Friday, August 23, 2019

എനിയ്ക്കൊരു കുടയുണ്ട് , വെളുത്ത കുഞ്ഞു ഹൃദയങ്ങളുടെ ചിത്രങ്ങളുള്ള ഒരു ചുവന്ന കുട. ഇത്തവണ നാട്ടിൽ നിന്നും പെട്ടി പായ്ക്ക് ചെയ്തപ്പോൾ കൂടെക്കൂട്ടിയതാണ് ഈ വർണ്ണക്കുട .

പ്രവാസികളുടെ പെട്ടികളിലെല്ലാം സാധാരണയായി കാണപ്പെടുന്ന കുറേ സാധനങ്ങളുണ്ട് , അച്ചാർ , ചമ്മന്തിപ്പൊടി , സകലവിധ മസാലപ്പൊടികൾ, മിക്‌സ്ച്ചർ, കായ വറുത്തത് അങ്ങനെ പോകുന്നു ആ ലിസ്റ്റ്. ഇതിനൊക്കെപ്പുറമെ ഞാൻ വാങ്ങുന്നവയാണ് മലയാളം പുസ്തകങ്ങൾ, മൈസൂർ സാന്ഡല് സോപ്പ്, ദാഹശമനി തുടങ്ങിയവ. ഒട്ടും ഈർപ്പമില്ലാത്ത അന്തരീക്ഷമായതുകൊണ്ട് നാട്ടിലെ സോപ്പുകൾ ഇവിടെ ഉപയോഗിച്ചാൽ ശരീരത്തിലെ  തൊലി  വളരെപ്പെട്ടെന്ന് വരണ്ടുപോകും എന്നുള്ളതിനാൽ നാട്ടിൽ നിന്നും ഇങ്ങോട്ടു ഇവയൊന്നും കൊണ്ടുവരരുതെന്നാണ് ഭർത്താവിന്റെ കർശന നിർദ്ദേശം . എങ്കിലും നാട്ടിലെ കടകളിൽ ചെല്ലുമ്പോൾ ഞാൻ അറിയാതെതന്നെ എന്റെ കൈകൾ ഇവയ്ക്കുനേരെ നീളുകയും ഒന്നോ രണ്ടോ സാന്ഡല് സോപ്പോ ചന്ദ്രികയോ ഭർത്താവു കാണാതെ ഷോപ്പിംഗ് ബാഗിലേക്ക് വീഴുകയും ചെയ്യും . ഇനി പാക്കിങ്ങിന്റെ സമയമാകുമ്പോൾ സാധനങ്ങളെല്ലാം തരംതിരിക്കുന്ന സമയത്തു കൃത്യമായി ഇവയെല്ലാം ആ കണ്ണുകളിൽ പെടുകയും എന്റെ നേരെ രൂക്ഷമായി ഒരു നോട്ടം പാഞ്ഞുവരികയും ചെയ്യും. കണ്ണുകളിൽ ഈ ലോകത്തിന്റെ ദൈന്യവും പ്രണയവും ഒന്നിച്ചാവാഹിച്ചു ഞാൻ ആ നോട്ടത്തെ നേരിടും , "ഓരോരോ പ്രാന്തുകൾ" എന്ന പിറുപിറുക്കലോടെ എൻറെ കുഞ്ഞു കുഞ്ഞു നിധികളെല്ലാം അങ്ങനെ പെട്ടിക്കുള്ളിൽ സ്ഥാനം പിടിക്കും .

പറഞ്ഞുവന്നത് എന്റെ ചുവന്ന പുള്ളിക്കുടയെക്കുറിച്ചാണ് . ഇത്തവണത്തെ ഷോപ്പിങ്ങിൽ അങ്ങനെ എന്റെ കയ്യിൽപ്പെട്ടതാണ് ഈ കുട. അത് നിവർത്തിയും ചുരുക്കിയും ചൂടിയും ഞാൻ അതിന്റെ ഭംഗി നോക്കിനോക്കി നിന്നപ്പോൾ "അതുകൂടി വാങ്ങിക്കോളൂ"എന്നൊരു ചിരിയുടെ മേമ്പൊടിയുള്ള സ്വരം കേൾക്കേണ്ട താമസ്സം , ആ പാവം കുടയുടെ വിധി തീരുമാനിക്കപ്പെട്ടു .

നാട്ടിൽ നിന്നും തിരിച്ചെത്തിയതു മുതൽ ഇടയ്ക്കിടെ ചാറ്റൽ മഴയായും മറ്റുചിലപ്പോൾ തുള്ളിക്കൊരുകുടമായും മഴ കൂടെക്കൂടെ വന്നുകൊണ്ടിരിക്കുന്നു . ഇത്തവണ വളരെചെറിയ വേനലാവുമെന്നും മഴ കൂടുതലാവുമെന്നും കാലാവസ്ഥാ പ്രവചനവും വന്നു . അതുകൊണ്ട് അന്നു തൊട്ട് എല്ലാദിവസ്സവും എന്റെ ബാഗിൽ ഈ കുട സ്ഥാനം പിടിച്ചു.

ട്രെയിൻ ഇറങ്ങിയിട്ട് ഓഫീസിലേക്കുള്ള പത്തു മിനിറ്റു നടത്തത്തിൽ മഴ പൊടിയുമ്പോൾത്തന്നെ ഞാൻ എന്റെ കുട നിവർത്തി, ഇടയ്ക്കിടെ കുടയുടെ ഭംഗി നോക്കി ഞാൻ നടന്നു. 

അങ്ങനെയുള്ള നടത്തത്തിലാണ് മഴ നനഞ്ഞു വരുന്ന സഹപ്രവർത്തകരിൽ പലരും എന്റെ സമീപമെത്തുമ്പോൾ എന്നെ നോക്കി പുഞ്ചിരിക്കുകയും ഞാൻ അവരെ എന്റെ കുടയിലേക്ക് ക്ഷണിക്കുകയും ചെയ്യാൻ തുടങ്ങിയത്. 

