Friday, August 23, 2019

എനിയ്ക്കൊരു കുടയുണ്ട് , വെളുത്ത കുഞ്ഞു ഹൃദയങ്ങളുടെ ചിത്രങ്ങളുള്ള ഒരു ചുവന്ന കുട. ഇത്തവണ നാട്ടിൽ നിന്നും പെട്ടി പായ്ക്ക് ചെയ്തപ്പോൾ കൂടെക്കൂട്ടിയതാണ് ഈ വർണ്ണക്കുട .

പ്രവാസികളുടെ പെട്ടികളിലെല്ലാം സാധാരണയായി കാണപ്പെടുന്ന കുറേ സാധനങ്ങളുണ്ട് , അച്ചാർ , ചമ്മന്തിപ്പൊടി , സകലവിധ മസാലപ്പൊടികൾ, മിക്‌സ്ച്ചർ, കായ വറുത്തത് അങ്ങനെ പോകുന്നു ആ ലിസ്റ്റ്. ഇതിനൊക്കെപ്പുറമെ ഞാൻ വാങ്ങുന്നവയാണ് മലയാളം പുസ്തകങ്ങൾ, മൈസൂർ സാന്ഡല് സോപ്പ്, ദാഹശമനി തുടങ്ങിയവ. ഒട്ടും ഈർപ്പമില്ലാത്ത അന്തരീക്ഷമായതുകൊണ്ട് നാട്ടിലെ സോപ്പുകൾ ഇവിടെ ഉപയോഗിച്ചാൽ ശരീരത്തിലെ  തൊലി  വളരെപ്പെട്ടെന്ന് വരണ്ടുപോകും എന്നുള്ളതിനാൽ നാട്ടിൽ നിന്നും ഇങ്ങോട്ടു ഇവയൊന്നും കൊണ്ടുവരരുതെന്നാണ് ഭർത്താവിന്റെ കർശന നിർദ്ദേശം . എങ്കിലും നാട്ടിലെ കടകളിൽ ചെല്ലുമ്പോൾ ഞാൻ അറിയാതെതന്നെ എന്റെ കൈകൾ ഇവയ്ക്കുനേരെ നീളുകയും ഒന്നോ രണ്ടോ സാന്ഡല് സോപ്പോ ചന്ദ്രികയോ ഭർത്താവു കാണാതെ ഷോപ്പിംഗ് ബാഗിലേക്ക് വീഴുകയും ചെയ്യും . ഇനി പാക്കിങ്ങിന്റെ സമയമാകുമ്പോൾ സാധനങ്ങളെല്ലാം തരംതിരിക്കുന്ന സമയത്തു കൃത്യമായി ഇവയെല്ലാം ആ കണ്ണുകളിൽ പെടുകയും എന്റെ നേരെ രൂക്ഷമായി ഒരു നോട്ടം പാഞ്ഞുവരികയും ചെയ്യും. കണ്ണുകളിൽ ഈ ലോകത്തിന്റെ ദൈന്യവും പ്രണയവും ഒന്നിച്ചാവാഹിച്ചു ഞാൻ ആ നോട്ടത്തെ നേരിടും , "ഓരോരോ പ്രാന്തുകൾ" എന്ന പിറുപിറുക്കലോടെ എൻറെ കുഞ്ഞു കുഞ്ഞു നിധികളെല്ലാം അങ്ങനെ പെട്ടിക്കുള്ളിൽ സ്ഥാനം പിടിക്കും .

പറഞ്ഞുവന്നത് എന്റെ ചുവന്ന പുള്ളിക്കുടയെക്കുറിച്ചാണ് . ഇത്തവണത്തെ ഷോപ്പിങ്ങിൽ അങ്ങനെ എന്റെ കയ്യിൽപ്പെട്ടതാണ് ഈ കുട. അത് നിവർത്തിയും ചുരുക്കിയും ചൂടിയും ഞാൻ അതിന്റെ ഭംഗി നോക്കിനോക്കി നിന്നപ്പോൾ "അതുകൂടി വാങ്ങിക്കോളൂ"എന്നൊരു ചിരിയുടെ മേമ്പൊടിയുള്ള സ്വരം കേൾക്കേണ്ട താമസ്സം , ആ പാവം കുടയുടെ വിധി തീരുമാനിക്കപ്പെട്ടു .

നാട്ടിൽ നിന്നും തിരിച്ചെത്തിയതു മുതൽ ഇടയ്ക്കിടെ ചാറ്റൽ മഴയായും മറ്റുചിലപ്പോൾ തുള്ളിക്കൊരുകുടമായും മഴ കൂടെക്കൂടെ വന്നുകൊണ്ടിരിക്കുന്നു . ഇത്തവണ വളരെചെറിയ വേനലാവുമെന്നും മഴ കൂടുതലാവുമെന്നും കാലാവസ്ഥാ പ്രവചനവും വന്നു . അതുകൊണ്ട് അന്നു തൊട്ട് എല്ലാദിവസ്സവും എന്റെ ബാഗിൽ ഈ കുട സ്ഥാനം പിടിച്ചു.

