Friday, May 26, 2017

ഊണുമേശകളാണ് സാധാരണയായി മിക്ക ചർച്ചകൾക്കും സാക്ഷിയാവാറ് , അത് വീട്ടിലായാലും ഓഫീസിലായാലും . ഉച്ചയൂണിൻറെ ഇടവേളകളിൽ സ്റ്റാഫ് റൂം മിക്കപ്പോഴും ആശയ വൈരുദ്ധ്യങ്ങൾ കൊണ്ടും ആശയ സംഘട്ടനങ്ങൾ കൊണ്ടും ശബ്ദമുഖരിതമാവുക പതിവാണ് .  പലപല ദേശങ്ങളിൽ നിന്നുള്ളവർ ജോലി ചെയ്യുന്നതിനാൽ ഇത്തരം വിചിത്ര സംഭാഷണങ്ങൾ കേട്ടിരിക്കാൻ എനിക്കു ഇഷ്ടവുമാണ് .

എന്നാൽ ഇതിൽ നിന്നെല്ലാം അകന്നു മൂകമായി വളരെ സാവധാനത്തിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നിലോഫറിനോട് ഞാൻ പതുക്കെ ചോദിച്ചു, "എന്താ ആലോചിച്ചുകൊണ്ടിരിക്കുന്നത്?"  മുഖമുയർത്തി അവർ എന്നെ ഒരു നിമിഷം നോക്കി, "എൻറെ അമ്മായിഅമ്മ ഇന്നലെ മരിച്ചുപോയി, നാട്ടിലാണ് " ഒരു മരണവാർത്ത കേട്ടതിലുള്ള സങ്കടത്തോടെ ഞാൻ ചോദിച്ചു , "നീ എത്ര നാളായി അവരെ കണ്ടിട്ട്?" മറുപടി എന്നെ ശരിക്കും അമ്പരപ്പിച്ചു , "ഞാൻ കണ്ടിട്ടേയില്ല, ഞാൻ എന്റെ ഭർത്താവിന് കണ്ടുമുട്ടിയത് വേറൊരു നഗരത്തിൽ വച്ചായിരുന്നു, ഞങ്ങൾ വിവാഹിതരായത് മറ്റൊരു നഗരത്തിലും. അതിനു ശേഷം ഞങ്ങൾ കാനഡയിലേക്ക് വന്നു. " ഒരു ശരാശരി മലയാളിയുടെ നന്മകൾ പാടെ കൈമോശം വന്നിട്ടില്ലാത്തതിനാൽ ഞാൻ വീണ്ടും സഹതാപത്തോടെ ചോദിച്ചു, "മോൾക്കിപ്പോൾപതിനെട്ടു വയസ്സായില്ലേ, എന്തേ ഇതിനിടെ ഒരിക്കൽ പോലും? ". അവരുടെ കണ്ണുകൾ നനഞ്ഞു തുടങ്ങിയിരുന്നു , "ആദ്യം  ജീവിതമൊന്നു പച്ചപിടിക്കട്ടെ എന്ന് വച്ചു . പിന്നീട്  വീട് വാങ്ങി, അതിന്ടെ ലോൺ തീരട്ടെ എന്നോർത്തു . പിന്നെ മോളുടെ പഠനമായി. അങ്ങനെ അതങ്ങനെ നീണ്ടുപോയി. ഈ ജൂലൈയിൽ പോകാൻ ഇരിക്കുക ആയിരുന്നു. അമ്മ നല്ല ആരോഗ്യവതിയായിരുന്നു.  മിനിയാന്ന് രാത്രി ഉറങ്ങാൻ കിടന്നതാണ്, പിന്നെ ഉണർന്നില്ല . ഇത്ര പെട്ടെന്ന് ..." അവർ മുഴുമിപ്പിച്ചില്ല.

