Friday, January 18, 2019

"എന്നാണ് അസ്ഥികൾ നുറുങ്ങുംവിധം നിങ്ങൾ എന്നെയൊന്നു ഇറുകെ പുണരുക? "നേർത്തസ്വരത്തിൽ  അവൾ ചോദിച്ചു . മഷിയെഴുതാത്ത ആ കണ്ണുകളിൽനിന്നും നേർത്ത രണ്ടു നീർച്ചാലുകൾ എപ്പോഴാണ് ആർത്തലയ്ക്കുന്ന പുഴയായി മാറുക എന്നെനിക്ക് ഭയം തോന്നി .  ഭൂമിയുടെ രണ്ടറ്റങ്ങളിലിരുന്നു രണ്ടാത്മാക്കൾ പരസ്പരം ജീവൻകൊടുക്കുന്നതു ഞാൻ വിങ്ങലോടെ കണ്ടു.

ഒരേ ഓഫീസ് മുറി പങ്കിട്ടെടുക്കുന്നവരാണെങ്കിലും ഔദ്യോഗിക കാര്യങ്ങൾക്കപ്പുറം വലിയ വിശേഷങ്ങൾ പങ്കിടലൊന്നും ആദ്യമൊക്കെ ഞങ്ങൾക്കിടയിലില്ലായിരുന്നു. മാത്രമല്ലാ , മുൻകോപക്കാരി , മനുഷ്യപ്പറ്റില്ലാത്തവൾ തുടങ്ങിയ ഒട്ടനവധി വിശേഷണങ്ങൾ ചാർത്തിക്കിട്ടിയ മേലധികാരിയോട് കൂട്ടുകൂടാനും  എനിക്ക് വല്യ താൽപര്യമില്ലായിരുന്നു . ഒരേ ഓഫീസിന്റെ രണ്ടുകോണുകളിലിരുന്ന് ഞങ്ങൾ ഞങ്ങളുടെ ജോലിയിൽ ശ്രദ്ധ ചെലുത്തി .

മെല്ലെമെല്ലെ, അവൾ എന്റെ കുടുംബത്തെക്കുറിച്ചു തിരക്കാനും ഞാൻ കൊണ്ടുവരുന്ന ബീഫ് ഫ്രൈ രുചിച്ചുനോക്കാനും താത്പര്യം കാണിച്ചുതുടങ്ങി . ഉച്ചയൂണുകൾ ഒപ്പമായി . സംസാരങ്ങളിൽ നാടും കുടുംബവും കൂട്ടുകാരും കടന്നുവന്നു . ഇടയ്ക്കിടെ മേലധികാരിയുടെ ഈഗോ പുറത്തെടുക്കുമെങ്കിലും അർഹിക്കുന്ന അവജ്ഞയോടെ അത് ഞാൻ അവഗണിച്ചു .

ഇരുപത്തഞ്ചു വർഷങ്ങൾക്ക്  മുൻപ് ഇരുപതാമത്തെ വയസ്സിൽ കാനഡയിൽ  എത്തിയ  കഥ അന്നത്തെ ഉച്ചയൂണിനാണ് പറഞ്ഞുതുടങ്ങിയത് . ഭാഷയറിയാത്ത നാട്ടിൽ എന്തുചെയ്യുമെന്നറിയാതെ പകച്ചു നിന്നത്. ഇംഗ്ലീഷ് പഠിക്കാൻ പണമുണ്ടാക്കാൻ രാത്രികളിൽ വാഷ്‌റൂമുകൾ വൃത്തിയാക്കുന്ന ജോലിക്കു പോകുമ്പോൾ ഉള്ള അനുഭവങ്ങൾ പങ്കുവെക്കാൻ അവൾ തെല്ലും മടി കാണിച്ചില്ല.

ഭാഷാപഠനത്തിൽ നിർത്താതെ തുടർന്നുപഠിച്ച അനുഭവം  വിവരിച്ചപ്പോൾ  ഒന്നു നിർത്തിയിട്ട്   അവൾ പറഞ്ഞു, "ഒരിക്കൽപ്പോലും എന്റെ മാതാപിതാക്കൾ എന്നോട് ചോദിച്ചില്ലാ , നീ എങ്ങനെ ജീവിക്കുന്നു എന്ന് . എനിക്ക് വാശിയായിരുന്നു വഴി തെറ്റാതെ ജീവിച്ചു കാണിക്കണമെന്ന്".  പിന്നെ തന്റെ കസേര വലിച്ചിട്ട് അവൾ തിരിഞ്ഞിരുന്നു മുന്നിലെ കമ്പ്യൂട്ടർ സ്‌ക്രീനിൽ മിഴികളൂന്നി .