ട്രെയിൻ ഇറങ്ങിയിട്ട് ഓഫീസിലേക്കുള്ള പത്തു മിനിറ്റു നടത്തത്തിൽ മഴ പൊടിയുമ്പോൾത്തന്നെ ഞാൻ എന്റെ കുട നിവർത്തി, ഇടയ്ക്കിടെ കുടയുടെ ഭംഗി നോക്കി ഞാൻ നടന്നു. 

അങ്ങനെയുള്ള നടത്തത്തിലാണ് മഴ നനഞ്ഞു വരുന്ന സഹപ്രവർത്തകരിൽ പലരും എന്റെ സമീപമെത്തുമ്പോൾ എന്നെ നോക്കി പുഞ്ചിരിക്കുകയും ഞാൻ അവരെ എന്റെ കുടയിലേക്ക് ക്ഷണിക്കുകയും ചെയ്യാൻ തുടങ്ങിയത്. 

അങ്ങനെയുള്ള ഒരു മഴദിവസ്സം മറ്റാരും കൂടെയില്ലാതെ നടന്നുതുടങ്ങുമ്പോൾ ആണ് വഴിവക്കിൽ നിന്ന് ആ സ്ത്രീ എന്നെ വിളിച്ചത്.  അവരെ എനിക്ക് നേരത്തെ പരിചയമുണ്ട് , ഒരിയ്ക്കൽ മറ്റൊരു പ്രോഗ്രാമിനെക്കുറിച്ചു അന്വേഷിക്കാൻ ഓഫീസ്സിലെത്തി ആരെയാണ് കാണേണ്ടതെന്നറിയാതെ പരുങ്ങിനിൽക്കുമ്പോൾ ആണ് അവർ എന്റെ കൺമുന്നിൽപ്പെടുന്നത് . അവർക്ക് കാണേണ്ട ആളെ പരിചയപ്പെടുത്തിക്കൊടുത്തു തിരിയുമ്പോൾ അവർ എന്നോട് പേര് ചോദിച്ചു. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവർ എന്നെ തിരഞ്ഞു അവരെത്തി. "രാവിലത്തെ പരിഭ്രമത്തിനിടയിൽ നിങ്ങളോട് ഒരു നന്ദിവാക്കു പറയാൻ മറന്നു, ഒരു സഹായം തേടി വന്നതായിരുന്നു". തിരക്കൊഴിഞ്ഞ ദിവസ്സമായതിനാൽ കുറച്ചുസമയം അവരോടു സംസാരിച്ചിരുന്നു. 

"നേപ്പാളിൽ നിന്നാണ്, ക്യാനഡയിലെത്തിയിട്ടു പതിനാല് കൊല്ലമായി. ഭർത്താവ് ഐ ടി പ്രൊഫഷണൽ ആയിരുന്നു. നാട്ടിൽ നിന്ന് ബിരുദാനന്തരബിരുദം എടുത്തു വന്നതാണെങ്കിലും ഇവിടെ വന്നപ്പോൾ ഭാഷയിൽ അത്ര പ്രാവീണ്യമില്ലാത്തതിനാൽ നല്ല ജോലികൾക്കൊന്നും അപേക്ഷിക്കാൻ കഴിഞ്ഞില്ല. അപ്പോഴാണ് അദ്ദേഹം പറഞ്ഞത്, ഇംഗ്ലീഷ് ക്ലാസ്സിനുപോകൂ എന്ന് .  അത് കഴിഞ്ഞപ്പോൾ വീണ്ടും മറ്റു ക്‌ളാസ്സുകൾ. ജോലിക്കൊന്നും ശ്രമിച്ചില്ല. സാമ്പത്തികമായി നല്ല നിലയിൽ ആയിരുന്നു. പക്ഷേ മെല്ലെ മെല്ലെ കാര്യങ്ങൾ കുഴഞ്ഞുമറിയുകയായിരുന്നു ."

