Friday, April 21, 2017

എല്ലാ വീട്ടമ്മമാരെയും പോലെ എന്റെയും സന്ധ്യകൾ ഇന്നു എന്താണ് പാചകം ചെയ്യുക എന്ന കുഴക്കുന്ന സമസ്യയുമായി മല്ലിട്ടുകൊണ്ടാവും തുടങ്ങുക . എന്തെങ്കിലും ഒന്ന് തലയിൽ ഉദിച്ചാൽ പിന്നെ അത് തട്ടിക്കൂട്ടുന്ന തത്രപ്പാടിലായി . അങ്ങനെയുള്ള ഒരു പതിവു വൈകുന്നേരത്തിലാണ്  അടുക്കളയിൽ വന്നു മോൾ അല്പം സങ്കടത്തോടെ പറഞ്ഞത് " അമ്മാ , ശീതളിന്റെ ഗ്രാനിക്കു ഡിമെൻഷ്യ ആണത്രേ. അവരെ ലോങ്ങ് ടെം കെയറിലേക്കു മാറ്റാൻ പോവുകയാണ്".  ആ വാർത്ത എന്നിലുണ്ടാക്കിയ ഞെട്ടൽ ചെറുതായിരുന്നില്ല .

ശീതളിന്റെ കുടുംബത്തെ ഞങ്ങൾ പരിചയപ്പെടുന്നത് ഏതാണ്ട് അഞ്ചു വര്ഷം മുൻപാണ് . മോളുടെ സഹപാഠിയാണ് അവൾ. ഉത്തരേന്ത്യയിൽ നിന്നും വർഷങ്ങൾക്കു മുൻപ് ഫിജിയിലേക്കു കുടിയേറിയതാണ് അവളുടെ മുതുമുത്തച്ഛന്മാർ . ഇപ്പോഴും ഇന്ത്യൻ പാരമ്പര്യവും ആചാരങ്ങളും അഭിമാനപൂർവം കൊണ്ടു നടക്കുന്ന ഒരു മുത്തച്ഛനും മുത്തശ്ശിയും അവൾക്കുണ്ട്.  ഇടയ്ക്കിടെ ഞങ്ങൾ അവിടെ പോകാറുണ്ടായിരുന്നു . ചെല്ലുമ്പോഴെല്ലാം നിറഞ്ഞ ചിരിയുമായി വാത്സല്യത്തോടെ എന്നെ സ്വീകരിച്ചിരുന്നത് ആ  മുത്തശ്ശിയായിരുന്നു. "ബേട്ടി" എന്ന വിളിയിൽ ആ വാത്സല്യം തുളുമ്പി നിന്നു.  അവരെനിക്ക് "മാജി" ആയിരുന്നു . ചെറിയ ആ രൂപത്തിൽ വളരെ വലിയ ഒരു മനസ്സാണ് ഉണ്ടായിരുന്നത്. വിശേഷദിവസങ്ങളിൽ ഒരു വീതം കൃത്യമായി എനിക്ക് എത്തിച്ചിരുന്നു മാജി . എന്നെ ഇടയ്ക്കിടെ കണ്ടില്ലെങ്കിൽ മോളോടു പരിഭവം പറഞ്ഞയയ്ക്കും.

മോൾ മുതിർന്ന ക്‌ളാസ്സുകളിലേക്കു മാറിയപ്പോൾ ശീതളിന്റെ വീട്ടിലേക്കുള്ള പോക്കു കുറഞ്ഞു . ജോലിയും തിരക്കുകളും കൂടിക്കൂടി വന്നപ്പോൾ ഒഴിവാക്കപ്പെട്ടവയുടെ കൂട്ടത്തിൽ ഇതും ചേർക്കപ്പെട്ടു . ഫോൺ വിളികളും കുറഞ്ഞു . എങ്കിലും വല്ലപ്പോഴും കണ്ടുമുട്ടുമ്പോൾ മോളോട് എന്നെപ്പറ്റി വീണ്ടും വീണ്ടും മാജി ചോദിക്കുകയും അവളതു എന്റെ ചെവിയിൽ എത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു .

