Sunday, February 19, 2017

മൈ ലൈഫ് ഈസ് മൈ വൈഫ് ..


വല്ലപ്പോഴും ആണ് കാൽഗരിയിൽ ഒരു മലയാളം സിനിമ വരുന്നത്. എപ്പോൾ വന്നാലും എന്റെ കുഞ്ഞനിയൻ സന്ദീപ് കൃത്യമായി ഞങ്ങളെ അറിയിക്കുകയും ചെയ്യും. അങ്ങനെയാണ് ഇന്നലെ ഉച്ചകഴിഞ്ഞു "മുന്തിരിവള്ളികൾ തളിർക്കുമ്പോൾ" കാണാൻ ഇറങ്ങിയത്.

ഒരു സിനിമ മുഴുവൻ കണ്ടിരിക്കുക എന്നെ സംബന്ധിച്ചിടത്തോളം വളരെ ക്ലേശകരമായ പണിയാണ്. എനിക്കതിനുള്ള ക്ഷമയില്ല എന്നതു തന്നെ കാരണം. എന്നിരുന്നാലും കഴിയുമ്പോൾ എല്ലാം മക്കളെയും കൂട്ടി ഞങ്ങൾ ഇറങ്ങാറുണ്ട്. അതിനു പിന്നിൽ ഒരു ഗൂഢോദ്ദേശ്യവും ഉണ്ടെന്നു കൂട്ടിക്കോളൂ. അത് മറ്റൊന്നുമല്ല, മലയാളികളുടെ ഒരു വലിയ കൂട്ടം കാണാൻ കിട്ടുന്നതു മിക്കവാറും അവിടെയാണ്. കുറെ മലയാളം കേൾക്കാം, പുതിയ കുറേപ്പേരെ പരിചയപ്പെടാം, അങ്ങനെ തികച്ചും സ്വാർത്ഥമായ ചില ഉദ്ദേശങ്ങളുമായാണ് ഞാൻ ഈ സാഹസത്തിനു മുതിരുന്നത്.

പോകുന്നവഴി ചെറുതായി മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. ആ കാഴ്ച നല്ല ഭംഗിയാണ് , നമ്മുടെ മുഖത്തേക്ക് നനുത്തമഞ്ഞിൻ കണങ്ങൾ പാറിവീഴുന്നതുപോലെ. ഞങ്ങൾക്ക് രണ്ടാൾക്കും ഇത്തരം ഡ്രൈവ് വല്യ ഇഷ്ടമാണ്. മാത്രമല്ല , കാണാൻ പോകുന്ന പൂരത്തെക്കുറിച്ചുള്ള ഒരു സന്തോഷവും ഉള്ളിലുണ്ടായിരുന്നു.

അവിടെയെത്തുമ്പോൾ , സാമാന്യം നല്ല തിരക്കുണ്ട്. ടിക്കറ്റ് കൗണ്ടറിൽ തെളിഞ്ഞ ചിരിയുമായി സന്ദീപ് നിൽക്കുന്നുമുണ്ട് . പരിചയമുള്ള ഒന്ന് രണ്ടു മുഖങ്ങൾ എന്നെ നോക്കി ചിരിച്ചു, കുശലം പറഞ്ഞു. ഒട്ടു മിക്കവരെയും പരിചയമില്ല. എന്നാലും ഇവരെല്ലാം മലയാളികൾ ആണല്ലോ എന്ന ധൈര്യത്തിൽ ഞാൻ ഒന്നു രണ്ടു സ്ത്രീ ജനങ്ങളെ നോക്കി പുഞ്ചിരിച്ചു. അവരുടെ മുഖത്തെ ഭാവം കണ്ടപ്പോൾ എനിക്കൊരു സംശയം. എനിക്കെന്തോ കുഴപ്പമുണ്ടോ? ഞാൻ തിരിഞ്ഞു മോളോടു ചോദിച്ചു, "അമ്മയെക്കണ്ടാൽ എന്തെങ്കിലും പ്രശ്നമുണ്ടോ? " . "ഈ അമ്മക്കെന്താ?" എന്ന പതിവു അസഹിഷ്ണുതാ പ്രകടനവുമായി അവൾ... 

വീണ്ടും ഞാൻ അവരെ നോക്കി ചിരിച്ചു, ഇല്ല, അവർ ചിരിക്കുന്നില്ല. പകരം ഒരു നിർവികാര ഭാവത്തിൽ നില്കുന്നു. ആ ശ്രമം മതിയാക്കി മറ്റു രണ്ടുപേരോടു ഞാൻ "ഹലോ" പറഞ്ഞു. ഇല്ല, അതും ഒരു പാഴ്ശ്രമം.  മിക്കവരും അങ്ങനെ തന്നെ . അക്ഷമയോടെ സിനിമ തുടങ്ങാൻ കാത്തുനിൽക്കുന്നു . പരസ്പരം നോക്കുന്നതുപോലും ഇല്ല.

എനിക്കൊരു കാര്യം മനസ്സിലായി, കാണുമ്പോൾ ചിരിക്കുക, പരിചയപ്പെടുക എന്നതൊക്കെ  പഴഞ്ചൻ ആചാരങ്ങളാണ് മിക്ക മലയാളികൾക്കും . സ്വയം തീർത്ത ഒരു ചുറ്റുമതിലിനുള്ളിൽ അവർ സ്വയം രാജാക്കന്മാരായി ജീവിക്കുന്നു.  പരസ്പരം ഒന്ന് ചിരിക്കാൻ പോലും ആ ജാഡ അവരെ സമ്മതിക്കുന്നില്ല. 

ഭാഗ്യത്തിന്, സിനിമ തുടങ്ങാൻ സമയമായി . എല്ലാവരും തിരക്കിട്ട് ഇരിപ്പിടങ്ങളിലേക്ക്. ഞാനും ഒരു നിർവികാരഭാവം എടുത്തണിഞ്ഞു ശ്വാസം മുട്ടി . സ്‌ക്രീനിൽ പച്ചപ്പുനിറഞ്ഞ നാട്ടിൻപുറം തെളിഞ്ഞപ്പോൾ അഭിമാനത്തോടെ ഞാൻ മോനോടു പറഞ്ഞു " നമ്മുടെ നാടാണ്. ഇപ്പോഴും  എത്ര സുന്ദരമാണ് " മനസ്സിൽ ഞാൻ കൂട്ടിച്ചേർത്തു, "നാട്ടുകാരുടെ മനസ്സിന് ആ സൗന്ദര്യം കൈമോശം വന്നെങ്കിലും ".