Friday, January 25, 2019

ചില നിമിഷങ്ങൾ നമുക്ക് സമ്മാനിക്കുന്നത് വല്ലാത്ത തിരിച്ചറിവുകളാണ് .  അത്തരമൊരു തിരിച്ചറിവാണ് ഇന്നലെ ഒരു ഫോൺ വിളിയുടെ രൂപത്തിൽ എന്നെ തേടിയെത്തിയത് . വൈകിട്ടത്തെ തിരക്കിട്ട പണികൾക്കിടെ ഞാൻ അവളെ ഇടയ്ക്കെപ്പോഴോ ഓർത്തിരുന്നു . കുറച്ചു ദിവസങ്ങളായി വിളിയൊന്നും കാണുന്നില്ല. സാധാരണ ആഴ്ചയിലൊരിക്കൽ ഒരു വിളി പതിവുണ്ട് . വിളിക്കുമ്പോൾ എന്നത്തേയുംപോലെ "എനിക്കറിയാം , നിങ്ങൾക്ക് വല്യ തിരക്കാണെന്ന് . അതാ ഞാൻ വിളിക്കാൻ മടിക്കണേ " എന്നു പറഞ്ഞാണ് തുടങ്ങുക. ഞാനാണെങ്കിൽ എന്റെ മടിയെക്കുറിച്ചും സമയമില്ലായ്മയെക്കുറിച്ചും സ്ഥിരമായി എഴുതിത്തയ്യാറാക്കി വച്ചിരിക്കുന്ന പ്രബന്ധം വായിക്കാൻ തുടങ്ങുന്നതിനും മുമ്പേ അവൾ പറഞ്ഞുനിർത്തും . അടുത്ത ചോദ്യം "നിങ്ങളിപ്പോൾ ഏതു പുസ്തകമാണ് വായിച്ചുകൊണ്ടിരിക്കുന്നത് " എന്നാവും . പിന്നെ, അവൾ വായിച്ചു തീർത്ത പുസ്തകത്തിന് അവളുടേതായ ഒരു നിരൂപണം നൽകും . മറ്റാർക്കും അത്ര പരിചിതമല്ലാത്ത , ഞങ്ങളുടേതായ കുറേ ഭ്രാന്തൻ ആശയങ്ങൾ പങ്കുവെക്കും .

അങ്ങനെ കഴിഞ്ഞയാഴ്ച്ച വിളി എത്താതിരുന്നപ്പോൾ കരുതിയതാണ്  ഇത്തവണയെങ്കിലും അങ്ങോട്ട് വിളിച്ചു അവളെ ഞെട്ടിക്കണമെന്ന് . അപ്പോഴാണ് ഇന്നലത്തെ വിളി .  ഫോൺ എടുത്തപ്പോൾ അവൾ സംസാരിക്കാൻ തുടങ്ങുംമുമ്പേ ഞാനെന്റെ പ്രബന്ധം ഒറ്റശ്വാസത്തിൽ വായിച്ചുകേൾപ്പിച്ചു . കിതപ്പടക്കുമ്പോൾ അവൾ പറഞ്ഞു , "ഞാൻ ഒരു സന്തോഷം പറയാൻ വിളിച്ചതാണ് . അടുത്താഴ്ച്ച  നാട്ടിൽ പോവുകയാ . ഞാനും മോളും  തന്നെയാണ് പോകുന്നത് ".

സാധാരണയായി, ഭർത്താവിന്റെ നിഴലായി നടക്കുന്നവൾ എങ്ങനെ ഒറ്റയ്ക്ക് പോകുന്നു, അതും മൂന്നുമാസത്തേയ്ക്ക് , എന്ന എന്റെ ആകാംക്ഷ മനസ്സിലായിട്ടാവും അവൾ തുടർന്നു , "എനിക്ക് തന്നെ പഴയ ഞാനായി എന്റെ വീട്ടിൽ കുറച്ചുദിവസം ജീവിക്കണം . മോളെ  അമ്മയെ ഏൽപ്പിച്ചിട്ടു വെറുതേ അങ്ങനെ അലസമായിരിക്കണം , മടിപിടിച്ചു... നേരത്തു കഴിക്കാതെ , കുളിക്കാതെ അങ്ങനെ.  വൈകും വരെ അയൽവക്കത്തെ കൂട്ടുകാരോട് വർത്തമാനം പറഞ്ഞിരിക്കണം, വഴക്കടിക്കണം , രാത്രി വൈകി അമ്മൂമ്മയുടെ കൂടെ   നടുത്തളത്തിൽ ഒരു പായ വിരിച്ചു ഉറങ്ങണം. ഇപ്പോൾ പറ്റിയില്ലെങ്കിൽ ഇനി എന്ന്? നിങ്ങൾ അന്ന് എഴുതിയപോലെ , കുഞ്ഞുകുഞ്ഞു മോഹങ്ങൾ ഓരോന്നായി.."