അങ്ങനെയുള്ള ഒരു മഴദിവസ്സം മറ്റാരും കൂടെയില്ലാതെ നടന്നുതുടങ്ങുമ്പോൾ ആണ് വഴിവക്കിൽ നിന്ന് ആ സ്ത്രീ എന്നെ വിളിച്ചത്.  അവരെ എനിക്ക് നേരത്തെ പരിചയമുണ്ട് , ഒരിയ്ക്കൽ മറ്റൊരു പ്രോഗ്രാമിനെക്കുറിച്ചു അന്വേഷിക്കാൻ ഓഫീസ്സിലെത്തി ആരെയാണ് കാണേണ്ടതെന്നറിയാതെ പരുങ്ങിനിൽക്കുമ്പോൾ ആണ് അവർ എന്റെ കൺമുന്നിൽപ്പെടുന്നത് . അവർക്ക് കാണേണ്ട ആളെ പരിചയപ്പെടുത്തിക്കൊടുത്തു തിരിയുമ്പോൾ അവർ എന്നോട് പേര് ചോദിച്ചു. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവർ എന്നെ തിരഞ്ഞു അവരെത്തി. "രാവിലത്തെ പരിഭ്രമത്തിനിടയിൽ നിങ്ങളോട് ഒരു നന്ദിവാക്കു പറയാൻ മറന്നു, ഒരു സഹായം തേടി വന്നതായിരുന്നു". തിരക്കൊഴിഞ്ഞ ദിവസ്സമായതിനാൽ കുറച്ചുസമയം അവരോടു സംസാരിച്ചിരുന്നു. 

"നേപ്പാളിൽ നിന്നാണ്, ക്യാനഡയിലെത്തിയിട്ടു പതിനാല് കൊല്ലമായി. ഭർത്താവ് ഐ ടി പ്രൊഫഷണൽ ആയിരുന്നു. നാട്ടിൽ നിന്ന് ബിരുദാനന്തരബിരുദം എടുത്തു വന്നതാണെങ്കിലും ഇവിടെ വന്നപ്പോൾ ഭാഷയിൽ അത്ര പ്രാവീണ്യമില്ലാത്തതിനാൽ നല്ല ജോലികൾക്കൊന്നും അപേക്ഷിക്കാൻ കഴിഞ്ഞില്ല. അപ്പോഴാണ് അദ്ദേഹം പറഞ്ഞത്, ഇംഗ്ലീഷ് ക്ലാസ്സിനുപോകൂ എന്ന് .  അത് കഴിഞ്ഞപ്പോൾ വീണ്ടും മറ്റു ക്‌ളാസ്സുകൾ. ജോലിക്കൊന്നും ശ്രമിച്ചില്ല. സാമ്പത്തികമായി നല്ല നിലയിൽ ആയിരുന്നു. പക്ഷേ മെല്ലെ മെല്ലെ കാര്യങ്ങൾ കുഴഞ്ഞുമറിയുകയായിരുന്നു ."

ലോകത്തിൽ നാം കണ്ടുമുട്ടുന്ന എല്ലാവർക്കും നമ്മളോട് ഒരു കഥ പറയാനുണ്ടാവുമെന്ന് എനിക്ക് തോന്നിത്തുടങ്ങിയത് ഇവിടെ ജോലി ചെയ്തു തുടങ്ങിയതിനു ശേഷമാണ് . അതിൽ മിക്കതും തന്നെ ഒരു സങ്കടകഥയാവുമെന്നും ഈയിടെയായി എനിക്ക് തോന്നാറുണ്ട്. ചിലർ ആ കഥ വളരെ ശാന്തതയോടെ നമ്മളോട് പറയുന്നു , മറ്റു ചിലർ കാഴ്ച്ച മറയ്ക്കുന്ന കണ്ണുനീരിനോടും ഒച്ചയടപ്പിക്കുന്ന ഗദ്ഗദത്തോടും മല്ലിട്ട് നമ്മളോട് പറയുന്നു. വലിയൊരു ആൾക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടുപോകുന്നവർ ,  പാതിവഴിയെത്തുമ്പോൾ കൂടെ നടന്നവർ തളർന്നുവീഴുന്നതു കണ്ട് നോക്കി നിൽക്കേണ്ടിവരുന്നവർ, ഒരു സുപ്രഭാതത്തിൽ കയറിച്ചെല്ലാൻ വീടില്ലാതാകുന്നവർ... പട്ടിക നീണ്ടതാണ്.

"എന്താണ് സംഭവിച്ചത് ? " എന്ന പതിവുചോദ്യം. "ഓഫീസിൽ നിന്നും എത്തുമ്പോൾ അദ്ദേഹം വല്ലാത്ത ക്ഷീണം എന്ന് പരാതി പറഞ്ഞുതുടങ്ങി . കാലുകൾ നീരുവന്ന് വീർത്തതുപോലെ . അധികനേരം ഇരുന്ന് ജോലിചെയ്യുന്നതിനാലാവും എന്നാണ് ആദ്യം കരുതിയത്. പിന്നെപ്പിന്നെ ജോലിക്കുപോകാൻ വയ്യാതായി . ഏതിനും ഞാൻ വേണം. വളരെ നിർബന്ധിച്ചാണ് ഡോക്ടറെ കണ്ടത് . ഒട്ടനവധി ടെസ്റ്റുകൾ , അറിയാമല്ലോ ഇവിടെ എല്ലാം ധാരാളം സമയമെടുത്താണ്. ഒടുവിൽ റിസൾട്ട് വന്നു , കിഡ്നി ഫെയിലർ ആണ് . ഡയാലിസിസ് തുടങ്ങി, കഴിഞ്ഞ രണ്ടു വർഷമായി." ഇടയ്ക്കിടെ അവർ വിതുമ്പിക്കൊണ്ടിരുന്നു . 

"കുട്ടികൾ?" പ്രാക്റ്റീസ് എന്നെ അടുത്ത  ചോദ്യത്തിലേക്ക്  വേഗം എത്തിച്ചു. ടിഷ്യു പേപ്പർകൊണ്ട് കണ്ണു തുടച്ചു അവർ തുടർന്നു, "കുട്ടികളില്ല , എനിക്ക് വല്യ ഇഷ്ടമാണ് കുട്ടികളെ. പഠനത്തിന്റെ പേര് പറഞ്ഞു അദ്ദേഹമാണ് കുട്ടികൾ വേണ്ടെന്നു തീരുമാനിച്ചത്. നമുക്ക് നമ്മൾ മതി എന്ന തോന്നൽ."

ഞാൻ എന്തെങ്കിലും പറയുന്നതിനു മുൻപേ സംസാരം മതിയാക്കി അവർ എഴുന്നേറ്റു . "വേഗം ചെല്ലണം, അദ്ദേഹം തനിച്ചാണ്. കിഡ്നി ട്രാൻസ്‌പ്ലാനറ്റേഷനു ദാതാവിനെ തേടുന്നുണ്ട് . എന്റേതു യോജിക്കില്ല. അതിനുള്ള ഭാഗ്യം പോലും എനിക്കില്ല ".  തിരക്കിട്ട് എന്റെ ഫോൺ നമ്പർ വാങ്ങി അവർ നടന്നു നീങ്ങി .