ലോകത്തിൽ നാം കണ്ടുമുട്ടുന്ന എല്ലാവർക്കും നമ്മളോട് ഒരു കഥ പറയാനുണ്ടാവുമെന്ന് എനിക്ക് തോന്നിത്തുടങ്ങിയത് ഇവിടെ ജോലി ചെയ്തു തുടങ്ങിയതിനു ശേഷമാണ് . അതിൽ മിക്കതും തന്നെ ഒരു സങ്കടകഥയാവുമെന്നും ഈയിടെയായി എനിക്ക് തോന്നാറുണ്ട്. ചിലർ ആ കഥ വളരെ ശാന്തതയോടെ നമ്മളോട് പറയുന്നു , മറ്റു ചിലർ കാഴ്ച്ച മറയ്ക്കുന്ന കണ്ണുനീരിനോടും ഒച്ചയടപ്പിക്കുന്ന ഗദ്ഗദത്തോടും മല്ലിട്ട് നമ്മളോട് പറയുന്നു. വലിയൊരു ആൾക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടുപോകുന്നവർ ,  പാതിവഴിയെത്തുമ്പോൾ കൂടെ നടന്നവർ തളർന്നുവീഴുന്നതു കണ്ട് നോക്കി നിൽക്കേണ്ടിവരുന്നവർ, ഒരു സുപ്രഭാതത്തിൽ കയറിച്ചെല്ലാൻ വീടില്ലാതാകുന്നവർ... പട്ടിക നീണ്ടതാണ്.

"എന്താണ് സംഭവിച്ചത് ? " എന്ന പതിവുചോദ്യം. "ഓഫീസിൽ നിന്നും എത്തുമ്പോൾ അദ്ദേഹം വല്ലാത്ത ക്ഷീണം എന്ന് പരാതി പറഞ്ഞുതുടങ്ങി . കാലുകൾ നീരുവന്ന് വീർത്തതുപോലെ . അധികനേരം ഇരുന്ന് ജോലിചെയ്യുന്നതിനാലാവും എന്നാണ് ആദ്യം കരുതിയത്. പിന്നെപ്പിന്നെ ജോലിക്കുപോകാൻ വയ്യാതായി . ഏതിനും ഞാൻ വേണം. വളരെ നിർബന്ധിച്ചാണ് ഡോക്ടറെ കണ്ടത് . ഒട്ടനവധി ടെസ്റ്റുകൾ , അറിയാമല്ലോ ഇവിടെ എല്ലാം ധാരാളം സമയമെടുത്താണ്. ഒടുവിൽ റിസൾട്ട് വന്നു , കിഡ്നി ഫെയിലർ ആണ് . ഡയാലിസിസ് തുടങ്ങി, കഴിഞ്ഞ രണ്ടു വർഷമായി." ഇടയ്ക്കിടെ അവർ വിതുമ്പിക്കൊണ്ടിരുന്നു . 

"കുട്ടികൾ?" പ്രാക്റ്റീസ് എന്നെ അടുത്ത  ചോദ്യത്തിലേക്ക്  വേഗം എത്തിച്ചു. ടിഷ്യു പേപ്പർകൊണ്ട് കണ്ണു തുടച്ചു അവർ തുടർന്നു, "കുട്ടികളില്ല , എനിക്ക് വല്യ ഇഷ്ടമാണ് കുട്ടികളെ. പഠനത്തിന്റെ പേര് പറഞ്ഞു അദ്ദേഹമാണ് കുട്ടികൾ വേണ്ടെന്നു തീരുമാനിച്ചത്. നമുക്ക് നമ്മൾ മതി എന്ന തോന്നൽ."

ഞാൻ എന്തെങ്കിലും പറയുന്നതിനു മുൻപേ സംസാരം മതിയാക്കി അവർ എഴുന്നേറ്റു . "വേഗം ചെല്ലണം, അദ്ദേഹം തനിച്ചാണ്. കിഡ്നി ട്രാൻസ്‌പ്ലാനറ്റേഷനു ദാതാവിനെ തേടുന്നുണ്ട് . എന്റേതു യോജിക്കില്ല. അതിനുള്ള ഭാഗ്യം പോലും എനിക്കില്ല ".  തിരക്കിട്ട് എന്റെ ഫോൺ നമ്പർ വാങ്ങി അവർ നടന്നു നീങ്ങി .

തിരിച്ചു സീറ്റിലേക്കെത്തുമ്പോൾ ഒരു തരം വിങ്ങലായിരുന്നു മനസ്സിൽ.  ഒറ്റയ്ക്കായിപ്പോകുന്ന ജന്മങ്ങൾ ഓരോ ദിവസ്സവും കണ്മുന്നിലൂടെ കടന്നുപോവുകയാണ്, പലപ്പോഴും നാം അറിയാതെ.

ഇടയ്ക്ക് ചില ദിവസങ്ങളിൽ അവർ വിളിച്ചു, ഒരു ജോലി അന്വേഷിക്കുന്നതിനെക്കുറിച്ചു സംസാരിച്ചു . ഭർത്താവിന്റെ അച്ഛൻ പണം അയച്ചു സഹായിക്കുന്നതിനെക്കുറിച്ചു സന്തോഷത്തോടെ പറഞ്ഞു . "നിങ്ങളോട് സംസാരിക്കുമ്പോൾ എനിക്കൊരു റിലീഫ് ആണ് " എന്നു പറഞ്ഞു പലപ്പോഴും അവരുടെ ഫോൺ വിളികൾ എന്നെത്തേടിയെത്തി.