കാണാൻ പോകണമെന്നു പലപ്പോഴും വിചാരിച്ചെങ്കിലും അതൊന്നും നടന്നില്ല . നടത്താൻ അത്രകണ്ട് ഞാൻ ശ്രമിച്ചില്ല എന്നുതന്നെ പറയണം . കാരണം മുന്ഗണനാലിസ്റ്റിൽ അതുണ്ടായിരുന്നില്ല എന്നതുതന്നെ . പിന്നീട് മാജിയ്ക്കു സുഖമില്ലെന്നു കഴിഞ്ഞാഴ്ച മോളു പറഞ്ഞപ്പോൾ ഓർത്തിരുന്നു ഈ ആഴ്ചയെങ്കിലും കാണാൻ പോകണമെന്ന് .

കാണാൻ ഇഷ്ടമില്ലാത്ത കാഴ്ചകളുടെ നേരെ കണ്ണടക്കുക എന്ന (ദു:)ശീലം പണ്ടേ എനിക്കുണ്ട് . ഒരു പക്ഷേ അത് ഭീരുത്വമായിരിക്കാം. സ്വസ്ഥത കെടുത്തുന്ന അത്തരം കാഴ്ചകൾ ഞാൻ കാണാൻ ശ്രമിക്കാറില്ല .കാരണം  ചില ദൗർബല്യങ്ങൾ ജീവിതത്തിന്റെ ചിരികൾക്കു മങ്ങലേൽക്കാതിരിക്കാൻ എന്നെ സഹായിക്കാറുണ്ട്‌ .  അതുകൊണ്ടു തന്നെ, മറവി ബാധിച്ച്‌ , എന്നെ തിരിച്ചറിയാൻ പറ്റാതെ ഓർമ്മകളെ വീണ്ടെടുക്കാൻ വ്യർത്ഥശ്രമം നടത്തുന്ന മാജിയെ കാണാൻ പോകുന്നില്ലെന്ന് തീരുമാനിച്ചു . തനിയ്ക്കു ചുറ്റുമുണ്ടായിരുന്ന ലോകം പതിയെപ്പതിയെ അന്യമാകുന്ന ഒരാളേക്കാൾ തനിക്കു പ്രിയപ്പെട്ട ഒരാൾ തിരിച്ചറിയാത്തതു നൊമ്പരപ്പെടുത്തുന്ന മുത്തച്ഛനേയും എനിക്കു സങ്കൽപ്പിക്കാനായില്ല .


ഉറങ്ങാൻ കിടക്കുമ്പോഴാണ് ഞാൻ പലപ്പോഴും ഓർമകളിലേക്ക് യാത്രപോവാറ് . പെട്ടെന്നാണ് ആ ചിന്ത എന്നെ പേടിപ്പെടുത്തിയത് . ജീവിതത്തിന്റെ ഏതെങ്കിലുമൊരു  നിമിഷത്തിൽ എന്റെയും ഓർമ്മകൾ എന്റെ കൈവിട്ടുപോയാലോ , പ്രിയപ്പെട്ടതൊക്കെയും അപരിചിതമാവുന്ന ഒരു നിമിഷം എന്നെയും കാത്തിരിക്കുന്നുണ്ടാവുമോ . ഉറങ്ങിത്തുടങ്ങിയിരുന്ന ഭർത്താവിനെ ഞാൻ വിളിച്ചുണർത്തി , ആ കയ്യിൽ മുറുകെപ്പിടിച്ചു , കരച്ചിലിന്റെ വക്കോളമെത്തിയ എന്നെകണ്ടു അന്ധാളിച്ച ആളോട് ഞാൻ പറഞ്ഞൊപ്പിച്ചു, " എനിക്കു ഡിമെൻഷ്യ ബാധിച്ചാൽ എന്നെ വേറെവിടെയും കൊണ്ടാക്കരുത്, എനിക്കിവിടെ മതി, ഒരുപക്ഷേ ,എനിക്കറിയില്ലെങ്കിലും, നിങ്ങൾക്കറിയാമല്ലോ എനിയ്ക്കൊറ്റക്ക് ജീവിക്കാനാവില്ലെന്ന് ".