തിരിച്ചു സീറ്റിലേക്കെത്തുമ്പോൾ ഒരു തരം വിങ്ങലായിരുന്നു മനസ്സിൽ.  ഒറ്റയ്ക്കായിപ്പോകുന്ന ജന്മങ്ങൾ ഓരോ ദിവസ്സവും കണ്മുന്നിലൂടെ കടന്നുപോവുകയാണ്, പലപ്പോഴും നാം അറിയാതെ.

ഇടയ്ക്ക് ചില ദിവസങ്ങളിൽ അവർ വിളിച്ചു, ഒരു ജോലി അന്വേഷിക്കുന്നതിനെക്കുറിച്ചു സംസാരിച്ചു . ഭർത്താവിന്റെ അച്ഛൻ പണം അയച്ചു സഹായിക്കുന്നതിനെക്കുറിച്ചു സന്തോഷത്തോടെ പറഞ്ഞു . "നിങ്ങളോട് സംസാരിക്കുമ്പോൾ എനിക്കൊരു റിലീഫ് ആണ് " എന്നു പറഞ്ഞു പലപ്പോഴും അവരുടെ ഫോൺ വിളികൾ എന്നെത്തേടിയെത്തി.

അതിനു ശേഷം കുറെ നാളത്തേക്ക് അവരുടെ ഫോൺ വിളികൾ കണ്ടില്ല. ഇപ്പോഴാണ് അവരെ വീണ്ടും കാണുന്നത്.

"നല്ല ഭംഗിയുള്ള കുട ", മഴയിലൂടെ ഓടിവന്ന് കുടക്കീഴിൽ കയറിയപ്പോഴേ അവർ പറഞ്ഞു .  "എങ്ങനുണ്ട് ഭർത്താവിന് ?" ഞാൻ ചോദിച്ചു . "കിഡ്നി ദാതാവിനെക്കിട്ടി " മഴയത്തേയ്ക്കു നോക്കി അവർ പറഞ്ഞു.  "അത് വല്യ സന്തോഷം തന്നെ , എന്നത്തേക്കാണ് സർജറി ?" 

കുടക്കീഴിൽ നിന്നും പുറത്തേക്ക് കൈനീട്ടി മഴ നനച്ചുകൊണ്ടു അവർ പറഞ്ഞു , "ഭർത്താവിന്റെ സഹോദരനാണ് . മൂന്നാലു മാസം കൂടിയുണ്ട് സര്ജറിക്ക്. അയാൾ വീട്ടിലാണ് താമസിക്കുന്നത് ". 

കുറച്ചുനേരം അവർ മിണ്ടാതിരുന്നു , "എന്തുപറ്റി , നിങ്ങൾക്കു സുഖമില്ലേ ?" ഞാൻ ചോദിച്ചു . " സുഖമാണ് , കിഡ്നി ട്രാൻസ്‌പ്ലാനറ്റേഷൻ നടത്തിക്കഴിഞ്ഞാൽ അദ്ദേഹം പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചു വരുമോ?". ഒട്ടും സന്തോഷമില്ലാത്ത രീതിയിലുള്ള അവരുടെ ചോദ്യം കേട്ട് ഞാൻ സംശയഭാവത്തിൽ നോക്കി.

  "വാതിലിനു പൂട്ടില്ലാത്ത ഒരു ബെഡ്‌റൂമിൽ എനിക്ക് പേടിയാണ്, ബന്ധങ്ങൾ തിരിച്ചറിയാൻ കഴിയാത്ത ഒരാൾ വീട്ടിലുള്ളപ്പോൾ.  ഡയാലിസിസ് കഴിഞ്ഞു ക്ഷീണിച്ചുറങ്ങുന്ന അദ്ദേഹത്തോട് , ഒരു പുതുജീവിതം സ്വപ്നം കാണുന്ന അദ്ദേഹത്തോട് ഞാൻ എങ്ങനെ പറയും, പതുങ്ങിവരുന്ന കാലടികൾ പേടിച്ചു ഉറങ്ങാതിരിക്കുന്ന രാത്രികളെക്കുറിച്ചു ,  സഹോദരന്റെ ജീവിതത്തിനു വിലയിടുന്ന അദ്ദേഹത്തിന്റെ കൂടപ്പിറപ്പിനെക്കുറിച്ചു "

ഒരു നിമിഷം, നിറഞ്ഞുപെയ്യുന്ന മഴയെ ഞാൻ മറന്നുപോയി . കയ്യിലിരുന്ന കുട ഞാൻ ചുരുക്കി . പെട്ടെന്ന് എന്റെ കയ്യിൽ നിന്നും കുട വാങ്ങി നിവർത്തി അവർ പറഞ്ഞു , "ചിലരുടെ ജീവിതം ഈ വർണ്ണക്കുട പോലെയാണ് . സ്വയം നനഞ്ഞും ഉരുകിയും കീഴെനിൽക്കുന്നവരെ മഴയും വെയിലും കൊള്ളാതെ സംരക്ഷിക്കുക.  എങ്കിലും അതൊരു ഭാഗ്യജന്മമാണ്. ഉള്ളിൽ ഉരുകിയാലും പുറമേ നിന്ന് നോക്കുമ്പോൾ എത്ര ഭംഗിയാണല്ലേ".

ഓഫീസെത്തിയിരിക്കുന്നു . യാത്ര പറഞ്ഞു അവർ നടന്നു നീങ്ങി . കാണെക്കാണെ എന്റെ കയ്യിലിരുന്ന കുടയോട് എനിക്ക് വല്ലാത്ത ഇഷ്ടം തോന്നി . എന്റെ കണ്ണിലും ഒരു ചാറ്റൽ മഴ പെയ്തു തുടങ്ങി.






  














Friday, August 16, 2019

ചിലർ ഇങ്ങനെയാണ്, ചുറ്റുമുള്ളവരുടെ ജീവിതത്തിൽ പ്രകാശം പരത്തി അങ്ങനെയങ്ങു നിറഞ്ഞു നിൽക്കും. അവരുടെ ചുറ്റും എപ്പോഴും ഒരു പോസിറ്റീവ് എനർജി വലയം വച്ചുകൊണ്ടേയിരിക്കും, മഞ്ഞിലും മഴയത്തും അണയാത്ത ഒരു ജ്വാല പോലെ.

