Friday, November 2, 2018

ഇന്നലെയാണ് പുതിയ കണ്ണട കിട്ടിയത് . വായന കൂടിയപ്പോൾ, മുൻപ്  വല്ലപ്പോഴും വിരുന്നുകാരിയായെത്തിയിരുന്ന തലവേദന സ്ഥിരതാമസക്കാരിയായിത്തീർന്നപ്പോളാണ് പുതിയ കണ്ണടയെക്കുറിച്ചു ചിന്തിച്ചത്. അതിന്റെ സന്തോഷത്തിൽ അങ്ങനെ മാറ്റിയും മറിച്ചും വച്ച് നോക്കി പരീക്ഷിക്കുമ്പോൾ ആണ് പെട്ടെന്ന് അത് ശ്രദ്ധയിൽ പെട്ടത് .

മൈലാഞ്ചികൊണ്ടു വരച്ച പാതിമാഞ്ഞ ചിത്രമുള്ള വരണ്ടു തുടങ്ങിയ കൈവിരലുകൾ. "ഇതിപ്പോ ഇന്നലെ പൊന്നു വരച്ചിട്ട ചിത്രം പോലുണ്ടല്ലോ" എന്നോർത്ത് വീണ്ടും നോക്കിയപ്പോൾ ഞെട്ടിയത് ഞാനാണ് . അതേ, എന്റെ വിരലുകൾ തന്നെ. പണ്ടേ ചുളുങ്ങിയ വിരലുകൾക്ക് ഉടമയാണെങ്കിലും ഇതെപ്പോൾ ഇത്ര വരണ്ടുപോയി എന്ന് അത്ഭുതപ്പെട്ട് കണ്ണട ഊരി മാറ്റിവെച്ചു. നല്ല തിരക്കുള്ള ദിവസമായതുകൊണ്ടും തീർക്കേണ്ട ജോലികൾ ബാക്കിനിൽക്കുന്നതുകൊണ്ടും പിന്നീട് അതിനെക്കുറിച്ചോർത്തില്ല .

വൈകിട്ട്, സംശയവുമായി കൊറിയക്കാരി വന്നപ്പോൾ ആണ് വീണ്ടും കണ്ണടയെടുത്തു മുഖത്തുവച്ചത് . വീണ്ടും ഞെട്ടൽ!! നല്ല മിനുങ്ങുന്ന മുഖമുള്ള അവളുടെ മുഖത്ത് പല തട്ടുകളായി പല നിറങ്ങൾ പൂശിയിരിക്കുന്നു.  സംശയം തീർത്തു അവൾ മടങ്ങുന്നതുവരെ കണ്ടുപിടിക്കപ്പെട്ട ആ സത്യത്തിന്റെ രസത്തിൽ പൊട്ടിച്ചിരിക്കാതെ ഞാൻ പിടിച്ചിരുന്നു.

കാണപ്പെടാത്ത എത്ര കാഴ്ച്ചകൾ ഈ കണ്ണട എനിക്ക് വെളിപ്പെടുത്തി തരുമെന്നോർത്തപ്പോൾ ഒരു ഗൂഢാനന്ദം എന്റെയുള്ളിൽ പതഞ്ഞുപൊങ്ങി .
ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. തലവേദന വീണ്ടും തുടങ്ങിക്കഴിഞ്ഞു. കണ്ണടവെച്ചു വായിച്ചുതുടങ്ങിയപ്പോൾ ആദ്യം കണ്ണിൽപ്പെട്ടത് ദൈന്യതയാർന്ന ഒരു പിഞ്ചുകുഞ്ഞിന്റെ മുഖമാണ് ,ആവശ്യമില്ലാത്തൊരു തെളിമയും അക്ഷരങ്ങൾക്കൊക്കെ വല്ലാത്തൊരു വലിപ്പവും . വീണ്ടും കണ്ണട ഊരിമാറ്റി . തലവേദന ശക്തമാവുന്നു.

വൈകിട്ടത്തെ ട്രെയിൻ യാത്രയിൽ വെറുതെ നാടിനെക്കുറിച്ചോർത്തപ്പോൾ ഫോണിലെ ഓൺലൈൻ മലയാളപത്രത്തിലൂടെ കണ്ണോടിക്കാമല്ലോ എന്നു കരുതി വീണ്ടും കണ്ണടയെടുത്തു വച്ചു .  തമ്മിൽത്തല്ലിചോരകുടിക്കുന്ന കഥകൾ മാത്രമേയുള്ളു . എത്രപെട്ടെന്നാണ് വാർത്തകൾക്കു വർഗീയതയുടെ മണവും നിറവും കൈവന്നത് !!. വായിക്കേണ്ടിയിരുന്നില്ല, വെറുതെ കണ്ണടച്ചിരുന്ന് മനക്കോട്ടകൾ കെട്ടുകതന്നെ ഭേദം .

വൈകിട്ട് വീട്ടിലെത്തിയപ്പോൾ വീണ്ടും കണ്ണടയെടുത്തുവെച്ചു . എതിരെയിരുന്നു ചായ ആസ്വദിച്ചുകുടിച്ചുകൊണ്ടിരുന്ന ഭർത്താവിനോട് പതിയെപ്പറഞ്ഞു, "എന്റെ കണ്ണട ഒന്ന് ചെക്കു ചെയ്യണം, പവർ കൂടുതലാണോ എന്നൊരു സംശയം ". ചോദ്യഭാവത്തിൽ ആൾ തലയുയർത്തി , "കയ്യൊക്കെ വല്ലാണ്ട് ചുളിഞ്ഞിരിക്കണ പോലെ, ശരിക്കും അത്രയ്ക്കൊന്നും ഇല്ലന്നേ ". ഒരു പരിഹാസച്ചിരിയിൽ മുഖമുയർത്തിയപ്പോളാണ് അത് ശ്രദ്ധിച്ചത്, ആളുടെ മുഖം അൽപ്പം ചുളിങ്ങിയിട്ടുണ്ടോ . "നിങ്ങൾക്ക് വയസ്സായിത്തുടങ്ങീട്ടൊ ". ചിരിക്കാനൊരുമ്പെട്ട മുഖം പെട്ടെന്ന് ഗൗരവമായി , "നീയെന്തിനാണ് റീഡിങ്ങ് ഗ്ലാസ്സ് ഏതുനേരവും വച്ചേക്കുന്നത്? പവർ കൂടുതലാണെന്നാ  തോന്നുന്നത്, നാളെത്തന്നെ പോയി റീചെക്ക്‌ ചെയ്യണം ".

എനിക്ക് ചിരിപൊട്ടി . ചിലകാഴ്ചകൾ കാണാൻ കണ്ണടകൾ വേണമെന്ന് പറഞ്ഞ മുരുകൻ കാട്ടാക്കടയുടെ കവിത ഓർമ്മവന്നു . കണ്ണട  ഇല്ലാത്തതാണ് നല്ലത് , അശാന്തിയുടെ പല കാഴ്ച്ചകളും നിഴൽ ചിത്രങ്ങൾപോലെ അവ്യക്തമായിത്തന്നെയിരിക്കട്ടെ . മനക്കാഴ്ചകളിൽ തെളിയുന്ന മായചിത്രങ്ങളിൽ വെറുതെ സന്തോഷിക്കാമല്ലോ .