ഇത്രയും കാലത്തിനിടക്ക് ഒട്ടനവധി "ദിനങ്ങള്‍" ആഘോഷിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്, വനിതാദിനം,അമ്മ ദിനം, കുട്ടികളുടെ ദിനം അങ്ങനെ നിരവധി. ഇതു വരെ ആഘോഷിക്കാത്ത ഒരു ദിനമാണ് ഏതായാലും ഇന്നു ആഘോഷിച്ചത്. " താങ്ക്യൂ ഡ്രൈവര്‍ ഡേ". എല്ലാ ദിവസവും നമ്മെ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ബസ് ഡ്രൈവര്‍ മാരോടും ട്രെയിന്‍ ഡ്രൈവര്‍ മാരോടും നന്ദി പറയാനുള്ള ഒരു ദിനം.
ഒരു സ്ഥിരം ബസ്സ്/ട്രെയിന്‍ യാത്രക്കാരി ആയതു കൊണ്ടും അവരുടെ സ്നേഹപൂര്‍ണവും ബഹുമാനപുരസ്സരവുമായ പെരുമാറ്റത്തെ അങ്ങേയറ്റം വിലമതിക്കുന്നതുകൊണ്ടും ഈ ആഘോഷത്തിനു എനിക്കു പതിവുള്ള എതിര്‍പ്പൊന്നും തോന്നിയില്ല.
രാവിലെ തത്രപ്പെട്ട് ബസ്‌സ്റ്റോപ്പിലേക്ക് ഓടിവരികയാണ് എന്‍റെ പതിവ്. ബസ്സ് നിര്‍ത്തി വാതില്‍ തുറക്കുമ്പോള്‍ തന്നെ, ഡ്രൈവര്‍ നമ്മുടെ നേരെ നോക്കി പുഞ്ചിരിക്കുന്നു, വിശേഷങ്ങള്‍ ചോദിക്കുന്നു, പ്രായമായവരെയും കുട്ടികളെയും കൊണ്ടു യാത്രചെയ്യുന്നവരെയും ക്ഷമാപൂര്‍വ്വം സഹായിക്കുന്നു, ഇതൊക്കെ കാണുമ്പോള്‍ കുറച്ചു സമയത്തേക്ക് എങ്കിലും എന്‍റെ മനസ്സും തണുക്കുന്നു.
അതുകൊണ്ടു തന്നെ, ഇന്നു രാവിലെ കണ്ട ആദ്യത്തെ ഡ്രൈവറോട് ഉള്ളില്‍ തട്ടി ഒരു നന്ദി പറയുകയും ചെയ്തു. സീറ്റില്‍ ഇരുന്നപ്പോള്‍ കണ്ടു, കയറുന്ന പല യാത്രക്കാരും നന്ദി പറയുന്നത്, ഒരു സ്കൂള്‍ കുട്ടി ഒരു പൂവു സമ്മാനിക്കുന്നു. തല പതിയെ താഴ്ത്തി, ഡ്രൈവര്‍ ഒരു പുഞ്ചിരിയോടെ തിരിച്ചും നന്ദി പറയുന്നു.
വേണമെന്നു കരുതിയിട്ടല്ല അറിയാതെയാണെങ്കിലും എന്‍റെ ഓര്‍മ പെട്ടെന്നു നാട്ടിലേക്കു വണ്ടി കയറി.
ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്തു, എന്‍റെ പേടിസ്വപ്നങ്ങളായിരുന്നു സ്ഥിരം പോകുന്ന ബസിലെ ഡ്രൈവറും കണ്ടക്ടറും. രാവിലെ ബസില്‍ കയറാന്‍ തുടങ്ങുമ്പോള്‍ മുതല്‍ കോളേജില്‍ എത്തുന്നതു വരെ ഇവരുടെ ലീലാവിലാസങ്ങള്‍ സഹിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. കാരണം "എസ് ടി" എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വിദ്യാര്‍ഥി ടിക്കറ്റില്‍ ആണല്ലോ നമ്മള്‍ യാത്ര ചെയ്യുന്നത്. ഏറ്റവും ഒടുവിലേ ബസ്സില്‍ കയറാവു, സീറ്റ് കണ്ടാലും ഇരിക്കരുത്, ഇതെല്ലാം പോരാഞ്ഞിട്ട്കയറുമ്പോഴും ഇറങ്ങുമ്പോഴും വാതിലില്‍ നില്‍കുന്ന "കിളി" യുടെ വക വേറെയും. പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്, എന്തിനാണ് ഇങ്ങനോരാള്‍ ആ വാതിലില്‍ നില്‍കുന്നതെന്ന്.
ഇതിനിടയില്‍ ഒരിക്കല്‍ അരുതാത്തത് പറഞ്ഞ ഒരു കണ്ടക്ടറെ നിലയ്ക്ക്നിര്‍ത്താന്‍ കോളേജ് യുണിയന്റെ സഹായം തേടെണ്ടിയും വന്നിട്ടുണ്ട്. ചുരിക്കിപ്പറഞ്ഞാല്‍ , ആ കാലഘട്ടത്തെ വില്ലന്മാര്‍ ഇവരായിരുന്നു.
അപ്പോഴത്തെ എന്‍റെ വല്യ മോഹങ്ങളായിരുന്നു ഫുള്‍ ടിക്കറ്റെടുത്ത്ആ ബസ്സില്‍ ഇരുന്നു യാത്ര ചെയ്യുക എന്നതും ,പിന്നെ, നടു നിവര്‍ത്തിനിന്നു ഇക്കൂട്ടരോടു രണ്ടുപറയുക എന്നതും
ഇതിനിടയിലും അപൂര്‍വമായി പൂക്കുന്ന നീലക്കുറിഞ്ഞിപോലെ ചില ബസ്സുകാരും ഉണ്ടായിരുന്നു, ചീത്ത പറയാത്ത അപൂര്‍വ്വം ചിലര്‍.
ഇപ്പോഴുംഇങ്ങനെ തന്നെയാണോ നാട്ടില്‍ എന്നു എനിക്കറിയില്ല. അതോ ഇക്കാലമത്രയും കൊണ്ടു നമ്മുടെ ബസ്സുകാരും മാറിയോ ആവോ.
ഇവിടത്തെപ്പോലെ അവിടെ ആകാന്‍ പറ്റില്ല എന്നറിയാം, എന്നാലും മനുഷ്യനു മനുഷ്യനോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുത്താനാവില്ലേ ഏതു നാടായാലും? രാവിലെ സ്വന്തം കാശു കൊടുത്തു ബസ്സില്‍ കയറുന്ന യാത്രക്കാരനു പോകേണ്ടത് ജോലിസ്ഥലത്താവാം, സ്കൂളില്‍ ആവാം, ഒരു പക്ഷേ അത്യാസന്ന നിലയില്‍ പ്രതീക്ഷയറ്റു കിടക്കുന്ന ഒരു രോഗിയുടെ അടുത്താവാം, എവിടെയായാലും മുഖത്തു നോക്കുമ്പോള്‍ അവര്‍ക്കു കിട്ടുന്ന ആ ഒരു മന്ദഹാസത്തിനു വലിയ വിലയുണ്ട്.
മലയാളിയുടെ സ്വന്തം ലാലേട്ടന്‍ ആ പരസ്യത്തില്‍ പറയുന്നതുപോലെ, ഒന്നു ശ്രമിക്കൂ, "പുഞ്ചിരിക്കൂ പരസ്പരം ".