Sunday, November 24, 2019

കണ്ണനെ ഞാൻ ആദ്യമായി കാണുന്നത് കാവ്യസന്ധ്യ പ്രളയദുരിതാശ്വാസനിധിയിലേക്ക് വേണ്ടി നടത്തിയ ധനസമാഹരണപരിപാടിയിലാണ് .  നാട് ഒരു വികാരമായി മനസ്സിൽ കൊണ്ട് നടക്കുന്ന കുറേ മലയാളികളടങ്ങിയ ഒരു സദസ്സായിരുന്നു അത് .

കുട്ടികളുടെയും മുതിർന്നവരുടെയും കവിതാലാപനം കൊണ്ടും ശ്രുതിമധുരമായ ചില സിനിമാഗാനങ്ങൾ കൊണ്ടും  സമ്പന്നമായിരുന്നു അവിടം. അതിനിടയിലാണ് അവതാരക "നമ്മുടെ സ്വന്തം" എന്നു പറഞ്ഞു കണ്ണനെ പാടുവാൻ ക്ഷണിക്കുന്നത് .

ഒറ്റനോട്ടത്തിൽ വലിയ പ്രത്യേകതകളൊന്നും പറയുവാൻ ഇല്ലാത്ത ഒരു സാധാരണ ചെറുപ്പക്കാരൻ. മൈക്ക് കൈയ്യിലെടുത്തു വളരെ നിഷ്കളങ്കമായ ഒരു പുഞ്ചിരിയോടെ സംസാരിച്ചു തുടങ്ങുകയാണ് കണ്ണൻ ആദ്യം ചെയ്തത് .

വളരെ ശുഷ്കിച്ച സദസ്സിനെനോക്കി, കൂട്ടായ്മകളുടെ ആവശ്യകതയെക്കുറിച്ചാണ്  കണ്ണൻ പറഞ്ഞു തുടങ്ങിയത് .  ചെറുപ്പത്തിൽ അച്ഛന്റെ കൈപിടിച്ച് എല്ലാ കൂട്ടങ്ങളിലും പോയിരുന്ന ഓർമ്മ പങ്കുവെച്ചു , "അച്ഛനാണ് എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചത് " എന്ന് അഭിമാനപൂർവ്വം അവൻ പറഞ്ഞു .

പിറന്നുവീണ നാട് ദുരിതത്തിലേക്ക് മുങ്ങിത്താഴുമ്പോൾ ഒരു കച്ചിത്തുരുമ്പെങ്കിലും നീട്ടി സഹായിക്കേണ്ടതിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചു പറയുമ്പോൾ എണ്ണം കുറഞ്ഞ സദസ്സിനെ നോക്കി അവൻ പരിഭവിച്ചു . നമ്മൾ നമ്മുടെ കുഞ്ഞുങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ചില്ലെങ്കിൽ അവരെല്ലാവരും ഒറ്റപ്പെട്ട ഓരോ തുരുത്തുകളാകുമെന്ന് അവൻ ആശങ്കപ്പെട്ടു.



അതിനുശേഷം റാസാബീഗത്തിന്റെ മനോഹരമായ ഒരു ഗസലിലൂടെ കണ്ണൻ സദസ്സിനെ ഒരു പ്രണയഭാവത്തിലേക്ക് നയിച്ചു . കണ്ണന്റെ മനോഹരമായ ആ ആലാപനം കണ്ണടച്ചിരുന്നാണ് ഞാൻ കേട്ടത് . അത് തീരുന്നതുവരെ ഞാൻ മറ്റെവിടെയോ ആയിരുന്നു . ഇളം പച്ചപ്പുല്ലു നിറഞ്ഞ പാടവരമ്പിലൂടെ ഞാനിങ്ങനെ ഒറ്റയ്ക്ക് നടക്കുകയായിരുന്നു .

