Saturday, May 4, 2019

ഒമ്പതു മണി മുതൽ നാലുമണി വരെ നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളുടെ തിരക്കുകളുണ്ടായിരുന്നതിനാൽ  സെൽ ഫോണിൽ ഒന്ന് നോക്കാനുള്ള സമയം പോലും കിട്ടിയില്ല . വൈകിട്ട് പതിവുപോലെ ട്രെയിനിൽ കയറി ഒന്നിരിക്കാൻ സീറ്റ് കിട്ടിയപ്പോൾ ആണ് ഫോണിലേക്കു നോക്കുന്നത് . കുറേ മിസ്സ്ഡ് കാൾസ് ഉണ്ട് . രാവിലെ ഇറങ്ങുമ്പോൾ പറഞ്ഞതാണ് മോന് അപ്പോയിൻമെൻറ് ബുക്ക് ചെയ്യണമെന്ന് . അത് മറന്നു, ഭർത്താവിന്റെ മെസ്സേജ് ഉണ്ട് . അതിനു താഴെയായി  മെർലിന്റെ മെസ്സേജ് , " വി ആൾറെഡി സ്റ്റാർട്ടഡ് മിസ്സിംഗ് യൂ" എന്ന്.

മൂന്നു ദിവസമായതേ ഉള്ളൂ പുതിയ ജോലിയിലേക്ക് മാറിയിട്ട്, അതും അതേ  ബിൽഡിങ്ങിൽ മറ്റൊരിടത്തേക്ക്.  ഫെയർവെൽ പാർട്ടിക്കിടയിൽ സഹപ്രവർത്തകർ സങ്കടപ്പെട്ടപ്പോൾ ഇടയ്ക്കൊന്നു കണ്ണുനിറഞ്ഞുവെങ്കിലും "അതിനെന്താ , ഞാൻ നാലാമത്തെ നിലയിലുണ്ടല്ലോ, എപ്പോൾ വേണമെങ്കിലും സന്ദർശിക്കാമല്ലോ "എന്നൊക്കെപ്പറഞ്ഞു ഞാൻ അത് നിസ്സാരമാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പിരിഞ്ഞുപോകുമ്പോൾ മാത്രം കിട്ടുന്ന കുറേ നല്ല വാക്കുകൾ കേട്ട്, "ഇത്രയൊക്കെ ഞാൻ ചെയ്തിരുന്നോ ?" എന്ന ഭാവത്തിൽ പിടിച്ചിരുന്നു.

വീട്ടിലേക്കു വരുമ്പോൾ ചിന്തിച്ചത് മുഴുവൻ യാത്രപറയലുകളെക്കുറിച്ചായിരുന്നു . ജീവിതം തന്നെ നീണ്ട ഒരു ട്രെയിൻ യാത്രയാണെന്നും ഇടയ്ക്കിടെ നിർത്തുന്ന സ്റ്റോപ്പുകളിൽ ഇറങ്ങുന്ന യാത്രക്കാർ നമ്മളോട് യാത്ര പറഞ്ഞു മറ്റാരുടെയോ യാത്രകളിലെ ഭാഗമാകുവാൻ പോവുകയാണെന്നും നമ്മുടെ സ്റ്റോപ്പെത്തുമ്പോൾ നമ്മളും അവരിൽ ഒരാൾ ആവുകയാണെന്നുമൊക്കെ ഞാൻ ചിന്തിച്ചു കൂട്ടി.

എന്റെ യാത്രയിലെ ഉള്ളിൽത്തട്ടിയ യാത്ര പറച്ചിലുകൾ ഒന്നൊന്നായി മനസ്സിൽ തിക്കിത്തിരക്കി വന്നു.

