Sunday, September 16, 2018

ഏതാണ്ട് രണ്ടു മാസം മുമ്പ് ട്രെയിനിൽ ഇരിയ്ക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്. വഴിയരികിൽ സിറ്റിയിലെ രണ്ടു ജോലിക്കാർ ഒരു വലിയ മരം കുഴിച്ചു വയ്ക്കുന്നു . എവിടുന്നോ വലിയ മരം പിഴുതെടുത്തു കൊണ്ടുവന്ന് വെക്കുകയാണ് . എന്നിട്ട് , അതിനെ നന്നായി വെള്ളവും വളവും കൊടുത്തു പിടിപ്പിച്ചെടുക്കുന്നു. അടുത്ത വർഷമാവുമ്പോഴേക്കും മരം സ്വന്തം സ്ഥാനത്തു ആഴത്തിൽ വളർന്നു തലയെടുപ്പോടെ നിലയുറപ്പിച്ചു കഴിയും .

ആദ്യമൊക്കെ ഈ കാഴ്ചകാണുമ്പോൾ എനിക്ക് വല്ലാത്ത ആശങ്കയായിരുന്നു, ഇത്ര വലിയ മരം പിഴുതു മാറ്റിവച്ചാൽ അത് അതിജീവിക്കുമോ എന്ന ആശങ്ക . പക്ഷേ, കരുതലും പരിപാലനമികവും കൊണ്ട് പരിസ്ഥിതിയോടിണങ്ങി തലയുയർത്തുന്ന അവയെക്കണ്ട് എനിക്കിപ്പോൾ ആശ്വാസമാണ് .

സമാനമായൊരു  ആശങ്ക കാണാൻ കഴിയുന്ന മറ്റൊരു സ്ഥലം അങ്ങ് നമ്മുടെ ആ കൊച്ചുനാട്ടിലെ വിവാഹപ്പന്തലുകളാണ്.

 ഒരു സുപ്രഭാതത്തിൽ പുതിയൊരു വീട്ടിലേക്ക് മരുമകളായി കയറിച്ചെല്ലുന്ന  ഏതൊരു പെൺകുട്ടിക്കും മനസ്സിൽ ഇത്തരമൊരു ആശങ്കയുണ്ടാവും. മകളെന്ന വാത്സല്യത്തിന്റെ ലേബലിൽ നിന്ന് ഉത്തരവാദിത്തമുള്ള ഭാര്യയായും അനുസരണയുള്ള മരുമകളായും  ഒക്കെ  വേഷപ്പകർച്ച നടത്തുമ്പോൾ താളം പിഴയ്ക്കുമോ , കാലിടറുമോ എന്നൊക്കെയുള്ള ആശങ്ക.  ഓരോ ദിവസവും കാത്തുവെക്കുന്ന ഞെട്ടലുകളെയും അദ്‌ഭുതങ്ങളെയും കുറിച്ചുള്ള ആശങ്ക .

പുരുഷന്മാരുടെ കാര്യവും വ്യത്യസ്തമല്ല. ഇന്നലെവരെ കൊണ്ടാടിയ സ്വാതന്ത്ര്യങ്ങൾക്കെല്ലാം മേലെ സമയത്തിന്റെ ഒരു പുതിയ നിബന്ധന. ഏതു കാര്യത്തിനും അച്ഛനോടും അമ്മയോടും ചിണുങ്ങിയിരുന്ന ആൾ മറ്റൊരാളുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടി വരുമ്പോഴുള്ള സമ്മർദ്ദം . എന്തായാലും  ജീവിതം ഒരിയ്ക്കലും പഴയപോലെ ആവില്ല തന്നെ,