ആ വർഷം നാട്ടിൽ അവധിക്കുപോയിട്ട് തിരിച്ചെത്തിയപ്പോൾ അവളിൽ ചില മാറ്റങ്ങൾ ഞാൻ കാണാതിരുന്നില്ല . ആൾ ഒന്നുകൂടി പ്രസന്നവദനയായിട്ടുണ്ട് , കീഴ്ജീവനക്കാരോടൊക്കെ കുറച്ചുകൂടി മയത്തിൽ പെരുമാറുന്നുണ്ട് , ഇതിലെല്ലാം ഉപരിയായി കൃത്യസമയത്തുമാത്രം ഓഫീസിലെത്തിയിരുന്നയാൾ ഞാൻ എത്തും മുൻപേ ഓഫീസിലുണ്ടാവും . മാത്രമല്ലാ , ഞാൻ കയറിവരുമ്പോൾ സ്ഥിരമായി ആരോടോ ഫോണിൽ നിറഞ്ഞ സന്തോഷത്തിൽ സംസാരിക്കുന്നുമുണ്ടാവും .

തീരെ സംസാരപ്രിയനല്ലാത്ത ഭർത്താവിനെക്കുറിച്ചും കുട്ടികളില്ലാത്ത വീട് സൃഷ്ടിക്കുന്ന ആ വലിയ ശൂന്യതയെക്കുറിച്ചും  പലപ്രാവശ്യം എന്നോട് സൂചിപ്പിച്ചിട്ടുള്ളതിനാൽ തന്നെ, ആ ഫോണിന്റെ അങ്ങേയറ്റത്ത് അവളുടെ ഭർത്താവല്ലെന്ന് ഏതാണ്ട് ഞാൻ ഉറപ്പിച്ചു . ഒരു മലയാളിമനസ്സിന്റെ ചില ഭാഗങ്ങളെല്ലാം ഇപ്പോഴും നിലനിൽകുന്നതുകൊണ്ട് ആ കാണാമറയത്തെ ആൾ ഒരു അസ്വസ്ഥതയായി കുറച്ചുദിവസം എന്നിൽ അവശേഷിച്ചു . ഒരു പ്രണയത്തിന്റെ സംശയാനുകൂല്യം കൊടുത്തു  അതു ഞാൻ മനപ്പൂർവം മറന്നു. .

പിന്നെയും അനവധി തവണ ഞങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിച്ചു, പലതും സംസാരിച്ചു, ഒരിയ്ക്കലും രാവിലത്തെ ഈ ഫോൺവിളികളെക്കുറിച്ചു ഞാൻ ചോദിക്കുകയോ അവൾ പറയുകയോ ചെയ്തില്ല .

പിന്നീടൊരു ദിവസം പതിവുപോലെ ഓടിക്കിതച്ചു ഞാൻ വന്നുകയറുമ്പോൾ അവൾ കസേരയിലുണ്ട് , ഫോൺ നിശബ്ദമാണ് . എന്റെ നേരെ ഒന്നുനോക്കി ചിരിച്ചെന്നു വരുത്തി കമ്പ്യൂട്ടറിൽ അവൾ കണ്ണുകളാഴ്ത്തി . ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ചോദിക്കാൻ പറ്റുന്ന ഒരേയൊരു ചോദ്യംചോദിച്ചു ഞാൻ പിൻവാങ്ങി , "ആർ യൂ ഓക്കേ ?"  .

ആ ഒരാഴ്ച്ച അവൾ ഒന്നിലും ഉത്സാഹം കാണിച്ചില്ല . ഫോൺ നിശ്ശബ്ദമായി അവളുടെ മേശപ്പുറത്തിരുന്നു . ഔദ്യോഗിക സംശയങ്ങൾ തീർക്കലിൽ മാത്രം ഞങ്ങളുടെ വാക്കുകൾ ഒതുങ്ങി .

