Friday, March 13, 2020

കുട്ടുവിനു ഇന്ന് പത്തു  വയസ്സായി. കാലം അതിവേഗം ഉരുളുകയും ഇടയ്ക്കിടെ ഓരോരോ പിറന്നാളുകളുമായി നമ്മെ പലതും ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. മക്കളുടെ പിറന്നാളുകളിലാണ് പലപ്പോഴും ആ കറക്കത്തിന്റെ വേഗം നമ്മൾ മനസ്സിലാക്കുന്നത് .

സംഭവബഹുലമായ ഒമ്പതുമാസങ്ങൾക്കൊടുവിലാണ്  ഒരു മാർച്ചു പതിമൂന്നിന് രാവിലെ ഓപ്പറേഷൻ തീയേറ്ററിലെ ടേബിളിൽ കുഞ്ഞിനെയെടുത്തു എന്റെ നെഞ്ചിൽ രണ്ടു സെക്കൻഡ്  വച്ചിട്ട് " കുഴപ്പമൊന്നുമില്ല , മോനാണ് ട്ടോ " എന്ന് ഡോക്ടർ വിജയലക്ഷ്മി പറയുന്നത്.  അനസ്തേഷ്യയോടുള്ള ഭയം മൂലം അനസ്തറ്റിസ്റ്റിന്റെ കയ്യിൽ മുറുകെപിടിച്ചിരുന്ന ഞാൻ ആ വാചകത്തിന്റെ ആദ്യഭാഗമേ കേട്ടുള്ളൂ . അവനെ ഒന്ന് തൊട്ടു, "ദൈവത്തിനു സ്തുതി" എന്ന് പറഞ്ഞു.

അതിനു കാരണമുണ്ട് . അവനെ ഗർഭിണിയായിരിക്കുമ്പോൾ ആണ് ഏഴാമത്തെ മാസം ഞാൻ ഒന്ന് വീണു . രാത്രിയിൽ ബെഡിൽ നിന്നും എഴുന്നേറ്റ് വാഷ്‌റൂമിലേക്കു പോകാൻ തിരിഞ്ഞപ്പോൾ കാലിടറി കട്ടിലിന്റെ പിടിയിൽ വയർ ഇടിച്ചു വീണു. ശബ്ദം കേട്ട് എല്ലാരും ഓടിവന്നപ്പോൾ എനിക്ക് പേടിയൊന്നും തോന്നിയില്ല, ചെറിയൊരു വേദന മാത്രം. അപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോകാമെന്ന് ഭർത്താവ് പറഞ്ഞെങ്കിലും "പ്രശ്നമൊന്നുമില്ല " എന്നും പറഞ്ഞു ഞാൻ പോയില്ല. എങ്കിലും നിർബന്ധത്തിനു വഴങ്ങി രണ്ടാമത്തെ ദിവസ്സം ഡോക്ടറെ കാണുമ്പോൾ സ്കാനിംഗ് നടത്തി. സ്ക്രീനിലേക്ക് നോക്കുന്ന ഡോക്ടറുടെ മുഖത്തെ പ്രകാശം മങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു. ഭർത്താവിനെ വിളിച്ചു ഡോക്ടർ സ്ക്രീൻ കാണിച്ചു കൊടുത്തു. കുഞ്ഞിന്റെ തലയോട് ചേർന്ന് അല്പം മുകളിലായി   വീഴ്ചയുടെ ഭാഗമായി  ബ്ലീഡിങ് ഉണ്ടായി കുറച്ചധികം രക്തം കട്ടപിടിച്ചു കിടക്കുന്നു. അത് ഇൻഫെക്ടഡ് ആയാൽ കുട്ടിക്ക് പ്രശ്നമാണ് . ഒന്നും ചെയ്യാനില്ല.പരമാവധി സൂക്ഷിക്കുക, പ്രാർത്ഥിക്കുക.

ജീവിതം അങ്ങനെയാണ് . എല്ലാം ശുഭമായിപ്പോകുമെന്നു  നമ്മൾ അങ്ങനെ മൂഢമായി വിശ്വസിക്കും .വളരെ സമാധാനത്തിൽ പോയിരുന്ന അവസ്ഥയ്ക്ക് എത്ര പെട്ടെന്നാണ് മാറ്റമുണ്ടായത്  .  വേദനകൾ പതിവായി. ജോലിക്കു പോകാൻ ബുദ്ധിമുട്ടായിത്തുടങ്ങി . രാവും പകലുമെന്നില്ലാതെ ഇടയ്ക്കിടെ ഓരോരോ വേദനകൾ വരുമ്പോഴെല്ലാം ഡോ:വിജയലക്ഷ്മിയുടെ അടുത്തേയ്ക്കു ഞങ്ങൾ ഓടിക്കൊണ്ടിരുന്നു.

