൽ. മെല്ലെമെല്ലെ ഞാൻ അവിടെയെത്തുമ്പോൾ കണ്ണു തുറന്നിരിക്കാൻ ശ്രമിച്ചുതുടങ്ങി . പുറത്തു കാണുന്ന ഇരുട്ടിനെ പേടിക്കേണ്ടതില്ലെന്നു മനസ്സിലാക്കിയിട്ടൊന്നുമല്ല അത് . "ഈ നിമിഷവും കടന്നു പോകും" എന്ന യാഥാർഥ്യം നിറഞ്ഞ ചിന്തയെ മനസ്സിലങ്ങനെ തറച്ചുവച്ചു. അങ്ങനെ, വർഷങ്ങളായി ഞാൻ പേടികൂടാതെ ആ തുരങ്കപാതയിലൂടെ യാത്ര ചെയ്യുന്നു .

ജീവിതവും പലപ്പോഴും ഇങ്ങനെയാണ് . പൂത്തുലഞ്ഞു നിൽക്കുമ്പോൾ മുന്നിൽ വന്നുപോയേക്കാവുന്ന പലതിനെക്കുറിച്ചും നാം ചിന്തിക്കാറില്ല. മറിച്ചു, അപ്രതീക്ഷിതങ്ങളെ വളരെ തന്മയത്വത്തോടെ നമ്മുടെ മുന്നിലേക്കിട്ടു വിധി മാറി നിന്ന് ചിരിക്കുമ്പോൾ പലപ്പോഴും നാം കണ്ണുകൾ ഇറുക്കി അടച്ചുപോകുന്നു . കൂടുതൽ ഭീകരങ്ങളായ ചിന്തകൾ ഗ്രഹിച്ചെടുക്കുന്നു . ഓരോ നിമിഷവും ഇന്നലെകളാവും എന്ന ചിന്തയെ ഒന്ന് വേരുറപ്പിച്ചെടുത്താൽ ഭാരങ്ങൾ കുറെയൊക്കെ വലിച്ചെറിയാനാവും.

വളരെ സന്തോഷിച്ചു എല്ലാവരോടും തമാശയൊക്കെ പറഞ്ഞു നടക്കുന്ന ഒരു സഹപ്രവർത്തക എനിക്കുണ്ട് . ഒരിക്കൽപ്പോലും അവരുടെ മുഖം വാടി ഞാൻ കണ്ടിട്ടില്ല. ഒന്നിച്ചു നടക്കാനിറങ്ങുമ്പോൾ പലപ്പോഴും വിചാരിച്ചിട്ടുണ്ട് , ഇതിനു പിന്നിലെ രഹസ്യം ഒന്നറിയണമെന്ന് . അവരുടെ സ്വകാര്യതയെ ഹനിക്കലാവുമോ എന്ന് ഭയന്നാണ് മടിച്ചു മടിച്ചു  ഇന്നലെ അത് അവരോടു ചോദിച്ചത്. മറുപടി വളരെ ചിന്താർഹമായിരുന്നു , "എൻറെ പേഴ്‌സണൽ സ്പേസ്,  ഞാൻ വ്യക്തമായി വരച്ചുവച്ചിട്ടുണ്ട് , അവിടേക്കു ആർക്കും കടന്നു വരാനാവില്ല, ഞാൻ അനുവദിച്ചിട്ടുള്ളവരും എൻറെ പ്രിയപ്പെട്ടവരുമല്ലാതെ . അതു കൊണ്ടുതന്നെ,ആർക്കും എൻറെ ചിന്തകളെയും വികാരങ്ങളെയും സ്വാധീനിക്കാനാവില്ല . മനസ്സംഘർഷം എന്നൊന്ന് ഉണ്ടാവില്ലതന്നെ". 

സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയാലോ എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല . വഴിയേപോകുന്ന ആർക്കും കല്ലെറിയാവുന്ന ഒരു പഞ്ചായത്തുകുളമൊന്നുമല്ലല്ലോ നമ്മുടെ ജീവിതങ്ങൾ . പരിധികൾ നിശ്ചയിക്കുന്നത് നല്ലതാണ്, നമ്മുടെ സ്വന്തം ജീവിതത്തിനു ചായം പൂശാൻ നമ്മള് തന്നെ മതി .