Monday, February 13, 2017

എന്ടെ നന്മമരങ്ങൾ..

എഴുതാനിരിക്കുമ്പോൾ , "ഇന്നെന്താണാവോ സംഭവിച്ചത്" എന്ന നോട്ടം എന്റെ ചുറ്റും ഇങ്ങനെ പാറിനടക്കുന്നുണ്ട്. അതോ ഇനിയിപ്പോൾ "പ്രണയദിനസന്ദേശം " വല്ലതുമാണോ ആവോ എന്ന സന്ദേഹവും ആ നോട്ടം പങ്കുവെക്കുന്നുണ്ട്.

ഇതൊന്നുമല്ല ഇന്നത്തെ എഴുത്തിന്റെ കാരണം. കുറച്ചു ദിവസങ്ങളായുള്ള എഴുത്തിന്റെ ഒരു ഗതി കണ്ടിട്ടാവണം "'അമ്മ ഒരു ഫെമിനിസ്റ്റ് ആണോ" എന്ന ചോദ്യം മകൾ ചോദിച്ചത്. ഞാൻ ഒരു ഫെമിനിസ്റ്റ് അല്ലെന്നു മാത്രമല്ല പുരുഷന്റെ തലയെടുപ്പിലും ആ കരുതലിലും  സൗഹൃദത്തിലും വിശ്വസിക്കുന്ന ഒരു സാധാരണ വനിതയാണെന്നു ആവർത്തിച്ചു പറഞ്ഞെങ്കിലും അവൾക്കത് മനസ്സിലായോ എന്നൊരു സംശയം.

ഒരു പക്ഷെ എന്റെ വായനക്കാർക്കും ഈ ചോദ്യം ബാക്കിനില്കുന്നുണ്ടാവും എന്ന തിരിച്ചറിവിൽ നിന്നും എന്റെ ജീവിതത്തിലെ  നന്മമരങ്ങളായ ആ മൂന്നു ആൺപിറന്നവരെക്കുറിച്ചാണ് ഈ കുറിപ്പ് .

തീർച്ചയായും മറ്റേതൊരു പെൺകുട്ടിയെപ്പോലെയും എന്റെ ആദ്യത്തെ ആൺസുഹൃത്ത് എന്റെ പിതാവുതന്നെ. ഒരിക്കൽപ്പോലും  ഒരു പെൺകുട്ടിയുടെ പരിമിതികളിൽ എന്നെ തളച്ചിടാൻ ഒരുക്കമല്ലാതിരുന്ന ഒരു സ്കൂൾ അദ്ധ്യാപകൻ. കാതങ്ങൾ അകലെയാണെങ്കിലും എന്റെ പരിഭവം പറച്ചിലുകൾക്കൊടുവിൽ "സാരമില്ല " എന്ന ഫോണിന്റെ അങ്ങേത്തലക്കലെ ആ സ്വരം എന്റെ സർവ്വരോഗസംഹാരിയാണ്.

ഇനിയൊരാൾ, ചെറുപ്പത്തിൽ വളരെ കുസൃതിയും മുതിർന്നപ്പോൾ വളരെ മാന്യനും ആയ എന്റെ കുഞ്ഞനുജനാണ്.ഞാൻ നടത്തുന്ന ഈ വാചകക്കസർത്തുകളിൽ അവൻ വിശ്വസിക്കുന്നില്ലെങ്കിലും വളരെകുറഞ്ഞ  വാക്കുകളിലൂടെയും പതിഞ്ഞ ചിരിയിലൂടെയും ഒരു മൂളലിലൂടെയും അവൻ എനിക്ക് പകർന്നുതരുന്ന സ്നേഹത്തിന്റെ കരുതൽ എന്റെ നെഞ്ചിനുള്ളിലെ ആത്മവിശ്വാസമാണ്.

ക്യാനഡയിലേക്കുള്ള പറിച്ചുനടലിൽ ഈ രണ്ടുസാമീപ്യങ്ങളും എനിക്ക് കൈമോശം വന്നുവെങ്കിലും ഒരു വലിയ നന്മമരം അതിന്റെ ശിഖരങ്ങൾ വിരിച്ചു ഈ മഞ്ഞിലും വെയിലിലും എന്നെ ചേർത്തുനിർത്തിക്കൊണ്ടിരിക്കുന്നു. ഒരു ഭർത്താവിന്റെ അധികാരം അടിച്ചേൽപ്പിക്കേണ്ടതല്ല എന്നു വിശ്വസിക്കുന്ന ഒരാൾ. സ്നേഹം പ്രകടിപ്പിക്കാനുള്ളതാണെന്നും ഓരോ സങ്കടവും കഴിഞ്ഞുപോകുന്ന നിമിഷങ്ങളാണെന്നും കരുതുന്ന ഒരാൾ. ജീവിതത്തെ സങ്കീർണമായിക്കാണാതെ ലളിതമായി ചിന്തിക്കാൻ എന്നെ ഓർമപ്പെടുത്തുന്ന ഒരാൾ, ഓരോ നിമിഷവും ജീവിച്ചുതീർക്കണമെന്നു കരുതുന്ന , നമ്മളുടെ കാൽപാടുകൾ അവശേഷിപ്പിച്ചു കടന്നുപോകണമെന്നു നിർബന്ധമുള്ള ഒരാൾ..

ഒന്നു തിരിഞ്ഞുനോക്കിയാൽ ഓരോ പുരുഷനും ആ വീട്ടിലെ നന്മമരങ്ങളാണ്, അവർ അച്ഛനായും സഹോദരനായും ഭർത്താവായും സുഹൃത്തായും ഓരോ വേഷങ്ങളിൽ പകർന്നാട്ടം നടത്തുകയാണ്... ഈ വലിയ മസിലുകൾക്കും കാരിരുമ്പുപോലുള്ള ശരീരത്തിനും ഉള്ളിൽ ഒരു പുഞ്ചിരികൊണ്ടു സാന്ത്വനിപ്പിക്കാവുന്ന ഒരു ജീവിതത്തിന്റെ ഉടമസ്ഥർ.. ഈ ലോകത്തിലെ  അപകടങ്ങളിൽ നിന്നും നമ്മെ  കാക്കുന്ന കാവൽക്കാർ മാത്രമല്ല അവർ.. വളരെയേറെ ആഘോഷിക്കപ്പെടുന്ന സ്ത്രീജീവിതങ്ങളുടെ യഥാർത്ഥ തിരക്കഥാകൃത്തുക്കൾ കൂടിയാണ്...

എന്ടെ  വീട്ടിലെ ആ നന്മമരത്തിനാണ് ഈ സമർപ്പണം..