പരസ്പര കരുത്തലിലും സ്നേഹത്തിലും അലിഞ്ഞു തീരാവുന്നതേയുള്ളു ഇതെല്ലാം. നമ്മുടെ ജീവിതം സന്തോഷമാവണമെന്ന് നാം തീരുമാനിക്കുന്നതിൽ തുടങ്ങുന്നു വിജയത്തിന്റെ ആദ്യ സൂത്രവാക്യം. മനസ്സിലാക്കാൻ ശ്രമിക്കുക, തുറന്നു സംസാരിക്കുക ഇതൊക്കെ പിറകേ വരുന്നു. നമ്മുടെ പ്രശ്നങ്ങൾ നാല് ചുമരുകൾക്കുള്ളിൽ പരിഹരിക്കാൻ ഉറപ്പിക്കുക, അതിൽ മൂന്നാമതൊരാളെ കൈകടത്താൻ അനുവദിക്കാതിരിക്കുക. ദേഷ്യം വരുമ്പോൾ സംസാരിക്കാതിരിക്കുക, കാരണം ദേഷ്യത്തിൽ പറയുന്നവ പലപ്പോഴും ക്ഷമിക്കാൻ പറ്റാത്തതാവും, പറഞ്ഞു പോയ വാക്ക് തിരിച്ചെടുക്കാൻ ആവില്ലെന്ന് ഓർമ്മിക്കുക . ചെയ്തു തരുന്ന കാര്യങ്ങൾ അംഗീകരിക്കുക, നന്ദിയുള്ളവരാകുക.

ഇതെല്ലാം ചെയ്താലും ഇടക്കിടെയുണ്ടാകുന്ന പൊട്ടിത്തെറിക്കലുകൾ സ്വാഭാവികമാണെന്ന സത്യം മനസ്സിലാക്കുക . ഒരു പിണക്കവും അടുത്തദിവസത്തേക്ക് നീണ്ടുപോകാൻ അനുവദിക്കാതിരിക്കുക. ഉറങ്ങുംമുമ്പ് പരിഹാരം കാണാൻ ശ്രമിക്കുക.

ഇനിയിപ്പോൾ, ഈ വൈകിയ വേളയിൽ ഈയൊരു ലേഖനത്തിന്റെ സാംഗത്യം എന്തെന്ന ചോദ്യത്തിനുത്തരം... കഴിഞ്ഞ പതിനെട്ടുവർഷങ്ങൾ  ഗവേഷണം  നടത്തി കണ്ടെത്തിയ സത്യങ്ങൾ ആണിത്. മേൽപറഞ്ഞ സത്യങ്ങളെല്ലാം എന്റെ ഭർത്താവ് സാക്ഷ്യപ്പെടുത്തിയവയുമാണ് . ജീവിതം പങ്കുവെയ്ക്കാൻ കിട്ടിയത് ക്ഷമ എന്ന പദത്തിന്റെ അർത്ഥവും വ്യാപ്തിയും നന്നായറിയുന്ന, കുഞ്ഞുകുഞ്ഞു  അക്ഷരത്തെറ്റുകൾക്കുനേരെ കണ്ണടയ്ക്കാനുള്ള ദയ കാണിക്കുന്ന ആളായതുകൊണ്ടും  സന്തോഷമായി ജീവിക്കണമെന്ന വാശിയുള്ളതു കൊണ്ടും സർവോപരി പടച്ചവനെ പേടിയുള്ളതുകൊണ്ടും ഈ കഥ അങ്ങനെ തുടരുന്നു .

കിട്ടിയതും കെട്ടിയതും നല്ലൊരു തോട്ടക്കാരനായതുകൊണ്ട്  പതിനെട്ട്  വർഷം മുമ്പ് പറിച്ചുനടപ്പെട്ട ഈ ഞാനെന്ന മരം ഇവിടെ വേരുറപ്പിച്ചു തലയുയർത്തിനിൽക്കുന്നു .  എന്റെ ഭർത്താവാണ് എന്റെ ഏറ്റവും വല്യ അനുഗ്രഹം എന്നൊന്നും ഞാൻ പറയില്ല, വല്ലാതങ്ങു അഹങ്കരിച്ചു കളയും

മറുഭാഗം കേൾക്കുംമുമ്പ് ആശംസിച്ചോളൂ ..