Friday, August 18, 2017

കുറേ  ദിവസങ്ങളായിരിക്കുന്നു എഴുതാനിരുന്നിട്ട് .  ജീവിതത്തിൽ വളരെ അനിവാര്യമായിട്ടുള്ള ചില ഒളിച്ചോട്ടങ്ങളുണ്ടല്ലോ , അത്തരത്തിലൊന്നിൽ ആയിരുന്നു ഈ ദിവസങ്ങളിൽ . തിങ്കൾ മുതൽ വെള്ളി വരെയുള്ള ജോലിത്തിരക്കുകളിൽനിന്നും  അതിനു മുൻപും പിമ്പുമുള്ള അടുക്കളകലഹങ്ങളിൽനിന്നും,  പിന്നെ, വാരാന്ത്യത്തിലെ സ്ഥിരം ബിരിയാണിയിൽ നിന്നും  ഒക്കെയുള്ള ഒരു ഒളിച്ചോട്ടം. അതു പിറന്നമണ്ണിലേക്കാകുമ്പോൾ അതിനു ഒരു പ്രത്യേക സുഖമാണ് .

ഏതൊരു പ്രവാസിയുടെ പേജിലും കാണുന്ന സ്ഥിരം കലാപരിപാടികൾ ഒഴിവാക്കിക്കൊണ്ട് നിശബ്ദമായി ഈ യാത്ര പോകണമെന്നു മനസ്സിലൊരു മോഹമുണ്ടായിരുന്നു. ആകെയുള്ള ഇരുപത്തിയഞ്ചു ദിവസത്തിൽ, ജീവിതം അതിന്റെ പൂർണ്ണതയിൽ തന്നെ ജീവിച്ചു . പത്രവാർത്തകളിൽ നിറയുന്ന പകനിറഞ്ഞ ജീവിതങ്ങളെ ഒരിടത്തും ഞാൻ കണ്ടില്ല. ഇരുപതു വർഷങ്ങൾക്കു ശേഷം കണ്ട സുഹൃത്തും അതേ ആത്മാർത്ഥതയോടെ കയ്യിൽ മുറുകെ പിടിച്ചു.
സ്നേഹം അന്നും ഇന്നും ഒന്നുപോലെ തീവ്രമായി എന്നെ ചുറ്റിനിന്നു .  കാണുമ്പോഴും പിരിയുമ്പോഴും  കണ്ണുകളിൽ നിന്നും  ഉതിർന്നുവീണ അമ്മകണ്ണീരിനും മാറ്റമുണ്ടായിരുന്നില്ല. ഉള്ളിൽ സ്നേഹം നിറഞ്ഞൊഴുകുമ്പോഴും പ്രകടിപ്പിക്കാൻ നാട്ടുനടപ്പില്ലാത്തതിനാൽ  അച്ഛൻ മാത്രം വീണ്ടും മൗനിയായി .  പകലന്തിയോളം പണി കഴിഞ്ഞു മടങ്ങുന്ന നാട്ടിൻപുറത്തുകാരുടെ നന്മ നിറഞ്ഞ ചിരികൾക്കും മാറ്റമുണ്ടായില്ല.

ആർത്തുല്ലസിക്കാൻ മൂന്നവസരങ്ങൾ വിവാഹങ്ങളുടെ രൂപത്തിൽ എത്തിയതായിരുന്നു ഇത്തവണത്തെ പ്രധാന സവിശേഷത. മതിവരുവോളം ചുറ്റിനടന്നു, ആഹാരം കഴിച്ചു, ഓരോ തവണ പിരിയുമ്പോഴും അ ടു ത്തതിനു കാണാം എന്ന് പറഞ്ഞു ആശ്വസിച്ചു . ഒടുവിൽ, ഇനി അടുത്ത തവണ കാണാം എന്ന് പറയുമ്പോൾ കരയാതിരിക്കാൻ ശ്രമിച്ചു.

തിരിച്ചു വരാനുള്ള പെട്ടികൾ പായ്ക്ക് ചെയ്യുമ്പോൾ ദിവസങ്ങൾക്കു നിമിഷങ്ങളുടെ ദൈർഖ്യമേയുള്ളു എന്ന് തോന്നി. എയർപോർട്ട്യിലേക്ക് തിരിക്കുമ്പോൾ  വെറുതെ തിരിഞ്ഞു നോക്കി. എത്ര പെട്ടന്നാണ് മരങ്ങളും പുഴകളും പിന്നിലേക്ക് ഓടി മറയുന്നത് !. കണ്ണുകൾ അമർത്തിത്തുടക്കുമ്പോൾ മോൻ ചോദിച്ചു , "അമ്മാ , ഡു യൂ സ്റ്റിൽ മിസ്  "ഇന്ത്യ"? കരയണ്ട വീണ്ടും വരാം ". പിന്നെ, എന്നെ സമാധാനിപ്പിക്കാനെന്നവണ്ണം അവൻ പണ്ടെന്നോ ഞാൻ പഠിപ്പിച്ച ആ വരികൾ ഉറക്കെപ്പാടി , "ഐ ലവ് മൈ ഇന്ത്യ, യേ മേരാ ഇന്ത്യ"...