നട്ടുച്ചയ്ക്ക്  ഭക്ഷണപ്പാത്രത്തിലേക്ക് കയ്യിടുമ്പോൾ , "ക്ലയന്റ് ഉണ്ട് " എന്ന റിസെപ്ഷനിസ്റ്റിന്റെ വാക്കുകൾ എന്നിൽ അമർഷമാണ് ഉണ്ടാക്കിയത് . കാത്തിരിക്കാൻ പറയാമെന്ന് ആദ്യം വിചാരിച്ചെങ്കിലും അതിനു നിൽക്കാതെ എഴുന്നേറ്റു ചെന്നു .

ഒരു അമ്മയും മകളും, "പ്രോഗ്രാമിനെക്കുറിച്ചു അറിയാൻ..." എന്റെ മുഖം കണ്ടാവണം മകൾ പാതിവഴിയിൽ നിർത്തി .  ഒഴിവുള്ള ഒരു മുറിയിലേക്ക് അവരെയിരുത്തി സ്വന്തം മുഖത്ത് ഞാൻ ഒരു ചിരി ചേർത്തൊട്ടിച്ചുവെച്ചു .  "ആദ്യം എനിക്ക് നിങ്ങളുടെക്കുറിച്ചുള്ള ചില വിവരങ്ങൾ വേണം , എന്നാലേ എലിജിബിൾ ആണോയെന്ന് പറയാനാവൂ ".  ആശ്വാസഭാവത്തിൽ മകൾ പറഞ്ഞു, "അമ്മയ്ക്ക് ഇംഗ്ലീഷ് അത്ര പെട്ടെന്ന് മനസ്സിലാവില്ല, അത് കൊണ്ട് ഞാൻ പരിഭാഷപ്പെടുത്തിക്കൊടുത്തോട്ടേ ?". "എത്ര അംഗങ്ങളുണ്ട് വീട്ടിൽ?" അറിയാവുന്ന ഇംഗ്ലീഷിൽ മുഖത്ത് ഒരു പുഞ്ചിരിയോടെ  അവർ പറഞ്ഞു , "ഭർത്താവും അഞ്ചു  മക്കളും. എനിയ്ക്ക്  പെട്ടെന്നൊരു ജോലി വേണം, അതിനു വേണ്ട ഒരു ട്രെയിനിംഗ് ആണ് വേണ്ടത്".

സാധാരണയായി ഈ ഓഫീസ് തേടിവരുന്നവരുടെ ആവശ്യങ്ങൾ പലതാണ് . ഒട്ടനവധി സ്വപ്നങ്ങളുമായി ക്യാനഡയിലോട്ടു കുടിയേറി ഒടുവിൽ വഴിമുട്ടുമ്പോൾ വന്നെത്തുന്നവരാണ് ഭൂരിഭാഗവും . നല്ല വിദ്യാഭ്യാസവുമായി വന്ന്  എങ്ങനെ കനേഡിയൻ അവസരങ്ങൾ ഉപയോഗപ്പെടുത്താം എന്നറിയാൻ വരുന്നവരുമുണ്ട് .  ഇത് രണ്ടുമല്ലാതെ എങ്ങനെ ഗവണ്മെന്റിന്റെ  ആനുകൂല്യങ്ങൾ മാത്രമുപയോഗിച്ചു സുഖമായി ജീവിക്കാം എന്നതിൽ ഗവേഷണം  നടത്തുന്ന അതിബുദ്ധിമാന്മാരുമുണ്ട് .

വരുന്നവർ ഏതുവിഭാഗത്തിൽപ്പെടുന്നുവെന്നു എളുപ്പത്തിൽ മനസ്സിലാക്കാനുള്ള ചില നുറുങ്ങുവിദ്യകൾ നമ്മുടെ കയ്യിലും റെഡിയാണ് .

"കുട്ടികളുടെ പ്രായം , ഭർത്താവിന്റെ വരുമാനം, ഇതൊക്കെ അറിയണം " വിവരങ്ങൾ ബുക്കിലേക്ക് എഴുതുന്നതിനിടയിൽ തലയുയർത്താതെ ഞാൻ പറഞ്ഞു .

 "അച്ഛൻ സുഖമില്ല , വീൽ ചെയറിലാണ് , കഴിഞ്ഞ എട്ടു വർഷമായി", മകളുടെ മറുപടികേട്ട് സ്തബ്ധയായി ഞാൻ മുഖമുയർത്തി . അവളെ ഒന്ന് തലോടി  അമ്മ ബാക്കി പറഞ്ഞു , "മൂത്തതു രണ്ടും ആൺകുട്ടികളാണ്, 22 വയസ്സ് , ഇരട്ടകളാണ്. അടുത്ത മോൾക്ക് 17 വയസ്സ് , ഇവൾക്ക് 15 . ഇവളുടെ ഇളയത് മോനാണ് 12 വയസ്സ് ". "കുട്ടികൾ ആരെങ്കിലും ജോലി ചെയ്യുന്നുണ്ടോ?" മുഖത്തെ പുഞ്ചിരിക്ക് ഒട്ടും മങ്ങലേൽക്കാതെ അവർ പറഞ്ഞു , "മൂത്ത രണ്ടാണ്മക്കളും മോളും ജന്മനാ ബധിരരും മൂകരുമാണ് . ഇവൾ പത്താം ക്‌ളാസ്സിൽ പഠിക്കുന്നു , ഇവളുടെ ഇളയത് ശരീരം ഒരു വശം തളർന്നു വീൽച്ചെയറിലാണ് , എങ്കിലും സ്പെഷ്യൽ സ്കൂളിൽ പോകുന്നുണ്ട് ".

അവരുടെ വാക്കുകൾ കേട്ട് എനിക്ക് നെഞ്ചിൽ എന്തോ വന്നു തടഞ്ഞു ശ്വാസം മുട്ടുന്നതുപോലെ തോന്നി, പേന താഴെ വച്ച് ഞാൻ ആ അമ്മയെ നോക്കി , അവരുടെ മുഖത്തെ  പുഞ്ചിരിക്ക് ഒട്ടും മങ്ങലില്ല . ആ പെൺകുട്ടി ജനലിലൂടെ ദൂരേക്ക്‌ നോക്കിയിരിക്കുന്നു .

"നിങ്ങൾ എങ്ങനെ....".  ഞാൻ മുഴുമിപ്പിച്ചില്ല.

