പുറത്തു കത്തുന്ന വെയിലാനെങ്കിലും താപനില കുറവുതന്നെ. എന്‍റെ ഈ വലിയ ചില്ലുവാതിലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ കിട്ടുന്ന ഊര്‍ജമാണ് എന്നെ വീണ്ടും വീണ്ടും എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കാന്‍ പ്രേരിപ്പിക്കുന്നത്.
പക്ഷെ , എഴുതാന്‍ ഇരുന്നാല്‍ ഏതൊരു പ്രവാസിയും പോലെ "ഗൃഹാതുരത്വം" എന്നെയും പിടികൂടുന്നു. ഏതു വിഷയവും കുറേക്കഴിയുമ്പോള്‍ മടുക്കുന്ന നമുക്ക് ഇത് മാത്രം എന്താണാവോ എന്നും അമൃതായി നില്‍കുന്നത്?
ഇന്നലെയും ഉറങ്ങാന്‍ കിടന്നപ്പോള്‍ എന്‍റെ മനസ്സില്‍ തെളിഞ്ഞതു ആ പാടവരമ്പത്തുള്ള വീടും മരങ്ങള്‍ നിറഞ്ഞ പറമ്പും പാടത്തിനപ്പുറം ഒഴുകുന്ന തോടും ഒക്കെത്തന്നെ. ഓര്‍മ്മകള്‍ എന്താണ് നമ്മളെ വിട്ടുപോവാത്തത്?
എന്‍റെ കുട്ടിക്കാലത്തു ഞങ്ങള്‍ക്കൊരു പശുക്കിടാവുണ്ടായിരുന്നു. നെറ്റിയില്‍ വെള്ളച്ചുട്ടിയുള്ള ഒരു കറുമ്പന്‍. "മണിക്കുട്ടന്‍" എന്നായിരുന്നു അതിന്‍റെ പേര്. മൂന്നു നാല് വര്‍ഷം ഞങ്ങള്‍ അതിനെ വളര്‍ത്തി, ഞങ്ങള്‍ കുട്ടികള്‍ ആയിരുന്നു അതിനു പുല്ലും വയ്ക്കോലും കൊടുത്തു ലാളിച്ചിരുന്നത്. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ അതിനെ മറ്റാര്‍ക്കോ കൊടുത്തു. അന്ന് അതിന്‍റെ കയര്‍ അവരെ ഏല്‍പ്പിക്കുമ്പോള്‍ മണിക്കുട്ടന്‍ മുഖം തിരിച്ചു കരഞ്ഞുകൊണ്ടിരുന്ന ഞങ്ങളെ ദയനീയമായൊന്നു നോക്കി. അലറിക്കരഞ്ഞു നടന്നുപോയ ആ പശുക്കിടാവ് വളരെ നാള്‍ എന്‍റെ ഉറക്കം കെടുത്തി. പിന്നീട് ഞങ്ങള്‍ അവിടെനിന്നും വേറെ സ്ഥലത്തേക്കു മാറി. പിന്നെയും എത്രയോ വളര്‍ത്തു മൃഗങ്ങള്‍, എങ്കിലും ആ ദയനീയമായ മുഖം എപ്പോള്‍ ഒക്കെയോ ഓര്‍മകളില്‍ കടന്നു വരുന്നു.
ബാല്യം ചവിട്ടിതീര്‍ത്ത നടവഴികള്‍, കളിച്ചു മറിഞ്ഞ പാടവരമ്പുകള്‍, കണ്ണിമാങ്ങയുടെയും ഇഞ്ചി മാങ്ങയുടെയും സ്വാദു നിറഞ്ഞ വൈകുന്നേരങ്ങള്‍, ഓര്‍മ്മകള്‍ അനവധിയാണ്.
പണ്ടു ആരോ പറഞ്ഞതു പോലെ ജീവിതം സുന്ദരവും സുരഭിലവും ആയി നില്‍കുമ്പോള്‍ ഒരിക്കലും ഓര്‍മ്മകള്‍ നമുക്ക് ഉണ്ടാവുന്നില്ല. ഏകവും വര്‍ണരഹിതവും ആകുമ്പോള്‍ അവ നമ്മെ കാര്‍ന്നു തിന്നുന്നു.