സ്ക്കൂൾ കടന്ന് കോളേജിലേക്കെത്തിയപ്പോൾ ആകെപ്പാടെ പരിഭ്രമമായിരുന്നു. ആ പരിഭ്രമത്തിന്റെ ശ്വാസം മുട്ടലിൽ നിൽക്കുമ്പോഴാണ് ജീവിതത്തിലേക്ക് സൗഹൃദത്തിന്റെ നേർത്ത തെന്നലായി ഫെമി വരുന്നത്. അതൊരു ആ ജീവനാന്ത സൗഹൃദത്തിന്റെ തുടക്കമാവുമെന്ന് ഒട്ടും വിചാരിച്ചിട്ടില്ല. ആ കോളേജിലെ പഠനം തീർന്ന് അവളോടു യാത്രപറയുമ്പോൾ മനസ്സിൽ ഒരു കൗമാരക്കാരിയുടെ എല്ലാ നിഷ്കളങ്കവ്യഥകളും ഉണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം ഒരേ സ്ഥാപനത്തിൽ ജോലിക്കെത്തിയപ്പോൾ യാത്രകളിൽ പിരിയലുകൾക്കു  മാത്രമല്ലാ കൂടിച്ചേരലുകൾക്കും സ്ഥാനമുണ്ടെന്ന് അത്ഭുതത്തോടെ ഞാൻ മനസ്സിലാക്കി.

പിന്നീട് പഠിച്ചിരുന്ന കോളേജുകളിലൊക്കെയും വളരെ നല്ല സൗഹൃദങ്ങൾ എന്നെ കാത്തിരിപ്പുണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറവും ഒരു ഫോൺ വിളിയ്ക്കോ മെസ്സേജിനോ അപ്പുറത്തു അവരുണ്ടെങ്കിലും ക്ലാസ്സുകള് തീർന്ന് കരഞ്ഞകണ്ണുകളുമായി പടിയിറങ്ങിയ എന്റെ ചിത്രം എനിക്ക് ഇപ്പോഴും വ്യക്തമായിക്കാണാം . ഓരോ "ഗുഡ്ബൈ "യ്യും എനിക്ക് സങ്കടമാണ്, വലിപ്പച്ചെറുപ്പങ്ങളില്ലാതെ .

മനസ്സിൽ നിന്ന് ഇപ്പോഴും മാഞ്ഞുപോകാത്ത ഒരു ചിത്രമുണ്ട് എന്റെ വിവാഹആൽബത്തിൽ. കല്യാണദിവസം ഭർത്താവിന്റെ വീട്ടിലേക്ക് എന്നെ യാത്രയാക്കുന്ന എന്റെ മാതാപിതാക്കളുടെ ചിത്രം.ഇഷ്ടപ്പെട്ടയാളുടെ വധുവായി എല്ലാവരുടെയും ആശീർവാദത്തോടെ പടിയിറങ്ങുമ്പോഴും നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ കൈവീശുന്ന അമ്മ . ആണുങ്ങൾ കരയരുതെന്ന സാമൂഹ്യനിയമം അക്ഷരംപ്രതി പാലിച്ചിട്ടും എന്നെ ചേർത്തുപിടിച്ചപ്പോൾ വിതുമ്പിയപ്പോയ അച്ഛൻ. ചേച്ചിയുടെ ഭർത്താവെന്ന സ്ഥാനത്തുനിന്നും എന്റെ സ്വന്തം കൂടപ്പിറപ്പായിമാറിയ ജേഷ്ഠൻ. ചേച്ചിയെയും അനിയനെയും ഞാൻ എന്റെ പിന്നിൽ കണ്ടു. ഓർമ്മയിൽ ഇപ്പോഴും കണ്ണീർ നനവിറ്റുന്ന ഒരു ചിത്രം. ഓരോ പെൺകുട്ടിയും ജീവിതത്തിൽ കടന്നുപോകേണ്ടുന്ന ഒരു ചിത്രം.