അടുത്തയാഴ്ച ഞാൻ ഊണു കഴിക്കാനിരിക്കുമ്പോൾ അടുത്ത കസേര നീക്കിയിട്ട് അവളും ഇരുന്നു . മുഖവുരയില്ലാതെ പറഞ്ഞുതുടങ്ങി . "എന്റെ സുഹൃത്തിനു സുഖമില്ല , ലൂപ്പസ് ആണ്, അതും ക്രോണിക് . ഇരുപത്തഞ്ചു  വർഷങ്ങൾക്കു ശേഷം ഞാൻ അവനെ കാണുന്നത് കഴിഞ്ഞ വർഷം നാട്ടിൽ പോയപ്പോൾ ആണ് . ഒരുമിച്ചു പഠിക്കുന്ന കാലത്തു അവന് എന്നെ വല്യ ഇഷ്ടമായിരുന്നു, എനിയ്ക്കും . ഞാൻ പക്ഷേ അവനോട് അതൊരിക്കലും തുറന്നുപറഞ്ഞിട്ടില്ല . അവൻ പഠനം തുടർന്നപ്പോൾ എന്റെ വിധി എന്നെ ഇങ്ങോട്ടു കൊണ്ടുവന്നു . പിന്നീടൊരിക്കൽ പോലും ഞങ്ങൾ പരസ്പ്പരം കണ്ടിട്ടില്ല. പറയാതെപോയ ഒരു പ്രണയം നീറലായി മനസ്സിൽത്തന്നെ ആരും കാണാതെ അടച്ചുപൂട്ടിയിട്ടു."

"എന്റെ വിവാഹം കഴിഞ്ഞു . സ്നേഹപൂർവ്വം ഒന്നു സംസാരിക്കാൻകൂടി ശീലമില്ലാത്ത ഒരാൾ എന്റെ ജീവിതത്തിന്റെ ഗതി നിയന്ത്രിക്കുന്നത് ഞാൻ നോക്കിനിന്നു .  വർഷങ്ങൾ യുഗങ്ങളായി കഴിഞ്ഞുപോയി . എനിക്കു സാന്ത്വനമായി ഒരു കുഞ്ഞിന്റെ കരച്ചിൽ   ആ വീട്ടിൽ ഉയർന്നുകേൾക്കില്ലെന്ന യാഥാർഥ്യവും ഞാൻ മനസ്സിലാക്കി . ഊൺമേശയിലെ കണ്ടുമുട്ടലുകളിൽ മാത്രമായി ഞങ്ങളുടെ ബന്ധം . ജോലിയും വീടും മാത്രമായി ഞാൻ ഒതുങ്ങി , ചിരിക്കാൻ മറന്നു , സഹതപിക്കാൻ മറന്നു. "

"പിന്നീടൊരു ദിവസം ഒരു കൗതുകത്തിനു എഫ് ബി യിൽ ഞാൻ അവന്റെ പേര് തിരഞ്ഞു പിടിച്ചു . ഒരു മെസ്സേജ് അയച്ചു . എന്നെ അവൻ ഓർത്തിരിക്കുന്നുണ്ടോ എന്നു തന്നെ സംശയമായിരുന്നു . രണ്ടു ദിവസം കഴിഞ്ഞപ്പോൾ മറുപടി വന്നു , വളരെ അത്ഭുതത്തോടെ വിശേഷങ്ങൾ തിരക്കി . സ്വന്തം വിശേഷങ്ങൾ പങ്കുവെച്ചു . വിവാഹഫോട്ടോ അയച്ചുതന്നു . നാട്ടിൽ വരുമ്പോൾ കാണണമെന്ന് പറഞ്ഞു".

"ഞങ്ങൾ കണ്ടു . പക്ഷേ അവൻ ഒറ്റയ്ക്കാണ് വന്നത് . നടക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ടായിരുന്നു . ആവേശപൂർവ്വം അവൻ സംസാരിക്കുന്നത് ഞാൻ നോക്കിയിരുന്നു . മടിച്ചുമടിച്ചു കാലിന് എന്തു പറ്റിയെന്നു ചോദിച്ചു . ചിരിച്ചുകൊണ്ടുതന്നെ വളരെ നിസ്സാരമായി അവൻ രോഗത്തിന്റെ പേര് പറഞ്ഞു . സന്ധികൾക്കു അൽപ്പം വേദനയുണ്ടെന്നും പറഞ്ഞു.  വിശേഷങ്ങളെല്ലാം പങ്കുവെച്ചു ഞങ്ങൾ വഴിപിരിഞ്ഞു ".

