Tuesday, December 31, 2019

കണ്ണുനീരിനിടയിലൂടെ പുഞ്ചിരിച്ചു കൊണ്ട് ഒരു വര്ഷം കൂടി  പടിയിറങ്ങുകയാണ്, ജീവിതത്തിന്റെ വലിയൊരു പാഠം നമുക്കു മുന്നിൽ നിവർത്തിവെച്ചുകൊണ്ട് .  സമയമായാൽ ഏതൊന്നും അരങ്ങൊഴിഞ്ഞേ മതിയാവൂ എന്ന പാഠം .

ഡിസംബർ എന്നും നനുത്ത ഓർമ്മകളുടെ കുളിരുള്ള ദിനരാത്രങ്ങളാണ് സമ്മാനിച്ചിരുന്നത് . വിടപറയുന്ന ഒരു വര്ഷം ബാക്കിവെച്ച പൊട്ടിച്ചിരികളും കണ്ണീർനനവുകളും വീണ്ടും വീണ്ടും മനസ്സിലിങ്ങനെ ഓടിയെത്തിക്കൊണ്ടേയിരിക്കും .

സംഭവബഹുലമായിരുന്നു ഈ വർഷം. എന്തെല്ലാം കാഴ്ച്ചകൾ കണ്ടു , എന്തൊക്കെ വാർത്തകൾ കേട്ടു . പറഞ്ഞുപറഞ്ഞു മടുത്തു എത്രനേരം മൗനം പാലിച്ചു , എന്നിട്ടും ഒടുവിൽ സ്നേഹപൂർവ്വം പുഞ്ചിരിച്ചു  .  പൊട്ടിച്ചിരിച്ചും തേങ്ങിക്കരഞ്ഞും ദേഷ്യപ്പെട്ടും വഴക്കടിച്ചും കെട്ടിപ്പിടിച്ചും ഉള്ളിലൊതുക്കിയും 365 ദിവസങ്ങൾ  ജീവിതം നീന്തിക്കടന്നു .

ഒരു വർഷം തീരുമ്പോൾ ആദ്യം വരുന്നത് ജീവിതത്തിൽ നിന്നും ഓർമ്മകളിലേക്ക് ചേക്കേറിയവരാണ് .വേഷങ്ങൾ ആടിത്തീർത്തു പതിയെ മറഞ്ഞവർ. വളരെക്കാലം കാണാമറയത്തിരുന്നിട്ടു പെട്ടെന്നൊരു ദിവസ്സം മുന്നിൽ പ്രത്യക്ഷപ്പെട്ട് ഇന്നലെ കണ്ടതുപോലെ പൊട്ടിച്ചിരിച്ചു വർത്തമാനം പറഞ്ഞു പിരിഞ്ഞു , ദിവസങ്ങൾക്കിപ്പുറം ഒരു പത്രക്കോളത്തിലേക്ക് എന്നെ അമ്പരപ്പിച്ചു സ്വയം നടന്നുപോയ  പ്രിയ  സുഹൃത്താണ് ഈ വർഷത്തിലെ എന്റെ കണ്ണീരോർമ്മ . അന്ന് ,അവനോടു ചേർന്നു നിന്ന വിടർന്ന കണ്ണുകളുള്ള  ആ പെൺകുട്ടി ജീവിതത്തിൽ  ഒറ്റപ്പെട്ട് പകച്ചുനിൽക്കുന്നതാണ് നെഞ്ചിലെ നീറ്റലിറ്റുന്ന ചിത്രം . 

ലോകത്തിന്റെ മറുപുറത്തിരിക്കുമ്പോൾ, പിരിഞ്ഞുപോയവരെല്ലാം നീണ്ട യാത്രപോയതാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം . ഇത്ര ദൂരെയാവുമ്പോൾ തമ്മിൽ വർഷങ്ങളോളം കാണാത്ത എത്രയോപേർ . മറഞ്ഞവരെല്ലാം അങ്ങനെയെവിടെയോ ഉണ്ടാവുമെന്ന് വിശ്വസിക്കുക , അതൊരു കുറുക്കുവഴിയാണ് . ചില യാഥാർഥ്യങ്ങളെ പടിക്കുപുറത്തു നിർത്താനുള്ള കുറുക്കുവഴി . 

