Saturday, January 21, 2023

രാവിലെ തിരക്കിട്ട പാചകത്തിനിടയിലാണ് അവൾക്കെന്തോ ഒരു തളർച്ചപോലെ തോന്നിയത് . നാലഞ്ചു ദിവസങ്ങളായി ഇടയ്ക്കിടെ വന്നും പോയും ഇതിങ്ങനെ ഒളിച്ചുകളിക്കുന്നുണ്ട്. ഇടത്തേ നെഞ്ചിൽ ചെറിയൊരു അസ്വസ്ഥതയും തോന്നുന്നുണ്ട്. ഒരു കൈകൊണ്ട് നെഞ്ചു തടവി മറുകൈകൊണ്ടു ദോശമാവ് അവൾ പാനിലേക്കൊഴിച്ചു വട്ടത്തിൽ പരത്തി .
ഒരു ഗ്ലാസ് ചൂടുവെള്ളം എടുത്തു കുടിച്ചുകൊണ്ട് അവൾ സമയം നോക്കി, ഏഴുമണി കഴിഞ്ഞിരിക്കുന്നു, "ക്ലോക്കിലെ സൂചികൾക്ക് എന്തിനാണാവോ ഇത്ര വേഗത" , അവൾ പിറുപിറുത്തു .
പണികളൊട്ടു കഴിഞ്ഞിട്ടുമില്ല , പുറകിൽ നിന്നാരോ പിടിച്ചു വലിയ്ക്കുന്നതുപോലെ, കാലുകൾക്ക് നീങ്ങാൻ ഒരു മടി. അടുപ്പത്തിരിക്കുന്ന ദോശ കരിയുന്നുണ്ട് , ചായയാണെങ്കിൽ തിളച്ചു വക്കോളമെത്തിയിരിക്കുന്നു. ഏതുനേരവും അത് പുറത്തേക്കു തുളുമ്പിയേക്കാം. രാവിലെ തന്നെ അത് തുടച്ചുവൃത്തിയാക്കുന്ന കാര്യം ആലോചിച്ചപ്പോൾ അവൾക്ക് തലപെരുത്തു . അടുക്കളയുടെ കൗണ്ടർടോപ്പിൽ പിടിച്ചു അവൾ ഏന്തിവലിഞ്ഞു നടന്ന് ചായപ്പാത്രത്തിനടുത്തെത്തി കൈ നീട്ടി. ഇടതുകൈയിലൂടെ എന്തോ ഒരു അസ്വസ്ഥത അരിച്ചിറങ്ങുന്നു. കൈയ്ക്ക് ഒരു ബലക്ഷയം പോലെ. മക്കളെ വിളിച്ചുനോക്കി, ഭർത്താവിനെ വിളിച്ചു. ആരും എത്തിയില്ല. തന്റെ വിളിയുടെ ശബ്ദം തന്നിൽ തന്നെ അവസാനിക്കുന്നതുപോലെ അവൾക്കു തോന്നി.
ചില സങ്കടസിനിമകളിൽ കാണുന്നതുപോലെ നായകൻ നെഞ്ചിൽ കൈ അമർത്തിപ്പിടിച്ചു നിലത്തേക്ക് മറിഞ്ഞുവീണ് അവസാനിക്കുന്ന രംഗമാണ് താൻ അഭിനയിക്കാൻ പോകുന്നതെന്ന് അവൾക്കു തോന്നി. തീരെ പരിചയമില്ലാത്ത ഒരു രംഗമായതിനാൽ അത് വല്ലാതെ നാടകീയമായിപ്പോവുമോ എന്നവൾ ആശങ്കപ്പെട്ടു.
ഒരു നിമിഷം - അവളുടെ ചിന്തകൾ തടസ്സപ്പെടുത്തി ചായ തിളച്ചുമറിയുകയും എത്തിപ്പിടിച്ചു അടുപ്പ് ഓഫാക്കാനുള്ള ശ്രമത്തിൽ അവൾ ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് വീഴുകയും ചെയ്തു. അവൾക്കൊപ്പം അടുപ്പിന്റെ അരികത്തിരുന്ന പാത്രം കൂടി താഴേയ്ക്ക് വീണ ശബ്ദം കേട്ടാവണം ഭർത്താവും മക്കളും ഓടിയെത്തിയത്.
"അയ്യോ, ചായ മുഴുവൻ തൂവിപ്പോയല്ലോ , ഇനിയിപ്പോൾ ഞാൻ എന്ത് കുടിച്ചിട്ടുപോവും മമ്മാ" മൂത്ത മകൻ പരിഭവിച്ചു. "ഇനി നീ കൈ മുറിക്കാൻ നിൽക്കാതെ എഴുന്നേൽക്ക് , നിനക്ക് അല്പം കൂടി ശ്രദ്ധിച്ചാലെന്താ?" രാവിലെത്തന്നെ എല്ലാം അലങ്കോലമായതിലുള്ള നിരാശ ഭർത്താവ് ഒട്ടും മറച്ചുവെച്ചില്ല .
