Saturday, December 17, 2022

അപ്പാർട്മെന്റിൽ നിന്നും അവസാനവട്ട പാക്കിങ്ങും കഴിഞ്ഞു ഓഫീസിലേക്ക് അയാളെത്തുമ്പോൾ സമയം വൈകിയിരുന്നു .  സീറ്റിലേക്കെത്തുമ്പോൾ പതിവുപോലെ തലപൊക്കി അവൾ ശുഭദിനം ആശംസിച്ചില്ല . എന്തോ തിരക്കുകളുള്ളതുപോലെ അവൾ ഭാവിക്കുകയാണെന്ന് അയാൾക്ക്‌ മനസ്സിലായി .


" ഇന്നുകൂടിയെ നിനക്ക് എന്നോട് ഗുഡ്മോർണിംഗ് പറയാൻ പറ്റൂ , മറക്കേണ്ട കേട്ടോ " ഒരു ചെറുചിരിയോടെ അയാൾ അവളോട് പറഞ്ഞു .

അവൾ തലയുയർത്തിനോക്കി ഒരു വരണ്ട ഗുഡ് മോർണിംഗ് പറഞ്ഞു. വിടർന്ന ആ നീലക്കണ്ണുകൾ ചിരിയൊഴിഞ്ഞു ,അഗാധമായ രണ്ടു ജലാശയങ്ങൾ പോലെ തോന്നിച്ചു . അടുക്കും ചിട്ടയുമില്ലാതെ അവൾ എന്തൊക്കെയോ ചിലമ്പിച്ച സ്വരത്തിൽ സംസാരിച്ചു. ആ കണ്ണുകൾ ഇടയ്ക്കിടെ നിറഞ്ഞും ഒഴിഞ്ഞും കൊണ്ടിരുന്നു .

പതിവുപോലെ വീട്ടിലെ എന്തെങ്കിലും ചെറിയ സങ്കടങ്ങളിലാവും അവളുടെ മനസ്സ് മുങ്ങിപ്പോയിരിക്കുക എന്നാണ് സാധാരണയായി അയാൾ അനുമാനിക്കുക. അത് കേട്ടിരിക്കുക മാത്രമേ താൻ ചെയ്യേണ്ടതുള്ളൂ എന്നും ഈ മൂന്നു വർഷത്തിനിടയിൽ അയാൾ മനസ്സിലാക്കിയിരുന്നു..


എന്നാൽ ഇന്നത്തെ ദിവസ്സം  എന്തു മറുപടി പറഞ്ഞാലും അവൾക്കു സമാധാനമാകില്ല എന്നറിയാവുന്നതുകൊണ്ടു തന്നെ വാക്കുകൾ കൊണ്ട് മായാജാലം കാണിക്കാനൊന്നും അയാൾ  മുതിർന്നില്ല . എഴുന്നേറ്റ്  അടുത്തേയ്ക്കു ചെന്ന് അവളെ മുറുകെ ഒന്നു കെട്ടിപ്പിടിച്ചു . അപ്രതീക്ഷിതമായതുകൊണ്ടാവും ഒരു നിമിഷത്തെ അമ്പരപ്പ് അവളുടെ മുഖത്തു മിന്നിമറഞ്ഞത് .

ഓളങ്ങളടങ്ങിയ ശാന്തമായ കടലുപോലെ അവൾ മൗനിയായി അയാളുടെ മുഖത്തേയ്ക്കു തന്നെ ഉറ്റുനോക്കി . "ഇനിയെന്നാണ് ..?" വാക്കുകൾ മുഴുമിപ്പിക്കാനാവാതെ ആ കണ്ണുകളിൽ നീര് പൊടിഞ്ഞു . തിരക്കുകൂട്ടി ഫയലുകൾ പായ്ക്ക് ചെയ്യാൻ ഇതിനോടകം തുടങ്ങിയിരുന്ന അയാൾ  തലയുയർത്തി നോക്കി . ആഴ്ചകൾക്കു മുൻപേ ഈ തീരുമാനം വന്നപ്പോൾ തന്നെ  ഈ നിസ്സഹായമുഹൂർത്തം  പ്രതീക്ഷിച്ചിരുന്നതാണ് . എന്നിട്ടും നെഞ്ചിലെവിടെയോ ഒരു ഭാരം കയറ്റിവച്ചതുപോലെ.