അതിനു ശേഷം കുറെ നാളത്തേക്ക് അവരുടെ ഫോൺ വിളികൾ കണ്ടില്ല. ഇപ്പോഴാണ് അവരെ വീണ്ടും കാണുന്നത്.

"നല്ല ഭംഗിയുള്ള കുട ", മഴയിലൂടെ ഓടിവന്ന് കുടക്കീഴിൽ കയറിയപ്പോഴേ അവർ പറഞ്ഞു .  "എങ്ങനുണ്ട് ഭർത്താവിന് ?" ഞാൻ ചോദിച്ചു . "കിഡ്നി ദാതാവിനെക്കിട്ടി " മഴയത്തേയ്ക്കു നോക്കി അവർ പറഞ്ഞു.  "അത് വല്യ സന്തോഷം തന്നെ , എന്നത്തേക്കാണ് സർജറി ?" 

കുടക്കീഴിൽ നിന്നും പുറത്തേക്ക് കൈനീട്ടി മഴ നനച്ചുകൊണ്ടു അവർ പറഞ്ഞു , "ഭർത്താവിന്റെ സഹോദരനാണ് . മൂന്നാലു മാസം കൂടിയുണ്ട് സര്ജറിക്ക്. അയാൾ വീട്ടിലാണ് താമസിക്കുന്നത് ". 

കുറച്ചുനേരം അവർ മിണ്ടാതിരുന്നു , "എന്തുപറ്റി , നിങ്ങൾക്കു സുഖമില്ലേ ?" ഞാൻ ചോദിച്ചു . " സുഖമാണ് , കിഡ്നി ട്രാൻസ്‌പ്ലാനറ്റേഷൻ നടത്തിക്കഴിഞ്ഞാൽ അദ്ദേഹം പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചു വരുമോ?". ഒട്ടും സന്തോഷമില്ലാത്ത രീതിയിലുള്ള അവരുടെ ചോദ്യം കേട്ട് ഞാൻ സംശയഭാവത്തിൽ നോക്കി.

  "വാതിലിനു പൂട്ടില്ലാത്ത ഒരു ബെഡ്‌റൂമിൽ എനിക്ക് പേടിയാണ്, ബന്ധങ്ങൾ തിരിച്ചറിയാൻ കഴിയാത്ത ഒരാൾ വീട്ടിലുള്ളപ്പോൾ.  ഡയാലിസിസ് കഴിഞ്ഞു ക്ഷീണിച്ചുറങ്ങുന്ന അദ്ദേഹത്തോട് , ഒരു പുതുജീവിതം സ്വപ്നം കാണുന്ന അദ്ദേഹത്തോട് ഞാൻ എങ്ങനെ പറയും, പതുങ്ങിവരുന്ന കാലടികൾ പേടിച്ചു ഉറങ്ങാതിരിക്കുന്ന രാത്രികളെക്കുറിച്ചു ,  സഹോദരന്റെ ജീവിതത്തിനു വിലയിടുന്ന അദ്ദേഹത്തിന്റെ കൂടപ്പിറപ്പിനെക്കുറിച്ചു "

ഒരു നിമിഷം, നിറഞ്ഞുപെയ്യുന്ന മഴയെ ഞാൻ മറന്നുപോയി . കയ്യിലിരുന്ന കുട ഞാൻ ചുരുക്കി . പെട്ടെന്ന് എന്റെ കയ്യിൽ നിന്നും കുട വാങ്ങി നിവർത്തി അവർ പറഞ്ഞു , "ചിലരുടെ ജീവിതം ഈ വർണ്ണക്കുട പോലെയാണ് . സ്വയം നനഞ്ഞും ഉരുകിയും കീഴെനിൽക്കുന്നവരെ മഴയും വെയിലും കൊള്ളാതെ സംരക്ഷിക്കുക.  എങ്കിലും അതൊരു ഭാഗ്യജന്മമാണ്. ഉള്ളിൽ ഉരുകിയാലും പുറമേ നിന്ന് നോക്കുമ്പോൾ എത്ര ഭംഗിയാണല്ലേ".

ഓഫീസെത്തിയിരിക്കുന്നു . യാത്ര പറഞ്ഞു അവർ നടന്നു നീങ്ങി . കാണെക്കാണെ എന്റെ കയ്യിലിരുന്ന കുടയോട് എനിക്ക് വല്ലാത്ത ഇഷ്ടം തോന്നി . എന്റെ കണ്ണിലും ഒരു ചാറ്റൽ മഴ പെയ്തു തുടങ്ങി.