Friday, May 19, 2017

"അധികനേരമായ് സന്ദർശകർക്കുള്ള മുറിയിൽ മൗനം കുടിച്ചിരിക്കുന്നു നാം.." അടുക്കളയിൽനിന്നും ചുള്ളിക്കാട് ഹൃദയം തകർന്നു പാടുന്നത് പതിവില്ലാത്തവണ്ണം ഉച്ചത്തിലായതിനാൽ ആവും സഹജീവികൾ ഓരോരുത്തരായി എത്തിനോക്കിക്കൊണ്ടിരുന്നത് . ചുള്ളിക്കാട് ഒരു കവിതയിൽ നിന്നും മറ്റൊന്നിലേക്കു മാറിമാറി തകർക്കുമ്പോൾ മക്കളും അവരുടെ അച്ഛനുമെല്ലാം ഒരു ജാഥ പോലെ വന്നു മുന്നിൽനിന്നു, കഴിയുന്നത്ര മാന്യമായിട്ടു ചോദിച്ചു, "നിനക്കു കവിത കേൾക്കണമെങ്കിൽ  കുറച്ചു പതിയെ ആയിക്കൂടെ? വേണുഗോപാൽ പാടിയ ആ സോഫ്റ്റ് വേർഷനെങ്കിലും". പരത്തിക്കൊണ്ടിരുന്ന ചപ്പാത്തി ഒന്നുകൂടെ ആഞ്ഞു പരത്തിയിട്ടു ആത്മഗതം പോലെ ഞാൻ പറഞ്ഞു "കവിയുടെ ആത്മവേദന മനസ്സിലാക്കണമെങ്കിൽ ഇങ്ങനെ കേൾക്കണം, അല്ലെങ്കിൽ തന്നെ ചെവി ഉണ്ടായതുകൊണ്ടു മാത്രം കാര്യമില്ലല്ലോ". മനസ്സിൽ തികട്ടി വന്നത് അറിയാതെ പറഞ്ഞുപോയതാണ് , വന്നപോലെ എല്ലാവരും പോയി.

ഈ ആഴ്ച ആകെ സംഭവബഹുലമായിരുന്നു. പതിവ് തിരക്കുകൾക്കും പാരവെപ്പുകൾക്കുമൊക്കെ അപ്പുറം പുതിയ ചർച്ചകളായിരുന്നു ഓഫീസിൽ .  കഴിഞ്ഞവർഷത്തെ ബിസിനസ് കണക്കുകളൊക്കെ അവതരിപ്പിച്ച സ്റ്റാഫ് മീറ്റിംഗിലെ അവസാനത്തെ അജൻഡ ആയിരുന്നു ഓഫീസ് ഡ്രസ്സ് കോഡിലെ ചില പരിഷ്ക്കാരങ്ങൾ . മുട്ടിനു വളരെ മുകളിൽ നിൽക്കുന്ന ഉടുപ്പുകൾ ഇനി പാടില്ല എന്നു പറഞ്ഞപ്പോൾ മൂന്നാം ലോക മഹായുദ്ധം തുടങ്ങാൻപോകുന്നു എന്നു കേൾക്കുമ്പോൾ ഉണ്ടാവുന്ന ഞെട്ടലിനേക്കാൾ പതിന്മടങ്ങു ഞെട്ടലാണ് പലരിലും കണ്ടത് . അത്ര നേരം അവതരിപ്പിച്ച കണക്കുകളൊക്കെ മറന്ന്, പുതിയ കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സേവിക്കുന്ന ഒരു സംഘടനയിലെ ജീവനക്കാർ രോഷം കൊണ്ടപ്പോൾ എനിക്കോർമ്മ വന്നത് രണ്ടു ദിവസം മുൻപ് സിറിയയിൽ നിന്നും വന്ന ഒരു കുടുംബത്തെയാണ്. "കാനഡ  നല്ല സുരക്ഷിത രാജ്യം തന്നെ, പക്ഷെ എനിക്കിവിടെ ഉറങ്ങാനാവുന്നില്ല ,എൻറെ മനസ്സ് മുഴുവനും സിറിയയിൽ ആണ്, എന്റെ അമ്മയും കൂടപ്പിറപ്പുകളും അവിടെയാണ്. ബോംബുകൾക്കും സ്ഫോടനകൾക്കും ഇടയിൽ, എൻറെ ജീവനേക്കാൾ വിലപ്പെട്ടതൊക്കെ അവിടെയാണ്,  ഇനിയും നിറമുള്ള സ്വപ്‌നങ്ങൾ കണ്ടുതുടങ്ങിയിട്ടില്ലാത്ത മക്കൾക്കു വേണ്ടിയാണ് ഞങ്ങൾ ഇങ്ങോട്ട്.." പറഞ്ഞു തീരും മുൻപേ പർദ്ദയുടെ കയ്യിൽ മുഖം ചേർത്ത് അവർ വിതുമ്പി തുടങ്ങിയിരുന്നു. ഓരോരുത്തരുടെയും മുൻഗണനകൾ എന്തു വ്യത്യസ്തമാണ് .