സ്വന്തം കൂടപ്പിറപ്പിനെപ്പോലെ നോക്കുന്ന ഒരു കൂട്ടം സഹപ്രവർത്തകർ ഉണ്ടാവുകയെന്നത് ഒരു വലിയ ഭാഗ്യമാണ് . എന്തുവേണമെങ്കിലും നിമിഷങ്ങൾക്കുള്ളിൽ മുന്നിൽ എത്തുമായിരുന്നു . ഉച്ചയ്ക്ക് എന്നും ഒരു ഇളനീരുമായി രവി സർ വന്നിരിക്കും. ഭൂമിയിൽ നിന്നും സർ മാഞ്ഞുപോയിട്ടും എന്റെ ഓർമ്മകളിൽ ആ വരവും സൗമ്യമായ വാക്കുകളും നിറഞ്ഞു നിൽക്കുന്നു.

പെട്ടെന്നൊരു ദിവസ്സം ഓഫീസിൽ വെച്ചു തീരെ വയ്യാതായി - അന്നായിരുന്നു ഒരു പ്രമുഖ രാഷ്ട്രീയപ്പാർട്ടിയുടെ വമ്പിച്ച റാലി എറണാകുളം ടൗൺ മുഴുവൻ നിശ്ചലമാക്കിയത്  . എന്തു ചെയ്യണമെന്നറിയാതെ സഹപ്രവർത്തകരും ഭർത്താവും വിഷമിച്ച സമയം.  സമ്മേളനത്തിന് സ്റ്റേഡിയത്തിലേക്ക് ജനങ്ങൾ ഒഴുകുകയാണ്. രണ്ടും കൽപ്പിച്ചു ഒരു കാറിൽ ഞങ്ങൾ ആസ്പത്രിയിലേക്ക് തിരിച്ചു.  നിറവയറുമായിരുന്നു കരയുന്ന എന്നെക്കണ്ടിട്ടും കാർ തടഞ്ഞ മഞ്ഞക്കൊടി പിടിച്ച രാഷ്ട്രീയക്കാരോട് എന്റെ ഭർത്താവ് കെഞ്ചിക്കരഞ്ഞിട്ടും അലിഞ്ഞില്ല. അപ്പോൾ ദൈവദൂതനെപ്പോലെയെത്തിയ  ശ്രീ മനോജ് അബ്രഹാം I P S നെക്കുറിച്ചു മുൻപൊരിക്കൽ ഞാൻ എഴുതിയിട്ടുണ്ട് . കാറിനു മുൻപിൽ നടന്നു വഴിതെളിച്ച അദ്ദേഹത്തെ ഈ ജീവിതത്തിൽ എപ്പോഴെങ്കിലും ഒന്ന് കണ്ടുമുട്ടിയാൽ പറയാനായി ഒരമ്മയുടെ ജീവന്റെ വിലയുള്ള നന്ദിവാക്ക് ഞാൻ കരുതിവെച്ചിട്ടുണ്ട് .

അങ്ങനെ എത്രയെത്ര  ആളുകൾ, ആസ്പത്രിയിലെത്തിച്ചിട്ടു ഭർത്താവ് എത്തുന്നതുവരെ കാത്തിരുന്ന എത്ര സഹപ്രവർത്തകർ - ഈ ജീവിതത്തിൽ കടപ്പാടുകൾ ഏറെയാണ്,നന്ദി പറയേണ്ടവരുടെ നിര നീളുകയാണ് .