മനോഹരമായി പെയ്തുകൊണ്ടിരുന്ന ഒരു മഴ നേർത്തുവന്നു  നിലച്ചതുപോലെ കണ്ണൻ പാടിത്തീർത്തു . അതിനു ശേഷം ഒരു നാടൻ പാട്ടുകൂടി പാടി സദസ്സിനെ ഇളക്കിമറിച്ചു എല്ലാവരോടും സ്നേഹം പറഞ്ഞു അവൻ വേദിവിട്ടിറങ്ങി .

കണ്ണനെ ഒന്ന് പരിചയപ്പെടണമെന്നും അഭിനന്ദിക്കണമെന്നും ആയിരം വട്ടം കരുതിയെങ്കിലും പരിപാടി തീരുംമുൻപേ മറ്റെന്തോ അത്യാവശ്യത്തിൽ ആൾ സ്ഥലം വിട്ടു എന്നു സന്ദീപാണ് പറഞ്ഞത് . ഫോക്‌ലോർ അക്കാദമി ചെയര്മാന് കുട്ടപ്പൻ സാറിന്റെ മകനാണ് കണ്ണനെന്നും നാടൻപാട്ടുകളുടെ ഒരു അത്ഭുതമാണ് ആളെന്നും അങ്ങനെയാണ് ഞാൻ അറിഞ്ഞത് .

അതിനുശേഷം കണ്ണനെ കാണുന്നത്  ഓണാഘോഷപരിപാടിയിലാണ് . വളരെ നാളുകൾക്കു ശേഷമാണ് ഇപ്രാവശ്യം ഓണാഘോഷപരിപാടിയിലേക്ക് ഞങ്ങൾ എത്തിയത് .

കണ്ണന്റെ നാടൻ പാട്ട് അനൗൺസ് ചെയ്തപ്പോൾ തന്നെ ആളുകൾ ആവേശത്തിലായി . കണ്ണനും ജോബിയും കൂടി ഗംഭീരപ്രകടനമാണ് കാഴ്ചവെച്ചത് . നാടൻ പാട്ടുകൾ ഒന്നും മനസ്സിലാകാത്ത എന്റെ മോൻ പോലും ആ ചടുലതാളത്തിനൊത്തു ചാടിത്തിമിർത്തു .

ഇപ്രാവശ്യം ആളെ കയ്യോടെ പിടികൂടി ഞാൻ . അടുത്തുചെന്ന് ചിരിച്ചപ്പോൾ തന്നെ വളരെ സൗമ്യനായി , 'ഷാഹിതച്ചേച്ചി അല്ലേ , എനിക്കറിയാം " എന്നു പറഞ്ഞു കണ്ണൻ എന്നെ ഞെട്ടിച്ചു .

അതേ ഞെട്ടൽ വീണ്ടും എനിക്കുണ്ടായത് ഒരു ഞായറാഴ്ച്ച രാവിലെ രണ്ടാമത്തെ ഇന്നിംഗ്സ് ഉറക്കത്തിന് പുതപ്പിനടിയിലേക്ക് ചുരുണ്ട എന്നെ ഒരു അപരിചിത നമ്പറിൽ നിന്നുള്ള കാൾ വിളിച്ചുണർത്തിയപ്പോഴാണ് . ഫോൺ എടുത്തപ്പോഴേ , "ചേച്ചീ , ഇത് കണ്ണനാണ് " എന്ന നിറഞ്ഞ ശബ്ദം . എന്താണാവോ കാര്യം എന്ന് വിചാരിച്ചു ഞാൻ കാടുകയറുന്നതിനു മുൻപ് കണ്ണൻ പറഞ്ഞു തുടങ്ങി .