"നാട്ടിൽ വന്നശേഷം  വിളിച്ചു , സംസാരിച്ചു, ഭാര്യയേക്കുറിച്ചുള്ള ചോദ്യത്തിന് "വേദനകൾ പങ്കുവയ്ക്കാന് താൽപര്യമില്ലാത്തതിനാൽ അവൾ എന്റെ ജീവിതത്തിൽനിന്നും മുൻപേതന്നെ യാത്രപറഞ്ഞിറങ്ങി" എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു . ഒറ്റയ്ക്കായിപ്പോയ ആ നിസ്സഹായാവസ്ഥ എന്നെ വല്ലാതെ നോവിച്ചു , ഞാൻ ദിവസ്സവും വിളിച്ചു , സന്തോഷപൂർവ്വം സംസാരിച്ചു . ഇരുപത്തഞ്ചു വർഷങ്ങൾക്കു മുൻപ് പടിയിറങ്ങിപ്പോയ പറയാത്തൊരു പ്രണയം വീണ്ടും എവിടെനിന്നോ എത്തിനോക്കി ."

നിറഞ്ഞുവന്ന കണ്ണുകൾ തുടയ്ക്കാൻ ഞാൻ മുന്നിലിരുന്ന ടിഷ്യു ബോക്സ് അവൾക്കു നേരെ നീട്ടി . കണ്ണുകൾ അമർത്തിത്തുടച്ചു അവൾ തുടർന്നു .

"കുറച്ചു ദിവസങ്ങൾക്കു മുൻപ് വിളിക്കുമ്പോൾ അവൻ പറഞ്ഞു, വേദന സഹിക്കാൻ പറ്റുന്നില്ലെന്ന് . വേദനസംഹാരികൾ കഴിച്ചു മടുത്തെന്ന് . ജീവിക്കാനുള്ള ആഗ്രഹംപോലും തീർന്നുവെന്ന്. ചിരിക്കുമ്പോഴും അവന്റെ ഉള്ളിലടക്കിയ കരച്ചിൽ എനിക്ക് കേൾക്കാമായിരുന്നു . അതിനു ശേഷം അവൻ വിളിക്കാറില്ല . എന്റെ തുടർച്ചയായ മെസ്സേജിന് വല്ലപ്പോഴും ഒരു മറുപടി അയയ്ക്കും, സുഖമാണ് എന്ന ഒറ്റവരി നുണ ."

കുറേദിവസത്തേക്ക് ഞങ്ങൾ ഈ വിഷയം സംസാരിച്ചില്ല . "ലൂപ്പസ്" ഒരു പേടിസ്വപ്നമായി ഞാൻ ഗൂഗിളിൽ തെരഞ്ഞു , വായിച്ചു സങ്കടപ്പെട്ടു .

ഇന്ന് വന്നുകയറുമ്പോൾ അവളുടെ ഫോൺ ബെല്ലടിക്കുന്നു , ആകാംക്ഷയിൽ അവൾ ഫോണെടുത്തു . എന്തോ മെല്ലെ ചോദിച്ചു , ചെറിയ മൂളലുകളിലും തേങ്ങലുകളിലും സംസാരം തുടർന്നു .  ഒടുവിൽ പൊട്ടിക്കരഞ്ഞു , പിന്നെ നേർത്ത സ്വരത്തിൽ അവൾ ചോദിച്ചു , "എന്നാണ് അസ്ഥികൾ നുറുങ്ങും വിധം  നിങ്ങൾ എന്നെയൊന്നു ഇറുകെ പുണരുക? " . ഫോൺ ചെവിയിൽ ചേർത്തു വച്ച് അവൾ വീണ്ടും  വിതുമ്പിക്കരഞ്ഞു കൊണ്ടിരുന്നു .

ഞാൻ വിളിച്ചില്ല , പതിവ് ചോദ്യം ചോദിച്ചതുമില്ല , മതിയാവോളം കരയട്ടെ ,  സങ്കടങ്ങളൊക്കെ ഒഴുക്കി കളയട്ടെ. ശരിതെറ്റുകൾ ചികയാൻ നിൽക്കാതെ ഞാൻ എന്റെ ഫയലുകളിൽ അഭയം തേടി.