വീഴ്ചയുടെ ആഘാതത്തിൽപ്പെട്ടിരിക്കാൻ അധികം സമയമില്ലെന്ന് പെട്ടെന്ന് തന്നെ അവൾക്കു മനസ്സിലായി. എന്താണ് സംഭവിച്ചതെന്ന് ആരും ചോദിച്ചില്ലല്ലോ എന്നോർത്തപ്പോൾ വീണ്ടും നെഞ്ച് വേദനിക്കുന്നതുപോലെ അവൾക്കു തോന്നി.
എഴുന്നേറ്റ് വീണ്ടും അൽപ്പം ചൂടുവെള്ളം കുടിച്ചു, എന്നിട്ടു എല്ലാവർക്കുമുള്ള ഉച്ചയൂണ് പായ്ക്ക് ചെയ്തു, അവൾ തിരക്കിട്ട് കുളിമുറിയിലേക്ക് നടന്നു. ഷവറിൽ ചൂടുള്ള വെള്ളത്തിന് കീഴിൽ നിന്നപ്പോൾ നല്ല ആശ്വാസം തോന്നിയെങ്കിലും ചിന്തകൾ ക്ലോക്കിലെ സമയത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ വേഗം തന്നെ കുളി കഴിഞ്ഞ്‌ റെഡി ആയി ഓഫീസിലേക്കിറങ്ങി. എന്നത്തേയുംപോലെ ചേരുന്ന കമ്മലിടാനോ വരണ്ട ചുണ്ടിൽ അല്പം ലിപ്ബാമിടാനോ ഒന്നും ഒരുത്സാഹവും തോന്നിയില്ല.
ഓഫീസിലേയ്ക്ക് വണ്ടിയോടിക്കുമ്പോൾ അവളോർത്തു , നെഞ്ചിൽ വന്നും പോയും ചെറിയ വേദനയും ഇടതു കൈയ്ക്ക് അസ്വസ്ഥതയും തോന്നിതുടങ്ങിയപ്പോൾ തന്നെ ഭർത്താവിനോട് സൂചിപ്പിച്ചതാണ് , മറുപടി ഉടൻ വന്നു, "നെഞ്ചേരിച്ചിലോ, അതിപ്പോ ആർക്കാണില്ലാത്തത്, കുറച്ചു ഇളം ചൂടുപാൽ കുടിച്ചാൽ മതി."
കഴിഞ്ഞ ദിവസ്സം ഓഫീസിൽ നിന്നെത്തി വല്ലാത്ത ക്ഷീണം തോന്നിയപ്പോൾ അൽപനേരം കിടന്നു, ഒരു മനംപിരട്ടൽ പോലെ . "അതെങ്ങനെയാണ്, തോന്നുന്നതുപോലെയല്ലേ ഭക്ഷണം കഴിയ്ക്കുന്നത് , ഗ്യാസ് കയറിയതാവും". അഭിപ്രായങ്ങൾ ഓരോന്നായി പൊങ്ങിവന്നപ്പോൾ കിടന്നിടത്തുനിന്നും വേഗം തലപൊക്കി. "എനിക്കെന്തോ ഒരു പേടി. വല്ല ഹാർട്ട് പ്രോബ്ലം ആണോന്ന് " അവൾ പറഞ്ഞു തീരുന്നതിനു മുൻപേ ഒരു കൂട്ടച്ചിരി ഉയർന്നുപൊങ്ങി. പരിഹാസത്തിന്റെ മേമ്പൊടിയോടെ മറുപടിയെത്തി, "സാധ്യതയുണ്ട്, ഒരുപാട് ആൾത്താമസമുള്ള ഹൃദയമല്ലേ, ലോകത്തിലെ സകല മനുഷ്യരുടെയും പ്രശ്നങ്ങളെടുത്തുവെച്ചു ഘനമേറിയ ഹൃദയം ". പിന്നെ ഗൗരവത്തിൽ , "ഓരോരോ തോന്നലാണ് , നിനക്ക് വയസ്സാവുന്നതിന്റെ ലക്ഷണമാണ് " എന്ന് പറഞ്ഞു ഭർത്താവ് പുറത്തേയ്ക്കിറങ്ങി.