"കുറേ വർഷങ്ങളായുള്ള ഒരു സ്വപ്നമാണ് ചേച്ചീ ഒരു മ്യൂസിക് ബാൻഡ് . ആ സ്വപ്നത്തിലേക്കുള്ള യാത്രയായിരുന്നു ഇത്രനാളും . അതിലേക്കു എത്തിപ്പെടാനായിരുന്നു ഓരോ ചുവടും, വളരെ ദുരിതം നിറഞ്ഞ യാത്രയായിരുന്നു അത് . അതിന്റെ ഏതാണ്ട് അടുത്താണ് ഞാനിപ്പോൾ . ഒരു ബാൻഡ് ആയിവരുന്നു. "കൈതോല " എന്നാണ് പേര് ."

വളരെ സന്തോഷം കണ്ണാ , എന്നാണു ഞാൻ ആദ്യം പറഞ്ഞത് . കണ്ണന്റെ ഓരോ വാക്കുകളിലും അവന്റെ ആ ആത്മാർഥത നിറഞ്ഞു നിന്നിരുന്നു .

"ചേച്ചി എനിക്കൊരു സഹായം ചെയ്യണം , ബാൻഡിന്റെ ബ്രോഷറിലേക്ക് ഒരു ആമുഖം ചേച്ചി എഴുതിത്തരണം "

ഞാൻ ആകെ ധർമ്മസങ്കടത്തിലായി , ഒരാളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ ഭാഗമാകാൻ കഴിയുന്നത് വലിയോരു കാര്യമാണ്, പക്ഷേ  അതിനോട് എത്രമാത്രം നീതിപുലർത്താൻ എന്റെ വാക്കുകൾക്ക് ആവും എന്ന ആശങ്കയാണ് എന്നെ അലട്ടിയത് .

"ചേച്ചി ശ്രമിക്കൂ , നമുക്ക് നോക്കാം" എന്നാണ് കണ്ണൻ പറഞ്ഞത്. എഴുതിയും തിരുത്തിയും വീണ്ടും എഴുതിയും കണ്ണന്റെ വിചാരങ്ങളെ എന്നാലാവും വിധം ഞാൻ വാക്കുകളിലാക്കി .

ഇന്ന് , വൈകുന്നേരം  3 :3 0ന് കൈതോലയുടെ ആദ്യ ആൽബം "ഇളകി " റിലീസ് ചെയ്യുമ്പോൾ  വേദിയിൽ സംസാരിക്കാൻ നിന്ന കണ്ണന്റെ വാക്കുകൾ സന്തോഷക്കണ്ണീർ കൊണ്ട് ഇടറിവീണു . പറയുന്നത് മുഴുമിപ്പിക്കാനാവാതെ അവൻ കണ്ണു തുടച്ചു .എട്ടു വർഷത്തെ ദുരിതക്കയം താണ്ടി ആ വേദിയിൽ നിൽക്കുമ്പോൾ കണ്ണൻ തന്റെ സുഹൃത്തക്കളെ നെഞ്ചോടു ചേർത്തു പിടിച്ചു . കൂടെ നിന്ന ഓരോ സഹജീവിയോടും നന്ദി പറഞ്ഞു .

"ഇളകി " കണ്ടെഴുന്നേൽക്കുമ്പോൾ നെഞ്ചിലൊരു വിങ്ങലായിരുന്നു . അത്ര ശക്തമായ ആശയാവതരണം . സമൂഹത്തിന്റെ ജീർണ്ണതകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ .

തന്റെ സ്വപ്നങ്ങളിലേക്ക് ശുഭാപ്തി വിശ്വാസത്തോടെ നടന്നുകയറിയ ഒരു ചെറുപ്പക്കാരന്റെ അഭിമാനപൂർണ്ണമായ നിമിഷം.

അതേ, കരുതലായ് , സ്നേഹമായ്, പ്രണയമായ് കൈതോല വരികയാണ് . അനീതികളോടുള്ള പ്രതിഷേധത്തിന്റെ മുള്ളുകളുമേന്തി ..നമുക്ക് അവരെ ചേർത്തുപിടിക്കാം .