Saturday, May 18, 2019

ജനാല വിരികൾ മാറ്റി പുറത്തേയ്ക്കു നോക്കുമ്പോൾ നിലമൊക്കെ നനഞ്ഞുകിടക്കുന്നു. മഴ പെയ്തുകൊണ്ടിരിക്കുകയാണ്, നേർത്ത ശബ്ദം പോലുമില്ലാതെ . എത്ര നിശ്ശബ്ദമായാണ് ഇവിടെ മഴ പെയ്തുതോരുന്നത് !! മണ്ണിൽ ഒരു ചെറിയ നനവുമാത്രം അവശേഷിപ്പിച്ചു അത് പെയ്തൊഴിയുന്നു, ചില ജീവിതങ്ങൾ പോലെ, ഒട്ടും ആരവങ്ങളില്ലാതെ.

തിരികെ വന്നിരുന്ന് വീണ്ടും ഫോണെടുത്തുനോക്കി . രാത്രി വൈകിവന്ന മെസ്സേജിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല . സ്ഥായിയായുള്ള പുഞ്ചിരിയുമായിരിക്കുന്ന രവി സാറിന്റെ മുഖവും, അതിനു താഴെ "പോയി " എന്ന ഒറ്റ വരിയും. സഹപ്രവർത്തകൻ എന്നതിലുപരി കലർപ്പില്ലാത്ത സൗഹൃദത്തിന്റെ കണ്ണികളിൽ ഒരാളായ മനോജാണ്, ബന്ധങ്ങളോടുള്ള എന്റെ ദൗർബല്യം നന്നായറിയുന്നതു കൊണ്ട് ഒട്ടു മിക്ക വിവരങ്ങളും നാട്ടിൽനിന്നും എന്നെ അറിയിക്കുന്നത്.

ചില മനുഷ്യർ നമുക്ക് ആരാണ്  എന്ന ചോദ്യത്തിന് അവർ ജീവിച്ചിരിക്കുമ്പോൾ തീരെ പ്രസക്തിയില്ല. എന്നാൽ പെട്ടെന്നൊരു ദിവസം അവരിരുന്ന ഇരിപ്പിടം ശൂന്യമാവുമ്പോൾ "ആരായിരുന്നു " എന്ന ആ ചോദ്യം വളരെ പ്രസക്തമാവുന്നു . രവിസാറും ഒരു പുഞ്ചിരി മാത്രം ബാക്കിയാക്കി ഇരിപ്പിടമൊഴിയുമ്പോൾ വീണ്ടും വീണ്ടും ആ ചോദ്യം എന്നിൽ ഉയരുന്നുണ്ട് .

ഏകദേശം പതിനേഴു വർഷങ്ങൾക്കു മുൻപാണ് സാറിനെ പരിചയപ്പെടുന്നത് ,  ഓഫീസിലെ ഏറ്റവും മുതിർന്ന സഹപ്രവർത്തകൻ. സദാസമയം മുഖത്തൊരു പുഞ്ചിരിയുമായി സൗമ്യമായി സംസാരിച്ചിരുന്ന ഒരാൾ . ജീവിതത്തിൽ നേരിട്ട പല പ്രതിസന്ധികളെയും കുറിച്ച് ഒരു മടിയും കൂടാതെ ഒരു ചെറുചിരിയോടെ മാത്രം സംസാരിച്ചിരുന്നയാൾ . എന്റെ പല ആവലാതികൾക്കും ഞൊടിയിടയിൽ പരിഹാരം നിർദ്ദേശിച്ചു എന്നെ പലപ്പോഴും അദ്‌ഭുതപ്പെടുത്തിയ ഒരാൾ . യോഗയും മെഡിറ്റേഷനും ഞാനുൾപ്പെടെ പലർക്കും പരിചയപ്പെടുത്തിക്കൊടുത്തയാൾ .