"ഈ ഹൃദയം പണിമുടക്കിയാൽ നിങ്ങളൊക്കെ എന്ത് ചെയ്യും, ആര് നിങ്ങൾക്ക് ഭക്ഷണമൊരുക്കി വിളമ്പി വെയ്ക്കും" , അവൾ സങ്കടത്തോടെ വിളിച്ചു ചോദിച്ചു. " യൂ ഡോണ്ട് വറി മമ്മാ , സ്കിപ് ദി ഡിഷസ് ഓർ യൂബെർ ഇറ്റ്സ് ഉണ്ടല്ലോ " എന്ന് വളരെ നിസ്സാരഭാവത്തിൽ മോൻ പറഞ്ഞത് കേട്ട് മറ്റുള്ളവർ ആർത്തു ചിരിച്ചത് അവളെ വല്ലാതെ അരിശം കൊള്ളിച്ചു.
ഓഫീസിൽ ചെന്നിരുന്നിട്ടും ക്ഷീണം വിട്ടുമാറാത്തതുപോലെ തോന്നിയപ്പോൾ അവൾ ഭർത്താവിനെ വിളിച്ചു, "അതേ , എനിക്കെന്തോ ഒരു തളർച്ചപോലെ. ഇടത്തെ കൈയ്ക്കും നെഞ്ചിനുമൊക്കെ ഒരു അസ്വസ്ഥതയുണ്ട്." അങ്ങേത്തലയ്ക്കലെ തിടുക്കമാർന്ന സ്വരം കേട്ടപ്പോൾ തന്നെ മനസ്സിലായി എന്തോ തിരക്കിലാണെന്ന് . "നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിരിക്കുന്നു ഇങ്ങനെ ഒരിടത്തു തന്നെ ഇരിക്കാതെ ഒന്ന് നടക്കാനെങ്കിലും പോവണമെന്ന്. വെറുതെയിരുന്ന് പിത്തം പിടിച്ചിട്ടുണ്ടാവും, ഞാൻ ഇത്തിരി തിരക്കിലാണ്. പിന്നെ വിളിക്കാം ".
ഫോൺ വെച്ച് കഴിഞ്ഞു അവൾ സ്വയം ചോദിച്ചു, " ഞാൻ എപ്പോഴാണ് വെറുതെ ഇരിക്കുന്നത് ?" . വൈകിട്ട് വീട്ടിലെത്തിയാൽ അടുക്കളയിൽ നിന്നും തീൻ മേശയിലേയ്ക്കുള്ള ഓട്ടത്തിനും അത് കഴിഞ്ഞു വീട് വൃത്തിയാക്കുന്നതിനും അലക്കിയുണങ്ങിയ തുണികൾ ഓരോരുത്തരുടെ മുറികളിൽ എത്തിക്കുന്നതിനും പിറ്റേന്നത്തെ പ്രാതൽ തയ്യാറാക്കുന്നതിനും ഇടയിൽ താനിപ്പോഴാണ് വെറുതെയിരിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും അവൾക്കു പിടികിട്ടിയില്ല.
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ വേട്ടയാടുമ്പോൾ സാധാരണ ചെയ്യാറുള്ളതുപോലെ അവൾ എഴുന്നേറ്റു ജനാലയ്ക്കരികിലേയ്ക്ക് ചെന്നു കുറെ നേരം പുറത്തേയ്ക്കു നോക്കി നിന്നു . വഴിയോരങ്ങളിലൊക്കെ ഇന്നലെ പെയ്ത മഞ്ഞിന്റെ കൂനകളുണ്ട്, റോഡ് വൃത്തിയാക്കുന്നവർ നടവഴികളിൽ നിന്നും മാറ്റിയിട്ടതാണ് . താപനില താഴ്ന്നുതന്നെ ഇരിക്കുന്നതിനാൽ അവയൊന്നും ഉരുകിയിട്ടില്ല. ചിലപ്പോഴൊക്കെ മനുഷ്യരും ഇങ്ങനെത്തന്നെയാണല്ലോ എന്നവൾ ആലോചിച്ചു. ഉരുകാൻ മടിക്കുന്ന, മരവിച്ച മനസ്സുമായി ജീവിക്കുന്നവർ.
എങ്കിലും ഈ മഞ്ഞുകാലം കഴിഞ്ഞൊരു വസന്തം വരുമല്ലോ എന്നവൾ ആശ്വസിച്ചു. അപ്പോൾ ഈ വഴിയോരങ്ങളിൽ വീണ്ടും മരങ്ങളിൽ പച്ചിലത്തളിർപ്പുകൾ ഉണ്ടാവുന്നതും മൊട്ടുകൾ പൂക്കളായി വിരിയുന്നതും അവൾ അകക്കണ്ണിൽ കണ്ടു. ആ മരങ്ങളിൽ ചേക്കേറുന്ന കിളികളുടെ പ്രണയക്കൊഞ്ചൽ ചെവികൾക്കടുത്തു കേൾക്കുന്നതുപോലെ അവൾക്കു തോന്നി .