ഇടയ്ക്കിടെ അതോർമ്മ വരുമ്പോൾ ഉറക്കമില്ലാത്ത പല രാത്രികളിലും ഞാൻ ഭർത്താവിനോട് ചോദിക്കാറുണ്ട്, "നമ്മുടെ മോളെ നമുക്ക് എങ്ങനെ പറഞ്ഞുവിടാൻ കഴിയും? ". ഉറക്കച്ചടവിലും എന്റെ നേരെ ഒന്ന് സൗമ്യമായി മന്ദഹസിച്ചു "നിനക്ക് നല്ല ക്ഷീണമുണ്ട്,  ഉറങ്ങിക്കോളൂ" എന്നു പറഞ്ഞു ആ ചിന്തകൾക്ക് ഫുൾസ്റ്റോപ്പിടും.

പത്തുവർഷം ജോലിചെയ്ത  സ്ഥാപനത്തിൽ നിന്നും രാജിവെച്ചു അവസാനദിവസം ഇറങ്ങുമ്പോൾ, സുഹൃത്തുക്കളെന്നതിനേക്കാൾ  കുടുംബക്കാർ എന്ന് വിളിക്കാവുന്ന ബന്ധങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നത്തെപ്പോലെ "പ്രൈവസി "വല്യ പ്രശ്നമല്ലാതിരുന്നതിനാൽ ഓഫീസ് കാര്യങ്ങളിലും വീട്ടുകാര്യങ്ങളിലും ഒരേപോലെ ഇടപെട്ടിരുന്ന സഹപ്രവർത്തകർ. മോളെ ഗർഭിണിയായിരുന്നപ്പോൾ സ്വന്തം അനിയത്തിയെപ്പോലെയോ മോളെപ്പോലെയോ ഒക്കെ കരുതി ഓരോ കാര്യത്തിലും ശ്രദ്ധാലുക്കളായിരുന്നവർ . അവസാന മാസങ്ങളിൽ ഓഫീസ് സമയത്തു എന്തെങ്കിലും അത്യാവശ്യം വന്നെങ്കിലോ എന്ന് പറഞ്ഞു എപ്പോഴും ഒരു വണ്ടി കരുതിയിട്ടിരുന്നവർ. മോന്റെ സമയത്തു അപ്രതീക്ഷിതമായി ആശുപത്രിയിലാക്കേണ്ടി വന്നപ്പോൾ ആസ്പത്രിയിൽ കൂട്ടിരുന്നവർ . .ഒരു ദിവസ്സം അവരോടൊക്കെ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഓടിമറയുന്ന കാറിലിരുന്ന് തിരിഞ്ഞുനോക്കുമ്പോൾ കണ്ട നിറകണ്ണുകൾ.. വല്ലാത്ത നിമിഷങ്ങൾ തന്നെ .

യാത്രപറച്ചിലുകളുടെ ഒട്ടനവധി മാനസ്സിക സംഘർഷങ്ങൾ  കടന്ന് ക്യാനഡയിലേക്കുള്ള ഫ്ലൈറ്റിലിരിക്കുമ്പോൾ ഞാൻ കണ്ണുകൾ അടച്ചുതന്നെ പിടിച്ചു, കണ്ട മുഖങ്ങളും കാഴ്ച്ചകളും അങ്ങനെത്തന്നെ ഇരിക്കയ്ക്കട്ടെ . അതിനെ മറച്ചു മറ്റൊരു കാഴ്ച്ച എനിക്കു കാണേണ്ട. അടച്ചുപിടിച്ച കൺകോണുകളിലൂടെ ഒരു ചെറിയ അരുവി കവിളുകളിലൂടെ താഴേക്കിറങ്ങുന്നത് ഞാൻ അറിഞ്ഞില്ല, കോർത്തുപിടിച്ച കൈവിരലുകളിൽ ഒരു കൈ അമരുന്നതുവരെ. "ഞാനില്ലേ " എന്ന സാന്ത്വനം കേൾക്കുന്നതുവരെ.