മൂന്നു വർഷമായി ഈ അവർ ഇരുവരും ഓഫീസിലെ ഒരേ മുറി പങ്കിടാൻ തുടങ്ങിയിട്ട് .  പ്രോജക്ടിന്റെ ഭാഗമായി പുതിയൊരു രാജ്യത്ത്, അതും സ്ത്രീബാഹുല്യമുള്ള ഈ  ഓഫീസിലേയ്ക്ക് വരുമ്പോൾ അയാൾക്ക് അല്പം പരിഭ്രമങ്ങളൊക്കെ ഉണ്ടായിരുന്നു . ചിരിച്ചുകൊണ്ട് മാത്രം സംസാരിക്കുന്ന ഇവളെ കണ്ടപ്പോൾ ആണ് അയാളുടെ മനസ്സൊന്നു തണുത്തത് . പുതിയ ഓഫീസും അന്തരീക്ഷവും ഒക്കെ പതിയെ ജീവിതത്തിനെ ശാന്തമായ ഒരു തീരത്ത് അല്പനേരത്തേക്കെങ്കിലും ചേർത്തുനിർത്തിയതുപോലെ അയാൾക്കു  തോന്നി.

പക്ഷേ ആ ആശ്വാസമൊന്നും അധികനാൾ നീണ്ടുനിന്നില്ല. യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു ടെക്സ്റ്റ് മാത്രമയച്ചു ജീവിതത്തിന്റെ പാതിവഴിയിൽ വച്ച് കുഞ്ഞിനെയുമെടുത്തു ഭാര്യ യാത്ര പറഞ്ഞിറങ്ങിപ്പോയ ദിവസ്സം ഇന്നും അയാളുടെ കണ്മുന്നിലുണ്ട് . ഒരേ സ്വപ്‌നങ്ങൾ പങ്കിട്ടെടുത്തു ജീവിതം തുടങ്ങിയവർ  ബന്ധത്തിന്റെ അവസ്സാനകണ്ണിയും അറുത്തുമാറ്റി വളരെപ്പെട്ടെന്നാണ്  തികച്ചും അപരിചിതരെപ്പോലെ വഴിപിരിഞ്ഞത് .

കോടതിയിൽ നിന്നും  ഓഫീസിൽ മടങ്ങിയെത്തിയപ്പോൾ ആ വിഷയത്തെക്കുറിച്ചൊന്നും  അവൾ ചോദിച്ചില്ല . മറ്റൊരാളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നതിലെ അനൗചിത്യം കൊണ്ടാവും അതെന്നാണ് അയാൾ കരുതിയത്. പിറ്റേന്ന്  ഉച്ചസമയത്തെ ഇടവേളയിൽ  നടക്കാനിറങ്ങുമ്പോൾ അവൾ പറഞ്ഞു, "വിരോധമില്ലെങ്കിൽ ഇന്ന് എന്റെ കൂടെ ആ പുഴയോരത്തുകൂടി നടക്കാം".

ശരത്കാലത്തെ നേർത്ത തണുപ്പുള്ള കാറ്റ് മുടിയിഴകളെയെല്ലാം ഉലയ്ക്കുന്നുണ്ടായിരുന്നു. മരങ്ങളുടെ ചില്ലകളിൽനിന്നും മഞ്ഞനിറമുള്ള ഇലകൾ അവിടവിടെയായി കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. കാറ്റ് നദിയിൽ കുഞ്ഞോളങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. അവൾ ചൂണ്ടിക്കാണിച്ച ഒരു ബെഞ്ചിൽ അവ നോക്കിയിരിക്കവേ അവൾ പറഞ്ഞു.
"നിനക്കറിയുമോ , ആ നദിയിലൂടൊഴുകുന്ന വെള്ളം പോലെയാണ് ജീവിതം. ഒരു ചെറിയകാറ്റു മതി ശാന്തമായ ആ ഒഴുക്കിനു തടസ്സം സൃഷ്ടിക്കാൻ. കാറ്റായും മഴയായും വേനലായും ഓരോരോ സമയങ്ങളിൽ ആ ഒഴുക്ക് അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. അവയൊന്നും മറികടക്കാൻ പുഴയ്ക്കാവില്ല, അല്പം ഗതിമാറി പുഴ ഒഴുകിക്കൊണ്ടേയിരിക്കും, അവസാനതുള്ളി വെള്ളം വരെ. ജീവിതവും അതേ , ഉള്ളിലേയ്‌ക്കെടുക്കുന്ന ശ്വാസം നിലയ്ക്കും വരെ നമുക്കും ജീവിച്ചേ മതിയാവൂ. നമുക്ക് മാറ്റാനാവാത്തവയെ അവിടെവിട്ടു മുന്നോട്ടുപോവണം. പറയാൻ എളുപ്പമാണ്, പ്രാവർത്തികമാവണമെങ്കിൽ നമ്മൾ തന്നെ മനസ്സുവെക്കണം,"

