Saturday, May 11, 2019

സാധാരണയായി വെള്ളിയാഴ്ച്ച രാത്രികളിലാണ് എഴുതാൻ ഇരിക്കുക . വ്രതശുദ്ധിയുടെ നാളുകളുമായി റമദാന്‍ വന്നെത്തിയതുകൊണ്ട് പതിവു ടൈംടേബിളുകൾക്കൊക്കെ മാറ്റങ്ങൾ വന്നു. പാതിരാത്രിവരെ നീണ്ട പ്രാർത്ഥനകൾക്കും അതിനുശേഷം പള്ളിമുറ്റത്തെ സൗഹൃദ സംഭാഷണങ്ങൾക്കും ശേഷം വീടെത്തിയപ്പോൾ ഏറെ വൈകി . പിന്നെ എഴുതാനിരിക്കാനുള്ള ഊർജ്ജം തീരെ ബാക്കിയില്ലാതിരുന്നതിനാൽ അതിനു തുനിഞ്ഞില്ല.

രാവിലെ,  ഇരിക്കുന്ന സ്ഥലത്തുനിന്നും മാറിയിരുന്ന് എഴുതാമെന്നു കരുതി ലാപ്ടോപ്പെടുത്തപ്പോൾ ആണ്‌  കണ്ടത്, അതിനടിയിൽ ഒരു നീണ്ട പേപ്പർ , എടുത്തുനോക്കി , മോന്റെ കുസൃതിച്ചിരി നിറഞ്ഞ ഒരു ചിത്രം , അതിനു ചുറ്റും "ഹാപ്പി മദേഴ്‌സ് ഡേ , അമ്മാ, ലോകത്തിൽ ഏറ്റവും അമൂല്യമായത്  അമ്മയാണ്" പിന്നെ   അവന് ആവുന്നഭാഷയിൽ കുറേ നല്ല വാക്കുകളും . നാളെ മാതൃദിനം ആയതുകൊണ്ട് എനിക്ക് "സർപ്രൈസ് " തരാൻ ഒളിച്ചുവച്ചിരിക്കുന്നതാണ്.

ഇത്തരം ദിവസ്സങ്ങളിലൊന്നും വലിയ വിശ്വാസമില്ലെങ്കിലും ഇന്നെന്തോ അതു കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി . പിറന്നു വീഴുമ്പോഴും ആ കൈപിടിച്ച് പിച്ച വെയ്ക്കുമ്പോഴും ഇടയ്ക്ക് ആ പിടി വിടുവിച്ചു ജീവിതപ്പടവുകൾ ഓടിക്കയറുമ്പോഴും ഒക്കെ അമ്മയുള്ളിടത്തോളം കാലം എല്ലാ ദിവസ്സവും അമ്മ ദിവസ്സങ്ങളാണ്. തിരക്കിനിടയിൽ ഒന്ന് തിരിഞ്ഞുനിന്ന് അതുറപ്പുവരുത്താൻ എപ്പോഴെങ്കിലും ഇത്തരം "ദിന"ങ്ങൾ സഹായിച്ചുകൂടായ്കയില്ല .

ഇന്നലെ ഓഫീസിൽനിന്നും മടങ്ങുന്ന വഴിയ്ക്കാണ്   ഇന്ദുവിന്റെ  വീട്ടിൽക്കയറിയത്  , അമ്മ വന്നിട്ടുണ്ട് നാട്ടിൽനിന്നും.ഇത്രദൂരം യാത്ര ചെയ്തിട്ട് എങ്ങനെയുണ്ട് അമ്മേ എന്ന ചോദ്യത്തിന് , "നന്നായിരുന്നു മോളെ, വേദനകളൊന്നും ഉണ്ടായില്ല , പക്ഷേ ഇവളാകെ ക്ഷീണിച്ചു , തനിയെ പെട്ടിളൊക്കെ എടുത്ത് എന്റെ കുട്ടി ക്ഷീണിച്ചു , എന്നെ ശ്രദ്ധിക്കുന്ന തിരക്കിൽ ആഹാരംപോലും മര്യാദയ്ക്ക് കഴിച്ചില്ല" എന്ന് പറഞ്ഞു ഇന്ദുവിനെ നോക്കി പരിതപിച്ചു . ഞാനുൾപ്പടെ  മറ്റാരുടെയും മുഖത്ത് ആ പരിഗണന ഉണ്ടായിരുന്നില്ല. ഇന്ദു അഭിമാനത്തോടെയാണ് അപ്പോള്‍ പറഞ്ഞത്, "എന്നെക്കുറിച്ചു പറഞ്ഞാൽ മറ്റാർക്കു നൊന്തില്ലെങ്കിലും എന്റെ അമ്മയ്ക്ക് നോവും ".  അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി കാറിൽ കയറുമ്പോൾ അമ്മ മുറ്റത്തിറങ്ങിനിന്ന് കൈവീശുന്നുണ്ടായിരുന്നു .