വീഴ്ച സമ്മാനിച്ച ആധികളും വ്യാധികളുമായി രണ്ടുമാസം. ഒരു ദിവസ്സം പരിശോധന  കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു "ഇനി താമസിക്കണ്ട, ഒരു ഇൻഫെക്ഷൻറെ തുടക്കം  കാണുന്നുണ്ട് . മറ്റെന്നാൾ കുട്ടിയെ പുറത്തു എടുക്കാം, കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന്  വിശ്വസിക്കാം .  അന്ന് പതിമൂന്നാം തിയ്യതിയാണ്, ബുദ്ധിമുട്ടുണ്ടെങ്കിൽ  മാറ്റാം"  . മാറ്റേണ്ട എന്നുതന്നെ പറഞ്ഞു , കാരണം അത്തരം വിശ്വാസങ്ങളൊന്നും നമുക്കില്ല. മാത്രമല്ല , ഞാനും ഭർത്താവും മോളും എല്ലാം പതിമൂന്നാം തിയ്യതിക്കാരാണ് .

2010 മാർച്ച് പതിമൂന്നിന് ഇത്തിരിപ്പോന്ന  കുഞ്ഞിനെ നെഞ്ചോടുചേർക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു , ഒരു പാട് മുഖങ്ങൾ ഒരു നിമിഷം ഓടിയെത്തി , മനസ്സിൽ ഒരു പാട് നന്ദി പറഞ്ഞു. പൊന്നു വളരെപ്പെട്ടെന്ന് "ചേച്ചി " റോൾ ഏറ്റെടുത്തു, അവളാണ് "ഫർഹാൻ "എന്ന പേരുമിട്ടത് .

കുട്ടുവിന്റെ പത്താം പിറന്നാൾ എന്നു പറയുമ്പോൾ മനസ്സിലെത്തുന്ന മറ്റൊരു കാര്യം നാട് വിട്ടിട്ടു പത്തു വർഷത്തോളമാകുന്നു എന്നതാണ് . അഞ്ചുമാസം പ്രായമുള്ള ഒരു കൈക്കുഞ്ഞിനെയുമായി യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്തൊക്കെ ആധികളായിരുന്നു മനസ്സിൽ.

കുട്ടുവിന്  നാട് ഒരു "വെക്കേഷൻ ഡെസ്റ്റിനേഷൻ" മാത്രമായിരുന്നു ആദ്യം. മെല്ലെമെല്ലെ കഥകളിലൂടെയും സിനിമകളിലൂടെയും ഒക്കെ അവൻ നാടിനെ അറിഞ്ഞു , ഇഷ്ടപ്പെട്ടു. ആളുകളെ അറിഞ്ഞു.മലയാളം സംസാരിക്കാൻ പഠിച്ചു , വളരെ അഭിമാനത്തോടെ 'ഞാൻ മലയാളിയാണ് "എന്ന് പറഞ്ഞു . നാട്ടിലേക്കുള്ള ഓരോ യാത്രയും ആഘോഷമാക്കി.

കുഞ്ഞുങ്ങൾക്ക് പിറന്നാൾ ഒരു ഉത്സവമാണ് . "സർപ്രൈസ് " അവരങ്ങു പ്രതീക്ഷിച്ചുകളയും .പിറന്നാൾ ആഘോഷങ്ങൾ ഗംഭീരമാക്കൽ പതിവില്ല. വളരെ അടുത്ത സുഹൃത്തുക്കളുമായി ആഴ്ച്ചാവസാനം ഒരു ബിരിയാണി , അതാണ് പതിവ് . ഇത്തവണ അതും വേണ്ടെന്നു വെച്ചു . ലോകം മുഴുവൻ ഒരു മഹാവ്യാധിയിൽ പകച്ചു നിൽക്കുമ്പോൾ ആഘോഷിക്കുന്നത് ശരിയല്ലെന്ന് അവനെ പറഞ്ഞു മനസ്സിലാക്കി. എങ്കിലേ സഹജീവിസ്നേഹം എന്തെന്ന് ബോധ്യമാവൂ.

കരുണയുള്ളവനായി അവൻ വളരട്ടെ. മനുഷ്യനെ മനുഷ്യനായിക്കണ്ട് നാലുമതിക്കെട്ടുകൾക്കപ്പുറവും ലോകമുണ്ടെന്ന് കണ്ടു അവൻ വളരട്ടെ. എന്നും കിടക്കുമ്പോൾ ഉരുവിടുന്ന "എല്ലാരും സുഖമായിരിക്കണേ " എന്ന വാക്യം മറക്കാതിരിക്കട്ടെ.  എരിയുന്ന മനസ്സുകൾക്ക് തണലാകട്ടെ. അത് മാത്രമാണ് പ്രാർത്ഥന .