Sunday, April 2, 2017

ശൈത്യം പതിയെപ്പതിയെ വിടവാങ്ങിത്തുടങ്ങിയിരിക്കുന്നു.  ഇനിയിപ്പോൾ വസന്തകാലത്തിന്റെ വരവായി . ഒരു പക്ഷേ ഡൗൺടൗണിലെ നടത്തത്തിൽ  വെറുതേ ചുറ്റുപാടും  ശ്രദ്ധിക്കുന്നതു കൊണ്ടാവാം, എനിക്കു വല്ലാത്തൊരു ഇഷ്ടമാണ് ഈ മാറ്റങ്ങളോട് . നടവഴികളിലെ മഞ്ഞെല്ലാം ഉരുകിമാറിയിരിക്കുന്നു . മരങ്ങളിലൊക്കെ ചെറിയ കിളികൾ നിറഞ്ഞിരുന്നു ചിലയ്ക്കുന്നു. മഞ്ഞുകാലത്തു ദൂരദേശങ്ങളിലേക്കു യാത്രയായ ദേശാടനക്കിളികൾ മടങ്ങിവരുന്നു. അങ്ങനെ  ശബ്ദമുഖരിതമാണ് ഇപ്പോൾ എന്റെ നടപ്പാതകൾ. ഇതിനിടയിലൂടെ വസന്തവും ശൈത്യവും ഒക്കെ നഷ്ടപ്പെട്ട കുറെ മനുഷ്യർ എങ്ങോട്ടെന്നില്ലാതെ തിരക്കിട്ടു നടന്നുപോകുന്നു . 

കുറെ മുൻപു വരെ  ഞാനും അങ്ങിനെയായിരുന്നു . എപ്പോഴും തിരക്കു തന്നെ . രാവിലെ വീട്ടിൽ നിന്നിറങ്ങാനുള്ള തിരക്ക്, ഓഫീസിലേക്കുള്ള ഓട്ടം, അവിടെ എത്തിയാൽ പിന്നെ ജോലിത്തിരക്കുകൾ, നാലുമണി കഴിഞ്ഞാൽ വീട്ടിലേക്കുള്ള ഓട്ടം. ഈ ഓട്ടങ്ങൾക്കിടയിൽ ദിവസങ്ങൾ ആഴ്ചകളും മാസങ്ങളും വർഷങ്ങളുമൊക്കെ ആകുന്നതു തിരിച്ചറിയുന്നത് ചുവരിൽ തൂങ്ങുന്ന കലണ്ടർ മാറ്റിയിടുമ്പോൾ ആണ്. 

ഈയിടെയായി ഞാൻ എന്റെ ഓട്ടങ്ങൾ കുറച്ചു. മറ്റൊന്നുമല്ല, ഏതോ ഒരു സുഹൃത്ത് അയച്ച ഒരു സന്ദേശം, എന്നെ വല്ലാതെ സ്വാധീനിച്ചു , " ചിന്തിക്കു, നീ  ഓടുന്നതു എങ്ങോട്ടാണ്? ജീവിതത്തിന്റെ നല്ല നിമിഷങ്ങളിൽ നിന്നും മരണത്തിന്റെ മരവിപ്പുകളിലേക്കാണ്". കാര്യം ഇതൊരു ഫോർവേഡഡ് മെസ്സേജ് ആണെങ്കിലും അതെന്നെ പലതും ഓർമപ്പെടുത്തി . 

ഒരു നിമിഷം നിന്നു, ചുറ്റുപാടുമൊക്കെ കണ്ട്, ആളുകളെ തിരിച്ചറിഞ്ഞു നടക്കാൻ ഞാൻ ശ്രമിച്ചു തുടങ്ങി . സൗഹൃദങ്ങളൊക്കെ വീണ്ടും പൊടിതട്ടിയെടുത്തു കുറച്ചു സമയം അതിനായി നീക്കി വെക്കാനും. ഇപ്പോൾ ഞാൻ കാണുന്ന കാഴ്ചകൾക്ക് വൈവിധ്യങ്ങളുണ്ട് , എന്റെ നിമിഷങ്ങൾക്ക് ജീവനുണ്ട് , എന്റെ കാലടികൾക്കു സമാധാനത്തിന്റെ ശാന്തത ഉണ്ട് . മാഞ്ഞുപോകുന്ന ഗ്രീൻ സിഗ്നലുകൾ എന്നെ ആവലാതിപ്പെടുത്തുന്നില്ല . കാത്തു നില്പുകൾ അലോസരപ്പെടുത്തുന്നുമില്ല . 

ജീവിതം ഓടിത്തീർക്കാനുള്ളതല്ല , അത് കണ്ടുകണ്ടു പതിയെ കടന്നുപോകേണ്ടതാണ് . ഒത്തിരിയേറെ കാഴ്ചകൾ അത് നമുക്ക് കാത്തു വച്ചിട്ടുണ്ട്, വിതുമ്പലുകളായും പുഞ്ചിരികളായും. വല്ലപ്പോഴും എത്തിനോക്കി കടന്നുപോകുന്ന ദേശാടനക്കിളികളായും. ഓരോ കാഴ്ചയും മനസ്സിൽ നിറയ്ക്കണം, ഒടുവിൽ ഏതെങ്കിലും കോണിൽ ഒറ്റപ്പെടുമ്പോൾ  ഒരു നിരാശയും പാടില്ല. എന്നും വസന്തങ്ങൾ മാത്രമാകണം മനസ്സിൽ.