Monday, January 1, 2018


"'അമ്മ, ഇന്ന് ന്യൂ ഇയർ ഫയർവർക്സ് കാണാൻ പോയാലോ? "  പുറത്തെ വെളുപ്പ് മൂടിയ, തണുത്തുറഞ്ഞ സന്ധ്യയിലേക്ക് നോക്കി ശൂന്യമായ മനസ്സോടെ ഇരിക്കുമ്പോളാണ് മകൾ ചോദിച്ചത് . പ്രകൃതിയും മനസ്സും ഒന്നുപോലെ -31 ൽ ഇരിക്കുമ്പോളും മറ്റാർക്കും തണുക്കുന്നില്ലേ എന്ന് ഞാൻ ആശ്ചര്യപ്പെട്ടു . ഒരു വർഷം കൂടി കൊഴിഞ്ഞു വീഴുന്നുവെന്ന തിരിച്ചറിവിൽ   പെട്ടെന്ന് ഞാനൊരു പന്ത്രണ്ടു വയസ്സുകാരിയായി.

"ഇന്നു നമുക്ക് പന്ത്രണ്ടുമണി വരെ ഉറങ്ങാതിരിക്കണം , ടീവിയിൽ നിറയെ പരിപാടികളുണ്ട് ", ചേച്ചിയോട് നയത്തിൽ പറഞ്ഞു അനിയത്തിക്കുട്ടി പുതുവർഷം പിറക്കുന്നത് കാണാൻ കാത്തിരിക്കുകയാണ്  . ദൂരദർശനിൽ അരമണിക്കൂർ പരിപാടിക്കിടെ അമ്പതു പരസ്യങ്ങൾ ക്ഷമയോടെ കണ്ട് കുഞ്ഞനിയനും ചേച്ചിമാരുടെ കൂടെ.. . ഒടുവിൽ മണി പന്ത്രണ്ടടിച്ചു  താരങ്ങളെല്ലാം "ഹാപ്പി ന്യൂ ഇയർ " പാടുമ്പോൾ ഉറക്കം തൂങ്ങിയ കണ്ണുകളിൽ സന്തോഷത്തിന്റെ തിരയിളക്കം. പരസ്പരം ഹാപ്പി ന്യൂ ഇയർ പറഞ്ഞു പുതപ്പിനടിയിലേക്കു ഊളിയിടുമ്പോൾ സ്വപ്നങ്ങളിൽപോലും താരപ്രകടനങ്ങളാവും .

 കൃത്യം പന്ത്രണ്ടു മണിക്ക് സന്ദേശം അയക്കാൻ വാട്സ്ആപ്   അന്ന് ഇല്ലാതിരുന്നതുകൊണ്ട് അത്യാവശ്യം വേണ്ടപ്പെട്ടവർക്ക് ഒരാഴ്ച്ച മുൻപേ കാർഡുകൾ അയച്ചിരിക്കും . കാട്ടിക്കൂട്ടലുകൾ ആയിരുന്നില്ല ഒന്നും , സ്നേഹത്തിന്റെ കലർപ്പില്ലാത്ത പ്രകടനങ്ങൾ.

മുതിർന്നപ്പോൾ എല്ലാം മാറിയിരിക്കുന്നു . കുഞ്ഞനിയനും ചേച്ചിമാരും ലോകത്തിന്റെ മൂന്നു ദിശകളിൽ  മൂന്ന് സമയമേഖലകളിലായി .

പിന്നേയും കാലങ്ങൾ അതിവേഗത്തിൽ ഓടിമറഞ്ഞു ഇവിടെയെത്തുമ്പോൾ മനസ്സും ശരീരവും ഒരുപോലെ അഭിനയിക്കാൻ പഠിച്ചിരിക്കുന്നു . ബന്ധങ്ങളിൽ , എന്താണ് വേണ്ടതെന്നു നോക്കി അത് മാത്രം വിളമ്പാൻ വല്ലാതങ്ങു പരിശീലിക്കുന്നു. വർഷങ്ങൾ വീണ്ടും പിറക്കുമ്പോൾ പുതുവത്സര പ്രതിജ്ഞകൾക്കൊന്നും മിനക്കെടാതാവുന്നു ,  നടക്കില്ലെന്ന് അംഗീകരിക്കാൻ മനസ്സ് പഠിച്ചതുകൊണ്ടാവാം.

കഴിഞ്ഞ ദിവസം ഒരു  സുഹൃത്ത് കണ്ടപ്പോൾ പറഞ്ഞിരുന്നു , ഈ നാട്ടിൽ ജീവിക്കുമ്പോൾ ഇവിടെ ആസ്വദിക്കാൻ പഠിക്കണം , ഓർമ്മകളിൽ ജീവിച്ചാൽ ജീവിക്കാൻ മറന്നു പോകും " എന്ന് . കടന്നുപോയ വർഷം മനസ്സിലാകാതെ വന്ന ഒരു വാചകമായിരുന്നു അത്.  മനസ്സിലാക്കണമെന്ന ശാഠ്യം  ഇല്ലതാനും .

മോൾ വീണ്ടും വന്നു വിളിക്കുന്നു , "'അമ്മ, പ്ലീസ് ...".

 മഞ്ഞുപുതഞ്ഞു കിടക്കുന്ന  വഴിയോരങ്ങളിലേക്ക് നോക്കി വണ്ടിയിൽ ഇരുന്നു . വീണ്ടുമൊരു  വർഷം  കൂടി വിടപറഞ്ഞിറങ്ങുകയാണ്, കണ്ണീർ തുടച്ചും മൂകം വിതുമ്പിയും പിന്തിരിഞ്ഞു നോക്കി  പതിയെ പടികളിറങ്ങുകയാണ്. ഓർമ്മകളുടെ വൻ കടലിലേക്ക് ഒരു കുടം വെള്ളം കൂടി . തേങ്ങലുകളും പരിഭവങ്ങളും പിണക്കങ്ങളുമെല്ലാം ഇന്നലെകളാവുമ്പോൾ ചുമരിൽ ഒരു കലണ്ടർ മാറ്റിയിടപ്പെടുന്നു .  ജീവിതത്തിൽ എന്തെങ്കിലും മാറുന്നുണ്ടോ  ആവോ .