വൈകിട്ട് നോമ്പുതുറയ്ക്കു സിയാദിന്റെ വീട്ടിലെത്തിയപ്പോൾ ഉമ്മ വന്നു കെട്ടിപ്പിടിച്ചു , "വല്ലാതെ ക്ഷീണിച്ചിരിക്കുന്നു , നീ എങ്ങനെ ഈ ജോലിയും ഇത്ര നീണ്ട നോമ്പും ഒരുമിച്ചു കൊണ്ടു പോകുന്നു ? ഇങ്ങോട്ടു വന്നുകൂടെ എല്ലാ ദിവസവും " എന്ന് എന്നത്തേയുംപോലെ പരിഭവിച്ചു.  "നിന്റെ ആഹാര നിയന്ത്രണങ്ങളൊന്നും നോമ്പുകാലത്തു വേണ്ട " എന്ന് ശകാരിച്ചു . വളരെ ചെറിയ പ്രായത്തിൽ ഭർത്താവ് മരണപ്പെട്ടിട്ടും പറക്കമുറ്റാത്ത മൂന്നു പിഞ്ചു  കുട്ടികളെ ചേർത്തുപിടിച്ചു  "ഇനിയൊരു വിവാഹം വേണ്ട , എന്റെ മക്കളാണ് എന്റെ ജീവിതം" എന്നു പറഞ്ഞ ആ സ്നേഹം ഇപ്പോഴും ആ കണ്ണുകളിലുണ്ട് . ജീവിതം എത്രയെത്ര അത്ഭുത കണ്ടുമുട്ടലുകളാണ് കാത്തു വെച്ചിരിക്കുന്നത്!


അമ്മമാർക്കെങ്ങിനെയാണ് ഇത്രയധികം സ്നേഹിക്കാൻ പറ്റുക? ഈ ലോകത്തിലെ സർവ്വോർജ്ജവും ആവാഹിച്ചു  സകല ജീവജാലങ്ങളോടും കിന്നരിച്ചു നടക്കുന്ന ഒരു പ്രായത്തിൽനിന്നും അമ്മയെന്ന ലേബലിലേക്ക് കാലെടുത്തു   വയ്ക്കുമ്പോൾ എവിടെനിന്നുമാണ് ഈ മാന്ത്രികശക്തി അവരെത്തേടിയെത്തുന്നത്‌? വല്ലാത്തൊരു പ്രതിഭാസം തന്നെ.

രാവിലെ ഏറെ വൈകിക്കിടന്നാലും പുലർച്ചെ എല്ലാവരും എഴുന്നേൽക്കുന്നതിനും മുമ്പേ എഴുന്നേറ്റ് ഭക്ഷണമുണ്ടാക്കി വീട്ടുജോലികളൊക്കെ തീർത്തു അടുത്ത പണിയിലേക്ക് കടക്കാൻ ഊർജ്ജം തരുന്നതും ആ ലേബൽ തന്നെ.