പരിചിതമായ ഒരു ലോകത്തുനിന്നും തീർത്തും അപരിചിതമായ മറ്റൊരു ലോകത്തേക്ക്. സൗഹൃദങ്ങൾ വീണ്ടും പൂക്കുകയും തളിർക്കുകയും പിന്നീടൊരുദിനം അത് കൊഴിഞ്ഞുവീഴുകയും ചെയ്യുമ്പോൾ പുതിയ ചില്ലകൾ തേടി വീണ്ടും. പഴയതിനോട് യാത്ര പറഞ്ഞു പുതിയ സ്ഥലങ്ങളിലേക്ക് , ജോലികളിലേക്ക്.

പിന്നെയും എത്രയോ യാത്രപറച്ചിലുകൾ.....

ഓരോ വർഷവും നാട്ടിലെത്തുമ്പോൾ ബന്ധുവീടുകൾ സന്ദർശിക്കൽ ഒഴിച്ചുകൂടാനാവാത്തതാണ് .ഇറങ്ങാൻ നേരം "ഇനിയെന്നാ നിന്നെ കാണാൻ പറ്റുന്നത്" എന്ന് സങ്കടപ്പെടുന്ന പ്രായം ചെന്നവർ, കൈപിടിച്ച് ചേർത്തുവെക്കുന്ന മുതിർന്നവർ . വർഷങ്ങൾ കഴിഞ്ഞു കാണുന്നതിന്റെ ആഹ്ലാദം തീരും മുമ്പേ എഴുന്നേൽക്കുമ്പോൾ മുറുകെ കെട്ടിപ്പിപ്പിടിക്കുന്ന സൗഹൃദങ്ങൾ , കയ്യിലിരിക്കുന്ന പ്രിയപ്പെട്ട പുസ്തകങ്ങൾ എനിക്ക് സമ്മാനിച്ചു  ഒന്നും പറയാതെ നടന്നു നീങ്ങുന്നവർ.  അതിവേഗത്തിൽ കടന്നുപോകുന്ന മുപ്പതു ദിവസങ്ങൾ കഴിഞ്ഞു മടങ്ങുമ്പോൾ കേൾക്കുന്ന മാതാപിതാക്കളുടെ നെഞ്ചിന്റെ പിടച്ചിലുകൾ . "ഒരു വർഷം ഇതാ ന്നു തീരില്ലേ " എന്നു പറഞ്ഞു  മറച്ചുപിടിക്കാൻ ശ്രമിക്കുമെങ്കിലും പറ്റാതെവരുന്ന ചില നിമിഷങ്ങൾ.

യാത്ര പറച്ചിലുകൾ ഒരിയ്ക്കലും അവസാനിക്കുന്നില്ല, അവസാനശ്വാസത്തോളം, ആരോടും പറയാതെ പെട്ടെന്നൊരു ദിവസ്സം യാത്രയാവുന്ന നിമിഷം വരെ.

മറവിയിലേക്കല്ലാ , ഓരോ യാത്രപറച്ചിലുകളും ഓർമ്മപ്പുസ്തകങ്ങളിലേക്ക്  ഒരേട് എഴുതിച്ചേർക്കലാണ് . ഒരുമിച്ചു ചെലവിട്ട മനോഹര നിമിഷങ്ങളുടെ,  ഒന്നിച്ചുകണ്ട കിനാവുകളുടെ, നനഞ്ഞ കണ്ണീർമഴകളുടെ, മുറിവേൽപ്പിച്ച കനലുകളുടെ , മനസ്സലിയിച്ച ക്ഷമചോദിക്കലുകളുടെ  ഒരേട്.. ഇടയ്ക്കിടെ വല്ലാതൊറ്റപ്പെടുമ്പോൾ ഒന്ന് മറിച്ചു നോക്കി നെഞ്ചോടു ചേർത്തുവെക്കാവുന്ന ഒരേട് .

ഫോണെടുത്തു മെർലിന്‌ മെസ്സേജ് ടൈപ്പ് ചെയ്തു , "എന്റെ ജീവിതത്തിൽ വിലപ്പെട്ട  ഒരേട് സമ്മാനിച്ചതിന് നന്ദി ... ഇനി കണ്ടുമുട്ടുന്നത് വരെ .."