സാധാരണഗതിയിൽ ഇത്തരം എല്ലാ സംഭവങ്ങളും വൈകിട്ടു വീട്ടിലെത്തുമ്പോൾ കുടഞ്ഞിടുക എന്റെയൊരു ശീലമായിരുന്നു. ഇതു മാത്രമല്ല, രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ മുതൽ വൈകിട്ടു വന്നു കയറുന്നതുവരെയുള്ള  എല്ലാ കാര്യങ്ങളും. ഇതു സഹിച്ചുകേൾക്കുക എന്നത് ഭർത്താവിന്റെയും കുഞ്ഞുങ്ങളുടെയും കടമയാണ്, ഔദാര്യമല്ല എന്നൊരു ചിന്തയും എനിക്കുണ്ടായിരുന്നു, അവർ പ്രതികരിക്കുന്നത് വരെ . ഞാൻ വായ തുറക്കുമ്പോൾ, "കുറച്ചു കഴിഞ്ഞു പറഞ്ഞാലോ, ഈ ചായ തീർന്നിട്ടായാലോ" എന്നിങ്ങനെയുള്ള ചോദ്യങ്ങൾ പതിവാകാൻ തുടങ്ങിയപ്പോൾ ആണ് ആ സത്യം ഞാൻ തിരിച്ചറിഞ്ഞത് . രണ്ടു മൂന്നാഴ്ചകളായി ഞാൻ ആ സംസാരം നിർത്തി . പലപ്പോഴും വായിൽ വരുന്നത് വിഴുങ്ങി , പക്ഷെ പറയാത്ത വാക്കുകളെല്ലാം കൂടി എന്നെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു.

തിരക്കിട്ടു ആരോടെങ്കിലും ഫോണിൽ സംസാരിക്കുമ്പോൾ , പിന്നിൽ വന്നു നിൽക്കുന്ന കുഞ്ഞിൻറെ  "'അമ്മ, എന്നെയൊന്നു കേൾക്കൂ " എന്ന സങ്കടത്തിനു പിന്നിലെ ആഴവും കേൾക്കാൻ ഒരു ശ്രോതാവുണ്ടാകുക വലിയ കാര്യമാണെന്ന സത്യവും എനിക്കു മനസ്സിലായത്  അപ്പോൾ ആണ്.

അങ്ങനെയാണ് ഞാൻ ചുള്ളിക്കാടിനെയും സുഗതകുമാരിയെയുമൊക്കെ എൻറെ അടുക്കളയിലേക്കു ക്ഷണിച്ചത് . കറിക്കരിയുമ്പോൾ, പാത്രം കഴുകുമ്പോൾ, പാചകം ചെയ്യുമ്പോൾ ഒക്കെ അവർ എനിക്കുവേണ്ടി പാടിക്കൊണ്ടിരിക്കുന്നു.  എനിക്കു പറയാനുള്ളതെല്ലാം ഞാനും മൗനമായ് പറയുന്നു . എല്ലാ ദിവസവും എന്തെങ്കിലും ഉടക്കുമായി വരുന്ന കൊളംബിയക്കാരിയോടു പറഞ്ഞു ജയിക്കാനുള്ള തന്ത്രങ്ങൾ ഇപ്പോൾ സ്വയം മെനഞ്ഞെടുക്കാൻ ഞാൻ പഠിച്ചിരിക്കുന്നു .എങ്കിലും മനസ്സിലെ കുഞ്ഞുകുഞ്ഞു സംഘർഷങ്ങൾ ഏറ്റു  വാങ്ങാൻ തയ്യാറാവാത്ത കാതുകളിലേക്കു, ഇടയ്ക്കിടെ അലറി വിളിക്കുന്ന ശബ്ദത്തിൽ "അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും" എന്നു മധുസൂദനൻ നായരെക്കൊണ്ടു പാടിച്ചു ഞാൻ വീണ്ടും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.