സാറിന്റെ കുടുംബവുമായി അടുത്തതും വളരെപ്പെട്ടെന്നായിരുന്നു . മായേച്ചി  എനിക്ക് അടുത്ത സുഹൃത്തും ചേച്ചിയുമൊക്കെയായിരുന്നു . റഫി അടുത്തില്ലാതെ മോളെയും കൊണ്ട് ഒറ്റയ്ക്ക് താമസിച്ചിരുന്ന സമയങ്ങളിൽ ഒരു ഫോൺ കോളിനപ്പുറം ചേച്ചി ഉണ്ടെന്നത് വലിയൊരു ആത്മവിശ്വാസമായിരുന്നു.

ഇവിടെയെത്തിയപ്പോഴും ആ ബന്ധത്തിന് ഒട്ടും കോട്ടം തട്ടിയില്ല. വിളിയുടെ എണ്ണം കുറഞ്ഞെങ്കിലും വിളിക്കുമ്പോഴുള്ള സ്നേഹാന്വേഷണങ്ങൾക്കു ഒരു കുറവുമുണ്ടായില്ല . ഓരോ തവണയും പറയും , "യോഗയും മെഡിറ്റേഷനുമൊക്കെ  മുടങ്ങാതെ ചെയ്യൂ , സ്ട്രെസ്സ് മാനേജ്മെന്റിന് നല്ലതാണ്". ഒരിക്കൽ വിളിച്ചപ്പോൾ മായേച്ചി പറഞ്ഞു സാർ ശ്രീലങ്കയിലാണ് , സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്ന എൽ ടി ടി തീവ്രവാദികൾക്കുള്ള ക്യാമ്പുകളിൽ വിപസ്സന മെഡിറ്റേഷൻ നടത്തുകയാണ് എന്ന്. പിന്നീട് നാട്ടിലെത്തിയപ്പോൾ പഴയ സഹപ്രവർത്തകരുടെ കൂട്ടായ്മയിൽ സാറും ചേച്ചിയും എത്തിയിരുന്നു , "എഴുത്തൊക്കെ വായിക്കാറുണ്ട്ട്ടോ " എന്ന് ചേർത്തുനിർത്തി വാത്സല്യപൂർവ്വം മായേച്ചി പറഞ്ഞു , "സാറിനു മാത്രം ഒരു മാറ്റവുമില്ലെന്നു റഫി അത്ഭുതപ്പെട്ടപ്പോൾ "ടെൻഷനൊന്നും മനസ്സിലേക്ക് കയറ്റാതെ നോക്കിയാൽ മതി " എന്ന് സാർ ഉപദേശിച്ചുകൊടുത്തു. പിന്നീട് പല പ്രാവശ്യം നാട്ടിലെത്തിയപ്പോഴും കാണാൻ കഴിഞ്ഞില്ല .

ജോലിയുടെ സ്ട്രെസ്സ്  വല്ലാതെ കൂടിയ അടുത്ത നാളുകളിലൊന്നിൽ പെട്ടെന്നാണ് സാറിനെക്കുറിച്ചോർത്തത്, ഉടനെ തന്നെ ഒരു മെസ്സേജ് അയച്ചു "എനിക്കൊന്നു സംസാരിക്കണം, സൗകര്യപ്രദമായ ഒരു സമയം പറഞ്ഞാൽ ഞാൻ വിളിക്കാം" . അതിന് മറുപടി വന്നില്ല , എന്റെ ഇൻബോക്സിൽ ആ മെസ്സേജിപ്പോഴും അനാഥമായിക്കിടക്കുന്നു. ആ നമ്പറിൽ വിളിക്കുമ്പോൾ അങ്ങേത്തലയ്ക്കൽ നിന്ന് ഒരു ചിരിയോടെ , "എന്താണ് കുട്ടീ , സുഖമല്ലേ ?" എന്ന ചോദ്യം കേൾക്കില്ല എന്ന് എനിക്കിനിയും ബോധ്യപ്പെടേണ്ടിയിരിക്കുന്നു. .