"ഭർത്താവ് ട്രക്ക് ഡ്രൈവർ ആയിരുന്നു , സന്തോഷമായും സ്വസ്ഥമായുമാണ് ജീവിച്ചു പോന്നത്. വൈകല്യവുമായി മൂത്ത രണ്ടുകുട്ടികൾ ഉണ്ടായപ്പോൾ ഞാൻ വളരെ സങ്കടപ്പെട്ടു.പക്ഷേ അദ്ദേഹം പറഞ്ഞത് നോക്കുമെന്നുറപ്പുള്ള നല്ല മനസ്സുള്ളവർക്കേ ദൈവം ഇത്തരം കുട്ടികളെ കൊടുക്കൂ എന്നാണ് . അടുത്ത കുട്ടികൂടി അങ്ങനെയായപ്പോഴും അദ്ദേഹം തളർന്നില്ല.  പിന്നീടാണ് ഇവളുണ്ടായത് . അന്ന് ഞങ്ങൾ വളരെയേറെ സന്തോഷിച്ചു .  ജീവിതത്തിൽ പ്രതീക്ഷിക്കുവാൻ എന്തെങ്കിലുമൊക്കെ ഉണ്ടെന്നു തോന്നിത്തുടങ്ങി . പിന്നീട് മോനുണ്ടായപ്പോൾ,  അവന്റെ കരച്ചിൽ കേട്ടപ്പോൾ വീണ്ടും ദൈവത്തിനു നന്ദി പറഞ്ഞു. പക്ഷേ തൊട്ടടുത്തദിവസ്സം കുഞ്ഞിനെ പരിശോധിക്കാനെത്തിയ ഡോക്ടർ അതിനു ശേഷം മുറിയിലേക്ക് വിളിപ്പിച്ചു ഭർത്താവിനോട് സംസാരിച്ചു . തിരികെയെത്തിയ അദ്ദേഹം എന്റെ കൈ പിടിച്ചു , വീണ്ടും നമ്മൾ നന്മയുള്ളവരാണെന്ന് ദൈവം തീർച്ചപ്പെടുത്തിയിരിക്കുന്നു. മോൻ ഒരിക്കലും എഴുന്നേറ്റു നടക്കില്ല ".

അൽപ്പനിമിഷത്തേക്കു അവർ കണ്ണുകൾ അടച്ചു, സെക്കൻഡുകൾ നീണ്ട ഒരു മൗനം വെടിഞ്ഞു വീണ്ടും  തുടർന്നു  . "ആദ്യത്തെ കുറച്ചുദിവസങ്ങൾക്കു ശേഷം ഞാൻ എന്നെത്തന്നെ ബോധ്യപ്പെടുത്തി . എന്റെ മക്കളാണിവർ, എന്റെ ജീവന്റെ അംശങ്ങൾ , എന്ത് കുറവുണ്ടായാലും അവർ എന്റേതാണ്."

"നിങ്ങളുടെ ഭർത്താവിന് എന്തു പറ്റി ?" ചോദിക്കുന്നത് ശരിയാണോയെന്ന സംശയം പോലും തോന്നാതെ  ഉള്ളിലെ പിടച്ചിൽ പുറത്തേക്കു വന്നുപോയി  .

"ഉറങ്ങിപ്പോയതാണ് , ഡ്രൈവിങ്ങിനിടയിൽ.  തലേദിവസം മോന് നല്ല സുഖമില്ലായിരുന്നു , വല്ലാത്ത കരച്ചിലായിരുന്നു . രാത്രിമുഴുവൻ അവനെക്കൊണ്ടു നടന്നു , എന്നോട് ഉറങ്ങിക്കൊള്ളാൻ പറഞ്ഞു അദ്ദേഹം ഉണർന്നിരുന്നു . അടുത്തദിവസം ഒരു ദീർഘദൂര ഓട്ടമുണ്ടായിരുന്നു  . ഒരു നിമിഷത്തെ കണ്ണടയ്ക്കൽ.... എന്നെ താങ്ങിനിർത്തിയ കൈകൾ തളർന്നുവീണു . ഒരു രാത്രികൊണ്ട് എന്റെ ജീവിതം വലിയൊരു നടുക്കയത്തിലേക്ക് .... പക്ഷേ, ആസ്പത്രിയിൽ നിന്നും അദ്ദേഹത്തെ വീട്ടിലേക്കെത്തിച്ചപ്പോൾ  ഞാൻ തീരുമാനിച്ചിരുന്നു ,ഇതാണ് ജീവിതം , എനിക്ക് തിരുത്താനോ മാറ്റിയെഴുതാനോ സാധിക്കാത്ത എന്റെ ജീവിതം. ഇനി കരയില്ല ഞാൻ. കാരണം ദൈവം വീണ്ടും എന്നെ തിരഞ്ഞെടുത്തുകഴിഞ്ഞിരിക്കുന്നു " അവർ പറഞ്ഞുനിർത്തി .

അവർ കാണാതെ മേശപ്പുറത്തിരുന്ന ടിഷ്യു പേപ്പർ വലിച്ചെടുക്കാൻ ഞാൻ ഒരു ശ്രമം നടത്തി. ഭാവഭേദമില്ലാതെ എന്റെ നേരെ  പേപ്പർ നീട്ടി അവർ തുടർന്നു , "ഭർത്താവിനു കിട്ടിക്കൊണ്ടിരിക്കുന്ന ഗവണ്മെന്റ് സഹായം കുറഞ്ഞുവരികയാണ് . കുട്ടികൾക്കുണ്ടായിരുന്ന ഹോം സ്കൂളിംഗ് നിർത്തിയിരിക്കുകയാണ് . ഇവളും ഇളയ മോനും മാത്രം സ്കൂളിൽ പോകുന്നുണ്ട് . നല്ല സാമ്പത്തിക ബുദ്ധിമുട്ടുണ്ട് . രണ്ടുദിവസ്സം ക്ലീനിംഗ് ജോലിക്കു പോകുന്നുണ്ട് , പക്ഷേ അത് മതിയാകുന്നില്ല . അതുകൊണ്ടാണ് . നിങ്ങൾക്കു സഹായിക്കാൻ കഴിയുമെങ്കിൽ...."

"ഞാൻ ശ്രമിക്കാം "ഉള്ളിൽതട്ടിത്തന്നെയാണ്  പറഞ്ഞത്. വിവരങ്ങൾ ശേഖരിച്ചു മീറ്റിംഗ് മതിയാക്കി ഞാൻ എഴുന്നേറ്റു. അവരെ ചേർത്തു നിർത്തിക്കൊണ്ടു പറഞ്ഞു  "നിങ്ങൾ ഒരു അത്ഭുതമാണ്. ഇങ്ങനെ പുഞ്ചിരിക്കുവാൻ എങ്ങനെ കഴിയുന്നു ?".