"ഇതൊന്നും ആരോടും പറയാൻ നിൽക്കേണ്ട . വിവാഹശേഷം ഇതൊന്നും നാട്ടുനടപ്പുള്ളതല്ലല്ലോ . സ്വന്തം വീട്ടിൽ പോകൽ തന്നെ വല്യ ചടങ്ങാണ് , അനുവാദം വാങ്ങണം, എന്നു പോകുന്നു , എന്നു തിരിച്ചുവരുന്നു , റൂട്ട് മാപ്പടക്കം എല്ലാം കൃത്യമായി ആരോടെല്ലാം പറയണം. ഒരു ദിവസം വൈകിയാൽ കഴിഞ്ഞു... എന്താല്ലേ , വേരോടെ പിഴുതു മാറ്റാൻ നമ്മളെന്താ കാട്ടുചെടികളോ ?"

പിന്നെയും അവൾ എന്തൊക്കെയോ പറഞ്ഞു , വായിക്കാൻ വാങ്ങിയ പുസ്തകങ്ങൾ തിരിച്ചേല്പിക്കുന്നത് , നാട്ടിലെത്തിയാലുള്ള പ്ലാനുകൾ , വാങ്ങേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് ... അങ്ങനെ എന്തെല്ലാമോ .

ഫോൺ വച്ചതിനുശേഷം അവൾ പറഞ്ഞതിനെക്കുറിച്ചു ഞാൻ വീണ്ടും ചിന്തിച്ചു, അലസമായി മടിപിടിച്ചു പഴയ കുട്ടിയായി കുറച്ചു ദിവസങ്ങൾ . അപ്പോഴാണ് ആ തിരിച്ചറിവ് എനിക്കുണ്ടായത്, എത്ര അടർത്തിമാറ്റിയാലും തിരികെയെത്തണമെന്ന മോഹം എവിടെയോ ഒളിച്ചുകിടപ്പുണ്ടെന്ന് . എന്നെ ഞാനായി സ്വീകരിക്കുന്ന കുറെ ബന്ധങ്ങൾ എവിടെയൊക്കെയോ വച്ച് വഴിപിരിഞ്ഞുപോയിട്ടുണ്ട് . കണ്ടതായി ഭാവിക്കാതെ മുഖം തിരിച്ചിട്ടുണ്ട് .

മുഖം കറുപ്പിച്ചുള്ള  സംസാരം കേൾക്കുമ്പോൾ നിറയുന്ന മിഴികൾ തുടപ്പി ച്ചു  "വിട്ടുകള, ഞങ്ങളില്ലേ കൂടെ " എന്ന് പറഞ്ഞു മുന്നോട്ടു നയിച്ച  കുറേപ്പേർ , സ്നേഹത്തിന്റെ ഭാഷയിൽ മാത്രം സംസാരിച്ചവർ , ആടിത്തീർക്കാതെ അരങ്ങിൽനിന്നും ഇടയ്ക്കു വച്ച് പെട്ടെന്നിറങ്ങിപ്പോയവർ , ഒരു യാത്രപോലും പറയാതെ ഹൃദയത്തിൽ നിന്നും  ഞാനിറങ്ങിപ്പോന്നിട്ടും ഇരു കൈയ്യും നീട്ടി തിരികെവിളിക്കുന്നവർ . വല്ലാത്തൊരു സ്നേഹച്ചൂട്  - എത്ര കാലം കഴിഞ്ഞാലും എത്ര അകലെയാണെങ്കിലും അതിങ്ങനെ മാടി വിളിച്ചുകൊണ്ടേയിരിക്കും .

മഴ കഴിഞ്ഞു മഞ്ഞിലെത്തിനിൽക്കുമ്പോൾ  കാര്യങ്ങൾ ആകെ മാറിയിരിക്കുന്നു. എല്ലാം തട്ടിക്കൂട്ടലുകളാണ് , ചിരിയും  ആലിംഗനങ്ങളുമെല്ലാം . ദിവസം മുഴുവനുമുള്ള ഓട്ടം കഴിഞ്ഞു തിരികെയെത്തുമ്പോൾ കുറച്ചു നേരം വെറുതെ കണ്ണുകൾ ഇറുക്കിയടച്ചു ഇരിക്കാൻ തോന്നും . ചവച്ചുതുപ്പിയ വാക്കുകളൊക്കെ മറക്കും , മുഖത്തെ കോപ്രായങ്ങളൊക്കെ മാച്ചുകളയും . എന്നാലും ആ പഴയ നൈർമല്യം എവിടെയോ കൈമോശം വന്നുവല്ലോ എന്ന് സങ്കടപ്പെടും .