ഭൂമിയുടെ ഇങ്ങേയറ്റത്തിരിക്കുമ്പോൾ എത്രയെത്ര നഷ്ടങ്ങളാണ് ഇങ്ങനെ സങ്കടപ്പെടുത്തുന്നത്. കാണാമറയാതിരിക്കുന്നതുകൊണ്ടാവാം അവ ഇത്ര ആഴത്തിൽ മനസ്സിനെ സ്പർശിക്കുന്നത്.

നമ്മുടെ ജീവിതത്തിൽ ഓരോ വ്യക്തിയെയും കണ്ടുമുട്ടുന്നതിന് ഓരോ കാരണങ്ങളുണ്ട് എന്ന് എന്റെയൊരു ചൈനീസ് സഹപ്രവർത്തക പറയാറുണ്ട്. അവരുടെ ഒരു വിശ്വാസമാണത് , ഓരോരുത്തർക്കും നമ്മുടെ ജീവിതത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു റോളുണ്ട്, നാം എത്ര ആലോചിച്ചാലും മനസ്സിലാക്കാൻ കഴിയാത്ത ഒന്ന് . കണ്ടുമുട്ടിയില്ലെങ്കിൽ എന്താകുമായിരുന്നുവെന്നോ അല്ലെങ്കിൽ ഒഴിവാക്കാമായിരുന്നുവെന്നോ ചിന്തിക്കാമെന്നല്ലാതെ അതിന് സാധിക്കാത്തവണ്ണം ജീവിതത്തോട് ഇഴചേർന്നുകിടക്കുന്ന ചിലർ. മിക്കപ്പോഴും  താത്കാലികമായോ അല്ലെങ്കിൽ എന്നെന്നേക്കുമായോ അവർ പടിയിറങ്ങിപ്പോകുമ്പോഴാണ് എന്തിനായിരുന്നു അവർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നതെന്ന് നാം ചിന്തിക്കുന്നത്. അതിനുള്ള ഉത്തരം അവ്യക്തമായെങ്കിലും നമ്മുടെ ഉള്ളിൽ തെളിയുന്നത് .

ഇത്തരം വാർത്തകൾ തേടിയെത്തുമ്പോൾ ഞാൻ ആദ്യം ചിന്തിക്കുക കടന്നു പോയവരോട് ഞാൻ നീതി പുലർത്തിയിട്ടുണ്ടോ എന്നാണ്. ബന്ധങ്ങൾ ആത്മാർഥമായിരുന്നുവോ അൽപ്പം കൂടി സ്നേഹിക്കാമായിരുന്നുവോ തുടങ്ങിയ ചിന്തകളൊക്കെ അപ്രസക്തമെങ്കിലും എന്റെ നെഞ്ചിൽ നിന്നും ഉയർന്നു കേൾക്കാറുണ്ട് . തിരുത്തലുകൾക്ക് അവസ്സരം തരാത്തവിധം പൊടുന്നനെ അപ്രത്യക്ഷമായി എന്നെ കുറ്റബോധത്തിലിട്ടു നോവിക്കാറുമുണ്ട് . എത്ര തിരക്കിലും നാട്ടിലെത്തിയപ്പോൾ ഒന്ന് കാണാമായിരുന്നു എന്നു തോന്നിപ്പിച്ചാണ് ചിലപ്പോൾ ചിലർ മറഞ്ഞുപോവുന്നത് . ആവും വിധം  നന്നായി സ്നേഹിച്ചു  എന്ന് അപൂർവ്വം ചിലപ്പോൾ സ്വയം ആശ്വസിക്കാറുമുണ്ട്