മകളെ ചേർത്തു നിർത്തി അവർ പറഞ്ഞു , "എന്റെ മക്കളാണ് എന്റെ ശക്തി. ഒരേ ഒരിടത്തേ ഞാൻ തളർന്നുപോവൂ , കളിക്കൂട്ടുകാരനായി പിന്നീട്  ഭർത്താവായി മാറിയ അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും ഇടയ്ക്കിടെ പൊഴിയുന്ന നീർത്തുള്ളികൾ കാണുമ്പോൾ.." നനവ് പടർന്ന കൺപീലികൾ തുടച്ചു അവർ ബാഗിൽ നിന്നും ഒരു സർട്ടിഫിക്കറ്റ് എടുത്തു , "എനിക്ക് കിട്ടിയ അവാർഡാണ് ,  ഇമിഗ്രന്റ്‌സ് ഏജൻസിയിൽ നിന്നും ". ഞാൻ ആ പേപ്പർ വാങ്ങി നോക്കി , ""strongest mom " അവാർഡ് .

ചിരിച്ചുകൊണ്ട് യാത്രപറഞ്ഞു ഇറങ്ങുന്ന  അവരെ ഒന്നു മുറുകെ കെട്ടിപ്പിടിക്കണമെന്നു എനിക്കു തോന്നി .  ആവശ്യങ്ങളുമായി എത്തുന്നവരോട് സംസാരിക്കുമ്പോൾ അവരുടെ സങ്കടങ്ങൾ മനസ്സിലേക്ക് എടുക്കരുതെന്നും അവർ പോയിക്കഴിയുമ്പോൾ നമ്മൾ നമ്മളിലേക്കുതന്നെ തിരിച്ചുവരണമെന്നും ഒക്കെയുള്ള ജോലിയുടെ ബാലപാഠങ്ങൾ ഞാൻ വീണ്ടും മറന്നുപോയി .

ട്രെയിനിൽ വീട്ടിലേക്ക് മടങ്ങവേ ഞാൻ ആലോചിക്കുകയായിരുന്നു, പലപ്പോഴും ജീവിതത്തിലെ അനുഗ്രഹങ്ങൾ മറന്നുപോകുമ്പോൾ ഇങ്ങനെ ചിലർ നടന്നു കയറിവന്ന് നമ്മളോട് വിളിച്ചുപറയുകയാണ് , "ഇങ്ങോട്ടു നോക്കൂ " എന്ന് . 

 അന്ന് രാത്രി കാർക്കശ്യങ്ങൾ മറന്നു ഞാനെന്റെ മക്കളുടെ ഉറങ്ങുന്ന കണ്ണുകളിൽ ഉമ്മ വെച്ചു. പരാതികളില്ലാതെ എന്റെ സുരക്ഷിതത്തിന്റെ നെഞ്ചിൽ മുഖം ചേർത്തുറങ്ങി .