കഥയില്ലാത്തവളെന്ന് പലപ്പോഴും മനസ്സിൽ തോന്നിയിട്ടുള്ള ഒരുവളുടെ ആ വലിയവാക്കുകൾകേട്ട് അയാൾ അത്ഭുതപ്പെട്ടു.  അതൊരു ദൃഢമായ സൗഹൃദത്തിന്റെ തുടക്കമായിരുന്നു. പിന്നീടെപ്പോഴോ ആൾക്കൂട്ടത്തിനു നടുവിൽ ഒറ്റപ്പെട്ടുപോയ സ്വന്തം ജീവിതത്തെക്കുറിച്ചു അവൾ പരാമർശിച്ചു. അബദ്ധമെന്നു തോന്നിയിട്ടാവണം അധികമൊന്നും വിശദീകരിക്കാതെ വേഗം ഫയലുകളിലേയ്ക്ക് മുങ്ങിത്താഴുകയും ചെയ്തു.
 
കഴിഞ്ഞാഴ്ച സുഖമില്ലാതെ രണ്ടുമൂന്നു ദിവസ്സം ലീവെടുത്തു വയ്യാതെ കിടക്കുമ്പോളാണ് അവളുടെ ടെക്സ്റ്റ്  മെസ്സേജ് വന്നത് , "ആർ യൂ ആൾറൈറ്റ് ?" . മറുപടിയിൽ നിന്നും,  പനിയാണോ എന്ന് ഒന്ന് തൊട്ടുനോക്കാൻ പോലും ആരുമില്ലാത്ത ഒരാളെ അവൾക്ക് മനസ്സിലായിട്ടുണ്ടാവും . അരമണിക്കൂറിനുള്ളിൽ അപാർട്മെന്റിന്റെ കതകിൽ മുട്ടി അവളെത്തി , അലങ്കോലമായിക്കിടന്ന അടുക്കളയിൽ കയറി  ഭക്ഷണമുണ്ടാക്കി , ബാക്കി ഫ്രിഡ്ജിൽ വച്ച് തിരക്കിട്ടു പോകാനിറങ്ങുമ്പോൾ പറഞ്ഞു, "നിനക്ക്  വയ്യെന്നറിയാം, പക്ഷേ അധികസമയം നിൽക്കാൻ പറ്റില്ലാ , കുട്ടികളെ ഡേ കെയറിൽ നിന്നും പിക്ക് ചെയ്യണം ". പോകാനിറങ്ങുമ്പോൾ  എന്തോ ഓർത്തെന്നപോലെ തിരികെ  അരികിൽ വന്നിരുന്നു നെറ്റിമേൽ കൈവെച്ചു നോക്കിപ്പറഞ്ഞു , "വേഗം ശരിയാവും . നീയില്ലാതെ ഓഫീസിൽ ഒരു രസമില്ല ".

വാതിലിനപ്പുറം അവൾ മറഞ്ഞപ്പോൾ അയാൾ ഓർത്തു, എത്ര അപ്രതീക്ഷിതമായാണ് ജീവിതത്തിലേയ്ക്ക് ചില മനുഷ്യർ ചാടിക്കയറിവരുന്നത്, നമ്മെ ചേർത്തുപിടിയ്ക്കുന്നത് ! 

പ്രൊജക്റ്റ് തീർന്നപ്പോൾ തിരികെ ഹെഡോഫീസിലേയ്ക്ക് മടങ്ങാനായിരുന്നു അയാളുടെ തീരുമാനം. ഇനിയും രക്തം കിനിയുന്ന ഓർമ്മകളിൽനിന്നും  രക്ഷപ്പെടാനുള്ള ആഗ്രഹമാണ് അയാളെ ആ തീരുമാനത്തിന് പ്രേരിപ്പിച്ചത് . ഇവിടെത്തന്നെ പുതിയൊരു പ്രോജക്ടിലേയ്ക്ക് ക്ഷണം കിട്ടിയെങ്കിലും അയാൾ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.

ഒരാഴ്ച്ച മുൻപ് തീരുമാനമറിയിച്ച ടീം  മീറ്റിംഗ് കഴിഞ്ഞപ്പോൾ അവളുടെ സ്ഥായിയായ പുഞ്ചിരി മാഞ്ഞിരുന്നു. " എന്റെ കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും കേൾക്കാൻ നിന്നോളം ക്ഷമയുള്ള ആരും ഉണ്ടായിരുന്നില്ല . എവിടെയായാലും സന്തോഷമായിരിക്കൂ ." 