എന്നിട്ടും തീൻമേശയിൽ "ഉപ്പ് തീരെക്കുറഞ്ഞുപോയി , എന്തൊരു എരിവാണ് , പണ്ടത്തെപ്പോലെ ഇപ്പോൾ ഒന്നും ശരിയാവുന്നില്ല " എന്നൊക്കെ ഞെളിഞ്ഞിരുന്നു പറഞ്ഞു, തെറ്റുചെയ്ത ഒരു പ്രതിയെ ക്രോസ്സ് വിസ്താരം നടത്തുന്നതുപോലെ പറയാൻ നമുക്കൊരു ലജ്ജയും ഇല്ല . വളരെ രുചികരമായ ഭക്ഷണം ഉണ്ടാക്കുമ്പോൾ കഴിക്കുന്ന തിരക്കിൽ "അമ്മ കൂടി ഇരിക്കൂ , നമുക്കൊരുമിച്ചു കഴിക്കാം " എന്ന് പറയാൻ നമ്മൾ മറന്നുപോകുന്നതെന്താണ് ? എന്തുകൊണ്ടാണ് അമ്മയുടെ പ്ലേറ്റിലെ അളവുകൾ ചെറുതാവുന്നതെന്നും എന്തുകൊണ്ടാണ് അമ്മയ്ക്കു മീൻപൊരിച്ചതിന്റെ നല്ല കഷണങ്ങൾ ഇഷ്ടമല്ലാത്തതെന്നും  കരിഞ്ഞ ഭക്ഷണത്തോട് ഇത്ര പ്രിയമെന്നും ഒരിയ്ക്കലും ചിന്തിക്കാൻ മെനക്കെടാത്ത ഒരു കാലത്തുനിന്നും നാം ഇനിയും മുന്നോട്ടു വന്നിട്ടില്ല  .

മനസ്സെത്തുന്നിടത്തു  നിന്നു കയ്യെത്താതാവുന്ന വിധം ക്ഷീണിച്ചിരിക്കുമ്പോൾ ആ മുഖത്തുനിന്നും വരുന്ന അപൂർവ്വം  പരിഭവങ്ങൾക്കു മേലാണ് നമ്മുടെ രോഷം. ഭൂമിയുടെ രണ്ടറ്റങ്ങളിൽ ജീവിക്കുമ്പോൾ സമയം നോക്കാതെയുള്ള വിളികൾ നമ്മുടെ ഉറക്കത്തിനു ഭംഗം വരുത്തുമ്പോൾ "അമ്മയ്ക്ക് സമയം നോക്കി വിളിച്ചുകൂടെ ?" എന്ന് അരിശപ്പെടുന്നതിനു പകരം "എന്താ അമ്മേ , ഈ സമയത്ത് ?" എന്ന് അൽപ്പം മയപ്പെട്ടെങ്കിലും നമുക്ക് ചോദിച്ചുകൂടേ ? ചില സമയങ്ങളിൽ ചെറിയ വാക്കുകൾക്കു പോലും വലിയ മൂർച്ചയാണ് .

കാലം കറങ്ങിത്തിരിഞ്ഞ് ആ ലേബൽ നമ്മൾ നെറ്റിയിലേറ്റി നിൽക്കുമ്പോളാണ് പല ചോദ്യങ്ങൾക്കും ഉത്തരം നമുക്ക് കിട്ടുന്നത് .  രാവിലെയെഴുന്നേറ്റ് പണികളൊതുക്കി ജോലിയിലേക്കെത്തി ആ യുദ്ധവും കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ  ക്ഷീണം തീർക്കാൻ ഒന്നു മയങ്ങാമെന്നു വിചാരിക്കുമ്പോളാണ് കുട്ടികൾക്ക് വിശക്കുന്നുണ്ടാവും എന്ന ചിന്ത കയറി വരുന്നത് . ഉണ്ടാക്കിവെയ്ക്കുന്ന പലഹാരം "ഇത് വെന്തിട്ടില്ലാ  , ഇതെങ്ങനാ കഴിക്കാൻ പറ്റുന്നത് "എന്ന് പറഞ്ഞു നീക്കി വെയ്ക്കുമ്പോൾ, അതെടുത്തു കഴിച്ചുനോക്കി ഇതിൽക്കൂടുതൽ എങ്ങനെയാണ് വേവിക്കുക എന്നോർത്ത് ഞാൻ അത്ഭുതപ്പെടുന്നു . മേശമേൽ ആളെക്കാത്തിരിക്കുന്ന ചൂടാറുന്ന ഭക്ഷണങ്ങളെക്കുറിച്ചോർത്തു  ഞാൻ ഓരോ സമയവും വ്യാകുലപ്പെടുന്നു .  മുഷിഞ്ഞ തുണികൾ എന്തുകൊണ്ടാണ് അതിനുള്ള കുട്ടയിൽ വീഴാതെ കിടക്കയിലും തറയിലും കിടക്കുന്നത്  എന്നോർത്ത് ഞാൻ രോഷം കൊള്ളുന്നു .  അണയ്ക്കാത്ത  ലൈറ്റുകളും   തുറന്നുവിട്ട പൈപ്പുകളും എന്നെ നിർത്താതെ ഓടിച്ചുകൊണ്ടേയിരിക്കുന്നു .