മുഖത്തേക്ക് ചാറ്റൽമഴത്തുള്ളികൾ പോലെ വെള്ളം ചിതറിത്തെറിച്ചപ്പോൾ അത്ര ദൂരം നടന്നതും വെയിൽ കൊണ്ടതുമെല്ലാം ഒരു നിമിഷം കൊണ്ട് മറന്നുപോയി. ദൂരെ മലമുകളിൽ നിന്നും വിവിധ വർണങ്ങൾ നിറഞ്ഞ പാറക്കല്ലുകളിലൂടെ താഴേക്കു ചിതറിത്തെറിക്കുന്ന വെള്ളച്ചാട്ടം മുഖവും മനസ്സും ഒരുപോലെ തണുപ്പിച്ചു. കണ്ണടച്ച് അതിനുമുന്നിൽ ഇരിക്കുമ്പോൾ മനസ്സ് അലകളെല്ലാം ഒടുങ്ങിയ തീരം പോലെ ശാന്തമായിരുന്നു .
എവിടേയ്ക്ക് യാത്രപോയാലും അലട്ടിയിരുന്ന ഒന്നു രണ്ടു കാര്യങ്ങളായിരുന്നു ഉയരത്തോടുള്ള ഭയവും വെള്ളത്തിലിറങ്ങാനുള്ള പേടിയും . ചെയ്യണമെന്ന തോന്നൽ മനസ്സിലുള്ളപ്പോഴും പേടിക്കാനും അപഹാസ്യയാവാനും നിൽക്കാതെ ഒഴിവാക്കുകയാണ് പതിവ്.അങ്ങനെ കുഞ്ഞുകുഞ്ഞു ഭയങ്ങളുടെ എണ്ണവും കൂടിക്കൂടി വന്നു .
തീരവും കാറ്റും തിരകളും എനിക്കിഷ്ടമാണ് .എത്ര നേരം വേണമെങ്കിലും തിരകൾ കണ്ടിരിയ്ക്കാം , ഒരിയ്ക്കലും മടുക്കില്ല , പക്ഷേ ആ വെള്ളത്തിലേക്കിറങ്ങാനോ നനയാനോ ശ്രമിക്കാറില്ല . ഇറങ്ങിയാലും കാൽപാദങ്ങൾ നനയ്ക്കാമെന്നല്ലാതെ അതിനുമപ്പുറത്തേക്കു പറ്റില്ല. ആഴത്തിലോട്ടു നോക്കുമ്പോൾ തന്നെ ഒരു തരം ശ്വാസം മുട്ട് . ഭർത്താവും മക്കളും എത്രതന്നെ പ്രോത്സാഹിപ്പിച്ചാലും നടക്കില്ല . അതുപോലെ തന്നെ ഉയരത്തിലേക്കുള്ള നടപ്പും. താഴേക്ക് നോക്കുമ്പോൾ അടിവയറ്റിൽ നിന്നും ഒരു തീ ആളി മുകളിലോട്ടെത്തും . കാലുകളൊക്കെ തളരും . ഒടുവിൽ ഒരു കോമ്പ്രോമൈസിൽ എത്തും , "നിങ്ങളെല്ലാരും പോയിട്ടുവരൂ , ഞാൻ ഇവിടെ ഈ കാഴ്ച്ചകളൊക്കെ കണ്ട് ... ഇതാണ് എനിക്കിഷ്ടം ".
"എന്താണ് ഞാൻ മാത്രം ഇങ്ങനെ" എന്ന ചോദ്യം ഒരുപാടു തവണ സ്വന്തമായും കൃത്യമായ ഇടവേളകളിൽ ഭർത്താവിനോടും വല്ലപ്പോഴും മക്കളോടും ഞാൻ ചോദിച്ചുകൊണ്ടേയിരുന്നു . ആശ്വസിപ്പിക്കാനെന്നവണ്ണം " ഇറങ്ങിനോക്കൂ എന്നാലല്ലേ പേടി മാറൂ , ഞാൻ ഇല്ലേ കൂടെ " എന്ന് ഭർത്താവും "അമ്മീ , മറ്റുള്ളവർ ചെയ്യാത്ത എത്രയോ കാര്യങ്ങൾ അമ്മി ചെയ്യുന്നു , വൈ ഡൂ യൂ ബോതർ ?" എന്ന് മക്കളും മറുപടി തന്നുകൊണ്ടേയിരുന്നു .
അവർ എന്തൊക്കെ പറഞ്ഞാലും എന്റെ കുഞ്ഞുകുഞ്ഞു ഭയങ്ങൾ എന്നെ പിന്നോട്ട് വലിച്ചുകൊണ്ടേയിരുന്നു.
കഴിഞ്ഞയാഴ്ച്ച കേരളാ ഫെസ്റ്റിനു രെഞ്ചുവിനെ കണ്ടപ്പോൾ, 'അടുത്താഴ്ചയാണ് തൈക്കൂടം ബ്രിഡ്ജിന്റെ ഷോ , വരുമല്ലോ അല്ലേ " എന്ന ചോദ്യത്തിന് ഭർത്താവ് ഉത്സാഹപൂർവ്വം തലയാട്ടിയപ്പോൾ എനിക്കെന്തോ ഒന്നും പറയാൻ തോന്നിയില്ല. കണ്ണു തുളച്ചുകയറുന്ന ലൈറ്റുകൾക്ക് നടുവിൽ അത്യുച്ചത്തിലുള്ള വാദ്യോപകരണങ്ങളുടെ ബഹളത്തിൽ... ഓർക്കുമ്പോഴേ ഒരു വിമ്മിഷ്ടം. അങ്ങനെ എനിക്ക് സംഗീതം ആസ്വദിക്കാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞില്ല . നിശബ്ദമായ, എണ്ണംപറഞ്ഞ സദസ്സിനുമുന്നിൽ നിനക്കുവേണ്ടി ആരാണ് പരിപാടി അവതരിപ്പിക്കുക എന്ന ചോദ്യം കേൾക്കാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. എങ്കിലും രാത്രി കിടക്കാൻ നേരം പതിവുപോലെ ആവലാതികൾ ഇറക്കി വയ്ക്കുന്ന കൂട്ടത്തിൽ , "നോക്കൂ , ഞാൻ വരുന്നില്ല ഷോ കാണാൻ എനിക്ക് ആ ബഹളം പറ്റില്ല " എന്ന് പറഞ്ഞുനോക്കി. തീഷ്ണമായ ഒരു നോട്ടത്തിൽ മറുപടി അവസാനിച്ചു . വേണുഗോപാലിന്റെ അതിമനോഹരമായ ശബ്ദത്തിൽ "കൃഷ്ണാ നീയെന്നെ അറിയില്ല .." എന്ന നേർത്ത കവിതാലാപനം കേട്ട് ഞാൻ ഉറങ്ങിപ്പോവുകയും ചെയ്തു .
ഇത്തവണ ട്രിപ്പ് ആലോചിച്ചപ്പോൾ തന്നെ ഓർത്തിരുന്നു , എന്തെങ്കിലുമൊക്കെ ചെയ്യണം വ്യത്യസ്ഥമായിട്ട് . വളരെ മനോഹരമായ ഡ്രൈവ് ആയിരുന്നു , "ഗോയിങ് ടു ദി സൺ റോഡ് ". മാനം മുട്ടെ ഉയർന്നു നിൽക്കുന്ന കൂറ്റൻ മലനിരകളുടെ ചെരുവിലൂടെ കയറിയിറങ്ങി , ഇടതിങ്ങിയ വനത്തിലൂടെ പാമ്പുപോലെ വളഞ്ഞുപുളഞ്ഞു പോകുന്ന മനോഹരമായ വഴി . "നമ്മൾ ഏകദേശം 6600 അടി ഉയരത്തിലാണ് " ഭർത്താവിന്റെ വാക്കുകൾ. പേടി മനസ്സിലേക്ക് അരിച്ചിറങ്ങുന്നുണ്ട് . എങ്കിലും കണ്ണുകൾ തുറന്നിരിക്കാതെ തരമില്ല . അത്രയ്ക്ക് മനോഹരങ്ങളായ ചെടികളും പൂക്കളുമാണ് വഴിയരികിൽ !!. ഇടയ്ക്കിടെ പാറക്കെട്ടുകളിൽ നിന്നും കുതിച്ചു ചാടുന്ന മനോഹരങ്ങളായ കുഞ്ഞരുവികൾ... മലമുകളിൽ നിന്നും താഴേക്ക് ഇറ്റിറ്റുവീഴുന്ന വെള്ളത്തുള്ളികൾ , "വീപ്പിങ് വോൾ " കരയുന്ന ഭിത്തികൾ , ഇട്ടിരിക്കുന്ന പേരു കൊള്ളാം. വഴിയരികിൽ നിർത്തി ആളുകൾ അഗാധങ്ങളായ താഴ് വാരങ്ങളിലേക്ക് നോക്കി കാഴ്ച്ചകൾ കാണുന്നു. വണ്ടിനിർത്തിയിറങ്ങി , പേടിച്ചുപേടിച്ചാണെങ്കിലും ഞാനും എത്തിനോക്കി . അങ്ങനെ ധൈര്യം സംഭരിച്ചു കണ്ണ് തുറന്നുപിടിച്ചു നിൽക്കുമ്പോൾ ആണ് നമ്മുടെ സുഹൃത്ത് പറയുന്നത് , "നമ്മൾ ഇനി ഒരു 15 മിനിറ്റു വനത്തിലൂടെ നടക്കാൻ പോവുകയാണ്, മൂന്നു അതിമനോഹരമായ വെള്ളച്ചാട്ടങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത് "
