Monday, September 16, 2019

  

ഞാൻ  പ്രണയത്തിലാണ്, എന്റെ ഓരോ ശ്വാസത്തിലും അതിങ്ങനെ നിറഞ്ഞു 
നിൽക്കുകയാണ് .

പ്രണയം, അതിന്റെ അർത്ഥം ഓരോ പ്രായത്തിലും വ്യത്യസ്തമാണ് . കുറച്ചു  വർഷങ്ങൾക്കുമുമ്പ് , ഇനിയും കൃത്യമായിപ്പറഞ്ഞാൽ സ്വപ്നങ്ങളൊക്കെ കണ്ടു നമ്മളിങ്ങനെ പറന്നു നടക്കുന്ന പ്രായത്തിൽ  എന്റെ പ്രണയത്തിന് കടും ചുവപ്പുനിറമായിരുന്നു , ചുവന്ന റോസപ്പൂക്കളുടെ നിറം .  ലോകത്തിന്റെ നിറങ്ങളത്രയും സന്നിവേശിപ്പിച്ച പ്രായത്തിൽ ആ റോസാപ്പൂക്കളാണ് എന്റെ സ്വപ്നങ്ങളിലത്രയും നിറഞ്ഞു നിന്നിരുന്നത് .

കണ്ടില്ലെങ്കിൽ കണ്ണീരണിഞ്ഞും പരിഭവം പറഞ്ഞും ഞാൻ എന്റെ സന്ധ്യകളെ കൂടുതൽ ചുവപ്പിച്ചു .  അപ്പോഴെല്ലാം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ "ചൂടാതെപോയി നീ നിനക്കായി ഞാൻ ചോര ചാരിച്ചുവപ്പിച്ചൊരെൻ പനീർപ്പൂവുകൾ " എന്ന  വരികൾ ഒരു മന്ത്രം പോലെ ഉരുവിട്ടുകൊണ്ടിരുന്നു .

കുറച്ചുകൂടി കഴിഞ്ഞപ്പോൾ എന്റെ പ്രണയം ചുവന്ന റോസാപ്പൂക്കളെ കൈവിട്ടു , കുറച്ചുകൂടി പക്വതയാർന്ന് പിങ്ക് റോസാപ്പൂക്കളിലേക്ക് ചേക്കേറി. എന്നുമെന്നും കാണുന്നതിലും ഒരുമിച്ചു നടക്കുന്നതിലും നല്ലത് വല്ലപ്പോഴുമുള്ള കണ്ടുമുട്ടലുകളാണെന്ന് മനസ്സിലായിത്തുടങ്ങി . കാണാതിരിക്കുമ്പോളാണ് കൂടുതൽ ചിന്തിക്കുന്നതെന്നും മനസ്സിലാക്കാൻ ശ്രമിക്കുന്നതെന്നും അറിഞ്ഞുതുടങ്ങി .

മാധവിക്കുട്ടിയുടെ നീർമാതളം പൂത്ത കാലത്തിലൂടെ ഞാൻ പലതവണ യാത്ര നടത്തി . പ്രണയം കൊണ്ടെഴുതിയ ജീവിതങ്ങൾ എന്നെ  വിസ്മയിപ്പിച്ചു.

അതും കഴിഞ്ഞു, കാലം പിന്നെയും മുന്നോട്ടു തിരിയുമ്പോൾ , പ്രണയം ഒരു താലിച്ചരടിൽ കഴുത്തിലേറ, അതുവരെ കണ്ടിരുന്ന നിറങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി  മറ്റെന്തോ നിറം അതെടുത്തണിഞ്ഞു . ഇടയ്ക്കിടെ നിറം മാറി  ചുവപ്പും പിങ്കും പിന്നെ അപൂർവ്വം  സമയങ്ങളിൽ വെളുപ്പും കറുപ്പുമായി അതെന്നെ ചിന്താക്കുഴപ്പത്തിലാക്കി . കണ്ടിരുന്നതെല്ലാം പ്രണയമായിരുന്നുവോ  എന്നും ഇനിയും ഇതിന്റെ എന്തെല്ലാം വർണ്ണവൈവിധ്യങ്ങൾ കാണേണ്ടിവരുമെന്നും ഞാൻ  ആശങ്കപ്പെട്ടു.

പ്രണയത്തിന്റെ അവകാശം തേടി ജീവിതത്തിലേക്ക്  അതിഥികളെത്തിയപ്പോൾ പ്രണയം പകുത്തുനൽകൽ കൂടിയാണെന്ന് എനിക്ക് തിരിച്ചറിവുണ്ടായി . വാത്സല്യമായും വിരഹമായും നെഞ്ചിടിപ്പായും ശ്വാസമായും ഞാനതിനെ പകുത്തു നൽകി . കണ്മുന്നിൽ കാണുമ്പോഴും കാണാത്തപ്പോഴും അതെന്നെ തഴുകിക്കൊണ്ടിരുന്നു .

താരാട്ടുപാട്ടുകൾ എന്റെ പ്രണയകവിതകളെ മായ്ച്ചെഴുതി.

കാലം ചിന്തകളിലും അവലോകനങ്ങളിലും കാര്യമായ മാറ്റം വരുത്തിയപ്പോൾ  പ്രണയത്തിന് പരസ്പ്പര ബഹുമാനം എന്നൊരു മാനം കൂടിയുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു . നമ്മുടെ ലോകം പോലെ തന്നെയാണ് നിനക്കു നിന്റെയും എനിക്കെന്റെയും ഭ്രാന്തുകൾ എന്നെനിക്കു തിരിച്ചറിഞ്ഞു തുടങ്ങി . എങ്കിലും നിനക്കു ഞാനോ എനിക്ക് നീയോ അന്യരാവുന്നില്ലെന്ന് പ്രണയം എന്നെ പഠിപ്പിച്ചു .

താരാട്ടുപാട്ടുകൾ വീണ്ടും പ്രണയ കവിതകളിലേക്കു തിരികെയെത്തുകയും പൂർവ്വാധികം ഇഷ്ടത്തോടെ വീണ്ടും ഞാൻ മാധവിക്കുട്ടിയെ നെഞ്ചിലേറ്റുകയും ചെയ്തു . കടന്നുപോയ വഴികളിലൂടെ വീണ്ടും സഞ്ചരിച്ചുതുടങ്ങി . എന്റെ പ്രണയം ചുവപ്പും പിങ്കും വെളുപ്പും അണിഞ്ഞു എന്നെ പ്രലോഭിപ്പിച്ചു തുടങ്ങി .

അതേ , ഞാൻ പ്രണയത്തിലാണ്.  കടും ചുവപ്പിലും പിങ്കിലും പിന്നെ ഒട്ടനവധി   നിറങ്ങളിലും പ്രണയമായ് നീ വിസ്മയിപ്പിക്കുമ്പോൾ  ഞാനെങ്ങനെ പ്രണയിക്കാതിരിക്കും ?  ഉപാധികളില്ലാത്ത പത്തൊൻപതു വർഷങ്ങൾക്ക് , തൂമഞ്ഞുപോൽ നനുത്ത ഓർമ്മകൾക്കു , പകർന്നുതന്ന പുഞ്ചിരിയ്ക്ക് , തുടച്ചുമാറ്റിയ കണ്ണീരിന്  - നിന്റെ പ്രണയത്തിന് സമർപ്പണം.