മേശമേൽ ബാക്കിയിരിക്കുന്ന ജോലികളെക്കുറിച്ചോർത്തപ്പോൾ ആലോചനകൾക്ക് വിരാമമിട്ടു അവൾ തിരിഞ്ഞു നടന്നു.
കസേരയ്ക്കടുത്തെത്തിയതേ ഓർമ്മയുള്ളൂ, ആരോ അമർത്തിപ്പിടിച്ചതുപോലെ നെഞ്ചിൽ ആഴത്തിലൊരു വേദന ഉടലെടുക്കുകയും ശ്വാസം ഉള്ളിലേക്കെടുക്കാനാവാതെ അവൾ കുഴഞ്ഞുവീഴുകയും ചെയ്തു.
തൊട്ടടുത്ത സീറ്റിലിരിക്കുന്ന സഹപ്രവർത്തക ഒരു അലർച്ചയോടെ "help , help " എന്ന് വിളിക്കുന്നത് അവൾ കേട്ടു . ആരൊക്കെയോ ഓടിയെത്തുന്നതും "do CPR " എന്ന് ആക്രോശിക്കുന്നതും അവൾ കേട്ടു .
"എനിക്കെന്റെ ഭർത്താവിനെ കാണണം, മക്കളെ കാണണം" എന്നൊക്കെ വിളിച്ചുപറയാനാഗ്രഹിച്ചെങ്കിലും വാക്കുകൾ തൊണ്ടയിൽ തന്നെ ശ്വാസം മുട്ടി ഒടുങ്ങുന്നത് അവളറിഞ്ഞു. ആരോ *911 വിളിച്ചതും ചുവപ്പും നീലയും നിറങ്ങളിലുള്ള ലൈറ്റിട്ട ഇ.എം.എസ് വാഹനം പുറത്തെത്തിയതും പക്ഷേ അവളറിഞ്ഞില്ല. ബോധത്തിനും അബോധത്തിനുമിടയിലുള്ള ഒരു നൂൽപ്പാലത്തിലൂടെ , കാലിടറി വീഴുമെന്ന ഭയം തെല്ലുമില്ലാതെ, അവളപ്പോൾ അതിവേഗം സഞ്ചരിക്കുകയായിരുന്നു.
മയക്കത്തിൽ നിന്ന് കണ്ണുതുറന്നപ്പോൾ അവളുടെ നേർത്ത വിരലുകളെ ചുറ്റിപ്പിണഞ്ഞു ഭർത്താവിന്റെ വിരലുകളുണ്ടായിയുന്നു. ആ കണ്ണുകളിലപ്പോൾ അനിഷ്ടമോ ധാർഷ്ട്യമോ ഉണ്ടായിരുന്നില്ല , പകരം കാലത്തിന്റെ കറക്കത്തിലെവിടെയോ നഷ്ടമായ പ്രണയരശ്മികൾ പൂത്തുനിന്നിരുന്നു. അവൾ ആ വിരലുകളിൽ മുറുകെപ്പിടിച്ചു പതിയെപ്പറഞ്ഞു , " ഒന്നു ചേർത്തുപിടിയ്ക്കാൻ ഒരു സെക്കന്റ് ചാൻസ് .... ഒരു ഹൃദയമിടിപ്പിന്റെ ദൂരത്തിരുന്നിട്ടും നമ്മൾ എത്രയകലെയാണല്ലേ ?"
വാക്കുകൾ കൈമോശം വന്നതുപോലെ അയാൾ അവളെ നോക്കി . നിറഞ്ഞുവന്ന കണ്ണുകൾ താൻ കാണാതെ അയാൾ മുഖം തിരിക്കുന്നത് അവൾ കണ്ടില്ലെന്നു നടിച്ചു. നോവേറ്റു തളർന്ന സ്വന്തം ഹൃദയത്തോട് അവൾക്കു സഹതാപം തോന്നി. വിദൂരതയിലേക്ക് നോക്കിക്കിടക്കുമ്പോൾ , മഞ്ഞുരുകുന്നതും മരങ്ങൾ പൂക്കുന്നതും കിളികൾ ചിലയ്ക്കുന്നതും വസന്തം വിരുന്നെത്തുന്നതും ഒരു മായക്കാഴ്ചപോലെ അവൾ മുന്നിൽകണ്ടു…
*(911-കാനഡയിൽ അടിയന്തിരസേവനങ്ങൾക്കായി വിളിക്കാനുള്ള നമ്പർ )
All reactions:
Jeena Rajesh, Jenny Scariya and 137 others