ഊണ് കഴിച്ചു തീർക്കുമ്പോഴും വീട്ടിലേക്കു മടങ്ങി വരുമ്പോഴും ഞാൻ അത് തന്നെയാണ് ചിന്തിച്ചുകൊണ്ടിരുന്നത്. എനിക്കെന്തുകൊണ്ടോ അവരെ ന്യായീകരിക്കാൻ ആയില്ല . ജീവിതം ഇത്ര ക്ഷണികവും അനിശ്ചിതവും ആണെന്ന അറിവുണ്ടായിരിക്കേ പിന്നത്തേക്കു മാറ്റിവെയ്ക്കപ്പെടാൻ മാത്രം അത്ര അപ്രധാനമായിരുന്നോ ആ ബന്ധം എന്നു വീണ്ടും വീണ്ടും ആലോചിച്ചു. ചിന്തകൾ അവരെ വിട്ട് ഒരു ടൊർണാഡോ പോലെ എന്നിലേക്കു തന്നെ മടങ്ങിവന്നു .

പിന്നീടു ചെയ്യാമെന്ന് കരുതി മാറ്റിവെക്കപ്പെട്ട നല്ല കാര്യങ്ങൾ ഓർത്തെടുത്തു. വൈകിട്ട് തന്നെ ശീതളിന്റെ മാജിയെക്കാണാൻ പോയി. എന്നെക്കണ്ടപ്പോൾ സന്ദോഷം കൊണ്ട് കെട്ടിപ്പിടിച്ചു, കണ്ണ് നിറഞ്ഞു, "ബേട്ടി" എന്ന് പിറുപിറുത്തു . എന്നെ തിരിച്ചറിഞ്ഞതു തന്നെ എന്റെ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു . അപ്പോൾ മനസ്സിലുറപ്പിച്ചു , മാറ്റിവയ്ക്കപ്പെട്ടവ ചെയ്തുതീർക്കണം .

ജീവിതം വളരെ നൈമിഷികമാണ് . കണ്ണു ചിമ്മുംമുമ്പേ മാറിമറിയപ്പെടും . പരിഭവിച്ചും കലഹിച്ചും തീർന്നുപോയ സമയത്തെക്കുറിച്ചോർത്തു പിന്നീട് സങ്കടപ്പെടേണ്ടിവരും. സ്നേഹിക്കണം പരസ്പരം. ചിരിക്കാതെ കടന്നുപോയ സുഹൃത്തിനോട് പരിഭവം വേണ്ട, ഈശ്വരനും അയാൾക്കും മാത്രമേ അറിയൂ എന്തിലൂടെയാണ് അയാൾ സഞ്ചരിക്കുന്നതെന്ന്.  നമ്മുടെ ഒരു കാരുണ്യപൂർവ്വമായ നോട്ടം അവർക്കു നൽകുന്നത് വലിയ ആശ്വാസമായിരിക്കും. നല്ലതെന്നു ബോധ്യമുള്ള ഒന്നും പിന്നത്തേക്കു മാറ്റിവക്കേണ്ട, കഴിയാതെ പോയ ഒന്നിനെക്കുറിച്ചോർത്തു സങ്കടപ്പെടേണ്ടല്ലോ .

വളരെ ആവേശപൂർവമാണ് റമദാൻ വ്രതാരംഭത്തെ ഞാൻ കാത്തിരിക്കുന്നത് . സാധാരണയായി മുപ്പതു നോമ്പു തീർന്ന് പെരുന്നാളിന്റെ ആഹ്ലാദത്തിമിർപ്പിൽ മിക്കവരും മുഴുകുമ്പോൾ അവസാന നോമ്പിന്റെ വൈകുന്നേരം പള്ളികളിൽ സങ്കടത്തോടെ കാണുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്, വളരെ പ്രായം ചെന്നവർ . അവർ പറയുന്ന, നമ്മുടെ നെഞ്ചിൽ തറയ്ക്കുന്ന ഒരു വാചകമാണ്, "അടുത്ത റമദാന് ഞങ്ങൾ ഉണ്ടാവുമോ" . ജീവിതത്തിൻറെ യാഥാർഥ്യങ്ങൾ അവരെ ഓർമപ്പെടുത്തുന്ന ഒന്നാണത് . നമ്മളും അങ്ങനെ തന്നെ, അടുത്ത നിമിഷത്തിൽ ആരാണുണ്ടാവുക? സ്നേഹവും മനുഷ്യത്വവും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സമയം ഒട്ടും വൈകിയിട്ടില്ല.  നമ്മുടെ ഊണുമേശകൾ സ്നേഹം വിളമ്പട്ടെ, നമ്മുടെ കുഞ്ഞുങ്ങൾ അത് നുണഞ്ഞിറക്കട്ടെ .