പതിനഞ്ചു മിനിറ്റ് , അതും വനത്തിലൂടെ - മനസ്സിലേക്ക് വന്നത് രണ്ടുമൂന്നു കാര്യങ്ങളാണ് , ഉയരങ്ങളില്ലാ , പേടികളും വേണ്ട . സർവ്വസാമഗ്രികളുമെടുത്തു നടപ്പു തുടങ്ങി , പതിനഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ബോർഡ് , "വിർജീനിയ ഫാൾസ് - 1.9 മൈൽസ് ", എത്ര സമയം എന്ന എന്റെ ചോദ്യം ആരും കേട്ടതായി ഭാവിച്ചില്ല . നടപ്പിന്റെ ഗതിമാറി , ഉയരം കൂടിത്തുടങ്ങി , നല്ല വെയിലും . "എനിക്ക് പറ്റിയ സ്ഥലമല്ലെന്ന്" ഭർത്താവിനോട് പറഞ്ഞുനോക്കി. മറുപടിയില്ലെന്നു മാത്രമല്ലാ , മൈൻഡ് ചെയ്യുന്നില്ല . ഇനിയിപ്പോൾ തനിയെ തിരിച്ചു നടക്കാനും വയ്യാ .
പക്ഷേ, ദൂരം ചെല്ലുന്തോറും അതെല്ലാം ഞാൻ മറന്നു . എത്ര ഭംഗിയുള്ള സ്ഥലം , ഇടയ്ക്കിടെ വെള്ളച്ചാട്ടങ്ങൾ . എത്രയോ ആളുകളാണ് മല കയറുന്നത് , കൊച്ചുകുട്ടികളും പ്രായമായവരുമൊക്കെ . ശരിക്കും ആസ്വദിച്ചു നടക്കാൻ തുടങ്ങിയത് അപ്പോളാണ് . വെള്ളച്ചാട്ടത്തിന്റെ ആരവം കേൾക്കുന്നുണ്ട് . ഒരൽപ്പം വിശ്രമിക്കാൻ ആ പാറക്കെട്ടിലിരുന്നപ്പോളാണ് മലയിറങ്ങിവരുന്ന അയാൾ പറഞ്ഞത് , "ഒരു അര മൈലുകൂടിയെ ഉള്ളൂ . അത് കാണണം , ശരിക്കും അമൂല്യമാണ് ".
കയറിയെത്തി ആ വെള്ളച്ചാട്ടം കണ്ടപ്പോൾ അമ്പരന്നുപോയി. എത്ര മനോഹരമാണത് , മുകളിൽനിന്നും ചിതറിത്തെറിക്കുന്ന ജലകണങ്ങൾ നമ്മളെ ചെറുതായി നനക്കുന്നുണ്ട് . അത്ര നേരത്തെ ക്ഷീണവും കിതപ്പുമെല്ലാം അത് മായ്ച്ചുകളയുന്നു . കാറ്റടിക്കുമ്പോൾ ചെറിയ ചാറ്റൽ മഴ പെയ്തിറങ്ങുംപോലെ... കണ്ണുകൾ അടച്ചിരിക്കുമ്പോൾ കാടിന്റെ കലമ്പൽ അവ്യക്തമായി കേൾക്കാം , വെള്ളച്ചാട്ടത്തിന്റെ ഇരമ്പം അതിനെ മറികടക്കുന്നുണ്ടെങ്കിലും. മനസ്സ്‌ അപ്പൂപ്പൻ താടിപോലെ കനമില്ലാതാവുന്നു .. ‌എത്രയെത്ര സുന്ദരദൃശ്യങ്ങളാണ് പ്രകൃതി ഇങ്ങനെ ഒളിപ്പിച്ചു വച്ചിരിക്കുന്നത് .
തിരിച്ചിറങ്ങുമ്പോൾ ഒരു പ്രത്യേക ഊർജ്ജമായിരുന്നു മനസ്സിനും ശരീരത്തിനും . അടുത്ത സ്ഥലം ആ വലിയ തടാകമാണെന്നും അതിന്റെ തീരത്തു ഇറങ്ങാമെന്നും പറഞ്ഞപ്പോൾ അതുകൊണ്ടുതന്നെ വല്യ പേടി തോന്നിയില്ല . സമയമെടുത്താണെങ്കിലും വെള്ളത്തിലിറങ്ങി , മോന്റെ കൂടെ കളിച്ചു . ശ്വാസം മുട്ടിയെങ്കിലും രണ്ടു തവണ മുങ്ങിനിവർന്നു. ഭർത്താവിന്റെ അത്ഭുതം നിറഞ്ഞ കണ്ണുകൾ കണ്ട് ഉള്ളിൽ ചിരിച്ചു .
നേരം വൈകി തിരിച്ചു പോരുമ്പോൾ വഴിയരികിൽ മാൻകൂട്ടങ്ങളും കാട്ടാടുകളുമൊക്കെ ഇറങ്ങിത്തുടങ്ങിരുന്നു . കാറിൻറെ ഡോറു തുറന്നു കുട്ടികൾ പുറത്ത് ഇറങ്ങിയപ്പോൾ പതിവുപോലെ ഞാൻ അവരെ പറഞ്ഞു പേടിപ്പിച്ചില്ല , അവർ ധൈര്യമുള്ളവരാവട്ടെ, കാടിനേയും നാടിനേയും പേടിക്കാതിരിക്കട്ടെ .
മലയിറങ്ങി വണ്ടി നിരപ്പിലേക്കെത്തുമ്പോൾ ഞാൻ ഭർത്താവിനെ തൊട്ടു വിളിച്ചു , "അടുത്തയാഴ്ച്ച തൈക്കൂടം ബ്രിഡ്ജിന്റെ ഷോ കാണാൻ ഞാനും കൂടി വരുന്നുണ്ട് ". വണ്ടി പതുക്കെയാക്കി ആൾ എന്നെ അത്ഭുതത്തോടെ നോക്കി , "തിരക്ക് , ബഹളം, അലർച്ചകൾ..അതൊക്കെ ? ".
ഒരു ദീർഘനിശ്വാസത്തിനൊടുവിൽ ഞാൻ പറഞ്ഞു ," അവിടുന്ന് തിരിച്ചിറങ്ങുമ്പോൾ മനസ്സിലുറപ്പിച്ചിരുന്നു, ഉള്ളിലെ ഭയങ്ങളെ നേരിട്ടു നോക്കണം , എങ്കിലേ എന്നിൽ നിന്നും നഷ്ടമാവുന്ന കാഴ്ചകളെ, അനുഭവങ്ങളെ എനിക്ക് സ്വന്തമാക്കാനാവൂ. ഓർമ്മപ്പുസ്തകങ്ങൾ നിറയ്ക്കാനാവൂ ,പിന്നീട് നഷ്ടബോധങ്ങൾ പാടില്ലല്ലോ ".
അലറി വിളിച്ചുകൊണ്ടിരുന്ന എഫ് എം മ്യൂസിക് ഓഫ് ചെയ്ത് ആൾ ഒന്ന് പതിയെച്ചിരിച്ചു മലയാളം സി ഡി ഓണാക്കി , "ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ , ഒരു വേള നിൻ നേർക്കു നീട്ടിയില്ല ..." ഉണ്ണിമേനോൻ എനിക്കായ് മാത്രം പാടിത്തുടങ്ങി