വർഷങ്ങൾക്കുമുമ്പേ  ഞാൻ  ചോദിച്ച പല ചോദ്യങ്ങളും എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു .അഞ്ചുമണിക്കെഴുന്നേറ്റിട്ടും പഠിപ്പിക്കുന്ന സ്കൂളിലേക്ക് മൂന്നുകിലോമീറ്റർ നടന്നിട്ടും എന്റെ അമ്മ പരിഭവം പറയാതിരുന്നതെന്തെന്ന് ഞാൻ അന്തം വിടുന്നു . "അമ്മയ്‌ക്കെന്താ ?" എന്ന ചോദ്യം എന്നെ വീണ്ടും വീണ്ടും അസഹിഷ്ണുവാക്കുന്നു .

എങ്കിലും  "അമ്മയോടല്ലാതെ വേറെയാരോടാണ് ഞാൻ ഇത് പറയുക " എന്ന സ്നേഹം കലർന്ന വാക്കുകൾ എന്റെ ഹൃദയം നിറയ്ക്കുന്നു. "അമ്മാ , ഞാനിന്ന് ബാവ്‌നീതിന്റെ കൂടെ കോഫിക്ക് പൊയ്ക്കോട്ടേ " എന്ന മെസ്സേജ് എന്റെ ഫോണിൽ തെളിയുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു . കിടക്കാൻ നേരം "ഒരു ഹഗ്ഗ് " എന്നു പറഞ്ഞു മോൾ കെട്ടിപ്പിടിച്ചു ധൃതിയിൽ ഓടിപ്പോകുമ്പോൾ , "അമ്മയ്ക്ക് പുതിയ ജോലി എളുപ്പമാക്കിക്കൊടുക്കണേ" എന്ന് മോൻ ഈശ്വരനോട് നിത്യവും ആവശ്യപ്പെടുമ്പോൾ മനസ്സ് ആർദ്രമാവുന്നു .

അമ്മ അത്ഭുതവിളക്കാണ് , വളരെക്കുറച്ചുമാത്രം മെയ്‌റ്റനൻസ് ചെലവുള്ള മാന്ത്രികവിളക്ക് .  ഏതു കൂരിരുട്ടിലും ഏതു കൊടുങ്കാറ്റിലും അതു നമുക്ക് വെളിച്ചമേകും . ഇടയ്ക്കിടെ സ്നേഹം പകർന്നുകൊടുത്തു സമയം കൊടുത്തു അതിനെ സംരക്ഷിക്കുക, ആയുസ്സെത്തുംവരെ അതിങ്ങനെ നിറവാർന്നു നിൽക്കട്ടെ .

മോൻ എഴുന്നേൽക്കും മുമ്പേ ആ പേപ്പർ ഞാൻ  അവിടെത്തന്നെ തിരികെ  വെച്ചു, അവന്റെ ആവേശം ഒട്ടും ചോർത്തിക്കളയണ്ട.. നാളെ അവനെന്നെ അത്ഭുതപ്പെടുത്തുമ്പോൾ ഇതിനുമുൻപൊരിക്കലും കാണാത്തതുപോലെ ഞാൻ ആഹ്ലാദത്തോടെ അതു വാങ്ങിക്കും , അഭിമാനത്തോടെ നിൽക്കുന്ന അവന്റെ മുഖത്ത് ഉമ്മ വെച്ച് ആ വാക്കുകൾ വായിച്ചു കണ്ണുമിഴിക്കും , കാരണം ഞാൻ അവന്റെ അമ്മയാണ്  . എന്റെ കുഞ്ഞുങ്ങളുടെ കണ്ണിലെ സ്നേഹത്തിളക്കത്തിനേക്കാൾ വലിയൊരു അവാർഡ് എന്താണ് എന്താണുള്ളത്‌ ???