അന്നുമുഴുവൻ മൗനത്തിന്റെ പുറന്തോടിനുള്ളിൽ അവർ മത്സരിച്ചു ഒളിച്ചുകളിച്ചു.    പതിവുപോലെ പുറത്തു പെയ്യുന്ന മഞ്ഞിന്റെ മായക്കാഴ്ചകളിലേയ്ക്ക്  കസേര വലിച്ചിട്ടിരുന്ന്  അവൾ ചായ മൊത്തിക്കുടിച്ചില്ല..മഞ്ഞയിലകൾ പൊഴിഞ്ഞു ശൂന്യമായ ചില്ലകളുമായി  തണുത്തുവിറച്ചു നിൽക്കുന്ന മരങ്ങളെ കരുണയോടെ നോക്കിയില്ല.  ഓഫീസ് സമയം കഴിഞ്ഞു മടങ്ങാൻ നേരം  ജാക്കറ്റും ബൂട്സുമൊക്കെ വലിച്ചുകയറ്റുമ്പോൾ " സ്ഥിരതയില്ലാത്ത ഈ കാലാവസ്ഥയെ ഞാൻ വെറുക്കുന്നു " എന്ന് ആരോടെന്നില്ലാതെ  പിറുപിറുത്തുകൊണ്ടിരുന്നു..

പിന്നീടുള്ള അഞ്ചു ദിവസ്സങ്ങൾ, കാലാവസ്ഥാ പ്രവചനം തെറ്റിച്ചു ചില നേരങ്ങളിൽ മഞ്ഞുകാറ്റ് ആഞ്ഞടിക്കുകയും ചിലപ്പോൾ വളരെ പൊടുന്നനെ  അവ നിലച്ചു അന്തരീക്ഷം തെളിയുകയും ചെയ്തുകൊണ്ടിരുന്നു. പ്രോജക്ടിന്റെ അവസാന പണികളും തീർത്തു എല്ലാവരും യാത്രപറയലുകൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. മൂന്നുവർഷത്തെ സഹവാസം തന്ന സൗഹൃദങ്ങളും ഓർമ്മകളും മനസ്സിലേക്കെടുത്തു പലരും പലവഴി പിരിയുകയാണ്.

ഓഫീസിൽ നിന്നിറങ്ങുമ്പോൾ പെട്ടെന്ന്അ വൾ  പറഞ്ഞു, "ക്യാബ് ക്യാൻസൽ ചെയ്തേക്കൂ, ഞാൻ എയർപോർട്ടിൽ  വിടാം".    

പെട്ടികളെടുത്തു അപാർട്മെന്റിന്റെ വാതിൽപൂട്ടുംമുൻപ് അയാൾ ഒരു നിമിഷം കണ്ണടച്ചുനിന്നു. മോന്റെ  കളിചിരികൾ എവിടെയൊക്കെയോ ഉയർന്നു കേൾക്കുന്നതുപോലെ.  ഇനിയൊരു മടങ്ങിവരവ് ഉണ്ടാവുമോ, അറിയില്ല.

താഴെ കാറുമായി അവൾ  കാത്തുനിൽക്കുന്നുണ്ടായിരുന്നു. എയർ പോട്ടിലേക്കുള്ള യാത്രയിൽ അവൾ ചിരിച്ചു തമാശകൾ പറയാൻ ശ്രമിച്ചുകൊണ്ടിരുന്നു.  കാർ പാർക്കുചെയ്ത് ഗേറ്റുവരെ  കൂടെ വന്നു.  യാത്രപറഞ്ഞു പിരിയാനൊരുങ്ങവേ അടുത്തുവന്ന് ഇറുകെ കെട്ടിപ്പിടിച്ചു , ' ഞാൻ നിന്നെ ശരിക്കും മിസ് ചെയ്യും, യൂ വെയർ ദി മോസ്റ്റ് ബ്യൂട്ടിഫുൾ സീസൺ ഹാപ്പെൻഡ് ടു  മീ".  പറയാൻ ബാക്കിവെച്ച വാക്കുകൾ അവർക്കിടയിൽ മൗനമായി പൊഴിഞ്ഞുവീണു ,  കണ്ണുകളിൽ ഒരു തിരയൊളിപ്പിച്ചു അവൾ  തിരിഞ്ഞുനടന്നു.  

പുറത്തു, ആകാശത്തുനിന്നും മാലാഖമാരെപ്പോലെ നേർത്ത മഞ്ഞുകണങ്ങൾ ഭൂമിയിലേയ്ക്ക് പെയ്തിറങ്ങിക്കൊണ്ടിരുന്നു. അവ മൃദുലമായൊരു വെള്ളപ്പട്ടു  കൊണ്ട്  ഭൂമിയിലെ നിറങ്ങളെയും നിയമങ്ങളെയും അല്പനേരത്തേയ്ക്കു  മൂടിവെച്ചു .