Friday, March 10, 2017

ഓരോ ജൂലൈ മാസവും എനിക്കു പുനര്‍ജനികളാണ്. ഇവിടെ മധ്യവേനല്‍ അവധിക്കാലമായതുകൊണ്ട് നാട്ടിലേക്കു പോകാന്‍ കിട്ടുന്ന സുവര്‍ണാവസരങ്ങള്‍ആണ് അത്. അവസരത്തിനൊത്ത് ഉയരുന്ന വിമാന ടിക്കറ്റ്‌ തുക വല്ലപ്പോഴും നമ്മെ നോക്കി പല്ലിളിക്കുമെങ്കിലും രണ്ടുവർഷത്തിലൊരിക്കൽ  നാട്ടിലോട്ടു ഒരു തീര്‍ഥാടനം നടത്താറുണ്ട്‌. ഇത്തവണത്തെ ജൂലൈ ആ ഭാഗ്യം എനിക്കു തന്ന് മാടിവിളിച്ചുകൊണ്ടിരിക്കുന്നു.

ടിക്കറ്റ്‌ എടുത്തുകഴിഞ്ഞാല്‍, കഴിഞ്ഞ ദിവസം രാജീവേട്ടന്‍ എഴുതിയതുപോലെ, മറ്റു കുറേ ചടങ്ങുകള്‍ കൂടി ഞങ്ങള്‍ പ്രവാസികള്‍ക്കുണ്ട്.  ഏതു കടയില്‍ ചെന്നാലും അവിടെക്കാണുന്ന ബൊമ്മകളില്‍ നമ്മുടെ പ്രിയപ്പെട്ടവരെ സങ്കല്‍പിച്ചു അവര്‍ക്കായി ഓരോന്നു വാങ്ങിക്കൂട്ടുക, ജോലിസ്ഥലത്തേക്ക് അങ്ങോട്ടും  ഇങ്ങോട്ടുമുള്ള യാത്രകളില്‍ വെറുതെ അവധിക്കാലപരിപാടികള്‍ കണക്കുകൂട്ടുക, (അതില്‍ പത്തു ശതമാനം പോലും പ്രാവര്‍ത്തികമാകില്ലെങ്കിലും), പിന്നെ നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചു നമ്മുടെ വരവ് നേരത്തെ തന്നെ അറിയിക്കുക അങ്ങനെ പലതും.

അങ്ങനെ ടിക്കറ്റ്‌ എടുത്തുകഴിഞ്ഞപ്പോള്‍ പതിവുപോലെ കഴിഞ്ഞദിവസം ഞാന്‍ പഴയ ഡയറി തപ്പിയെടുത്തു ഓരോരുത്തരെയായി നാട്ടില്‍ വിളിച്ച് എന്‍റെ വരവറിയിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ ഇന്ദിരാ ആന്‍റിയെ  വിളിച്ചപ്പോള്‍ , ആന്‍റിയുടെ ശബ്ദതിനെന്തോ പഴയ പ്രസരിപ്പില്ല. ആകെ എന്തോ സങ്കടം പോലെ.

"മോള്‍ക്ക് അവിടെ സുഖം ആണോ? "  , ആ ചോദ്യത്തിന് പതിവുപോലെ , " ആ, നന്നായി പോകുന്നു ആന്‍റി" എന്നു ഞാന്‍.  ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ആന്‍റി ചോദിച്ചു, " മോള്‍ എത്ര ഭംഗിയായി കള്ളം പറയുന്നു. എനിക്കറിയാം നിനക്കവിടെ വല്യ പാടാണെന്ന്". ഞാന്‍ അമ്പരന്നുപോയി. ആന്‍റി തുടര്‍ന്നു, " അങ്കിള്‍ പറഞ്ഞല്ലോ, നീ എന്തൊക്കെയോ എഴുതുന്നുണ്ട്, ഫേസ് ബുക്കിലോ മറ്റോ, നിന്‍റെ അനുഭവങ്ങള്‍, ജീവിതം ആകെ താറുമാറാണ് എന്നൊക്കെ" എന്താണ് സംഭവിക്കുന്നതെന്ന് അപ്പോള്‍ എനിക്കു മനസ്സിലായി. "അങ്ങനൊന്നുമില്ല ആന്‍റി, അതൊക്കെ വെറും കഥകളാണ്, കഥയുള്ള കഥയില്ലായ്മകളാണ്" പിന്നെയും എന്തൊക്കെയോ ഞാന്‍ പറഞ്ഞു, മൂളിമൂളി കേട്ടതല്ലാതെ അപ്പുറത്തുനിന്നും കാര്യമായ പ്രതികരണം എനിക്കു കിട്ടിയില്ല.

ഫോണ്‍ വച്ചു തിരിയുമ്പോള്‍ ഞാന്‍ ഓര്‍ത്തു, അവധിക്കാലത്തെക്കുള്ള എന്‍റെ പ്രവര്‍ത്തനപട്ടികയില്‍ ഒരെണ്ണം കൂടി ആയിരിക്കുന്നു. എത്ര പേരോട് വിശദീകരണം പറയണം എന്നു മാത്രം ഇനി ആലോചിച്ചാല്‍ മതി. സ്വയംകൃതാനര്‍ത്ഥം, അത്ര തന്നെ.

തല്‍കാലത്തേക്ക് ഇത് ഭര്‍ത്താവിനോടു പറയേണ്ട എന്നു ഞാന്‍ തീരുമാനിച്ചു. എന്‍റെ കഥാപാത്രങ്ങളുടെ  ഭാരം പേറാന്‍ വിധിക്കപ്പെട്ട ആ പാവത്തിന്‍റെ  ഒരു സായാഹ്നം വെറുതെ നഷ്ടമാക്കെണ്ടല്ലോ.

എന്തായാലും ഇനി മുതല്‍ ഒരു ഡിസ്ക്ലൈമര്‍ ഇടുകയാണ്, " എന്‍റെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല, എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കില്‍ അതു യാദൃശ്ചികം മാത്രം. ഇത് എന്‍റെ ജീവചരിത്രവുമല്ല"

മനസ്സമാധാനം, അതാണല്ലോ വലുത്..