മനസ്സിൽ നല്ല ഓർമ്മകൾ അവശേഷിപ്പിച്ചു കടന്നുപോകുന്നവർ ഭാഗ്യവാന്മാർ. ജീവിതം കൊണ്ട് നിങ്ങൾ എന്തുചെയ്തു എന്ന സൃഷ്ടാവിന്റെ  ചോദ്യത്തിനുമുന്നിൽ നിവർന്നുനിന്നു അങ്ങു ഭൂമിയിൽ തന്നെക്കുറിച്ചോർത്തു സങ്കടപ്പെടുന്നവരെ , തന്റെ ഓർമ്മകളിൽ ജീവിക്കുന്നവരെ അവർക്കു ചൂണ്ടിക്കാണിച്ചുകൊടുക്കാമല്ലോ .

ഓരോ മരണവാർത്തയും എനിക്ക് ഒരു ഓർമ്മപ്പെടുത്തലാണ്, ജീവിതത്തിൽ ചെയ്തുതീർക്കേണ്ട നന്മകളുടെ , ബാക്കി വെയ്ക്കരുതാത്ത ഉൾപ്പകകളുടെ , പറഞ്ഞു തീർക്കേണ്ടുന്ന പ്രശ്നങ്ങളുടെ , പകുത്തു നൽകിയില്ലെങ്കിൽ പാഴായിപ്പോകുന്ന സ്നേഹത്തണലുകളുടെ.

എനിയ്ക്ക് അതൊരു ആത്മപരിശോധനക്കുള്ള അവസ്സരം കൂടിയാണ്.  ക്ഷമിക്കാൻ മടി തോന്നുമ്പോഴും "എത്ര നാൾ " എന്ന ചിന്തയിൽ മനസ്സിൽ നിന്നും അമർഷത്തെ പടിയിറക്കിക്കളയാൻ തീരുമാനിക്കുന്ന നിമിഷങ്ങൾ . ഒട്ടും സമയമില്ലെങ്കിലും ഇപ്പോൾ ചെയ്തുകൊടുത്തില്ലെങ്കിൽ ഇനിക്കഴിഞ്ഞില്ലെങ്കിലോ എന്ന ചിന്തയുണർത്താൻ സഹായിക്കുന്ന നേരങ്ങൾ. ചിലപുഞ്ചിരികൾ ആത്മസംതൃപ്തി തരുന്ന സമയങ്ങൾ .

വീണ്ടും ഇൻബോക്സ് എടുത്തു മറുപടിയില്ലാത്ത ആ മെസ്സേജ് ഞാൻ വായിച്ചു . രവിസാറിന്റെ നമ്പർ ഒന്നുകൂടി നോക്കി .

ജീവിതത്തിൽ അങ്ങനെ എത്രയെത്ര നമ്പറുകളാണ് നിശബ്ദമായിപ്പോവുന്നത്.. ഒരിയ്ക്കലും അങ്ങനെയാവില്ലെന്ന് നമ്മൾ കരുതുന്നവ. നമ്മളുടെ ഓട്ടത്തിനിടയിൽ പലപ്പോഴും നാം മറന്നുപോവുകയും പിന്നീട് ഒരു മെസ്സേജിന്റെയോ വിളിയുടെയോ രൂപത്തിൽ നമ്മളിലേക്ക് ഇരച്ചുകയറി ശൂന്യമായ ഇരിപ്പിടങ്ങൾ ബാക്കിയാക്കി നമ്മളെ സങ്കടപ്പെടുത്തുകയും ചെയ്യുന്ന നമ്പറുകൾ , ഓർമ്മകൾ മാത്രമായി മാറുന്നവർ .

ഡെന്നിസ് അറയ്ക്കൽ എഴുതിയതുപോലെ , മെല്ലെമെല്ലെ അവരുടെ ഓർമ്മകളും നരച്ചുപോവും. എങ്കിലും ചില നിമിഷങ്ങളിൽ നമ്മൾ ആഗ്രഹിക്കും , ആ നമ്പറിൽ നിന്നൊരു വിളി വന്നിരുന്നുവെങ്കിൽ .....