ഏപ്പോഴും  ടെൻഷൻ ആവാതെ പോസിറ്റീവ് ആയി സംസാരിക്കൂ, ആളുകളോട് കുറച്ചുകൂടി മയത്തിൽ "നോ" പറയൂ എന്നൊക്കെ  ഭർത്താവ് ഓർമ്മപ്പെടുത്തുമ്പോൾ , അമ്മയ്ക്ക് എല്ലാത്തിനെയും പേടിയാണ്, അമ്മ എന്താണ് വളരാത്തത്  എന്ന് മക്കൾ ചിരിച്ചുതള്ളുമ്പോൾ എവിടെയോ ഇരുന്ന് "സാരമില്ല , നിനക്ക് നീയാവാനേ കഴിയൂ " എന്ന് വളരെ സൗമ്യമായി ആരോ മന്ത്രിക്കുന്നുണ്ട് . വാടിയ മുഖത്ത് നോക്കി , "അയ്യേ, തൊട്ടാവാടി " എന്ന് കളിയാക്കുന്നുണ്ട് .

നെഞ്ചിൽ വല്ലാത്തൊരു മോഹം കൂടികൂട്ടിക്കഴിഞ്ഞിരിക്കുന്നു . എപ്പോഴെങ്കിലും മടങ്ങിപ്പോകണം . പഴയ സൗഹൃദങ്ങളെ  തേടിപ്പോകണം .  നടന്നു മറഞ്ഞ വഴികളിലൂടെ തിരികെ നടക്കണം. എപ്പോഴോ മറന്നിട്ട ഓർമ്മകളെ പൊടിതട്ടിയെടുക്കണം , മനസ്സുകളിലേക്ക് തിരികെച്ചെല്ലണം .


എനിക്കും വേണം കുറച്ചുദിവസങ്ങൾ , പഴയതുപോലെ , ഉത്തരവാദിത്തങ്ങളില്ലാതെ , അലസമായി, മഴയും വെയിലുമേറ്റ് , പഴയ കൂട്ടുകാരോടൊക്കെ കലപില പറഞ്ഞു വഴക്കടിച്ചു ഞാൻ ഞാനായി കുറച്ചുദിവസങ്ങൾ .

പാറി വീഴുന്ന  മഞ്ഞു തുള്ളികൾ കൺപീലികൾ നനയ്ക്കുന്നുണ്ട് , തണുപ്പേറ്റ്‌ മുഖം ചുവന്നു തുടുക്കുന്നുണ്ട്, കയ്യുറകൾ ഊരി മാറ്റി ഒരു കുടന്ന നനുത്ത തൂവെള്ള മഞ്ഞു  വാരിയെടുത്ത് മുകളിലേക്കെറിഞ്ഞു . 

മഞ്ഞുരുകുമ്പോഴും മനമുരുകുമ്പോഴും ഒഴുകുന്നത് ഒരേ നീരുതന്നെ എന്നോർത്ത് ആശ്വാസം കൊണ്ടു  . 

ഓർമകളിലെവിടെയോ ആ പഴയകുട്ടി മഴനനഞ്ഞു, ചെളിവെള്ളം ചവിട്ടിത്തെറിപ്പിച്ചു . ചെമ്പരത്തിയോടും സൂര്യകാന്തിപ്പൂക്കളോടും കിന്നരിച്ചു , കുറുമ്പുകാട്ടി പൊട്ടിച്ചിരിച്ചു , സങ്കടപ്പെടുമ്പോൾ വിതുമ്പിക്കരഞ്ഞു .

"നോക്കൂ , കൈകൾ മരവിക്കുന്നത് അറിയില്ല . നന്നായി മഞ്ഞുപെയ്യുന്നുണ്ട് " തിരിഞ്ഞുനിന്ന് ഉപദേശിക്കാൻ തുടങ്ങിയ ഭർത്താവിനോട് അറിയാതെ പറഞ്ഞുപോയി , "പ്ലീസ് , ഒരു  നിമിഷം, ഞാൻ ഞാനാവട്ടേ ".