ഒരുപാട് സന്തോഷങ്ങളും തന്നു ഈ വർഷം . സൗഹൃദങ്ങളായും സമാധാനങ്ങളായും സ്നേഹമായും കരുതലായും ഒരു പാട് സന്തോഷങ്ങൾ . മാറാലകളിൽ നിന്നും പൊടി തട്ടിയെടുത്തു ഒട്ടനവധി സൗഹൃദങ്ങൾ . നിരവധി വർഷങ്ങളുടെ മൗനത്തിനിപ്പുറം  കാണുമ്പോഴും പരാതിപറയാതെ സ്നേഹിച്ചുതോൽപ്പിച്ചു ചിലർ . ഒരു ഫോണിന്റെ അങ്ങേത്തലയ്ക്കൽ എപ്പോഴും ഞാനുണ്ട് എന്ന് ഓർമ്മപ്പെടുത്തിയ വിരലിലെണ്ണാവുന്നവർ . പുതിയതായി ജീവിതത്തിലേക്ക് കടന്നുവന്നവർ ,  ഇത്ര നാളും എവിടെയായിരുന്നു എന്ന് സൗമ്യമായി ചോദിച്ചവർ - എന്റെ ജീവിതം സുന്ദരമാക്കിയവർ , നിറങ്ങൾ പകർന്നവർ .

ഇനി ചില തിരിച്ചറിവുകളായിരുന്നു.  ബന്ധങ്ങളെക്കുറിച്ചുള്ള ചില നേരറിവുകളായിരുന്നു . ഒരേ മേശയ്ക്കുചുറ്റും ഇരുന്നു ഭക്ഷണം കഴിച്ചു തമാശപറഞ്ഞ "നമ്മൾ " പെട്ടെന്ന് "മുഹമ്മദും രാമനും ജോസഫും " ആയ തിരിച്ചറിവ് . അതൊരു നോവുകലർന്ന അറിവായിരുന്നു, അറിയേണ്ടിയിരുന്നില്ല എന്ന് വീണ്ടും വീണ്ടും തോന്നിപ്പിച്ച അറിവ് . പുച്ഛം തോന്നിയ അറിവ് . 

പക്ഷേ ചില തിരിച്ചറിവുകൾ നല്ലതായിരുന്നു , നമ്മുടെ കൂടിനു പുറത്തും ഒരു ലോകമുണ്ടെന്ന തിരിച്ചറിവ്, ചേർത്തുപിടിക്കുന്ന കൈകൾ ഉണ്ടെന്ന തിരിച്ചറിവ് . നിവർന്നുനിൽക്കാൻ ഞാൻ നിനക്ക് ഊന്നുവടിയാകാം എന്ന് പറയുന്ന, ആത്മാർത്ഥതയുടെ ആൾരൂപങ്ങള് എവിടെയൊക്കെയോ ഉണ്ടെന്ന തിരിച്ചറിവ്.

ബന്ധങ്ങളാണ് ജീവിതത്തിന്റെ ഊടും പാവും നെയ്യുന്നതെന്ന് ഈ വർഷം എന്നെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു . മനഃപൂർവ്വം ആരെയും വേദനിപ്പിക്കാതിരിക്കുക , ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക, ക്ഷമ പറയാൻ മടിക്കാതിരിക്കുക  - ബന്ധങ്ങൾ നല്ലതാവും, ഓർമ്മകൾ നല്ലതാവും , ജീവിതവും .

ചിലയിടങ്ങളിൽ മൗനമായിരിക്കാനും അതെന്നെ ശീലിപ്പിച്ചു . മൗനമെന്നത് പരാജയമല്ലെന്നും എന്റെ മൗനത്തിന്റെ അർത്ഥം ഞാൻ തെറ്റാണ് എന്നതല്ലെന്നും അത് ബന്ധങ്ങൾക്ക് ഞാൻ കൊടുക്കുന്ന മൂല്യമാണെന്നും എവിടെയോ വായിച്ചത് ഞാൻ പലപ്പോഴും ഓർത്തെടുത്തു . വല്ലാതെ നിരാശ തോന്നുമ്പോൾ മനസ്സിൽ നാലു ചീത്ത വിളിച്ചിട്ട് " I am the best" എന്ന് ഞാൻ എന്നോടു തന്നെ പറഞ്ഞു സന്തോഷവതിയായി .

ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ എന്ന ബോധോദയത്തിൽ കഴിയില്ലെന്ന് കരുതിയ കാര്യങ്ങൾ ചെയ്തുനോക്കി . അപ്പോഴും ലോകം കീഴ്മേൽ മറിഞ്ഞില്ലെന്ന് അതിശയപ്പെട്ടു.


പ്രണയത്തെക്കുറിച്ചു പറയാതെ എങ്ങനെയാണ് ഈ വർഷം പൂർത്തിയാക്കാനാവുക ? ജീവിതത്തിൽ ആദ്യം നമ്മൾ പ്രണയിക്കേണ്ടത് നമ്മളെത്തന്നെയാണെന്ന് പഠിച്ചത് ഇത്തവണ ആണ്   . നമുക്കായി അല്പനിമിഷങ്ങളെങ്കിലും മാറ്റിവെയ്ക്കുക. അപ്പോൾ നമ്മളിൽനിന്നും പ്രണയം മറ്റുള്ളവരിലേക്ക് പടരും , സമാധാനം നിറയും . എന്റെ സ്വപ്നങ്ങളെ, ഇഷ്ടങ്ങളെ  ഞാൻ സ്നേഹിച്ചു   . മനസ്സ് ഇടയ്ക്കിടെ മാറാലകൾ തുടച്ചു  കലുഷിതമായ വികാരങ്ങളെയൊക്കെ തൂത്തുവാരി ചവറ്റുകൊട്ടയിലിട്ടു.  കണ്ണുകളിൽ കരുണയും ശ്വാസത്തിൽ സമാധാനവും , ചുണ്ടിൽ ഒരു പുഞ്ചിരിയും  എപ്പോഴും ബാക്കിനിർത്താൻ ശ്രമിച്ചു .  

ഇതൊക്കെയാണെങ്കിലും വല്ലാതെ അമർഷം വരുമ്പോൾ പൊട്ടിത്തെറിച്ചു, ദേഷ്യപ്പെട്ടു  . കലിയടങ്ങുമ്പോൾ ക്ഷമ പറഞ്ഞു , സങ്കടപ്പെട്ടു.   പൂർവ്വാധികം പ്രണയിച്ചു. കുഞ്ഞുകുഞ്ഞു സന്തോഷങ്ങൾ ആസ്വദിച്ചു.  

ഒടുവിൽ എല്ലാം ഓർമ്മകളിലേക്ക് ചേർത്തു വച്ച് ഈ വർഷം പിന്നിലേക്ക് മറയുകയാണ് . 

വീണ്ടും ജീവിതത്തിൽ വർണ്ണങ്ങൾ നിറയും,. കറുപ്പും വെളുപ്പും മാത്രമാവാതെ ചുവപ്പും പച്ചയും നീലയും മഞ്ഞയും പിന്നെ പേരറിയാവുന്നതും അറിയാത്തതുമായി എത്രയെത്ര നിറങ്ങൾ .  അവയുടെ ഏറ്റക്കുറച്ചിലുകളിൽ ജീവിതം വ്യത്യസ്തമാവും , നീയും ഞാനുമാവും  . വർണ്ണങ്ങളെല്ലാം പടര്ന്നു ഒരു പോലെയാവുമ്പോൾ ഞാനും നീയുമെന്ന ചിന്ത കടന്ന് അത് നമ്മളാവും  . നമ്മൾ ഒരു കുടുംബമാവും, സ്നേഹത്താൽ ബന്ധിക്കപ്പെട്ട ഒറ്റക്കുടുംബം  . നമ്മുടെ പ്രാർത്ഥനകൾ "ലോകാ സമസ്താഃ സുഖിനോ ഭവന്തു " എന്നായി മാറും . അതാവട്ടെ, അതു മാത്രമാകട്ടെ  ഈ വർഷം വരുംവർഷത്തിന് കൈമാറുന്ന സന്ദേശവും പ്രതീക്ഷയും  .